അന്ന കിടക്കുകയാണ്. അല്ല, അന്ന സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള വെള്ളി നൂൽ പാലത്തിന് നടുവിൽ നിൽക്കുകയാണ്. സ്വപ്നത്തിൻ്റെ ഇങ്ങേയറ്റത്ത് സങ്കടത്തോടെയും പ്രതീക്ഷയോടെയും ഡേവിഡ് നിൽക്കുന്നു, മരണത്തിൻ്റെ അങ്ങേയറ്റത്ത് ചിരിച്ച മുഖത്തോടെ അപ്പൻ നിൽക്കുന്നു. താനെങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നോർത്തു നോക്കി അന്ന.
ക്രിസ്തുമസ് വെക്കേഷന് ഹോസ്റ്റലിൽ നിന്നുമെത്തിയ മക്കളെ അന്നക്കോർമ്മ വന്നു. വൈകീട്ട് ചായ കുടിക്കാൻ വേണ്ടി അന്നയും ഡേവിഡും മക്കളും തീൻമേശയിൽ വട്ടമിട്ടിരുന്നു. നല്ല മൊരിഞ്ഞ എരിവുള്ള മിച്ചറിലെ കടലകൾ പെറുക്കിക്കഴിക്കുന്നതിനിടക്ക് ഡേവിഡ് എന്തിനോ വേണ്ടി എഴുന്നേറ്റപ്പോൾ അന്ന കസേര നീക്കിയത് മാത്രം അവൾക്കോർമ്മയുണ്ട്. പിന്നെ കണ്ടതൊരു വെള്ളവെളിച്ചമാണ്. അതിൻ്റെ തീവ്രത കുറഞ്ഞു വന്നപ്പോഴാണ് അന്ന ഈ പാലത്തിന് നടുവിലാണെന്ന് അവൾക്ക് മനസ്സിലായത്.
വർഷങ്ങൾക്ക് ശേഷമാണ് അന്ന അപ്പനെ കാണുന്നത്. ഇടക്കൊക്കെ അപ്പൻ സ്വപ്നങ്ങളിൽ വന്നു പോയിക്കഴിഞ്ഞാലൊക്കെ അവൾ ഡേവിഡിൻ്റെ നെഞ്ചിൽ അമർന്നു കിടന്ന് കരഞ്ഞു കരഞ്ഞ് സ്വപ്നം മുഴുവൻ അവനോട് പറയാറുണ്ട്, ഇത്തിരി നേരം കൂടെ അപ്പന് കൂടെയിരിക്കാമായിരുന്നല്ലോ എന്ന് പരിഭവം പറയാറുണ്ട് എന്നല്ലാതെ അപ്പനെ ഇങ്ങനെ ശരിക്കും കാണാൻ പറ്റുമെന്ന് അവളും കരീതിയിരുന്നില്ല. അപ്പൻ്റെ മുഖം അലളുടെ ഓർമയിലുള്ളതു പോലെ തന്നെയായിരുന്നു. ചെറുതായി കഷണ്ടി വീണു തുടങ്ങിയ കറുത്ത മുടിയിഴകൾ നല്ല വൃത്തിയിലും ഒതുക്കത്തിലും പുറകിലേക്ക് ചീകി വെച്ചിരിക്കുന്നു. മിനുസമാർന്ന കവിളുകളും മൂക്കിനു താഴെയുള്ള നല്ല കറുത്ത കട്ടി മീശയും പുഞ്ചിരിക്കുന്ന ചുണ്ടുകളും അപ്പനെ വീണ്ടും ‘നിത്യഹരിതനായകനാ’ക്കി. അപ്പൻ ആ വിളിയും ഏറെ ഇഷ്ടപ്പെട്ടിരുന്നല്ലോ. അതു കൊണ്ടാകണം പ്രായത്തെ തോൽപ്പിച്ച് നേരത്തെ മരണത്തിലേക്ക് പോയതും.
പിന്നിട്ട വഴികളിലാണ് ഡേവിഡ് തന്നെ നോക്കി നിൽക്കുന്നത്. മുന്നോട്ടുള്ള വഴിയുടെ ഒടുവിലാണ് ചിരിച്ച മുഖവുമായി അപ്പനുള്ളത്. “പറയാനും ചോദിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും ഏറെ കാര്യങ്ങൾ ബാക്കി വെച്ച് അപ്പൻ പോയപ്പോൾ എനിക്ക് പോയത് അപ്പനും അമ്മയും ഒരുമിച്ചായിരുന്നല്ലോ അപ്പാ. എന്നിട്ടും അപ്പനെന്തിനാ ഇങ്ങനെ ചിരിക്കുന്നത്?”
അപ്പനടുത്തേക്ക് നടക്കവേ കണ്ണീരോടെ അന്ന ചോദിച്ചു. മുന്നോട്ടുള്ള വഴി ശൂന്യമാണ്, പക്ഷേ അപ്പൻ്റെ മുഖം ആ ശൂന്യതയെയെല്ലാം മായ്ക്കാൻ തക്കവണ്ണം ശക്തിയുള്ളതാണ് എന്ന തിരിച്ചറിവിൽ അന്ന മുന്നോട്ടു നടന്നു തുടങ്ങി.
“ദേ, അപ്പൻ്റെ മോളവിടെ നിന്നേ. എങ്ങോട്ടാണിത്ര തിരക്കിട്ട്? പണ്ടും നീയിങ്ങനെ തന്നെയാണല്ലോ? ഒന്നിടറി വീണാൽ പിന്നെ കരച്ചിലായി, ഒന്നും പറ്റില്ലെന്ന തോന്നലായി. പുറകിൽ അപ്പനുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, കുറച്ച് നേരം നിന്നെയെടുത്ത് നിൻ്റെ കൂടെ നടന്നാലേ നീ ശരിയാകൂ. പ്രായം ഇത്രയായില്ലേ, രണ്ടു പിള്ളേരുടെ അമ്മയായിട്ടും ഈ തൊട്ടാവാടിക്കൊരു മാറ്റവുമില്ലല്ലോ?” അപ്പൻ അന്നയെ തടഞ്ഞു കൊണ്ട് കളിയാക്കി തുടങ്ങി.
അന്നക്ക് സങ്കടം വന്നു. ഇത് സ്വപ്നമല്ല എന്ന് അന്നക്കത്ര ഉറപ്പാണ്. കാരണം അവളുടെ കാലുകളും തലയുമൊക്ക നന്നായി വേദനിക്കുന്നത് അവളറിയുന്നുണ്ട്. സ്വപ്നത്തിൽ വേദനയില്ലല്ലോ. മാത്രമല്ല, അപ്പൻ്റെ മണവും അവൾക്ക് ചുറ്റും പരക്കുന്നുണ്ട്. എന്നിട്ടും അപ്പനെന്തേ അവളെ കൂടെ കൂട്ടാൻ മടിക്കുന്നു. അവളുടെ സങ്കടം ദേഷ്യമായി മാറി.
“എന്താ അപ്പാ എന്നെ കൂടെ കൂട്ടിയാൽ? കുറേ കാലമായില്ലേ? എനിക്ക് അപ്പൻ്റെ കൂടെ വരണം. ഇന്ന് മിച്ചറിലെ കടല പെറുക്കിത്തിന്നുമ്പോൾ വരെ ഞാനപ്പനെയാ ഓർത്തത്. എന്നും മിച്ചറിലെ കടലകൾ അപ്പൻ പെറുക്കിയെടുത്തിട്ട് നമ്മൾ വഴക്കു കൂടാറില്ലേ അപ്പാ?” അവൾ വീണ്ടും അപ്പൻ്റെ പഴയ വാശിക്കാരി പെണ്ണായി.
“അപ്പൻ്റെ മാലാഖക്കുഞ്ഞല്ലേ, പറയുന്നത് കേൾക്ക്. മോൾക്ക് വരാനുള്ള സമയമായിട്ടില്ല. ദേ, മുന്നോട്ടുള്ള ഈ വഴി മുഴുവൻ ശൂന്യമാണ്. നീയിപ്പോൾ എൻ്റെ കൂടെ വന്നാൽ നിൻ്റെ പ്രിയപ്പെട്ടവർക്കും ഇനിയുള്ള നിൻ്റെ ഓർമകൾ ശൂന്യമായിരിക്കും. അപ്പൻ്റെ മോൾ ഇപ്പോളാണ് ഒന്നു ശരിക്ക് ജീവിച്ച് തുടങ്ങുന്നത്. നീയൊന്നോർത്തു നോക്കിയേ…ചെറുതായിരിക്കുമ്പോൾ നിന്നോട് പഠിക്കാൻ പറയാൻ മാത്രമേ അപ്പനറിയുമായിരുന്നുള്ളൂ. നിൻ്റെ കുസൃതികളോ മറ്റു കളികളോ കാണാനോ ആസ്വദിക്കാനോ അപ്പന് കഴിഞ്ഞിട്ടില്ല പൊന്നേ. പ്രാരാബ്ധങ്ങൾക്കും അപ്പന് സാധിക്കാതെ പോയ സ്വപ്നങ്ങൾക്കും നടുവിൽ കഴിയുമ്പോൾ അപ്പൻ്റെ മക്കളെ ശരിക്ക് അപ്പന് കാണാൻ പറ്റാതെ പോയി.”
അപ്പൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“നീ ഒന്ന് ഡേവിഡിനെ നോക്കിയേ… നിന്നെ അവൻ വിളിച്ചു കൊണ്ടിരിക്കുന്നത് നീ കേൾക്കുന്നില്ലേ? അപ്പനാഗ്രഹിച്ച പോലെ അവൻ നിന്നെ നോക്കുന്നത് കണ്ട് അപ്പനും കൊതി തീർന്നിട്ടില്ല മോളേ. നീ തിരിച്ചു പോയി പണ്ട് ചെയ്യാൻ ആഗ്രഹിച്ചിട്ടും മാറ്റിവെക്കേണ്ടി വന്ന പല കാര്യങ്ങളുമില്ലേ, അവയെല്ലാം ചെയ്ത് തീർക്ക്. വീണു പോയാലും നിന്നെ താങ്ങാൻ അവനുണ്ട്, വഴക്കു പറയാനും ചേർത്തു നിർത്തി നിന്നെ നിന്നെ മുന്നോട്ടു തള്ളാനും അവനുണ്ട്. നീ പോയേച്ചും അവൻ്റെ കൂടെ ജീവിച്ച് അവൻ്റെ കൂടെയിങ്ങു വാടീ മോളേ. അപ്പൻ നിന്നെ നോക്കി ഇവിടെ തന്നെയില്ലേ?”
സ്നേഹത്തോടെ ശാസിക്കുന്ന അപ്പനോട് കലഹിക്കാൻ അവൾക്കായില്ല. എന്നാലും മുന്നോട്ട് നടക്കാൻ തന്നെ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു. “എനിക്ക് കാലു വേദനിക്കുന്നപ്പാ…കണ്ടില്ലേ, പണ്ട് അപ്പൻ്റെ കൂടെ സൈക്കിളിൻ്റെ മുന്നിലിരുന്ന് എവിടുന്നോ വരുമ്പോൾ എൻ്റെ കാലു കുടുങ്ങി ചോര വന്നില്ലേ? അവിടം ഇപ്പോളും വേദനിക്കുന്നു. എനിക്കു വയ്യ അപ്പാ.” അപ്പനടുത്തേക്ക് നീങ്ങാൻ അവൾ ഒന്നുകൂടി ശ്രമിച്ചു. ചിരിച്ചു കൊണ്ട് അപ്പനവളെ പുറകിലേക്ക് തന്നെ ചെറുതായി തള്ളിവിട്ടു.
ഒരു തൂവൽ കണക്കേ അവൾ പാറിപ്പറക്കുന്നതും നേരത്തെ കണ്ട വെളിച്ചം അവളെ മൂടുന്നതും അവളറിഞ്ഞു. വെളിച്ചത്തിൻ്റെ തീവ്രത സഹിക്കാനാകാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
കണ്ണു തുറന്നപ്പോൾ അവളാദ്യം കണ്ടത് ഡേവിഡിൻ്റെ കണ്ണുകളാണ്, തന്നെ തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിൽ നിന്നും പതിയേ ഒലിച്ചിറങ്ങുന്ന കണ്ണുനീര് അവളെ ഉണർത്തിയതാകാം. അവൾ പതിയേ അവൻ്റെ മുഖം തൊട്ടു നോക്കി.
“പേടിപ്പിച്ചു കളഞ്ഞല്ലോടീ എൻ്റെ മാലാഖക്കുഞ്ഞേ നീ…ഒന്നു കാലു തട്ടി ചോര വരുമ്പോഴേക്കും ബോധം പോയ നീയെന്തു ഡോക്ടറാടീ. എണീക്ക്, ദാ നിനക്കുള്ള സമ്മാനം. ഇതൊന്നു നിനക്ക് തരാൻ വേണ്ടി ഞാനെണീറ്റപ്പോൾ എന്തിനാ നീ തപ്പിപ്പിടഞ്ഞ് കൂടെയെണീറ്റത്? എന്നിട്ട് ടേബിളിൻ്റെ കാലു തട്ടി ദാ ഇച്ചിരി പോലൊരു മുറിവും വാങ്ങി വെച്ചു. അതൊക്കെ ഞാൻ ഡ്രെസ്സ് ചെയ്തു. പിന്നെ ബോധം പോയ നിന്നെ എങ്ങനെയൊക്കെയോ പിടിച്ചിവിടെ കിടത്തിയത് എനിക്കും മക്കൾക്കും മാത്രമേ അറിയൂ…”
പിന്നേയും എന്തൊക്കെയോ ഡേവിഡ് പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാതെ അന്ന മെല്ലെ കാലുകളിലേക്ക് നോക്കി. പണ്ട് അപ്പനോടൊപ്പം സൈക്കിളിൽ പോയപ്പോൾ ഉണ്ടായ അതേയിടത്തിൽ തന്നെയാണ് ഇപ്പോഴും കെട്ടുള്ളത്. വിശ്വാസം വരാതെ അവൾ ഡേവിഡിൻ്റെ നീട്ടിയ കൈകളിലേക്ക് നോക്കി. മിച്ചറിനകത്തെ കടലകൾ മുഴുവൻ അവൻ്റെ ആ പരുത്ത വലിയ കൈകൾക്കുള്ളിലുണ്ടായിരുന്നു, അവൾക്കായ് അവൻ കരുതിയ സമ്മാനം…
കണ്ണീരോടെ ഡേവിഡിനെ കെട്ടിപ്പുണരുമ്പോൾ അവനു ചുറ്റും അപ്പൻ്റെ മണം നിറയുന്നത് അവളറിഞ്ഞു. കണ്ണുകളടച്ച് അവളാ മണം ആവോളം അവൾക്കുള്ളിലേക്ക് വലിച്ചെടുത്ത് അവനോട് ചേർന്നു കിടന്നു.
#മറക്കാനാവാത്ത സമ്മാനം


8 Comments
വളരെ touching ആയ എഴുത്ത്.
👍❤️
നന്ദി❤️
നല്ലെഴുത്ത് 👌
😊😊
ജീവിച്ച് ജീവിച്ച് കൊതി തീരുമ്പോൾ ഡേവിസുമൊത്ത് പോയാൽ മതി….. അപ്പൻ കാത്തു നിൽക്കും…. സുന്ദരമായ എഴുത്ത്❤️👍
അതു തന്നെ… നന്ദി ട്ടോ❤️
അപ്പൻ്റെ കൂടെയങ്ങു പൊയ്ക്കളയുമോയെന്ന് ശരിക്കും പേടിച്ചു പോയിട്ടോ
നല്ലെഴുത്ത്❤️🌹👌
ആഗ്രഹിച്ചാലും പോകാൻ പറ്റില്ലാലോ…ജീവിച്ചു തീർക്കുക തന്നെ വേണ്ടേ. നന്ദി ചേച്ചീ