ഋതുമതിയായി പാവാടയണിഞ്ഞ പെണ്ണിനെ പോലെ കന്നി മാസം പാതി പിന്നിട്ടു മുന്നോട്ടു പായുന്നു. അഗ്നിയിൽ ചുട്ടെടുത്ത അമ്പുകൾ പോലും, ചുടലപ്പറമ്പിലെ പാഴിലകളിൽ പതിഞ്ഞ, ഒരിക്കലും പ്രായമെത്താത്ത മഞ്ഞു തുള്ളികളെ പോലെ തണുത്തു തുടങ്ങി. ആലയിലെ ഊതി കാച്ചിയ പൊന്നിൻ നിറമുള്ള അഗ്നിയെ ചുംബിച്ച രാത്രി മുതൽ അസ്ത്രങ്ങൾ ഉൾകൊണ്ട താപം താളം തെറ്റി മാഞ്ഞു പോയി. തന്റെ ജനനവും, യാത്ര ലക്ഷ്യവും അഗ്നിയോട് ചേർന്നെന്നു നിനച്ച അസ്ത്രങ്ങളിലൂടെ മഞ്ഞുതുള്ളികൾ ഊർന്നിറങ്ങി.
തങ്ങളെ മാറോടു ചേർത്ത്, ഒന്ന് ശങ്കിച്ചു കൊണ്ടെങ്കിലും ലക്ഷ്യം നേടാറുള്ള ക്ഷത്രിയനെ അവർ ഒരു മാത്ര കൂടെ തിരിഞ്ഞു നോക്കി.
കണ്ണിൽ തീ ഗോളങ്ങൾക്ക് പകരം നീർതുള്ളികൾ, സ്‌ഫടികം പോൽ കണ്ണുനീർ തുള്ളികൾ. കണ്ണിലെ തീ അവന്റെ നെഞ്ചിലേക്ക് പടർന്നുവോ? ആരെയും കൂസാത്ത അവന്റെ നെഞ്ചൂക്കിന്റെ മിടിപ്പുകൾ അവന്റെ കൈകളിലേക്ക് പടർന്നു അവ വിറക്കുന്നുവോ? ആരെയും പുഞ്ചിരിച്ചു കൊണ്ട് എതിരെൽക്കുന്ന അവന്റെ ചുണ്ടുകളിൽ ആദ്യമായി അമ്മിഞ്ഞ പാലിൽ കയപ്പ് നുണഞ്ഞു കരഞ്ഞ കുഞ്ഞിന്റെ നൊമ്പരമോ?
ഉറ്റവരെന്നു കരുതിയവർക്ക് വേണ്ടി നെഞ്ച് വിരിച്ചു അവൻ വരിച്ച അമ്പുകളുടെ സ്ഥാനത്തു അവൻ കൈ പിടിച്ചു ചേർത്ത് നിർത്തിയവർ തൻ വിരയാലടയാളങ്ങൾ തെളിയുന്നുവോ.
തനിക്കു മാത്രമല്ല, തന്നെ യുദ്ധം ചെയ്യാൻ അഭ്യസിപ്പിച്ചർക്ക് പോലും ഇനിയൊരു യുദ്ധം വേണ്ടെന്നു പറയാൻ തിരിഞ്ഞു നടന്ന അവന്റെ നെഞ്ചിൽ തറച്ച ആദ്യത്തെ അമ്പു തൊടുത്തവരുടെ തലകൾ അവന്റെ കാൽചുവട്ടിൽ മണ്ണിൽ രക്തം പുരട്ടി ചലനമറ്റ് കിടന്നുവോ.. അതോ അവന്റെ മൃതിയണയും നേരത്തെ അവസാന കാഴ്ച?
സന്തോഷ് കുമാർ വിളമ്പിൽ


1 Comment
👍👏