2010 ഡിസംബർ 26, ഞായറാഴ്ച്ച മകം നാളിലാണ് ഞങ്ങളുടെ ആദ്യത്തെ പുണ്യം ഒരു കുസൃതി കാണിച്ച മട്ടിൽ നൊമ്പരപ്പെടുത്തി കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ഞങ്ങളെ വിട്ട് പോയത്.. സജീവേട്ടനെ കെട്ടിപ്പിടിച്ചുകൊണ്ട് വാവിട്ട് നിലവിളിച്ചു പ്രവി അടക്കം ആരും കാണാതെ…. ആ വിഷമം ഇപ്പോഴത്തെ ഒരു ആശ്വസിപ്പിക്കൽ കൊണ്ടൊന്നുമാവില്ല എന്ന് മനസ്സിലാക്കി ഒന്നും മിണ്ടാതെ അദ്ദേഹം എന്റെ അടങ്ങലിന് കാത്തിരുന്നു, പുറത്തുതട്ടി. ഇന്നും, ഡിസംബർ 26 ആകുമ്പോൾ മനസ്സൊന്ന് പിടയും കണ്ണീരിൽ കുതിരും.
പിന്നീടുള്ള ഒരു വർഷത്തെ കാത്തിരിപ്പിൽ രോഹിണിനാളിൽ ഈ അച്ഛയുടെയും അമ്മയുടെയും കയ്യിലേക്ക് പുണ്യമായ് വീണ്ടും അവൾ വന്നു… ജീവന്റെ ജീവനായ്.
അമ്മയുടെ ഉദരത്തിൽ ഉള്ളപ്പോഴെ അവൾ മധുരമീനാക്ഷി, പഴനി തൊട്ട് ഇങ്ങ് രാമേശ്വരം വരെ യാത്ര ചെയ്തു. ഇതുവരെയുള്ള ജീവിതയാത്രയിൽ ഞങ്ങൾ ഏറ്റവും സന്തോഷിച്ച അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളായിരുന്നു അത്. കുഞ്ഞുസാ എന്നുള്ള എന്റെ വിളി അവൾ അന്നേ കേട്ടു തുടങ്ങിയിരുന്നു. ചെവിവെച്ചുകൊണ്ട് അവളുടെ കുറുകൽ ഞാനും കേട്ടു.
2012 ജൂലൈ 15 ന് ഞങ്ങളിലേക്ക് അവൾ വന്നു നിറപുണ്യമായ്… എന്റെ കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ഒന്ന് ചിണുങ്ങി പാതി കൺതുറന്നു ഞങ്ങളുടെ ആദ്യത്തെ കൺമണിയെപ്പോലെ തന്നെ.. ‘അച്ഛാ ഞാൻ തന്നെ ‘എന്ന് പറയുന്ന പോലെ തോന്നി… പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു പിന്നീട് ഞങ്ങൾക്ക് അവളുമൊത്തുള്ള ഓരോ നിമിഷവും.
അവളുടെ ഓരോ നിമിഷവും ഞങ്ങൾ ഹൃദയത്തോട് ചേർത്ത് വെക്കുമ്പോഴും ഓർമ്മകൾ അയവിറക്കാൻ ഇടതടവില്ലാതെ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. അവൾ മായാതെ ഞങ്ങളുടെ ഹൃദയത്തിനോട് ചേർന്നതിനോളം ഭംഗി ഫോട്ടങ്ങൾക്കില്ല താനും.
ഈ കൈകളിൽ തന്നെയായിരുന്നു ഏറിയ നാളും… താഴെ വെക്കാൻ കൂട്ടാക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചായിരുന്നു നടന്നിരുന്നത് കിടന്നിരുന്നത് ഊട്ടിയത് ഉറക്കിയതും എല്ലാം. അവളുടെ കുസൃതികളെല്ലാം കൺനിറയെ കണ്ട് അവളുടെ കൂടെ ഒരു കുഞ്ഞായ് മാറാൻ / വളരാൻ എനിക്കും സാധിച്ചു.
കുഞ്ഞുനാളിൽ രാത്രിയിൽ ഉറക്കത്തിന് എന്റെ ഈ ഇരുകൈകളിൽ കിടന്നുള്ള ഊഞ്ഞാലാട്ടം നിർബന്ധം. ചിലപ്പോൾ അത് ഒരു മണിക്കൂർ നീളും. കിടത്തൂ എത്രനേരമായി ഇങ്ങനെ എടുത്തു നടക്കുന്നു വേദനിക്കുന്നില്ലേ എന്ന് വാമഭാഗം ചോദിക്കുമെങ്കിലും ഈ പുണ്യത്തെ എത്ര നേരം എടുത്താലും മതിയാവില്ല എന്നായിരുന്നു ആത്മഗതം. ഞങ്ങളുടെ കണ്ണനായി രാധയായി സുന്ദരികുട്ടിയായി അവൾ വളരാൻതുടങ്ങി അങ്ങനെയുള്ള നല്ലനാളുകൾ എത്രപെട്ടെന്നാണ് കൊഴിഞ്ഞുപോയത്. ഇടക്ക് കുറച്ചുനാൾ മാറിനിൽക്കേണ്ടിവന്ന അവസ്ഥയിലും ചങ്ക് പൊട്ടിയാണ് മുന്നോട്ട് പോയത് പിന്നീട് ഒരിക്കലും മാറി നിന്നിട്ടില്ല.
ആശുപത്രി കാര്യങ്ങളിൽ എനിക്ക് ഉള്ളിൽ പേടിയാണ്. മോളൂട്ടിക്ക് പനി വരുമ്പോൾ, Food poison വന്ന് ക്ഷീണിതയായപ്പോൾ, ട്രിപ്പിട്ട് കിടന്നനിമിഷങ്ങളിൽ ഞരമ്പ് കിട്ടാതെ സൂചി കുത്തിയിറക്കിയപ്പോൾ…. ഇങ്ങനെയൊക്കെയുള്ള പല അവസരങ്ങളിലും വാമഭാഗത്തെ സാന്ത്വനപ്പെടുത്തുമെങ്കിലും മാറി നിന്ന് അല്ലെങ്കിൽ കുളിമുറിയിൽ വിങ്ങിപ്പൊട്ടി കണ്ണുനീർ വാർത്തിരുന്നു. ഇപ്പോഴും കരച്ചിലിന് ഒരു കുറവും വന്നിട്ടില്ല.
നല്ല നല്ല നാളുകൾ നേരായ ഓർമ്മകൾ ❤️
എഴുത്തിനിരുത്തി മിടുക്കിയായി സ്കൂളിൽ പോയിത്തുടങ്ങി.. നൃത്തം പഠിച്ചുതുടങ്ങി, കവിത പാട്ട് എല്ലാം പാടിത്തുടങ്ങി…ഓരോ നിമിഷവും മിടുക്കിയായിക്കൊണ്ടിരുന്നു… എല്ലാവർക്കും പ്രിയങ്കരിയായി.
സൗദിയിൽ ഉള്ള സമയത്ത് കോവിഡ് ന് ഏതാനും മാസങ്ങൾക്ക് മുൻപുള്ള ഒരു ദിവസം ജിനുവേട്ടന്റെയും കുടുംബത്തിന്റെയും കൂടെ മോൾ ജിസാൻ ഫെസ്റ്റിവല്ലിൽ പോയി അവിടെയെത്തി സ്ലൈഡിൽ കളിക്കുമ്പോൾ ഒന്ന് വീണു. അവർ പെട്ടെന്ന് തന്നെ എന്നെ വിളിച്ചു “മോൾ ഒന്ന് വീണു ഞങ്ങൾ അങ്ങോട്ട് വരുന്നു ടെൻഷൻ ഒന്നും വേണ്ട ഹോസ്പിറ്റലിൽ പോകാം പൊട്ടൽ ഉണ്ടോ എന്ന് സംശയം ഉണ്ട്” എന്ന് പറഞ്ഞു. മോൾ വീണു എന്ന് കേട്ടപ്പോൾ തന്നെ ഹൃദയം വേദനിച്ചു എല്ലാം ഞാൻ ശരിക്കും കേട്ടില്ല ‘ശരി ഏട്ടാ വേഗം വരൂ’ എന്നോ മറ്റോ പറഞ്ഞു സത്യത്തിൽ ഞാനും പ്രവിയും നിന്നനില്പിൽ ഇല്ലാതായി. എന്റെ കാലുകൾ വിറച്ചുകൊണ്ടിരുന്നു തലചുറ്റുന്നപോലെ..
ദേവേട്ടനെ വിളിച്ചു. അബുആരിഷ് ജനറൽ ഹോസ്പിറ്റലിൽ പോകൂ ഷീബ സിസ്റ്റർ ഉണ്ട് എന്ന് പറഞ്ഞു ഷീബച്ചേച്ചിയെ വിളിച്ചു ഞങ്ങൾ വരുന്നുണ്ട് എന്ന് പറഞ്ഞു. ‘ഒന്നുമില്ല’ എന്ന് പറഞ്ഞ് സ്വയം ആശ്വസിച്ചുകൊണ്ട് പ്രവിയേയും ചേർത്തുപിടിച്ച് ഫ്ലാറ്റിൽ നിന്നിറങ്ങി മോളെ കണ്ടപ്പോൾ നെഞ്ചുപൊട്ടി ജിനുവേട്ടന്റെ കാറിൽ നേരെ ആശുപത്രിയിലേക്ക് ദേവേട്ടൻ പറഞ്ഞതനുസരിച്ചു ഷീബച്ചേച്ചി കാത്തിരിക്കുന്നുണ്ടായിരുന്നു.
3 ഒടിവുകളായിരുന്നു കണങ്കാലിൽ… പ്ലാസ്റ്റർ ഇടും നേരം മോൾടെ വേദന, എന്റെ കുട്ടിയുടെ കൂടെത്തന്നെ ഞങ്ങൾ നിന്നു കരച്ചിൽ ഞാൻ അടക്കിപ്പിടിച്ചു. പ്ലാസ്റ്റർ ഒക്കെ ഇട്ട് വീട്ടിലേക്ക് പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾക്കവൾ വീണ്ടും കുഞ്ഞുവാവയായി സ്‌ട്രെച്ചർ ഉപയോഗിച്ച് നടന്നു തുടങ്ങിയെങ്കിലും ഞങ്ങൾ കൂടെ തന്നെ എല്ലാകാര്യത്തിനും. പതിയെ ഞങ്ങളുടെ കുട്ടി വേദന എല്ലാം മറന്നു വരുകയായിരുന്നു അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഓഫീസിലായിരുന്ന സമയം മോളുടെ കരഞ്ഞുകൊണ്ടുള്ള വിളി ‘അച്ഛാ..ഓടി വാ…എനിക്ക് നല്ല വേദന സഹിക്കാൻ പറ്റുന്നില്ല…. കേട്ടതും ഓഫീസിൽ നിന്നിറങ്ങി വീടെത്തിയപ്പോൾ നല്ല കരച്ചിൽ രണ്ടും കൽപ്പിച്ചു മോളെയുംകൂട്ടി ഞങ്ങൾ ആശുപത്രിയിലേക്ക് ഷീബച്ചേച്ചി അവിടെയുണ്ടായിരുന്നു… ഡോക്ടർ പ്ലാസ്റ്റർ റിമൂവ് ചെയ്തു നോക്കിയപ്പോൾ ഉപ്പൂറ്റിയുടെ തൊട്ട് മുകളിൽ പഴുപ്പ് പ്ലാസ്റ്റർ ഇടുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ചെറിയ ഒരു മുറിവ് ഡോക്ടർ നല്ല രീതിയിൽ വൃത്തിയാക്കാത്തത് കൊണ്ടാണ് പഴുപ്പ് വന്നത്. പഴുപ്പ് കണ്ടപ്പോൾ എനിക്കറിയാമായിരുന്നു അവിടം കീറുമെന്ന്. അവളുടെ ഡോക്ടറിലേക്കുള്ള ശ്രദ്ധ തിരിക്കാൻ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.
മോൾടെ കണ്ണുകളിലെ പേടി എന്നെ വല്ലാതെയാക്കി. ഒരു സെക്കന്റിനുള്ളിൽ ഡോക്ടർ ബ്ലേഡ് ഉപയോഗിച്ച് അവിടം കീറി. മോള് വല്ലാതെ കരഞ്ഞു, ഉള്ളിൽ ഞാനും അലറിക്കരഞ്ഞു. നല്ല രീതിയിൽ അവിടം ക്ലീൻ ചെയ്ത് മരുന്ന് വെച്ചു. എന്നും മരുന്ന് വെച്ച് ക്ലീൻ ചെയ്യണം എന്ന് പറഞ്ഞു. ഷീബച്ചേച്ചി അതിനുള്ള മരുന്നും മറ്റും തന്നുവിട്ടു. എല്ലാദിവസവും നല്ല രീതിയിൽ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചു. ആ കുഞ്ഞിക്കാൽ ശരിയായി വരാൻ മനസ്സുരുകി പ്രാർത്ഥിച്ചു… മലകയറ്റാമെന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ദിവസങ്ങൾകഴിയുതോറും മുറിവുണങ്ങി പതിയെ അവൾ കാൽ കുത്തി പിച്ചവെച്ചു നടന്നുതുടങ്ങി. ഉഷാറായി ഞങ്ങളുടെ കുഞ്ഞൂസ്.
നാട്ടിൽ അവധിക്ക് വന്നപ്പോൾ മോളെ മലക്ക് കൊണ്ടുപോയി മിടുക്കിയായി പമ്പയിൽ നിന്നും നീലിമല കയറി അയ്യപ്പസ്വാമിയെ കണ്ടുകൊണ്ട് ഞങ്ങളുടെ കുഞ്ഞു മാളികപ്പുറം മലയിറങ്ങുമ്പോൾ ഒന്ന് കാലിടറി ആ കുഞ്ഞു വേദനയിൽ കണ്ണുനീർ പൊടിഞ്ഞു ‘സാരമില്ല കുട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഞാനെന്റെ കുട്ടിയെ ഉഷാറാക്കി പക്ഷേ ഈ അച്ഛന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു ട്ടോ അയ്യപ്പനെ ഒന്ന് മനസ്സിൽ കണ്ടു… പ്രാർത്ഥിച്ചു.. ഒരു കുഴപ്പവും ഉണ്ടാവാതെ വീടെത്തിച്ചേർന്നു.
എല്ലാം നല്ലോർമ്മകൾ ❤️
വീണ്ടും ഒരവധിക്കാലത്ത്, ഗുരുവായൂരപ്പൻറെ നടയിൽ നൃത്തം അരങ്ങേറ്റം നടത്താൻ സാധിച്ചു. ‘തുളസിക്കതിർ നുള്ളിയെടുത്തെന്ന പാട്ടിൽ അവൾ നിറഞ്ഞാടിയപ്പോൾ അനുഗ്രഹാശിസ്സുകൾ പോലെ മഴ പെയ്തു… നടനം തീർന്നതും മഴയും നിന്നു.
കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഡാൻസ്, പാട്ട്, കവിത, കഥ, വര അങ്ങനെ എല്ലാ മേഖലകളിലും അവൾ നിറഞ്ഞു നിന്നു ഇപ്പോഴും അങ്ങനെതന്നെ.
എഴുതാത്ത പറയാത്ത നിമിഷങ്ങൾ ഇനിയുമിനിയുമുണ്ട് … ഏറെയുണ്ട്…
ഇടക്കുള്ള വഴക്ക് പറയൽ കുഞ്ഞു കളിയാക്കലുകൾ എല്ലാം എന്റെ കുട്ടിക്ക് ദേഷ്യമാണ് എന്നറിയാം, പക്ഷേ പറഞ്ഞത് എല്ലാം സ്നേഹമില്ലായ്മ കൊണ്ടല്ല നല്ലതിന് വേണ്ടിമാത്രമാണെന്നറിയുക. ദേഷ്യമുണ്ടെങ്കിൽ ഈ അച്ഛയോട് ഒന്ന് ക്ഷമിച്ചു തന്നേക്കണം ട്ടോ. ഒരു മറവിക്കും നിന്നോടുത്തുള്ള നിമിഷങ്ങളെ ഞാൻ വിട്ടുകൊടുക്കില്ല. നെഞ്ചോട് ചേർത്ത് നടന്നത് മുതൽ ഇനിയുള്ള കാലമത്രയും സ്നേഹം മാത്രമേ ഉണ്ടാകൂ.
അച്ഛേടെ കുഞ്ഞൂസ്സിന് ചക്കരയുമ്മ ❤️


6 Comments
ആത്മാർത്ഥമായെഴുത്ത്..നല്ലത്. ഇഷ്ടമായി❤️❤️
❤️🙏🏻
ഹൃദയം തൊടുന്ന എഴുത്ത്❤️🌹
മകൾ മനസ്സിലെ രാജകുമാരി❤️🌹👌
❤️🙏🏻
❤️🙏🏻