കാർ മതിലരികിലേക്കൊതുക്കിയിട്ട് കിരൺ വാച്ചിൽ നോക്കി. അഞ്ചു മണി കഴിഞ്ഞു. മൊബൈലുമെടുത്ത് അയാൾ പുറത്തിറങ്ങി. തുറന്നു കിടന്ന ഗേറ്റിലൂടെ പതിയെ മുറ്റത്തേക്കു കയറി. അവിടെയുമിവിടെയും കൂടി നിന്നവരും കസേരകളിൽ നിശ്ശബ്ദരായിരുന്നവരുമെല്ലാം ഒട്ടൊരപരിചിതത്വത്തോടെ അയാളെ വീക്ഷിച്ചു. അയാൾ ആരുടേയും മുഖത്തേക്കു നോക്കിയില്ല. എന്തു ചെയ്യണമെന്നറിയാതെ നാലുപാടും കണ്ണോടിച്ചപ്പോഴാണ് വീടിനു പുറകിൽ നിന്നുയരുന്ന പുക കണ്ണിൽപ്പെട്ടത്.
തൊണ്ടയിലേക്കു വന്നൊരു തേങ്ങൽ ഉള്ളിലൊതുക്കി അയാൾ അങ്ങോട്ടു നടന്നു.
കത്തിത്തീരാറായ ചിതയ്ക്കരികിൽ ചുവന്ന പട്ടുടുത്ത് ആകെ നനഞ്ഞു നിൽക്കുന്ന അഞ്ചു വയസ്സുകാരൻ താൻ തന്നെയല്ലേ?
കൊട്ടിയടച്ചു താഴിട്ടു പൂട്ടിയിരുന്ന ഓർമ്മപ്പാളികളെ പതിയെത്തുറന്ന് അയാൾ മുപ്പതു വർഷം പിറകിലേക്കു നടന്നു.
“അമ്പിളീ…….നീ ആ ചെക്കനെ വിളിച്ച് എന്തെങ്കിലും കഴിയ്ക്കാൻ കൊടുക്ക്”
ആരോ പറഞ്ഞു.
കരഞ്ഞു തളർന്ന് വരാന്തയിലെ തൂണിൽ ചാരിയിരിക്കുമ്പോഴാണ് അപ്പയുടെ ശബ്ദം ഉയർന്നു കേട്ടത്.
”പിന്നേ ഞാനിപ്പോൾ മടിയിലിരുത്തി വാരിക്കൊടുക്കാം. തള്ളയല്ലേ ചത്തുള്ളു.തന്ത എവിടെപ്പോയി? അവനു വേണേൽ ഇങ്ങോട്ടു വരട്ടെ”
അമ്മ മരിച്ചു മൂന്നാം ദിവസം അച്ഛനും ഉപേക്ഷിച്ച അവൻ്റെ പിന്നീടുള്ള ജീവിതം ഒഴുക്കിനെതിരെയുള്ളൊരു നീന്തലായിരുന്നു.
കഷ്ടപ്പാടുകൾക്കിടയിലും പഠിച്ചു നല്ലൊരു ജോലി നേടി നഗരത്തിലേക്കു വന്നപ്പോൾ ശരിക്കും ഒറ്റപ്പെട്ട പോലെ ആയി.
ഇരുട്ടു മൂടിയ മനസ്സിൻ്റെ ഇടനാഴിയിലേക്ക് സ്നേഹത്തിൻ്റെ പൊൻവെളിച്ചവുമായി അവൾ കടന്നു വരുന്നതുവരെ താനാ ഏകാന്ത തുരുത്തിൽത്തന്നെ ചുറ്റിത്തിരിഞ്ഞു.
അന്നത്തെ ദിവസം അയാൾ ഓർമ്മിക്കാൻ ശ്രമിച്ചു.
മീറ്റിംഗ് സമയത്താണ് മാനേജർ പുതുതായി ട്രാൻസ്ഫർ ആയി വന്ന ആളെ പരിചയപ്പെടുത്തിയത്.
” ഇതു ശാലിനി. നമ്മുടെ ഡൽഹി ബ്രാഞ്ചിൽ നിന്നു വന്നതാണ്. ” ബാക്കി പരിചയപ്പെടുത്തലൊക്കെ പിന്നീടെന്നു പറഞ്ഞ് മീറ്റിംഗിൻ്റെ അജണ്ടയിലേക്കു കടന്നു.
പതുക്കെപ്പതുക്കെ ശാലിനി മനസ്സിലേക്കു കടന്നു കയറി. അവളുടെ ചുറുചുറുക്കും സംസാരവും എല്ലാവരേയും ആകർഷിക്കത്തക്കതായിരുന്നു.
അന്ന് കാൻ്റീനിലിരുന്ന് കോഫി കുടിക്കുമ്പോഴാണ് താനാദ്യമായി മനസ്സു തുറന്നത്.
”ശാലൂ……ഇനിയിങ്ങനെ കാത്തുകാത്തിരിക്കണോ? എനിക്കാരോടും ചോദിക്കാനില്ല. നീ പറയൂ “
“ഞാൻ അമ്മയോടു പറഞ്ഞിട്ടുണ്ട്. കിരൺ വന്ന് അച്ഛനെയൊന്നു കാണൂ “
അടുത്ത മാസം തന്നെ വിവാഹം നടന്നു. ഒന്നിച്ചൊരു ഫ്ളാറ്റിൽ ജീവിതം തുടങ്ങി.
സ്വർഗം താണിറങ്ങി വന്നതോ
സ്വപ്നം പീലിനീർത്തി നിന്നതോ……
മൂളിപ്പാട്ടുമായി ആർത്തുല്ലസിച്ച വർഷങ്ങൾ. മോനുണ്ടായപ്പോഴും അവൻ്റെ വളർച്ച ഒന്നിച്ചാസ്വദിച്ചപ്പോഴും മനസ്സു വല്ലാതെ അഹങ്കരിച്ചു. ജീവിതത്തിൻ്റെ മുന്തിരിച്ചാർ ആവോളം നുകരുന്ന ദിവസങ്ങളിൽ ചെറുപ്പത്തിൽ കുടിച്ച ദുരിതത്തിൻ്റെ കയ്പുനീർ എങ്ങോ മറന്നുപോയി.
പിന്നെപ്പോഴാണ് എല്ലാം താളം തെറ്റിത്തുടങ്ങിയത്? അയാൾ ഓർമ്മിക്കാൻ ശ്രമിച്ചു.
ശാലു തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടാൻ തുടങ്ങി.
“ശാലൂ നമുക്കൊന്നു പുറത്തുപോയാലോ? സിനിമയ്ക്കോ പാർക്കിലോ ഷോപ്പിംഗിനോ . എവിടെപ്പോകണമെന്നു നീ തീരുമാനിച്ചോ. ഫുഡും പുറത്തു നിന്നു കഴിയ്ക്കാം “
പല തവണ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“ഞാനെങ്ങും വരുന്നില്ല. തല വേദനിച്ചിട്ടു വയ്യ .എനിയ്ക്കൊന്നു കിടക്കണം “
അവൾ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു.
കുഞ്ഞിനേയും തന്നേയും ശ്രദ്ധിക്കാതായി. ജോലിക്കാര്യങ്ങളിലും അലസതയായപ്പോൾ വല്ലാതെ വിഷമിച്ചു. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന അവളെ എങ്ങനെ നേരെയാക്കും എന്നു ചിന്തിച്ച് ചിന്തിച്ച് തല പെരുത്തപ്പോഴാണ് അടുത്ത സുഹൃത്ത് ശ്യാമിനോടു പറഞ്ഞത്.
” കിരൺ…. ഇതു ഡിപ്രഷൻ ആവാനാണു സാധ്യത. ഇപ്പോൾ ഒരു പാടുപേർക്ക് ഈ പ്രശ്നമുണ്ട്. നീ നല്ലൊരു ഡോക്ടറെ കാണിക്ക്. കുറച്ചു മരുന്നും കൗൺസലിംഗും ഒക്കെയാവുമ്പോൾ മാറ്റം വരും”
അവൻ തന്നെ ഒരു ഡോക്ടറുടെ നമ്പർ തന്നു.
അതിനേക്കുറിച്ചൊന്നു സംസാരിക്കാൻ പോലും അവളനുവദിച്ചില്ല.
“എന്നെ ഭ്രാന്തിയാക്കാനാണോ നോക്കുന്നത്? ഞാൻ വരില്ല എനിക്കൊരു ഡോക്ടറേയും കാണണ്ട.ഓ…. എൻ്റെ തല പൊട്ടിപ്പോകുന്നതുപോലെ”
അറുത്തു മുറിച്ചു പറഞ്ഞ് ശാലു മുറിയിൽ കയറി കതകടച്ചു. എത്ര വിളിച്ചിട്ടും അവൾ കതകുതുറന്നില്ല.
മോൻ്റെ നാലാമത്തെ പിറന്നാൾ ബഹളങ്ങൾക്കിടയിലൂടെ കഴിഞ്ഞു പോയി. വഴക്കുകൾ തുടർന്നുകൊണ്ടേയിരുന്നു. അവളുടെ വീട്ടിലറിയിക്കാൻ അഭിമാനം അനുവദിച്ചതുമില്ല. അവർ തന്നിൽ കുറ്റമാരോപിച്ചാലോ എന്നായിരുന്നു ചിന്ത.
ഒടുവിൽ സഹിക്കാൻ പറ്റാതെയായപ്പോഴാണ് തൻ്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടത്.
”നിൻ്റെ ഒടുക്കത്തെ തലവേദന. ഡോക്ടറെക്കാണാനും വരില്ല. എന്താ നിൻ്റെ പ്രശ്നം? ഓ… എനിക്കു മടുത്തു “
കുഞ്ഞിൻ്റെ കൈയും പിടിച്ച് കൈയിൽക്കിട്ടിയതൊക്കെ പെട്ടികളിൽ വാരിയിട്ട് ശാലു ഗേറ്റു കടന്നുപോകുമ്പോൾ നിർവികാരത മാത്രമായിരുന്നു മനസ്സിൽ .
ഒരു പിൻ വിളിയ്ക്കായി അവൾ കൊതിച്ചിരിക്കുമോ? ഇന്നിപ്പോൾ വിങ്ങുന്ന മനസ്സുമായി ഈ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ അങ്ങനെ തോന്നുന്നു.
അപ്പോഴത്തെ ദേഷ്യം തണുത്തപ്പോൾ വീണ്ടും വീണ്ടും വിളിച്ചു. അച്ഛനേയും അമ്മയേയും മാറി മാറി വിളിച്ചു. ആരും ഫോണെടുത്തില്ല. പിന്നെ വാശിയായി. കുഞ്ഞിനെക്കാണണമെന്ന ആഗ്രഹം പോലും തല്ലിക്കൊഴിച്ചു മനസ്സിലിട്ടു കുഴിച്ചുമൂടി.
ശ്യാം പല തവണ പറഞ്ഞതാണ്.
”എടാ ഞാനും വരാം. നമുക്കൊന്നു പോകാം. ക്ഷമിക്കാൻ പഠിച്ചില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാവും പറഞ്ഞില്ലെന്നു വേണ്ട.”
അന്നവനോടു വല്ലാതെ കയർത്തു.
” ഞാനനുഭവിച്ചതൊന്നും നിനക്കു മനസ്സിലാവില്ല. എനിക്കും അഭിമാനമുണ്ട്. അവളൊന്നു ഫോണെടുക്കുക പോലും ചെയ്യാതെ ഞാൻ പോവില്ല. നീ വിളിച്ചിട്ടും എടുത്തില്ലല്ലോ. ഇത്ര അഹങ്കരിക്കാൻ അവൾക്കെങ്ങനെ കഴിയുന്നു?”
പിന്നെ ശ്യാമും ഒന്നും പറഞ്ഞില്ല.
ശാലു മൂന്നുമാസത്തേക്കു ലീവെടുത്തെന്നും ട്രാൻസ്ഫറിനപേക്ഷ കൊടുത്തെന്നും അറിഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കല്ലാക്കി വെച്ച മനസ്സിനെ അലിയിക്കാൻ ഒന്നിനും കഴിഞ്ഞില്ലെന്നതാണു സത്യം.
അടുത്ത മാസമാണ് യു.കെ യിലേക്ക് രണ്ടു വർഷത്തേക്കൊരു ഫോറിൻ അസൈൻമെൻ്റു ശരിയായത്.
പിന്നീട് എല്ലാം വേഗം ശരിയാക്കി സ്ഥലം വിടാനുള്ള തിരക്കിലായിരുന്നു
ശാലുവിനൊരു മെസേജയ്ക്കാൻ പോലും തോന്നിയില്ലല്ലോ. അയാൾക്ക് സ്വയം നിന്ദ തോന്നി.
നാലഞ്ചു ദിവസം മുമ്പാണ് ശ്യാം വിളിച്ചത്.
”എടാ ഇന്നലെ എനിക്കു ശാലുവിൻ്റെ ഓഫീസിൽ പോകേണ്ടി വന്നു. ശാലുവിന് ബ്രയിൻ ട്യൂമറാണെന്ന് അപ്പോഴാണറിഞ്ഞത്. ലോങ് ലീവിലാണ്.
സർജറി കഴിഞ്ഞു. അതിൻ്റെ തുടക്കമായിരുന്നോ അവളുടെ മാറ്റങ്ങൾ?ഞാനൊന്നു പോയിക്കണ്ടാലോ എന്നാലോചിക്കുകയാണ്. “
കല്ലിനെ അലിയിക്കാൻ അതുമാത്രം മതിയായിരുന്നു. വാശിയും വൈരാഗ്യവും ദുരഭിമാനവും എങ്ങോ പോയ് മറഞ്ഞു.പെട്ടെന്നു തന്നെ നാട്ടിലെത്തണം. അവളേയും മോനേയും നേരിട്ടു കാണണം എന്ന ചിന്തയായിരുന്നു മനസ്സിൽ. ലീവും ടിക്കറ്റും ശരിയാക്കി ഫ്ളൈറ്റിൽ കയറുമ്പോൾ മനസ്സിൽ അവൾക്കു വേണ്ടിയുള്ള പ്രാർത്ഥന മാത്രമായിരുന്നു.
എന്നിട്ടിപ്പോൾ ……….
മകനെ ചേർത്തുപിടിച്ച് തിരികെ നടക്കുമ്പോൾ നിറയുന്ന കണ്ണുകളെ അയാൾക്കു നിയന്ത്രിക്കാനായില്ല.
“എനിക്കവളെയൊന്നു ചേർത്തുപിടിക്കാമായിരുന്നു. അറിവുണ്ടെന്നഭിമാനിയ്ക്കുന്ന ഞാൻ അവളുടെ മാറ്റങ്ങൾ മനസ്സിലാക്കിയില്ല. ഒന്നു കാണാൻ, മാപ്പു പറയാൻ കൂടി കഴിഞ്ഞില്ലല്ലോ.എന്തൊരു ശപിക്കപ്പെട്ടവനാണു ഞാൻ “
ശ്യാമിൻ്റെ തോളിൽ മുഖമമർത്തി അയാൾ പൊട്ടിക്കരഞ്ഞു.
#എൻ്റെ രചന
#കൂട്ടക്ഷരങ്ങൾ


22 Comments
നല്ല എഴുത്ത്…ഇനിയും എഴുതുക ❣️
Thank u ❤️❤️
ചില വാശികൾ ജീവിതത്തെ നശിപ്പിക്കും…… വൈകി വന്ന തിരിച്ചറിവ് കൊണ്ടെന്തു ഫലം ……. ഹൃദയസ്പർശിയായ കഥ🌹❤️
സ്നേഹം മിനീ❤️❤️
നന്നായി എഴുതി. വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വേദന. ❤️👍
Thank u Anju❤️❤️
നൊമ്പരപ്പെടുത്തുന്ന കഥ ചേച്ചി… നന്നായിരുന്നു.💐💐
സ്നേഹം ഇലക്ട♥️♥️
👌👌
❤️❤️
എല്ലാം തിരിച്ചു അറിയാൻ വൈകി പോയി.. നല്ല എഴുത്ത് ചേച്ചി 👌🥰💗
സ്നേഹം❤️❤️
നോവു പടർത്തുന്ന കഥ നന്നായി എഴുതി
സ്നേഹം❤️❤️
നോവു പടർത്തിയ രചന. വൈകിയ തിരിച്ചറിവുകൾ!
സ്നേഹം ജോയ്സ്❤️❤️
നല്ല കഥ കണ്ണും മനസ്സും നിറച്ചു💕💕💕
സ്നേഹം ❤️❤️
നന്നായെഴുതി സുമ❤️ തിരച്ചറിവുകൾ ശരിയായ സമയത്തുണ്ടാകട്ടെ എല്ലാവർക്കും.
താരച്ചേച്ചീ❤️❤️
ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ അവൾ പോകേണ്ടതായിരുന്നു… നന്നായി എഴുതി ചേച്ചിക്കുട്ടി ❤️❤️
സ്നേഹം സിന്ധൂ❤️❤️