ഫയലുകൾ മടക്കി ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. ഓ, സുഷമയാണ്. എന്തെങ്കിലും വാങ്ങണമെന്ന് പറയാനാവും.
“എന്താ സുഷമേ, വല്ലതും മേടിക്കണോ .”
പരിഭ്രമിച്ച സ്വരത്തിൽ അവളുടെ ശബ്ദം ഫോണിലെത്തി.
“അനൂപേട്ടാ, അമ്മയെ ഇവിടെ കാണുന്നില്ല. മുൻപിലെ മുറിയിലെ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഫോൺ ബെല്ലടിച്ചപ്പോൾ അതെടുക്കാൻ ഞാൻ അകത്തേക്ക് കയറി. ലയമോൾ മുറ്റത്ത് കളിക്കുന്നത് കൊണ്ട് വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഫോൺ വച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. പുറത്തേക്ക് പോകുന്നത് മോൾ കണ്ടില്ല. പക്ഷെ, ഗേറ്റ് തുറന്നു കിടക്കുന്നു.”
മനസ്സിലൂടെ ഒരു തീജ്വാല പാഞ്ഞു പോയി.
“നീയെന്താ സുഷമേ ഇപ്പറയുന്നത്. കണ്ണ് തെറ്റിയാൽ ‘അമ്മ പുറത്തിറങ്ങുമെന്ന് നിനക്കറിയാവുന്നതല്ലേ. പിന്നെയെന്താ ശ്രദ്ധിക്കാതിരുന്നത്? ശരി, ഞാനിതാ എത്തി.”
ഈശ്വരാ, അൽഷിമേഴ്സ് രോഗമുള്ള അമ്മയാണ്. എവിടേക്ക് പോയിരിക്കും. ആദ്യം വീട്ടിൽ ചെന്ന് വിവരങ്ങൾ തിരക്കിയിട്ട് അന്വേഷണം തുടങ്ങാം.
കാർ വീട്ടിലേക്ക് കുതിക്കുകയായിരുന്നു.
സുഷമയും ലയമോളും മുറ്റത്തു നിൽക്കുന്നുണ്ട്. കൂടെ അടുത്തവീട്ടിലെ ഗോവിന്ദൻ അമ്മാവനും ദേവകി അമ്മായിയും. തന്നെ കണ്ടപാടെ അമ്മാവൻ പറഞ്ഞു.
“അനൂപേ, അമ്മയെ കാണാതായിട്ട് കുറച്ചു സമയമല്ലേ ആയുള്ളൂ. അടുത്തെവിടെയെങ്കിലും കാണും. നീ പെട്ടെന്ന് വണ്ടിയെടുത്തു പരിസരമൊക്ക അന്വേഷിക്ക്. വിഷമിക്കേണ്ട കുട്ടീ. ഞാൻ കൂടെ വരട്ടെ.”
“വേണ്ട അമ്മാവാ. മഴ വരുന്നുണ്ട്. തണുപ്പത്ത് അമ്മാവൻ പുറത്തിറങ്ങേണ്ട.”
സുഷമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവളോട് ഒന്നും പറയാതെ കാർ റോഡിലേക്ക് തിരിച്ചു. വലത്തോട്ട് പോകണോ ഇടത്തോട്ടു പോകണോ. ഇത്തിരിനേരം സംശയിച്ചു നിന്നു. പിന്നെ വലത്തോട്ട് തന്നെ പോകാൻ മനസ്സ് പറഞ്ഞു.
റോഡിൻറെ രണ്ടു വശവും നോക്കികൊണ്ട് കാർ പതുക്കെ ഓടിച്ചു. മണി ആറാകുന്നതേയുള്ളൂ, മഴക്കാർ കൊണ്ട് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. ഈ ഇരുട്ടത്ത് ‘അമ്മ എങ്ങോട്ട് പോയിരിക്കും. പ്രധാന പാതയിൽ നിന്നും തിരിഞ്ഞുള്ള വഴിയായതു കൊണ്ടും മഴ വരുന്നതു കൊണ്ടുമാകാം റോഡ് വിജനമായിരുന്നു. ഇടക്ക് കണ്ട രണ്ടുമൂന്നു പേരോട് വെള്ളസാരി ധരിച്ച ഒരമ്മയെ കണ്ടിരുന്നോ എന്നന്വേഷിച്ചു. കണ്ടില്ല എന്ന മറുപടി മനസ്സിൽ ആശങ്ക ജനിപ്പിച്ചു.
എവിടെക്കായിരിക്കും ‘അമ്മ പോയത്. എത്ര സന്തോഷകരമായി ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേത്. അച്ഛൻ, അമ്മ, താൻ, രണ്ടു ചേച്ചിമാർ. ചേച്ചിമാർക്ക് നല്ല നിലയിലുള്ള വിവാഹം നടന്നപ്പോഴും തനിക്ക് ഉയർന്ന ജോലി കിട്ടിയപ്പോഴും ഭാഗ്യം ചെയ്ത കുടുംബം എന്ന് എല്ലാവരും വിശേഷിപ്പിച്ചു. നാട്ടിൽ തന്നെ ജോലി കിട്ടിയതു കൊണ്ട് വിവാഹം കഴിഞ്ഞും മകൾ ജനിച്ചിട്ടുമൊക്കെ അച്ഛനും അമ്മയ്ക്കും ഒപ്പം തറവാട്ടിൽ തന്നെ സുഖമായി ജീവിക്കാൻ കഴിഞ്ഞു.
അച്ഛന്റെ മരണത്തോടെയാണ് ആ സന്തോഷമെല്ലാം ഇല്ലാതായത്. ആ വേർപാട് അമ്മയുടെ മനസ്സിനേൽപ്പിച്ച ആഘാതത്തിന്റെ ആഴം മനസ്സിലായപ്പോഴേക്കും വൈകിപ്പോയിരുന്നു. അമ്മയുടെ മനസ്സിൽ നിന്ന് വർത്തമാനകാലം മാഞ്ഞുപോയി. ഭൂതകാലത്തിന്റെ ഓർമ്മകൾ മാത്രമായി ആ മനസ്സിൽ. ഇതെന്റെ വീടല്ല, എനിക്ക് പൊൻപാറ മഠത്തിൽ പോകണമെന്നായി പല്ലവി. പൊൻപാറമഠം അമ്മയുടെ കുടുംബ വീടായിരുന്നു. അമ്മാവൻ മരിച്ചതിൽ പിന്നെ അവിടം വിറ്റിട്ട് അദ്ദേഹത്തിന്റെ മകൻ വിദേശത്ത് സ്ഥിരതാമസമാക്കി. ആ വീട് പോലും ഇപ്പോൾ ഇല്ല. അതുകൊണ്ട് ഒന്നു കൊണ്ടുകാണിക്കാൻ പോലും നിവർത്തിയില്ലാതായി. കണ്ണ് തെറ്റിയാൽ വീട്ടിൽ പോകാനായി ‘അമ്മ ഇറങ്ങും. തങ്ങൾ എത്രയൊക്കെ ശ്രദ്ധിച്ചിട്ടും ‘അമ്മ പോയല്ലോ എന്ന ചിന്ത കണ്ണുകൾ നിറച്ചു.
പെട്ടെന്നാണ് കടന്നു പോയ ഒരു ഇടവഴിയിൽ വെളുത്ത വസ്ത്രത്തിന്റെ ഒരു മിന്നായം കണ്ടത്. കാർ റിവേഴ്സിലെടുത്ത് ഇടവഴി ചേർത്ത് നിർത്തി. വിജനമായ ആ വഴിയരുകിൽ ഒരു മരത്തിൽ ചാരി ആരോ നിൽക്കുന്നുണ്ട്. കുറച്ചടുത്തേക്ക് ചെന്നപ്പോൾ തെരുവുവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ വെളുത്ത സാരി ധരിച്ച ഒരു സ്ത്രീയാണെന്ന് മനസ്സിലായി. അതെ, അതമ്മ തന്നെയാണ്. ഓടി അടുത്തെത്തി ചേർത്തു പിടിച്ച് തലയിൽ തടവിക്കൊണ്ട് താൻ ചോദിച്ചു.
“എന്തിനാ അമ്മെ വീട്ടിൽ നിന്ന് ഇറങ്ങി പോയത് . ഞങ്ങൾ എത്ര വിഷമിച്ചു. നമുക്ക് പോകാം.”
അമ്മ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“കുട്ടിയേതാ, ഞാൻ വീട്ടിൽ പോകാനിറങ്ങിയതാ, വഴി തെറ്റി. മോൻ എന്നെ പൊൻപാറമഠത്തിൽ കൊണ്ടു വിടുമോ”.
ഇടറുന്ന സ്വരത്തിൽ അനൂപ് പറഞ്ഞു.
“വരൂ അമ്മെ, ഞാൻ അവിടെ കൊണ്ടാക്കാം .”
അമ്മയുടെ മുഖം വിടർന്നു. അപ്പോഴേക്കും മഴ ചാറി തുടങ്ങി. സാരിത്തുമ്പെടുത്ത് സ്വന്തം തലയും പിന്നെ തന്റെ തലയും പുതപ്പിക്കുമ്പോൾ അമ്മ ഉൽക്കണ്ഠപ്പെട്ടു.
“ഓ, മോന്റെ കയ്യിൽ കുടയില്ലേ? നനഞ്ഞു കൊണ്ട് വീട്ടിൽ ചെന്നാൽ എന്റെ അമ്മ വഴക്കു പറയുമല്ലോ.”
അമ്മയിപ്പോൾ പൊൻപാറമഠത്തിലെ കൊച്ചുകുട്ടിയാണല്ലോ.
“കുട കാറിലുണ്ട്. വീടിന്റെ മുറ്റത്തെത്തുമ്പോൾ നമുക്ക് നിവർത്തി പിടിക്കാം. “
ഞാനിപ്പോൾ വീട്ടിലെത്തുമല്ലോയെന്ന് സന്തോഷത്തോടെ മന്ത്രിക്കുന്ന അമ്മയെ ചേർത്തു പിടിച്ച് നടക്കുമ്പോൾ മുഖത്ത് കൂടി ഒഴുകുന്ന
മഴത്തുള്ളികൾക്ക് ഉപ്പുരസമുണ്ടായിരുന്നു.
#എന്റെരചന #കൂട്ടക്ഷരങ്ങൾ #കഥ #അമ്മ


9 Comments
നന്നായിട്ടുണ്ട്
ഹൃദയത്തിൽ തൊട്ട എഴുത്ത്.👌
🫂
സ്നേഹം…….നന്ദി❤️🙏
ഹൃദയസ്പർശിയായ കഥ.💐💐💐
👌👌
മിനി,ഭയങ്കര സ്നേഹം തോന്നിച്ച എഴുത്ത്. മനസ്സ് നിറഞ്ഞു.
നല്ല കഥ👌🌹
മറവി ബാധിച്ചവരേക്കുറിച്ചോർക്കുമ്പോൾ അതാണ് ഏറ്റവും ഭീകരമായ അവസ്ഥയെന്നു തോന്നും. സ്നേഹിക്കുന്നവരെയൊന്നും തിരിച്ചറിയാതെ ഒരു ജീവിതം.😪
സ്നേഹം…. നന്ദി❤️🙏
Heart touching story ❤️