ഇന്നത്തെ രണ്ടാമത്തെ പിരിയഡ് രാഘവന്‍ മാഷുടേതാണ്. അവനോര്‍ത്തു.
” പദ്യം കാണാപ്പാടം പഠിച്ചിട്ട് ചെല്ലാന്‍ പറഞ്ഞിരുന്നതാ സമയം കിട്ടിയില്ല. അടി ഉറപ്പാ.”
വിശാലാക്ഷി അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ പരവശനായത് പോലെ തോന്നി. രാഘവന്‍ മാഷ് അവനെ അടിക്കില്ല ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണവന്‍.. അതവള്‍ക്കറിയാം, പിന്നെന്തിന് ബേജാറാകണം. അവള്‍ അവന്റെ കോളര്‍ പിന്നിയ ശര്‍ട്ടിലേക്ക് നോക്കി. ഈ കുട്ടിക്കെന്തിന്റെ കേടാ. അച്ഛന്‍ പറയുന്നത് കേള്‍ക്കാം അങ്ങേലെ റോയിച്ചേട്ടന്‍ ചുമ്മാ ആളെ കാണിക്കാനാണ് കീറിയ ഷര്‍ട്ട് ഇടുന്നതെന്ന്. രാഷ്ട്രീയക്കാര്‍ അങ്ങിനെ ആണ് പോലും.
” ടാ ചെക്കാ നിന്നോടെത്ര പ്രാവശ്യം പറഞ്ഞു കീറിയ ഷര്‍ട്ടിടല്ലേന്ന്. നീയെന്താ രാഷ്ട്രീയക്കാരനാ.”
രാഘവന്‍ സാറിന്റെ അടിയോര്‍ത്ത് നടന്ന അവനന്‍ ഉത്തരം പറഞ്ഞില്ല. ഇന്നലെ അമ്മക്ക് നല്ല പനിയായിരുന്നു, ചുട്ട് പൊള്ളുന്ന പനി. കൊപ്രക്കളത്തില്‍ തലകറങ്ങി വീണ് പോലും. അമ്മയോട് എത്ര തവണ പറഞ്ഞതാ ഞാന്‍ പഠിത്തം നിര്‍ത്തി കൊപ്രക്കളത്തില്‍ പോകാമെന്ന് കേക്കണ്ടേ. വിശാലാക്ഷി പറഞ്ഞു കൊണ്ടിരുന്നതൊന്നും അവന്റെ മനസ്സില്‍ പതിഞ്ഞില്ല. പതിവിലും നേരത്തേ സ്കൂളിലെത്തിയ അവന്‍ നേരെ ക്ലാസ്സിന്റെ പിറകിലുള്ള നെല്ലി മരത്തിന്റെ ചോട്ടില്‍ ചെന്നിരുന്ന് പുസ്തകമെടുത്തു. എന്തോ. ഇന്ന് ഒന്നിലും മനസ്സുറക്കുന്നില്ല. വിശാലത്തിന് വിഷമമായി കാണുമോ ആവോ. അവള്‍ വാ തോരാതെ സംസാരിച്ചത് താന്‍ ചെവി കൊണ്ടില്ലല്ലോ. പോട്ടേ സാരമില്ല നാളെ പറഞ്ഞ് മനസ്സിലാക്കാം. അവള്‍ക്ക് ഇത്തരം കാര്യം പറഞ്ഞാല്‍ മനസ്സിലാകില്ല. പട്ടിണി എന്നാലെന്താ എന്ന് ചോദിച്ചവളാണ് ഒരു പൊട്ടിക്കോത. പെട്ടെന്ന് ആരോ പിറകില്‍ ഉള്ളത് പോലെ തോന്നി അവന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ വിശാലാക്ഷി പിറകില്‍ നിറകണ്ണുമായ് നില്ക്കുന്നു.
” നീയെന്താടാ എന്നോട് മിണ്ടാത്തെ. എന്നോട് പെണക്ക്യാ. ”
” വിശാലം എനിക്കീ പദ്യം ഒന്ന് പഠിക്കണം നാലുവരിയെങ്കിലും. നീയൊന്ന് പോകാമോ.”
പിന്നെ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ടോടി. അവന്‍ അമ്പരന്ന് പോയി. സ്കൂളിന്റെ പിറകുവശം ഒരിടുങ്ങിയ സ്ഥലമാണ്. ആരും സാധാരണ അങ്ങോട്ട് പോകാറില്ല. വെളിക്ക് വിടുന്ന ( ഇന്റര്‍വെല്‍) സമയത്ത് ചില പെണ്‍കൂട്ടങ്ങള്‍ വന്ന് നെല്ലിക്ക പറിക്കും ചില പൂവാലന്മാരുടെ സാന്നിദ്ധ്യത്തില്‍. വിജനമെന്ന് സാരം. സ്കൂളിനപ്പുറം പാടമാണ്. പാടത്ത് പണി ചെയ്തിരുന്നവരാണ് കരഞ്ഞു കൊണ്ടോടുന്ന വിശാലാക്ഷിയെ കണ്ടത്. കുമാരന്‍ പൊതുവേ പരദൂഷണക്കാരനാണ് എന്നറിയാവുന്നവര്‍ പോലും കുമാരന്റെ ദൃക്സാക്ഷി വിവരണം വിശ്വസിച്ചു. നിമിഷ നേരം കൊണ്ട് സ്കൂളില്‍ മുഴുവന്‍ പാട്ടായി ഈ സംഭവം വേറൊരു തരത്തില്‍.
അവന് വാസ്തവത്തില്‍ ഒന്നും മനസ്സിലായില്ലാ. ആരോ അവന്റെ നേരെ തല്ലാനാഞ്ഞു.
” മൊട്ടേന്ന് വിരിഞ്ഞില്ലല്ലോടാ അതിനു മുമ്പേ തുടങ്ങിയോ. അതെങ്ങിനെ.. അമ്മേടെയല്ലേ മോന്‍.”
പറഞ്ഞ് തീര്‍ന്നതും കുമാരന്‍ മുഖം പൊത്തി കുനിഞ്ഞിരുന്നു പോയി. മൂക്കില്‍ നിന്നും കുടുകുടെ ചോരയൊലിപ്പിച്ചു കൊണ്ട്. അമ്മയെ പറഞ്ഞപ്പോള്‍ അവന്‍ അറിയാതെ പ്രതികരിച്ച് പോയി. നെല്ലിമരത്തിന്റെ തടം കെട്ടിയ ഇഷ്ടികയായിരുന്നു അവനപ്പോള്‍ കയ്യില്‍ കിട്ടിയത്. അവനോടി പിറകെ നാട്ടുകാരും പക്ഷേ അവനെ പിടിക്കാന്‍ കഴിയാതെ അവര്‍ മടങ്ങി. അവന്‍ ഒളിച്ചിരുന്ന കുറ്റിക്കാട്ടില്‍ സ്കൂള്‍ വിടും വരെ അവനിരുന്നു. സ്കൂള്‍ വിട്ട ആരവം അവന്റെ കര്‍ണ്ണപുടങ്ങള്‍ തഴുകിയപ്പോള്‍ അവന്‍ പതിയെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പായപ്പോള്‍ പുറത്ത് വന്നു. വിശാലവുമായി നടന്ന് വരാറുള്ള വഴിയില്‍ അവന്‍ നിന്നു. അങ്ങകലെ അവളുടെ പച്ചപ്പാവാട കണ്ടപ്പോള്‍ അവന്‍ പതിയെ റോഡിലേക്കിറങ്ങി. പാടത്തിന്റെ ഇറമ്പില്‍ അവളെ കാത്ത് നില്‍ക്കുമ്പോള്‍ അവള്‍ കരഞ്ഞ കണ്ണുകളുമായി അടുത്തെത്തിയിരുന്നു.
” മോനെന്തിനാ കുമാരന്‍ ചേട്ടനെ ഇടിച്ചേ.”
” അതെന്റെ അമ്മയെ ചീത്ത പറഞ്ഞിട്ട്.”
” നീയെന്തിനാ വിശാലം കരഞ്ഞ് കൊണ്ട് ഓട്യേ. അതല്ലേ പ്രശ്നോണ്ടായേ.”
അത് കേട്ടതും അവള്‍ ഒന്നു കൂടി കരഞ്ഞു.
” എല്ലാരും എന്ന്യാ കുറ്റാക്കണേ. എനിക്ക് മോനെ ഇഷ്ടായത് കൊണ്ടല്ലേ. ഞാന്‍ കരഞ്ഞേ. നീ മിണ്ടാതിരുന്നാല്‍ എനിക്ക് പിന്നെ സങ്കടം വരൂലേ.”
ആരും ഇല്ലന്ന് കണ്ട അവന്‍ തന്റെ ഷര്‍ട്ടിന്റെ തുമ്പ് കൊണ്ട് അവളുടെ കണ്ണീര്‍ തുടച്ചു. കരുത്തിരുണ്ട അവളുടെ മുടി അനുസരണയില്ലാതെ അവന്റെ വിരലില്‍ ചുറ്റി.
” ഞാനെന്താ ചെയ്യാ. എനിക്കപ്പള്‍ അങ്ങന്യാ തോന്ന്യേ. അയാള്‍ക്കെന്തെങ്കിലും പറ്റ്യോ ആവോ.”
” അയാളെ ആശുപത്രീല്‍ കൊണ്ടു പോയി. ഞാന്‍ എല്ലാലരോടും പറഞ്ഞു ചെക്കന്‍ എന്നെ ഒന്നും ചെയ്തില്ല. പാവോണെന്ന്.”
” രണ്ട് കൊല്ല്യോം കൂടി കഴിഞ്ഞെങ്കി പത്ത് പാസായി എന്തേലും പണി എടുത്ത് അമ്മേനെ നോക്കാര്‍ന്നൂ.”
” അതിനിപ്പെ എന്താ പറ്റ്യേ. മോന്‍ പട്ത്തം നിര്‍ത്താന്‍ പോക്യാ.”
” ഇനി ഞാനിവിടെ നിന്നാ കുമാരന്‍ എന്നെ കൊല്ലും. ഞാന്‍ പോവ്യാ. കുറച്ച് നാള് കഴിഞ്ഞ് വരാം. നീ അമ്മോട് പേടിക്കെണ്ടാന്ന് പറേണോട്ടാ.”
” അയ്യേ… ചെക്കന്‍ എങ്ങട് പോകാനാ. വേണ്ടാട്ടോ. ഞാന്‍ കരയുവേ.”
” നീയൊന്ന് പോടീ. ഞാന്‍ വരാം.”
അന്ന് പിരിഞ്ഞതാണ് ഈ വഴി. തിരിഞ്ഞ് നോക്കാതെ അവളുടെ മുഖത്തേക്ക് നോക്കാന്‍ ശക്തിയില്ലാതെ… അവനോര്‍ത്തു.
കാലം എത്ര കഴിഞ്ഞു. അവന്‍ പോയ ആധിയില്‍ അമ്മ മരിച്ചു.
പിന്നെ എന്തിന് വരണം. ആരെക്കാണാന്‍?
ആരേയും കാണാനില്ലേ? ആത്മാവിലിരുന്നാരോ ചോദിച്ചു.
ഉണ്ടോ?
ഇല്ലാ..
അവള്‍ വലിയ വീട്ടിലെ കുട്ടിയല്ലേ. വെറും കുട്ടിക്കളി. എങ്കിലും അവനവളെ പച്ചപ്പാവാടയുടുപ്പിച്ച് രണ്ട് വശത്തേക്കാക്കി മുടി പിന്നിയിട്ട് നെറ്റിയില്‍ നീണ്ട ഒരു കുറിയുമിട്ട് നാളിതുവരെ മനസ്സില്‍ കൊണ്ട് നടന്നു. അന്ന് തമ്മില്‍ പിരിഞ്ഞ വഴിയിലാണവനിപ്പോള്‍ നില്‍ക്കുന്നത്. പുതുതായി പാടത്തിന് നടുവിലൂടെ റോഡ് പോകുന്നു. പാടം വിളവ് കണ്ട കാലം മറന്നു.
താന്‍ കാത്തിരിക്കുകയായിരുന്നോ. എന്തിന്? ആരെ?
പെട്ടെന്ന് ഒരു കാറ് വന്ന് നിര്‍ത്തി. റോഡ് രണ്ടായി പിരിയുന്നിടത്ത് എങ്ങോട്ട് പോകണമെന്ന് സംശയമുള്ള പോലെ.
അവനറിയാതെ കാറിലേക്ക് നോക്കി. കണ്ണുകള്‍ കള്ളം പറയുമോ.
വിശാലം, അതേ തന്റെ വിശാലം ഒരു മാറ്റവുമില്ലാതെ. അതേ കുറിപോലും മാറാതെ അനുസരണയില്ലാത്ത മുടി മാടിയൊതുക്കി അവള്‍ തന്നെ നോക്കുന്നു. ഏയ് അതെങ്ങിനെ സംഭവിക്കും കാലമെത്ര കഴിഞ്ഞു. തന്റെ ഓര്‍മ്മകള്‍ മറിയുകയാണോ.
” കിഴക്കേടത്തേക്കുള്ള വഴി ഏതാ. ലൈഫ്റ്റോ നേരെയോ.”
” ലെഫ്റ്റ് ”
അറിയാതെ വായില്‍ നിന്നും വന്നു. അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അല്‍പം നീങ്ങി അരിക് ചേര്‍ന്ന് വണ്ടി നിന്നു. ഡോര്‍ തുറന്ന് ഡ്രൈവര്‍ പുറത്തിറങ്ങി. നോക്കി നില്‍ക്കേ അയാള്‍ അടുത്തേക്ക് വന്നു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” ചേട്ടന്‍ ഇവിടുത്തുകാരനാണോ.”
” ആയിരുന്നു.”
” അതെന്താ അങ്ങിനെ. ഇപ്പോ അല്ലേ.”
” എന്താ കാര്യം. നിങ്ങള്‍ക്കെന്ത് വേണം.”
” എന്റെ മോളാണ് കറിലുള്ളത്. അവള്‍ നിങ്ങളെ അറിയും പോലും.”
” അതേ അവളെ ഞാനും അറിയും. വിശാലാക്ഷി.”
അബോധവസ്ഥയിലെന്ന പോലെ അവന്‍ പറഞ്ഞു.
” അതെങ്ങിനെ ഇവിടെ നിന്നും പത്തറുന്നൂറ് കിലോമീറ്റര്‍ അകലെയാണ് ഞങ്ങള്‍ താമസിക്കുന്നത്. അവള്‍ ഞങ്ങളെ വിട്ട് ഒരിക്കലും പുറത്ത് പോയിട്ടുമില്ല.”
ആകെ അമ്പരപ്പിലായ പോലെ അവന്‍ നിന്നു. അവസാനം വിശാലാക്ഷിയുടെ മകളാകാം എന്ന് സമാധാനിക്കുമ്പോഴാണ് ഇങ്ങനെ ഒരറിവ്.
” സ്കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് എന്റെ കൊച്ചിന്. അവളുടെ സ്കൂള്‍ അതല്ലെന്ന് പറഞ്ഞ് ഒറ്റ വാശി. ഒരുവിധം അഞ്ചാം ക്ലാസ്സ് വരെ എത്തിച്ചു. അവളുടെ വീട് ഇവിടെ ആണ് പോലും. അന്ന് മുതല്‍ അവള്‍ സ്വന്തം ഒരുങ്ങുന്നു, ഡ്രസ്സ് പോലും പഴേതരത്തില്‍ ഉള്ളതാണിടുക കണ്ടില്ലേ.”
ഡ്രൈവറുടെ പിറകിലായി ഇറങ്ങി വന്ന അവളുടെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയാണ് ഇത്രയും പറഞ്ഞത്.
ഡ്രൈവര്‍ തുടര്‍ന്നു.
” ഒരു മനശാസ്ത്രജ്ഞന്റെ ഉപദേശ പ്രകാരമാണ് ഞങ്ങള്‍ ഈ സ്ഥലം തിരക്കി വന്നത്. അവളുടെ അച്ഛന്റേയും അമ്മയുടേയും ചേട്ടന്മാരുടേയും എന്ന വിധത്തില്‍ പേരും വിവരങ്ങളും അവള്‍ പറയുന്നു. പിന്നെ ഒരു ” ശശിധരന്‍.” ഒരയല്‍പക്കക്കാരനാണ് പോലും.”
അവന്‍ വീണ്ടും ഞെട്ടി. വിക്കി വിക്കി പറഞ്ഞു.
” അ… അ… അത് ഞാനാണ്.”
” ഞങ്ങള്‍ അവള്‍ പറഞ്ഞ അഡ്രസ്സില്‍ അന്വേഷിച്ചപ്പോള്‍ വിശാലാക്ഷി എന്ന അവരുടെ മകള്‍ പതിനഞ്ച് കൊല്ലം മുമ്പ് മരിച്ചുപോയി എന്നാണറിയാന്‍ കഴിഞ്ഞത്.”
അവന്‍ മിഴിച്ച് നില്ക്കുമ്പോള്‍ അവര്‍ തുടര്‍ന്നു.
” അവളുടെ സ്കൂളില്‍ പഠിച്ച ഒരു പയ്യന്‍ നാട് വിട്ട് പോയി. അന്ന് മുതല്‍ അവള്‍ കിടപ്പിലായിട്ട് പിന്നെ എഴുന്നേറ്റില്ല.”
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ തരിച്ച് നില്‍ക്കുമ്പോള്‍ കാറിന്റെ ഡോര്‍ തുറന്നവള്‍ അടുത്തേക്ക് വന്നു. വന്ന പാടെ അവള്‍ ചോദിച്ചു.
” ചെക്കാ. നീയെവിടായിരുന്നു. കുമാരന്‍ മരിച്ച് പോയി. പാവം ല്ലേ.”
തലച്ചോറിലൂടെ ഒരു മിന്നല്‍ പിണര്‍ ശരീരമാകെ വ്യാപിക്കുമ്പോള്‍ അവന്‍ തളര്‍ന്നിരുന്നു പോയി.
- പൊന്നാന്ത്ര.


9 Comments
ഈ ലോകത്തിൽ കാണുന്ന എല്ലാം ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല എന്ന് mystic story യുടെ കഥാന്ത്യം പറയുന്നു. Nice !
👍❤️
ഈ കഥ വിരിയാൻ ചെറിയൊരു കാരണമുണ്ട് ഒരിക്കൽ ഞാൻ ഒട്ടുപാൽ എടുക്കുവാനായി വിദുരയിൽ ഒരു ഗ്രാമപ്രദേശത്തുകൂടി നടക്കുമ്പോൾ ആ സ്ഥലം വളരെ പരിചയമുള്ളതു പോലെ തോന്നി. വിചാരിച്ചതു പോലെ ഒരു വളവും ക്ഷേത്രവും കൂടി കണ്ടപ്പോൾ ശരിക്കും ആശ്ചര്യപ്പെട്ടു പോയി..
അഭിപ്രായത്തിനു നന്ദി. കൂടെ യുണ്ടാകണം.
കൊള്ളാം 👍
നന്ദിയുണ്ട്
നല്ല കഥ👌🌹
ഇങ്ങനെയുള്ള പുനർജന്മങ്ങളേക്കുറിച്ചു വായിച്ചിട്ടുണ്ട്
Interesting story 🌷
നല്ല കഥ 👍
സാധാരണ ഇത്തരം കഥകൾ ഞാൻ എഴുതാറില്ല.. ഒരു പരീക്ഷണം എന്ന നിലക്ക് എഴുതിയഥാണ്.. ഇഷ്ടമാണെന്നറിഞ്ഞതിൽ അതിയായ സന്തോഷം.. നന്ദി.
നല്ല കഥ. വളരെ ഇഷ്ടമായി പ്രത്യേകിച്ച്, കഥയുടെ മിസ്റ്റിക് സ്വഭാവം.❤️