മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി. കരിമരുതും ആഞ്ഞിലിയും കാട്ടുനെല്ലിയും പുന്നയും പ്ലാശും മറ്റനേകം മരങ്ങളും ഉയർന്നു പൊങ്ങി തട്ടിയും മുട്ടിയും കാറ്റിലുലഞ്ഞും പടരുന്ന കാട്. ചെറിയ മരങ്ങളും കുറ്റിച്ചെടികളും അവയ്ക്കിടയിൽ തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു. അതിൽ അനവധി പ്രാണികളും പുഴുക്കളും പുളച്ചു. മരങ്ങളും മുളയും ചൂരലും തിങ്ങിനിറഞ്ഞ കുന്നിൻചെരിവിലൂടെ ഒരു അണ്ണാൻകുഞ്ഞിന്റെ മെയ്‌വഴക്കത്തോടെ തളർച്ചയിലും അയാൾ നടന്നുകയറി.
ഇടുങ്ങിയ വഴിക്കിരുപ്പുറവും മിനുത്തുരുണ്ട വെള്ളക്കല്ലുകൾ മുഴച്ചു നിന്നിരുന്നു. വഴിയിലേക്ക് ചാഞ്ഞ മരത്തിന്റെ വേരുകൾ മിനുസ്സമുള്ള വലിയ കല്ലുകൾക്കിടയിൽ എഴുന്നുനിന്നു.
നീരൊഴുക്കിന്റെ അലകൾ നേർത്ത ശബ്‍ദവീചികളായി അയാളുടെ അടുത്തെത്തി.
ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നോ? അയാൾ സന്ദേഹിച്ചു. മനുഷ്യരുടെ ജീവിതം തന്നെ ഗതിമാറിയൊഴുകുമ്പോൾ പുഴക്കും അതു സംഭവിച്ചിരിക്കാം.
ചിലച്ചു കൊണ്ടു പറന്നകന്ന ഒരു കൂട്ടം വണ്ണാത്തി പുള്ളുകൾ അയാളെ കടന്നുപോയി. മരത്തിനു മുകളിൽ മലയണ്ണാനും പച്ചോന്തും അയാളുടെ കാൽ പെരുമാറ്റം കേട്ടു, ചെവി വട്ടം പിടിച്ചു, അതിവേഗത്തിൽ മരത്തിൽ ഓടിമറഞ്ഞു.
‘നിങ്ങൾ എന്തിന് പേടിക്കുന്നു? ഞാനും പ്രാണഭയത്തിൽ ഓടുന്നവൻ’, അയാൾ സ്വയം പറഞ്ഞു. വളഞ്ഞു പുളഞ്ഞ വഴി ചെന്നെത്തിയത് രണ്ടായി പിരിയുന്ന ഇടവഴികളിലേക്കാണ്. അതിൽ ഇടത്തേത്, അയാൾ ഓർമ്മിച്ചെടുത്തു.
ഒരു ചെറിയ പുര, ഉമ്മറവും തിണ്ണയും കിഴക്കു വശത്തെ ചായ്‌പും തന്റെ കൂട്ടുകാരന്റെ പല തവണ മുറിഞ്ഞു കേട്ട, വിശേഷങ്ങളിൽ നിന്നും അയാൾ തിരിച്ചെടുത്തു.
“ഇവിടെ ആരും ഇല്ലേ?” അയാൾ പറ്റാവുന്ന അത്ര ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, മറുപടിക്കായി കാത്തു.
പോക്കുവെയിൽ ചിത്രങ്ങൾ വരയ്ക്കുന്ന മുറ്റത്തു കണ്ണുംനട്ടു നിന്നു. കാത്തിരിപ്പിന്റെ വിരസത അയാളെ കാർന്നു തിന്നാൻ തുടങ്ങി. അയാൾ ചായ്‌പിന്റെ അരികിലൂടെ വീടിന്റെ പിറകുവശത്തേക്ക് നടന്നു.
മേയാൻ വിട്ട പശുക്കളെ ആട്ടിത്തെളിച്ച് നടന്നു വരുന്ന സ്ത്രീ അവയെ ശ്രമപ്പെട്ടു തൊഴുത്തിൽ കയററി. അവളുടെ ചുറ്റും ഓടികളിക്കുന്ന ചെറിയ കുട്ടി അയാളെ കണ്ട് അമ്മയുടെ സാരിത്തലപ്പിൽ ഒളിച്ചു.
ഒരു ചോദ്യത്തിനു ഇടകൊടുക്കാതെ അയാൾ ചോദിച്ചു, ഇതു സുകുവിന്റെ വീടല്ലേ? എവിടെ തുടങ്ങണം എന്നറിയാതെ അയാൾ കുഴങ്ങി.
“ഉം… ” അവൾ അലസമായി മൂളി. നിതംബം മറഞ്ഞു കിടന്നിരുന്ന മുടി മാടിക്കെട്ടി. നീളമുള്ള കൺപീലികൾ കാവൽ നിൽക്കുന്ന വലിയ കണ്ണുകൾ അവളുടെ മുഖത്തിനു പകരുന്ന ചന്തം, സുകുവിന്റെ വാക്കുകളിൽ എന്നും തുടിച്ചുനിന്നിരുന്നുവെന്ന് അയാൾ ഓർത്തു. സുകു അവളുടെ ആകാരവടിവുകൾ വർണിക്കുമ്പോൾ അയാളിൽ തെല്ലു അസൂയ തോന്നിയിരുന്നു.
“കുടിക്കാൻ കൊറച്ചു വെള്ളം കിട്ടോ?” വറ്റിവരണ്ട വായിൽ ഒട്ടിയ നാവ് വലിച്ചെടുത്തു അയാൾ ചുണ്ടു നനച്ചു.
ചളുങ്ങിയ മൊന്തയിലെ തണുത്ത വെള്ളം തൊണ്ടയിലേക്ക് ഒഴിച്ചയാൾ ഉമ്മറത്തിണ്ണയിലിരുന്നു.
“ഞാൻ സുകൂന്റെ കൂട്ടുകാരനാ…” അയാൾ അവളെ നോക്കി.
“അപ്പ നിങ്ങൾക്കും സുകൂന്റെ തൊഴിലാ?”, അവളുടെ ചുണ്ടിൽ പരിഹാസം വക്രിച്ചു.
മലമുകളിലെ കഞ്ചാവുകൃഷിയിടത്തിലെ പണിക്കാരായ തങ്ങളെയാണ് അവൾ ഉദ്ദേശിച്ചത് എന്നറിഞ്ഞ അയാൾ തെല്ലു ജാള്യത്തോടെ ചിരിച്ചു. അപരിചിതനോട് അടുക്കാതെ കുട്ടി അമ്മയോടു ചേർന്നു നിന്നു.
അയാളുടെ അവശത കണ്ട അവൾ ചോദിച്ചു, “തിന്നാൻ വല്ലതും വേണോ?”
ആ ചോദ്യത്തിനു കാത്തിരിക്കുന്നുവെന്ന പോലെ അയാൾ മൂളി. അവൾ കൊടുത്ത തണുത്ത ഭക്ഷണം അയാൾ ആർത്തിയോടെ വാരിത്തിന്നു. കഴുത്തിൽ ചുറ്റിയിരുന്ന തോർത്ത് അഴിച്ചു ചിറി തുടച്ചു.
“ദാ അപ്പുറത്ത് ചെറിയ പുഴയുണ്ട്, പോയി കുളിച്ചോളൂ” അവൾ അയാൾക്ക് ഒരു വൃത്തിയുള്ള മുണ്ട് എറിഞ്ഞുകൊടുത്തു.
ഇവൾ എന്തുകൊണ്ടാണ് സുകുവിനെ കുറിച്ചു അന്വേഷിക്കാത്തതെന്നു അയാൾ ആലോചിച്ചുകൊണ്ടിരുന്നു. സുകു പറഞ്ഞ കഥകളിലെ നെല്ലും പതിരും അയാൾ തിരഞ്ഞു.
മണ്ണിലെ കുഴികളിൽ പതിഞ്ഞിരുന്നു കുളക്കോഴി കരഞ്ഞുകൊണ്ടിരുന്നു.
വീശിയടിക്കുന്ന കാറ്റിനു ശക്തി കൂടിവരുന്നതായി അയാൾക്ക് തോന്നി. നരച്ച മഞ്ഞിന്റെ പാട കുന്നിന്റെ നെറുകയിൽ നിന്നും ഊർന്നിറങ്ങാൻ തുടങ്ങി.
കാറ്റിൽ അലിഞ്ഞ ഈർപ്പം അയാളെ വിറകൊളളിച്ചെങ്കിലും അയാളുടെ ചിന്തകൾ തണുത്തുറഞ്ഞില്ല.
അരണ്ടവെളിച്ചത്തിൽ കുന്നിൻ ചെരിവിനെ ദീപ്തമാക്കാൻ കഴിയാതെ സന്ധ്യ തോൽവി സമ്മതിച്ചു പിൻവാങ്ങാൻ തുടങ്ങി. കൂടണഞ്ഞ പക്ഷികൾ കണ്ണടച്ചിരുന്നു രാത്രിക്കും പുലരിക്കും കാതോർത്തു ധ്യാനനിമഗ്നരായി.
പുൽത്തകിടിയിൽ വളഞ്ഞു പുളഞ്ഞ ചലനം, പാമ്പ് എന്ന തിരിച്ചറിവിൽ അയാൾ കാൽ പുറകോട്ടെടുത്തു. ഇവിടെ ചെറിയ കുഞ്ഞിനൊപ്പം താമസിക്കുന്ന സുകുവിന്റെ ഭാര്യ അയാളിൽ അതിശയവും അമ്പരപ്പും നിറച്ചു. പുഴയുടെ പൂഴിമണൽ തിട്ടയിൽ കാൽ ചവിട്ടിയപ്പോളാണ് അയാൾക്ക് സ്ഥലകാലബോധമുണ്ടായത്. വലിയ ഉരുണ്ട പാറക്കെട്ടുകളിൽ തട്ടി ചിന്നിതെറിച്ച വെള്ളം സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിലും തിളങ്ങി.
തിരിച്ചു വന്ന അയാൾ ഉമ്മറത്ത് കത്തിച്ചു വെച്ച ചെറിയ വിളക്കിനടുത്തു ഇരിക്കുന്ന അവളെ കണ്ടു. എണ്ണ കുറഞ്ഞ വിളിക്കിൽ നിന്നും ഊറ്റിയെടുത്തു തെളിയാൻ തുണിത്തിരി നന്നെ പാടുപ്പെട്ട് ഇത്തിരി വെട്ടം പരത്തി.
“സുകുവിന്റെ ഭാര്യയോട് ഞാനൊരു കാര്യം പറയാനാണ് വന്നത്”, അയാൾ അവളുടെ മുഖത്തേക്കു നോക്കി.
“എനിക്ക് തോന്നി…” അവൾ ഉദാസീനമായി മറുപടി പറഞ്ഞു. ഓരോ നിമിഷവും ഇവൾ തനിക്ക് അത്ഭുതം സമ്മാനിക്കുകയാണല്ലോ, എന്നയാൾ കരുതി.
പൂത്ത കഞ്ചാവ് ചെടികൾക്കിടയിലൂടെ ലാത്തി വീശി, പോലീസ് പടയുടെ കാക്കി തെളിഞ്ഞപ്പോൾ രക്ഷപ്പെട്ടു ഓടുന്നതിനിടയിൽ സുകു ഒരു കൊല്ലിയിൽ വീണു മരണപ്പെട്ട കഥ അയാൾ പറഞ്ഞു നിർത്തി. അവൾ ഒന്നും ഉരിയാടാതെ ചുമരിൽ ചാരിയിരുന്നു. അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ, ഓർമ്മകളവളെ ഭൂതകാലത്തിലേക്കു തിരിച്ചു പായിക്കുകയാണെന്ന് അയാൾക്ക് തോന്നി.
വ്യസനത്തിനു പകരം അവളുടെ മുഖത്തു തെളിഞ്ഞു നിന്ന വെറുപ്പ് അയാളിൽ ഉദ്വേഗം ജനിപ്പിച്ചു.
അയാളുടെ ചിന്ത വായിച്ചെടുത്ത അവൾ പറഞ്ഞു, “എനിക്ക് വല്യേ സങ്കടം ഒന്നൂല്യ, അയാളുടെ ഇടിയും തൊഴിയും കൊള്ളാതെ ഉറങ്ങാലോ?”, അവൾ തുടർന്നു പറയാൻ വന്നത് വിഴുങ്ങി.
“എന്നാലും അവൻ നിന്റെ ഭർത്താവല്ലേ? മകന്റെ അച്ഛൻ?”, അയാൾക്കപ്പോൾ അങ്ങനെ പറയണമെന്നു തോന്നി.
“കഞ്ചാവ് പൊകയിൽ മയക്കി കിടത്തിയ എന്റെ അച്ഛനെ മറികടന്നു, ഒരു പെണ്ണിനെ കീഴ്പ്പെടുത്തുന്നതാണോ ആണത്തം?”
പുറത്തു കാളക്കൂറ്റൻ മടമ്പുയർത്തി വെറും മണ്ണിൽ ചുരമാന്തി, കൊമ്പു കുലുക്കി അമറി. അതു സുകുവായി മാറുന്നത് അയാളറിഞ്ഞു.
അവളുടെ ചോദ്യം, ചൂണ്ടക്കൊളുത്തായി, വളഞ്ഞ ചോദ്യചിഹ്നമായി അയാളുടെ മുന്നിൽ ആടിക്കളിച്ചു. ഉന്മാദാവസ്ഥയിൽ പുലമ്പുന്നയവളുടെ മുന്നിൽ കേൾവിക്കാരനായി ഇരുന്നു.
“പലരുടെ വെപ്പാട്ടിയാവാതിരിക്കാൻ ഞാൻ സുകുവിന്റെ ഭാര്യയായി. എന്റെ അച്ഛൻ അല്ലെങ്കിൽ പണത്തിനു വേണ്ടി എന്നെ തൂക്കി വിൽക്കുമായിരുന്നു.” വെട്ടിത്തിരിഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി.
അവൾ, മകൾ, ഭാര്യ, സ്ത്രീയെന്ന എല്ലാ തുറകളിലും അനുഭവിച്ച അവഗണനയുടെ കയ്പ്, വാക്കുകളിൽ കലങ്ങി. ആ കയ്പ്, അവളുടെ പെരുമാറ്റത്തിൽ പടരുന്നതായിരിക്കാം എന്നയാൾ അനുമാനിച്ചു.
മുളങ്കാടുകളിൽ ഉരസുന്ന കാറ്റിന്റെ ഇരമ്പം ശ്രവിച്ചു അയാൾ തുറന്ന ഉമ്മറത്ത് നക്ഷത്രങ്ങളെ നോക്കി കിടന്നു.
അതിരാവിലെ വലിയ പാൽപാത്രങ്ങൾ ചുമന്നു കുന്നിറങ്ങുന്ന അവളോട് അയാൾ പറഞ്ഞു, “ഇങ്ങു തരൂ, ഇത് ഞാൻ എത്തിച്ചുതരാം”. വിശ്വാസം വരാതെ അവൾ അയാളെ നോക്കി. പരിഗണനയുടെ ആദ്യവാക്കിൽ അവളുടെ ഉള്ളിൽ മഞ്ഞുവീണു. ഉരുളൻ കല്ലുകൾ എഴുന്നു നിൽക്കുന്ന ചരൽപാതയിൽ തലനീട്ടിയ പുല്ലു വകഞ്ഞു അവൾക്കു പുറകെ അയാൾ നടന്നു.
“എനിക്കിതൊക്കെ ശീലമായി, പതിനാല് വയസ്സില് തുടങ്ങീതാണ് ഈ കുന്നിറക്കം.”
ഉം… അയാൾ മൂളി.
“അമ്മ?”, അയാൾ ചോദിച്ചു
“അമ്മക്ക് പെൺകുട്ട്യോളെ ഇഷ്ടല്യായിരുന്നു, പഠിക്കാൻ വിട്ടില്ല. ചെറുപ്പത്തിൽ തന്നെ അടിവാരത്തെ വീട്ടിൽ പണിക്കു നിർത്തി.” അവൾ അല്പനേരം ചിന്തകളിൽ മുഴുകി.
“മാസാവസാനം എന്റെ ചെറ്യേ ശമ്പളം വാങ്ങിക്കാൻ മാത്രെ അവടെ വരൂ, സുഖാണോ….ന്നൊരു വാക്കുപ്പോലും എന്നോട് ചോദിക്കില്ല. എന്നാലും തള്ള ചത്തപ്പോൾ എന്റെ കാര്യം അതിലും കഷ്ടത്തിലായി”. ആദ്യമായി അവളുടെ കണ്ണുകൾ പെയ്തൊഴിയാൻ വെമ്പി. വാശിയോടെ കണ്ണിൽ പൊടിഞ്ഞ ഈർപ്പം അവൾ തൂത്തു കളഞ്ഞു.
“ഒരു അഞ്ചു വയസ്സുകാരനെ തെരുവിൽ വിട്ടിട്ടുപോയ എന്റെ അമ്മയേക്കാൾ ഭേദമല്ലേ?”, അയാൾ ചോദിച്ചു. അവളയാളെ തലയുയർത്തി ദീനമായി നോക്കി. ഓർമ്മകൾക്ക് പച്ചക്ക് തന്നെ തിന്നാനിട്ടു കൊടുത്തു അയാൾ മൗനിയായി.
ദിവസങ്ങൾ അവർക്കിടയിലൂടെ മെല്ലെ ഇരുട്ടിവെളുത്തു. പശുക്കളെ മേയാൻ ആട്ടിത്തെളിച്ചു കൊണ്ടുപോകാൻ അയാൾ അവളോടൊപ്പം ചേർന്നു. അവളുടെ മകൻ അയാളുടെ ബലിഷ്ഠമായ ചുമലിൽ ഇരുന്നു മരത്തിൽ ഓടികയറുന്ന അണ്ണാനോടും പാറുന്ന പൂമ്പാറ്റയോടും ഒളിച്ചു നോക്കുന്ന കാട്ടുമുയലിനോടും കിന്നാരം പറഞ്ഞു കൈക്കൊട്ടി ചിരിച്ചു.
“ഞാൻ ആ പുഴ വരെ പോയിട്ടുവരാം” അയാൾ പറഞ്ഞു. മുളങ്കാലുകൾ താങ്ങി നിർത്തിയ ചായ്‌പിന്റെ ഇറയിൽ നിന്നും അയാൾ പഴയ ചൂണ്ടക്കോൽ വലിച്ചെടുത്തു. ഒരു വലിയ മത്സ്യവുമായിട്ടാണ് അയാൾ തിരിച്ചു വന്നത്. മത്സ്യം അയാളുടെ തോർത്തിൽ കിടന്നു പിടച്ചുകൊണ്ടിരുന്നു. അതിൽ നിന്നും ഇറ്റിറ്റു വീണ വെള്ളം നിലം നനച്ചു.
“വിരോധമില്ലെങ്കിൽ കറി വെക്ക്യാമോ?”
“ഇങ്ങു തരൂ….”, അവൾ ചിരിയോടെ അയാളുടെ കയ്യിൽ നിന്നും മത്സ്യം വാങ്ങി.
എരിയുന്ന തീജ്വാലകൾക്കിടയിലൂടെ മെല്ലെ ഇളകുന്ന അവളുടെ മുഖവും ചിരിയും അയാൾ നോക്കികണ്ടു. അവളുടെ നെറ്റിയിലെ മുറിപ്പാടു ചൂണ്ടി അയാൾ ചോദിച്ചു, “എന്തു പറ്റിയതാ?” അവളുടെ മെലിഞ്ഞ വിരലുകൾ നെറ്റിതടത്തിലെ കരഞ്ഞുണങ്ങിയ മുറിപ്പാടിൽ തൊട്ടു.
“നിങ്ങളുടെ കൂട്ടുകാരൻ…”, അവൾ മുഴുമിപ്പിച്ചില്ല. അയാൾ മരണവെപ്രാളത്തിൽ പിടയുന്ന സുകുവിന്റെ മുഖമോർത്തു. അവനെ രക്ഷിക്കാൻ കഴിയാത്തത്തിന്റെ പശ്ചാത്താപം അയാളിൽ നിന്നും പൊഴിഞ്ഞു പോയി. പടം പൊഴിച്ച പാമ്പിനെപ്പോൽ അയാൾ കഴിഞ്ഞ കാലത്തിൽ നിന്നും ഇഴഞ്ഞിറങ്ങി.
അവൾക്കു തന്നോടൊരു അടുപ്പം തോന്നുന്നുണ്ടോയെന്നു അയാൾ സംശയിച്ചു. താനും എന്തോ ഒരു കാന്തിക വലയത്തിൽ നിന്നും പറിച്ചെടുക്കാനാകാതെ അവളോട് അടുക്കുന്നില്ലേ? തീർത്തും അവഗണിക്കപ്പെട്ട രണ്ടുപേർക്കും ആ സാമീപ്യം നഷ്ടപ്പെടുത്താൻ മനസ്സുവന്നില്ല. ഇരുവരും നടന്നു തീർത്ത വഴികളിലെ അവഗണനയുടെ മുള്ളുകൾക്ക് ഒരേ മൂർച്ചയാണല്ലോ. അതിന്റെ പോറലും മുറിവും സമ്മാനിച്ചത് സമാനമായ വേദനയും. ഒരു നിമിഷം അയാൾക്ക് ഇവിടം വിട്ടു പോകണം എന്നു തോന്നും. പക്ഷെ ഉടൻ തന്നെ, അവൾ പറയട്ടെ എന്നു കരുതി അയാൾ തീരുമാനം മാറ്റിവെയ്ക്കും.
പുറത്തു മൺവെട്ടി ഊക്കിൽ വീഴുന്ന സ്വരം കേട്ടാണ് അന്നവൾ മങ്ങിയ പുലർ വെളിച്ചത്തിലേക്ക് കണ്ണുമിഴിച്ചത്. കാട്ടുപോച്ചകൾ പിഴുതെടുത്തു കിളച്ചുമറിച്ച മണ്ണിൽ മണ്ണിരകൾ വളഞ്ഞു പുളഞ്ഞു നീങ്ങി. അയാളുടെ പുറത്തു വിയർപ്പുച്ചാലുകൾ ഒഴുകി തിളങ്ങി. മണ്ണൊരുങ്ങി, വിത്തു പാകി, നനവിൽ ചുരുണ്ടുയർന്ന തണ്ടിൽ, ഉണർന്ന തളിരിലകൾ കുടവിരിച്ചു പടർന്നു കയറി. പച്ചപ്പിന്റെ സമുദ്ധി കുന്നിൻ ചെരിവിലെ കാറ്റിൽ തലയിളക്കി. പയറും പാവലും വെണ്ടയും ചീരയും ചൂരൽക്കൊട്ടകളിൽ നിറഞ്ഞു. അവിടെയാകമാനം പുതുജീവൻ തുടിച്ച നേരം പൂമ്പാറ്റകളും കുരുവികളും തേനീച്ചകളും വണ്ടുകളും വഴി തേടിയെത്തി. മൂളിയും കുറുകിയും ഇളം വെയിലിൽ വെളിച്ചപ്പൊട്ടുകൾക്കൊപ്പം പറന്നുപൊങ്ങി.
കാടിന്റെ മദഗന്ധം, മുറ്റം കടന്ന് ചെറിയ ജാലകപ്പാളികൾ വലിച്ചു തുറന്ന കാറ്റിനൊപ്പം മുറിയിൽ ഒളിച്ചെത്തി.
കാറ്റ് പേറിയ ഈർപ്പം മഴക്ക് കോപ്പുക്കൂട്ടി. കറുത്ത മേഘങ്ങൾ ആ സന്ധ്യ കൂടുതൽ ഇരുണ്ടതാക്കി. അയാൾ പുഴക്കരയിലേക്ക് ഇറങ്ങി നടന്നു. വീശിയടിക്കുന്ന കാറ്റിൽ അവൾ അയാളുടെ ഓരംചേർന്നു നടന്നു. വർഷം നിറച്ച പുഴ ഓളം തല്ലിയാർത്തു ഒഴുകിയെത്തി. പുഴയിൽ വെള്ളം മിനുസ്സമുള്ള പാറക്കൂട്ടത്തിന് തൊട്ടു മുകളിൽ വരെ എത്തിയിരുന്നു. ചെറു മീനുകൾ വെള്ളത്തിൽ ഉയർന്നു നീന്തി.
പുഴയിൽ മുങ്ങി നനഞ്ഞവൾ, അവഗണനയുടെ ആഴക്കയത്തിൽ നിന്നും, അയാളുടെ ബലിഷ്ഠമായ കൈത്തണ്ടയുടെ ഉറപ്പിൽ ഉയർന്നു. അവളുടെ കറുത്തു നീണ്ട മുടി ഓളപരപ്പിൽ ഒഴുകിപ്പരന്നു. ഈർപ്പുള്ള കാറ്റ്, മൂളലോടെ അവരെ പൊതിഞ്ഞു.
#ആരോ ഒരാൾ


31 Comments
നല്ല ഒഴുക്ക്….നമ്മുടെ കൺ മുന്നിലെന്ന പോലെ ….
ഒരു പാട് സന്തോഷം ❤️
Jinu, വായനക്കും വാക്കുകൾക്കും ഏറെ നന്ദി.🙏
മനോഹരം. വായിക്കാൻ വൈകിപ്പോയി
shreeja, thank you so much.
❤️🙏
Wow അടിപൊളി ❤️❤️❤️, കണ്ണിനു മുന്നിലൂടെ അവർ നടക്കുമ്പോലെ..
സാബി…നന്ദി പറയുന്നില്ല. Lot of Hugs!
❤️🥰
നല്ല രചന..
ഓരോ വരിയും visualise ചെയ്തു വായിക്കാനാവുന്ന,
പ്രകൃതി പോലെ സുന്ദരമായ എഴുത്ത്.
👌🏻👌🏻 🤝🤝
മനോഹരം ജോയ്സ് ♥️
സുജാത, വായനക്കും കുറിപ്പിനും നന്ദി, സന്തോഷം.🙏🫂❤️
ജോയ്സിന്റെ ഓരോ കഥയിലും പ്രകൃതി ഒരു കഥാപാത്രമാണ്. കഥയോട് നന്നായി ചേരുന്ന വിധം പ്രകൃതിയെ വർണ്ണിക്കുകയും ചെയ്യുന്നു . അസൂയപ്പെടുത്തുന്ന രചന. 👌👌👌👌❤️❤️
സിൽവി, ഒത്തിരി സന്തോഷം, നന്ദി.
🙏❤️🫂
ആരോ ഒരാൾ എല്ലാമായിത്തീർന്ന കഥ സുന്ദരമായി പറഞ്ഞു……ആശംസകൾ👍🌹
മിനി സുന്ദരേശൻ, ഈ പ്രോത്സാഹനത്തിനു നന്ദി, ഇഷ്ടം മാത്രം.🙏🥰
Joyce varghese മനോഹരമായ എഴുത്ത്❤️ വളരെയേറെ ഇഷ്ടമായി അഭിനന്ദനങ്ങളും ആശംസകളും 👌👍👍❤️💯🙏🙏🙏
Suresh, വായനക്കും കുറിപ്പിനും ഒത്തിരി നന്ദി.🙏. സന്തോഷം.
സൂപ്പർ ചേച്ചി 😍👌💗 ഒരു ഫിലിം കണ്ടു ഇറങ്ങിയ ഫീൽ എഴുത്ത് കുറച്ചു കൂടി വേണം മായിരുന്നു
Sayara, thank you dear.🙏❤️
മനോവിചാരങ്ങളുടെയും വർണ്ണനകളുടെയും സുന്ദരമായ ഒത്തുചേരൽ 👌. ഒരു കാറ്റ് പോലെ തഴുകിയൊഴുകി പോകുന്ന മനോഹരമായ രചന… 💐💐
Electa, വായനക്കും കുറിപ്പിനും നന്ദി, സന്തോഷം🙏❤️
good feel
Suma Sreekumar, 🙏❤️
നല്ലകഥ.നല്ലശൈലി. നന്നായി അവതരിപ്പിച്ചു. കാടിൻ്റെ വർണന വളരെ ഇഷ്ടപെട്ടൂ.ഇനിയൂം എഴൂതൂക.കൂടൂതൽ ഉയരങ്ങളിലേക്ക് എഴൂത്തിനെ കൊണ്ടെത്തിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കൂന്നൂ.
Reetha chechi, thank you.❤️🫂🙏
നല്ലെഴുത്ത്
Greeshma, thank you dear.🙏🥰
മനോഹരമായ എഴുത്ത്. നാടിന്റെ മനോഹാരിത മറന്നില്ലല്ലോ.
ജോയ്സ്, ഇതെൻ്റെ ഹൃദയത്തിൽ തൊട്ടു. എന്തൊരു ജൈവികമായ രചന! കുറച്ചൊന്ന് അസൂയപ്പെടുത്തിയ എഴുത്ത്..❤️❤️❤️ സ്നേഹം.❤️❤️
താര, ഒത്തിരി സന്തോഷം. നന്ദി.🙏❤️
നല്ല കഥ ജോയ്സ്♥️👌🌹
ജോയ്സിൻ്റെ എല്ലാ എഴുത്തുകളും ഇഷ്ടമാണ്.♥️
സുമ, പ്രോത്സാഹനത്തിന് വളരെ നന്ദി.
🙏❤️🫂
മനോഹരമായ എഴുത്ത്. നാടിന്റെ മനോഹാരിത മറന്നില്ലല്ലോ.
Bhanu, thank you.🙏🥰