തനൂജ മരിച്ചു. ഇന്നലെ രാത്രി…
നട്ടുച്ചക്ക് സൂര്യനസ്തമിച്ചപോലെ തോന്നി മുരളിക്ക്. ചുറ്റിലും നീണ്ടു പരക്കുന്ന അന്ധകാരം. കൊഴുത്ത ഇരുട്ടിലേക്ക് പെയ്തു നിറയുന്ന മഴയുടെ നിലക്കാത്ത ഹുങ്കര രവം മാത്രം കാതുകളിൽ മൂളിപ്പറക്കുന്നുണ്ട്.
ഇന്നലെ പകലാണ് നെല്ലിക്കുന്നിന് താഴെയുള്ള അഞ്ചുസെന്റ് സ്ഥലം പോയി നോക്കിയതും. അഡ്വാൻസ് കൊടുത്ത് വാക്കുറപ്പിച്ചതും.
ഒന്നിച്ചായകാലം മുതൽ രണ്ടുപേരും ഒരേപോലെ കൊതിക്കുന്നതാണ് സ്വന്തമായൊരു വീട്.
വാടക വീടുകൾക്ക് ഹൃദയമില്ലായിരുന്നു. എത്രയൊക്കെ ചേർത്തു പിടിച്ചാലും പാതിവഴിയിൽ ഇറക്കി വിട്ടുകളയുമവ.
നമുക്കൊരു കുഞ്ഞുവീടുമതി മുരളിയേട്ടാ. ഓടിട്ടത്. ഇടിവെട്ടിപ്പെയ്യുന്ന തുലാമഴ രാത്രിയിൽ മേൽക്കൂരയിൽ നിന്നരിച്ചിറങ്ങുന്ന തണുപ്പിൽ, ഇഷ്ടമുള്ള പാട്ടുകൾ കേട്ട് ഏട്ടനെ കെട്ടിപിടിച്ചുറങ്ങണമെനിക്ക്. എന്തു രസമായിരിക്കുമത്.
പുലർകാലങ്ങളിൽ കുന്നിനപ്പുറമുള്ള മഹാദേവന്റെ അമ്പലത്തിൽ നിന്നൊഴുകി വരുന്ന മന്ത്രധ്വനികൾ കേട്ടുണരണം. ചന്ദനത്തിന്റയും കർപ്പൂരത്തിന്റെയും ഗന്ധം ആവോളം നുകരണം. ഇടയ്ക്കിടെ ഏട്ടന്റെ കയ്യും പിടിച്ച് ഭഗവാനെ തൊഴാൻ പോകണം.
അതിൽക്കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ലിനി.
തനൂജ നെടുതായൊന്നു നിശ്വസിച്ചുകൊണ്ട് ചിരിക്കും.
ആവണിയെക്കൂടി നമ്മുടെ വീട്ടിലേക്കു കൊണ്ടുവരണമെന്നുണ്ട്. അത് പതുക്കെ മതി. കുറച്ചു നാൾ നമ്മുടേതു മാത്രമായൊരു ലോകത്തിൽ നീന്തിത്തുടിക്കണം നമുക്ക്.
കുറച്ചു കാലമല്ല, എനിക്ക് നീയും നിനക്ക് ഞാനും മാത്രമുള്ളിടത്തോളം കാലം നമ്മുടെ കിളിക്കൂട്ടിൽ നമ്മൾ മാത്രം മതി. അതൊരുപക്ഷെ എന്റെ സ്വാർത്ഥതയായിരിക്കും. അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് സ്വാർത്ഥാലുവാകുവാനാ. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല.
മുരളി കപടദേഷ്യത്തോടെ അവളോട് കെറുവിക്കും.
ഏട്ടാ, ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ പിന്നെയുള്ള കാലം ഏട്ടനെന്തു ചെയ്യും.
തനൂജ വിഷയം മാറ്റാനെന്നവണ്ണം അയാളോട് ചേർന്നിരിക്കും.
നിന്റെ ആഗ്രഹം പോലെ നമ്മുടെ വീടും സ്വത്തുമെല്ലാം ആവണിക്കെഴുതിക്കൊടുത്തിട്ട് ഞാനൊരു യാത്രപോകും.. ഹിമാലയത്തിലേക്ക്.
ഇനി ഞാനാണ് ആദ്യം വിട പറയുന്നതെങ്കിൽ ശേഷകാലം നിനക്കും നിന്റെ ഇഷ്ടം പോലെ ജീവിക്കാം. പോരെ?
ഒന്നും വേണ്ട. നമുക്കൊന്നിച്ചങ്ങു പോയാൽ മതി. തനൂജ മുഖം വീർപ്പിച്ചുകൊണ്ട് അയാളുടെ വയറിൽ നുള്ളി.
എട്ടാം വയസ്സിൽ എന്നെ മഠത്തിലാക്കി, അമ്മ സ്വന്തം സുഖം തേടിയിറങ്ങിയ അന്നുമുതൽ ഒറ്റക്കായതാ ഞാൻ. ഏട്ടൻ എന്നിലേക്ക് വന്നു ചേർന്നപ്പോഴാണ് അത്രയും കാലം എന്റെ നെഞ്ചിലിരുന്നു നീറിയ അനാഥത്വം എന്നെ വിട്ടൊഴിഞ്ഞത്. ഇനിയും ഒറ്റക്കാവാൻ എനിക്കു വയ്യ.
ഏട്ടന് ഞാനും എനിക്ക് ഏട്ടനും മാത്രം മതിയെന്ന് ദൈവം തീരുമാനിച്ചത് വെറുതെയാകില്ല. നമ്മളിടങ്ങൾ അത്രക്കും മനോഹമല്ലേ ഇപ്പോ.
അതാണ്… അയാളവളെ ശരിവെക്കും.
എന്തുമാത്രം പണികളായിരുന്നെന്നോ മഠത്തിൽ. ഒരെട്ടു വയസ്സുകാരിയെക്കൊണ്ട് താങ്ങാവുന്നതൊന്നുമായിരുന്നില്ല അത്.
നെഞ്ചിൽ തല ചേർത്ത് തനൂജ പറഞ്ഞു തുടങ്ങുമ്പോൾ, പലവട്ടം കേട്ടു മടുത്തതാണെങ്കിലും, ഓരോ വട്ടവും ആദ്യമായി കേൾക്കുന്ന ഒരുവന്റെ കൗതുകത്തോടെ അവളെ കേട്ടിരിക്കുകയും, തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിക്കുകയും ചെയ്യുമയാൾ.
പുലർച്ചെ മൂന്നുമണിക്കെങ്കിലും ഉണർന്നാലേ പ്രാർത്ഥനകഴിഞ്ഞെത്തുന്ന കന്യാസ്ത്രീകൾക്ക് സമയത്തിന് ഭക്ഷണം കൊടുക്കാൻ പറ്റു. കിച്ചനിൽ ഉണ്ടായിരുന്ന മേരിച്ചേച്ചിയും എന്റെ പ്രായത്തിൽ അവിടെ വന്നു പെട്ടതായിരുന്നു. പോകാൻ വേറൊരിടവുമില്ലാത്ത കൊണ്ട് അറുപതാം വയസ്സിലും അവരവിടുത്തെ കരിയിലും പുകയിലും ജീവിതം ഹോമിക്കുന്നു.
അടുക്കള ജോലികൾ കഴിഞ്ഞാൽ തോട്ടത്തിലെ പുല്ലു പറിക്കണം, തൊഴുത്തു വൃത്തിയാക്കണം, വിറക് ഉണക്കാനിടണം. അങ്ങനയങ്ങനെ പാതിരാവോളം വിശ്രമമില്ലാത്ത ജോലികൾ തന്നെ. എന്നിട്ടും കഴിക്കാൻ കിട്ടുന്ന ഭക്ഷണമോ, സിസ്റ്റർമാർക്കുള്ളത് വിളമ്പി വെച്ചിട്ട് ബാക്കിയുള്ളതിൽ ചൂടുവെള്ളമൊഴിച്ചു നീട്ടിയ പയറ്കറിയും, ഒരുപിടി ചോറും.
അവിടെ മുട്ട പുഴുങ്ങുമ്പോൾ ഒരെണ്ണമെടുത്തു തിന്നാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ.
‘നമുക്കതൊന്നും വിധിച്ചിട്ടില്ലമോളെ’യെന്ന് മേരി ചേച്ചി ആശ്വസിപ്പിക്കും.
ലില്ലിയൻ സിസ്റ്റർ വന്നപ്പോഴാണ് എന്റെ കഷ്ടപ്പാടുകൾക്ക് കുറച്ചെങ്കിലുമൊരു അയവു വന്നത്.
സിസ്റ്ററെന്നെ മഠം വക സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. എഴുത്തിന്റെയും വായനയുടെയും പുതിയൊരു ലോകം എനിക്ക് തുറന്നു തന്നു.
സ്കൂൾ വിട്ടു വന്നാൽ പിടിപ്പതു പണികളുണ്ടാകും. എല്ലാം തീർത്തിട്ടുവേണം ഹോംവർക്ക് ചെയ്യാൻ. എന്നാലും പഠിക്കാനെനിക്ക് വല്യ ഉത്സാഹമായിരുന്നുട്ടോ.
ഒടുവിൽ ആഗ്രഹിച്ചപോലെ പോലെ തന്നെ ദൈവമെനിക്കൊരു ടീച്ചറിന്റെ കുപ്പായം തുന്നിത്തന്നു.
ആയിടക്കാണ് അമ്മ എന്നെത്തേടി മഠത്തിൽ വന്നത്. ലില്ലിയൻ സിസ്റ്റർ പറഞ്ഞാണ് ഞാനവരുടെ വിശേഷങ്ങൾ അറിഞ്ഞത്. എനിക്കവരെ കാണണമെന്നേ ഇല്ലായിരുന്നു.
എന്നെയുപേക്ഷിച്ചു പോയതിന് ശേഷം അവർക്കു വീണ്ടുമൊരു കുടുംബമുണ്ടായത്രേ. അതിൽ രണ്ടു മക്കളും. അതിലിളയവൾ ആവണി കാലുകൾക്ക് സ്വാധീനമില്ലാത്ത കുട്ടിയാണെന്നറിഞ്ഞപ്പോൾ എന്തിനോ എന്റെ കണ്ണ് നിറഞ്ഞു. അവളെപോയൊന്ന് കാണാൻ മനസ്സിലിരുന്നാരോ പറഞ്ഞു.
ഒരിക്കൽ ഞാനവിടെ ചെല്ലുമ്പോൾ രണ്ടു ദിവസമായി മുഴുപട്ടിണിയായിരുന്ന കുട്ടികൾ വിശന്നു തളർന്നു കിടക്കുന്നതാണ് കണ്ടത്. അമ്മ എവിടെപ്പോയെന്ന് അവർക്കൊരു ഊഹവുമില്ല. കള്ളുകുടിയനായ അച്ഛൻ വീട്ടിൽ വരാറേയില്ലന്ന് ആദിമോൻ പറഞ്ഞു.
പിന്നെപ്പിന്നെ അവരും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി.
ആ വീട്ടിൽ ആവണിക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നതാ ഇപ്പോ എന്നെ അലട്ടുന്നത്.
അമ്മയുടെ കാമുകൻമാർ ആരെങ്കിലും അതിനെ ഉപദ്രവിക്കുമോ എന്ന പേടിയാ എനിക്ക്.
പുതിയ വീട് പണി കഴിയട്ടെ. നമുക്കവളെ ഇങ്ങോട്ട് കൂട്ടാം. അനാഥത്വത്തിന്റെ വേദനയറിഞ്ഞവനാ ഞാനും. അഞ്ചുവയസ്സിൽ അമ്മയെന്ന സ്ത്രീ ഉത്സവ പ്പറമ്പിൽ ഉപേക്ഷിച്ചുകളഞ്ഞ ഒരുവന്റെ കഥ എത്രയോവട്ടം കേട്ടതാ നീ.
ദൈവം ഒരല്പം കരുണ കാണിച്ചതുകൊണ്ടു മാത്രം ജോഷിച്ചാച്ചന്റെ കയ്യിൽ ചെന്നുപെട്ടു ഞാൻ. പഠിക്കാനും പറ്റി. നല്ലൊരു ജോലിയും കിട്ടി. അവസാനം നിന്നെയും എന്റെ കയ്യിലെത്തിച്ചു. ഇനിയെനിക്കെന്തു വേണം ഈ ജീവിതത്തിൽ.
ഒരു കുഞ്ഞില്ലാത്ത സങ്കടം വേണ്ടുവോളമുണ്ട്. എന്നിരുന്നാലും എനിക്ക് നീയും നിനക്ക് ഞാനും മതി എന്നൊരു തോന്നലാണ് മനസ്സ് നിറയെ.
എന്നിരുന്നാലും, നമ്മുടെ പുതിയ വീട്ടിലേക്ക് ആവണിയെയും, ആദിമോനെയും കൂട്ടുന്നതിൽ എനിക്കൊരെതിർപ്പുമില്ലാട്ടോയെന്ന് മുരളി പലവട്ടം പറഞ്ഞത്കേട്ട് സന്തോഷത്തോടെ ഉറങ്ങാൻ കിടന്ന തനൂജയാണ് ഉറക്കത്തിൽ മരണമെന്ന ലോകത്തിലേക്ക് തന്റെ പ്രിയപ്പെട്ടവനോടൊരു യാത്രപോലും പറയാതെ ഇറങ്ങിപ്പോയിക്കളഞ്ഞത്.
ജീവിതമപ്പാടെ ഇരുളിലാണ്ടു പോയെന്ന് തിരിച്ചറിഞ്ഞിട്ടും ഒരിക്കൽക്കൂടി, അസ്തമിച്ചുപോയ സൂര്യന്റെ ചൂടും വെളിച്ചവും കൊതിച്ച് അയാൾ ഇരുട്ടിൽപ്പരതാൻ തുടങ്ങി അതൊരു പാഴ് വേലയാണെന്നറിഞ്ഞു തന്നെ.
#എന്റെരചന
#നട്ടുച്ചക്ക് സൂര്യനസ്തമിച്ചാൽ


14 Comments
മനുഷ്യർ എത്ര നിസ്സഹായരാണ്…. നല്ല എഴുത്ത്💖
ഹൃദയം തൊടുന്ന എഴുത്ത്. ചിലരുടെ വേർപാട് ജീവിതത്തിലെ സൂര്യൻ അസ്മതിപ്പിക്കും.
👌👏❤️
തീർച്ചയായും.. ചിറ്റയുടെ മോള് അങ്ങനെയങ്ങു ഓടിപ്പോയതാ.. ബാക്കിയൊക്കെ ഭാവന.. സന്തോഷം ചേച്ചി ❤️❤️
ഹൃദയം തൊടുന്ന എഴുത്ത് …..ഇഷ്ടം സിന്ധു❤️👍
ഒത്തിരി സന്തോഷം 😍😍സ്നേഹം ❤️❤️
ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടവർ പെട്ടെന്ന് ഇല്ലാതാവുന്നതും ഒരുതരത്തിൽ സൂര്യാസ്തമയം തന്നെയാണല്ലോ. ജീവിതത്തിൻ്റെ ഊർജ്ജവും പ്രകാശവും ഊഷ്മളതയും എല്ലാം പെട്ടെന്ന് ഇല്ലാതാവുമ്പോൾ ചുറ്റും അന്ധകാരം മാത്രമാകും… എഴുത്തിൻ്റെ സൂര്യൻ അസ്തമിച്ചു പോകാൻ സമ്മതിക്കാതെ ഇനിയും എഴുതിക്കൊണ്ടിരിക്കൂ …💐💐
എഴുതാം കെട്ടോ.. തിരിച്ചു വരാൻ ആഗ്രഹമുണ്ട്.. സ്നേഹം മോളെ വായനക്ക്
😍😍😍👍🏻 നന്നായിട്ടുണ്ട് സിന്ധു… 🫂
നന്നായിട്ടുണ്ട്
ഹൃദയം തൊടുന്ന എഴുത്ത്. ചിലരുടെ വേർപാട് ജീവിതത്തിലെ സൂര്യൻ അസ്മതിപ്പിക്കും.
👌👏❤️
സിന്ധൂ നല്ല കഥ ❤️👌🌹
ഇനി
എഴുതാതിരിക്കരുത്.
സ്നേഹം ചേച്ചിക്കുട്ടി.. എഴുത്തിലേക്കു തിരിച്ചു വരാൻ ഒരു ശ്രമം ❤️❤️
നല്ല രചന സിന്ധു.വിഷമം വന്നു.❤️❤️
സ്നേഹം ചേച്ചി ❤️❤️ചുമ്മാ തട്ടിക്കൂട്ടിയതാ