വില കൂടിയ വസ്ത്രങ്ങൾ ധരിച്ച് തലേന്ന് കണ്ട സിനിമയിലെ പാട്ട് സീനിൽ കൂടി കറങ്ങി നടക്കുകയായിരുന്നു വിനയകുമാർ. നായകിയോട് സംസാരിക്കൻ മുന്നോട്ട് ആഞ്ഞ വിജയകുമാറിന്‍റെ ഫോൺ നിർത്താതെ ബെല്ലടിക്കൻ തുടങ്ങി. അൽപ്പം പരിഭവത്തോടെ ഫോൺ എടുത്തു,
” തമ്പീ… എന്‍റെ പണം… ഇനി നാൻ നിന്‍റെ വീട്ടിൽ വരണോ? മരുതലക്കൽ നിന്നും തമിഴ് കലർന്ന മലയാളത്തിൽ വട്ടപലിശക്കാരൻ മാരിമുത്തുവിന്‍റെ ഭീഷണി കാതുകളിൽ മുഴങ്ങി. “അണ്ണാ ഇന്ന് എന്തായാലും തരും. ഒരു കാശ് കിട്ടാനുണ്ട്… “
മധുരമായ സ്വപ്നം പാതിയില്‍ നിർത്തേണ്ടി വന്ന ദേഷ്യം കടിച്ചമർത്തി പരമാവധി വിനയം വാക്കുകളിൽ വരുത്തി വിനയകുമാർ തുടർന്നു:”അതുമല്ല അടുത്ത മാസം കുറച്ചു കാശ് വേണം, “
“പണം എത്ര വേണങ്കിലും തരാം, ആദ്യം വാങ്ങിയത് തീർക്ക്. “മാരിമുത്തു ഫോൺ കട്ട് ചെയ്തു. വിനയൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി, മഴ തോരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇന്നും ബസിനു തന്നെ പോകേണ്ടി വരും. ബോണസ് കിട്ടിയപ്പോ ഒരു റയിന്‍ കോട്ട് വാങ്ങിയാ മതിയായിരുന്നു. അന്ന് വീട്ടിലെ വേറൊരുപാട് ആവശ്യങ്ങൾക്ക് പരിഗണന കൊടുക്കേണ്ടി വന്നതിനാൽ റെയിൻ കോട്ട് എന്ന തന്‍റെ സ്വപ്നം അവഗണിക്കേണ്ടി വന്നു. വിനയകുമാർ ദീർഘനിശ്വാസമെടുത്ത് ഫോണിൽ മെസ്സേജുകൾ നോക്കാൻ തുടങ്ങി. ദിവ്യ പതിവു പോലെ തന്‍റെ പൂന്തോട്ടത്തിലെ പുതിയ അതിഥിയെ (പൂക്കൾ ) കുറിച്ചുള്ള വിവരണമായിരുന്നു. രവി പുതിയ പാട്ട് പാടിയിട്ടിരിക്കുന്നു. എല്ലാവരും അവരവരുടെ ലോകത്തു നടക്കുന്നു. താൻ ഒരു 2000രൂപക്ക് വേണ്ടി അലയുന്നു. അയാൾക്ക് തന്നൊടുതന്നെ വെറുപ്പു തോന്നി, ഫോൺ കിടക്കയില്‍ ഇട്ട് പതിയെ എണീറ്റു ബാത്റൂമിലേക്ക് നടന്നു. പല്ലുതേക്കുമ്പോൾ ആണ് ഇന്ന് സെയിൽ റ്റാക്സ് ഓഫീസിൽ പോകേണ്ട കാര്യം ഓർമ്മ വന്നത്. പുറത്തു മഴയുടെ ശക്തി കൂടി തുടങ്ങിയിരുന്നു. ദേഹത്തേക്ക് വെള്ളമൊഴിച്ചപ്പോളായിരുന്നു ഓഫീസിൽ നിന്നും വളരെ അത്യാവശ്യമായിട്ടു അയക്കേണ്ടിയിരുന്ന മെയിൽ അയക്കാൻ വിട്ടുപോയ കാര്യം ഓർമ്മ വന്നത്. അതോടെ വിനയകുമാറിന്റെ തലക്കുള്ളിൽ പുറത്തേ മഴയുടെ ഇരമ്പിലിനെക്കാൾ വലിയ ഒരിരമ്പൽ ആരംഭിച്ചിരുന്നു.
അന്ന് പതിവില്ലാത്ത വണ്ണം നിന്നു തിരിയാൻ പോലും സമയമില്ലാതെയുള്ള പണിയായിരുന്നു ഓഫീസിൽ;ഫോണിൽ സമയം നോക്കുമ്പോളായിരുന്നു സെയിൽടാക്സ് ഓഫീസിൽ പോകേണ്ട സമയം ആയെന്നു കണ്ടത്;ഒരു ചായ കുടിക്കാൻ അതിയായ മോഹമുണ്ടായിരുന്നെങ്കിലും സമയക്കുറവ് കാരണം അടുത്ത ബസിൽ കയറി വിനയൻ ഓഫീസിലേക്ക് ചെല്ലുമ്പോൾ സെയിൽടാക്സ് ഓഫീസറെ അവിടെ കാണാനില്ലാത്തതിനാൽ അവരുടെ ക്യാബിനു അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു. ആരോ തന്നെ വിളിച്ചപ്പോലെ തോന്നി കണ്ണ് തുറന്നപ്പോളാണ് ഉറങ്ങിപ്പോയി എന്നു തിരിച്ചറിയുന്നത്. തെല്ലു ചമ്മലോടെ എണീറ്റു ചുറ്റുവട്ടമൊക്കെ നോക്കി തിരിഞ്ഞപ്പോൾ വിനയന്‍റെ നോട്ടം ക്ലാർക്കിന്‍റെ കണ്ണുകളിലുടക്കി;
“ഇന്ന് സാർ ഉണ്ടാകില്ല, അടുത്ത ആഴ്ച സാറിനെ വിളിച്ചു നോക്കിയിട്ടു വന്നാൽ മതി. ” കമ്പ്യൂട്ടർ സ്ക്രീനിനു മുകളിലൂടെ എത്തി നോക്കിക്കൊണ്ട് പറഞ്ഞു, ഇനി അവിടെ നിന്നിട്ടു കാര്യമൊന്നുമില്ലാത്തതിനാൽ വിനയൻ പുറത്തേക്ക് നടന്നു, ക്ലാർക്കിന്‍റെ സമീപത്തു എത്തിയപ്പോൾ കയ്യിലിരുന്ന പേന കൊണ്ട് തല ചൊറിയുകയായിരുന്നു. അവരെ മറികടന്നു കഴിഞ്ഞപ്പോളാണ് ക്ലാർക്കിന്‍റെ നോട്ടം വിനയനിൽ എത്തുന്നത്…
“അല്ല വിനയാ, നീ ഇത് വരെ സ്റ്റാമ്പ് വാങ്ങിയില്ലല്ലോ? ഇനി സാർ പറഞ്ഞാലേ വാങ്ങുകയുള്ളോ ?” ക്ലാർക്കിന്‍റെ ഉച്ചത്തിലുള്ള സംസാരം കേട്ട് അവിടെ നിൽക്കുന്നവരുടെ നോട്ടമെല്ലാം വിനയനിലേക്കായി ; വിനയൻ തന്‍റെ ജാള്യത മറയ്ക്കാൻ ഒരു ചെറിയ ചിരിയുടെ മൂടുപ്പടമണിഞ്ഞ് അവരുടെ മേശക്കരികിലായി ചെന്നു തല കുനിച്ചു നിന്നു.
“മിനിയേച്ചി; കൈയോടെ വാങ്ങിച്ചിട്ട് വിട്ടാൽ മതി. ” ആ മേശപ്പുറത്ത് നിന്നും ഏതോ സീൽ എടുത്തു തന്‍റെ കൈയിൽ ഇരുന്ന പേപ്പറിൽ പതിപ്പിക്കുമ്പോൾ ചിരിച്ചുകൊണ്ട് സ്വപ്ന തുടർന്നു, “കഴിഞ്ഞ ക്രിസ്മസിന് കേക്ക് വാങ്ങി തരാതെ മുങ്ങിയ ആളല്ലേ. “
പട്ടി;ആശ്രിത ജോലിക്കാരുടെ ഒഴിവിൽ കിട്ടിയ ജോലി ആണ്, മര്യാദയ്ക്കു പെൻഷൻ വാങ്ങി പോകില്ലടീ മനസ്സിൽ ശപിച്ചുകൊണ്ടു ക്ലാർക്കിന്‍റെ കൈയിലേക്ക് 300 രൂപ കൊടുത്തു. രണ്ട് ഷീറ്റ് സ്റ്റാമ്പ് വാങ്ങി പടിയിറങ്ങി വരുമ്പോൾ പോക്കറ്റിൽ ഒന്നുനോക്കി ഭാഗ്യം; അൻപത് രൂപ ഉണ്ട്. ഉച്ചയ്ക്ക് ഒന്നും കഴിക്കാൻ സാധിക്കാത്തതിനാൽ നല്ലവിശപ്പ്അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരു ചായ കുടിക്കാം, എന്നു ചിന്തിച്ചു വിനയൻ തൊട്ടടുത്ത ചായക്കടയിലേക്ക് നടന്നു.
”ഒരു ലൈറ്റ് ചായ മധുരം കൂട്ടി!!!”
വിനയൻ ചായക്ക് പറഞ്ഞു തിരിഞ്ഞപ്പോൾ ചില്ലലമാരയിൽ കിടക്കുന്ന പലഹാരങ്ങളിലേക്ക് നോട്ടം പതിഞ്ഞു. കടി വാങ്ങണോ ഒരു സിഗരറ്റ് വാങ്ങണോ അതോ രണ്ടും കൂടെ വാങ്ങിയാൽ ബസിന് കാശുണ്ടാകുമോയെന്ന് കലുഷിതമായി ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു കൈ തന്‍റെ തോളിൽ പതിച്ചതറിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നാരായണേട്ടൻ!!!
”നല്ല ചൂടുള്ള രണ്ടു പഴംപൊരി കൂടെ… “
ചൂട് പഴം പൊരിയുമായി അവർ രണ്ട് പേരും സമീപത്തുള്ള ബഞ്ചിൽ ചെന്നിരുന്നു. നല്ല വിശപ്പുള്ളതിനാൽ വിനയൻ പെട്ടെന്ന്കഴിച്ചു തീർത്തു.
താൻ പെട്ടെന്ന് കഴിച്ചു കഴിഞ്ഞല്ലോ?ആശ്ചര്യത്തോടെ നാരായണണൻ ചോദിച്ചു.
”ഞാൻ പൊതുവേ സ്പീഡിൽ കഴിക്കും:” പഴം പൊരി പൊതിഞ്ഞ പേപ്പറിൽ കൈയും ചുണ്ടുകളും തുടച്ചു കൊണ്ട് വിനയൻ നാരായണേട്ടനെ നോക്കുമ്പോൾ പകുതി പോലും കഴിച്ചു തീർന്നിട്ടില്ലായിരുന്നു.
” എന്തായി തന്‍റെ ഹിയറിങ്ങ്? അടുത്തെങ്ങാനും തീരാൻ ചാൻസ് ഉണ്ടോ?”
“ഇല്ലന്നേ, ഇന്ന് കൊണ്ട് ഹിയറിങ്ങ് തീരണ്ടതായിരുന്നു. ലാസ്റ്റ് വന്നപ്പോൾ കുറേ സംശയങ്ങൾ ചോദിച്ചിരുന്നു. അതിനു റീപ്ലേ ആയി ഇന്ന് വരാൻ പറഞ്ഞതായിരുന്നു, വന്നപ്പോൾ അയാളെ കാണാനുമില്ല. കാശ് കിട്ടാൻ വേണ്ടിയുള്ള അടവ് ആണന്ന് ഉറപ്പാണ്, പരമാവധി കൊടുക്കാതിരിക്കാൻ നമ്മുടെ മുതലാളിയും നോക്കുന്നു. ഇതിനിടയിൽ ഇടി കൊള്ളാൻ നമ്മെപ്പോലെ കുറെയെണ്ണം ഉണ്ടല്ലോ. ” വിനയൻ തെല്ലരിശത്തോടു കൂടെ പറഞ്ഞു.
“നിനക്ക് സിഗരറ്റ് വേണ്ടേ?” നാരായണൻ സിഗരറ്റ് പാക്കറ്റ് വിനയന് നേരെ നീട്ടി, വിനയൻ ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചു, തന്‍റെ സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു കൊണ്ട് കത്തിച്ച തീപ്പെട്ടി കൊള്ളി വിനയന്‍റെ സിഗരറ്റിന് നേരെ നീട്ടി, “ഓഫീസർ നാട്ടിൽ പോകുമെന്ന് എന്നോട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ”
“എന്നിട്ടാണോ ആ നാറി ഇന്ന് വരാൻ എന്നോട് പറഞ്ഞത്?” ക്ഷോഭത്തോടെ പുക പുറത്തേക്ക് ഊതിയിട്ട് വിനയൻ ചോദിച്ചു.
“അവരൊക്കെ വലിയ അധികാരികൾ അല്ലേ? എന്തും ആകാമല്ലോ?”
വിനയൻ നാരായണനെ നോക്കി, മുഖം ഷേവ് ചെയ്തു മിനുക്കിയിരിക്കുന്നു, തലമുടിയും മീശയും നല്ലത് പോലെ കറുപ്പിച്ചിരിക്കുന്നു. തേച്ചു ചുളിവുകൾ ഇല്ലാത്ത ഷർട്ടും പാന്‍റും ഷൂസും!! വിനയൻ തന്‍റെ ഷർട്ടിലേക്ക് നോക്കി ഇസ്തിരി ഇടാത്ത നരച്ചു തുടങ്ങി. ജീൻസ് ആയത് കൊണ്ട് നരച്ചത് ആരും അറിയില്ല;പൊട്ടിയിട്ട് ഒട്ടിച്ച ചെരുപ്പ്…, പതിയെ എണിറ്റപ്പോൾ പലഹാരങ്ങൾ ഇട്ടു വെച്ച അലമാരയുടെ കണ്ണാടിയിൽ തന്‍റെ ഛായ കൂടി കണ്ടപ്പോൾ അയാൾ ആകെ തളർന്നു. നാരായണേട്ടനെ തന്‍റെ അനിയനായിട്ടേ എല്ലാവരും കരുതു; വിനയന് തന്നോട് തന്നെ പുച്ഛം തോന്നി നാരായണൻ പണം കൊടുത്തു രണ്ട് പേരും പുറത്തേക്കിറങ്ങി പതിയെ നടന്നു തുടങ്ങി,
“പിന്നെ നിന്‍റെ ജോലി എങ്ങിനെ പോകുന്നു?”നാരായണന്‍റെ ചോദ്യത്തിന് മറുപടി ആയി ഒരു ചെറിയ പുഞ്ചിരി മാത്രം വിനയൻ കൊടുത്തു.
ആവശ്യമില്ലാത്ത ചോദ്യമായിരുന്നു അതെന്ന് നാരായണന് തോന്നി.
”വിനയാ ഞാൻ പറയാൻ മറന്നു പോയി, അന്ന് നീ ചെയ്തു തന്നത് കൊണ്ട് ഞങ്ങളുടെ പ്രോബ്ലം തീർന്നു, ഇന്ന് ഓർഡറിന്‍റെ കോപ്പിയും കിട്ടി, ഒരു പാട് നന്ദി ഉണ്ട് കേട്ടോ !!”
നാരായണൻ വിനയനന്‍റെ കൈയിൽ പിടിച്ചു പറഞ്ഞു.
”അതെയോ!!!ഇനി ആ തലവേദന മാറി കിട്ടിയല്ലോ?”
”സത്യം, വിനയാ; മുതലാളി ആദ്യം പറഞ്ഞിരുന്നത് എന്‍റെ തെറ്റാണ് എന്നാ; അതായിരുന്നു എന്‍റെ പേടിയും;”
”അതേ, ഇക്കാര്യം ആരോടും പറയാൻ നിൽക്കണ്ട, അതാ നല്ലത്. “ബസ്റ്റാൻഡ് എത്തിയപ്പോൾ വിനയൻ നാരായണനന്‍റെ കൈ വിടുവിച്ചു റോഡ് മുറിച്ചു കടക്കാൻ ഒരുങ്ങുമ്പോൾ നാരായണൻ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു വിനയന്‍റെ പോക്കറ്റിൽ ഇട്ടു. പൊടുന്നനേ ആയിരുന്നത് കൊണ്ട് വിനയന് എതിർക്കാൻ സാധിച്ചില്ല. പോക്കറ്റിൽ നിന്നും എടുക്കാൻ തുടങ്ങിയപ്പോൾ നാരായണൻ അത് തടഞ്ഞു.
”അത് അവിടെ ഇരുന്നോട്ടെ, എന്‍റെ സന്തോഷം എന്ന് പറയുന്നില്ല, നീ ചെയ്ത പണിക്കുള്ള പ്രതിഫലമായി കരുതിയാൽ മതി, പിന്നെ എന്‍റെ ക്യാഷ് ആണ് എന്ന് കരുതണ്ട, ആ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ കുറച്ചു ചിലവുണ്ടെന്നു പറഞ്ഞു ചിലവ് എഴുതി എടുത്തിരുന്നു. “ഇതും പറഞ്ഞു നാരയണൻ മുന്നോട്ട് വേഗം നടന്നു പോയി. അല്പനേരം വിനയൻ ഒന്നും പറയാതെ അവിടെ തരിച്ചു നിന്നു. ചുറ്റിനും നോക്കി പോക്കറ്റിൽ നിന്നും കവർ എടുത്തു തുറന്നു നോക്കി. 5000രൂപ അയിരുന്നു അതിൽ ഉണ്ടായിരുന്നത്.
ഫോൺ എടുത്തു നാരായണനെ വിളിച്ചു “സന്തോഷം ആയില്ലേ വിനയാ, പോകുമ്പോൾ മക്കൾക്ക് ദീപാവലി സ്വീറ്സ് വാങ്ങി കൊടുക്കു. ” നാരായണൻ ഫോൺ കട്ട് ആക്കി.
വിനയൻ തെല്ല് നേരം അവിടെ തന്നെ നിന്നു. അപ്പോൾ ആണ് പലിശഅണ്ണനെ ഓർമ്മ വന്നത്. ഫോണെടുത്തു വിളിച്ചു പതിവില്ലാതെ ഒറ്ററിങ്ങിൽ ഫോൺ എടുത്തു.
”അണ്ണാ എവിടെയാ ഉള്ളത്?
“ഞാൻ സെൽവന്‍റെ കടയിൽ ഒരു ചായ കുടിക്കുന്നു. ഇവിടേക്ക് വാ “
വിനയൻ നടന്ന് ആ കടയിലെത്തിയപ്പോൾ മാരിമുത്തു പക്കുവട തിന്നുകയായിരുന്നു. വിനയൻ അടുത്തു ചെന്ന് ഇരുന്നു.
”സെൽവാ ഒരു ചായ”
വിനയൻ വേണ്ടാ എന്ന് സെൽവനെ കൈ പൊക്കി കാണിച്ചു
”വേണ്ടണ്ണാ; ഞാൻ ഇപ്പോൾ ചായയും കടിയും കഴിച്ചതേയുള്ളു. ” വിനയൻ മാരിമുത്തുവിനെ നോക്കി “അണ്ണാ ഇനിയെത്ര ബാക്കിയുണ്ട് ?”
”3000 തന്നാൽ എല്ലാം ക്ലോസ് ആകും. “തന്‍റെ ഇരു കരങ്ങളും കൂട്ടി തിരുമ്മി ആ കൈ കൊണ്ട് കാലിൽ തടവി മാരിമുത്തു പറഞ്ഞു.
വിനയൻ പോക്കറ്റിൽ നിന്നും പണമെടുത്തു മാരിമുത്തുവിന് നേരെ നീട്ടി. സന്തോഷത്തോടു കൂടെ ആ പണം വാങ്ങി അയാൾ പോക്കറ്റിലേക്കിട്ടു.
”വിനയാ; ഇനി എന്താ പരിപാടി?” ഒരു കുസൃതി ചിരിയോടു കൂടെ മാരിമുത്തു ചോദിച്ചു.
“ഇനി എന്ത് പരിപാടി അണ്ണാ, വീട്ടിൽ പോകുക അത് തന്നെ”. അല്‍പം ലൂസ് ആയ പാന്‍റ് മുകളിലേക്ക് വലിച്ചു കയറ്റി വിനയൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
“വിനയാ ഒരു നിമിഷം. ” മാരിമുത്തു വിനയന്‍റെ തോളിൽ കയ്യിട്ടു പുറത്തേക്ക് നടന്നു, അടുത്തുള്ള ഒരു ബേക്കറിയിലേക്കാണ് മാരിമുത്തു വിനയനെ കൊണ്ട് പോയത്, വിനയനന്‍റെ തോളിൽ നിന്നും കയ്യെടുത്തു അവിടെ മനോഹരമായി അടുക്കി വെച്ചിരിക്കുന്ന ദീപാവലി സ്വീറ്റ്സിന്‍റെ പാക്കറ്റുകളിൽ ഒരെണ്ണം എടുത്തു ഒരു കവറിലിട്ടു തരാൻ കടക്കാരനോട് ആവശ്യപ്പെട്ടു. ആ കവർ വിനയന്‍റെ നേരെ നീട്ടി:
”ഇത് മക്കൾക്ക് കൊടുക്കു!!”
ഇത് പറഞ്ഞു മാരിമുത്തു വിനയനെ കെട്ടിപ്പിടിച്ചു പുറത്ത് തലോടി നേരിയ ചിരിയോടു കൂടി ചെവിയില്‍ മന്ത്രിച്ചു :”ഹാപ്പി ദീപാവലി!!!!”
ആ കെട്ടിപ്പിടുത്തം ഒരിക്കലും അവസനിക്കാത്തിരുന്നുവെങ്കിലെന്നു വിനയൻ ഒരു നിമിഷത്തേക്ക് കൊതിച്ചു പോയി, വല്ലാതെ മിടിച്ചിരുന്ന ഹൃദയം ആ നിമിഷം ഏറെ ശാന്തമായതു പോലെ!!
വിനയനന്‍റെ ഇരുതോളിലും പിടിച്ചു കൊണ്ട് മാരിമുത്തു തുറന്നു ചിരിച്ചു.
“തമ്പി, സന്തോഷമായി ഇരിക്കുക; !!!!”
സന്തോഷം കൊണ്ട് വിനയന്‍റെ കണ്ണുകൾ നിറഞ്ഞു, സന്തോഷത്തിന്‍റെ തിരയിളക്കം കാരണം അയാൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുകയായിരുന്നു… മൗനമായി യാത്ര പറഞ്ഞു വിനയൻ തിരികെ ബസ്റ്റാൻഡിലേക്ക് നടന്നു.
ഇതിന് മുമ്പ് എന്നാണ് ഒരു സമ്മാനം കിട്ടിയതെന്ന് എത്ര ആലോചിച്ചിട്ടും അത്തരമൊരു ഓർമ്മ ഇതു വരെ ഉണ്ടായിട്ടില്ല എന്ന സത്യം നേരിയ ഞെട്ടലോടു അയാൾ തിരിച്ചറിഞ്ഞു. വിനയൻ ഫോൺ എടുത്തു സമയം നോക്കി, ബസ്സ് വരാൻ ഇനിയും പതിനഞ്ച് മിനിറ്റും കൂടെയുണ്ട്, സ്റ്റാൻഡിൽ അധികമാരുമില്ല,
ബസ്റ്റാൻഡിന്‍റെ അരികിലായി കച്ചവടം ചെയ്യുന്ന ഹംസക്കായുടെ കടയിലേക്കു ചെന്നു.
“ഹംസക്കാ നാല് രാജാവ്;”
“വെളുത്ത രാജാവ് ആണോ?”
സിഗരറ്റ് പാക്കറ്റ് തുറന്നു കൊണ്ട് ഹംസ “അഞ്ച് പേരുണ്ട് അവരെ എടുക്കട്ടെ” സിഗരറ്റ് പാക്കറ്റ് മിഠായി ഭരണിയുടെ മുകളിൽ വെച്ചു. വിനയൻ അതിലൊന്നെടുത്തു ചുണ്ടിൽ വെച്ച് തീ കൊളുത്തി ആഞ്ഞ് വലിച്ചു. സിഗരറ്റ് പാക്കറ്റ് ജീൻസിന്‍റെ വലത് വശത്തെ പോക്കറ്റിൽ ഇടാൻ തുടങ്ങിയപ്പോളാണ് ആ പോക്കറ്റ് ഓട്ടയാണെന്ന് ഓർമ്മ വന്നത്!!!! ഇടത് പോക്കറ്റിൽ ഇട്ട് സിഗരറ്റ് കടിച്ചു പിടിച്ചു പണം കൊടുത്തു ബാക്കി വാങ്ങി പോക്കറ്റിൽ ഇട്ടു കടയോട് ചേർന്നുള്ള മതിലിൽ ചാരി നിന്ന് പുക അലക്ഷ്യമായി അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു നിൽക്കുമ്പോൾ റേഡിയോയിൽ പ്രധാനവാർത്തകളുടെ അവസാനഭാഗമായിരുന്നു7. 35 ആയി എന്നു അറിയിപ്പ് വന്നപ്പോൾ വിനയനറിയാതെ ഫോൺ എടുത്തു സമയം നോക്കി കൃത്യസമയം!!!!! സിഗരറ്റ് നിലത്തിട്ട് ചവട്ടി കെടുത്തി കടയിലേക്ക് നോക്കുമ്പോൾ ഹംസ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. സ്റ്റാൻഡിൽ തിരികെ ചെല്ലുമ്പോൾ ബസ്സ് വന്നു കിടക്കുന്നുണ്ടായിരുന്നു.
വിനയകുമാർ ബസ്സിൽ കയറിയിരുന്നു. ഭാര്യയുടെ ഫോൺ വന്നപ്പോൾ ആണ് അവർ അവരുടെ വീട്ടിലേക്ക് പോയ കാര്യം അയാൾക്ക് ഓർമ്മ വന്നത്. ജോലിക്കാര്യങ്ങൾ മാത്രമാണല്ലോ തന്‍റെ മനസ്സിൽ നിൽക്കുന്നതെന്നും കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ ഒരിക്കലും തനിക്കാകുന്നില്ലല്ലോ എന്ന് ഓർത്തപ്പോൾ കടുത്ത കുറ്റബോധം അയാൾക്ക് അനുഭവപ്പെട്ടു. സെയിൽ ടാക്സ് ഓഫീസിലെ പരിഹാസം മനസ്സിലേക്ക് തികട്ടി വരികയായിരുന്നു. സൈഡ് ഗ്ലാസ്സിലേക്ക് തല ചായിച്ചു, നെറ്റിക്ക് വല്ലാത്ത തണുപ്പ് അടിച്ചപ്പോൾ പിരിമുറുക്കത്തിന് തെല്ല് ശമനം അനുഭപ്പെട്ടതിനാൽ കണ്ണുകളടച്ച് അയാൾ ചാരിയിരുന്നു.
“ഇല്ല മോളെ കടകൾ ഒക്കെ അടച്ചതിനാൽ അച്ഛൻ നാളെ രാവിലെ വാങ്ങിത്തരാം, ” തൊട്ടടുത്ത് നിന്നും അടക്കി പിടിച്ചുള്ള സംസാരം കേട്ടാണ് വിനയൻ കണ്ണ് തുറന്നത്.
“എന്താ വിനയേട്ടാ, ഉറങ്ങിപ്പോയോ?” കണ്ടക്ടർ ചിരിച്ചു കൊണ്ടു ചോദിച്ചു,
അതേയേന്നർത്ഥത്തിൽ ചെറുതായി ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും പണമെടുത്തു കൊടുത്തു.. ടിക്കറ്റിൽ വിനയൻ നോക്കിയിരുന്നു. രണ്ട് വർഷത്തിനിടയിൽ അഞ്ചു രൂപയാണ് വർധനവ് ഉണ്ടായത്, ശമ്പളമാണെങ്കിൽ കൂട്ടാം കൂട്ടാം എന്നു പറയുന്നതല്ലാതെ കൂടുന്നില്ല, എന്നാൽ പണി കൂടുന്നുമുണ്ട്, സത്യത്തിൽ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ വല്ലതും വാങ്ങിക്കോ എന്നു പറഞ്ഞു മക്കളുടെ കയ്യിൽ കൊടുക്കുന്ന ആ പണമാണ് വല്ലാതെ ഞെരുക്കത്തിലാക്കാതെ മുന്നോട്ട് ജീവിക്കാൻ തങ്ങളെ സഹായിക്കുന്നത്.
ബസ്സിൽ അധികം തിരക്കില്ലാത്തതിനാലും തൊട്ടടുത്തിരിക്കുന്ന ആളുടെ ഫോണിന്‍റെ സ്പീക്കർ ഓണായിരുന്നതിനാലുംഅവരുടെ സംസാരമെല്ലാം വിനയന് കേൾക്കാമായിരുന്നു. അയാളുടെ മകൾ ആണന്ന് തോന്നുന്നു. ദീപാവലി സ്വീറ്റ്സ് വാങ്ങാത്തതിന് വല്ലാതെ ശാഠ്യം പിടിക്കുന്നുണ്ടായിരുന്നു. വിനയനു തന്‍റെ ഇളയ മോളെ ഓർമ്മ വന്നു. അയാൾ മകളോട് നുണയാണ് പറയുന്നതെന്ന് വിനയന് മനസ്സിലായി. ഒരു പിതാവിന് മക്കളോട് കളവ് പറയേണ്ടി വരുന്ന അവസ്ഥ എത്ര ദയനീയമാണെന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഒപ്പം ആ സമയത്ത് ആ അച്ഛന്‍റെ ഹൃദയം നുറുങ്ങുന്ന വേദന വിനയന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു, അത് അനുഭവിക്കുന്നവർക്ക് മാത്രമേ തിരിച്ചറിയാൻ സാധിക്കു!!!!!വിനയൻ ഒളികണ്ണിട്ട് അയാളെ നോക്കി ;കട്ട് ചെയ്ത ഫോണിൽ നോക്കി തല കുമ്പിട്ടിരിക്കുകയായിരുന്നു അയാൾ. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ആളാണ് എന്നു ആരോ പറഞ്ഞറിയാം. കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ പരസ്പരം സംസാരിച്ചിട്ടില്ല ഇരുവരും!!!!
വിനയന്‍റെ നോട്ടം പുറത്തേക്ക് ആയി, ഇരുട്ടിനാൽ മൂടപ്പെട്ടതിനാൽ പുറത്തെ കാഴ്ചകൾക്ക് വ്യക്തത ഇല്ലായിരുന്നു. എങ്കിലും ഓരോ വളവുകൾ പിന്നിടുമ്പോഴും ഏത് സ്ഥലമാണന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു. രണ്ട് സ്റ്റോപ്പ് കൂടെ കഴിഞ്ഞാൽ തനിക്കിറങ്ങേണ്ട സ്റ്റോപ്പ് ആണന്ന് മനസിലായി വിനയൻ തന്‍റെ മടിയിൽ വെച്ചിരുന്ന പൊതി കൈയ്യിലെടുത്തു പിടിച്ചു. തനിക്കിറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ വിനയനും അടുത്തിരുന്ന ആളും മാത്രമേ ഇറങ്ങാനുണ്ടായിരുന്നുള്ളൂ.
“ഈശ്വരാ, ഇന്നീ കട നേരത്തെ അടച്ചു പോയോ?” അയാളുടെ ആത്മഗതം പുറത്തേക്ക് വന്നു. വിനയൻ മുന്നോട്ട് നടന്നു കൊണ്ട് പോക്കറ്റിൽ നിന്നും സിഗററ്റെടുത്തു കത്തിക്കാൻ നോക്കിയപ്പോൾ ലൈറ്റർ ഇല്ലെന്ന കാര്യം ഓർമ്മവന്നത്. തിരിഞ്ഞു നോക്കുബോൾ അടഞ്ഞ കടയെ നോക്കി അയാൾ നിൽക്കുകയായിരുന്നു.
‘തീപ്പെട്ടിയുണ്ടോ ചേട്ടാ??’
വിനയൻ അയാൾക്കരികിലേക്ക് തിരികെ നടന്ന് കൊണ്ട് ചോദിച്ചു. മറുപടി ഒന്നും പറയാതെ അയാൾ പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുത്തു നീട്ടി, സിഗരറ്റ് കത്തിക്കുമ്പോൾ അയാൾ വിനയനെ തന്നെ നോക്കുകയായിരുന്നു.
“സ്ഥിരം ഈ ബസിനാണോ വരാറ്?” തീപ്പെട്ടി മടക്കി കൊടുക്കുന്നോൾ വിനയൻ അയാളോട് ചോദിച്ചു.
“സാധാരണ അഞ്ച് മണിക്കത്തെ ട്രാൻസ്പോർട്ടിന് വരുന്നതാ, നാളെ ദീപാവലിയുടെ അവധി ആയതിനാൽ കൂലി കിട്ടാൻ കുറച്ചു വൈകി, അപ്പോൾ ആണ് ഈ ബസ്സ് കണ്ടത്, കുറച്ചു സാധനം വാങ്ങാനുണ്ടായിരുന്നു, ഇവിടെ നിന്നും വാങ്ങാം എന്നു കരുതി വന്നതായിരുന്നു. ” നിരാശയോടു കൂടി താടി ചൊറിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ നോട്ടം വിനയന്‍റെ കയ്യിലെ സിഗരറ്റിൽ ആയിരുന്നു.
“വലിക്കാൻ വേണോ?” ആ ചോദ്യത്തിനായി കാത്തു നിന്നപോലെ അയാൾ കൈ നീട്ടി, പോക്കറ്റിൽ നിന്നും സിഗരറ്റ് കൂട് എടുത്ത് അതിൽ നിന്നും ഒരെണ്ണമെടുത്തു അയാളുടെ നേരെ നീട്ടി. വല്ലാത്ത ഒരു ആവേശത്തോടെ അയാൾ കത്തിച്ചു ആഞ്ഞു വലിക്കുകയായിരുന്നു.
“വല്ലാത്ത ഒരു ജീവിതമാണ് മനുഷരുടേത്!!!!” പിറുപിറുക്കുന്നത് വിനയന് കേൾക്കാമായിരുന്നു “അത്യാവശ്യം ഉള്ളതാണേ മുകളിലെ കവലയിൽ പോയാൽ കിട്ടുമല്ലോ, അവിടുത്തെ വെളിച്ചം കാണുന്നതു കൊണ്ട് അടച്ചു കാണില്ല. ”വിനയൻ പറഞ്ഞപ്പോൾ അയാളുടെ മുഖം താണു, അവിടെ കിട്ടില്ല സാറേ, മോൾക്ക് ദീപാവലി സ്വീറ്റ്സാണ് വേണ്ടത്, ഒരു പാട് ദിവസം മുൻപേ അവൾ പറഞ്ഞതായിരുന്നു. അതില്ലാതെ വീട്ടിലേക്ക് കയറാൻ പറ്റില്ല, അവളുറങ്ങുന്നത് വരെ ഇവിടെ ഇരിക്കാം; നാളെ അവളുണരുന്നതിന് മുന്നേ ജോലിക്ക് പോകാമല്ലോ… സ്വന്തം വീട്ടിൽ ഒരു കള്ളനെപ്പോലെ… !!”അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എല്ലാ ആണുങ്ങളും തങ്ങളുടെ കുടുംബത്തിന്‍റെ കാര്യങ്ങൾക്ക് വേണ്ടി എന്ത് മാനസിക സമർദ്ദം അനുഭവിക്കുന്നു…ആർക്കും അത് പറഞ്ഞാൽ മനസ്സിലാകുകയില്ല. അല്ലേലും മറ്റുള്ളവർ കാൺകെ കൊടുക്കുന്ന സ്നേഹത്തിനേ വിലയുള്ളു;എടുക്കുന്ന പണികൾക്കേ വിലയുള്ളൂ, വിനയൻ മനസ്സിൽ പറഞ്ഞു.
”എന്താ ഞാൻ പറയുക? ചേട്ടന്‍റെ സങ്കടം എനിക്ക് മനസ്സിലാകുന്നുണ്ട്, ദുഃഖങ്ങൾ ഇല്ലാത്തവർ ആരുണ്ട്?
മോളോട് കാര്യം പറയൂ, . നമ്മുടെ കാലം അല്ലല്ലോ ഇപ്പോൾ;അവർക്ക് കാര്യം മനസിലായിക്കൊള്ളും, അവരൊക്കെ മിടുക്കരല്ലേ?”
ദീർഘ നിശ്വാസത്തോടെ വിനയൻ പറഞ്ഞു നിർത്തി അയാളെ നോക്കി, എന്തോ കുറ്റവാളിയെപ്പോലെ തല കുനിച്ചു നിൽക്കുകയായിരുന്നു അയാൾ, അല്ലേല്ലും തങ്ങളെക്കാളും മാനസികമായി തളർന്നു നിൽക്കുന്നവരെ ഉപദേശിക്കാൻ എളുപ്പമാണ്.
”നമ്മളൊക്കെ നമ്മുടെ എന്തേലും സന്തോഷം നേടുന്നുണ്ടോ സാറേ; മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിതം മുഴുവനും കഷ്ടപ്പെടുകയും കുറ്റവാളികളെപ്പോലെ ഒളിച്ചും പാത്തും നടക്കുകയും വേണം. മടുത്തു തുടങ്ങി… ഈ ജീവിതം!!!” തലമുടിയിൽ വിരലോടിച്ചു അയാൾ നിലം നോക്കി നിന്നു… ഉള്ളിലെ വൈകാരിക ക്ഷോഭത്താൽ അയാളുടെ ചുമലുകൾ അതിവേഗം ഉയർന്ന് താഴുന്നുണ്ടായിരുന്നു.
സംസാരങ്ങൾ മനുഷ്യന്‍റെ മനസ്സിന്‍റെ ഭാരങ്ങൾ ഇല്ലാതാക്കും എന്ന് ഏതോ ഒരു ഫേസ്ബുക് റീലിൽ കണ്ടത് വിനയാനോർമ്മ വന്നു.
സാവധാനം അയാളുടെ ശ്വാസഗതി സാധരണ പോലെ ആയിത്തുടങ്ങി; വിനയന് തന്നെ മാരിമുത്തു കെട്ടിപ്പിടച്ചത് ഓർമ്മ വന്നു; ആരുടെയോ പ്രേരണയിൽ എന്ന പോലെ അയാളെ കെട്ടിപ്പിച്ചു!!!! ആ മനുഷ്യൻ വിനയന്‍റെ തോളിലേക്ക് വീണു, തന്‍റെ തോൾ നനഞ്ഞപ്പോൾ ആണ് അയാൾ കരയുകയാണെന്ന് മനസിലായി;ഒന്ന് കരയുന്നത് നല്ലതാ അയാളുടെ മനസ്സിൽ ഒരു പാട് കാലങ്ങളായി അടിഞ്ഞു കിടക്കുന്ന ഭാരങ്ങൾ ഇല്ലാതാകട്ടെ!!!!അയാളുടെ നെഞ്ചിടിപ്പ് സാവധാനം ആയപ്പോൾ വിനയൻ അയാളെ തന്നിൽ നിന്നും അകറ്റി തന്‍റെ കൈയിൽ ഇരുന്ന കവർ അയാളുടെ നേരെ നീട്ടി… “ഇരുളിന്‍റെ മറയില്ലാതെ തലയുയർത്തി വീട്ടിലേക്ക് കയറി ചെല്ലൂ. ഇന്ന് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം കേട്ടോ!!!”വിനയൻ പുഞ്ചിരിച്ചു കൊണ്ട് ആ പൊതി അയാളുടെ കൈയിൽ വെച്ച് കൊടുത്തു.
അമ്പരപ്പ് കാരണം അയാൾക്ക് എതിർക്കുവാൻ പോലും കഴിഞ്ഞില്ല,
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ അല്പസമയത്തേക്ക് അയാൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല…
”പേടിക്കേണ്ട സന്തോഷപൂർവം വീട്ടിലേക്ക് കൊണ്ട് പൊക്കോളൂ, എന്‍റെ മക്കൾ ഇവിടെ ഇല്ല അവർ രണ്ടു ദിവസം കഴിഞ്ഞു വരുമ്പോൾ ഞാൻ വാങ്ങി കൊടുത്തോളാം… “
പുഞ്ചിരിച്ചു കൊണ്ട് വിനയൻ ഒരു സിഗരറ്റെടുത്തു അയാൾക്ക് നേരെ നീട്ടി ഒരെണ്ണമെടുത്തു ചുണ്ടിൽ വെച്ചു, അയാൾ തീപ്പെട്ടി കത്തിച്ചപ്പോൾ ആ വെളിച്ചത്തിൽ ആ മുഖം ഒരു യോഗിയുടെ പോലെ ശാന്തവും പ്രകാശ പൂരിതവും അയിരുന്നു. പൊടുന്നനേ ഒരു പാട് ചെറുപ്പം ആയത് പോലെ… അയാൾ കൂപ്പു കരങ്ങളോടു കൂടെ അവിടെ നിന്നും നടന്നകന്നു… അയാൾ നടന്ന് ഇരുളിൽ മറയുന്നത് വരെ വിനയൻ നോക്കി നിന്നു… പതിയെ പുഞ്ചിരിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ വഴിവക്കിലെ മതിലിൽ കത്തിച്ചു വെച്ചിരുന്ന മൺ ചിരാതിൻ സുവർണ്ണ ശോഭ ഇരുളിനെ കീറി മുറിക്കുന്നുണ്ടായിരുന്നു.
✍️ജിനു ജെയിംസ്.


10 Comments
മനസ്സിൽ തൊട്ട എഴുത്ത്👌.
ജീവിതപ്രാരാബ്ദങ്ങളിൽ നട്ടംതിരിയുമ്പോഴും നന്മ വറ്റാത്ത മനുഷ്യർ ഈ ദീപാവലിയുടെ പ്രകാശമാകട്ടെ !
വളരെ നല്ല വായനാനുഭവം നൽകിയ എഴുത്ത് 👌👌. വായിക്കുന്തോറും ഒരുപാട് പരിചിത മുഖങ്ങൾ മനസ്സിൽ മിന്നിമായുന്നു. ഇനിയും ഒരുപാട് കഥകൾ എഴുതൂ.. 💐💐
കനത്ത വേനൽ ചൂടിൽ ആശ്വാസമേകുന്ന കുളിർ മഴ ആണ് നിങ്ങളുടെ അഭിപ്രായങ്ങൾ💖 ഒരു പാട് സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും🙏🙏
ഇന്നാണ് ഈ കഥ ശ്രദ്ധയിൽ പെട്ടത്. 10 mins read കണ്ടപ്പോൾ ദീർഘനിശ്വാസത്തോടെയാണ് തുടങ്ങിയത്. പക്ഷേ അസാധ്യ വായനാനുഭവമായിരുന്നു. പണ്ട് രഞ്ജിത്തിൻ്റെ ഇന്ത്യൻ റുപ്പി കണ്ടപ്പോൾ തോന്നിയപോലെ ഒരാശ്വാസം. നന്മ നമുക്കു ചുറ്റും എവിടൊക്കെയോ കറങ്ങുന്നുണ്ടെന്നു തോന്നി.. ഖനനം ചെയ്താൽ എല്ലാ ഹൃദയങ്ങളിലും പ്രകാശത്തിൻ്റെ തരികളെങ്കിലും അവശേഷിക്കുന്നുണ്ടാവും. ധന്യമായ രചന. ആശംസകൾ.👌❤️❤️
Super
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സന്തോഷം🙏🙏❤️
എന്റെ പൊന്നേ… എന്ത് കഥയാണിത്…
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് എത്ര പെട്ടെന്നാണ് താങ്ങും തണലുമാകുന്നത്! ഒത്തിരിപേരെ ഇത് പോലെ ഉള്ളവരെ അറിയാം. അവരെയൊക്കെ ഓർമ വന്നു
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നേരിടേണ്ടി വന്നതും കാണേണ്ടി വന്നതും ആയ ചില കാര്യങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഒരു ശ്രമം 🙏🙏🙏….വളരെ സന്തോഷം വായനക്കും അഭിപ്രായത്തിനും… ❤️
കഥ ഇഷ്ടമായി. ഒരു സാധാരണക്കാരൻ്റെ ദുരിതങ്ങൾ എത്രയാണ് അല്ലേ.❤️👌🌹
ചിലർക്ക് ജീവിതം ഒരു സ്വപ്നം പോലെ അല്ലേ?വായനക്കും പിന്തുണയ്ക്കും ഒരു പാട് സ്നേഹം 💖