കാടിന്റെ അതിരിലുള്ള മൈതാനത്തിൽ ബസ് നിന്നു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ആരവത്തോടെ ബസ്സിൽ നിന്നിറങ്ങി ചെറു മരങ്ങളുടെ ചുവട്ടിൽ കൂടി. തലസ്ഥാനത്തെ സ്കൂളിൽ നിന്ന് വയനാടൻകാട് കാണാൻ വന്ന വിനോദയാത്രാസംഘമാണ്.
“കുട്ടികളെ, ഇപ്പോൾ ഉച്ചയാകുന്നു. ഒരു മണിക്കൂർ സമയം നിങ്ങൾക്ക് ഈ കാടു കാണാം. എന്നിട്ട് ഇവിടെ തിരിച്ചെത്തി ഭക്ഷണം കഴിക്കാം. കൂട്ടമായേ കാടിനകത്തേക്ക് പോകാവുള്ളൂ. അധികം ഉള്ളിലേക്കും പോകരുത്. പറഞ്ഞതെല്ലാം മനസ്സിലായല്ലോ.” ഹരി സാർ പറഞ്ഞപ്പോൾ യെസ് സർ എന്ന് കുട്ടികൾ ആർത്തു വിളിച്ചു.
കിരണും ജീവനും അടങ്ങിയ സംഘം ചെറുമരങ്ങൾ അതിരിടുന്ന കാട്ടു വഴിയിലേക്കിറങ്ങി. മരങ്ങളെ ചുറ്റിയൊഴുകുന്ന ചെറുഅരുവിയുടെ കളകള ശബ്ദം ആസ്വദിച്ച് കൊണ്ട് കുട്ടിക്കൂട്ടം കാടിന്റെ ഉള്ളിലേക്ക് കുറച്ചു നടന്നു. അതുകഴിഞ്ഞപ്പോൾ കാട് കനത്തു വന്നു. കൂട്ടത്തിലെ പത്താം ക്ലാസ്സുകാരൻ ഇനി അകത്തേക്ക് പോകേണ്ടയെന്ന് അഭിപ്രായപ്പെട്ടപ്പോൾ കുട്ടികൾ തിരിച്ചു നടന്നു തുടങ്ങി. എന്നാൽ കിരണും ജീവനും അവർക്കൊപ്പം കൂടിയില്ല. കാടു കാണുന്ന ഉത്സാഹത്തിൽ അവർ ഒപ്പമില്ലെന്ന് മറ്റുള്ളവർ അറിഞ്ഞുമില്ല.
“എന്തൊരു മണമാണ് കാറ്റിന്, ഏതോ പൂവിന്റേതാണെന്നു തോന്നുന്നു. നമുക്ക് കുറച്ചു കൂടി ഉള്ളിൽ പോയി ആ പൂവിനെ കണ്ടു പിടിച്ചാലോ കിരൺ. നിനക്ക് പേടിയുണ്ടോ ” ജീവൻ ചോദിച്ചു.
“പേടിയൊന്നുമില്ല, തിരിച്ചു ചെല്ലാൻ താമസിച്ചാൽ പ്രശ്നമാവില്ലേ.”
“നമുക്ക് പെട്ടെന്ന് മടങ്ങി ചെല്ലാമെടാ, നീ വാ.” ജീവൻ കിരണിന്റെ കൈ പിടിച്ച് വനപാതയിലൂടെ മുന്നോട്ടു നടന്നു.
വഴിക്കിരുവശവുമുള്ള മരങ്ങൾ വലുതായി വന്നു. കാറ്റിൽ പൂവിന്റെ സുഗന്ധം കൂടിയിട്ടുണ്ട് . പെട്ടെന്നാണ് ആ നട്ടുച്ചയിൽ വഴി ഇരുളടഞ്ഞത് . പരിഭ്രാന്തരായ അവർ മുകളിലേക്ക് നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. വന്മരങ്ങൾ ഉയരത്തിലെത്തി തലപ്പുകൾ കൂട്ടിമുട്ടി പാതക്കൊരു മേലാപ്പ് തീർത്തിരിക്കുന്നു. സൂര്യന്റെ നേർത്ത രശ്മികൾ മാത്രമേ അതിനിടയിൽ കൂടി കടന്നു വരുന്നുള്ളൂ. ഭയന്നെങ്കിലും പൂവിന്റെ വശ്യസുഗന്ധം അവരെ ഇരുളിലും മുന്നോട്ട് നടത്തി.പെട്ടെന്ന് കാട്ടിൽ നിന്ന് രണ്ടുപേർ ചാടിവീണ് കുട്ടികളെ പിടിച്ചു . ഭയം കൊണ്ട് വിറച്ച അവർ നിങ്ങളാരാ, ഞങ്ങളെ എവിടെ കൊണ്ട് പോകുന്നുവെന്നൊക്കെ വിറയാർന്ന സ്വരത്തിൽ ചോദിച്ചു. പക്ഷെ ആ മനുഷ്യർ ഒന്നും മിണ്ടാതെ അവരെ വലിച്ചു കൊണ്ട് ഇരുളിൽ മുന്നോട്ട് നടന്നു.
കുറച്ചു നേരം നടന്നപ്പോൾ വഴിയിൽ വെട്ടം വീണു തുടങ്ങി. ആദിവാസികളാണ് തങ്ങളെ പിടിച്ചിരിക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലായി. പാത അവസാനിച്ചത് ചെറിയ ഗ്രാമം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തായിരുന്നു.
“ഇത് ഏതോ ആദിവാസിഗോത്രത്തിന്റെ ഗ്രാമമാണെന്നു തോന്നുന്നു . ഞാൻ പുസ്തകത്തിൽ കണ്ടിട്ടുണ്ട്. അവരുടെ അതിർത്തി കടന്നു കയറിയത് കൊണ്ടാകുമോ നമ്മളെ പിടിച്ചു കൊണ്ട് വന്നത്. ഇനി ഏതു ചെയ്യും ജീവാ.” കിരൺ ഭയപ്പാടോടെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ജീവന് പേടി കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല. അപ്പോഴേക്കും തമ്മിൽ വലിയ ഒരു കുടിലിന്റെ വരാന്തയിലേക്ക് അവരെ കയറ്റിയിരുന്നു.
“അയ്യാ, ഇവർ നമ്മുടെ അതിർത്തി കടന്നു വന്ന് നിയമം തെറ്റിച്ചിരിക്കുന്നു. തക്കതായ ശിക്ഷ വിധിച്ചാലും.” പ്രത്യേക ഭാഷയിലാണ് പറഞ്ഞതെങ്കിലും മലയാളത്തിലായതു കൊണ്ട് കുട്ടികൾക്ക് കാര്യം മനസ്സിലായി.
വരാന്തയിൽ ഒരു പുൽപായയിൽ ഗോത്രത്തലവനെന്നു തോന്നിക്കുന്ന ഒരാളും അദ്ദേഹത്തിന്റെ ഭാര്യയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും ഇരിക്കുണ്ടായിരുന്നു. മൂപ്പന്റെ തീഷ്ണമായ കണ്ണുകൾ കുട്ടികളെ ഭയപ്പെടുത്തി. പേടി കൊണ്ട് വീണ്ടും ആ നട്ടുച്ചക്ക് അവരുടെ കണ്ണുകളിൽ ഇരുട്ടു വീണു.
“ഇവർ നമ്മെ ഉപദ്രവിക്കാനാണോ എന്നറിഞ്ഞിട്ട് ശിക്ഷ തീരുമാനിക്കാം. അതിനായി നമ്മുടെ പഞ്ചവർണ്ണതത്തയെ കൊണ്ട് വരൂ.” മൂപ്പൻ ആജ്ഞാപിച്ചു .
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ കുട്ടികൾ കരഞ്ഞു തുടങ്ങി.
സന്യാസിയെപ്പോലെ തോന്നിക്കുന്ന ഒരാൾ അകത്തു നിന്നും വരാന്തയിലേക്ക് വന്നു. അയാളുടെ തോളിൽ പഞ്ചവർണ്ണ തൂവലുകളുള്ള സുന്ദരിയായ ഒരു തത്ത ഇരിപ്പുണ്ടായിരുന്നു.
“കുലദൈവത്തിന്റെ പക്ഷീ, ഈ കുട്ടികളുടെ കണ്ണുകളിൽ നോക്കി ഇവരുടെ ഉദ്ദേശം പറയൂ.” മൂപ്പൻ അതു പറഞ്ഞപ്പോൾ തത്ത പറന്നുവന്ന് കിരണിന്റെ തോളിലിരുന്നു. ഭയന്നു വിറച്ചു നിന്ന അവന്റെ കണ്ണുകളിലേക്ക് കുറച്ചുനേരം നോക്കിയിട്ട് ജീവന്റെ തോളിലേക്കെത്തി . അവനെയും സൂക്ഷ്‌മമായി വീക്ഷിച്ചിട്ട് തിരികെ സന്യാസിയുടെ ചുമലിലെത്തി. പിന്നീട് മധുരമായ സ്വരത്തിൽ പറഞ്ഞു.
“ഇവർ നിരപരാധികൾ, ഇവരെ വിടാം.” സന്യാസി തത്തയുമായി അകത്തേക്ക് പോയി.
സംസാരിക്കുന്ന തത്ത തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്തുന്നത് കണ്ട കുട്ടികൾ വിശ്വസിക്കാനാവാതെ അന്തം വിട്ടു നിൽക്കുകകയായിരുന്നു. മൂപ്പന്റെ കണ്ണുകളിലെ കോപത്തിന്റെ തീഷ്ണത മാറി അവിടെ കാരുണ്യം നിറയുന്നത് ആശ്വാസത്തോടെ കുട്ടികൾ കണ്ടു. മൂപ്പത്തി അവരെ വാത്സല്യത്തോടെ നോക്കി.
“കുട്ടികൾ അവശരാണ്. അവർക്ക് പഴങ്ങളും തേനും നൽകിയിട്ട് അതിർത്തി വരെ കൊണ്ട് വിടുക.” മൂപ്പൻ ആജ്ഞാപിച്ചു.
“കുട്ടികളെ, ഇവിടെ നടന്നതൊന്നും ആരോടും പറയരുത് . നാട്ടു മനുഷ്യർ ഇവിടേക്ക് വരുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല .” ഇതും പറഞ്ഞ് അവർ അകത്തേക്ക് പോയി.
ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയുള്ള പഴങ്ങളും തേനും മതിവരുവോളം ആസ്വദിച്ചിട്ട് രണ്ട് ആദിവാസികൾക്കൊപ്പം ഗ്രാമാതിർത്തിയിലേക്ക് നടക്കുമ്പോൾ കുട്ടികൾക്ക് ഒട്ടും പേടിയുണ്ടായിരുന്നില്ല. നട്ടുച്ചക്കും ഇരുട്ടുള്ള ആ ഭാഗത്തു പോലും അവർ ഉത്സാഹത്തോടെ നടന്നു. അതിർത്തിയിൽ അവരെ വിട്ടിട്ട് ആദിവാസികൾ തിരിച്ചു പോയി. പിന്നെയുള്ള വഴി ഓടിത്തീർത്ത് മൈതാനത്തെത്തുമ്പോൾ അവിടെയാകെ ബഹളമായിരുന്നു. കുട്ടികളെ കാണാതെ പരിഭ്രാന്തരായി അവിടെയും ഇവിടെയും ഓടി നടക്കുന്ന അധ്യാപകരും കുട്ടികളും ആശ്വാസത്തോടെ ചുറ്റും കൂടി. വഴിതെറ്റി ഉൾക്കാട്ടിൽ പോയെന്നും പിന്നെ ഏങ്ങിനെയൊക്കൊയോ തിരിച്ചു വരാൻ പറ്റിയെന്നുമേ അവർ പറഞ്ഞുള്ളൂ.
എല്ലാവരും ബസ്സിൽ കയറി.
“കാടിനുള്ളിലേക്ക് ചെല്ലുമ്പോൾ നട്ടുച്ചക്കും ഇരുട്ടായ വഴികളുണ്ട് ” ജീവൻ അതു പറഞ്ഞപ്പോൾ അതൊന്നു കാണാൻ കൊതിയാകുന്നുവെന്ന് അനൂപ് പറഞ്ഞു.
” ഇപ്പോൾ അത് നടക്കില്ല. പിന്നെ, നട്ടുച്ചക്ക് ഇരുട്ടാകുന്ന വഴികൾ ഉള്ളത് പോലെ ജീവിതത്തിലും ഇതേ അനുഭവങ്ങൾ വരാം. അപ്പോൾ ഭയന്ന് നിൽക്കാതെ ഈ കുട്ടികൾ ചെയ്തത് പോലെ മനഃസാന്നിധ്യത്തോടെ അതിൽ നിന്ന് പുറത്തു വരാൻ ശ്രമിക്കണം. ഇവർ കാട്ടിൽ അലഞ്ഞു നടന്ന് ക്ഷീണിച്ചതല്ലേ. ആനി ടീച്ചറെ, ആദ്യത്തെ ഭക്ഷണപൊതികൾ ഇവർക്ക് കൊടുക്കാം.”
കിരണും ജീവനും കണ്ണിൽ നോക്കി ചിരിച്ചു. അപ്പോഴും അവരുടെ നാവിൽ ഇതുവരെ കഴിച്ചിട്ടില്ലാത്ത , ഇനിയൊരിക്കലും കഴിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണത്തിന്റെ രുചി തങ്ങി നിൽക്കുകയല്ലേ. മനസ്സിൽ നട്ടുച്ചയ്ക്കിരുട്ടുള്ള ഒരു കാട്ടുവഴിയും.
#നട്ടുച്ചക്ക് ഇരുട്ടായാൽ #എന്റെ രചന ബ്ലോഗ് മത്സരം


3 Comments
നല്ല കഥ.
നല്ല message..👏
കഥ ഇഷ്ടമായി മിനീ❤️
ഏതു നട്ടുച്ചയ്ക്കും ഇരുട്ടു വരാമെന്നും ധൈര്യത്തോടെ നേരിടണമെന്നും കുട്ടികൾക്കു മനസ്സിലായല്ലോ❤️❤️👌
നല്ല സന്ദേശമുള്ളൊരു കഥ. ഇഷ്ടമായി മിനി . ഏതിരുട്ടിലും പിടിച്ചു നിൽക്കണമെന്ന് കുഞ്ഞുങ്ങൾ പഠിക്കണം❤️