ഓട്ടോ ടാർ ഇട്ട റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഡ്രൈവർ ശിവൻ പിന്നിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
“ചേച്ചി, ഇതു തന്നെയാണോ വഴി?”
“അതേ ശിവാ ,ഇനിയും ഒരു പത്തു മിനിറ്റ് കൂടെ കാണുമായിരിക്കും. ആ സ്കൂളിന്റെ വലതു വശത്തുള്ള ഇടവഴിയില്ലേ അവിടെ ഒരു കുറ്റൻ മരം ഉണ്ട്. അതിന്റെ പുറകിലുള്ള പറമ്പിൽ തന്നെയാണ് വീട് “
എന്റെ ഉത്തരം കേട്ടു തലകുലുക്കിക്കൊണ്ട് അവൻ ഓട്ടോ മുന്നോട്ടു എടുത്തു.
പുറത്തേക്കു നോക്കിയിരുന്നപ്പോൾ മനസ്സിൽ ഓർത്തതു ഉമയെ കുറിച്ചു തന്നെയായിരുന്നു. അവൾക്കു ഇതു എങ്ങിനെ സഹിക്കാൻ പറ്റും. ഉമയുടെ മകൾ മരിച്ച വിവരം ഞാൻ ഇന്നലെയാണ് അറിഞ്ഞത്.
ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപെട്ട അവൾ ജീവിച്ചത് തന്നെ ആ ഒരേ ഒരു മകൾക്കു വേണ്ടിയായിരുന്നു. സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത കുട്ടിയാണെന്ന് കണ്ടാൽ ആരും പറയില്ല. എപ്പോഴും പുഞ്ചിരിയോടെ നടക്കുന്ന ഒരു സുന്ദരിക്കുട്ടി. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.
ശിവൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തിയപ്പോൾ ഞാൻ പതുക്കെ ഇറങ്ങി നടന്നു.
സിമന്റു പടവുകൾ കയറുമ്പോൾ മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു. എന്നും തൂത്തു വൃത്തിയാക്കിടുന്ന ഉമയുടെ മുറ്റം നിറയെ ഇലകൾ. നിശബ്ദത മുങ്ങി നിൽക്കുന്ന ആ വഴിയിലൂടെ ഞാൻ ഉമ്മറത്തേക്ക് കയറി.
വിളിക്കണോ എന്നു ഞാൻ സംശയിച്ചു നിൽക്കൂമ്പോൾ വെറുതെ പാതി ചാരിയ വാതിലിലൂടെ അകത്തേക്ക് നോക്കി. വെറും നിലത്തു കമഴ്ന്നു കിടക്കുന്നുണ്ടായിരുന്നു ഉമ. ഞാൻ പതുക്കെ പേരു വിളിച്ചപ്പോൾ അവൾ തല ഉയർത്തി നോക്കി. എന്നിട്ടു ഒരു മങ്ങിയ ചിരിയോടെ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
” ചേച്ചി ” എന്നു വിളിച്ചു എന്റെ കൈകൾ ചേർത്തു പിടിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. ഞാൻ അവളെ എന്നിലേക്ക് ചേർത്തു നിർത്തി. എന്നിട്ടു പറഞ്ഞു.
“ഞാൻ ശരത്തിന്റെ കൂടെ ചെന്നൈയിൽ ആയിരുന്നു ഉമേ. ഒന്നും അറിഞ്ഞില്ല. എന്തായിരുന്നു മോൾക്ക്?”
അവൾ ഉത്തരമൊന്നും പറയാതെ പൊട്ടിക്കരഞ്ഞു.
“എന്തിനാ ചേച്ചി, ഈശ്വരൻ അവളെ തിരികെ വിളിച്ചത്? അവൾക്കു സ്വരവും കേൾവിയും കൊടുക്കാത്തതിന് ഒരു പരാതിയും ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ അവളെ പൊന്നു പോലെ നോക്കിയില്ലേ? എന്റെ ജീവിതത്തിന്റെ നാദമായിരുന്നില്ലേ അവൾ.”
എന്നെ കെട്ടിപിടിച്ചുക്കരയുന്ന അവളെ ആശ്വസിപ്പിക്കാൻ എനിക്കു വാക്കുകൾ ഒന്നും കിട്ടിയില്ല. കണ്ണുകൾ തുടച്ചു കൊണ്ടു അവൾ എന്നിൽ നിന്നും മാറി നിന്നു. എന്നിട്ടു അകലേക്ക് നോക്കികൊണ്ട് വീണ്ടും പറയാൻ തുടങ്ങി.
“ഒരു സാധാരണകുട്ടിയേ പോലെത്തന്നെ ആയിരുന്നു അവൾ. എന്റെ കാര്യത്തിലൊക്കെ എന്തു ശ്രദ്ധ ആയിരുന്നുവെന്നു അറിയോ? അവൾക്കു ഭക്ഷണം കൊടുത്താൽ ഞാൻ കഴിച്ചോ എന്നു അവളുടെ ഭാഷയിൽ ചോദിക്കും എനിക്കു അസുഖം എന്തെങ്കിലും വന്നാൽ പിന്നെ അടുത്തു നിന്നു മാറില്ല. “
വീണ്ടും ആ കണ്ണുകൾ നിറഞ്ഞപ്പോൾ എനിക്കു ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ അകത്തേക്കുപോയി തിരിച്ചുവന്നതു കുറച്ചു ബുക്കുകളും ആയിട്ടായിരുന്നു. എന്നിട്ടു പറഞ്ഞു.
“ഇതൊക്കെ അവൾ വരച്ച ചിത്രങ്ങൾ ആണ്.”
ആ പുഴകളും കാടുകളും പക്ഷികളും മികവുറ്റതായിരുന്നു.
“എന്റെ മോൾ വലിയൊരു ചിത്രകാരിയാ അല്ലേ ചേച്ചി?”
അവളുടെ സ്വരം ഇടറിയിരുന്നു. ഒരു നിമിഷത്തെ ഇടവേളക്കൂ ശേഷം അവൾ പറഞ്ഞു തുടങ്ങി.
“എന്റെ മോളെ കുറിച്ചു ഞാൻ ഒരു പാടു സ്വപ്‌നങ്ങൾ കണ്ടിരുന്നു. അവളെ ഒരു നല്ല ചിത്രകാരിയാക്കണം. കുറെ ചിത്രങ്ങൾ വരച്ചു ഒരു ചിത്രപ്രദർശനം നടത്തണം. പിന്നെ അവളെ പോലെ ഉള്ള ഒരാളെ കണ്ടെത്തി അവളുടെ വിവാഹം നടത്തണം. ഒന്നും ദൈവത്തിനു ഇഷ്ടപെട്ടിട്ടുണ്ടാവില്ല അല്ലേ ചേച്ചി?”
ആ ചോദ്യത്തിനും എനിക്കു ഉത്തരമുണ്ടായിരുന്നില്ല.
“ഇടക്ക് തോന്നും വെറുതെ എന്തിനാ ഇങ്ങിനെ ജീവിതം ജീവിച്ചുതീർക്കുന്നത്? അങ്ങോട്ടു അച്ഛന്റെയും മോളുടെയും ഒപ്പം പോയാലോ? ഒരു പ്രത്യേകഭാവമായിരുന്നു അവൾക്കപ്പോൾ.”
ഞാൻ ഭീതിയോടെ ആ മുഖത്തേക്ക് നോക്കി. ഒരു ചെറുമന്ദഹാസത്തോടെ അവൾ പറഞ്ഞു.
“ഇല്ല ചേച്ചി ഞാൻ അങ്ങിനെ ചെയ്യില്ല. എനിക്കു ഒരുപാടു കാര്യങ്ങൾ എന്റെ കുഞ്ഞിന് വേണ്ടി ചെയ്യണം. അവളുടെ ചിത്രങ്ങൾ ലോകത്തെ കാണിക്കണം. പിന്നെ അവളെ പോലെ ഉള്ള കുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങണം. അവളുടെ പേരിൽ ആയിരിക്കും ആ സ്കൂൾ. അവളെ പോലെ കേൾവിയും സംസാരവും നഷ്ടപെട്ട കുറച്ചു കുട്ടികളുടെ ചുമതല ഏറ്റെടുത്തു അവരുടെ അമ്മയാവണം എനിക്ക്. അങ്ങനെ എന്റെ മോൾ സ്വർഗ്ഗത്തിൽ ഇരുന്നു സന്തോഷിക്കണം. അടുത്ത ജന്മത്തിൽ നാദവും സ്വരവും തൊട്ടറിയുന്നവളായി ദൈവം എന്റെ രാജകുമാരിയെ എനിക്കു മടക്കിത്തരുമായിരിക്കും ഇല്ലേ ചേച്ചി?”
എന്റെ മുന്നിലിരുന്നു പൊട്ടിക്കരയുന്ന ഉമയെ ആശ്വസി പ്പിക്കാനാവാതെ എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുകയായിരുന്നു.
#എന്റെരചന #മുറിവ്


6 Comments
❣️❣️❣️❣️
നല്ല കഥ. വേദന കടിച്ചമർത്തി മകൾക്കായെന്തെങ്കിലും ഇനിയും ചെയ്യണമെന്നാശിക്കുന്ന അമ്മ👌👌❤️❤️❤️
അമ്മ ❤️
വേദനകൾക്കിടയിലും ഉമയുടെ മനസ്സ് നന്മയിലേക്കാണല്ലോ തിരിയുന്നത് …..നല്ല കഥ👍🌹
നല്ല കഥ. നല്ല സന്ദേശത്തോടെ തീർന്ന കഥ 👍. വേദനയിൽ നീറുന്ന അമ്മയുടെ സ്നേഹവും കരുതലും നന്നായി എഴുതി.
എല്ലാ മുറിവുകളും വേദനിപ്പിക്കുന്നവ തന്നെ.
നല്ല കഥ ജലജ❤️👌🌹