സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല, സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു.
വയൽ വരമ്പിലൂടെ നടക്കുമ്പൾ പലതരം ചിന്തകൾ മനസ്സിനെ മദിക്കുന്നു, തന്നെ ഒറ്റക്ക് കാണുമ്പോൾ മുത്തശ്ശി എന്തായാലും ചോദിക്കും, എന്താ മോളെ നീ തനിച്ചു വന്നത്, മുത്തശ്ശിയോട് എന്താപറയുക.
എന്തുമായിക്കൊള്ളട്ടെ മുത്തശ്ശിയോട് എല്ലാം തുറന്നുപറയണം. മനസ്സിൽ ഉറച്ച തീരുമാനം എടുത്തു.
പടിപ്പുര എത്തിയത് അറിഞ്ഞില്ല, ദൂരെ നിന്ന് തന്നെ മുത്തശ്ശിയെ കണ്ടു ഉമ്മറത്ത് മുറ്റത്ത് എന്തോ ഉണക്കാനിട്ടത് എടുക്കുകയാണ്.
പടിപ്പുര തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി തിരിഞ്ഞു നോക്കി, ആളെ ദുരെനിന്നും മനസ്സിലായില്ല എന്ന് നോട്ടം കാണുമ്പോഴെ അറിയാം. ഒന്നു കൂടി അടുത്തുചെന്നപ്പോൾ അതിശയത്തോടെ ഇതാര് സാവിത്രികുട്ടിയോ, എന്താ മോളെ ഈ നേരതെത്, മേനോൻ വന്നില്ലേ, എന്താ വിശേഷം എല്ലാം ഒറ്റ ശ്വാസത്തിൽ മുത്തശ്ശി ചോദിച്ചു.
ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ച് ഉമ്മറപ്പടിയിൽ ഇരുന്നു. മൂത്തശ്ശി എനിക്ക് വല്ലാതെ വിശക്കുന്നു ഏന്തെങ്കിലും കഴിക്കാൻ തരു, എന്താ കഴിക്കാനുള്ളത്, അതൊക്കെ തരാം കുട്ടി, അതിനുമുൻപ് ഞാൻ ചോദിച്ചതിനുള്ള മറുപടി പറയു.
പെട്ടെന്ന് തന്നെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു, കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
അയ്യോ മോളെ എന്തു പറ്റി?
ഞാൻ ഇനി അവിടേയ്ക്ക് പോണില്ല, മുത്തശ്ശി അന്ധാളിച്ചു നിന്നു, ഏന്താ കുട്ടിയേ നീയി പറയുന്നത്? എന്താണ് ഉണ്ടായത്, അവിടെ മേനോൻ എന്തെങ്കിലും പറഞ്ഞോ അതോ, എന്റെ കുട്ടിയെ ഉപദ്രവിച്ചോ, എന്തായാലും എന്നോട് പറയണം.
ഏതു കാര്യത്തിനും ഒരു സമാധാനം ഉണ്ടാക്കാം, ഒന്നും എടുത്ത് ചാടി ചെയ്യരുത്.
എന്റെ കുട്ടി എല്ലാം വിശദമായി പറയണം.
ശരി ആദ്യം എന്തെങ്കിലും കഴിക്കട്ടെ.
മുത്തശ്ശിഏന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി
ബാഗ് മുറിയിൽ വെച്ചിട്ട് അടുക്കളയിലോട്ട് ചെന്നപ്പോൾ കുമ്പിളപ്പവും ചായയും എടുത്തു വെച്ചിരിക്കുന്നു.
മുത്തശ്ശി പറഞ്ഞു, വെറുതെ മനസ്സുപറഞ്ഞു ആരോ വിരുന്നു വരുന്നുണ്ടെന്ന്, വാഴക്കൈയ്യിൽ ഇരുന്ന് കാക്കയും രണ്ടു ദിവസമായി വിരുന്നു വിളിയ്ക്കുന്നു. അത് എന്റെ കുട്ടിയാകുമെന്ന് കരുതിയില്ല,
നിന്റെ അമ്മേടെ അനുജത്തി സുഭദ്രയും കുട്ടികളും വരുമെന്നു പറഞ്ഞിരുന്നു അവർക്ക് വേണ്ടി ഉണ്ടാക്കിയതാണ് കുമ്പിളപ്പം.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ നല്ല ഉന്മേഷം തോന്നി.
മുത്തശ്ശി ഞാൻ ഷാരത്ത് വരെ ഒന്ന് പോയിട്ടു വരട്ടെ,
ഉം എന്താ വിശേഷം,
ഗിരിജേടത്തിയെ ഒന്ന് കാണണം.
നേരം സന്ധ്യയാകുന്നു
പോകുന്നതൊക്കെ കൊള്ളാം, വേഗം തിരികെ വരണം,
ശരി മുത്തശ്ശി വന്നിട്ട് എല്ലാ വിശേഷങ്ങളും പറയാം,
മുത്തശ്ശിയുടെ താടി ഉയർത്തിപിടിച്ച് ആ മുഖത്ത് ഒരു മുത്തം കൊടുത്തു.
വയൽ വരമ്പിലൂടെ നടക്കുമ്പോൾ വെയിലിന്റെ ശക്തി അല്പം കുറഞ്ഞതുപോലെ തോന്നി, നല്ല തണുത്ത കാറ്റ് വീശുന്നു,
ദുരെ എവിടെയോ മഴപെയ്യുന്നുണ്ടാവും.
ദൂരെ നിന്നും വരമ്പിലൂടെ നടന്നു വരുന്നുണ്ട്, നല്ല വെള്ള മുണ്ടും ഷർട്ടും കുടയൊക്കെ പിടിച്ച്, ആരാണെന്ന് മനസ്സിലാവുന്നില്ല, അടുത്തു വന്നപ്പോൾ ആളെ മനസ്സിലായി, ചന്ദനപ്പറമ്പിലെ ഉണ്ണിയേട്ടൻ.
ഉണ്ണിയേട്ടൻ നന്നായി തടിച്ചിരിക്കുന്നു, മീശയ്ക്ക് നല്ല കട്ടിയും വെച്ചിരിക്കുന്നു. ആദ്യം ഒട്ടും മനസ്സിലായിരുന്നില്ല,
ഉണ്ണിയേട്ടനും തന്നെ പോലെ എന്തോ ചിന്തിച്ചു കൊണ്ടാണ്ടാണ് വരുന്നത്. മുഖം കുനിച്ച്.
അടുത്തു വന്നപ്പോൾ പതുക്കെ വിളിച്ചു
ഉണ്ണിയേട്ടാ
പെട്ടെന്ന് ഉണ്ണിയേട്ടൻ മുഖമുയർത്തി നോക്കി
അല്ല ഇതാര് സാവിത്രിക്കുട്ടിയോ?
മേനോൻ വന്നില്ലേ
ഇല്ല എന്ന് ഒറ്റവാക്കിൽ ഉത്തരം കൊടുത്തു.
ഈ സമയത്ത് എവിടേക്കാ
ഷാരത്തെ ഗിരിജേടത്തിയെ ഒന്നു കാണണം.
ഗിരിജ അവിടെ ഇല്ല
ഞാൻ ടൗണിൽ നിന്നു വന്ന ബസ്സ് തിരികെ പോകുമ്പോൾ ഗിരിജ അതിൽ കയറി പോകുന്നത് കണ്ടു.
ശ്ശോ, കഷ്ടമായിപ്പോയി
ഉണ്ണിയേട്ടനോടൊപ്പം തിരികെ നടക്കുമ്പോൾ ഓർത്തു, ഉണ്ണിയേട്ടൻ ഒന്നും സംസാരിക്കുന്നില്ല, അവസാനം ഞാൻ തന്നെ മൗനം ഭേദിച്ചു.
അമ്മയ്ക്ക് സുഖം തന്നെയല്ലേ,
ഉണ്ണിയേട്ടനും അമ്മ ഭാനുമതിയും മാത്രം അടങ്ങുന്ന ഒരു കുടുംബം. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രം. ഉണ്ണിയേട്ടന്റെ ചെറിയ പ്രായത്തിൽ തന്നെ അച്ചൻ അവരെ ഉപേക്ഷിച്ചുപോയി. അന്നു മുതൽ അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയതും, പഠിപ്പിച്ചും, ഉണ്ണിയേട്ടൻ നന്നായി പഠിയ്ക്കുമായിരുന്നു. ക്ളാസ്സിലെല്ലാം ഒന്നാമനായിരുന്നു, വളരെ ബുദ്ധിമുട്ടി ഡിഗ്രി വരെ പഠിപ്പിച്ചു. പലസമയത്തും ഭാനുമതിയമ്മ ഇവിടെ മുത്തശ്ശിയുടെ അടുത്തുവന്ന് സങ്കടം പറയുമായിരുന്നു.
മുത്തശ്ശി എപ്പോഴും പൈസയും, അരിയും സാധനങ്ങളൊക്കെയും കൊടുത്ത് സഹായിക്കുമായിരുന്നു.
എപ്പോഴോ വീട്ടിൽ വന്നപ്പോൾ മുത്തശ്ശി പറഞ്ഞറിഞ്ഞു, ഉണ്ണിയേട്ടന് ടൗണിലുള്ള ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലികിട്ടിയെന്നും അന്നുമുതൽ അവർ സ്വസ്ഥമായി കഴിയാനും തുടങ്ങി.
പഴയ കാര്യത്തിൽ മുഴുകിയപ്പോൾ ഉണ്ണിയേട്ടൻ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല.
എന്താ സാവിത്രികുട്ടി ഈ ലോകത്ത് ഒന്നും അല്ലേ
ഞാൻ എന്തൊക്കെയോ ചോദിച്ചു അതിന് ഒന്നിനും മറുപടിയില്ല, സാവിത്രിക്കുട്ടി വേറെ ഏതോ ലോകത്ത് ആണല്ലോ?
ഏയ് അങ്ങനെ ഒന്നും ഇല്ല.
പെട്ടെന്നാണ് ഉണ്ണിയേട്ടൻ ചോദിച്ചത് സാവിത്രി കുട്ടിയുടെ പഴയ പ്രസരിപ്പൊന്നും മുഖത്ത് കാണുന്നില്ല്ല്ലോ, മേനോൻ അധികം ഒന്നും ഇങ്ങോട്ട് വരാറില്ലല്ലോ?
ഇല്ല ബിസിനസ്സിന്റെ തിരക്കിലാണ്
എന്താ അദ്ദേഹത്തിന്റെ ബിസിനസ്സ്?
എന്തോ Expirting business ആണ് എനിക്ക് അത്രയൊക്കെയേ അറിയു ഉണ്ണിയേട്ടാ.
ഉണ്ണിയേട്ടന്റെ വീട് അല്പം കൂടി ദൂരെ ആണ്
പടിപ്പുര എത്തിയപ്പോൾ പറഞ്ഞു, കേറിയിട്ടു പോകാം.
വേണ്ട, ഇനിയൊരിക്കലാവാം
ആകെ മുഷിഞ്ഞിരിക്കുകയാണ്
അമ്പലക്കുളത്തിൽ ഒന്ന് മുങ്ങിക്കുളിക്കണം അത് പതിവുള്ളതാണ് എന്നാലെ ഒരു സുഖമുള്ളു.
മുത്തശ്ശിയോട് എന്റെ അന്വഷണം പറയണം.
ശരി
ഉമ്മറത്ത് സന്ധ്യാ ദീപം കൊളുത്തുവാനുള്ള തിരക്കിലായിരുന്നു മുത്തശ്ശി.
തന്നെ കണ്ടപ്പോൾ ചോദിച്ചു, ഏന്തേ പെട്ടെന്ന് തന്നെ പോന്നത്?
ഗിരിജേടത്തി അവിടേ ഇല്ലാ എന്ന് ഉണ്ണിയേട്ടൻ പറഞ്ഞു.
ങ്ങാ ഉണ്ണിയേ കണ്ടുവല്ലേ?
പാവം കുട്ടി, എത്ര ആലോചനകളാ വരുന്നത്! ഒന്നുകിൽ ജാതകം ചേരില്ല, അല്ലെങ്കിൽ സർക്കാർ ജോലിയില്ല എന്ന കാരണം. വയസ്സു കൂടി വരുകയല്ലേ? ഭാനുമതി ഇടയ്ക്കിടെ വന്ന് സങ്കടം പറയാറുണ്ട്, അവളുടെ കാലം കഴിഞ്ഞാൽ അവന് ഒരു തുണ വേണ്ടേ, ആരാ ഉണ്ടാവുക, അവന്റെ വിവാഹം ഒന്ന് കണ്ടിട്ട് കണ്ണടച്ചാൽ മതിയായിരുന്നു.
അത്താഴം കഴിഞ്ഞ് കിടക്കാൻ തുടങ്ങുമ്പോൾ മുത്തശ്ശിയുടെ കാലിൽ കുഴമ്പിട്ട് ഉഴിഞ്ഞുകൊടുത്തു, പിന്നെ മെല്ലെ മുത്തശ്ശിയുടെ മടിയിൽ തല വെച്ചു കിടന്നു കണ്ണുകൾ അടച്ചു കിടക്കുമ്പോൾ പഴയകാര്യങ്ങൾ…
അമ്മയേയും അച്ഛനേയും കണ്ട ഓർമ്മയില്ല. വളർത്തിയും പഠിപ്പിച്ചും എല്ലാം മുത്തശ്ശി തന്നെയായിരുന്നു. ഭൂസ്വത്ത് ധാരാളം ഉണ്ടായിരുന്നത് കൊണ്ട് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും അറിഞ്ഞിരുന്നില്ല.
മുത്തശ്ശിയുടെ ചോദ്യം കേട്ടാണ് ഓർമ്മയിൽ നിന്നും ഉണർന്നത്.
എന്താ മേനോന്റെ കാര്യം പറയു കുട്ടി. അയാൾ എന്റെ കുട്ടിയോട് എന്താ പറഞ്ഞത്, എന്താ ചെയ്തത്?
കണ്ണുകൾ തുറക്കാതെ വീണ്ടും ഉറക്കം നടിച്ചു കിടന്നു. മുത്തശ്ശിയും നിശ്ശബ്ദയായി
പിന്നീട് എപ്പോഴോ ഗാഢനിദ്രയിലായി.
നേരം പരപരാന്ന് വെളുത്തപ്പോൾ തന്നെ എഴുനേറ്റ് കുളികഴിഞ്ഞു, എന്തായാലും തേവരെ പോയി ഒന്ന് തൊഴുതുവരാം, മനസ്സിന് ഒരു സമാധാനം കിട്ടുമായിരിക്കും.
തന്റെ ഇനിയുള്ള ജീവിതത്തിന് ഒരു ഉറച്ച തീരുമാനം എടുക്കണം.
ക്ഷേത്രത്തിൽ പതിവില്ലാത്ത തിരക്ക് ഇന്നെന്തെങ്കിലും വിശേഷദിവസമാണോ?
തേവരെ തൊഴുതു വരുമ്പോൾ ഞാൻ ആഗ്രഹിച്ചതുപോലെ ഗിരിജേടത്തി മുന്നിൽ, മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഗിരിജേടത്തി പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു, മനസ്സിന്റെ സമാധാനം ആ മുഖത്ത് കാണാം.
അല്ല ഇതാര് സാവിത്രിക്കുട്ടിയോ? എപ്പോൾ എത്തി? ഒറ്റയ്ക്കാണൊ വന്നത്?
ചേച്ചിയുടെ ചോദ്യത്തിന് ഒറ്റവാക്കിൽ മറുപടി കൊടുത്തു.
ഒറ്റയ്ക്കാണ്.
എന്താ മോളെ നിനക്ക് ദീനം വല്ലതും ഉണ്ടോ? മുഖം ഒക്കെ ക്ഷീണിച്ചിരിക്കുന്നല്ലോ..
അതോക്കെ പോകട്ടെ. രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്. വിശേഷം ഒന്നും ആയില്ലേ? അതോ വേണ്ടെന്ന് വെച്ചിരിക്കുവാണോ?
ഹേയ് അങ്ങനെ ഒന്നും ഇല്ല ചേച്ചി.
ചേച്ചിയോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ചേച്ചിയെ എപ്പോഴാണ് ഒന്ന് സൗകര്യമായി കാണാൻ കഴിയുക?
അതിനെന്താ സാവിത്രികുട്ടി, നിനക്ക് എന്നോട് സംസാരിക്കുവാൻ നേരവും കാലവും നോക്കണോ? ദേ ക്ഷേത്രത്തിൽ കയറി തൊഴുത് ഞാൻ ഉടനെ വരാം. നീ ആൽത്തറയിൽ ഇരിക്കു.
സാവിത്രികുട്ടി ആൽത്തറയിൽ പോയിരുന്നു,
ആൾക്കാർ ധാരാളം വന്നും പോയും ഇരുന്നു. പലരും ലോഹ്യം ചോദിച്ചു
എന്താ ഒറ്റയ്ക്കേ ഉള്ളോ? മേനോൻ വന്നില്ലേ എന്ന് ചിലർ,
വിശേഷം ഒന്നും ആയില്ലേ എന്ന് ഒരു കൂട്ടർ.
എത്രയും പെട്ടെന്ന് ഗിരിജേടത്തി തിരിച്ചു വന്നിരുന്നെങ്കിൽ ഈ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാമായിരുന്നു..
ചേച്ചി എത്തിയപ്പോൾ മെല്ലേ കുടെ നടന്നു
ങ്ങ്.. ഇനി പറയു മോളെ. നിനക്ക് പറയാനുള്ളതൊക്കെ പറയു, ഒക്കെ കേൾക്കട്ടെ.
അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു,
ഗിരിജേടത്തി ആകെ വല്ലാത്ത അവസ്ഥയിലായി, എന്തായിത് മോളെ, ആരെങ്കിലും കാണില്ലെ?
കണ്ണു തുടയ്ക്കു
സമാധാനമായിരിക്കു
ഇനി പറയു, വിഷമിക്കേണ്ട
നമ്മുക്ക് എന്തിനും ഒരു പോംവഴികാണാം
അണപൊട്ടിയ സങ്കടം നിയന്ത്രിച്ച് ഗിരിജേടത്തിയോട് തന്റെ അവസ്ഥയും അനുഭവിച്ച യാതനയും ഓരോന്നായിഎണ്ണിയെണ്ണി പറഞ്ഞു.
എനിക്ക് അയാളോടൊപ്പം ഇനി കഴിയാൻ വയ്യ ചേച്ചി, അയാൾ നമ്മൾ വിചാരിയ്ക്കുന്നത് പോലെ ഉള്ള ആളല്ലാ.
ഞാൻ ഇനി അങ്ങോട്ട് തിരികെ പോകില്ല ചേച്ചി.
അത്ര നല്ല മനുഷ്യൻ അല്ല.
അയാൾക്ക് എപ്പോഴും മദ്യവും കൂട്ടുകാരും ഒക്കെ മതി.
ആണും പെണ്ണും ഒക്കെ വീട്ടിൽ വരും.
നമ്മുടെ സംസ്കാരത്തിന് ചേർന്ന രീതികൾ അല്ല.
ആരു വന്നാലും അവർക്കൊക്കെ മദ്യം വിളമ്പാനും വെച്ചു വിളമ്പാനും അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കി കൊടുക്കുവാനും എന്നെ നിർബ്ബന്ധിയ്ക്കും, എന്തെങ്കിലും എതിർത്ത് സംസാരിച്ചാൽ എന്നെ ഉപദ്രവിയ്ക്കും. എന്റെ ദേഹത്തും കൈയ്യിലും വയറിലും മാറിലുമൊക്കെ സിഗരറ്റ് കൊണ്ട് പൊള്ളിയ്ക്കും. വേദനകൊണ്ട് കരയുന്ന എന്നെ നോക്കിഅയാൾ ഉച്ചത്തിൽ ചിരിയ്ക്കും.
അയാൾ ഒരു സാഡിസ്റ്റ് ആണ് ചേച്ചി.
എപ്പോഴെങ്കിലും ഈ സ്വാഭാവത്തിന് മാറ്റം വരുമെന്നും എന്നെ സ്നേഹിക്കുമെന്നും കരുതി ഞാൻ ആശ്വസിച്ചു.
ഒന്നും ഉണ്ടായില്ല, അനുദിനം ഉപദ്രവം കൂടി കൂടിവന്നു,
പാവം മുത്തശ്ശിയെ ഓർത്ത് ഞാൻ എല്ലാം സഹിച്ചു,
മനസ്സിൽ ഒതുക്കി നിർത്തി.
ആരും ഇല്ലാത്ത എന്നെ ഇത്രയും വളർത്തിവലുതാക്കിയ മുത്തശ്ശിയുടെ മനസ്സ് വേദനിയ്കാതിരിക്കാൻ എല്ലാം സഹിച്ചും ക്ഷമിച്ചും ഞാൻ പിടിച്ചു നിന്നു. ഇനി എനിയ്ക്ക് വയ്യ ചേച്ചി ഒരു നിമിഷം പോലും.
എന്നെ എന്തു ചെയ്താലും ആരും ഒന്നും ചോദിയ്ക്കാൻ വരില്ല എന്നയാൾ കരുതി ക്കാണും.
ഈയിടെ ഒരു ഹിന്ദിക്കാരൻ വീട്ടിൽ വന്നു, അയാളെ കണ്ടപ്പോഴെ തന്നെ എനിയ്ക്ക് ഇഷ്ടമായില്ല. അയാളുടെ നോട്ടവും ഭാവവും, സംസാരവും എല്ലാം ഒരു വൃത്തികെട്ട, അറപ്പുളവാക്കുന്ന രീതിയിൽ അയിരുന്നു, എങ്കിലും ഞാൻ അത് കാര്യമാക്കിയില്ല, അയാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ മറുത്തൊന്നും പറയാതെ കൊണ്ടു കൊടുത്തു, അയാൾ എന്നെ കയറി പിടിച്ചപ്പോൾ ഞാൻ നിലവിളിച്ചു, അപ്പോൾ എന്റെ ഭർത്താവ് എന്നെ ഉപദ്രവിച്ചു.
ഇതാരാണെന്ന് നിനക്കറിയാമോ? എന്റെ ബോസ്സാണ് അദ്ദേഹം. അയാൾ എന്ത് പറഞ്ഞാലും നീ അനുസരിയ്ക്കണം.
അന്ന് ഞാൻ എന്റെ ഭർത്താവിന്റെ കരണത്ത് ആഞ്ഞടിച്ചു. അവിടുന്ന് ഇറങ്ങിയതാണ് ചേച്ചി, ഇനി അങ്ങോട്ടില്ല.
ഗിരിജേടത്തിയുടെ മുഖം വലിഞ്ഞു മുറുകുന്നതും കണ്ണുകൾ നനയുന്നതും ഞാൻ കണ്ടു.
മോളെ ഇനി നീ ഒന്നും പറയേണ്ട, എല്ലാം മനസ്സിലായി. ഇന്ന് തന്നെ മുത്തശ്ശിയോട് എല്ലാം തുറന്നു പറയണം. നാളെ തന്നെ നമ്മുക്ക് അങ്ങോട്ട് പോകാം. എന്റെ ഏട്ടനും ഉണ്ടാവും.
മേനോനോട് ചോദിച്ചിട്ട് തന്നെ കാര്യം.
നീയിത് ഇതുവരെ പറയാതിരുന്നത് തന്നെ തെറ്റ്. ങ്ങാ.. അതൊക്കെ പോകട്ടെ.
ഞാനും ഗിരിജേച്ചിയും കൂടി മുത്തശ്ശിയോട് എല്ലാം പറയാൻ തന്നെ തീരുമാനിച്ചു.
മുത്തശ്ശിയോട് പറഞ്ഞാലുള്ള പ്രതികരണം എന്താകുമെന്ന് ആലോചിച്ചു. ഗിരിജേടത്തിയാണ് മുത്തശ്ശിയോട് പറഞ്ഞത്. മുത്തശ്ശി അല്പനേരം ആലോചിച്ചിട്ട് പറഞ്ഞു.
നാളെ തന്നെ പോകണം, അയാളെ, ആ മേനോനെ കാണണം, അയാൾക്ക് കൈപിടിച്ച് കൊടുക്കുമ്പോൾ, എന്റേ കുട്ടിയെ പൊന്നുപോലെ നോക്കുമെന്നാണ് കരുതിയത്.
അയാൾക്ക് അമ്മയും അച്ഛനും ഇല്ലാത്തത് കൊണ്ട് മുഴുവൻ സ്നേഹവും എന്റേ കുട്ടിക്ക് കൊടുക്കുമെന്നാണ് കരുതിയത്, ഇത്രയും നികൃഷ്ടനാണെന്ന് കരുതിയില്ല. ഇത്രയും നാൾ എന്റെ മോളെ കൊല്ലാകൊല ചെയ്തതിന് നിയമപരമായി തന്നെ നേരിടണം.
എനിയ്ക്കും എന്റെ കുട്ടിയ്ക്കും കഴിയാനുള്ള വകയൊക്കെ ഇവിടെ ഉണ്ട്. എന്റെ കുട്ടിയെ നടതള്ളിയൊന്നും അല്ല ഞാൻ അങ്ങോട്ട് അയച്ചത്. അയാളുടെ മുഖത്ത് നോക്കി തന്നെ എനിക്കത് പറയണം.
ഒരിയ്ക്കലും കിട്ടാത്ത ഒരു ശാന്തത അന്ന് മനസ്സിൽ ഉണ്ടായി, ശാന്തമായി അന്നുറങ്ങി,
പിറ്റേന്ന് പുലർച്ചെ തന്നെ എല്ലാവരും കൂടി മേനോനെ കാണാൻ പുറപ്പെട്ടു.
ദൂരേ നിന്നുകണ്ടു, മുറ്റത്ത് മൂന്നു കാറുകൾ, സിറ്റൗട്ടിൽ മേനോൻ നില്ക്കുന്നു. കണ്ട ഉടനെ മേനോൻ ചോദിച്ചു, നാട്ടു കൂട്ടം മുഴുവൻ ഉണ്ടല്ലോ, എന്നെ വിചാരണചെയ്യാൻ വന്നതായിരിക്കും അല്ലേ?
അതിനുള്ള മറുപടി ഗിരിജേടത്തിയുടെ ചേട്ടനാണ് കൊടുത്തത്.
അതിന് തന്നെയാണെന്ന് കുട്ടിക്കോളു.
എങ്കിൽ വേഗം വേണം എനിയ്ക്കല്പം തിരക്കുണ്ട്. മേനോൻ പറഞ്ഞു.
എന്റെ ബിസിനസ് പാർട്ട്ണേർസ് എനിക്ക് വേണ്ടി കാത്തിരിക്കുന്ന് അകത്ത്.
ഇത്തവണ അതിന് മറുപടി കൊടുത്തത് മുത്തശ്ശിയാണ്
തന്റെ ബിസിനസ്സ് ഒക്കെ ഞങ്ങൾക്ക് നല്ലവണ്ണം മനസ്സിലായി, അതു കൊണ്ട് തന്നെയാണ് ഞാൻ എന്റെ കുട്ടിയേയും കൊണ്ട് ഉടനെ തന്നെ പുറപ്പെട്ടത്.
ഗിരിജേടത്തി മേനോനോട് കയർത്തുതന്നെ പറഞ്ഞു,
താൻ എന്താ വിചാരിച്ചത് അവൾക്ക് ചോദിയ്ക്കാനും പറയാനും ആരും ഇല്ലാ എന്ന് കരുതിയോ, ഇവിടെ നിയമവും കോടതിയുമൊക്കെ വെറുതെയേണോ, തന്റെ കൂടെ കഴിയാൻ അവളിനി ഒരുക്കമല്ല.
നിയമപരമായി വേർപിരിയാൻ സാവിത്രികുട്ടി ഒരുക്കമാണ്.
നിങ്ങളെപ്പോലെ നെറികെട്ട ഒരു ഭർത്താവിനെ അവൾക്കിനി ആവശ്യമില്ല.
മേനോൻ മുഖം താഴ്ത്തി നിന്നു
ഒന്നും മിണ്ടാതെ.
തിരികെ വരുമ്പോൾ സാവിത്രികുട്ടി അവസാനമായി അയാളെ ഒന്ന് തിരിഞ്ഞു നോക്കി,
അയാൾ മുഖം കുമ്പിട്ടു തന്നെ നിൽക്കുന്നു.
രണ്ടാഴ്ചകഴിഞ്ഞു കാണും കോടതിയിൽ നിന്നും വേർപിരിയാനുള്ള നോട്ടീസ് വന്നു, അങ്ങനെ കോടതി കയറി ഇറങ്ങി കുറേ നാൾ…
ഒരിയ്ക്കലും ഒത്തുപോകാൻ കഴിയില്ല എന്ന് വക്കീലിനോട് തീർത്തുപറഞ്ഞു.
അങ്ങനെ അവസാനം ഡിവോർസ് തന്നു.
ഒരു ബാധ ഒഴിഞ്ഞു പോയതു പോലെ സാവിത്രികുട്ടിയ്ക്ക് തോന്നി.
സാവിത്രികുട്ടിയും മുത്തശ്ശിയും പഴയതു പോലെ ജീവിതം തുടർന്നു.
ഒരുദിവസം ക്ഷേത്രത്തിൽ നിന്നുംതിരികെ വരുമ്പോൾ ആൽത്തറയിയിൽ നിന്ന് ഉണ്ണിയേട്ടനും ഗിരിജേടത്തിയും ഗൗരവമായി എന്തോ സംസാരിയ്ക്കുന്നു.
രണ്ടു മുന്നു ദിവസം കഴിഞ്ഞു, ഉച്ചമയക്കത്തിൽ ആരോ വെളിയിൽ മുത്തശ്ശിയോട് സംസാരിയ്ക്കുന്നത് കേട്ടാണ് ഉണർന്നത്, പരിചയമുള്ള ശബ്ദം.
ഗിരിജേടത്തിയാണല്ലോ?
മുത്തശ്ശി, ഉണ്ണി ഇങ്ങനെ ഒരാഗ്രഹം എന്നോട് പറഞ്ഞു
മുത്തശ്ശിയുടെ അഭിപ്രായം എന്താണ്?
ഞാൻ എന്ത് പറയാനാ ഗിരിജേ..
ഉണ്ണി നല്ല കുട്ടിയാണ്.
ഭാനുമതി അതിലും നല്ലത്..
എന്നാലും ഞാൻ മാത്രം വിചാരിച്ചാൽ മതിയോ?
സാവിത്രികുട്ടിയുടെ അഭിപ്രായം കൂടി ചോദിയ്ക്കണ്ടെ?
അവളാണെങ്കിൽ ഇപ്പോൾ ഒന്നിനും അടുക്കാത്ത പ്രകൃതം, അവൾക്കിത് ഇഷ്ടമാണെങ്കിൽ നമ്മുക്കിത് എത്രയും വേഗം നടത്താം.
അത്താഴം കഴിഞ്ഞ് ഉമ്മറപ്പടിയിൽ കാറ്റുകൊണ്ട് കണ്ണുകൾ അങ്ങ് ദുരെ ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ, മുത്തശ്ശി അരികിൽ എത്തി. ഒരിയ്ക്കലും ഇല്ലാത്ത പരിഭ്രമം മുത്തശ്ശിയുടെ മുഖത്ത്..
എന്താ മുത്തശ്ശി ഞാൻ ചോദിച്ചു
മുത്തശ്ശി ഒരു കാര്യം പറയാനാ വന്നത്, എതിരൊന്നും പറയരുത്. എന്റെ കുട്ടി, എത്ര നാളാ എന്റെ കുട്ടി ഒറ്റയ്ക്ക് കഴിയുക.
ഞാൻ ഒറ്റയ്ക്കല്ലല്ലോ, മുത്തശ്ശിയില്ലെ എന്റെ കൂടെ.
ഞാൻ ഇനി എത്രനാളാ ഇപ്പോൾ തന്നെ വയ്യാതായി.
മോള് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കു.
നമ്മുടെ ചന്ദനപ്പറമ്പിലെ ഉണ്ണിയ്ക്ക് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.
അവന് നിന്നെ പണ്ടേ ഇഷ്ടമായിരുന്നു, പിന്നെ ചോദിയ്ക്കാനുള്ള മടി കൊണ്ടാണ് അന്ന് ചോദിയ്ക്കാതിരുന്നത്. ഗിരിജയാണ് ഇതൊക്കെ എന്നോട് പറഞ്ഞത്.
ജാതകം ഒന്നും നോക്കണ്ട. നിന്റെസമ്മതം മാത്രം മതി അവർക്ക്.
കേട്ടതും പറഞ്ഞു, മുത്തശ്ശി ഒന്നു കൊണ്ടുതന്നെ മതിയായി.
ഇനി ഒന്നുംവേണ്ട മുത്തശ്ശി.
അതു തന്നെയല്ലാ, ഉണ്ണിയേട്ടന് എന്നെപ്പോലേ ഒരു രണ്ടാം വിവാഹക്കാരിയെ ആവശ്യമില്ല, ഉണ്ണിയേട്ടന് യോജിക്കുന്ന നല്ല ഒരു പെൺകുട്ടിയെ കിട്ടും.
പിന്നെ മുത്തശ്ശി ഒന്നും പറഞ്ഞില്ല.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി
ഒരിയ്ക്കൽ ക്ഷേത്രത്തിൽ നിന്നും മടങ്ങുമ്പോൾ ആൽത്തറയിൽ ഉണ്ണിയേട്ടൻ നിൽക്കുന്നു, മുൻപെങ്ങും ഇല്ലാത്ത ഒരു വല്ലായ്മ. മുഖത്ത് നോക്കാതെ മുഖം കുനിച്ചു നടക്കുമ്പോൾ ഉണ്ണിയേട്ടൻ എന്റെ നേരെ നടന്നു വരുന്നു. ആകെ ശരീരത്തിൽ ഒരു വിറയൽ, ദേഹം ഒക്കേ തളരുന്നത് പോലെ ഒരു തോന്നൽ, എന്താണാവോ..
എന്ത് മറുപടി പറയും?
ഉണ്ണിയേട്ടൻ മുന്നിൽ വന്ന് നിന്നു.
സാവിത്രികുട്ടി, ഞാൻ ഗിരിജയോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു, അറിഞ്ഞു കാണുമല്ലോ?
അതിനുള്ള മറുപടി ഒന്നും കിട്ടിയില്ല, അതുകൊണ്ടാണ് ഇന്ന് നേരിട്ട് തന്നെ പറയാമെന്ന് കരുതിയത്,
ആ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യം വരുന്നില്ല, എന്റെ തേവരെ ഞാൻ എന്താ പറയുക.
സാവിത്രിക്കുട്ടിയ്ക്ക് എന്നെ പൂർണ്ണമായുംഉൾക്കൊളെളാൻ പറ്റുമെങ്കിൽ മാത്രം മതി.
ഒരു കാര്യം ഉറപ്പുതരാം, ഒരിയ്ക്കലും ഞാൻ സങ്കടപ്പെടുത്തുകയില്ല.
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം കണ്ണുകളെ തഴുകിയില്ല, എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. ഇതുവരെ ഇല്ലാത്ത ഒരു പരിഭ്രമം.
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.
എന്റെ തേവരെ നീ തന്നെ എനിയ്ക്ക് പറഞ്ഞു തരണേ
മുത്തശ്ശിപറഞ്ഞതുപോലെ, മുത്തശ്ശിയുടെ കാലം കഴിഞ്ഞാൽ ഒറ്റയ്ക്ക് ജീവിക്കാൻ സാധിയ്കുമോ?
തന്നോട് കരുതലുള്ള ഒരു ആൺതുണയുള്ളത് നല്ലതല്ലേ?
ഒറെറയ്ക്ക് കഴിയുന്ന, അതും വിവാഹമോചനം നേടിയ ഒരു പെൺകുട്ടിയെപ്പറ്റി എന്തൊക്കെ അപഖ്യാതികൾ പറഞ്ഞു നടത്തും നാട്ടുകാർ, എത്രയോക്കെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.. പലതും ചിന്തിച്ച് ഉറങ്ങിയത്
അറിഞ്ഞില്ല,
നേരം പുലർന്നപ്പോൾ കണ്ടത് മുത്തശ്ശി പതിവില്ലാതെ അടുക്കളയിൽ തിടുക്കത്തിൽ എന്തൊക്കെയോ ചെയ്യുന്നു,
പെട്ടെന്ന് തന്നെ കുളിച്ചുവന്നപ്പോൾ, മുത്തശ്ശി പറഞ്ഞു മോള് ചായ കൂട്ടിക്കോളു.
ഞാൻ ഈ സാമ്പാറിനൊന്ന് താളിച്ചിടട്ടെ, നമ്മുക്കിന്ന് രണ്ടു വിരുന്നുകാരുണ്ട്.
ചായയ്ക്ക് വെള്ളം വെയ്ക്കുമ്പോൾ ആലോചിച്ചു, ആരായിരിയ്ക്കും ഇത്ര രാവിലെ വിരുന്നുകാർ, അമ്മയുടെ കുടുംബക്കാർ ആരെങ്കിലും ആയിരിയ്ക്കും. ഇളയമ്മയും കുട്ടികളും ഇടയ്ക്കിടെ വന്നു പോകാറുണ്ടെന്ന് മുത്തശ്ശി പറയാറുണ്ട്.
പടിപ്പുര തുറക്കുന്നത് കേട്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി.
ഉണ്ണിയേട്ടനും ഭാനുമതി അമ്മയും.
ആകെ ഒരു തളർച്ച അനുഭവപ്പെട്ടു. മുത്തശ്ശിയോട് ലോഹ്യം പറഞ്ഞ് അവർ അകത്തോട്ട് കയറി.
കുറച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശിയുടെ വിളി, മോളെ, ഭക്ഷണമൊക്കെ എടുത്തു വെച്ചോളു, പതുക്കെ യാന്ത്രികമായി എല്ലാം മേശമേൽ കൊണ്ടു വന്നു വച്ചു. അടുക്കളയുടെ പുറത്തേക്കുള്ള പടിയിൽ പോയിരുന്നു.
ആഹാരം കഴിച്ചു കൊണ്ട് ഭാനുമതിയമ്മ മുത്തശ്ശിയോട് ചോദിച്ചു, ഭക്ഷണം കൊണ്ടുവന്ന ആൾ എവിടെ പോയി, അത് കേട്ട് പടിയിലിരുന്ന ഞാൻ യാന്തികമായി എഴുനേറ്റ് മുറിയിലേക്ക് കാൽവെച്ചു മുഖം കുനിഞ്ഞു നിന്നു. അവരുടെ അരികിൽ നിൽക്കുമ്പോൾ ഭാനുമതിയമ്മ പറയുന്നത് കേട്ടു.
ഞാൻ എന്റെ മകന് വേണ്ടി പെണ്ണ് ചോദിയ്ക്കാൻ വന്നതാണ്,.
മോള് ഒന്നും മറുത്ത് പറയരുത്.
എന്റെ മോൻ ഒരു പാവമാണ്.
മോള് സമ്മതിയ്ക്കണം
മറുപടി ഒന്നും പറഞ്ഞില്ല
ആകെയൊരു അന്ധാളിപ്പ് മാത്രം.
പോകാൻ ഇറങ്ങുമ്പോൾ ഉണ്ണിയേട്ടൻ അടുത്തുവന്ന് പറഞ്ഞു
ഭക്ഷണം കേമമായി.
സാവിത്രികുട്ടിയുടെ ചായ അസ്സലായി.
എന്നും ഇങ്ങനെ ഭക്ഷണം ഉണ്ടാക്കിത്തരാൻ ഞങ്ങളുടെ കൂടെ കൂടുന്നോ
ഒന്നും മിണ്ടിയില്ല.
പടിപ്പുര വരെ മുത്തശ്ശി അവരെ യാത്രയാക്കാൻ പോയി.
പടിപ്പുര എത്തിയപ്പോൾ ഉണ്ണിയേട്ടൻ തിരിഞ്ഞു നോക്കി.
ആ കണ്ണുകളിൽ പ്രത്യാശയുടെ കിരണങ്ങൾ ഉണ്ടായിരുന്നു.
ഒരു വാരം കഴിഞ്ഞു തേവരുടെ തിരുസന്നിധിയിൽ ഉണ്ണി സാവിത്രിക്കുട്ടിയ്ക്ക് താലിയും, മാലയും, പുടവയും കൊടുത്ത് സ്വന്തമാക്കി.
എല്ലാം ഒരു സ്വപ്നം പോലെ സാവിത്രിക്കുട്ടിയ്ക്ക് തോന്നി.
യാത്രപറഞ്ഞു മുത്തശ്ശിയുടെ പാദങ്ങളിൽ നമസ്കരിക്കുമ്പോൾ കൈകൾ ശിരസ്സിൽ വെയ്ക്കുമ്പോൾ വിറയാർന്നത് സന്തോഷവും കരുതലും കൊണ്ടാണെന്ന് മനസ്സിലായി.
നിലവിളക്ക് കൈയ്യിലേക്ക് തരുമ്പോൾ ഭാനുമതിയമ്മയുടെ കണ്ണുകൾ തിളങ്ങുന്നത് സാവിത്രികുട്ടി കണ്ടു.
അത്താഴം കഴിഞ്ഞ് ഉണ്ണിയേട്ടന്റെ മുറിയിലേക്ക് കയറുമ്പോൾ കണ്ടു, ഉണ്ണിയേട്ടൻ ഏതോ ബുക്ക് വായിച്ചുകൊണ്ടിരിയ്ക്കുവാണ്.
ജനന്നലിലെ വിടവിലൂടെ അരിച്ച് മകരമാസത്തിലെ തണുത്ത കുളിർകാററ് വീശുന്നുണ്ടായിരുന്നു.
ഉണ്ണിയേട്ടൻ പതുക്കെ അരികിൽ പിടിച്ചിരുത്തി നെറ്റിയിൽ തഴുകികൊണ്ട് ചോദിച്ചു.
സാവിത്രികുട്ടി പൂർണ്ണ മനസ്സോടെ ആണോ ഈ വിവാഹത്തിന് സമ്മതിച്ചത്?
ഊംം
ഞാൻ അറിയാതെ മൂളി.
ഉണ്ണിയേട്ടന്റെ അരികിൽ ഇരിക്കുമ്പോൾ താൻ ഇത്രയും നാൾ അനുഭവിച്ച വേദനകളെല്ലാം മറക്കുന്നത് പോലെ തോന്നി.
ഇത്രയും നാൾ ശ്വസിച്ചത് മദ്യത്തിന്റേയും സിഗരറ്റിന്റേയും രൂക്ഷഗന്ധമായിരുന്നല്ലാ..
അപ്പോൾ നല്ല ചന്ദനത്തിന്റെ സുഗന്ധം ആസ്വദിച്ച് സാവിത്രിക്കുട്ടി ഒരു പുതിയ ജിവിതത്തിലേക്ക് പറന്നുയരുകയായിരുന്നു.
മകരമാസത്തിലെ തണുത്ത കുളിർകാറ്റേറ്റ്❤️❤️🙏🏻🙏🏻🙏🏻
രചന : ശ്രീകുമാരി
🌹🌹🌹🌹🌹


33 Comments
നല്ല കഥ. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു 👌👌
മനോഹരം 👍
നല്ല കഥ
വളരെ മനോഹരമായ കഥ.. അഭിനന്ദനങ്ങൾ!💐
Thank you
പുതിയ ചുവടുവയ്പിന് അഭിനന്ദനങ്ങൾ….👏👏👏
ഒത്തിരി ഇഷ്ടമായി നല്ല എഴുത്ത്. ഇനിയും ഒരുപാട് കഥ എഴുതൂ…💐💐💐💐
Thank you dear
നന്നായിരിക്കുന്നു കുമാരി .. ഈ വിദ്യ കൈയ്യിലുള്ളത് അറിഞ്ഞില്ല. ഇനിയും പലതും പ്രതീക്ഷിക്കുന്നു .. തുടരണം .
ആശംസകൾ ..😍😍💐💐
മനോഹരമായെഴുതി. നല്ല കഥ. ആശംസകൾ ശ്രീകുമാരി.❤️❤️
വളരെ നല്ല കഥ,മനോഹരമായ ഉള്ളടക്കം
ഇനിയും ഇത് പോലെ നിരവധി കഥകൾ എഴുതുക
Thank you
കഥ വായിച്ചു… നന്നായിട്ടുണ്ട് 🥰
Thank you mole
നല്ല രചന സൂപ്പർ ഇനിയും എഴുതണം ,
ഹായ് കുമാരി
എന്റെ പ്രിയപ്പെട്ട സഹപാഠി
ആദ്യമായി അഭിനന്ദനങ്ങൾ അറിയിയ്ക്കുന്നു🙏
എന്തേ ഇത്ര താമസിച്ചത്
ഈ മുത്തശ്ശിയേയും, സാവിത്രിക്കുട്ടിയേയും, ഗിരിജേടത്തിയേയും ഞങ്ങൾക്ക് പരിയപ്പെടുത്താൻ,
കൺമുന്നിലുള്ള കഥാപാത്രങ്ങൾ
ഹൃദയസ്പർശ്ശമായ എഴുത്ത്
നിത്യജീവിതത്തിൽ ഇന്നും പലയിടങ്ങളിൽ
ജീവിഛ്ചിരിയ്ക്കുന്ന പച്ചയായ മനുഷ്യർ.
വള്ളുവനാടൻ ഭാഷയിലെ അവതരണം.
എല്ലാ ആശംസകളും നേരുന്നു.
എഴുത്ത് തുടരുക,
പഠനകാലത്ത് മറന്നു പോയ
വെളിച്ചം കാണാത്ത, കൺമുന്നിൽ
കണ്ട കാഴ്ചകൾ വായനാർക്ക് കുടി
പകർന്നു തരിക. 🌹🌹🌹
Tankyou venu
ശുഭമായി അവസാനിച്ച കഥ. ഇഷ്ടപ്പെട്ടു.👏❤️
Thank you
സൂപ്പർ നല്ല കഥ ഇനിയും ഒത്തിരി ഒത്തിരി കഥകൾ എഴുതുവൻ ദെയ്‌വം അനുഗ്രഹിക്കട്ടെ ഈ എന്ന് പ്രാർത്ഥിക്കുന്നു
Thank you
Good read, simple and touching story.
Thank you
കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ ലളിതമായ ഭാഷ. വൈകാരികമായ ആഴവും, ലളിതമായ ആഖ്യാനവും, പ്രതീകാത്മകമായ പര്യവസാനവും ഉള്ള കഥാ കഥന രീതി.
സാവിത്രിക്കുട്ടിയുടെ മാനസികാവസ്ഥ, ഉണ്ണിയേട്ടനോടുള്ള പരിഭ്രമം, മുത്തശ്ശിയോടുള്ള വാത്സല്യം, ഭർത്താവിനോടുള്ള വെറുപ്പ് എന്നിവയെല്ലാം വളരെ ആഴത്തിൽ അവതരിപ്പിക്കുന്നു.
പ്രത്യേകിച്ച്, പീഡനങ്ങളെക്കുറിച്ച് ഗിരിജേടത്തിയോട് കരഞ്ഞു പറയുന്ന ഭാഗം തീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു.
‘മകരമാസത്തിലെ കുളിർകാറ്റ്’ എന്ന തലക്കെട്ടും, കഥയുടെ അവസാന ഭാഗത്തെ കാറ്റിന്റെ പരാമർശവും പ്രതീകാത്മകമായ ശൈലി തരുന്നു.
പഴയ ജീവിതത്തിലെ ‘രൂക്ഷഗന്ധ’ത്തിൽ നിന്ന് പുതിയ ജീവിതത്തിലെ ‘ചന്ദനത്തിന്റെ സുഗന്ധ’ത്തിലേക്കും ‘കുളിർകാറ്റി’ലേക്കുമുള്ള മാറ്റം,
വയൽവരമ്പിലൂടെയുള്ള നടത്തം, സന്ധ്യാദീപം, ക്ഷേത്രത്തിലെ തിരക്ക് തുടങ്ങിയ വർണ്ണനകളിലൂടെ കഥയുടെ ഗ്രാമീണ അന്തരീക്ഷം
മുത്തശ്ശിയും സാവിത്രിക്കുട്ടിയുമായുള്ള സംഭാഷണത്തിലെ വാത്സല്യം.
ഗിരിജേടത്തിയും സാവിത്രിക്കുട്ടിയുമായുള്ള സംഭാഷണത്തിലെ ഏറ്റുപറച്ചിലിലെ വൈകാരികത,
മേനോനുമായുള്ള കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളിലെ തീക്ഷ്ണത.
ഇവയെല്ലാം കഥാപാത്രങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു.
പലപ്പോഴും സങ്കടകരമായ അനുഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുമ്പോഴും, ശുഭാപ്തിവിശ്വാസം നിലനിർത്തുന്നു. സ്ത്രീക്ക് സ്വന്തം ഇച്ഛാശക്തിയിലൂടെയും പിന്തുണയിലൂടെയും പുതിയൊരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ കഴിയുമെന്ന സന്ദേശം നൽകി കഥ ശുഭമായി അവസാനിപ്പിക്കുന്നു.
വളരെ നല്ല രചന
Thank you
ഒത്തിരി ഇഷ്ടമായി. കഥാപാത്രങ്ങൾ നമുക്ക് അടുത്ത് പരിചയമുള്ളവരെ പോലെ തോന്നി. ഇനിയും ഇനിയും എഴുതണം..
നല്ല കഥ👌
എല്ലാം ശുഭമായി പര്യവസാനിച്ചല്ലോ♥️🌹
Thank you
വളരെ നല്ല കഥ, മനോഹരമായ ഉള്ളടക്കം . ഇനിയും ഇതു പോലെ നല്ല നല്ല കഥകൾ എഴുതുക
നന്നായിട്ട് എഴുതി.. 👍
നന്നായ എഴുതി
Thank you suma
നല്ല കഥ… വായിക്കുന്ന ആൾക്ക് വ്യക്തമായ ഒരു ചിത്രം മനസ്സിൽ തരുന്നു….👌🏻❤️