ണിം …ണിം…..ണിം……
ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും സാവകാശമുണ്ട്. അച്ഛനും മക്കളും ഉണർന്നിട്ടില്ല.
“ചേച്ചി അറിഞ്ഞോ?”
പത്രം നീട്ടിക്കൊണ്ടാണ് രമേഷ് ചോദിച്ചത്.
ചോദ്യഭാവത്തിൽ തലയുയർത്തി.
”നമ്മുടെ രമണിയക്ക മരിച്ചു “
ങേ ……. രമണിയക്കയോ അതോ രാജു അണ്ണനോ?. ഇവൻ പറഞ്ഞതാണോ ഞാൻ കേട്ടതാണോ തെറ്റ്. രാജിയ്ക്കങ്ങനെയാണു തോന്നിയത്. രാജുവണ്ണൻ എത്ര വർഷമായി കിടപ്പിലാണ്.
“രമണിയക്ക തന്നെ. ഇന്നലെ വൈകിട്ടു തൂങ്ങി മരിച്ചു. ഉഷച്ചേച്ചി ഓഫീസീന്നു വന്നപ്പഴാ കണ്ടത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് 11 മണിയ്ക്കു ബോഡി കൊണ്ടുവരും. “
രാജിയുടെ മനസ്സുവായിച്ചതു പോലെ അവൻ പറഞ്ഞു.
” ഞാൻ പോകട്ടെ ചേച്ചീ ആ സുരേഷണ്ണൻ പത്രവും നോക്കി പടിക്കൽ നിൽക്കുന്നു.”
മനസ്സിലേക്കൊരു ബോംബെറിഞ്ഞു പൊട്ടിച്ചിട്ട് രമേഷ് സൈക്കിളിൽ സ്ഥലം വിട്ടു.
രാജി പത്രവും കൈയിൽ വെച്ച് ശൂന്യതയിൽ നോക്കിയിരുന്നു.ചായ തണുത്തുപാട കെട്ടിയിട്ടും അവളാ ഇരിപ്പു തുടർന്നു.
ദൈവം ചിലരോടൊക്കെ ഇങ്ങനെ കാണിക്കുന്നതെന്താവും? കരിയാതെ കിടക്കുന്ന മുറിവുകളെ വീണ്ടും വീണ്ടും കുത്തിമുറിക്കുന്നു. എന്തെല്ലാം ദുരന്തങ്ങളിലേക്കാണതു നയിക്കുന്നത്.
കനം തൂങ്ങുന്ന മനസ്സുമായി അവൾ മോഹനെ വിളിച്ചുണർത്തി.
കോടി പുതച്ചു കിടക്കുന്ന രമണിയെ കണ്ട് രാജി വിങ്ങിപ്പൊട്ടി.
വാടിത്തുടങ്ങിയ മുറിവുകൾ വീണ്ടും രക്തമൊലിപ്പിച്ച് വേദനിപ്പിക്കുന്നു.
“എന്നാലും ഈ രമണി എന്തിനിങ്ങനെ ചെയ്തു? കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും പറ്റാത്ത ആ രാജുവിനെ ഒന്നോർത്തില്ലല്ലോ.”
വടക്കതിലെ ഓമനമ്മായി പതം പറഞ്ഞപ്പോൾ ആരോ പതിഞ്ഞ സ്വരത്തിൽ പറയുന്നതു കേട്ടു
“രമണിയുടെ അനിയത്തി രാധയുടെ മോൻ്റെ കല്യാണം അടുത്ത മാസമാണ്. ആ പയ്യൻ രണ്ടു ദിവസം മുമ്പു വന്ന് കല്യാണം വിളിച്ചിട്ടു പോയിരുന്നു. വല്യമ്മയ്ക്ക് നല്ലൊരു സാരിയും കൊടുത്തു. ആ സാരിയിലാണു തൂങ്ങിയത്. “
രാജിയുടെ മനസ്സിൽ വീണ്ടുമൊരു ബോംബു പൊട്ടി.
വർഷങ്ങൾക്കപ്പുറം തകർന്നു തരിപ്പണമായ ഒരു കുടുംബത്തിൻ്റെ ഓർമ്മകൾ മനസ്സിൽ പുകഞ്ഞു നീറി. തിരികെ വീട്ടിലെത്തിയിട്ടും അവൾക്ക് അതിൽ നിന്നു കരകയറാൻ കഴിഞ്ഞില്ല.
മറക്കുവാൻ പറയാനെന്തെളുപ്പം
മണ്ണിൽ ജനിക്കാതിരിക്കലാണതിലെളുപ്പം…….
നീറുന്ന മനസ്സിനെ സാന്ത്വനിപ്പിക്കാനാവാതെ രാജി ഓർമ്മകളിലേക്കു പോയി.
“മാമീ പാൽ “
ഒരു തൂക്കു പാത്രവും നീട്ടിക്കൊണ്ടു നിന്ന വെളുത്തു മെലിഞ്ഞ പയ്യൻ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.
”നീയേതാ മോനേ?”
”അപ്പു “
രാജിയുടെ ചോദ്യത്തിന് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് അവൻ പാൽപ്പാത്രവുമായി ഓടിപ്പോയി.
“അത് പടിഞ്ഞാറ്റേലെ രാജുവിൻ്റെ മോനാ രാജീ . നിനക്ക് രമണിയെ അറിയില്ലേ?”
അമ്മയാണു പറഞ്ഞത്. അമ്പലത്തിൽ വെച്ച് രമണിയക്കയെ കണ്ടു പരിചയമായി. എപ്പോൾക്കണ്ടാലും
രാജീ എന്നു വിളിച്ച് സ്നേഹത്തോടെ സംസാരിയ്ക്കുന്ന അവർ വളരെ വേഗം മനസ്സിലിടം നേടി.
അധികമൊന്നും സംസാരിക്കാത്ത സൗമ്യനായ അപ്പു പഠിക്കാൻ മിടുക്കനായിരുന്നു. പത്താം ക്ലാസിൽ സ്ക്കൂൾ ഫസ്റ്റായി വിജയിച്ച് പ്രീഡിഗ്രിയ്ക്കു ചേർന്നു.
അവൻ്റെ ചേച്ചി ഉഷയുടെ കല്യാണം കഴിഞ്ഞു.ഇതിനിടയിൽ രാജുവണ്ണൻ സ്ട്രോക്കു വന്നു കിടപ്പിലായി. പല ചികിത്സകളും ചെയ്ത് പിടിച്ചു നടക്കാവുന്ന അവസ്ഥയിലായി.
മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടും രാജുവണ്ണനെ കൈ പിടിച്ചു നടത്തിക്കുന്ന അക്കയെ പടിക്കൽ വെച്ചു കാണും. അടുത്തു കാണുമ്പോഴൊക്കെ അപ്പുവിനേക്കുറിച്ചു പറയാനേ അവർക്കു നാവുള്ളു.
“എൻട്രൻസ് കോച്ചിംഗിനൊന്നും വിടാനുള്ള പൈസയില്ല മോളേ. വീട്ടിലേക്കാര്യങ്ങൾ നിനക്കറിയില്ലേ.അപ്പു പോളിടെക്നിക്കിൽ ചേർന്നു അവനൊരു ജോലി കിട്ടിയാൽ രക്ഷപെട്ടു. “
രമണിയക്ക കണ്ണു തുടച്ചു.
നല്ല മാർക്കോടെ പാസായ അപ്പുവിന്
ഉടനെ ജോലിയുമായി. ഒരു ദിവസം കണ്ടപ്പോൾ അവർ വളരെ സന്തോഷവതിയായിരുന്നു.
“രാജീ ഞങ്ങൾ അടുത്ത മാസം തിരുവനന്തപുരത്തേക്കു പോകും. അപ്പു അവിടെ വാടകയ്ക്കൊരു വീടെടുത്തു. അവൻ എഞ്ചിനീയറിംഗിനു ചേർന്നു. വൈകുന്നേരത്തെ ക്ലാസായതുകൊണ്ട് എന്നും പോയി വരാൻ പറ്റില്ലല്ലോ. ഇനി വരുമ്പോൾ കാണാം കേട്ടോ”
ഒരാഴ്ച കഴിഞ്ഞു. അപ്പു ഒരാക്സിഡൻ്റിൽപ്പെട്ട് ആശുപത്രിയിലായ വിവരം വൈകിട്ടു വരുമ്പോഴാണറിഞ്ഞത് . ഒരിയ്ക്കലും ഹെൽമറ്റു വെയ്ക്കാതെ പോകാത്ത അവൻ അന്നെന്താ അതു മറന്നത്? അമ്മ വിളിച്ചു പറഞ്ഞപ്പോൾ “ലേറ്റായി ഇന്നിനി വേണ്ട “എന്നു പറയാൻ പ്രേരിപ്പിച്ചത് വിധിയാണോ?
തിരുവനന്തപുരത്തേക്കു കൊണ്ടുപോയി എന്നു പറഞ്ഞപ്പോഴും അവൻ തിരിച്ചു വരും എന്നു തന്നെയായിരുന്നു മനസ്സിൽ .
അന്നൊരു ശിവരാത്രിയായിരുന്നു. രാവിലെ അമ്പലത്തിൽപ്പോകാനൊരുങ്ങുമ്പോഴാണ് അമ്മിണിക്കൊച്ചമ്മ ഗേറ്റു തുറന്നു ശരവേഗത്തിൽ വരുന്നതു കണ്ടത്. അപ്പോൾത്തന്നെ എന്തോ ഒരു വല്ലായ്മ തോന്നി.
”രാജീ…മോഹനാ…. അപ്പു പോയി ” .
വിതുമ്പുന്ന ഹൃദയത്തെയും തോരാതെ പെയ്യുന്ന കണ്ണുകളേയും ആർക്കാണ് അടക്കി നിർത്താൻ കഴിയുക?
എല്ലാവരുടേയും പ്രതീക്ഷകളെ തകിടം മറിച്ച് അപ്പു യാത്രയായി. ആ ദിവസം ഇന്നും മറക്കാൻ പറ്റില്ല.
ഒന്നു കരയുക പോലും ചെയ്യാതെ നിർജീവങ്ങളായ കണ്ണുകളുമായി എവിടേയ്ക്കോ നോക്കിയിരിക്കുന്ന രമണിയക്ക ഒരു നൊമ്പരമായി ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.
രാജുവണ്ണൻ വീണ്ടും കിടപ്പിലായി. ഊണും ഉറക്കവും കുളിയും നനയുമൊന്നുമില്ലാതെ ഒപ്പം രമണിയക്കയും. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മകനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു. ഒടുവിൽ ഉഷ രണ്ടു പേരേയും കൂട്ടിക്കൊണ്ടുപോയി.
“ഒരു വിധം കഴിഞ്ഞു പോകുന്നു മാമീ . അമ്മയുടെ കാര്യം എന്താ പറയേണ്ടത്. ആഹാരം പോലും കഴിയ്ക്കില്ല.”
കഴിഞ്ഞ മാസം കണ്ടപ്പോഴാണ് ഉഷ പറഞ്ഞത്.
മകനായിരുന്നു അവരുടെ ലോകം. അവൻ്റെ വിവാഹത്തേക്കുറിച്ചും ഭാവിജീവിതത്തേക്കുറിച്ചും അവർ നെയ്ത സ്വപ്നങ്ങളെല്ലാം തകർന്നു തരിപ്പണമായിപ്പോയി.അനിയത്തിയുടെ മകൻ്റെ കല്യാണം ആ ഓർമ്മകളെ തട്ടിയുണർത്തി അവരുടെ മനസ്സിലെ മുറിവിനെ വീണ്ടും കീറി മുറിച്ചതാവും. മകളേയും കൊച്ചുമക്കളേയും അവശനായിക്കിടക്കുന്ന ഭർത്താവിനേയും ഒരു നിമിഷം മറന്ന് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് ആ വേദന തന്നെയാണ്. ഒരമ്മയ്ക്ക് ഒരിയ്ക്കലും സഹിക്കാൻ പറ്റാത്ത ദുഃഖങ്ങളാണ് അവരനുഭവിച്ചത്. ആ സാരിത്തുമ്പിൽ തൂങ്ങിയാടുമ്പോൾ മകനെ മാത്രമേ അവരോർത്തു കാണൂ.
ചില മുറിവുകൾ ഇങ്ങനെയാണ്. ഒരിയ്ക്കലും ഉണങ്ങുകയില്ല. കാലങ്ങളെത്ര കഴിഞ്ഞാലും അവയുടെ ചെറിയൊരോർമ്മ പോലും നൊമ്പരത്തിൻ്റെ അലകളുണർത്തി വേദനയുടെ ആഴങ്ങളിലേക്കു തള്ളിയിടും. അതൊരു ദുരന്തത്തിൻ്റെ കയങ്ങളിലേക്കു തന്നെയാവും തീർച്ച.
#എൻ്റെ രചന
#മുറിവുകൾ
@കൂട്ടക്ഷരങ്ങൾ


23 Comments
😞
നൊമ്പരം നിറയുന്ന എഴുത്ത്..
ചില മുറിവുകൾ ഒരിക്കലും ഉണങ്ങുന്നില്ല..
കഥയല്ലിത് ജീവിതമാണെന്നു തോന്നിപ്പോകും വിധം മനോഹരം.. 👍👍
സ്നേഹം സജ്ന❤️❤️
Good writting
Thank you❤️🙏
Very nice 👍 Keep up writing.
Thank you❤️
ഒരു പ്രത്യേക എഴുത്ത്
വായനക്ക് പ്രേരിപ്പിക്കുന്ന ശൈലി ….
സ്നേഹം സുമ❤️❤️
മക്ക ദുഃഖം അതാണ് ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖം… കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത മുറിവ്.
അതേ നന്ദ .അനുഭവസ്ഥരായ പലരേയും അറിയാം. ചിലർക്ക് അതിൽ നിന്നു കരകയറാൻ പറ്റില്ല
❤️❤️
വളരെ ഹൃദയസ്പർശിയായ എഴുത്ത്. 👍ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വലിയ ദുഃഖങ്ങൾ ജീവിതത്തിൽ ഭവിക്കുമ്പോൾ ചിലർക്ക് അതിജീവിക്കാനാവില്ല.😰
മക്കൾ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ അത്ക ണ്ടിട്ടുണ്ട്. ഹൃദയഭേദകമായി പറഞ്ഞു ചേച്ചി
സ്നേഹം സിൽവീ❤️❤️
സ്നേഹം ജോയ്സ്❤️❤️
സുമേ , നന്നായിട്ടെഴുതി. ചില മനുഷ്യർ ഭൂമിയിലേയ്ക്കു വരുന്നതു തന്നെ മുറിവുകൾ ഏറ്റുവാങ്ങാനാണെന്നു തോന്നും. തീരെ വലിച്ചു നീട്ടാതെ കഥ പറഞ്ഞു പോയി.👏👏👏❤️❤️❤️
സ്നേഹം താരച്ചേച്ചീ❤️❤️
ചേച്ചീ വളരെ ഹൃദയഭേദകമായ കഥ ❣️❣️. നന്നായിരിക്കുന്നു 👌👌
സ്നേഹം ഇലക്ട❤️❤️
സുമേച്ചി കണ്ണു നിറഞ്ഞു പോയി കഥ വായിച്ചപ്പോൾ നല്ല കഥ💕💕
സന്തോഷം സ്നേഹം സെജി❤️❤️
❤️❤️
❤️❤️