ചില വരികളെഴുതിത്തുടങ്ങി
പിന്നെ കുറിപ്പും,
ചെറുകഥകളും,
നോവലുമൊടുവിൽ കവിതയും.
വായിച്ചവർ കൈയടിച്ചു
ഇഷ്ടങ്ങൾ വിതറി.
ആവേശം മൂത്ത് ഞാൻ
വീണ്ടുമെഴുതി.
പ്രണയവും വിരഹവും
മഴയും വെയിലും
ഋതു ഭേദങ്ങളും
കഥയായി, കവിതയായി.
വായിച്ചവർ
പൊന്നാട തന്നു
പണവും ഫലകവും
ആസ്ഥാന പദവിയും നൽകി.
കസേരയിലിരുന്നു
പിന്നെയുമെഴുതി.
പൊരുതലും
തേരോട്ടവും
മരണവുമൊടുവിലപരൻ്റെ
നോവും കഥയായി, കവിതയായി.
അന്ന് തൊട്ടവർക്കെന്നെ വേണ്ടാതായി.
ഇഷ്ടം കുറഞ്ഞ വരികൾ
വെറുതെ നിന്നു തേങ്ങി
ഗാസയിലകപ്പെട്ട കുരുന്നു പോൽ.
ഒരിടക്കാലം
എഴുത്ത് നിർത്തിയ
ഞാൻ വീണ്ടും ഹരിശ്രീ കുറിച്ചു.
തുലാവർഷപ്പെയ്ത്തിനെന്തൊരു ചേല്?
നിലച്ചെരിവിൽ കുതിർന്നൊലിച്ച
മണ്ണിനതിലേറെയഴക്?
വരികളനുസ്യൂതമൊഴുകി
പിന്നെ, ഭാരതാംബ സ്തുതിഗീതവും
രാജനും രാജാധിരാജനുമനവധി
മംഗളഗീതവും എഴുതി
പേരും പ്രശസ്തിയും പെറ്റു
വിനീതദാസനായി.
ഒടുവിൽ തെരുവിലിറങ്ങിയ
ജെൻസി കുട്ടികൾ ചോദ്യങ്ങളെറിഞ്ഞപ്പോൾ
ഞാൻ മറവിയനുഭവിച്ചു.
പിടിച്ചു നിൽക്കാനാവാതെ
വന്നപ്പോൾ
അറസ്റ്റിലായ നേതാവിനെ
പോൽ ആശുപത്രിയിലേക്കോടി,
ഇന്നെൻ്റെ രണ്ടാം
മരണമാണ്,
അമേരിക്കയിലെ
മികച്ച ആശുപത്രിയിൽ വെച്ച്.


4 Comments
😄👌
🥰🙏
👌👌❤️❤️
♥️👌🌹