”മുറിവ്” എന്ന വിഷയത്തിൽ കഥകളായും അനുഭവക്കുറിപ്പുകളായും ആകെ 24 ബ്ലോഗുകളാണ് ലഭിച്ചത്. നമ്മളെല്ലാവരും ജീവിതത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മുറിവേറ്റവരാണല്ലോ. അത് കൊണ്ടു തന്നെ ഒരുപാട് പേർക്ക് സ്വന്തം ജീവിതവുമായും ചുറ്റുപാടുമുള്ള പരിചിതരായ മറ്റു പലരുടെയും ജീവിതമായും ഈ വിഷയത്തെ ബന്ധപ്പെടുത്താൻ പറ്റി. എഴുതിയ എല്ലാവർക്കും നന്ദി. എല്ലാ ബ്ലോഗുകളും നല്ല നിലവാരം പുലർത്തിയവയായിരുന്നു. മുറിവിനെ കുറിച്ചെഴുതിയ രചനകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു വായനക്കാരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് എല്ലാ കഥകളുടെ ലിങ്കുകളും അവയെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളും അടങ്ങിയ ഈ ബ്ലോഗ് എഴുതുന്നത്.
മനസ്സിൽ പണ്ടെങ്ങോ ആഴത്തിലേറ്റ ഒരു മുറിവിനെ കുറിച്ച് എഴുതാമോ.. കാലമെത്ര കഴിഞ്ഞിട്ടും ജീവിതം ഒരുപാട് മുന്നോട്ട് പോയിട്ടും ഇപ്പോഴും ഉണങ്ങാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന, ഇടയ്ക്കിടയ്ക്ക് നീറിപ്പുകയുന്ന ഒരു മുറിവ്. മറക്കാൻ എത്ര ശ്രമിച്ചാലും പതിന്മടങ്ങ് വേഗത്തിൽ തിരിച്ചെത്തി വേദനിപ്പിക്കുന്ന ഒന്ന്.
മറവിയുടെ പോറ്റകൾ വന്നു മൂടാൻ സമ്മതിക്കാതെ മനപ്പൂർവ്വം ഇടയ്ക്കിടയ്ക്ക് അതിനെ അലോസരപ്പെടുത്തിയുണർത്തി അതിൽ നിഗൂഢമായ ഒരാനന്ദം കണ്ടെത്തുന്നവരും ഉണ്ടാവാം…
അത്തരത്തിൽ ഉള്ള ഒരു മുറിവിനെ കുറിച്ച് എഴുതൂ…
☝️ഇതായിരുന്നു വിഷയം. ഇതിനെ ആസ്പദമാക്കി എഴുതിയ 24 ബ്ലോഗുകളുടെ ലിങ്കുകളും രചനയെ കുറിച്ചുള്ള ചെറു കുറിപ്പുകളും ചുവടെ ചേർക്കുന്നു.
ജോയ്സ് വർഗീസിൻ്റെ ” അഗതികളുടെ ചാരുകസേര” സൂക്ഷ്മമായ വിവരണങ്ങൾ കൊണ്ടും വലിച്ചു നീട്ടാതെ കൈയടക്കത്തോടെയുള്ള കഥപറച്ചിൽ കൊണ്ടും ശ്രദ്ധേയമായി. ഭർത്താവുപേക്ഷിച്ച സുഷമയും അവളുടെ ചെറിയ കുട്ടികളും സ്വന്തം വീട്ടിൽ പോലും അഗതികളായി മാറുന്നത് നമുക്ക് ചുറ്റുമുള്ള ഒരുപാട് ജീവിതങ്ങളുടെ നേർക്കാഴ്ചയാണ്. പ്രിയപ്പെട്ടവരേൽപ്പിക്കുന്ന മുറിവുകളിൽ തകർന്ന് വീഴാതെ ജീവിതം തിരിച്ചു പിടിക്കുന്ന അതിജീവനത്തിൻ്റെ കഥയാണിത്. വേണ്ടിടത്ത് പ്രതികരിക്കേണ്ടതിൻ്റെയും സാമ്പത്തിക ഭദ്രത നേടേണ്ടതിൻ്റെയും ആവശ്യകത ഈ ശുഭപര്യവസായിയായ കഥ പറഞ്ഞു വയ്ക്കുന്നു. ദുരിതക്കയത്തിലും ഒളിമങ്ങാതെ വെട്ടിത്തിളങ്ങുന്ന വൈരക്കൽ മൂക്കുത്തി അവളുടെ അടിയറവു പറയാത്ത പെണ്മയുടെ പ്രതീകമായി വായനക്കാരുടെ മനസ്സിൽ പതിയുന്നുണ്ട്.
ജീവിതം വാശിയോടെ തിരിച്ചു പിടിച്ച ദേവകിയുടെ കഥപറഞ്ഞ സുജാത സുരേന്ദ്രൻ എഴുതിയ “നാലു സ്വർണ വളകൾ” ചില മുറിവുകൾ ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് കാണിച്ച് തരുന്നു. പരിഹാസവാക്കുകളുടെ ആ മുറിവേറ്റില്ലായിരുന്നെങ്കിൽ അവർ എന്നും മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കേണ്ടി വന്നേനെ.
ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളുടെ തീവ്രത പങ്കുവച്ച ശ്രീകുമാരിയുടെ ” മകരമാസത്തിലെ കുളിർക്കാറ്റ് ” ഹൃദ്യമായ രചനയായിരുന്നു. വിവാഹജീവിതത്തിലെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന എല്ലാ സ്ത്രീകൾക്കും ഇതേ പിന്തുണ കിട്ടിയിരുന്നെങ്കിൽ എന്നോർത്ത് പോകുന്നു. ഒരു നോവലെറ്റോ സീരീസോ വായിക്കുന്ന പോലെ സമ്പൂർണ വായനാനുഭവം പകരുന്ന കഥ.
സുനിൽകുമാർ എഴുതിയ “ചോറ്റുപാത്രം” എന്ന മനോഹരമായ കഥ വായനക്കാരെയും സ്കൂൾ പഠനകാലത്തേക്ക് തിരിച്ചു കൊണ്ടുപോയിട്ടുണ്ടാവും എന്ന് തീർച്ച. രുചിക്കും മണത്തിനും മറ്റൊന്നിനും നൽകാനാവാത്ത ഗൃഹാതുര സ്മരണകൾ ഉണർത്താനാകും എന്ന് ഒരിക്കൽ കൂടി ഓർത്തുപോയി, അതിൽ കുറ്റബോധത്തിൻ്റെ കൈപ്പുണ്ടെങ്കിൽ പ്രത്യേകിച്ചും.
നിർദ്ദേശിച്ച വിഷയത്തെ പറ്റി വളരെ ലളിതമായി എന്നാൽ തന്മയത്വത്തോടെ എഴുതിയ ഒരു കഥയാണ് തുഷാര രാജേഷിൻ്റെ “ഉണങ്ങാത്ത ഒരു മുറിവ്”. ആംബുലൻസിൻ്റെ സൈറൺ കേൾക്കുമ്പോൾ ഒരുപാട് പേരുടെ മനസ്സുകൾ അത് പോലെ നീറിപ്പുകയുണ്ടാവും.
സജ്ന വി പി യുടെ ‘ തീരം തൊടുന്ന തിരകൾ ‘ എന്ന കഥയിലെ ജാനകി ബാല്യത്തിൽ ശരീരത്തിനും മനസ്സിനും ഏൽക്കേണ്ടിവന്ന ഒരു ആഴമേറിയ മുറിവും പേറി ജീവിക്കുന്ന അനേകം പെൺകുട്ടികളുടെ പ്രതിബിംബമാണ്. അത്തരം മുറിവുകൾക്കൊന്നും യഥാർത്ഥ പെൺമയ്ക്ക് കറയേൽപ്പിക്കാനാവില്ല എന്ന് മനസ്സിലാക്കി കൊടുക്കുന്നൊരു കൂട്ട് അവളുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കുന്ന കാഴ്ച്ച ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.
വാർധക്യത്തിൻ്റെ നിസ്സഹായതകൾ പറഞ്ഞ സുമ ശ്രീകുമാറിൻ്റെ “മറവിയുടെ മുറിവുകൾ” മറവിരോഗത്തിൻ്റെ ഭീകരതകൾ ഓർമ്മപ്പെടുത്തുന്നു. നന്മ വറ്റാത്ത മനുഷ്യർ ഭൂമിയിൽ ഇനിയും ബാക്കിയുണ്ടെന്നത് കഥാന്ത്യത്തിൽ ഒരു പ്രതീക്ഷ നൽകുന്നുണ്ട്.
പരുത്തിവടി കൊണ്ട് ശരീരത്തിനും മനസ്സിനും ഒരുപോലെ മുറിവേറ്റ കഥയാണ് ജാനറ്റ് പിഗാരസ് ൻ്റെ “പരുത്തിവടി”. ആ പെൺകുട്ടിയെ അവളുടെ വീട്ടുകാർ അൽപ്പം കൂടി മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലെന്ന് കഥ വായിച്ചപ്പോൾ തോന്നിപ്പോയി. ശരീരത്തിലേറ്റ പ്രഹരങ്ങളെക്കാൾ മനസ്സിനേറ്റ മുറിവാകും അവളുടെയുള്ളിൽ എന്നുമുണ്ടാവുക.
മക്കൾ മരിക്കുന്നത് കാണേണ്ടി വരുന്നതാണ് ഈ ലോകജീവിതത്തിലെ തീരാവേദന എന്ന് വീണ്ടും ഓർമിപ്പിക്കുന്ന സുമ ജയമോഹൻ്റെ ” ഉണങ്ങാത്ത മുറിവുകൾ ” എന്ന കഥ ഹൃദയഭേദകമായിരുന്നു. അങ്ങനെ ജീവിച്ചു തീർക്കുന്ന എത്രയെത്ര മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ടാവും.
ജീവിതാനുഭവങ്ങൾ അതേപടി പകർത്തിയെഴുതിയ ശ്രീകുമാരിയുടെ “മുറിവ്” വായിക്കുന്ന ആരുടെ കണ്ണിലും നനവ് പടർത്തും. അപ്രതീക്ഷിതമായി ജീവിതം മാറിമറിഞ്ഞ നിമിഷങ്ങളെ ആർക്കാണ് മറക്കാൻ കഴിയുക.
ജാനറ്റ് പിഗാരസ് ൻ്റെ ” നെഞ്ചിൽ പുകയുന്ന മുറിവുകൾ” ലളിതമായ ഭാഷയിൽ എഴുതിയ വായനക്കാരുടെ ഉള്ളിൽ തറക്കുന്ന ഒരു രചനയാണ്. ഓർമ്മ വെച്ച നാൾ മുതൽ സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ എന്തുമാത്രം അവഗണനകൾ നേരിടേണ്ടി വരുന്നു. ബ്ലോഗിൻറെ അവസാനഭാഗത്ത് ജീവിതത്തിൽ വാശിയോടെ മുന്നേറി വിജയിച്ചു എന്നറിഞ്ഞതിൽ സന്തോഷവും തോന്നി.
രാമചന്ദ്രൻ ടി വി എഴുതിയ ” ഹൃദയത്തിലേറ്റ മുറിവുകൾ” സ്വന്തം സുഖങ്ങളെല്ലാം മാറ്റിവച്ച് കുടുംബത്തിനായി ഒരു പുരുഷായുസ് മുഴുവൻ കഷ്ടപ്പെട്ടിട്ടും സഹോദരങ്ങളും സ്വന്തം അമ്മ പോലും കറിവേപ്പിലയാക്കി തള്ളിക്കളഞ്ഞ രാജീവ് എന്ന സാധു മനുഷ്യൻ്റെ കഥയാണ്. അങ്ങനെ നമുക്ക് ചുറ്റും എത്രയെത്ര മനുഷ്യരുണ്ടാകും.
അനില ആർ ൻ്റെ “ഒരിക്കലും ഉണങ്ങാത്ത മുറിവോടെ” എന്ന വളരെ വ്യത്യസ്തമായ കഥ മനുഷ്യൻ എന്ന നന്ദിയില്ലാത്ത മൃഗത്തെ പറ്റി മനോഹരമായി പറഞ്ഞു വയ്ക്കുന്നു. സ്വന്തം കാര്യസാധ്യത്തിനായി സഹജീവികളെ ഉപയോഗിച്ചിട്ട് വലിച്ചെറിയുന്ന മനുഷ്യമൃഗങ്ങൾക്ക് മുറിവേറ്റ അവരുടെ മനസ്സുവായിക്കാൻ കഴിയില്ലല്ലോ.
അഞ്ചു അജിഷിൻ്റ ” മിന്നാമിന്നികൾ” ഓർമകളും, മരണവും, ചതിയും, കപടതകളും ഏല്പിച്ച മുറിവുകളുടെ കഥയാണ്. മുറിവുകൾ പേറി ജീവിക്കാൻ ഈ ഭൂമിയിൽ വന്നു പിറന്നവരാണോ ചിലർ എന്ന് ഇത് വായിച്ചപ്പോൾ തോന്നിപ്പോയി.
ജലജ നാരായണൻ എഴുതിയ “നൊമ്പരം” എന്ന കഥയിൽ ഒറ്റമകൾ നഷ്ടപ്പെട്ട അമ്മയുടെ വേദനയും അതിൽ തളർന്നു പോകാതെ മകളുടെ ഓർമ്മകൾ കരുത്താക്കി മുന്നോട്ട് പോകാൻ തീരുമാനിക്കുന്നതും ഭംഗിയായി പറയുന്നു. പാർശ്വവൽക്കരിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പല സന്നദ്ധ സ്ഥാപനങ്ങളുടെ പുറകിലും ഇത്തരത്തിൽ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ നമുക്ക് കാണാനാകും.
നീറിപ്പുകയുന്ന മുറിവിൽ സ്നേഹത്തിൻ്റെ തൈലം പുരട്ടുന്ന കഥയായിരുന്നു അരുൺ കുമാറിൻ്റെ “മായാത്ത ഓർമ്മ”. ജീവിതം ക്ഷമിക്കാനും പൊറുക്കാനും കൂടി ഉള്ളതാണല്ലോ.
വിജീഷ് കിഴക്കേ വാരിയം എഴുതിയ “പേസ്മേക്കർ” ജീവിതത്തിൽ ചിലപ്പോൾ റീടേക്കുകൾ വേണ്ടി വന്നേക്കും എന്ന് പറഞ്ഞു വയ്ക്കുന്നു. തെറ്റുകൾ തിരുത്തി പരസ്പരം താങ്ങായി മാറിയാൽ ഏത് മുറിവും താനേ ഉണങ്ങിപ്പോകും.
താര സുഭാഷിൻ്റെ ” എന്തിനീ മുറിവ് തന്നു ” എന്ന കഥയിൽ അസംഖ്യം മുറിവുകളാൽ വ്രണപ്പെടുത്തി കാലം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും അതിനെയെല്ലാം സ്വന്തം ഇച്ഛാ ശക്തികൊണ്ട് നേരിട്ട് വിജയിച്ച ജയ എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ കാണാം.
മരണത്തിൻ്റെ തണുപ്പിനെയും ജീവിതത്തിൻ്റെ പൊള്ളുന്ന ചൂടിനെയും ഒരു കൊച്ചു പെൺക്കുട്ടിയുടെ ജീവിതത്തിലൂടെ പറഞ്ഞ ഷേർളി വി ടി യുടെ “അഭയം തേടി” വായിക്കുന്ന ആരിലും നൊമ്പരമുണർത്തും. ഓർമ്മ വെച്ച നാൾ മുതൽ മുറിവേൽക്കുന്ന അവളെ ഒരാൾ ഒടുവിൽ ചേർത്തണയ്ക്കുമ്പോൾ വായനക്കാരുടെ മനസ്സും ഒന്നു ശാന്തമായിട്ടുണ്ടാവും.
സിന്ധു അപ്പുക്കുട്ടൻ്റെ “അണഞ്ഞു പോകാത്തൊരു തീക്കനൽ” മുറിവേറ്റവരെ ചേർത്തു പിടിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ഒരാളെ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കാതെ മുൻവിധിയോടെ സമീപിക്കുന്നതിലെ അപകടവും ഈ കഥയിൽ കാണാം.
പ്രണയ സങ്കൽപ്പങ്ങളേല്പിച്ച മുറിവിനെ കുറിച്ചെഴുതിയ മിനി സുന്ദരേശൻ്റെ ൻ്റെ ”വെറുമൊരു സ്വപ്നം” ഒരു സുന്ദരസ്വപ്നം പോലെ മനോഹരമായിരുന്നു.
ഒരിക്കൽ തെറ്റിദ്ധരിക്കപ്പെട്ടതിൻ്റെ മുറിവിനെ കുറിച്ചു പറഞ്ഞ രാജേഷ് ചീക്കൊന്നും ചാലിൽ ൻ്റെ “കാലത്തിൻ്റെ തേരിൽ മുന്നോട്ട്” മികച്ച വായനാനുഭവം തന്ന രചനയായിരുന്നു.
പ്രവാസ ജീവിതത്തിലെ ഓണം ഓർമ്മകളും ചെറു നോവുകളും പങ്കുവച്ച ഹൃദ്യമായ ഒരു രചനയായിരുന്നു മുഹമ്മദ് അഹമ്മദ് ൻ്റെ ‘മുറിവുകൾ ‘.
മുറിവുകളെ പറ്റി മനോഹരമായി രചിക്കപ്പെട്ട രണ്ട് പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു കൃഷ്ണൻ എം കെ യുടെ ” മുറിപ്പാടുകളും മുറിപ്പകകളും” എന്ന ബ്ലോഗ്.
എഴുതിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്ന് മനോഹരമായ കഥകളും ബ്ലോഗുകളും എഴുതാൻ എല്ലാ വിധ ആശംസകളും 💐.
<!– wp:paragraph –>
എൻ്റെരചന #മുറിവ് : ബ്ലോഗുകൾ
<!– /wp:paragraph –>
<!– wp:paragraph –>
<!– /wp:paragraph –>


8 Comments
എല്ലാവരുടെ എഴുത്തും വളരെ മനോഹരാമായി അവതരിപ്പിച്ചു ❤😍
സൂപ്പർ ചേച്ചി 👌👌🥰
Thank you 🥰🙏
ഇങ്ങിനെയൊരു കുറിപ്പ് തയ്യാറാക്കിയ കൂട്ടുകാരി അഭിനന്ദനങ്ങൾ.. ❤️
എത്ര ആഴത്തിലാണ് ഓരോ രചനകളും വായിച്ചു മനസ്സിലാക്കിയത്..
ആശംസകൾ ഡിയർ ❤️🫂
Thank you 🙏
Thank you electa for describing even the minute details of the blogs.. എഴുതാൻ ഉള്ള പ്രചോദനം ലഭിക്കുന്ന, റിവ്യൂ വായിച്ച് ഓരോ ബ്ലോഗും തിരഞ്ഞു പിടിച്ച് വായിക്കാൻ വായനക്കാരന് ഉത്സാഹം നൽകുന്ന എഴുത്ത്. Thanks a lot dear 😍
Thank you for your kind words🙏🥰
എല്ലാ ബ്ലോഗുകളും ആഴത്തിൽ വായിച്ചു മനസ്സിലാക്കാനും നല്ലൊരു Review ഓരോ എഴുത്തിനെ കുറിച്ചും എഴുതാനും സമയം ചിലവഴിച്ച ആത്മാർത്ഥതക്ക് അഭിനന്ദനങ്ങൾ! 🙏👏🥰
Thank you 🙏