ഒരു വലിയ അനാഥാലയം ആണത്. വല്ലപ്പോഴുമൊക്കെ ആരെങ്കിലും അതിൽ കുഞ്ഞുങ്ങളെ കിടത്തി പോകുമായിരുന്നു. നാളുകൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് കൂടുതലായി തുടങ്ങി. അനാഥാലയത്തിൽ അങ്ങനെ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു. ആദ്യം ഒരു വാച്ചറും രണ്ടു മദറുന്മാരും ഒരു പാചകക്കാരിയും മാത്രം ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് ജോലിക്കാരുടെ എണ്ണം കൂടി വന്നു.
മദർ സുപ്പീരിയർ പലപ്പോഴും ആലോചിച്ചു പണ്ട് ജീവിക്കാൻ നിവൃത്തിയില്ലാതെ കുട്ടികളെ ഇവിടെ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു പതിവ്. അന്ന് അമ്മത്തൊട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല പള്ളിമേടയുടെ തിണ്ണയിൽ കിടത്തി പോകുമായിരുന്നു അത്രേ, പക്ഷേ ഇപ്പോൾ പട്ടികളുടെയും പൂച്ചകളുടെയും മറ്റും കുഞ്ഞുങ്ങളുടെ നേരെയുള്ള ഉപദ്രവം തുടങ്ങിയപ്പോഴാണ് അതിനൊരു സുരക്ഷാ സ്ഥാനം നിർമ്മിച്ചത്. “അമ്മത്തൊട്ടിൽ”.
എന്തോ അന്ന് മദറിന് ഉറക്കം തീരെ വന്നില്ല. ദൂരെ എവിടെയോ വലിയ ശബ്ദത്തിൽ നായയുടെ ഒലിയിടൽ കേൾക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ജനാലയുടെ കർട്ടൻ വകഞ്ഞ് മദർ പുറത്തേക്ക് നോക്കി വാച്ചർ അവിടെത്തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്തി വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. മെല്ലെ മെല്ലെ ഉറക്കം മിഴികളെ തഴുകി. പെട്ടെന്ന് ഒരു കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതുപോലെ തോന്നി ഞെട്ടി എഴുന്നേറ്റു. ഇല്ല, ഒന്നും കേൾക്കുന്നില്ലല്ലോ.. തോന്നിയത് ആകും… വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.
ഇടയ്ക്ക് എപ്പോഴോ വലിയ ദാഹം തോന്നി കൂജയിൽ നിന്നും വെള്ളം കുടിച്ചുകൊണ്ട് വെറുതെ തൊട്ടിലിന്റെ വശത്തേക്ക് ഒന്ന് നോക്കി. ആരോ ഒരാൾ ഓടിപ്പോകുന്നത് പോലെ തോന്നി, വേഗം തന്നെ വാതിൽ തുറന്ന് പുറത്തു കടന്ന് സെക്യൂരിറ്റി വർക്കിച്ചനെ ഉച്ചത്തിൽ വിളിച്ചു. എന്താ മദർ എന്ന് ചോദിച്ചു കൊണ്ട് വർക്കിച്ചൻ ഓടിയെത്തി… അവർ അമ്മത്തൊട്ടിലിന്റെ അരികിൽ എത്തി ഒരു ചെറിയ ഫ്ലാനലിൽ പൊതിഞ്ഞ് പഞ്ഞിക്കെട്ടു പോലെ ഒരു കുഞ്ഞ്.
മദർ വേഗം പോയി ആ കുഞ്ഞിനെ എടുത്തു. അതിൽ ഒരു കത്ത് ഉണ്ടായിരുന്നു. കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് പോയി. കത്തിൽ എന്താണ് എന്ന് നോക്കി, ദയവായി കുഞ്ഞിനെ ഏറ്റ് എടുക്കണം എന്നു മാത്രം വിശക്കാതിരിക്കാനും ഉറക്കെ കരയാതിരിക്കാനും ആകും വയറു നിറയെ പാൽ കൊടുത്തിട്ടുണ്ടെന്ന് തോന്നി. ഇളംചുണ്ടിന്റെ രണ്ടുവശത്തും പാൽ ഒഴുകുന്നുണ്ടായിരുന്നു.
ഓരോ കുഞ്ഞുങ്ങളെയും കിട്ടുമ്പോൾ മനസ്സ് പിടയുമായിരുന്നു. ഈ മാലാഖ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു, ഇങ്ങനെയൊക്കെ ആകാൻ.. ഓരോരുത്തരുടെ ഓരോ സാഹചര്യങ്ങൾ കൊണ്ട് വരുന്ന ഓരോ അബദ്ധം ആകാം ഈ ഓരോ ജീവനും, അല്ലെങ്കിൽ ഒട്ടും സ്വയം നിയന്ത്രിക്കാനാവാത്ത കാമാസക്തി കൊണ്ട് ഉണ്ടാകുന്ന സൃഷ്ടികൾ ആകാം അതുമല്ലെങ്കിൽ ചിരിച്ചും കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിൽ കാമവെറിയന്മാരുടെ വിവരക്കേടിന്റെ ഫലം… അറിയാത്ത പ്രായത്തിൽ പറ്റിപ്പോയ അബദ്ധം… ഏതായാലും കുട്ടികളുടെ സംഖ്യ ഇപ്പോൾ കൂടുതൽ തന്നെയാണ്.
രാവിലെ ഉണർന്നു എന്ന് പറയാൻ സാധിക്കില്ല, കാരണം രാത്രിയിൽ ഉറങ്ങിയതേ ഇല്ലല്ലോ എന്ന് മദർ മനസ്സിൽ വിചാരിച്ചു. കുട്ടികളെ ശുശ്രൂഷിക്കുന്ന സ്ത്രീകൾ രാവിലെ തന്നെ വന്ന് തലേന്ന് വന്ന അതിഥിയെ കൊണ്ടുപോയി കുളിപ്പിച്ചു ഒരുക്കി പാലും കൊടുത്തു കിടത്തിയുറക്കി. സുന്ദരിക്കുട്ടി തന്നെയല്ലേ എന്ന് പരസ്പരം പറയുന്നുണ്ടായിരുന്നു.
ക്രിസ്തുമസ്സിന്റെ ആഘോഷങ്ങൾ തുടങ്ങാറായി അതിൻ്റെ ഒരുക്കങ്ങൾ ഒക്കെ തുടങ്ങി കുട്ടികൾ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ക്രിസ്തുമസ് കൂടാതെ അവരുടെ ഒരു ചേച്ചിയുടെയും ചേട്ടന്റെയും മനസ്സമ്മതം കൂടി നടക്കാൻ ഒരുങ്ങുന്നു… അമ്മത്തൊട്ടിൽ നിന്നും എടുത്തു വളർത്തിയ രണ്ടു കുട്ടികളുടെ മനസ്സമ്മതം. അവർ രണ്ടുപേരും പഠിക്കാൻ മിടുക്കിയും മിടുക്കനും ആയിരുന്നു. അവരെ ആകുന്നത്ര പഠിപ്പിച്ചു. രണ്ടുപേരും എൻജിനീയറിങ്ങ് പാസായി, നല്ല സ്ഥാപനങ്ങളിൽ ജോലിയുമായി. രണ്ടുപേർക്കും വിവാഹ പ്രായവുമായി, ഡെയ്സിയും ജോസഫും…
ജോസഫിനെ കിട്ടിയത് ഒരു ഈസ്റ്റർ കാലത്ത് രാത്രിയിലാണ്. ഡെയ്സിയെ രണ്ടുവർഷം കഴിഞ്ഞ് ഒരു മകരമാസക്കാലം നല്ല തണുപ്പുള്ള രാത്രി, തണുത്തുവിറച്ച ഒരു കുഞ്ഞു മാലാഖയെ തൊട്ടിയിൽ കണ്ടു… എത്ര പെട്ടെന്നാണ് കുട്ടികൾ വലുതാകുന്നത്. ഇന്നലത്തെ കുട്ടികളാണ്. രണ്ടു പേരും നല്ല സ്വഭാവവും പെരുമാറ്റവും മാന്യതയും കാത്തു സൂക്ഷിക്കുന്നവർ. ഒരിക്കൽ ബിഷപ്പും വല്യച്ഛനും കൊച്ചച്ചനും ഒക്കെയുള്ള ഒരു സദസ്സിൽ വച്ചാണ് മദർ ഈ കാര്യം സൂചിപ്പിക്കുന്നത്. അവർക്കും വളരെ നല്ല അഭിപ്രായമായിരുന്നു. അങ്ങനെ എങ്കിൽ ക്രിസ്തുമസ് കഴിഞ്ഞാൽ ഉടനെ മനസ്സമ്മതം നടത്താമെന്ന് തീരുമാനിച്ചു. രണ്ടുപേർക്കും എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. വേറെ ഒരാലോചനയും വരാൻ വഴിയില്ലെന്നും വന്നാൽ തന്നെ ചെല്ലുന്നിടത്ത് എപ്പോഴും താങ്കൾക്ക് അനാഥർ എന്ന ഒരു വിളിപ്പേരു ഉണ്ടാകുമെന്നും അവർക്ക് അറിയാമായിരുന്നു.
“മാതാപിതാക്കന്മാർക്ക് വേണ്ടാത്ത രണ്ടു കുട്ടികൾ ഒന്നിക്കുന്നു എന്ന് കരുതിയാൽ മതി അല്ലേ മദർ?”
“ആരു പറഞ്ഞു മാതാപിതാക്കൾ ഇല്ല എന്ന്, കർത്താവിൻറെ സ്വന്തം കുട്ടികളല്ലേ നിങ്ങൾ… കർത്താവിൻ്റെ മണവാട്ടിമാരായ ഞങ്ങൾ അല്ലേ നിങ്ങളുടെ മാതാവ്. അതുപോലെ നിങ്ങൾക്ക് ഇവിടെയുള്ള മക്കളല്ലാം കൂടെ പിറന്നവരും. ഇത്രയും വീട്ടുകാർ വേറെ ആർക്കും ഉണ്ടാവുകയില്ല”
മദർ അതു പറയുമ്പോൾ രണ്ടു പേരും കരയുകയായിരുന്നു. മദർ അവരുടെ ശിരസ്സിൽ കരങ്ങൾ വച്ചു പ്രാർത്ഥിച്ചു, നിങ്ങൾ നന്നായി വരും നിങ്ങളുടെ ജീവിതം കണ്ടു വേണം ഇവിടെ താഴെയുള്ള നമ്മുടെ കുട്ടികൾ പഠിക്കാൻ. നന്നായി ജീവിക്കണം രണ്ടാളും. രണ്ടുപേരും മദറിന് സ്തുതി പറഞ്ഞ് അവരവരുടെ റൂമിലേക്ക് പോയി.
ക്രിസ്തുമസ് വളരെ ഭംഗിയായി തന്നെ ആഘോഷിക്കണം, പുൽക്കൂടിന്റെ പണികളൊക്കെ കുട്ടികൾ ഏറ്റെടുത്തു. ഡെയ്സിയും ജോസഫും എല്ലാത്തിനും മുന്നിൽ നിന്ന് അവരെ നയിച്ചു. അന്നാണ് ജോസഫ് ശരിക്കും ഡെയ്‌സിയെ ശ്രദ്ധിച്ചത്. നല്ല സുന്ദരിയായിരിക്കുന്നു. വെള്ള ഗൗണും മറ്റും ധരിച്ചപ്പോൾ അവൾ ഒരു മാലാഖയെ പോലെ സൗന്ദര്യമുള്ളവളായി തോന്നി. ഡെയ്സി ദൂരെ നിന്ന് നടന്നു വരുമ്പോൾ ജോസഫ് ഏതോ സ്വപ്നലോകത്തായിരുന്നു. അടുത്തു വന്ന ഡെയ്സിയുടെ ചോദ്യം കേട്ടാണ് ജോസഫ് ഉണർന്നത്.
“എന്താ സ്വപ്നലോകത്താണോ?”
“അല്ല… ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു നില്കുകയായിരുന്നു.”
“നാളത്തെ കാര്യങ്ങളെക്കുറിച്ച് ആണോ… ?”
“അതെ അതെ”
മദർ വരുന്നത് കണ്ട് രണ്ടുപേരും അല്പം അകന്നു മാറിനിന്നു. മദറിന്റ കയ്യിൽ രണ്ട് കവർ ഉണ്ടായിരുന്നു. ഓരോന്ന് വീതം രണ്ടുപേർക്കും കൊടുത്തിട്ട് മദർ പറഞ്ഞു നാളെ രാവിലെ ഇവ ധരിച്ചു വേണം രണ്ടു പേരും പള്ളിയിലേക്ക് എത്താൻ. അവർ അതുവാങ്ങി.
പിറ്റേദിവസം ആറുമണിയോടെ ജോസഫിനെയും ഡെയ്‌സിയെയും പള്ളിയിലേക്ക് എല്ലാവരും കൂടി സ്വീകരിച്ചു കൊണ്ടുവന്നു. മനസ്സമ്മതം ഭംഗിയായി തന്നെ കഴിഞ്ഞു. വിവാഹത്തിന് മുമ്പ് മദറിന്റെ കൂടെ പോയി അവർ ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്തു. വിവാഹ ശേഷം ഇവിടെ താമസിക്കാൻ അനുവാദമില്ല. അതുകൊണ്ട് ഓഫീസിന്റെ അടുത്ത് അവർ ഒരു വീട് വാച്ചർ വർക്കി ചേട്ടൻ നോക്കി. അഡ്വാൻസ് ഒക്കെ കൊടുത്ത് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ രണ്ടുപേരും കൂടിപ്പോയി വാങ്ങി വെച്ചു. ഒരു പ്രാർത്ഥനാ സ്ഥലവും ഭംഗിയായി ഒരുക്കി.
വർക്കിച്ചേട്ടനും ഭാര്യ റോസി ചേച്ചിക്കും ഒരു മകൻറെ വിവാഹം നടക്കുന്ന സന്തോഷമായിരുന്നു. അങ്ങനെ മൂന്നു വിളിച്ചു ചൊല്ലലും കഴിഞ്ഞ് വിവാഹം നടന്നു. അവർ അവിടുന്നു ഇറങ്ങുമ്പോൾ കുട്ടികൾക്ക് എല്ലാം സങ്കടമായി.
“ഇനി എന്നാ വരുന്നത്” മൂന്നു വയസ്സുള്ള ഗ്രീഷ്മക്കുട്ടി ചോദിച്ചു.
“അതിനു ഞങ്ങൾ എങ്ങും പോകുന്നില്ല മോളു. എന്നും വരാം കേട്ടോ, നന്നായി പഠിക്കണം വഴക്കൊന്നും ഇടരുത്. സൂസിനയോടും ജോർജിനോടും ഒന്നും വഴക്ക് കൂട്ടരുത്. മിടുക്കി ആയിട്ടിരിക്കണം” അത് പറയുന്നുണ്ടെങ്കിലും ഡെയ്സി കരയുന്നുണ്ടായിരുന്നു.
എന്നും ഓഫീസിൽ നിന്നും വരുമ്പോൾ ഈ കൊച്ചുമക്കളാണ് സ്വീകരിക്കാറ്. ഇനി ഒറ്റയ്ക്ക്… ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഡെയ്സി നിയന്ത്രണം വിട്ടു കരഞ്ഞു. മദറിന്റെ കരങ്ങളിൽ മുഖം ചേർത്ത് വെച്ച് അവൾ പൊട്ടി കരഞ്ഞു. മദറിന്റെ കണ്ണും നിറഞ്ഞിരുന്നു.
കുറച്ചു നാളുകൾ കഴിഞ്ഞു ഡെയ്സിക്കും ജോസഫിനും ഇരട്ട കുട്ടികൾ ഒരാണും ഒരു പെണ്ണും ജനിച്ചു. ലീവ് എടുക്കാൻ പറ്റാത്ത അവസ്ഥ… അവസാനം ജോസഫ് പറഞ്ഞു കുഞ്ഞുങ്ങൾ കുറച്ച് ആകുന്നവരെ താൻ ജോലിക്കൊന്നും പോകണ്ട.
നല്ലൊരു ഗവൺമെൻറ് ജോലിയാണ് അത് കളഞ്ഞാൽ പിന്നെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.
വിഷമം മനസ്സിലാക്കിയ റോസി പറഞ്ഞു. “മോളു ജോലിക്കു പൊയ്ക്കോളൂ ജോലി രാജി ഒന്നും വെക്കേണ്ട മക്കളെ ഞാൻ നോക്കാം എൻ്റെ കുട്ടികൾ ആരും അടുത്തില്ല. എനിക്കു നേരം ഉണ്ടല്ലോ.”
വർക്കിചേട്ടന് സന്തോഷമായി. മക്കൾ രണ്ടാളും ദൂരെ പഠിക്കാൻ പോയപ്പോൾ മുതൽ വീട്ടിൽ വല്ലാത്ത ഏകാന്തത ആയിരുന്നു.
ഇടയ്ക്ക് അവധി ദിവസങ്ങളിൽ മിഠായിയും മറ്റും വാങ്ങി ഡെയ്സിയും ജോസഫും കുഞ്ഞുങ്ങളും കാരുണ്യാലയത്തിൽ എത്തും. മദറിനു തീരെ വയ്യാതായിരിക്കുന്നു തോന്നി. പ്രായം ഏറി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒക്കെ കണ്ടുതുടങ്ങി. നാളുകൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. കുട്ടികൾ രണ്ടുപേരും മിടുക്കരായി പഠിച്ചു വളർന്നു. കുട്ടികൾക്ക് രണ്ടുപേർക്കും ജോലിയായി. വർക്കിച്ചേട്ടനും റോസി ചേച്ചിയും മദറും ഒക്കെ കാലയവനിക്കുള്ളിൽ മറഞ്ഞു. രണ്ടാളും ജോലികളിൽ നിന്നും വിരമിച്ചു. കുട്ടികൾക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി. ഒരേ വീട്ടിൽ നിന്ന് തന്നെ രണ്ടുപേർക്കും വിവാഹം ശരിയായി. അവരുടെ വിവാഹ ഭംഗിയായി നടന്നു.
കുട്ടികളും പ്രാരാബ്ദങ്ങളും ഒക്കെ ആയപ്പോൾ അവർക്ക് അപ്പനെയും അമ്മയും ശ്രദ്ധിക്കാനുള്ള സമയമില്ലാതായി. എന്തെങ്കിലും ആവശ്യം പറഞ്ഞാലും അവർക്ക് അത് സാധിച്ചു തരാൻ പോലും സാധിക്കാതെആയി. ജോസഫിന്റെ ആരോഗ്യം വളരെ മോശമാകുന്നു. ഡെയ്സിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി. ഒരിക്കൽ മകൻ്റെ ഭാര്യ മകനോട് പറയുന്നത് ഡെയ്സി കേൾക്കാൻ ഇടയായി.
“അപ്പനെ അമ്മയും വൃദ്ധസദനത്തിൽ ആക്കിയാലോ? എനിക്ക് അയർലൻഡിൽ പോകാൻ ഒരു ചാൻസ് വന്നിട്ടുണ്ട്. നിങ്ങൾക്ക് എൻറെ കൂടെ വരാമല്ലോ?”
മകളും മരുമകനും നേരത്തെ തന്നെ U. k പോയികഴിഞ്ഞിരുന്നു. അതിനാൽ അവരും നോക്കാനില്ല. അവൾ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലെന്നു തോന്നി. എല്ലാവരും അവരവരുടെ ഭാവി സുരക്ഷിതമാകട്ടെ. എവിടെ നിന്നാലും ഞങ്ങൾക്ക് കഴിയാനുള്ള പെൻഷൻ ഉണ്ടല്ലോ.. പിന്നെ വൃദ്ധസദനം എന്ന് കേൾക്കുമ്പോൾ വിഷമം തോന്നേണ്ട കാര്യമില്ല. നമ്മളെപ്പോലെ മക്കൾക്കൊന്നും നോക്കാൻ സാധിക്കാത്ത എത്രയോ മാതാപിതാക്കൾ അവിടെയുണ്ട്.
പക്ഷേ രാത്രിയിൽ കിടക്കാനായി ചെന്നപ്പോൾ ജോസഫ് കാര്യമായി അലമാരയൽ എന്തോ തിരയുന്നത് കണ്ടു.
“എന്താ തിരയുന്നത്?”
“നമ്മുടെ വീടിന്റെയും പുതിയതായി വാങ്ങിയ പുരയിടത്തിന്റെയും പ്രമാണം”
“ഇപ്പോൾ അതിൻറെ ആവശ്യം?”
“അത് നമ്മൾക്ക് ഉള്ളത് മൂന്നായി ഭാഗം വയ്ക്കണം. മക്കൾക്കും നമുക്കുമായി. അല്ലെങ്കിൽ കുട്ടികൾക്ക് ഇതൊക്കെ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.”
തൊണ്ട കുഴിയിൽ എന്തോ ഒന്ന് തടഞ്ഞത് പോലെ തോന്നി. മക്കൾ നമ്മളെ വൃദ്ധസനത്തിൽ ആക്കാൻ പോകുന്നു എന്ന് എങ്ങനെ ഞാൻ ഇദ്ദേഹത്തോട് പറയും കർത്താവേ… രാത്രിയിൽ കിടന്നിട്ടും ഒട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ജോസഫ് എഴുന്നേറ്റു. ഡെയ്സി ഉറങ്ങാതെ കിടക്കുന്നതു കണ്ടു ചോദിച്ചു.
“എന്തുപറ്റി തനിക്ക് എന്തെങ്കിലും വിഷമം ഉണ്ടോ? അതോ അസുഖം വല്ലതും…”
“ഏയ് ഒന്നുമില്ല.”
എന്നാലും ജോസഫിനോട് മറച്ചു പിടിക്കാൻ അധികം നേരം കഴിഞ്ഞില്ല. തോളിൽ ചാഞ്ഞു കിടന്ന് കാര്യങ്ങളൊക്കെ പറയുമ്പോൾ കരയുന്നുണ്ടായിരുന്നു ഡെയ്സി. അതു കേട്ടപ്പോൾ ജോസഫിനു വിഷമം തോന്നിയില്ല. ഡെയ്സിയുടെ മുഖം മെല്ലെ ഉയർത്തി ജോസഫ് ചോദിച്ചു.
“നമ്മൾ രണ്ടാളും വളർന്നത് എവിടെയാണ്? അനാഥാലയത്തിൽ അല്ലേ? അന്ന് നമ്മളെ മാതാപിതാക്കൾക്ക് വേണ്ടായിരുന്നു. ഇന്ന് മക്കൾക്ക് നമ്മളെ വേണ്ട എന്ന ഒരു വ്യത്യാസം മാത്രമേയുള്ളു. വിധിച്ചതല്ലേ നമുക്ക് കിട്ടു ഡെയ്സി… താൻ വിഷമിക്കരുത്. നമുക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ട്. രണ്ടുപേർക്കും പെൻഷനും ഉണ്ട്. അതു പോലുമില്ലാത്ത എത്രയോ ആളുകൾ വൃദ്ധസദനത്തിൽ ഉണ്ട്. ഏതായാലും നമ്മൾ ഉടനെ വൃദ്ധസദനത്തിലേക്ക് ഒന്നും പോകുന്നില്ല. നമ്മുടെ വീടും സ്ഥലവും ഒക്കെ ഉള്ളടത്തോളം കാലം നമ്മളെ നോക്കാൻ ആരെങ്കിലും കാണും. തീരെ വയ്യ എന്ന് വരുന്ന അവസരത്തിൽ നമ്മൾ അങ്ങോട്ട് പോകും. റോയലായി കഴിയാനുള്ള വൃദ്ധസദനങ്ങൾ ഉണ്ടെടോ ഈ നാട്ടിൽ. താൻ തളരരുത് താനാണ് എന്റെ ശക്തി. നമ്മൾ അവസാനം വരെ ഇവിടെ ജീവിച്ചു മരിക്കും. അവരാരും നമുക്ക് വേണ്ട, നമുക്ക് നമ്മൾ മാത്രം മതി. തമ്പുരാൻ നമുക്ക് കുറച്ചു കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ കാണിച്ചു തന്നു. നമുക്ക് മക്കളെ തന്നു. അവരുടെ ബന്ധുക്കളെ തന്നു. ഇന്ന് നമുക്ക് എല്ലാവരും ഉണ്ട്. ഇനി നമ്മൾ അനാഥാലയത്തിലേക്ക് തിരികെ പോകുന്നില്ല. തനിക്ക് താനും പുരയ്ക്കു തൂണന്നും പഴമക്കാർ പറയാറുള്ളത്. മാം പൂവു കണ്ടും മക്കളെ കണ്ടും ഒന്നും മോഹിക്കരുത് എന്നൊരു പഴഞ്ചൊല്ലും കൂടി നമ്മൾ പഠിച്ചില്ലേ ?അതുമതി.”
രാവിലെ തന്നെ ഉണർന്നു പള്ളിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ മകനും ഭാര്യയും കൂടി രാത്രിയിൽ അവർ തീരുമാനിച്ച വിഷയം അവതരിപ്പിക്കാനായി അപ്പനെ അമ്മയും സമീപിച്ചു. കാര്യങ്ങളൊക്കെ ആദ്യം കേൾക്കുന്നതു പോലെ രണ്ടുപേരും മുഴുവനും കേട്ടു. ജോസഫ് ആണ് മറുപടി പറഞ്ഞത്.
“എനിക്കു ഇപ്പോൾ അത്ര വലിയ ആരോഗ്യപ്രശ്നം ഒന്നും ഇല്ല. അതു തന്നെ അല്ല ഞങ്ങൾ എന്നും അനാഥരായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ആരും നോക്കാൻ ഇല്ല എന്ന് വിഷമമില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പോകാം, അതിന് ഞങ്ങൾ ഒരു തടസ്സമല്ല. പിന്നെ ഞങ്ങൾ ഒറ്റയ്ക്കാണെന്ന് വിഷമിക്കേണ്ട. നാട്ടിൽ ഞങ്ങളെപ്പോലെ ഒരുപാട് മാതാപിതാക്കന്മാർ ഉണ്ട്. ഞങ്ങൾക്കൊരു കൂട്ടായ്മ തന്നെ ഉണ്ട് ഇവിടെ. അതിലാകുമ്പോൾ ആവശ്യങ്ങൾ നോക്കി കണ്ടു നടത്താൻ നല്ല ചുണക്കുട്ടന്മാരായ കുട്ടികളും ഉണ്ട്. അതുകൊണ്ടു ഇനി അതിനെക്കുറിച്ച് ഒന്നും സംസാരിക്കേണ്ട. പറഞ്ഞു കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് പള്ളി വരെ ഒന്നും പോകാൻ ഇറങ്ങണമായിരുന്നു.”
പെട്ടെന്നു തന്നെ ജോസഫ് കാറിനെ ലക്ഷ്യമാക്കി നടന്നു. കാറിൽ പരസ്പരം ഒന്നും മിണ്ടാതെ രണ്ടു പേരും ഇരുന്നു. അച്ചാച്ചൻ പറഞ്ഞത് ശരിയാണ് ഡെയ്സിക്ക് തോന്നി ഈ അവസാനകാലത്ത് എങ്കിലും ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ജീവിക്കട്ടെ. അവർ നല്ല മനസ്സമാധാനത്തോടെ പള്ളിയിലേക്ക് യാത്രയായി…


15 Comments
പട്ടിയുടെ ഓലിയിടലിൽ ഞെട്ടിയുണർന്ന ഞാൻ…ജോസഫും ഡെയ്സിയും സമാധാനമായി പള്ളിയിലേക്ക് പോയിക്കഴിഞ്ഞപ്പോൾ ആണ് സത്യത്തിൽ എനിക്ക് സ്ഥലകാലബോധം വീണ്ടുകിട്ടിയത്, കാരണം ഞാൻ അതിലെ ഏതൊഒരു കഥാപാത്രമായി പോയി….അതിൽ വീർപ്പുമുട്ടുന്ന കഥാപാത്രങ്ങൾ എല്ലാം ഞാൻ ആയി….. കഥക്ക് ഫുൾ സ്റ്റോപ്പ് വീണ് ഇതിൽ ഞാൻ ആരുമില്ല എന്ന സത്യം മനസ്സിലാക്കിയപ്പോൾ എന്റെ റ്റെൻഷൻ എങ്ങോട്ട് പോയി എന്ന് അറിഞ്ഞില്ല…. ഇനിയും ഇതുപോലെ ജീവനുള്ള ഉള്ള സൃഷ്ടികൾ ശ്രീകുമാരിയുടെ കൈയ്യിൽ നിന്നും ഉണ്ടാകണം…. “ആശംസകൾ”
Thank you Joyce
ഉറച്ച തീരുമാനങ്ങൾ യഥാസമയം എടുക്കാൻ കഴിഞ്ഞാലേ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. നല്ല കഥ❤️
Thank you Thara
ആരോഗ്യം ഉള്ള കാലം വരെ ആരെയും ആശ്രരിക്കരുത്
ഉറച്ച തീരുമാനങ്ങൾ, ഇരുവർക്കും പരസ്പരം താങ്ങാവുന്ന മനോബലം. നല്ല കഥ.
അവരുടെ തീരുമാനമാണ് ശരി….നല്ല കഥ👍❤️
Thank you Mini
നമ്മളെല്ലാം ഇപ്പോഴേ മുൻകൂട്ടി ആലോചിച്ചു വെയ്ക്കേണ്ട കാര്യം. കഥനന്നായി❤️🥰
Thank you sherly,🙏
കാലിക സത്യങ്ങളോട് തൻ്റെ രചനയിലൂടെ കലഹിക്കുന്ന കഥാകാരിക്ക് അഭിനന്ദനങ്ങൾ
അനാഥത്വത്തിൽ നിന്നും സനാഥത്വം പങ്കുവച്ച് ജീവിച്ച ദമ്പതികളുടെ കഥയുടെ അന്ത്യം ഗംഭീരമായി. നല്ല ഒരു സന്ദേശം
എഴുതുക ഇനിയുമേറെ . മനസ്സു നിറയുവോളം. ആശംസകൾ
അതേ അങ്ങനെ തന്നെയാണ് വേണ്ടത്. നല്ല കഥ 👌👌👌
Thank you Electa❤️🙏
പട്ടിയുടെ ഓലിയിടലിൽ ഞെട്ടിയുണർന്ന ഞാൻ…ജോസഫും ഡെയ്സിയും സമാധാനമായി പള്ളിയിലേക്ക് പോയിക്കഴിഞ്ഞപ്പോൾ ആണ് സത്യത്തിൽ എനിക്ക് സ്ഥലകാലബോധം വീണ്ടുകിട്ടിയത്, കാരണം ഞാൻ അതിലെ ഏതൊഒരു കഥാപാത്രമായി പോയി….അതിൽ വീർപ്പുമുട്ടുന്ന കഥാപാത്രങ്ങൾ എല്ലാം ഞാൻ ആയി….. കഥക്ക് ഫുൾ സ്റ്റോപ്പ് വീണ് ഇതിൽ ഞാൻ ആരുമില്ല എന്ന സത്യം മനസ്സിലാക്കിയപ്പോൾ എന്റെ റ്റെൻഷൻ എങ്ങോട്ട് പോയി എന്ന് അറിഞ്ഞില്ല…. ഇനിയും ഇതുപോലെ ജീവനുള്ള ഉള്ള സൃഷ്ടികൾ ശ്രീകുമാരിയുടെ കൈയ്യിൽ നിന്നും ഉണ്ടാകണം…. “ആശംസകൾ”
കഥ ഇഷ്ടമായിട്ടോ♥️👌🌹