‘ഉദ്യോഗം പുരുഷലക്ഷണം ‘
പൊതുവെ പറഞ്ഞുകേൾക്കുന്ന ഒരു കാര്യം.
ശരിക്കും പലതലങ്ങളിലും സ്ത്രീയെ അടുക്കളക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന അതേ സമൂഹം തന്നെയായിരിക്കുമല്ലോ ഇതിന്റെ പിന്നിലും.
ഇന്ന് സ്ത്രീ അടുക്കളയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയർന്നിരിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് ജോലിക്കു പോകണമോ വേണ്ടയോ എന്ന തീരുമാനം ഒരു പരിധിവരെ അവളുടെ കൈകൾക്കുള്ളിലാണ്. എന്നാൽ, അങ്ങനെ ഒരു ചോയ്‌സ് പുരുഷനുണ്ടോ?
തുല്യതയെക്കുറിച്ച്
സംസാരിക്കുന്ന നമ്മുടെ സമൂഹം എന്തുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാത്തത്?
പഠിത്തം കഴിഞ്ഞില്ലെ, എന്താണ് അടുത്ത പ്ലാൻ, എപ്പോഴാണ് ഞങ്ങൾക്കൊരു കല്യാണസദ്യ തരിക എന്ന ചോദ്യം പെൺകുട്ടികളോട് ചോദിക്കുന്ന പ്രവണത ഇപ്പോൾ കുറഞ്ഞുവന്നിട്ടുണ്ട് (തീരെ ഇല്ലെന്നും പറയാം.). എന്നാൽ പഠിത്തം കഴിഞ്ഞിറങ്ങിയ ഏതൊരു ആൺകുട്ടിയ്ക്കും ജോലി കിട്ടിയോ, ഇങ്ങനെ നടന്നാൽമതിയോ, എവിടെയെങ്കിലും പെട്ടന്ന് കയറിപ്പറ്റാൻ നോക്കൂ എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ എന്നുതുടങ്ങി സൊയ്ര്യതയില്ലാത്ത അന്വേഷണങ്ങളുടെ അറ്റമില്ലാത്ത കുറ്റപ്പെടുത്തലുകൾക്ക് ഇന്നും ഒരു മാറ്റവുമില്ല.
പണിയെടുത്ത് നാലുകാശുണ്ടാക്കാൻ നോക്ക്, അപ്പോഴേ വീട്ടിലും സമൂഹത്തിലും വിലയുണ്ടാവൂ. പെണ്ണുങ്ങളെപ്പോലെ വീട്ടിനകത്തിരിക്കാതെ പുറത്തേക്ക് പോടാ, നാളെ ജോലികിട്ടിയാൽ നാല് നാട് കാണേണ്ടവനാണ്. തുടങ്ങിയ
ഡയലോഗുകൾ അമ്മയിൽനിന്ന് കേൾക്കാത്ത എത്ര ആൺമക്കളുണ്ടാവും.
ഇനി ജോലിയില്ലാത്ത അല്ലെങ്കിൽ സമ്പാദ്യമില്ലാത്ത ഒരു പയ്യനെ വിവാഹം കഴിക്കാൻ എത്ര പെൺകുട്ടികൾ തയ്യാറാണ്!
നിനക്ക് ജോലിക്കു പോകാൻ ഇഷ്ടമില്ലെങ്കിൽ വേണ്ടാ, ഞാൻ പൊയ്ക്കാേളാമെന്നു പറയുന്ന എത്ര പെൺകുട്ടികളുണ്ട്? .
പാചകവും വീട്ടുജോലിയും ചെയ്യാനിഷ്ടമില്ലാത്ത പെൺകുട്ടികളെപ്പോലെ ജോലിക്കു പോകാനിഷ്ടമില്ലാത്ത ആണുങ്ങളുമുണ്ടാവില്ലേ. അവർ എന്തുചെയ്യണം.
ഇനി പെൺകുട്ടികൾ അവരുടെ ആണുങ്ങൾക്ക് അങ്ങനെ ഒരു ചോയ്സ് കൊടുത്തു എന്നിരിക്കട്ടേ. ജോലിക്കുപോകാതെ, ഈഗോ മാറ്റിവച്ച് വീട്ടിലെ കാര്യങ്ങൾ നോക്കാൻ എത്രപേർ തയ്യാറാകും? ഇനി അഥവാ തയ്യാറായാൽ അവരെ നിങ്ങളും ഞാനുമുൾപ്പെടുന്ന സമൂഹം എങ്ങനെയൊക്കെ വേട്ടയാടും?
ഞാനീ പറഞ്ഞുവരുന്നതൊക്കെ സാധാരണ കുടുംബങ്ങളിൽ കണ്ടുവരുന്ന കാര്യങ്ങളാണ്. ഇതിനർത്ഥം പെണ്ണ് കഷ്ടപ്പെടുന്നില്ല എന്നല്ല. സ്ത്രീകളനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇന്ന് സോഷ്യൽമീഡിയകളിലും അല്ലാതേയും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ആണുങ്ങളുടെ സ്ഥിതി അങ്ങനെയല്ല. തങ്ങൾ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾപോലും വെളിപ്പെടുത്താൻ ഒരു പുരുഷനെങ്കിലും മുന്നോട്ടു വരുന്നില്ല എന്നതാണ് അതിശയം.
ടോക്ക് ഷോകൾ ധാരാളം കേൾക്കുന്ന, കാണുന്ന വ്യക്തിയാണ് ഞാൻ. റേറ്റിംഗ് കൂട്ടാൻ ചാനലുകാർ ചില സൂത്രപ്പണികൾ ചെയ്യുമെന്നറിയാം. എന്നിരുന്നാലും അതിലൊരു പത്തു ശതമാനമെങ്കിലും സത്യമുണ്ടാകുമല്ലോ. അത്തരം ടോക്ക് ഷോകളിലെ പല വിഷയങ്ങളിലായി ആവർത്തിക്കപ്പെടുന്ന ചിലത് ഇവിടെ പറയാം.
പയ്യന് മിനിമം ഒരു ലക്ഷമെങ്കിലും ശമ്പളം വേണം, സ്വന്തമായി വീട് വേണം, ബൈക്ക്, കാർ വേണം, കട ബാധ്യതകൾ ഉണ്ടാവരുത്, വർഷത്തിൽ ഒരിക്കൽ ഇന്റർനാഷണൽ ടൂർ…
കല്യാണത്തിന് പെൺകുട്ടികൾ വയ്ക്കുന്ന ഡിമാൻഡുകൾ അങ്ങനെ നീളുന്നു. ഇക്കൂട്ടർ മാതാപിതാക്കളെ പിഴിഞ്ഞെടുക്കുന്നതിലും ഒട്ടും പുറകിലല്ല എന്നതാണ് മറ്റൊരു വസ്തുത.
പയ്യൻ മണ്ഡപത്തിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങണം, നൂറ്റിയൊന്ന് പവൻ സ്വർണ്ണം വേണം, മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീട് അവളുടെ പേർക്ക് കല്യാണത്തിനുമുമ്പേ എഴുതിക്കൊടുക്കണം…. ദോഷം പറയരുത്, മരണംവരെ മകൾക്കൊപ്പം അവിടെത്തന്നെ ജീവിക്കാൻ അവർക്കവൾ സമ്മതം നൽകും. അതൊരു ഭാഗ്യം. ഒരുവശത്ത് സ്ത്രീധനത്തിന് എതിരായി സംസാരിക്കുമ്പോൾ മറുവശത്ത് പെൺകുട്ടികൾതന്നെ ഇതിനെ തങ്ങളുടെ പ്രവർത്തികളിലൂടെ ന്യായീകരിക്കുന്നു എന്നതാണ് സത്യം.
അച്ഛനും അമ്മയും സ്വത്തുമുഴുവൻ മകനു കൊടുക്കുകയാണെങ്കിൽ പെൺകുട്ടി അവിടെ ഇടപെടുന്നതിൽ ന്യായമുണ്ടായിരുന്നു. അതുപോലെ അച്ഛന്റെ സ്വത്തിൽ പങ്ക് അവകാശപ്പെടുന്ന പെൺമക്കൾ, അച്ഛൻ കുടുംബത്തിനുണ്ടാക്കുന്നത് കടബാധ്യതയാണെങ്കിൽ ഒരുപോലെ ഏറ്റെടുക്കാൻ തയ്യാറാകുമോ?
ഇനി കല്യാണത്തിനുശേഷമുള്ള കാര്യങ്ങളെടുക്കാം.
ഓഫീസിൽ എത്ര തിരക്കാണെങ്കിലും ഭാര്യ വിളിച്ചാൽ ഭർത്താവ് ഫോണെടുത്തിരിക്കണം. അവളെന്താണ് ആഗ്രഹിക്കുന്നതെന്ന് അവൾ പറയാതെതന്നെ അവൻ മനസ്സിലാക്കി വാങ്ങിക്കൊടുക്കണം. പാചകം ഭർത്താവ് ചെയ്യണം, അല്ലെങ്കിൽ ഓൺലൈനിൽ വരുത്തും. അതുമല്ലെങ്കിൽ പുറത്തു പോയി കഴിക്കും. ഇതിലും രസകരമായി കേൾക്കാൻ കഴിഞ്ഞത് മറ്റൊന്നാണ്. മകളും മരുമകനും എന്തുവസ്ത്രം ധരിക്കണമെന്ന് അമ്മായിയമ്മ തീരുമാനിക്കുമത്രെ. അതിനുള്ള കാരണവും പെൺകുട്ടി പറയുന്നുണ്ട്. അവർക്ക് എന്താണ് ചേരുകയെന്ന് അമ്മയ്ക്കുമാത്രമേ കൃത്യമായി അറിയൂവെന്ന്.
വരവിനനുസരിച്ച് ചെലവു ചെയ്യാനറിയാത്ത സ്ത്രീകൾ, അതവരെ പറഞ്ഞുമനസ്സിലാക്കിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാരിന്ന് പെരുകിക്കൊണ്ടേ…ഉരുകിക്കൊണ്ടേയിരിക്കുന്നു.
EMI എന്ന രണ്ടാംഭാര്യയുടെ പ്രഷർ മനസ്സിലാക്കാൻ ആദ്യഭാര്യമാർ തയ്യാറാകുന്നില്ല എന്നാണ്.
ഉള്ളതുകൊണ്ട് നമുക്ക് സന്തോഷമായി ജീവിക്കാം. എന്നെയിങ്ങനെ പ്രഷറയിസ്സ് ചെയ്യരുതേ എന്ന് കെഞ്ചിയപേക്ഷിച്ചിട്ടും സോഷ്യൽ സ്റ്റാറ്റസിന്റെ പേരുപറഞ്ഞ് ആണുങ്ങളെ ചൂഷണം ചെയ്യുന്നവർ, ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂവെന്ന് എന്തേ മനസിലാക്കാത്തത്?
മറ്റൊരു വിഷയം. ഗാർഹികപീഢനങ്ങളിൽ കുറ്റവാളി പുരുഷൻമാത്രമാണെന്ന് ഒരു ധാരണ എല്ലായിടങ്ങളിലുമുണ്ട് എന്നതാണ്. എന്നാൽ കുടുംബത്തെ ബാധിക്കുന്ന സാമൂഹിക സാമ്പത്തിക പ്രവണതകൾകാരണം പുരുഷന്മാരും ഗാർഹികപീഡനത്തിന് ഇരയാകുന്നുണ്ടെന്നുള്ളത് പച്ചപ്പരമാർത്ഥമാണ്. വാക്കാലുള്ളതും ശാരീരികവും വൈകാരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗങ്ങൾ പുരുഷന്മാർക്കും അനുഭവിക്കേണ്ടിവരുന്നുണ്ട്.(കുഞ്ഞുമക്കളിൽ പോലും) എന്നാൽ ഇതൊന്നും സാധാരണമായി റിപ്പോർട്ടു ചെയ്യാറേയില്ല. പുരുഷന്മാർ നിശ്ശബ്ദ ഇരകളായി തുടരുകയും ചെയ്യുന്നു.
ഇന്ത്യൻ ഗാർഹികപീഡനനിയമങ്ങൾ സ്ത്രീകളെ സംരക്ഷിക്കുന്നതിനാണു മുൻഗണന നൽകുന്നതെന്ന് എല്ലാവർക്കുമറിയാം. കുറ്റകൃത്യങ്ങൾ ചെയ്യാൻമാത്രമറിയാവുന്നവരായി ഇങ്ങനെ പുരുഷന്മാർമാത്രം മുദ്രകുത്തപ്പെടുന്നു. എന്തുകൊണ്ടാണ് നമ്മുടെ സമൂഹവും നിയമങ്ങളും പുരുഷന്മാർക്കെതിരെമാത്രം വാളെടുക്കുന്നത്? രണ്ടുവശങ്ങളെക്കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു വശത്തെക്കുറിച്ച് പറയുമ്പോൾ മറുവശത്തെ മോശമാക്കുന്നുവെന്നോ, മുഴുവൻ പുരുഷന്മാരും 100% പെർഫെക്ട് ആണെന്നോ ഇതിനർത്ഥമില്ല. തെറ്റ് ആരു ചെയ്യുമ്പോഴും അതു തെറ്റാണെന്ന് ഒരു ഓർമപ്പെടുത്തൽമാത്രം.


20 Comments
രണ്ടു ഭാഗത്തും വിട്ടുവീഴ്ച്ചകൾ ചെയ്താൽ മാത്രമേ ജീവിതം സുഖകരമാകുകയുള്ളൂ….. വളരെ പ്രസക്തമായ ഒരു വിഷയത്തെ നന്നായി അവതരിപ്പിച്ചു❤️👍
വീട്ടിലും ഓഫീസിലും ഒരു വിലയുമില്ലാതെ രണ്ട് സ്‌ഥലത്തേയും എല്ലാ പ്രശ്നങ്ങ തലയിൽ വെച്ചു നടക്കുന്ന ചിലരുണ്ട്. പ്രഷർ താങ്ങാൻ വഴിയാതെ വീഴുമ്പോൾ പോലും ഒരു താങ്ങു പ്രതീക്ഷിക്കാൻ ഇല്ലാത്ത പുരുഷന്മാർ. നന്നായി എഴുതി ചേച്ചി
വായനക്കും, അഭിപ്രായത്തിനും സ്നേഹം ഡിയർ സാബീ ❤️
സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനിടയിൽ പുരുഷന്മാരുടെ പ്രശ്നങ്ങളെ ഓവർ ലുക്ക് ചെയ്യാനുള്ള സാധ്യത കുറവല്ല. ആ സാധ്യതയിലേക്ക് വെളിച്ചം വീശുന്ന നല്ല ഒരു എഴുത്തായിട്ട് തോന്നി. അഭിനന്ദനങ്ങൾ നന്ദേച്ചി.
സ്നേഹം സിൽവി ❤️❤️
എല്ലാം കൃത്യമായി പറഞ്ഞു നന്ദേച്ചി.. നന്നായി എഴുതി. അഭിനന്ദനങ്ങൾ 🌹🌹❤️❤️
സ്നേഹം സിന്ധു ❤️❤️
നല്ല നിരീക്ഷണങ്ങൾ. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ചേച്ചി വളരെ വ്യക്തമായി എഴുതിയിരിക്കുന്നു.
രണ്ടു വർഷം മുമ്പ് ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലി റിസൈൻ ചെയ്തു മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്യുന്നതിനിടയിൽ ഒരു രണ്ടുമാസത്തെ ബ്രേക്ക് എടുത്തു. ഒരു പത്ത് ദിവസം കഴിഞ്ഞപ്പോൾ മുതൽ പുതിയ ജോലി ശരിയായില്ലേ? ജോലിയില്ലാതെ എങ്ങനെയാ എന്നൊക്കെഎല്ലാവരും ചോദിക്കാൻ തുടങ്ങി. ഒരു തമാശക്ക് ഞാനിനി ജോലിക്ക് പോകുന്നില്ല, ഭാര്യയെ ജോലിക്ക് വിട്ട് വീട്ടുകാര്യം നോക്കി ഇരിക്കാനാ പ്ലാൻ എന്നു പറയുമ്പോൾ, അത് കേൾക്കുന്ന ആളുടെ മുഖഭാവം പുതിയ വുഡ്ലാൻസ് ചെരുപ്പിട്ട് ചാണകത്തിൽ ചവിട്ടിയത് പോലെയാവും.
പറയാനാണേൽ ഒരു പുതിയ post ഇടേണ്ടിവരും.
😄ഉപമ കിടുക്കി.
സ്നേഹം ഹരി ❤️
തുല്യത എന്നത് വെറും തമാശയാണ് സമൂഹത്തിൻ്റെ എല്ലാ വശങ്ങളിലും നടക്കുന്ന പോലെ ശക്തി – ദൗർബല്യ മത്സങ്ങൾ തന്നെയാണ് 2 പേർ മാത്രമുള്ള ഉള്ള ഒരു വീട്ടിലും നടക്കുന്ന് ആര് ആർക്ക് മേൽ മേധാവിത്വം സ്ഥാപിക്കും എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല അതിൻ്റെ നിലനിൽപ്പ് ഒരാളുടെ അധീശത്വം മറ്റേ ആളുടെ സഹന ശക്തിയുടെ പരിധിയിൽ നിൽക്കുന്നവരേയുള്ളൂ കുടുമ്പം എന്ന ആവശ്യത്തിന് ആര് ആരെ ആശ്രയിക്കുന്നു എന്ന് ഒരിക്കലും മുൻകൂട്ടി പറയാൻ പറ്റില്ല പക്ഷേ ഒരിക്കലും റസ്പെക്ട് മ്യൂച്ചലി ഈക്വൽ ഈ സാഹചര്യം കാരണം എപ്പോഴും ഒരു തുല്യത മത്സരം കുടുമ്പത്തിൽ തല പൊക്കാൻ സാദ്ധ്യതയുള്ളതിനാലാണ് ചരിത്രാതീത കാലം മുതൽ ഇതിനെ ഒരു പുരുഷാധിപത്യ സമൂഹമായി മാറ്റിക്കൊണ്ട് വന്ന് സ്ത്രീകളെ അതിന് മെരുക്കി വളർത്തിയത് അതിനപ്പുറം അവർക്ക് ആഗ്രഹങ്ങൾ തോന്നാതിരിക്കാൻ എല്ലായിടത്തും വേലിക്കെട്ടുവന്നത് അത് ഒരു നഷ്ടബോധമായി തോന്നാതിരിക്കാനുള്ള ബിംബവൽക്കരണം നടന്നത് അതിൻ്റെ ഏറ്റവും ചെറിയ ഒരു ദാഹരണമാണ് , സ്ത്രീകൾക്ക് പുരുഷൻമാരേക്കാർ പ്രായം കുറവാവണം എന്നതും പുരുഷൻ അയാളുടെ സ്ത്രീയേക്കാൾ എല്ലാവരുടേയും മുന്നിൽ ഒന്നുകൂടി തികഞ്ഞ ആളാവണമെന്നും ഉള്ള കാഴ്ചപ്പാട് പറഞ്ഞ് വന്നത് ഇപ്പോ തുല്യത പരസ്പര ബഹുമാനം ഒക്കെ കൂടി വരുന്നുണ്ടെങ്കിലും തുല്യതാ സംഘർഷങ്ങൾ കുറയുന്നില്ല
അത് മനുഷ്യരാശി അവസാനിക്കുന്നത് വരെ മറ്റെല്ലാത്തരം സംഘർഷങ്ങളും പോലെ നിലനിൽക്കും
100%.. വിശദമായി തന്നെ അഭിപ്രായം പറഞ്ഞു.
ഒത്തിരി സ്നേഹം ❤️
നന്ദേച്ചി നന്നായിട്ടോ സാമൂഹ്യ പ്രശ്നങ്ങൾ മൊത്തം വരച്ചു കാട്ടി സൂപ്പർ
സ്നേഹം seji ❤️
നന്ദ, നല്ല കുറിപ്പ്. ന്യായം
എല്ലാ ഭാഗത്തും വേണമല്ലോ. നീതി എല്ലാവർക്കും ലഭിക്കണം. വളരെ ബാലൻസ്ഡ് ആയ ചിന്തയും എഴുത്തും. അഭിനന്ദനങ്ങൾ!👏👏❤️
100%.. വിശദമായി തന്നെ അഭിപ്രായം പറഞ്ഞു.
ഒത്തിരി സ്നേഹം ❤️
അതേ താരാ ന്യായം ഒരിടത്തു മാത്രം ആകുരുത്.
സ്നേഹം ഈ വായനക്ക് ❤️
ചേച്ചി നന്നായിട്ട് തന്നെ എല്ലാവരുടെ പ്രശ്നങ്ങളും എഴുതി.. 👌👌🥰💗 പറഞ്ഞത് എല്ലാം വളരെ സത്യമായ കാര്യങ്ങൾ തന്നെ ആണ്. 🫂
നല്ല ചിന്തകൾ നന്ദ👌
നമ്മൾ സ്ത്രീകൾ സ്ത്രീപക്ഷം മാത്രം ചിന്തിക്കാതെ മറുവശം കൂടി പരിഗണിക്കാൻ മനസ്സു കാണിക്കേണ്ട് അത്യാവശ്യം തന്നെ. ആണായാലും പെണ്ണായാലും സത്യത്തിനും ന്യായത്തിനായിരിക്കണം മുൻതൂക്കം❤️
ഇഷ്ടായി ട്ടോ❤️❤️❤️
സ്നേഹം സുമ ❤️
തുല്യതയാണ് നിലവിൽ വരേണ്ടത്. ഒരു പക്ഷം മാത്രം പിടിക്കുന്ന വാദമുഖങ്ങൾക്ക് പ്രസക്തിയില്ല. പുരുഷന്മാരുടെ പ്രശ്നങ്ങളും അവസ്ഥകളും പരിഗണിക്കപ്പെടണമെന്ന കാഴ്ചപ്പാട് എഴുത്തിൽ ഉടനീളം കണ്ടു. വളരെ ശരിയാണ്. അഭിനന്ദനങ്ങൾ.
👍👏