സൂപ്പർ മാർക്കറ്റിന്റെ, പാർക്കിങ്ങിലേക്ക് സ്കൂട്ടർ നിർത്തി ഇറങ്ങി, ഷോപ്പിലേക്കു കയറുമ്പോൾ ബാഗിനുള്ളിൽ രണ്ട് തുണി സഞ്ചികൾ ഉണ്ടെന്ന് ഞാൻ വീണ്ടും ഉറപ്പു വരുത്തി. ഇല്ലെങ്കിൽ മുപ്പത് രൂപ അതിനും കൊടുക്കേണ്ടി വരും.
മെയ് അവസാനം മുതൽ വിചാരിക്കുന്നതാണ് ടൗണിൽ സൂപ്പർ മാർക്കറ്റിൽ വരണമെന്ന്. സ്ഥിരമായി പലചരക്കു സാധനങ്ങൾ വാങ്ങുന്നത് നാട്ടിലെ ചെറിയ കടയിൽ നിന്നാണ്.
വല്ലപ്പോഴും ഇവിടേയ്ക്ക് വരുന്നത് ചില സ്പെഷ്യൽ സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ്.
ഒരു ട്രോളി എടുത്തു മുന്നോട്ട് നടക്കുമ്പോൾ നോട്ട് ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയവ ഇരിക്കുന്ന ഷെൽഫിനരുകിൽ നിൽക്കുന്ന സ്ത്രീയെ പരിചയം തോന്നി. മുഖം വ്യക്തമാകുന്നില്ല. ഞാൻ അവരെ കടന്നു മുന്നിലേക്ക് പോയി, ഓഫർ ഐറ്റംസ് ചിലതൊക്കെ എടുത്തു. അപ്പോഴേക്കും അവരും എന്റെ അടുത്തെത്തി.
എന്നെ സൂക്ഷിച്ചു നോക്കി അവർ ചോദിച്ചു, “ചേച്ചി, ഓർമ്മയുണ്ടോ?”
അത്ര അടുത്ത് നിന്ന് കണ്ടപ്പോൾ ആളെ പിടികിട്ടി. ഭർത്താവിന്റെ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയാണ്. കൊറോണക്ക് മുൻപ് ഞങ്ങൾ, തൃശൂർ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. മുപ്പത്തഞ്ചിനും നാൽപതിനും ഇടയ്ക്ക് പ്രായം. രണ്ടു കുട്ടികളുണ്ട്. ഭർത്താവ് ഐ ടി പ്രൊഫഷണൽ ആയി ജോലി ചെയ്യുന്നു. വീട്ടിൽ നിൽക്കുന്ന രൂപത്തിൽ കണ്ട ഓർമയിൽ ഇപ്പോൾ അവരെ തിരിച്ചറിയാൻ കഴിയാതെ പോയതിൽ അത്ഭുതമില്ല.
“ആ മാഡം, പെട്ടെന്ന് എനിക്ക് മനസ്സിലായില്ല.” ഞാൻ പറഞ്ഞു.
“ചേച്ചി സ്കൂളിൽ നിന്ന് നേരെ ഇങ്ങ് വന്നോ?”
“അതെ, ഞാൻ നേരെ ഇങ്ങ് പോന്നു. മാഡവും ഓഫീസിൽ നിന്ന് വരുന്ന വഴിയാകും അല്ലെ?”
“ഞാൻ രാവിലെ സാറിനോട് പറഞ്ഞിരുന്നു വൈകുന്നേരം സൂപ്പർ മാർക്കറ്റിൽ കയറണം… അതുകൊണ്ട് എന്നെ വെയിറ്റ് ചെയ്യേണ്ടന്ന്. അന്നേരം സാർ തന്നെ പറഞ്ഞു, അതിനെന്താ ഒരുമിച്ച് പോകാമല്ലോന്ന്.”
എനിക്ക് കേട്ടതൊന്നും വ്യക്തമായില്ല. എങ്കിലും ഞാൻ തല കുലുക്കി.
“മാഡം വാടക വീട് ഒഴിഞ്ഞു എന്ന് ചേട്ടൻ പറഞ്ഞു.. ഇപ്പൊ ഹോസ്റ്റലിൽ ആണോ?”
“അല്ല ഞാൻ എന്റെ കൊച്ചച്ചന്റെ വീട്ടിൽ നിൽക്കുന്നു.”
ആ സ്ഥലം ചേട്ടൻ പറഞ്ഞു കേട്ട ഓർമയിൽ ഞാൻ ചോദിച്ചു, “ഓ, അവിടെ നിന്നും ഓഫീസിലേക്ക് യാത്ര ബുദ്ധിമുട്ട് ആണല്ലേ?”
“ബസിൽ ആണേൽ മൂന്നെണ്ണം മാറി കയറണം. പിന്നെ ഗോപൻ സാർ ഉള്ളത് കൊണ്ട് ഞാൻ രക്ഷപെട്ടു പോകുന്നു. രാവിലെയും വൈകുന്നേരവും ആ വഴി വന്നു എന്നെ കൂടി കൊണ്ട് പോകാനും തിരിച്ചു കൊണ്ടാക്കാനും ഉള്ള ദയവ് സാർ കാട്ടുന്നു.” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇപ്പോൾ എനിക്ക് കാര്യം വ്യക്തമായി.
എന്റെ ഭർത്താവ് രാവിലെ വീട്ടിൽ നിന്നും നേരത്തെ ഇറങ്ങി, അവരുടെ വീടിന്റെ വഴിയേ പോയി, അവരെയും വിളിച്ചു ജോലി സ്ഥലത്തേക്ക് പോകുന്നു. വൈകുന്നേരം അവരെയും കൂട്ടി വന്ന് വീട്ടിലാക്കി തിരിച്ചു വരുന്നു. എനിക്ക് കണ്ണൊന്നു നീറി.
അപ്പോഴേക്കും എന്റെ ഭർത്താവ് ഞങ്ങളുടെ അടുത്തെത്തി. എന്നെ കണ്ട് പുള്ളിക്കാരന്റെ മുഖം വിളറിയത് പോലെ തോന്നി.
“ദാ സാർ വന്നല്ലോ, ഇനിയിപ്പോ ഞങ്ങളുടെ ഒപ്പം വരികയല്ലേ ചേച്ചിയും…..”
ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. ആ മുഖം കൂടുതൽ വിളറി..
“എല്ലാം എടുത്തു കഴിഞ്ഞോ? എങ്കിൽ ബില്ല് ചെയ്തു വാ, ഒരുമിച്ച് ഇറങ്ങാം…”
ഭർത്താവിന്റെ സഹപ്രവർത്തക എന്റെ നേരെ വെച്ചു നീട്ടുന്ന ഔദാര്യം!
“ചേട്ടാ, ദേ ആ ഷെൽഫിൽ നമ്മൾ അന്ന് പറഞ്ഞ സാധനം ഇരിക്കുന്നു ഒന്ന് നോക്കിയേ….” പുള്ളിക്കാരൻ മടിയോടെ ഞാൻ പറഞ്ഞ ഭാഗത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞു.
“ഒരുമിച്ച് പോകാം എന്ന് ഔദാര്യത്തോടെ പറയുമ്പോൾ ആ മാഡം മറന്നെന്നു തോന്നുന്നു, നിങ്ങൾ ‘എന്റെ’ ഭർത്താവാണെന്ന്… ഒന്ന് ഓർമിപ്പിച്ചേക്കണേ… പുറത്ത് കിടക്കുന്നത് എന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറാണെന്നു കൂടി പറഞ്ഞേക്കൂ.”
അടുത്ത നിമിഷം എനിക്ക് വാക്കുകൾ വിക്കി വീർപ്പുമുട്ടൽ ഉണ്ടായി..
വിളർച്ച കഴിഞ്ഞ്, പിന്നെ മുഖം മഞ്ഞളിച്ചു പോകുന്നത് ഞാൻ നോക്കി നിൽക്കുമ്പോൾ അവർ ഞങ്ങളുടെ അരികിലേക്ക് വന്നു ചോദിച്ചു, “കഴിഞ്ഞോ?”
“ഞാൻ വണ്ടിയിൽ ആണ് വന്നത്… അതിൽ പൊയ്ക്കോളാം.. പോട്ടെ…”
പിന്നെ ഞാൻ ആരെയും നോക്കാതെ ട്രോളി ഉന്തി ബില്ലിംഗ് സെക്ഷനിൽ പോയി, ബില്ല് ചെയ്തു, സാധനങ്ങൾ ഓരോന്നായി സഞ്ചികളിൽ പെറുക്കിയിട്ടു എന്റെ സ്കൂട്ടർ ലക്ഷ്യമാക്കി നടന്നു.
ഓരോ മാസവും വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങൾ മൂന്ന് പ്രാവശ്യം ആയിട്ടെങ്കിലുമാണ് ഞാൻ വാങ്ങിക്കൊണ്ട് പോകുക. കാരണം ഒരുമിച്ച് സ്കൂട്ടറിൽ അത്രയും സാധനങ്ങൾ കൊണ്ടു പോകാൻ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല.
ഇങ്ങോട്ട് വന്നതിനേക്കാൾ ദൂരം തിരികെ പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ തോന്നിച്ചു.
വണ്ടി സ്റ്റാർട്ടാക്കി ഹൈവെയിലേക്ക് ഇറങ്ങുമ്പോൾ ജൂൺ ഒന്നിന് രാവിലെ വീട്ടിലെ സംഭാഷണവും ട്രാഫിക് സിഗ്നൽ കടന്നുള്ള കാഴ്ചയും ഓർമയിൽ തെളിഞ്ഞു.
ചാറ്റൽ മഴ പെയ്തു നിന്ന ജൂൺ ഒന്ന്. സ്കൂളുകളും കോളേജുകളും തുറക്കുന്ന ദിവസം. റെയിൻ കോട്ട് കീറിയത് കൊണ്ട്, രാവിലെ ചേട്ടനോട് എന്നെകൂടി കൊണ്ട് പോകുമോ എന്ന് ചോദിച്ചപ്പോൾ, “നിന്നെ കാത്ത് നിന്നാൽ ഞാനും ലേറ്റാകും. പോയിട്ട് അത്യാവശ്യം ഉണ്ട്…” ഇത്രയും പറഞ്ഞു എട്ടു മണിക്ക് തന്നെ ആൾ പോയി.
എട്ടരയോടെ, സ്കൂട്ടറിൽ ഇറങ്ങിയ ഞാൻ ട്രാഫിക് സിഗ്നലിൽ നാലഞ്ച് വാഹനങ്ങക്ക് മുന്നിലായി എന്റെ വീട്ടിലെ കാർ പോലെ ഒരെണ്ണം കണ്ടു. പക്ഷേ അതിന്റെ മുൻ സീറ്റിൽ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. ചേട്ടനോടൊപ്പം ഏത് സ്ത്രീ? അത് വേറെ ആരെങ്കിലും ആകും എന്ന് ഞാൻ ഉറപ്പിച്ചു.
ഒന്ന് രണ്ട് കിലോമീറ്റർ കഴിഞ്ഞു വീണ്ടും ഞാൻ ആ കാർ കണ്ടു. മെയിൻ റോഡിൽ ടാങ്കർ ലോറി മറിഞ്ഞത് കൊണ്ട്, ട്രാഫിക് താഴെ ഭാഗത്തു കൂടി തിരിച്ചു വിടുമ്പോൾ എന്റെ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന മൂന്നു കാറുകൾക്ക് മുന്നിലായി…. അതേപോലെ ഒരു കാർ. ഹെൽമെറ്റിന്റെ ഗ്ലാസ്സിലേക്ക് പാറി വീഴുന്ന മഴത്തുള്ളികൾ കാരണം അതാണോയെന്ന് എനിക്ക് ഉറപ്പാക്കാൻ കഴിഞ്ഞില്ല.
വാഹനങ്ങൾ പോകാത്ത, ചെളിവെള്ളം കെട്ടി കിടക്കുന്ന ആ വഴിയിലൂടെ സ്കൂട്ടർ ഓടിക്കുമ്പോൾ ഞാൻ സകല ദൈവങ്ങളെയും മനസ്സാ വിളിച്ചു പ്രാർത്ഥിച്ചു.
എങ്ങാനും സ്കൂട്ടർ സ്കിപ് ആയാൽ കാൽ നിലത്തു കുത്താൻ കഴിയില്ല. ചെളിക്കുണ്ട് ആണ്… ഇനി മറിഞ്ഞു വീണാൽ ഞാനും സ്കൂട്ടറും ചെളിയിൽ കുളിക്കും.
അത്രയും ദുരിതം താണ്ടി ഞാൻ സ്കൂളിലേക്ക് പോയ ദിവസം എന്റെ ഭർത്താവ്, രണ്ടു കിലോമീറ്റർ അധികം യാത്ര ചെയ്തു, സഹപ്രവർത്തകയെ വീട്ടിൽ ചെന്ന് വിളിച്ചു ജോലി സ്ഥലത്തു കൊണ്ടാക്കി!!
എനിക്ക് ജോലി കിട്ടിയ ശേഷം ഒന്നര വർഷത്തോളം ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്തിരുന്നു. മാസം ആയിരം രൂപ പെട്രോൾ അടിക്കാൻ കൊടുക്കണം. വീട്ടിലെ ജോലികൾ ഒതുക്കി ഇറങ്ങാൻ താമസിച്ചാൽ കാർ വെളിയിൽ ഇറക്കി, ശേഷം ഗേറ്റ് പോലും അടക്കാതെ ഇരിക്കുന്ന ആൾ…. സ്കൂളിൽ എത്തും വരെയുള്ള കല്ലിച്ച മുഖഭാവം… മിണ്ടാൻ പോയിട്ട് ഒന്ന് ഉറക്കെ ശ്വാസം വിടാൻ വരെ ഭയന്നുള്ള യാത്ര… ആ അവജ്ഞ അത്രയും നാൾ അനുഭവിച്ച് മടുത്തത് കൊണ്ട് മാത്രമാണ് ലോൺ എടുത്തു സ്കൂട്ടർ വാങ്ങിയത്.
എവിടേയ്ക്ക് പോകുമ്പോഴും യജമാനന്റെ മുന്നിൽ ഇരിക്കാൻ പറയുമ്പോൾ, പകുതി ചന്തി വെളിയിൽ ആക്കി കസേരയിൽ ഉറച്ചു ഇരിക്കാൻ കഴിയാത്ത വേലക്കാരനെ പോലെയേ ഞാൻ ആ കാറിൽ യാത്ര ചെയ്തിട്ടുള്ളൂ. ഞാനും കൂടി പണം നൽകി വാങ്ങിയ വാഹനം!!
നാഷണൽ ഹൈവേയിൽ എന്നെ കടന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ നൂറ് നൂറ് ഓർമ്മകൾ എന്നെ ചുട്ട് പൊള്ളിച്ചു.
“എനിക്ക് ശനിയാഴ്ച പല്ലെടുക്കാൻ പോകണം… ചേട്ടൻ കൊണ്ട് പോകുമോ?”
ആൾ മൗനം..
“നോക്കു, ഈ ആഴ്ച കഴിഞ്ഞാൽ ഉടനെയൊന്നും പല്ലെടുക്കാൻ കഴിയില്ല. കുറേ നാളായി വേദന സഹിക്കുന്നു. അടുത്ത ആഴ്ച വാല്വെഷൻ ക്യാമ്പ് തുടങ്ങും… പിന്നത്തെ രണ്ടാഴ്ച എനിക്ക് ഡ്യൂട്ടി ഉണ്ട്.”
അതിനും മറുപടി മൗനം.
ഏതിനും ഞാൻ വ്യാഴാഴ്ച മുതൽ ആന്റി ബയോട്ടിക് കഴിച്ച് തുടങ്ങി. ശനിയാഴ്ച രാവിലെ പോകാനിറങ്ങിയ ആളോട് ഉച്ചക്ക് വരുമോ എന്ന് വീണ്ടും ചോദിച്ചു.
“എക്സ്ട്രാ ഡ്യൂട്ടി ഉണ്ട്.. അഡ്ജസ്റ്റ് ചെയ്യാൻ പാടാണ്…” എന്ന് പറഞ്ഞു ആൾ പോയി.
ഇനിയെന്ത് ചെയ്യും. എന്തായാലും ഗുളിക കഴിച്ച സ്ഥിതിക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഡെന്റൽ ആശുപത്രിയിൽ ആദ്യം ചോദിച്ചത്, “കൂടെ ആളുണ്ടോ” എന്നാണ്.
“ഉണ്ട്… ഫോൺ ചെയ്യാൻ വേണ്ടി പുറത്തിറങ്ങി.” ഒരു മടിയും കൂടാതെ ഞാൻ കള്ളം പറഞ്ഞു. പല്ലെടുത്തു, മുറിവിൽ മൂന്ന് സ്റ്റിച്ചും ഇട്ട് അതിൽ കുറച്ചു പഞ്ഞിയും വെച്ചു കാൽ മണിക്കൂർ അവിടെ ഇരുന്നു.
ശേഷം പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ റിസപ്ഷനിലെ പയ്യൻ വീണ്ടും ചോദിച്ചു, “ചേച്ചി ഒപ്പമുള്ള ആളെവിടെ?”
“പുറത്തുണ്ട് എന്ന് ആംഗ്യം കാണിച്ചു” വെളിയിൽ ഇറങ്ങി സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോൾ കരയില്ല എന്ന് നിശ്ചയിച്ചിരുന്നെങ്കിലും ഇടയ്ക്കൊക്കെ പാളിപ്പോയി.
രക്തം കിനിയുന്ന വായിൽ, കടിച്ചു പിടിച്ച പഞ്ഞിയുമായി മൂന്ന് ട്രാഫിക് സിഗ്നലുകളിൽ കാത്ത് കിടന്നു, വീട്ടിൽ എത്തിയത്… എന്നായിരുന്നു? ഒരു മാസം മുൻപ് മാത്രമല്ലേ??
കണ്ണുകൾ മാത്രമല്ല ദേഹമാസകലം നീറുന്നു… കാഴ്ച മങ്ങുന്നു… വെട്ടി വിറച്ചു വണ്ടി തെന്നി നീങ്ങി…. വീണിടത്തു നിന്നും ഞാൻ എഴുന്നേൽക്കും മുൻപേ ബൈക്കിൽ പോയ ഒരു പയ്യൻ അത് നിർത്തി ഓടി വന്ന് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു..
“ചേച്ചി, എന്തെങ്കിലും പറ്റിയോ?”
ഞാനാകെ പകച്ചു ചുറ്റിലും നോക്കി. ഇട റോഡാണ്.. ഞാൻ എപ്പോഴാണ് ഹൈവേ കടന്നത്… തല മരവിച്ചത് പോലെ മന്ദതയോടെ ഞാൻ നിന്നു.
ഹെൽമെറ്റ് ഊരിയപ്പോൾ എന്റെ മുഖം കണ്ടു ആ പയ്യൻ ആകെ പകച്ചുപോയി. കണ്ണീരിൽ കുതിർന്ന മുഖം!!
“എന്തുപറ്റി ചേച്ചി, ആരെങ്കിലും മരിച്ചോ? അതറിഞ്ഞു പോകുകയാണോ?”
“അതേ”യെന്നു തലയാട്ടിക്കൊണ്ട് അടുത്ത് കണ്ട കടയുടെ തിണ്ണയിലേക്ക് ഞാനിരുന്നു.
ആ പയ്യൻ എനിക്ക് മുഖം കഴുകാൻ ഒരു കുപ്പി വെള്ളവും ഒരു നാരങ്ങാ വെള്ളവും വാങ്ങി വന്നു. അപരിചിതനായ ഒരാൾ എന്നോട് കാട്ടിയ ദയവു ഓർത്ത്, ഞാനവന്റെ കൈകൾ കൂട്ടിപ്പിടിച്ചു കരഞ്ഞു…. അവൻ എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോയി.
കാരണം എനിക്ക് അപ്പോൾ ആരെയെങ്കിലും കെട്ടിപ്പിടിച്ചു ഒന്ന് കരഞ്ഞു തീർക്കാൻ തോന്നിയിരുന്നു…..


18 Comments
ചില ജീവിതങ്ങളുടെ നേർക്കാഴ്ച്ച…….. താണു കൊടുത്താൽ ചിലർ ചവിട്ടിക്കൊണ്ടേയിരിക്കും….. നന്നായെഴുതി👍❤️
👍
മനോഹരമായ എഴുത്ത് ഷീബ.
നമ്മൾ ഭാവനയിലൂടെ രചിക്കുന്നതാണ് എങ്കിലും ചിലരുടെ ജീവിതങ്ങളാണ് ഇതെന്ന ചിന്ത നൊമ്പരപെടുത്തുന്ന
ഷീബേച്ചി ഇങ്ങനെയും ലൈഫ് ഉണ്ടാവും ലെ 😥
കുറച്ചും കൂടി എഴുതാമായിരുന്നു.. എങ്ങും തൊടാതെ നിർത്തി..
എടുത്തു കളയണം
ജീവിതത്തിൽ നിന്നും കാറിൽ നിന്നും പിന്നെ ഓർമ്മകളിൽ നിന്നും…..
അതത്ര എളുപ്പമല്ല. അതാണ് പ്രശ്നം
എന്തിനാ ഇങ്ങനെയൊരു ഊള കെട്ട്യോനെ താങ്ങിക്കൊണ്ട് നടക്കുന്നെ.. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയുണ്ടല്ലോ… ശരിക്കും സങ്കടം വന്നട്ടൊ
വായിച്ചപ്പോൾ നല്ല സങ്കടം തോന്നി 😰
🫂🫂
യാതൊരു പരിഗണനയും ലഭിക്കാത്ത ഭാര്യമാർ,, താലികുരുക്കിൽ ചൂളയിലേക്ക് എടുത്തെറിയപ്പെട്ടവർ. നല്ല കഥ 👌
നാണം കെട്ടൊരു ഭർത്താവ് 😈
വായിച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ
‘ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നവൾ വായിക്കുന്ന ഓരോ സ്ത്രീയും ആണെന്നു തോന്നിപ്പോകുന്ന രചന അഭിനന്ദനങ്ങൾ👌❤️
നൊന്തു പോയി കുഞ്ഞേ. തീവ്രവും പ്രസ്വവും യുക്തി ഭദ്രവുമായ ഈ രചന തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു👏👏👏❤️❤️❤️
നൊമ്പരപ്പെടുത്തുന്ന എഴുത്ത് ഷീബാ ♥️♥️
ഇങ്ങനെ എത്രയോ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ടാവും. ഇഷ്ടായിട്ടോ♥️♥️
അവഗണന തന്നെയാണ് ഏറ്റവും വിഷമിപ്പിക്കുക
ഈ ഒരു ബന്ധത്തിൽ നിന്നു ഇറങ്ങുന്ന ഒരു നായിക വേണമായിരുന്നു 🥺
ഹൃദയം നുറുങ്ങിപ്പോകുന്നൊരു രചന 👌🤗. ഇങ്ങനെയും ജീവിക്കേണ്ടി വരുന്ന എത്രയെത്ര ജീവിതങ്ങൾ…