ചൈനീസ് ചിത്രങ്ങളെന്നാൽ ഷാവോലിൻ ആയുധ അഭ്യാസങ്ങൾ നിറഞ്ഞതോ ഹോങ്കോങ് ത്രില്ലറുകളോ അതല്ലേൽ ജാക്കി ചാൻ സ്റ്റൈൽ ചിത്രങ്ങളോ ആണെന്നുള്ള ഒരു ധാരണ വച്ചു പുലർത്തിയിരുന്നു, പണ്ട്… സാങ്യാങ് ( zhang yang ) സംവിധാനം ചെയ്ത `ഗെറ്റിങ് ഹോം’ എന്ന ചൈനീസ് സിനിമ കാണുന്നത് വരെ! ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചൈനീസ് ചലച്ചിത്രമാണ് എൻറെ ചൈനീസ് ചിത്രങ്ങളെപറ്റിയുള്ള ധാരണകളെ അമ്പാടെ തിരുത്തിയത്.
രണ്ട് കൂട്ടുകാർ . ഇരുവർക്കും ഏതാണ്ട് 55 വയസ്സ് പ്രായം. നാലുകൊല്ലമായി ചൈനയിലെ ഒരു കണ്സ്ട്രക്ഷന് കമ്പനിയില് ജോലി ചെയ്യുകയാണവർ. രണ്ടു പേരും ദരിദ്ര നാരായണന്മാർ. നിത്യവും ഒരുമിച്ച് മദ്യപിക്കും. നന്നായി മദ്യപിച്ച ഒരു ദിവസം അതിലൊരാൾക്ക് (സിനിമയിലെ നായകന്) കലശലായ ഭയം. താൻ മരിച്ചാൽ ശവം അനാഥമായിപ്പോവുമോ എന്ന്. സുഹൃത്ത് ആശ്വസിപ്പിച്ചു.
“അക്കാര്യത്തില് പേടിക്കേണ്ട. ഞാൻ എങ്ങനെയെങ്കിലും മൃതദേഹം വീട്ടിലെത്തിക്കും”
അതൊരു പരസ്പര ധാരണയായി അവര് അംഗീകരിച്ചു. ആദ്യം മരിക്കുന്നത് സുഹൃത്താണ്. അമിതമായ മദ്യപാനമായിരുന്നു കാരണം. വാക്കുപാലിക്കാനായി നായകൻ സുഹൃത്തിന്റെ ജഡവുമായി അയാളുടെ ജന്മനാട്ടിലേക്ക് പുറപ്പെടുകയാണ്. മരിച്ചയാളുടെ കൈയില് 5000 യുവാനുണ്ടായിരുന്നു. നായകന്റെ കൈയില് 500 യുവാനും. സുഹൃത്തിൻറെ പണം ചെലവിനായി എടുക്കില്ലെന്ന് അയാൾ തീരുമാനിക്കുന്നു. തന്റെ പണംകൊണ്ട് ഒരു വാഹനം വിളിക്കാനാവില്ല. അയാൾ ബസ്സിൽ പോകാൻ തീരുമാനിക്കുന്നു.
ഒരു സത്യൻ അന്തിക്കാടൻ സ്റ്റൈലിൽ തുടങ്ങി കറുത്ത ഹാസ്യത്തിന്‍റെ അകമ്പടിയില്‍ ഒരു റോഡ് മൂവിയായി ഈ ചിത്രം തുടങ്ങുകയാണ്. എന്നാല്‍ കറുത്ത ഹാസ്യത്തിനിടയിലും പ്രേക്ഷകന്‍റെ കണ്ണീരുതിര്‍ത്താണ് സിനിമ അവസാനിച്ചത്. കടമ്പകള് നിറഞ്ഞ യാത്രയില് കഥാനായകന് ഒട്ടേറെ മുഖങ്ങളെ കണ്ടുമുട്ടുന്നു. അവരിലെ നന്മയും തിന്മയും തിരിച്ചറിയുന്നു. മിക്കവരും ജീവിതയാത്രയില് ഏകാകികളാണെന്ന് അയാള്ക്ക് ബോധ്യപ്പെടുന്നു.
ബസ്സിൽ, തന്റെ തൊട്ടടുത്ത സീറ്റിലിരുത്തിയാണ് നായകൻ സുഹൃത്തിനെ കൊണ്ടുപോകുന്നത്. പാന്റ്സും ഷര്ട്ടും കൂളിങ്ഗ്ലാസും തൊപ്പിയും ധരിപ്പിച്ച് അന്തസ്സോടെത്തന്നെയാണ് സുഹൃത്തിനെ ഒരുക്കിയിരിക്കുന്നത്. മദ്യപിച്ച് ബോധം കെട്ടുറങ്ങുകയാണെന്നേ ആളെ കണ്ടാൽ തോന്നൂ.
വഴിക്കുവെച്ച് കൊള്ളക്കാര് കയറി ബസ് യാത്രികരെ കൊള്ളയടിക്കുന്നു. `സ്വര്ഗവും ഭൂമിയും ഞാന് ഒരുപോലെ കൊള്ളയടിക്കും’ എന്നാണ് അല്പം സഹൃദയനെന്ന് തോന്നിക്കുന്ന തലവന്റെ വീരവാദം. വേണ്ടതെന്തും താനെടുക്കും എന്നയാൾ പറഞ്ഞപ്പോൾ `മരിച്ചയാളുടെ പണവും എടുക്കുമോ?’ എന്നായിരുന്നു നായകന്റെ ചോദ്യം. ഒപ്പമുള്ള സുഹൃത്ത് `മൃതദേഹ’മാണെന്ന് ആദ്യം നമുക്ക് മനസ്സിലാവില്ല. അത്രയ്ക്ക് സമര്ഥമായാണ് ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്.
നായകൻ പലപ്പോഴും സുഹൃത്തിനോട് സംസാരിക്കുന്നത് കാണാം. പിണങ്ങുന്നതും ക്ഷോഭിക്കുന്നതും കാണാം. ബസ്സില് വെച്ച് കൊള്ളത്തലവനോട് ഏറ്റുപറയുമ്പോള് മാത്രമാണ് സുഹൃത്തിന്റെ ‘രഹസ്യം’ പുറത്താവുന്നത്. സുഹൃത്തിനോടുള്ള അയാളുടെ സേ്നഹവും കടപ്പാടും കൊള്ളത്തലവനെ സ്പർശിക്കുന്നു. കൊള്ള മുതലെല്ലാം നായകന് സമ്മാനിച്ച് തലവന് സംഘാംഗങ്ങളോടൊപ്പം ബസ്സില് നിന്നിറങ്ങിപ്പോകുന്നു. അവര് പോകേണ്ട താമസം യാത്രക്കാരെല്ലാം തങ്ങളുടെ പണം തിരിച്ചെടുക്കുന്നു. ജീവനും പണവും തിരിച്ചുകിട്ടിയപ്പോഴാണ് മരിച്ച ഒരാള്ക്കൊപ്പമാണ് തങ്ങള് യാത്രചെയ്യുന്നത് എന്ന ചിന്ത അവരെ പിടികൂടുന്നത്. ബസ്സില് ബഹളമായി. എല്ലാവർക്കും ബസ്സില് നിന്നിറങ്ങണമെന്ന് വാശി. ഒടുവില് നായകനും സുഹൃത്തും ബസ്സില് നിന്നു പുറത്താകുന്നു.
ജഡം പുറത്തേറ്റി പല പല രീതിയിൽ പല ജീവിതങ്ങളെയും സ്പർശിച്ചു സിനിമ മുന്നേറുകയാണ്. സമകാലീന ചൈനയുടെ മുഖം മാറ്റം, ഒരു അണക്കെട്ടിന്റെ വരവ്, അതുകാരണമുള്ള കുടിയൊഴിക്കലുകളും ഒക്കെ സിനിമയില് വരുന്നുണ്ട്. കൂടാതെ അധികം ഒന്നും അറിയപ്പെടാത്ത ഗ്രാമീണ ചൈനയുടെ മുഖങ്ങളും. തകൃതിയായി നടക്കുന്ന നഗരവൽക്കരണങ്ങൾ നമുക്കൊക്കെ വളരെപ്പെട്ടെന്നു ഐഡന്റിഫൈ ചെയ്യാവുന്ന നമ്മുടെ പ്രശ്നങ്ങൾ അവിടെയും ഉണ്ടെന്നുള്ള അറിവുകൾ…
മറ്റേതെങ്കിലും സംവിധായകന്റെ കൈയില് ഈ പ്രമേയം കിട്ടിയിരുന്നെങ്കില് ഇതൊരു തമാശപ്പടമായി മാറിയേനെ. നർമത്തിന് അത്രക്ക് സാധ്യതയുണ്ട് ഓരോ കഥാസന്ദർഭത്തിലും. പക്ഷേ, സംവിധായകൻ സാങ്യാങ് ഗൗരവത്തോടെ തന്നെയാണ് ഇതിവൃത്തത്തെ സമീപിക്കുന്നത്. ഗെറ്റിങ് ഹോമിനെ ഹൃദയസ്പർശിയായ സിനിമയാക്കിമാറ്റാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം വീടും കുടുംബവും തേടിയുള്ള മനുഷ്യരുടെ അവസാനിക്കാത്ത യാത്രയാണീ ചിത്രം. മരിച്ചയാൾക്ക് മാത്രമേ ഈ സിനിമയില് പേരുള്ളൂ. ജീവിക്കുന്നവർക്കൊന്നും പേരില്ല; നായകനുൾപ്പടെ. സുഹൃത്തിനാവട്ടെ പേരു മാത്രമേയുള്ളൂ. കൃത്യമായ വിലാസമില്ല.
ലക്ഷ്യസ്ഥാനം തേടി അലയുന്നതിനിടയിൽ കഥാനായകൻ ഒരുപാട് മനുഷ്യരെ കണ്ടുമുട്ടുന്നു. തന്നേക്കാളും സുഹൃത്തിനേക്കാളും വേദനിക്കുന്നവരാണ് പലരുമെന്ന് അയാള്ക്ക് മനസ്സിലാവുന്നു. കഥാനായകന് കുടുംബമുള്ളതായി സൂചനയൊന്നുമില്ല. നന്മയുടെ പൂമരമായി നില്ക്കുമ്പോഴും അയാൾക്കൊന്നും പൂർത്തിയാക്കാൻ കഴിയുന്നില്ല. ദുരിത നാഴികകൾ താണ്ടി സുഹൃത്തിന്റെ നാട്ടിലെത്തിയപ്പോൾ അവിടെ നിരാശ. ഒരിടത്താവളത്തിൽ പരിചയപ്പെട്ട സ്ത്രീയെ സ്വന്തം ഹൃദയത്തോടടുപ്പിച്ചു നിർത്തുന്നുണ്ടെങ്കിലും അവരുടെ വിലാസം ചോദിക്കാൻ അയാള് മറന്നുപോകുന്നു. ആ സ്ത്രീയും ഒറ്റപ്പെട്ടവളാണ്. പഠിപ്പിച്ച് വലുതാക്കുമ്പോൾ അവർക്ക് മകനെത്തന്നെ നഷ്ടപ്പെടുകയാണ്. മകന് അമ്മയുടെ പണം മാത്രം മതി. അവരുടെ അന്തസ്സില്ലാത്ത വിലാസം അവനുവേണ്ട. അവന് അമ്മയെ കാണാൻ പോലും വരുന്നില്ല.
കഥാപാത്ര സൃഷ്ടിയിൽ പൂർണത കൈവന്നിട്ടുണ്ട് ഇതിലെ നായകൻ. ആദ്യരംഗത്തുതന്നെ നമ്മുടെ മനസ്സിൽ അയാൾ ഇടം നേടുന്നു. താൻ എന്തെങ്കിലും ത്യാഗം ചെയ്യുന്നതായി അയാൾ കരുതുന്നില്ല. ഒരപരാധിയെപ്പോലെ എപ്പോഴും തലകുനിക്കുന്നു അയാൾ. ചെയ്യുന്നതെല്ലാം തെറ്റാണെന്ന മട്ടിൽ വ്യഥ പേറുന്നു. ദുരനുഭവങ്ങളുണ്ടാകുമ്പോൾ അതിനെ നിസ്സാരവത്കരിച്ച് വിശാലമായി ചിരിക്കുന്നു. മറക്കാനാവില്ല ഈ കഥാപാത്രത്തെ.
എന്നെ കൂടുതലായി ആകർഷിച്ചതു അതിന്റെ ഇതിവൃത്തം തന്നെയാണ്. അവിശ്വസനീയമായ സംഭവം എന്നു തന്നെ സമ്മതിക്കാം. എങ്കിലും, പുതുമയുള്ള ഇത്തരമൊരു ഇതിവൃത്തം കണ്ടെത്തുന്നതിൽ ഒരു മിടുക്കും, ഒരു ചരടിൽ കോർത്ത് ഈ ഇതിവൃത്തത്തെ ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടുപോകുന്നതിൽ ഒരു സംവിധായകന്റെ സാന്നിദ്ധ്യവും അതുപോലെ അനായാസമായി ഓരോ രംഗത്തും പെരുമാറുന്ന ആ നായകനടന്റെ അകൃത്രിമമായ അഭിനയം കണ്ടിരിക്കാനുള്ള സുഖവും. ചൈനീസ് കുടുംബ സദസ്സുകളിൽ സുപരിചിതനായ sitcom, skit actor, tv anchor, comedian ആയ Zhao Benshan ആണ് ഇതിലെ നായകൻ.
സ്വന്തം വേരുകൾ തേടുന്ന സാധാരണ മനുഷ്യന്റെ ഉത്കണ്ഠകളും ജീവിതത്തെക്കുറിച്ചുള്ള വ്യഥകളും ഒന്നു സ്പർശിക്കാൻ ശ്രമിക്കുന്നുണ്ട് ഈ സിനിമ.
ഇത്രയൊക്കെപ്പോരെ ഒരു ചിത്രം നമ്മളെ ആഹ്ളാദിപ്പിക്കാൻ?
അടിക്കുറിപ്പ് :
ഇതിന്റെ ചൈനീസ് ടൈറ്റിൽ Luo ye gui gen ( meaning “Fallen leaf returns to the root”). എന്തു അർത്ഥവത്തായ ടൈറ്റിൽ അല്ലേ ‘വേരിലേക്കു മടങ്ങുന്ന കൊഴിഞ്ഞ ഇല!’


2 Comments
നല്ല review നല്ലൊരു ചിത്രത്തെ പരിചയപ്പെടുത്തിയതിന് നന്ദി. ചൈനയും നന്നായി മാറുന്നു എന്നു മനസ്സിലാക്കാൻ സഹായിച്ച review👌❤️
നല്ല review. പറഞ്ഞതു സത്യമാണ്, ചൈനീസ് ചിത്രങ്ങൾ എന്ന് പറയുമ്പോൾ എന്തെങ്കിലും മാർഷൽ ആർട്ട് ചിത്രങ്ങൾ മാത്രമെ മനസ്സിൽ വരാറുള്ളൂ. Good info.