കഴിഞ്ഞ ഏപ്രിൽ – മേയ് മാസങ്ങളിലൊരു ദിവസം എറണാകുളം പ്രസ് ക്ളബ് റോഡിലെ സ്ഥിരം ലാവണമായ ബ്ളോസം ബുക്സിൽ പുസ്തക കൂമ്പാരങ്ങൾക്കിടയിൽ പൂണ്ട് വിളയാടുന്നതിനിടയിലാണ് അവിടെ ജോലി ചെയ്യുന്ന കുട്ടി, സ്ഥിരം സന്ദർശകനായതു കൊണ്ടാകാം, അടുത്തു വന്നു പറയുന്നതു “ഒരു ബുക് ഇറങ്ങിയിട്ടുണ്ട്, മസ്റ്റ് റീഡിംഗാണൂട്ടോ”. ബുക്കും കാണിച്ചു തന്നു “കമ്പിളികണ്ടത്തെ കൽഭരണികൾ“.
Alice Feeney യുടെ ഒരു ത്രില്ലറിൻറെ തിരച്ചിനിടയിലായതിനാലാകാം അന്ന് കമ്പിളികണ്ടത്തിന്റെ കാര്യം പിന്നീട് വിട്ടുപോയിരുന്നു . വീണ്ടും ആഗസ്റ്റിൽ നാട്ടിലെത്തിയപ്പോഴാണ് ബ്ളോസമിൻറെ ബുക് ഷെൽഫിൽ വച്ചു ‘കമ്പിളിക്കണ്ട’വുമായി അടുത്ത മുഖാമുഖം തരപ്പെട്ടത്. അപ്പോഴേക്കും ബുക്കിൻറെ പതിനഞ്ചാം പതിപ്പിറങ്ങിക്കഴിഞ്ഞിരുന്നു! ( നാലു മാസം കൊണ്ട് 15 പതിപ്പുകൾ, മാതൃഭൂമി ബുക്സിൻറെ record).
പാരീസില്‍ അധ്യാപകനും ഗവേഷകനുമാണ് രചയിതാവായ ശ്രീ. ബാബു അബ്രഹാം. നാല് മക്കളുമായി ജീവിതം കെട്ടിപ്പടുക്കുന്ന അമ്മയാണ് ഈ പുസ്തകത്തിലെ ‘ഹീറോ’. ഇതിലെ പല അദ്ധ്യായങ്ങളും വായിച്ചു തീരുമ്പോൾ മനസ്സിൽ സങ്കടക്കടലിൻറെ തിരകൾ ഇളകും. ദുരിതവും പട്ടിണിയും അക്കാലത്തെ തിക്താനുഭവങ്ങളും നേരിട്ട അവഗണനകളും തീമഴ പോലെ പെയ്തിറങ്ങിയ ഒരു ബാല്യവും കൗമാരവും ചങ്കു തുളച്ചു കയറുന്ന ഭാഷയിൽ ബാബു എബ്രഹാം വിവരിക്കുമ്പോൾ നനയുന്ന കണ്ണുകളോടെയേ പലതും വായിക്കാനായുള്ളു.
മദ്യത്തിനടിമയായ അപ്പൻ ഉപേക്ഷിച്ച മൂന്ന് സഹോദരിമാരെയും തന്നെയും ചേര്‍ത്ത് പിടിച്ച അമ്മയുടെ ജീവിത സമരം. കൂലിപ്പണി ചെയ്തും വീട്ട് വേലകൾ ചെയ്തും കല്ലും മണ്ണും ചുമന്നും ആ ധീരയായ അമ്മ മക്കളെ വളർത്തിയെങ്കിലും. പട്ടിണി കൂടിയപ്പോള്‍ അനാഥാലയത്തിലും ബന്ധുജനങ്ങളുടെ വീട്ടിലും കഴിഞ്ഞ ഒരു ബാലന്റെ മനോവ്യാധികൾ ഒക്കെയും ഒപ്പി വക്കുന്നുണ്ട് ബാബു വരികളിലൂടെ.
എണ്ണിയാല്‍ തീരാത്ത ദുരിതങ്ങളുടെ വിവരണങ്ങളാണ്…
അനാഥാലയത്തിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ ചുമക്കുമ്പോൾ മനസ്സിലോടുന്നതു വൈകുന്നേരം വിശപ്പുമാറ്റാന്‍ കിട്ടുന്ന ചോറും ഇറച്ചിക്കറിയുമാണ്. രാവിലെ നാലരക്ക് എഴുന്നേറ്റ് മണ്ണു ചുമന്ന് പിന്നെ 16 കിലോമീറ്റര്‍ നടന്ന് കോളേജില്‍ പോയ പ്രീഡിഗ്രിക്കാലം. ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി….. ഇതിനിടയിൽ പഠിച്ചു റാങ്ക് നേടി ഒന്നാമതായ സന്തോഷങ്ങൾ. സങ്കടങ്ങള്‍ ഏറുമ്പോൾ ദൈവത്തോട് വഴക്കടിക്കുന്നത്, പെങ്ങൾമാരെയും അമ്മയെയും ചേര്‍ത്ത് അണക്കുന്നത്, ദുരിതപർവ്വങ്ങൾ ഒരു തുടർക്കഥയായി ഓടിക്കൊണ്ടിരിക്കുന്ന ചലച്ചിത്രം പോലെ വരികൾവായനക്കാരുടെ മനസ്സിനെ കൊത്തി വലിക്കുന്നു എന്നു പറയാം…
നേരത്തേ എഴുതിയതു പോലെ ഈ ബുക്കിലെ “ഹീറോ” മേരിയെന്ന അമ്മയാണ്.
“തലയ്ക്കു മീതേ വെള്ളം വന്നാല്‍ അതുക്കും മീതേ തോണി വയ്ക്കണം. ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാല്‍, നീന്തല്‍ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലില്‍ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളില്‍ പിടിച്ചുകയറി വെള്ളത്തിലങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങള്‍ കാട്ടുവള്ളികളില്‍ ചേര്‍ത്തുവച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോള്‍ നിന്റെ മനസ്സില്‍. തീരം എത്തിക്കഴിയുമ്പോള്‍ മറ്റാര്‍ക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേയ്ക്ക് തള്ളിവിടണം. മുങ്ങിപ്പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോള്‍ നമ്മുടെയുള്ളില്‍ ഉണ്ടാകുന്ന സ്വാര്‍ത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട്- അതായിരിക്കണം എന്നും നിന്നെ നയിക്കേണ്ടത്”’. കര്‍ത്താവിന്റെ മാതാവിന്റെ പേരുള്ള ആ അമ്മ മക്കള്‍ക്കായി നല്‍കിയ വചനങ്ങൾ!
ഒരേ കുലത്തിൽ ഈശ്വരനും ചെകുത്താനും കുടിയിരിക്കുന്നുണ്ടെന്ന ആപ്തവാക്യത്തെ അക്ഷരാർത്ഥത്തിൽ വിളിച്ചോതുന്ന പ്രാര്‍ത്ഥനാലയങ്ങളും അവിടുത്തെ ദൈവപ്രതിനിധികള്‍ ചുരത്തുന്ന ദാർഷ്ട്യവും പുച്ഛവും അത് മൂലം അവർ ചൊരിയുന്ന ഇരുട്ടു മനസ്സിനെ കുത്തി മുറിവേൽപ്പിക്കുമ്പോഴും അപ്രതീക്ഷിതമായിചിലയിടങ്ങളിൽ നിന്നു വന്ന സ്വാന്തനങ്ങളും പൊൻവെളിച്ചങ്ങളും വിവരിക്കുന്നുണ്ട് ഗ്രന്ഥകാരൻ.
ഒരു അദ്ധ്യായം ഇവിടെ വായിക്കാം👇
അഷ്ടമൂർത്തി അവതാരികയിൽ എഴുതിയതു പോലെ ” വായിച്ചു തീർത്ത് പുസ്തകം അടച്ചു വച്ചാലും ബാബൂ അബ്രഹാമിൻ്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. വെയിലും മഴയും മഞ്ഞുമേറ്റു ഇതിലെ കഥാപാത്രങ്ങൾ കുറേ കാലം കൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്തകത്തിൻ്റെ മികവിനുള്ള സാക്ഷ്യപത്രം “.
ഇതിൽ ദൈവമുണ്ട് , സഭയുണ്ട് , രാത്രിയിൽ അരുതാത്ത കാഴ്ച നിറക്കുന്ന വൈദികനുണ്ട്, ദൈവങ്ങളെ മുന്‍നിര്‍ത്തി അരങ്ങുവാണ മാടമ്പികളായ ദൈവ പ്രതിനിധികൾ ഉണ്ട് . ഇതില്‍ വിശക്കുന്നവനെ, കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചവനെ , പട്ടിണി പാവത്തെ ഓരത്തേക്കു തള്ളിമാറ്റി അപമാനിച്ച ക്രിസ്തു വേഷങ്ങള്‍ ഉണ്ട്. പാപപങ്കിലമായ ദുഷ്‌പ്രേരണയ്ക്ക് ഇടനല്‍കിയ ദൈവ മനുഷ്യരുണ്ട്, സഭാപരിസരം ഉണ്ട്. പട്ടക്കാരുണ്ട്, മേല്‍പ്പട്ടക്കാരുണ്ട്. വൈദികരുടെയും സഭയുടെയും സന്യാസിനിമാരുടെയും കപട മുഖങ്ങൾ ഉള്ളിലെ പ്രകാശം കെടുത്തുമ്പോളും തൻ്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളിലും തണലായി മാറിയ വ്യക്തികൾക്കെല്ലാം ഈ ഓർമ്മ കുറിപ്പിൽ ഇടമുണ്ട്. ബാബുവിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ വ്യക്തികളിൽ ‘ഇയാള്‍ ഇയാളുടെ സ്വപ്നങ്ങളെ തേടി പൊയ്‌ക്കൊള്ളു. ഞാന്‍ കൂടെയുണ്ട് ‘എന്നു പറഞ്ഞ് അനുഗ്രഹിച്ച മാര്‍ത്തോമ്മാ സഭാ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് തിരുമേനി, ജോസച്ചൻ ,ടെസ്സി സിസ്റ്റർ , ഫാദർ ജൂലിയൻ, അന്നം പങ്കുവയ്ക്കുന്ന സുബൈദ, പ്രോത്സാഹനത്തിന്റെ താങ്ങുംതണലുമായ ഇക്ബാൽ സാർ മുതൽ , അങ്ങ് ഫ്രാന്‍സില്‍ മാതൃത്വത്തിന്റെ സ്നേഹസ്പര്ശവുമായി തലോടുന്ന ഫ്രഞ്ച് വനിത കൊളേത്ത് വരെ. ഈശ്വരന്മാരെന്ന് ബാബുവിന് തോന്നിയ നാനാജാതി മനുഷ്യർ:
ആടുജീവിതത്തിനുശേഷം ഇത്രയും വീർപ്പുമുട്ടിച്ച മറ്റൊരു പുസ്തകം വേറെയില്ല.
കമ്പിളികണ്ടത്തെ കുറിച്ച് കൂടുതൽ എഴുതുന്നില്ല, വായിച്ചു തന്നെ അറിയുക.
ദാരിദ്ര്യത്തിന്റെ കുപ്പത്തൊട്ടിയിൽ ജനിച്ച് അനാഥത്വത്തിന്റെ കഥന പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെജീവിതകഥ പറയുന്ന പുസ്തകമാണ് ഷെമി എഴുതിയ “നടവഴിയിലെ നേരുകൾ”
നടവഴിയിലെ നേരുകളെ വിശേഷിപ്പിക്കുന്നതു ആത്മകഥാപരമായ നോവൽ എന്നാണു. കുറച്ചു വലിയ പുസ്തകങ്ങളിലൊന്നാണ് ഇത്. നടവഴിയിലെ നേരുകൾ, 639 പേജുകൾ. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാനാകാത്തതു മുഷിപ്പു കൊണ്ടല്ല. ഷെമി ജീവിതം പറയുന്ന രീതിയും ആഞ്ഞു കൊത്തുന്ന അനുഭവങ്ങൾ വിവരിക്കുമ്പോൾ, അതു വായിക്കുമ്പോൾ ഇങ്ങനെയൊരു ജീവിതം ഇനിയാരും ജീവിക്കരുതേയെന്നും പലപ്പോഴും നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളെകുറിച്ച് നമ്മളാരും ബോധവാന്മാരാകാറില്ലല്ലോ എന്നുള്ള ചിന്ത ഇടക്കിടെ തികട്ടി വരുന്നതു കൊണ്ടും,!
മുപ്പതു വയസ്സുപോലുമെത്തുന്നതിനുമുമ്പ് ആത്മകഥയോ എന്ന് അതിശയപ്പെടുന്നവർക്കായി ആത്മാവിന്റെ നൊമ്പരങ്ങൾ നോവൽ രൂപത്തിൽ മലയാള ഭാഷയ്ക്ക് സമ്മാനിച്ച ഷമിയുടെ ഈ പുസ്തകം വായിച്ചവർ മറ്റുള്ളവരോടു പറഞ്ഞും എഴുതിയും തരംഗമായതാണ്, even ആമുഖങ്ങളോ അവതാരികകളോ പരിചയപ്പെടുത്തലുകളോ ഇല്ലാതെ തന്നെ! പ്രസിദ്ധീകരണത്തിന്റെ ആദ്യമാസത്തിൽ തന്നെ രണ്ടാം പതിപ്പിലെത്തി അത്ഭുതം സൃഷ്ടിച്ച നോവൽ. ബുക്കിന്റെ ചട്ടയിൽ പറയുന്നത് പോലെ തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ!
തുടങ്ങുന്നതു ദുബായിലെ ആശുപത്രിയില്‍ നിന്നും ദേഹം വിട്ടകന്ന നായികയുടെ “ആത്മാവ്” കഥയിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് പോവുമ്പോഴാണ്. 24 വയസ്സു വരെയുള്ള തന്റെ അനാഥത്വത്തിന്റെ ഇരുളടഞ്ഞ പാതയിലൂടെയുള്ള ജീവിത യാത്രയുടെ കഥയാണ് ഷെമിയിതിൽ പറയുന്നത്.
അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു. സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത, ക്ഷയരോഗിയായ, ഇഴഞ്ഞു നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും കാരണക്കാരനായ ഉപ്പാനെയും അയാൾ വെറുത്തു. അവസാനം, ഉപ്പാനെയും ഉമ്മാനെയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു
‘വെളുത്തോർക്കേടേല് കറുത്തൊരണ്ണം’ എന്ന് നിറത്തിൻറെ പേരിൽ മുദ്ര കുത്തി മാറ്റി നിർത്തപ്പെട്ട ഷെമിയുടെ ജീവിതം വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റ മുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ടപ്പോൾ, വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ. സഹോദരൻമാരാകട്ടെ അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായവരും!
അവിശ്വസനീയമായ ജീവിത ദുരന്തങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി അലയുമ്പോഴും, വീട്ടു വേലയ്ക്കു നിൽക്കുമ്പോഴും, കീറിയ ഉടുപ്പുകളും , ഒട്ടിയ വയറുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയത്തോടെ പഠിച്ച അവൾ മിക്ക ക്ലാസിലും ഒന്നാമതെത്തിയെങ്കിലും. ഉപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ ഒരു തുടർക്കഥയായ് പലതവണ ആവർത്തിക്കപ്പെട്ടു. മരുഭൂമിയിലെ കള്ളിമുൾ ചെടിയെ പോലെ ഷെമിയുടെ അതിജീവനത്തിൻ്റെ കഥ ആർക്കും പ്രചോദനമാകും. ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും അവൾ പുലർത്തിയ സഹജീവി സ്നേഹവും കാരുണ്യവും അശരണർക്ക് കൈത്താങ്ങ് കൊടുത്ത് സഹായിക്കുന്ന മനസ്സുണ്ടായിട്ടും സ്നേഹിക്കാനും തൻറെ ഇഷ്ടങ്ങൾക്കും. മനസാക്ഷിക്കും അനുസരിച്ച് ജീവിക്കാനും സ്വന്തം സഹോദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല.
കഷ്ടതകൾക്കിടയിലും ജീവിതത്തെ പോസിറ്റീവായി കാണാനും സമൂഹത്തെ കാരുണ്യത്തോടെ നോക്കാനും ഷെമിക്ക് കഴിഞ്ഞു. അവസാനം, നാട്ടുനടപ്പനുസരിച്ച് നടത്തിയ നിക്കാഹ് ഒഴിഞ്ഞ്, തന്നെ സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചു തന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ: ’ ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട്, മുന്നിലെത്തി നിന്നു ‘.
ഉത്തര മലബാറിലെ ദരിദ്ര മുസ്ലിം സ്ത്രീകളുടെ ജീവിതം ഇത്രയും ആധികാരികമായി വിശദമായി മലയാള സാഹിത്യത്തിൽ അങ്ങിനെ രേഖപ്പെടുത്തി കണ്ടിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ സത്യസന്ധമായി എഴുതുന്നുണ്ടെങ്കിലും സുഗമമായ ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് ഒരു സ്പീഡ് ബ്രേക്കർ പോലെ തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളും നോവലിലുണ്ട്. ഷെമിയുടെ എഴുത്തിലെ സത്യസന്ധതയും ആത്മാർത്ഥതയും കുറച്ചു കാണുകയല്ല, കഥാ, കവിതാ പഠന ക്യാംപുകളിൽ പങ്കെടുത്തു കഴിവു തെളിയിച്ച ആളുമല്ല ഷെമി എന്നുമറിയാം. എങ്കിലും പറയട്ടെ, മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ വലിയ നോവൽ അദ്ധ്യായങ്ങളായി തിരിക്കുകയും നന്നായൊരു എഡിറ്റിംഗും പ്രസാധനത്തിന് മുൻപ് ചെയ്തു ചുരുക്കിയിരുന്നുവങ്കിൽ ആടു ജീവിതത്തേക്കാൾ രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു നടവഴികൾ.
പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ നടവഴിയിലെ നേരുകൾ ഒരു ക്ലാസിക് നോവല്‍ എന്നൊന്നും പുകഴ്ത്തി പറയാന്‍ പറ്റില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ജീവിത സായാഹ്നത്തിൽ അന്യൻറെ വിയർപ്പിന്റെ ഫലം പോലും സ്വന്തം ബയോ ഡാറ്റയിൽ എഴുതി പിടിപ്പിച്ചു ആത്മരതിയടയുന്ന സോ കാൾഡ് ആത്മകഥാകാരന്മാരുടെ “സ്വയം പൊക്കി” വഴിയിലൂടെയല്ല ഷെമിയുടെ സഞ്ചാരം. നമ്മൾ ഒരിക്കലും കാണാനോ കേള്‍ക്കാനോ ഇഷ്ടപ്പെടാത്ത ഒത്തിരി അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ഈ നോവല്‍ സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്ക് നേരെ ഒരു ചോദ്യചിഹ്നമായി മലയാളികളുടെ വായനാലോകത്ത് എന്നുമുണ്ടാവും.
ആമുഖങ്ങളോ അവതാരികകളോ പരിചയപ്പെടുത്തലുകളോ ഇല്ലാതെ പ്രസിദ്ധീകരണത്തിന്റെ ആദ്യമാസത്തിൽ തന്നെ രണ്ടാം പതിപ്പിലെത്തി അത്ഭുതം സൃഷ്ടിക്കുന്ന 500 രൂപയോളം വില വരുന്ന 639 പേജുകളുള്ള തന്റെ പുസ്തകത്തിന്റെ റോയൽറ്റിത്തുക എക്കാലത്തേക്കും തെരുവിലെ ബാല്യങ്ങൾക്കാണു ഷെമി സമർപ്പിക്കുന്നത്. നടവഴിയിലെ നേരുകൾ എന്ന പുസ്തകം നിങ്ങൾ വാങ്ങുമ്പോൾ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും സഹയാത്രികയായ ഒരു പെൺകുട്ടിയുടെ അനുഭവത്തോടൊപ്പം യാത്ര പോകുക മാത്രമല്ല ചെയ്യുന്നത്; ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളെ പോലെയുള്ള അവഗണിക്കപ്പെട്ട തെരുവ് മക്കൾക്ക് നേരെയുള്ള കാരുണ്യത്തോടെയുള്ള ഒരു തലോടൽ കൂടിയാണ്.
ഷെമിയുമായി നടത്തിയ സംഭാഷണം ( കടപ്പാട്: ഇടം മാഗസിൻ) താൽപര്യമുള്ളവർക്ക് ഇവിടെ കാണാം, കേൾക്കാം 👇
“മരണക്കൂട്ട് :ഒരു ‘ശവംവാരി’യുടെ ആത്മകഥ” എന്ന ജീവിത ഓർമ്മ പുസ്തകം നിങ്ങളുടെ കണ്ണുകൾ നനയിക്കില്ല, പക്ഷേ നിങ്ങളെ അമ്പരപ്പിക്കും!
വിനുവെന്ന “അസാധാരണമായൊരു മനുഷ്യന്റെ ആത്മകഥയാണ് ” നിയാസ് കരീം ഇതിലൂടെ ജീവിതമെഴുത്തായി പറയുന്നതു.
‘ഇടമിതിഹലോകത്തില്‍പരമാവധിയാണൊരു ചുടുകാടാണതു ചൊല്ലാതറിയാമല്ലോ’ എന്നു കരുണയിലൂടെ കുമാരനാശാൻ ശ്മശാന ഭീകരത വർണിക്കുന്നുണ്ട്. ശ്മശാനത്തിലുറങ്ങുന്ന, മൃതദേഹത്തോട് സംസാരിക്കുന്ന, കേൾവിക്കാരായി മൃതദേഹങ്ങൾ കൂട്ടിനുള്ള ഒരാളുണ്ട് ആലുവ പരിസരത്തു, വിനു.പി .
പതിനഞ്ചാം വയസ്സു മുതല്‍ ആലുവക്കാരന്‍ വിനുവിന്റെ കൈകളിലൂടെ കടന്നുപോയത് ആയിരക്കണക്കിന് മൃതദേഹങ്ങളാണ്. ശവംവാരിയെന്നു വിളിച്ച് ആളുകള്‍ അകറ്റി നിര്‍ത്തുമ്പോഴും അഴുകിയും പുഴുവരിച്ചും ഈച്ചയാര്‍ത്തും കിടന്ന, ഒഴുകിയതും തൂങ്ങിയതും വിഷംകുടിച്ചു കിടന്നുമായ ആയിരക്കണക്കിന് മൃതദേഹങ്ങളെ സ്വന്തം കൈകള്‍ കൊണ്ട് കോരിയെടുത്ത് മാന്യമായി സംസ്‌കരിക്കുകയോ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്ത വിനുവെന്ന വ്യക്തിയെ സമൂഹം ശവംവാരിയെന്നുവിളിച്ച് ആട്ടിയകറ്റി. ജാതിയുടേയോ മതത്തിൻറെയോ നിറത്തിൻറെയോ പേരിലല്ല, മറിച്ച് മനസ്സറിഞ്ഞ് ഇഷ്ടത്തോടെ ചെയ്യുന്ന ഒരു തൊഴിലിൻറെ പേരിൽ സമൂഹം ഇരുട്ടിൽ തള്ളിയ മനുഷ്യൻറെ അനുഭവങ്ങളാണീ ബുക്കിൽ.
Joise Pj facebook ൽ എഴുതുന്നു:
“ഒരു പുസ്തകം കുറച്ചു നേരത്തെക്കെങ്കിലും എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. വിനു എന്ന മനുഷ്യന്റെ ആത്മകഥ ആണ് “മരണകൂട്ട്” എന്ന ഈ പുസ്തകം. നിയാസ് കരീം എന്ന യുവ എഴുത്തുക്കാരന്റെ ആദ്യ പുസ്തകം.
അപമൃത്യുവിനരായ മൃതദേഹങ്ങൾ എടുക്കുന്നതാണ് വിനുവിന്റെ തൊഴിൽ. അങ്ങനെ നാട്ടുകാർ വിനുവിന് ഇട്ട പേരാണ് ശവംവാരി..
വിനുവിന് ഏകദേശം ഇപ്പോ 40 വയസായി കാണും. ഓർമ വെച്ച കാലം മുതൽ ഇന്നോളം വരെയുള്ള സംഭവങ്ങൾ ആണ് പുസ്തകത്തിലുള്ളത്.
എറണാകുളം ആലുവ സ്വദേശി ആണ് വിനു. തന്റെ തൊഴിലിന്റ പേരിൽ ഒരു അപ്രഖ്യാപിത ഊരുവിലക്ക് അല്ലെങ്കിൽ ഭ്രഷ്ട് ഉണ്ടായിരുന്ന വ്യക്തി ആണ് വിനു.
ട്രെയിൻ ഇടിച്ചു ചിന്നഭിന്നമായ ശരീരങ്ങൾ , ആഴ്ചകളായി പുഴയിൽ ഒഴുകിനടക്കുന്ന, തൂങ്ങി മരിച്, പുഴുവരിച്ച ശരീരങ്ങളൊക്കെ എടുത്ത് പോലീസിനെ സഹായിക്കൽ ആണ് വിനു ചെയ്യുന്നത്.
പല അനാഥ മൃതദേഹങ്ങളും സ്വന്തം ചെലവിൽ വിനുവാണ് അടക്കം ചെയ്യുന്നത് പോലീസിന്റെ സഹായത്തോടെ.
തന്റെ നാട്ടിൽ നിന്നും ഒരു ചായ അല്ലെങ്കിൽ ഹോട്ടലിൽ കേറി ഒരു ഊണ് കഴിക്കാൻ പോലും പലരും സമ്മതിച്ചിരുന്നില്ല.
നാടും നാട്ടുകാരും ബന്ധുക്കളും അടക്കം സകലരും കുറ്റം പറയുമ്പോഴും വിനുവിനെ ചേർത്ത് പിടിച്ചത് വിനുവിന്റെ ആശാന്മാർ എന്ന് വിളിക്കുന്ന ഗുരുക്കന്മാരും, പോലീസും ആണ്..
വിനുവിന്റെ ആദ്യ ഭാര്യ ഈ ജോലിയാണ് തന്റെ ഭർത്താവ് ചെയ്യുന്നത് എന്നറിഞ്ഞപ്പോ ഉപേക്ഷിച്ചു പോയതാണ്. എന്റെ കൂടെ ജീവികണമെങ്കിൽ ഈ ജോലി ഉപേക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ വിനു പറഞ്ഞത് ” മറ്റേത് ജോലി ചെയ്താലും എനിക്കൊരു സംതൃപ്തി കിട്ടില്ല എന്നാണ് “
വിനുവിന്റെ ജീവിതത്തിൽ മിക്കപ്പോഴും രാത്രി ഏതെങ്കിലും സ്മശാനത്തിൽ ആയിരിക്കും കിടന്നുറങ്ങുക, അവിടെയുള്ള മൃതദേഹങ്ങളോട് സംസാരിക്കും. ഒരു മനുഷ്യൻ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്ന പോലെ വളരെ അത്യാവശ്യമുള്ള ഒന്നാണ് നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നുള്ളത്.. വിനുവിന് അത് മൃതദേഹങ്ങൾ ആയിരുന്നു.
ആരും തിരിഞ്ഞു നോക്കാനില്ലാത്ത, ആർക്കും വേണ്ടാത്ത അനാഥ മൃതദേഹങ്ങളെ ആദരവോടെയും സ്നേഹത്തോടെയും അർഹിച്ച രീതിയിൽ അടക്കം ചെയ്ത് ഈ ഭൂമിയിൽ നിന്ന് അവരെ പറഞ്ഞയക്കുകയാണ് വിനു.
ആരും ഇറങ്ങാൻ മരിക്കുന്ന കൊക്ക, അടിയോഴുക്കുള്ള പുഴകൾ എന്നിവയിൽ ഇറങ്ങി സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി കൊണ്ടാണ് വിനു ഇതൊക്കെ ചെയ്യുന്നത്.
ഒരു വീടു പോലുമില്ലാത്ത ധാരാളം കടബാധ്യതകൾ ഉള്ള വ്യക്തിയാണ് വിനു. എന്നിട്ടും വിനുവിന്റെ ആഗ്രഹം ഒരു സ്മശാനമാണ്. അതിന്റെ നോട്ടക്കാരൻ ആവണം. മൃതദേഹമായി ആർക്കും വരാവുന്ന ഒരു സ്മശാനം.
വിനുവിന്റെ പുസ്തകത്തിലെ ഒരു ഹൃദയ സ്പർശിയായ രംഗം ഉണ്ട്.:
തന്റെ ആത്മാർത്ഥ സുഹൃത്തും, ഒരേ സ്കൂളിൽ പഠിക്കുന്ന മിഥുൻ എന്ന തന്റെ കൂട്ടുകാരൻ ഒരു ദിവസം പുഴയിൽ മുങ്ങി മരിച്ചു.
മൂന്നാം ദിവസമാണ് ബോഡി കിട്ടിയത്.. പുഴയിൽ നിന്ന് ബോഡി കരയിലെത്തിക്കാൻ അന്ന് അവിടെ ഉണ്ടായിരുന്ന പലരോടും ശവം വാരൽ തൊഴിൽ ചെയ്തിരുന്ന വിനുവിന്റെ ആശാന്മാർ സഹായം ചോദിച്ചപ്പോൾ നാറ്റം കൊണ്ട് ആരും അതിന് തുനിഞ്ഞില്ല.
കേട്ടപാടെ തന്റെ കൂട്ടുകാരന്റെ അടുത്തേക്ക് പോവാൻ പുഴയിലേക്ക് എടുത്ത് ചാടി.. എല്ലാവരും മൂക്ക് പൊത്തി നിന്ന് വിനു ഒഴികെ..
വിറയ്ക്കുന്ന കയ്യോടെ വിനു തന്റെ കൂട്ടുകാരനെ വലിച്ച് കരയിൽ എത്തിച്ചു..
പിന്നീട് ഒരുപാട് ദിവസങ്ങൾക്കുശേഷം വിനുവിന് ഒരു സർവീസ് സെന്ററിൽ ജോലി കിട്ടി. ഒരു ദിവസം സർവീസ് സെന്ററിലെ മുതലാളി വിനുവിന് ശവം വാരുന്ന ജോലിയാണെന്ന് അറിഞ് നാളെ മുതൽ “കണ്ട ശവമൊക്കെ എടുക്കുന്നവൻ എന്റെ കടയിലേക്ക് ജോലിക്ക് വരണ്ട” എന്ന് പറഞ്ഞു”
സങ്കടം കൊണ്ട് വിനുവിന്റെ കണ്ണുകൾ നിറഞ്ഞു.
കരഞ്ഞത്, തന്റെ കൂട്ടുകാരൻ മിഥുന്റെ അച്ഛനായിരുന്നു തന്നോട് അങ്ങനെ പറഞ്ഞ ആ മുതലാളി എന്നോർത്താണ് ..
മിഥുന്റെ ശവം ആണ് ആദ്യമായി വിനു എടുത്തത്, ആരും എടുക്കാൻ വരാതായപ്പോൾ..
അതൊന്നും പറയാൻ നിക്കാതെ വിനു അവിടെ നിന്ന് പോയി…
സ്വന്തം നിയോഗം എന്താണെന്നു മനസിലാക്കാൻ ഭാഗ്യം ലഭിച്ച അപൂർവം വ്യക്തികളിൽ ഒരാൾ ആണ് വിനു.. നാളെ വിനുവിന്റെ ഈ സേവനത്തിനു ലോകത്തിന്റെ അംഗീകാരം കിട്ടും..
സ്വന്തം വീട്ടുകാരെ അല്ലേ വിനു ആദ്യം നോക്കേണ്ടത് എന്ന് ആരേലും വിനുവിനോട് ചോദിച്ചാൽ വിനു പറയും ” കേരള പോലീസ് ഉള്ളടത്തോളം അവർ നോക്കിക്കോളും എന്റെ വീട്ടുകാരെ എന്നാണ് “.
✍️Joise Pj ( facebook)
Joise എഴുതിയതൂ പോലെ ഈ പുസ്തകം വായിക്കുന്നവർ ഒന്നമ്പരക്കും. നമ്മുടെ നാട്ടിലും ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? ഈ ബുക്ക് വായിച്ചവർ കുറച്ചു നേരത്തെക്കെങ്കിലും തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് ഒന്ന് മാറ്റി വക്കും.
ഈ ലോകത്ത് ആരൊക്കെയാണ് വലിയവന്‍? ചെറിയവന്‍? എന്ന സമൂഹത്തിന്റെ മഞ്ഞക്കണ്ണട മാറ്റിവയ്‌ക്കാൻ സമയമായെന്ന് ഈ കൃതി നമ്മെ ഓര്‍മിപ്പിക്കും.
പുസ്തകത്തിൻറെ ബാക്ക് കവറിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ കുറിപ്പുണ്ട്
കുറിപ്പ്:
“വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക് എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്‍ഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്ത നിര്‍വൃതി അനുഭവിക്കുന്നു. – സന്തോഷ് ഏച്ചിക്കാനം
വിനുവുമായുള്ള ഇന്റർവ്യൂ ഇവിടെ വായിക്കാം👇


2 Comments
👌👌👌❤️❤️❤️
👌👌👌