“രവിയേട്ടാ, നമുക്കങ്ങ് തിരിച്ചു പോയാലോ. എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. വൈകിട്ട് അവർ വരുമ്പോൾ പറയാം.” ഉമയുടെ സ്വരത്തിൽ വിഷാദം കലർന്നു.
“ആലോചിക്കാം ഉമേ, നീയൊന്നു സമാധാനപ്പെട്.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ഇനി സമാധാനപ്പെടാൻ വയ്യ. നിങ്ങൾ ഇവിടിരുന്ന് ആലോചിക്ക്. ഞാൻ വിളക്ക് കത്തിച്ചിട്ടു വരം.” അവൾ എഴുനേറ്റു.
“നീ ഇവിടെ വിളക്ക് കത്തിപ്പ് തുടങ്ങി വയ്ക്കേണ്ടായിരുന്നു. മക്കൾക്ക് തിരക്കിനിടയിൽ അത് തുടരാൻ പറ്റുമോ.”
“പറ്റുമെങ്കിൽ ചെയ്യട്ടെ. ഏതായാലും നമ്മൾ ഇവിടെ ഉള്ളടത്തോളം ഞാൻ സന്ധ്യാദീപം കത്തിക്കും.” ഉമ അകത്തേക്ക് പോയി.
ഏകമകളും കുടുംബവും താമസിക്കുന്ന ഡൽഹിയിലെ ഫ്ലാറ്റാണ്. മകൾ രശ്മിയും മരുമകൻ രാജീവും IT മേഖലയിൽ ജോലി ചെയ്യുന്നവർ. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിലാണ് മോൾക്ക് ജോലി കിട്ടിയത്. സഹപ്രവർത്തകനായ രാജീവിനെ പ്രണയിച്ചപ്പോൾ മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതു കൊണ്ട് വിവാഹം നടത്തി. ആദ്യമൊക്കെ ഇടക്കിടക്ക് അവർ നാട്ടിലേക്ക് വന്നിരുന്നു. ഞങ്ങളും മാസത്തിലൊരിക്കൽ അങ്ങോട്ട് പോകുമായിരുന്നു. പിന്നെ അവർക്ക് മകൻ ജനിച്ചു, മകൾ ജനിച്ചു, ജോലിയിൽ ഉയർച്ചയായി, അതോടെ തിരക്കായി, നാട്ടിലേക്കുള്ള വരവും കുറഞ്ഞു. അതിനൊപ്പം രാജീവിന് കഴിഞ്ഞ വർഷം ഡൽഹിയിലേക്ക്
സ്ഥലംമാറ്റമായി. മകളും ട്രാൻസ്ഫർ വാങ്ങി കുട്ടികളുമായി ഡൽഹിയിലേക്ക് പോരുന്നു. അത്രയും യാത്ര പ്രയാസമായതു കൊണ്ട് ഞങ്ങൾ ഇതുവരെ ഡൽഹിയിൽ വന്നിട്ടില്ലായിരുന്നു. കുട്ടികളുടെ വെക്കേഷനു പോലും അവർ ഈ വർഷം നാട്ടിലേക്ക് വന്നില്ല. രണ്ടുപേർക്കും പുതിയ പ്രോജക്ടിന്റെ തിരക്ക് കൊണ്ടാണത്രേ വരവ് മാറ്റി വച്ചത്. അത് കൊണ്ടാണ് ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും തിരക്കില്ലാത്ത ഞങ്ങൾ ഇങ്ങോട്ട് വരാൻ തീരുമാനിച്ചത് . അങ്ങിനെയാണ് ഈ ഫ്ലാറ്റിന്റെ എട്ടാമത്തെ നിലയിലെ അപ്പാർട്മെൻ്റിൽ അഞ്ചു ദിവസം മുൻപ് ഞങ്ങൾ എത്തിച്ചേർന്നത് . കുട്ടികളെ കണ്ടപ്പോൾ യാത്രാക്ഷീണമൊക്കെ മറന്നു. അവർക്കും വലിയ സന്തോഷമായി.
രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് മകൾ വന്നു പറഞ്ഞു.
“അച്ഛാ, രാവിലെ എട്ടു മണിക്ക് ഞങ്ങൾ ഓഫീസിലേക്ക് പോകും. മക്കൾക്ക് എട്ടു മുപ്പതിന് സ്കൂൾബസ്സ് വരും. അവരെ സെർവെൻറ് കയറ്റി വിട്ടോളും.”
ഞങ്ങൾ വന്നിട്ട് ദിവസം അഞ്ചു കഴിഞ്ഞു. ഇതുവരെ മക്കളോട് നേരാംവണ്ണം ഒന്നു മിണ്ടാൻ കഴിഞ്ഞിട്ടില്ല. അവർക്ക് തിരക്കോട് തിരക്ക് .
വിളക്ക് കത്തിച്ചിട്ട് ഉമ അടുത്തു വന്നിരുന്നു. എട്ടു മണി കഴിഞ്ഞപ്പോൾ പതിവു പോലെ മകളും മരുമകനും വന്നു. നിങ്ങൾ ആഹാരമൊക്കെ കഴിച്ചോ, പ്രത്യേകിച്ച് വിശേഷമൊന്നുമില്ലല്ലോ എന്നൊക്കെ കുശലം ചോദിച്ചു കൊണ്ട് മകൾ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.
“നിങ്ങൾ ഇത്തിരി നേരം ഇവിടിരിക്ക്. ഒരു വിഷയം സംസാരിക്കാനുണ്ട്. ഞങ്ങൾ നാളെ നാട്ടിലേക്ക് തിരിച്ചു പോയാലോ എന്നു വിചാരിക്കുന്നു. ടിക്കറ്റ് ശരിയാക്കാൻ പറ്റുമോ രാജീവ്.”
“അയ്യോ, അതെന്താ അങ്ങിനെ പറയുന്നത്. രണ്ടാഴ്ച ഞങ്ങൾക്കൊപ്പം നിൽക്കാമെന്ന് പറഞ്ഞല്ലേ വന്നത്. ഒരു മാസം പിടിച്ചു നിർത്തണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. എന്നിട്ടിപ്പോ അഞ്ചു ദിവസം കഴിഞ്ഞപ്പോൾ പോകണമെന്ന് പറയുന്നത് കഷ്ടമാണ്. എന്താ അച്ഛാ കാര്യം.” മോൾക്ക് സങ്കടമായി.
“മറ്റൊന്നും കൊണ്ടല്ല കുട്ടികളേ. കൊച്ചുമക്കളുടെ കളി ചിരികൾ ആസ്വദിച്ച് നിങ്ങൾക്കൊപ്പം രണ്ടാഴ്ച സന്തോഷമായി കഴിയാനാണ് ആരോഗ്യസ്ഥിതി നല്ലതല്ലെങ്കിൽ കൂടിയും ഞങ്ങൾ ഇവിടേക്ക് വന്നത്. പക്ഷെ, നിങ്ങളുടെ ഈ തിരക്കു പിടിച്ച ജീവിതം കണ്ടിട്ട് വിഷമമാണ് വരുന്നത്. രാവിലെ എഴുന്നേറ്റാൽ പോകാനുള്ള തിരക്കിൽ നിങ്ങൾക്ക് മിണ്ടാൻ കൂടി നേരമില്ല. എട്ടു മണിയാകുമ്പോൾ നിങ്ങൾ ഇറങ്ങും. എട്ടരയാകുമ്പോൾ കുഞ്ഞുങ്ങൾ സ്കൂളിലും പോകും. ഹിന്ദിക്കാരി സെർവന്റ് ഒരു ദിവസത്തേക്കുള്ള ആഹാരം ഉണ്ടാക്കി വച്ചിട്ട് പിന്നാലെ ഇറങ്ങും. അവർക്കും തിരക്കാണ്. അല്ലേലും ഹിന്ദി മാത്രം അറിയുന്ന അവരോട് എന്ത് സംസാരിക്കാൻ. പകൽ ഈ ഫ്ലാറ്റിനകത്ത്, അല്ലെങ്കിൽ ബാൽക്കണിയിൽ മറ്റു ഫ്‌ളാറ്റുകളുടെ നരച്ച ഭിത്തികളും നോക്കി, സമയം കഴിച്ചു കൂട്ടും. വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ടു നേരെ ട്യൂഷൻ സ്ഥലത്തേക്കല്ലേ പോകുന്നത്. പിന്നെ സന്ധ്യ കഴിഞ്ഞ് എല്ലാവരും കൂടി തിരിച്ചു വരും. അത് കഴിഞ്ഞാലോ, കുളിയൊക്കെ കഴിഞ്ഞ് നിങ്ങൾ രണ്ടുപേരും ലാപ്ടോപിന്റെ മുന്നിലേക്കിരിക്കും. മക്കൾ കുറച്ചു നേരം കാർട്ടൂൺ കണ്ടു കഴിഞ്ഞാൽ പഠിത്തം , ഹോം വർക്ക് ഒക്കെയായി. കിടക്കാൻ പോകുന്നതിനു മുൻപ് ഗുഡ്നൈറ്റ് അപ്പൂപ്പാ, അമ്മൂമ്മേ എന്ന് പറയുന്നതാണ് ആകെയുള്ള സംഭാഷണം. നിങ്ങളുടെ തിരക്കുകൾ കൊണ്ടാണെന്നറിയാം, എന്നാലും എന്തിനാ മക്കളെ ഞങ്ങൾ ഇങ്ങനെ ശ്വാസം മുട്ടി ഇവിടെ കഴിയുന്നത്.” എന്റെ സ്വരം ഇടറി.
“അച്ഛാ …….” മോളുടെ കണ്ണുകൾ നിറഞ്ഞു.
“അച്ഛനും അമ്മയും ക്ഷമിക്കണം. ഞങ്ങൾ IT ഫീൽഡിൽ ജോലി ചെയ്യുന്നവരല്ലേ. പ്രോജക്ടുകൾ തന്നാൽ ഇത്ര ദിവസത്തിനകം തീർക്കണമെന്നാണ് നിയമം. അത് തെറ്റിയാൽ കഴിവ് കുറവായി കണക്കാക്കി കമ്പനി ചിലപ്പോൾ പിരിച്ചു വിട്ടെന്നിരിക്കും. വീട്ടിൽ കൂടി ജോലി ചെയ്താലേ സമയത്ത് തീർക്കാൻ പറ്റുകയുള്ളൂ. മക്കളുടെ പഠിത്തക്കാര്യത്തിൽ പോലും ശ്രദ്ധിക്കാൻ കഴിയാത്തതു കൊണ്ടാണ് അവരെ ട്യൂഷ്യന് വിടുന്നത്. നിങ്ങൾ ഉള്ളപ്പോൾ ലീവെടുത്തു പുറത്തൊക്കെ പോകണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷെ ഈ തിരക്ക് കാരണം പറ്റുന്നില്ലല്ലോ. നിവർത്തികേട് കൊണ്ടാണമ്മേ.” രാജീവ് ഇടറിയ സ്വരത്തിൽ പറഞ്ഞു.
“രണ്ടാഴ്ച നിങ്ങളെ കാണാമെന്ന സന്തോഷമെങ്കിലും ഇപ്പോഴുണ്ട്. അതുകൊണ്ട് പോകല്ലേ അമ്മെ.” മോൾ ഉമയെ കെട്ടിപ്പിടിച്ചു.
“ശരി കുഞ്ഞുങ്ങളെ, ഞങ്ങൾ നിൽക്കാം. എന്നാലും പറയുകയാണ്. തിരക്കുകൾക്കിടയിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് ജീവിതത്തിലെ ഏറ്റവും നല്ലൊരു ഭാഗമാണ് . അത് മനസ്സിലാക്കണം. നിങ്ങളുടെ കുട്ടിക്കാലം ഓർത്തു നോക്കൂ. സമയത്തിന്റെ കെട്ടുപാടുകളിൽ കുടുങ്ങിയായിരുന്നോ നിങ്ങൾ ജീവിച്ചത്. വയസ്സാകുമ്പോൾ ഓർത്തു സന്തോഷിക്കാൻ നിങ്ങൾക്കൊരു സുന്ദരമായ ബാല്യമുണ്ട്. പക്ഷെ, നിങ്ങളുടെ മക്കൾക്കോ. മറ്റൊരു ജീവിതം അവർ കണ്ടിട്ടില്ലാത്തതുകൊണ്ട് യന്ത്രം പോലെയുള്ള ഈ ജീവിതം അവർ ആസ്വദിക്കുന്നു. അതുകൊണ്ട് വർഷത്തിൽ കുറച്ചു ദിവസങ്ങളെങ്കിലും നാട്ടിൽ വന്നു നിൽക്കണം. ഈ കുഞ്ഞുങ്ങൾക്ക് തിരക്കൊഴിഞ്ഞ ഒരു സുന്ദരബാല്യവും വേണ്ടേ . “
തീർച്ചയായും ശ്രമിക്കാം എന്നു പറഞ്ഞു കൊണ്ട് അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു. അപ്പോൾ ഞങ്ങളും എന്ന് പറഞ്ഞു കൊണ്ട് രണ്ടു കുഞ്ഞിത്തലകളും മാറോട് ചേർന്നു.
#എന്റെ രചന ബ്ലോഗ് മത്സരം #തിരക്ക്


6 Comments
തിരക്കിൽ അവർക്ക്എന്താണു നഷ്ടപെ ടുന്നതെന്നു പോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു തലമുറ.കഥ നന്നായി❤️
ജീവിക്കാൻ വേണ്ടി ഓടുന്നു.. അതിനിടയിൽ ജീവിതം മറന്നു പോകുന്ന…
നല്ല രചന മിനി. സമയ.ഒട്ടും തന്നെ കിട്ടാത്ത കുട്ടികൾ.അവരുടെഅവസ്ഥ ഇല്ല അവർക്ക് അല്ലേ അറിയൂ.
നല്ലെഴുത്ത് 👌
തിരക്കുകൾക്കിടയിൽ ജീവിക്കാൻ സമയം കിട്ടാത്തവരാണ് നമ്മുടെ മക്കളിൽ മിക്കവരും.
വിരസതയാണെങ്കിലും കുറച്ചു ദിവസങ്ങളെങ്കിലും അവരോടൊപ്പം കഴിയുകയല്ലാതെ നമുക്ക്എന്തു ചെയ്യാൻ കഴിയും?
നല്ല രചന മിനീ♥️🌹
ഇഷ്ടമായിട്ടോ♥️♥️
ഇന്നിന്റെ യാഥാർത്ഥ്യം തുറന്നു കാണിക്കുന്ന രചന. ആരുടെയും കുറ്റമല്ല. ജീവിതത്തിന് വേഗം കൂടി. അതിൽ പലതും നഷ്ടപ്പെടുന്നു.
നല്ല രചന👏❤️