അധികം കൊട്ടിയാഘോഷിക്കപ്പെടാത്ത, മുൻപൊരിക്കലും അതിനെ കുറിച്ചു കേൾക്കാനിടവരാത്ത കാലത്താണ് അടിവസ്ത്രത്തിൽ പൊടുന്നനെ കാണപ്പെട്ട രക്തക്കറയുടെ രൂപത്തിൽ ആർത്തവം എന്നെ തൊടുന്നത്. തലേന്ന് കഴിച്ച ബീറ്റ്റൂട്ട് ഉപ്പേരിയുടെ പരിണിത ഫലമാണെന്നാണ് ആദ്യം കരുതിയത്. അത്രയൊക്കെ ബോധമേ അന്നുണ്ടായിരുന്നുള്ളു എന്നതാണ് സത്യം. കഴുകി കഴുകി, കഴുകലിന്റെ അങ്ങേയറ്റമായപ്പോൾ പുറത്തു പറയാൻ പറ്റാനാവാത്ത വിധം ഒരു ഭാരം എന്റെ നെഞ്ചിൽ കിടന്നു പുളഞ്ഞു. മരിക്കാൻ പോവുകയാണെന്ന തോന്നലും ഇടക്ക് ജനിക്കാതിരുന്നില്ല. ഞാൻ മരിച്ചാൽ കരയുന്നവരുടെ ലിസ്റ്റെടുക്കാനും മറന്നില്ല.
നാലാം നാൾ പാവാടയുടെ പിറകിൽ ആരോ കണ്ടെത്തിയ ഉണങ്ങിയ രക്തക്കറകൾ കാണപ്പെട്ടതിനു ശേഷം അന്നുവരെ ഉണ്ടായിരുന്ന ഞാനല്ലതായി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല എനിക്ക്. നാലു ദിവസം എങ്ങനെയാണു ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു തുണിയുടെ പോലും കനമില്ലാതെ ഞാനത് കൊണ്ടു നടന്നത് എന്ന് ആലോചിച്ചു കൂട്ടുമ്പോൾ ഒരു അത്ഭുതം എന്നെ വന്നു മൂടും. മുൻപൊരിക്കലും പോയിട്ടില്ലാത്ത അത്രയും തവണ വാഷ്‌റൂമിൽ പോയി ഇരുന്നതിന്റെ, കഴുകി കഴുകി പുറത്തു വരാനാവാത്ത വിധം കുഴിച്ചു മൂടിയ ആ സത്യത്തിന്റെ നിശബ്ദതയിൽ ഞാൻ വല്ലാതെ അഭിമാനിച്ചു.
തൊട്ടടുത്ത നിമിഷം മുതൽ ഞാനൊരു തടവറയിലാക്കപ്പെട്ടിരുന്നു. വീട്ടിൽ അയിത്തമായവർക്കായി മാത്രം ഒഴിച്ചിട്ടിരുന്ന വെളിച്ചമില്ലാത്ത മുറിയും പഴയ ചാക്കുകൾ കൊണ്ടുണ്ടാക്കിയ കട്ടിയുള്ള തലയിണയും പലരും കിടന്നു തേഞ്ഞ ഓലപ്പായയും പലയിടത്തും കീറി പേരിനു മാത്രം പുതപ്പെന്നു പറയപ്പെടുന്ന കീറത്തുണിയും കാലങ്ങളായി അയിത്തമായവർ മാത്രം ഉപയോഗിച്ച് പോന്നിരുന്ന വക്കു പൊട്ടിയ സ്റ്റീൽ പാത്രവും അതിന്റെ ഇരട്ടപെറ്റതാണെന്നു തോന്നിപ്പിക്കുന്ന നിറം മങ്ങിയ ഗ്ലാസും എന്നോട് പെട്ടന്നു തന്നെ കൂട്ടായി.
ഒരു പുരുഷന്റെ കൈകൾ ഒരിക്കൽ പോലും പതിഞ്ഞിട്ടില്ലാത്ത ഒറ്റപ്പെട്ട ആ വസ്തുക്കൾ എന്നിൽ ആശ്ചര്യം ഉളവാക്കി. ആണായി ജനിച്ചാൽ മതിയായിരുന്നു എന്ന് ആ കുറച്ചു നേരങ്ങൾ കൊണ്ട് തന്നെ ഞാൻ ആഗ്രഹിച്ചു പോയിരുന്നു. ഒറ്റയ്ക്കു കിടക്കാൻ പേടിയുള്ള ഞാൻ ഇരുട്ടിനെ സ്നേഹിക്കാൻ തുടങ്ങി. മുൻപെല്ലാം ഉറക്കത്തെ ഇടയ്ക്ക് വിഛേദിച്ചു കടന്നു വരാറുള്ള മഞ്ഞ പാമ്പുകളെ ഞാൻ കൂട്ടിനു കിടത്താൻ തുടങ്ങി.
മഞ്ഞളും നല്ലെണ്ണയും കൂട്ടിയുണ്ടാക്കിയ ഒരു മിശ്രിതം ദേഹത്തു തേച്ച്, തലയിൽ കാച്ചിയ എണ്ണയിട്ട് അസ്സലൊരു കുളി പാസ്സാക്കി വരുമ്പോഴേക്കും വെളിച്ചമില്ലാത്ത റൂമിലെത്തുമ്പോൾ ഉള്ളി നെയ്യിൽ മൂപ്പിച്ചു പാകമാക്കിയെടുത്ത ചോറും പുഴുങ്ങിയ മുട്ടയും പഴവും വക്കു പൊട്ടിയ പാത്രങ്ങളിൽ പ്രത്യക്ഷപ്പെടും. നിറം മങ്ങിയ ഗ്ലാസിൽ കാച്ചിയ പശുവിൻ പാലും ഇടം പിടിക്കും. അരിഷ്ട്ടങ്ങളുടെയും ലേഹ്യത്തിന്റെയും മണം മുറിയിൽ അവിടവിടങ്ങളിലായി പറ്റിപ്പിടിച്ചു നിൽക്കും.എത്ര രാജാകീയമായ ദിവസങ്ങളായിരുന്നവ. പ്രാർത്ഥന ശീലമില്ലാത്ത ഞാൻ ആ ദിവസങ്ങൾ തീർന്നു പോവാതിരിക്കാൻ സ്വാർത്ഥ മനസ്സോടെ പ്രാർത്ഥനയെ കൂട്ടുപിടിച്ചു. പുതിയ വസ്ത്രങ്ങളുടെ മണം വല്ലപ്പോഴും വന്നു ചേർന്നിരുന്ന എന്റെ ശരീരം ആനന്ദലബ്ധി കൈക്കലാക്കി.
സമ്മാനങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന ഞാൻ ഒന്നുകൂടി വലിയ കുട്ടിയാവണമെന്ന് വെറുതെ ആഗ്രഹിച്ചു.
പക്ഷെ പിന്നീടുള്ള മാസങ്ങൾ നേരെ വിപരീതമായിരുന്നു. ആദ്യമായി ഋതുമതിയായപ്പോൾ പൊക്കി നടന്നിരുന്നവർ രണ്ടാമത്തെ വട്ടം നോട്ടങ്ങൾ കൊണ്ട് മാറ്റി നിർത്താനും അയിത്തത്തിന്റെ, തൊട്ടു തീണ്ടായ്മയുടെ ചുഴിയിൽ എന്നെ തള്ളിയിടാനും മത്സരിച്ചു കൊണ്ടിരുന്നു. ആദ്യ മാസത്തിൽ തോന്നിയ ധാരണകൾ എല്ലാം തെറ്റാണെന്ന് പഠിച്ചു തുടങ്ങിയ പിന്നീടുള്ള നാളുകളിൽ അയിത്തമാവുന്നതിന്റെ കരിഞ്ഞ ചുവ ഞാൻ അനുഭവിച്ചു. അയിത്തം ഒരു പാപമാണെന്ന് ഞാൻ അന്നൊക്കെ കഠിനമായി വിശ്വസിച്ചു. ആരെങ്കിലും എന്നെ യാദൃശ്ചികമായി തൊട്ടാൽ അവർക്കല്ല, എനിക്കാണ് അതിന്റെ കുറ്റമെന്ന് ഞാൻ പഠിക്കാൻ ശീലിച്ചു. അയിത്തമായിരിക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ ചെന്നു നിൽക്കുന്നതിൽ നിന്ന് ഞാൻ സ്വയം ഒഴിഞ്ഞു മാറാനും പഠിച്ചു.
അന്നെല്ലാം തുണിയാണ് ഉപയോഗിക്കാറുള്ളത്. പഴയ ഉപയോഗ്യ ശൂന്യമായ മുണ്ട് കീറി നീളവും വീതിയും പാകമാക്കി അടിവസ്ത്രത്തോടൊട്ടിച്ചു വെക്കുമ്പോൾ തുണിയിൽ താങ്ങാനാവാത്ത പരുവത്തിൽ രക്തം തുടയിടുക്കുകളിലൂടെ ഒലിച്ചിറങ്ങും. അറപ്പിന്റെ ഭാവ മാറ്റങ്ങളൊന്നുമില്ലാതെ രക്തം മുക്കിക്കുടിച്ച തുണിക്കീറുകൾ വൃത്തിയാക്കുകയും വെയിലത്ത് ഉണക്കി സൂക്ഷിക്കുകയും അടുത്ത വരവിൽ കാണാമെന്നു പറഞ്ഞു എന്റെ ആർത്തവ ദിനങ്ങൾ അവയോട് യാത്ര പറയുകയും ഭദ്രമായി അലമാരയിൽ അവയെ മടക്കി വെക്കുകയും ചെയ്യും.
രക്തത്തിന്റെ ഒഴുക്കിനെ തടയാൻ തുണിക്കീറുകൾക്ക് ഒരു പരിധി വരെ കഴിയാതെ വന്നപ്പോഴാണ് പിന്നീട് പാഡിലേക്ക് കളം മാറ്റാൻ തുടങ്ങിയത്. തുണിയേക്കാൾ സൗകര്യപ്രദമാണെന്ന് തോന്നിയെങ്കിലും രക്തമൂറ്റി കുടിച്ച വാസന അരക്കു കീഴെ പൊതിയുമ്പോൾ “നീ പിരീഡ്സ് ആണോ” എന്ന ചോദ്യത്തിൽ അല്ലെന്ന് പറയാനുള്ള യോഗ്യത മറക്കപ്പെടും. പിരീഡ്സ് ആണെന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നൊരു മണം എന്നെ പൊതിഞ്ഞു തുടങ്ങിയിരുന്നു. ഉപയോഗിക്കാൻ സുഖമുള്ളതാണെങ്കിലും അതിന്റെ സംസ്കരണ സാധ്യത വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്ന തോന്നലിൽ ആണ് മെൻസ്‌ട്രുൽ കപ്പിലേക്ക് കാലെടുത്തു വെക്കുന്നത്.
ജീവിതത്തിൽ എടുത്ത ഏറ്റവും നല്ലൊരു തീരുമാനമായി ഞാനതിനെ കണ്ട് തുടങ്ങിയിരിക്കുന്നു. ആദ്യത്തെ ഉപയോഗത്തിലുള്ള അസൗകര്യവും പേടിയും എല്ലാം ഉൾക്കൊള്ളാൻ മനസ്സ് സജ്ജമാക്കപ്പെട്ടിരുന്നു. ഇതിലേറെ എന്തൊക്കെ അനുഭവിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടലിൽ ഭയം എന്നെ മുറിച്ചു കടന്നു പോയി.
ഒരിക്കലുപയോഗിച്ചാൽ പിന്നീട് ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പലയാവർത്തി ഉപയോഗിച്ചവർ അടിവരയിട്ട് പറയുമ്പോൾ ഒരു പുച്ഛത്തോടെ അതിനെ സമീപിച്ച എന്നോട് എനിക്ക് സഹതാപം തോന്നി. ഉപയോഗിക്കാതെ മാറ്റി വെച്ച ഇരുപതോളം വർഷങ്ങളെ ഞാൻ മനസ്സിൽ നൂറു വട്ടം കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. മാനസികമായി ഉപയോഗിക്കാൻ തയ്യാറാവുക എന്നതാണ് ആദ്യത്തെ ഘട്ടമെന്നും ഇൻസർട്ട് ചെയ്യുമ്പോൾ ഉള്ള വേദനയെ ആക്‌സെപ്റ്റ് ചെയ്യാൻ ശ്രമിക്കുക എന്നതാണ് രണ്ടാമത്തെ ഘട്ടവുമെന്ന് ഓർമ്മിക്കട്ടെ. ഇനി പാഡിലേക്കോ തുണിയിലേക്കോ ഒരു തിരിച്ചു പോക്കില്ലാത്ത വിധം ഞാൻ മാറ്റങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. വൃത്തിയായും ആരോഗ്യപരമായും കൊണ്ടു നടക്കുക എന്നതിൽ കവിഞ്ഞു ബുദ്ധിമുട്ടുകളൊന്നും മെൻസ്‌ട്രുൽ കപ്പ്‌നു ഉള്ളതായിട്ട് ഇപ്പോൾ തോന്നുന്നില്ല.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
പഴയ ഓർമ്മകളും പുതിയ ലോകത്തിന്റെ സാധ്യതകൾ എത്ര സൗകര്യമെന്ന അനുഭവ കുറിപ്പും വളരെ നന്നായിരിക്കുന്നു.
ഒറ്റപ്പെടുന്ന ആ ദിവസങ്ങളെക്കുറിച്ച് കൂട്ടുകാരികൾ പറഞ്ഞ അറിവേയുള്ളൂ….. തികച്ചും പുരോഗമന ചിന്താഗതിയുള്ള വീട്ടുകാരായതിനാൽ ഇതൊരു സ്വഭാവിക ശാരീരിക പ്രവർത്തനം എന്നാണ് അമ്മ പറഞ്ഞു തന്നത്…….. നന്നായെഴുതി👍❤️
ഓർമ്മകൾ നന്നായി എഴുതി👌🌹