പായൽ പിടിച്ച മതിൽക്കെട്ടിനു മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും മരിയ സിസ്റ്റർ പുറത്തേക്കിറങ്ങി…
കാലം ഏൽപ്പിച്ച ക്ഷതങ്ങൾ മതിലിൽ കാണുന്നതല്ലാതെ വലിയ മാറ്റങ്ങളൊന്നും കാണുന്നുണ്ടായിരുന്നില്ല. ഓട്ടോക്കാരന് പണം കൊടുത്തു ബാഗ് തോളിലേക്ക് എടുത്തിട്ടു ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു. ഗേറ്റിൽ നിന്ന് കുറച്ചു ദൂരം നടക്കണം വീട്ടിലേക്ക്,
ഒരുകാലത്ത് തന്‍റെ കാലടികൾ പതിയാത്ത ഒരു സ്ഥലം പോലും ആ തൊടിയിൽ ഉണ്ടായിരുന്നില്ലല്ലോ എന്നോർത്ത് അവർ ഒന്ന് നെടുവീർപ്പെട്ടു. മുറ്റത്തിന് അരികിലുള്ള മുല്ല തളിർത്തു പൂക്കൾ നിറഞ്ഞു നിൽക്കുന്നു. അന്തരീക്ഷത്തിൽ മുല്ലപ്പൂവിന്‍റെ ഹൃദ്യമായ മണം തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ചാച്ചൻ എന്തോ വായിക്കുന്നു, ഭാഗ്യം, ഇത്തവണ ആ കൈയ്യിൽ സിഗരറ്റ് കാണാനില്ലല്ലോ.
മുറ്റത്തെ ചരലുകൾ ഞെരിയുന്ന ശബ്ദം കേട്ട് ചാച്ചൻ തലയുയർത്തി നോക്കി, കാഴ്ചയ്ക്ക് മങ്ങൽ ആയി തുടങ്ങിയതിനാൽ കണ്ണുകളുടെ മുകളിൽ കൈ വച്ച് സൂക്ഷിച്ചുനോക്കി… ‘ ‘നൈത്താമ്മയോ!’അപൂർവമായ ചിരി ചാച്ചന്‍റെ ചുണ്ടിൽ വിടർന്നു, സാവധാനം പുഞ്ചിരി വലിയ ചിരിക്കു വഴിമാറിക്കൊടുത്തു…
‘കേറി വാടി നിന്നെ ഞാൻ ഇപ്പോ ഓർത്തതേയുള്ളൂ’.
മരിയ സിസ്റ്റർ വരാന്തയിൽ ബാഗ് വെച്ച് ചാച്ചന്‍റെ ചാരുകസേരയുടെ അടുത്തിരുന്നു ആ കൈകളിൽ തൊട്ടു.
‘യാത്രയൊക്കെ സുഖമായിരുന്നോ മോളെ?’ മരിയയുടെ തലയിൽ തടവിക്കൊണ്ട് ചാച്ചൻ ചോദിച്ചു.
‘ദൈവകൃപയാൽ സുഖമായിരുന്നു, ഇവിടം വരെ ഒരു മലയാളി കുടുംബം ഉണ്ടായിരുന്നു. അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പെടാൻ സാധിച്ചു. ‘. ചാച്ചന്‍റെ കണ്ണുകളിൽ തന്നെ നോക്കി അവൾ തുടർന്നു: ‘എന്താ തലമുടിയൊക്കെ മുഴുവനും കളഞ്ഞോ?’
‘ഓ, അത് പഴയതുപോലെ വളരുന്നില്ല, പിന്നെ പ്രായം കുറേ ആയില്ലേ. ‘
മരിയ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പഴയ ഗൗരവം ഒന്നും കാണാനില്ല. ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കമായ മുഖം പോലെ…
‘എന്നാ പണിയാ, അവിടെത്തന്നെ ഇരിക്കാതെ അകത്തോട്ട് കേറി വാ, ‘ വാതുക്കൽ നിന്നും അമ്മച്ചി അകത്തേക്ക് വിളിച്ചു.
‘നൈത്താ കൊച്ചു പോയി കാപ്പി വെള്ളം കുടിച്ചിട്ട് വാ. ‘
ചാച്ചന് ഇപ്പോഴും പഴയ സ്നേഹം തന്നെ, തന്നെ നൈത്താ എന്നു വിളിക്കുക ചാച്ചൻ മാത്രം. സത്യത്തിൽ ആ വിളി കേൾക്കുമ്പോൾ താൻ വീണ്ടും കൊച്ചുകുട്ടി ആയതുപോലെ… ഒപ്പം ഹൃദയത്തിന് ഒരു ലാഘവത്വം അനുഭവപ്പെടുന്നു.
ബാഗ് എടുത്തു കൊണ്ട് അകത്തേക്ക് കയറി കുട്ടിക്കാലത്തെ തന്‍റെ മുറിയിലേക്കാണ് അമ്മ മരിയയെ കൊണ്ടുപോയത്, അടച്ചിട്ട വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ കാറ്റോട്ടം ഇല്ലാതെ കിടക്കുന്ന വായുവിന്‍റെ ഗന്ധം ആ മുറിയിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
‘ഇപ്പോൾ ഈ മുറി ആരും ഉപയോഗിക്കാറില്ല. ആരെയും ഈ മുറിയിൽ ചാച്ചൻ കിടത്തുകയും ഇല്ല. ’ ജനാല തുറന്നിട്ടുകൊണ്ട് അമ്മച്ചി തുടർന്നു, ‘നീ ആ ഫാനിന്‍റെ സ്വിച്ച് ഒന്നിട്ടേ, ഞാൻ ഇന്നലെ എല്ലാം തുടച്ചിട്ടതേയുള്ളൂ. മോള് കുളിച്ചിട്ടു വാ ഞാൻ കുടിക്കാൻ കാപ്പി എടുക്കാം. ’അമ്മച്ചി പുറത്തേക്കിറങ്ങി.
ഒരിക്കൽ തന്‍റെ ലോകമായിരുന്ന മുറി. തന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച ഇടം. ലോകത്തിന്‍റെ പല കോണുകളിൽ പോയിട്ടും ഈ മുറിയിൽ നിന്നും കിട്ടിയിരുന്ന ആ പ്രത്യേക സുഖം വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. മനസ്സ് ഒന്ന് പതറിയോ? മരിയയ്ക്ക് ഒരു സംശയം. തലയിലെ വെയിൽ(സിസ്റ്റേഴ്സിന്‍റെ ശിരോവസ്ത്രം) അഴിച്ചെടുത്തു മേശപ്പുറത്തുവച്ചു, ബാഗിൽ നിന്നും സോപ്പും ടർക്കിയുമെടുത്ത് ബാത്റൂമിൽ കയറിയപ്പോൾ പുതിയ തോർത്തും സോപ്പും എല്ലാം അവിടെ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ എന്തോ ഒരു പ്രത്യേക സന്തോഷം തോന്നി. കുളിച്ച് തിരികെ വന്നപ്പോൾ കണ്ണാടിയിൽ അറിയാതെ നോക്കി പോയി, കുട്ടിക്കാലത്തെ ശീലം!
അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മച്ചി കാപ്പിയും പഴം പുഴുങ്ങിയതും മേശപ്പുറത്ത് എടുത്തു വച്ചിട്ടുണ്ട്. കാപ്പി കുടിക്കുമ്പോൾ അമ്മച്ചിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു… വലിയ മാറ്റങ്ങൾ ഒന്നുമില്ല, കുറച്ചുകൂടി വണ്ണം വെച്ചിട്ടുണ്ട്, അത്ര തന്നെ.
‘ദാ, ഈ കാപ്പിയും കൂടി കുടിക്കൂ, അതായിട്ടു ബാക്കി വയ്ക്കേണ്ട. ’ അമ്മച്ചിയുടെ സംസാരം അവരെ ചിന്തകളിൽ നിന്നുണർത്തി.
’ഇപ്പോൾ നിങ്ങളുടെ കൂടെ മലയാളികൾ ഒക്കെ ഉണ്ടോ?’
‘ഒരാളുണ്ട്’. ഗ്ലാസിൽ അലിയാതെ കിടന്ന പഞ്ചസാര വിരൽകൊണ്ട് തോണ്ടി തിന്നുന്നതിനിടയിൽ പറഞ്ഞു.
അടുക്കള ജനാലയിൽ കൂടി നോക്കുമ്പോൾ ചാച്ചൻ നടക്കുന്നത് മരിയ കണ്ടു. വേഗം പൈപ്പിൻ ചുവട്ടിൽ നിന്നും കൈകഴുകി, ചാച്ചൻ പറമ്പിലേക്കാണ് പോകുന്നത്. പറമ്പിന്‍റെ ഒരു അരികിലായി കപ്പ നട്ടിട്ടുണ്ട്. ചാച്ചൻ വേഗം ഒരു കപ്പച്ചോട് പിടിച്ചിളക്കി. ചരലുള്ള മണ്ണായതിനാൽ കപ്പഒന്നും പൊട്ടാതെ മുഴുവനായി പറിഞ്ഞു കിട്ടി.
‘നൈത്താ, ഇത് മതിയോ നിനക്ക്?’ കപ്പ കമ്പ് ഒടിക്കുമ്പോൾ ചാച്ചൻ ചോദിച്ചു.
‘മതി ചാച്ചാ’, എന്നു പറയുമ്പോൾ അവരുടെ മിഴി നിറയുന്നുണ്ടായിരുന്നു. അവസാനം താൻ അമ്മച്ചിയെ വിളിച്ചപ്പോൾ കപ്പ തിന്നാൻ കൊതിയാവുന്നു എന്നുപറഞ്ഞത് ചാച്ചനറിഞ്ഞു കാണണം, ഈ സ്നേഹത്തിനു മുന്നിലാണ് താനെന്നും തോറ്റു പോയിട്ടുള്ളത്. അടർത്തിയെടുത്ത രണ്ടു മൂന്ന് കപ്പ പിടിച്ചു ചാച്ചന്‍റെ ഒപ്പം വീട്ടിലേക്ക് നടന്നു. ചാച്ചനെ ഇപ്പോൾ സിഗരറ്റിന്‍റെ മണമില്ല. ഒരിക്കൽ താൻ എത്ര ആവേശത്തോടുകൂടി ആസ്വദിച്ച മണമായിരുന്നു അത്!
ചാച്ചൻ പുകവലിക്കാറില്ലേ?
‘ഈയിടെ വലിക്കാറില്ല, ഒരു സുഖം തോന്നാറില്ല. പ്രായമാകുന്തോറും ശരീരത്തിന്‍റെയും മനസ്സിന്‍റെയും ശക്തി കുറയും, അപ്പോൾ ലഹരിയേക്കാൾ ആവശ്യകത പ്രിയപ്പെട്ടവരുടെ സാമീപ്യമാണ്’.
അത് അത് തന്നെ കൊള്ളിച്ചു പറഞ്ഞതാണെന്ന് മരിയയ്ക്ക് മനസ്സിലായി മഠത്തിൽ ചേരുന്നതിനു അന്നുമിന്നും എതിർത്തിട്ടുള്ളത് ചാച്ചൻ മാത്രമായിരുന്നു.
‘എടീ, ഇത് വേഗം പുഴുങ്ങി മുളകും പൊട്ടിച്ചു നൈത്താക്ക് കൊടുക്ക്. ‘
പതിവില്ലാത്ത വിധം ചാച്ചൻ നൈത്താക്കൊപ്പം കഴിക്കാനിരുന്നു!
സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും തിണ്ണയിലിരുന്ന് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. മരിയ മുറ്റത്തുകൂടി നടക്കുകയായിരുന്നു, മുല്ലപ്പൂവിന്‍റെ മണം അവിടെയെല്ലാം വ്യാപിച്ചിട്ടുണ്ടായിരുന്നു. ആകാശത്തിലേക്ക് നോക്കുമ്പോൾ മേഘങ്ങളുടെ ഒപ്പമെത്താൻ ചന്ദ്രൻ ഓടുന്നു. ഇടയ്ക്ക് മേഘപാളിക്കുള്ളിൽ ഒളിക്കും. സത്യത്തിൽ ഇവിടുത്തെ ചന്ദ്രന് ഭംഗി കൂടുതലാണോ? മരിയ പതിയെ ചാച്ചന്‍റെ ചാരുകസേരയുടെ അടുത്ത് ചെന്നിരുന്നു.
‘നിന്‍റെ മുടിയൊക്കെ നരച്ചു തുടങ്ങിയല്ലോ, ’ മരിയയുടെ തലയിലൂടെ കൈകൾ ഓടിച്ച് ചാച്ചൻ ചോദിച്ചു.
‘അത് പിന്നെ വെള്ളത്തിന്‍റെ കേടാണെന്ന് തോന്നുന്നേ. ’
മരിയ ചാച്ചന്‍റെ കാലിലേക്ക് ചാരിയിരുന്നു പറഞ്ഞു. അമ്മച്ചി നാട്ടിലെയും കുടുംബത്തിലെയും വിശേഷങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. ഒടുവിൽ ചെറുതായി ആടാൻ തുടങ്ങി ഇത് കണ്ടപ്പോൾ മരിയയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനൊരു മാറ്റവുമില്ല കിട്ടിയ സമയത്ത് അമ്മച്ചിക്ക് ഒരു ഉറക്കം അത് പതിവാണ്. ആരും ഒന്നും സംസാരിച്ചില്ല എങ്കിലും ഹൃദയം കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു അവർ. ഇരുട്ടിൽ പല രൂപങ്ങളും സ്വീകരിക്കുന്ന ചെടികൾ നിലാവ് പരക്കുമ്പോൾ ചെടികളായ പരിണമിക്കുന്ന കാഴ്ച മരിയ കൗതുകപൂർവ്വം നോക്കിയിരുന്നു. കാരണം ഒരിക്കൽ ഈ കാഴ്ചകണ്ട് എത്ര തവണ അലറി വിളിക്കുകയും ചാച്ചന്‍റെ കൈയുടെ ചൂട് അനുഭവിക്കുകയും ചെയ്തിട്ടുണ്ടന്ന ഓർമ്മകൾ അവരിൽ ചിരിയുണർത്തി.
‘എന്നാ മോള് പോയി കിടന്നോ, യാത്രാ ക്ഷീണം ഒക്കെ ഉണ്ടാകുമല്ലോ, ആ കിടന്നുറങ്ങുന്നവളെ കൂടി വിളിച്ചേക്ക്. ’
ചാച്ചൻ മുറ്റത്തേക്കിറങ്ങി. മരിയ അമ്മച്ചിയെ തട്ടിവിളിച്ചു അകത്തേക്ക് കയറി തന്‍റെ മുറിയിലേക്ക് കയറി കുറച്ചു വെള്ളം കുടിച്ച് ഫാൻ ഓണാക്കി കുറച്ചു സമയം ഇരുന്നു, സാവധാനം കട്ടിലിൽ കിടന്നു. യാത്രാക്ഷീണം അവരെ വേഗം നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എട്ടു മണിയുടെ സൈറൺ മുനിസിപ്പാലിറ്റിയിൽ നിന്നും മുഴങ്ങിയപ്പോൾ ആണ് മരിയ കണ്ണുതുറന്നത്. സ്വന്തം വീട്ടിൽ ഉറങ്ങാൻ കിട്ടുന്ന സ്വാതന്ത്ര്യം എവിടെയും നിന്ന് ലഭിക്കില്ലെന്ന് സത്യം അവൾക്ക് ബോധ്യമായി. വേഗം റെഡിയായി റൂമിൽ നിന്നും പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ഒരു വലിയ ചട്ടിയിൽ കുറേ കരിമീനും അവൾക്ക് ഏറെ ഇഷ്ടമുള്ള കക്കയിറച്ചിയും! മരിയ കുറച്ച് സമയത്തേക്ക് ഒന്നും സംസാരിച്ചില്ല. ചാച്ചന്‍റെ അടുത്ത് ചെന്നിരുന്നു ആ മുഖത്തേക്ക് നോക്കി ഇരുന്നു.
ഗൌരവത്തിന്‍റെ മേൽ കുപ്പായമിട്ട് കടലോളം സ്നേഹം ഒളിപ്പിച്ചിരുന്ന മനുഷ്യൻ. ഇദ്ദേഹത്തിനെ ആണോ അമ്മച്ചിയും എല്ലാവരും പരുക്കൻ എന്നു പറയുന്നത്?
രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ മരിയ പതിയെ പറമ്പിലേക്ക് ഇറങ്ങി. പറമ്പിന്‍റെ അതിര് വയലായിരുന്നു. വയലിൽ കൃഷി ഒന്നുമില്ലാത്തതിനാൽ തരിശായി കിടക്കുകയായിരുന്നു. വയലിന്‍റെ അക്കരെയുള്ള വീടുകൾക്ക് എല്ലാം മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. പഴമ എവിടെയും കാണാനില്ല. അല്ല, താൻ പഴയകാലങ്ങളിൽ ജീവിക്കുന്നത് കൊണ്ടായിരിക്കാം മരിയ തന്നെ തന്നെ തിരുത്തി. എന്നും താൻ ഓർമ്മകളിൽ ആണല്ലോ ജീവിക്കുന്നത്. മരിയയുടെ കണ്ണുകൾ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന തൊടിയിലേക്ക് അവളറിയാതെ എത്തിച്ചേർന്നു… പണ്ട് ആ വീട് ശരിക്കും കാണാമായിരുന്നു ഇപ്പോൾ കാറ്റിലാടുന്ന മരച്ചില്ലകളുടെ കാരുണ്യത്തിൽ മാത്രം കാണാം.
അവർ പതിയെ വയലിലേക്ക് ഇറങ്ങി വരമ്പിലൂടെ നടന്നു കൈത്തോടിന്‍റെ അടുത്തെത്തിയപ്പോൾ അതിലേക്ക് ഇറങ്ങിനടന്നു, കണ്ണീര് പോലുള്ള വെള്ളത്തിലൂടെ തോടിന്‍റെ അടിവശം കാണാൻ സാധിക്കുന്നു! അതിലൂടെ കുറച്ചു നടന്നു. എന്തോ പറഞ്ഞറിയിക്കാനാവാത്ത വിധം സുഖം! തോട്ടിൽ നിന്നും കയറി വീണ്ടും വരമ്പിലൂടെ നടന്നു കുറച്ചു മാറിയുള്ള വലിയ തോടിനരികിലെത്തി. പായലുകൾ നിറഞ്ഞു തുടങ്ങിയിരിന്നു. കുറച്ചുനേരം സൂക്ഷിച്ചു നോക്കിയപ്പോൾ അപ്പോൾ പായലിനു മുകളിൽ ഇരിക്കുന്ന പച്ച മാക്രിയെ കണ്ടെത്തി. ചെറുപ്പം മുതലുള്ള ഒരു ശീലം ആയിരുന്നു അത്, ചുറ്റുപാടും നോക്കിയപ്പോൾ ഒരു മൺക്കട്ട കണ്ടു, അതെടുത്തു പച്ച മാക്രിക്കൊരു ഏറ് കൊടുത്തു. ഏറുകൊണ്ട് അത് വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. ഭാഗ്യം ഇപ്പോഴും ഉന്നത്തിന് വലിയ കോട്ടമൊന്നും വന്നിട്ടില്ല. കൈയിലെ പൊടി തട്ടിക്കളഞ്ഞു കൊണ്ട് മരിയ മനസ്സിലോർത്തു.
ദൂരെ നിന്നും കണ്ട ആ തൊടിയിലേക്ക് അവൾ നടന്നു… ആ വീട്ടിലേക്കുള്ള പടിക്കെട്ടിനടുത്ത് കുറച്ചുസമയം ചിന്തിച്ചു നിന്നു. ആ പടിക്കെട്ട് കയറുമ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി വരികയായിരുന്നു… ഇപ്പോഴും ആ ബദാം പടർന്നു പന്തലിച്ചു നിൽക്കുന്നു, പരിസരം എല്ലാം പുല്ലുകൾ തുടങ്ങിയിരുന്നു. ഒരുകാലത്ത് പ്രൗഡിയോടെ നിന്നിരുന്ന വീട് നാശത്തിന്‍റെ വക്കിലാണ്. മുറ്റത്തുനിന്ന് ഒന്ന് മുരടനക്കി.
‘ദാ വരണൂ’… ദേവകിയേടത്തിയുടെ സ്വരം! അവർ പതിയെ നടന്ന് ഉമ്മറത്തു നിന്നും മരിയയെ സൂക്ഷിച്ചുനോക്കി.
‘അല്ല ഇത് ആരാ മോളായിരുന്നോ?’ ഓടി വന്നു കെട്ടിപ്പിടിച്ചു ദേവകിയേടത്തി. അവരെ നല്ല പുക മണമുണ്ടായിരുന്നു. ‘മോള് എപ്പോളാ വന്നത് ?’കണ്ണീർ തുടച്ചു കൊണ്ട് ദേവകിയേടത്തി ചോദിച്ചു.
‘ഇന്നലെ വന്നു, പിന്നെ എന്തിനാ എപ്പോഴും എന്നെ കാണുമ്പോൾ ഈ കരച്ചിൽ ?ഇനി കാണുമ്പോൾ കരഞ്ഞാൽ നല്ല തല്ലു തരും ഞാൻ. ‘
‘സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞതാ, മോള് എപ്പോ വന്നാലും എന്നെ കാണാൻ വരുമല്ലോ അത് ഓർത്തുപോയി. ‘
മരിയയുടെ കൈപിടിച്ച് വരാന്തയിൽ ഇരുവരും ഇരുന്നു.
‘ഇപ്പോൾ ഇവിടെ ഒറ്റയ്ക്കാണോ?’
‘കഴിഞ്ഞ വൃശ്ചികത്തിൽ ഞാൻ മുറ്റത്ത് ഒന്ന് വീണു. പിന്നെ ഇപ്പോ ഇടത്തേ കാലിന് ഒരു ബലക്കുറവാണ്, കൂട്ടിന് ആരും ഇല്ലാത്തതിനാൽ എന്‍റെ അനിയത്തിയുടെ മോനും കുടുംബവുമുണ്ട്. ‘
‘അത് നന്നായി ഒറ്റയ്ക്കുള്ള ജീവിതം അത്ര സുഖം ഉള്ളതല്ല. ’ ദേവകിയേടത്തിയുടെ കൈയ്യിൽ മുറുകെ പിടിച്ചു മരിയ പറഞ്ഞു.
‘മോള് വാ, കുടിക്കാൻ ഒന്നും രണ്ടുപേരും കൂടി അകത്തേക്ക് കയറി അടുക്കളയിൽ ചെന്നു നിന്ന് മരിയ ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചു.
‘എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ’; അടുക്കളവാതിൽ വഴി മരിയ പുറത്തേക്കിറങ്ങി.
‘അല്ല മോളെ ഇനി എന്നാ വരിക?’
‘ഒന്നും പറയാൻ പറ്റില്ല, മഠത്തിൽ നിന്നും അവധി കിട്ടുമ്പോൾ വരാം. ‘
‘മരിക്കുന്നതുവരെ ഗിരീഷ് നിന്നെപ്പറ്റി പറയുമായിരുന്നു. വായാടിയും കുറുമ്പിയുമായ നിന്നെ ആരു കെട്ടി കൊണ്ടുപോകുമെന്ന്— ഇപ്പോ ആ വായാടി കല്യാണവും വേണ്ടെന്നു പറഞ്ഞു പോയി, കല്യാണം കൂടാൻ ഇരുന്നവൻ ഭൂമിയിൽനിന്നേ വിടപറഞ്ഞു’. ഒരു ദീർഘനിശ്വാസത്തോടെ തെക്കുവശത്തായി നിൽകുന്ന തെങ്ങിനെ നോക്കി ദേവകിയേടത്തി നിന്നു.
മരിയ ഒന്നും പറഞ്ഞില്ല, ആ തെങ്ങിനെ നോക്കി പിന്നെ പതിയെ വയലിലേക്ക് നടന്നു. തന്‍റെ തീരുമാനം തെറ്റായി പോയോ? ഗിരീഷുമായൂള്ള അടുപ്പം ചാച്ചൻ അറിഞ്ഞതുമുതൽ എന്നും പ്രശ്നങ്ങളായിരുന്നു. വീട്ടിൽ എന്നും വഴക്ക്… പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഗിരീഷും അകന്നു തുടങ്ങിയത് പോലെ… എല്ലാവരോടുമുള്ള വാശിക്ക് അന്ന് നേരെ മഠത്തിൽ ചേരാൻ ഇറങ്ങി. അന്നും അമ്മച്ചി കരയുകയായിരുന്നു, സത്യത്തിൽ ആ കണ്ണീർ ഇന്നും തോർന്നിട്ടില്ല.
സത്യത്തിൽ എല്ലാവരെയും തോൽപ്പിക്കാൻ പോയ താനാണ് പരാജയപ്പെട്ടതെന്ന യാഥാർത്ഥ്യം മരിയയ്ക്ക് ബോധ്യമായി. തന്‍റെ വീട്ടിലേക്കു കയറുമ്പോൾ മരിയ ഒന്നുകൂടി അവിടേക്ക് തിരിഞ്ഞു നോക്കി ഒരു നെടുവീർപ്പോടെ കൂടി വീട്ടിലേക്ക് നടന്നു.
രാത്രിയിൽ വാതിലിൽ മുട്ടുന്നത് കേട്ട് മരിയ എണീറ്റ് വാതിൽ തുറന്നു. ചാച്ചനായിരുന്നു!
‘എന്താ ചാച്ചാ കുടിക്കാൻ എന്തെങ്കിലും വേണോ?’
‘ഒന്നും വേണ്ടാ, നിന്നോട് സംസാരിക്കാൻ വന്നതാ, ’ കസേരയിൽ ഇരുന്നുകൊണ്ട് ചാച്ചൻ തുടർന്നു : ’ഞാൻ ഒരു ക്രൂരനായിരുന്നെന്നു തോന്നുന്നുണ്ടോ?’
‘എന്തിനാ ചാച്ചാ, ആവശ്യമില്ലാത്തതൊക്കെ സംസാരിക്കുന്നത് ? അന്ന് ഒരു വാശി ഉണ്ടായിരുന്നു എന്നത് സത്യം തന്നെ, പക്ഷേ ഈ ജീവിതം ഞാൻ പൂർണ്ണമനസ്സോടെ സ്വീകരിച്ചതാ, ’ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു മരിയ പറഞ്ഞു.
’എന്‍റെ മോളു പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്, എന്നിരുന്നാലും നിന്‍റെ കണ്ണുകളിൽ ആ പഴയ തിളക്കം കാണുന്നില്ല ഞാൻ… ആത്മവിശ്വാസം കളഞ്ഞു പോയതുപോലെ… ’
‘എന്‍റെ ചാച്ചാ, എല്ലാവരെക്കാളും കൂടുതൽ എന്നെയാണ് ചാച്ചൻ സ്നേഹിക്കുന്നത്, അതായിരിക്കാം ചാച്ചന് ഇതുപോലെ ഒക്കെ തോന്നുന്നത്, ’ചാച്ചന്‍റെ കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് മരിയ തുടർന്നു :‘വാ പോയി കിടക്കാം, ആവശ്യമില്ലാത്തതൊക്കെ മനസ്സിൽ നിന്നും കളയൂ. മരിയ ചാച്ചനെ കിടക്കയിൽ കിടത്തി അടുത്തു തന്നെ ഇരുന്നു. ഉറക്കമായി എന്ന് കരുതി എണീക്കാൻ നോക്കിയപ്പോൾ ചാച്ചൻ അവരുടെ കൈയ്യിലെ പിടിവിട്ടില്ലായിരുന്നു… കടുത്ത മാനസിക പിരിമുറുക്കം ചാച്ചൻ അനുഭവിക്കുന്നുണ്ടെന്ന് ആ മുഖം കാണുമ്പോൾ മനസ്സിലാകും. മരിയ അമ്മച്ചിയെ ഒന്നു നോക്കി, ഒന്നും അറിയാതെ ഉറങ്ങുന്നു… പകലും മുഴുവൻ പണിയും പോരാത്തതിനു ചാച്ചനും! പിന്നെ എങ്ങനെ തളരാതെ ഇരിക്കും!കയ്യിലെ പിടുത്തത്തിന് ശക്തി കുറഞ്ഞപ്പോൾ മരിയ പതിയെ എണീറ്റ് തന്റെ മുറിയിൽ പോയി കിടന്നു. മനസ്സ് വല്ലാതെ കലുഷിതമായിരുന്നു… കുറ്റബോധം അവളെ വല്ലാതെ ചുറ്റി വരിഞ്ഞു മുറുക്കുകയായിരുന്നു.
തന്‍റെ വാശിയിൽ എന്തു താൻ നേടി? നഷ്ടങ്ങളല്ലാതെ ഒന്നും ഇല്ല… പ്രിയപ്പെട്ടവരൊക്കെ അകന്നു, സത്യത്തിൽ തന്നെ ആരും സ്നേഹിക്കുന്നില്ല. എല്ലാവർക്കും തന്‍റെ വസ്ത്രത്തോടുള്ള ബഹുമാനം മാത്രം! തന്‍റെ റൂമിൽ തന്നെയുള്ള ഫിലോമിന സിസ്റ്ററെ പെട്ടെന്ന് ഓർമ്മ വന്നു: പ്രായാധിക്യം മൂലം കിടപ്പിലായ അവരെ കാണാൻ ആരും വരാറില്ല. എന്തിനേറെ ഒരേ മഠത്തിൽ തന്നെ താമസിക്കുന്ന മറ്റുള്ളവർ പോലും അന്വേഷിക്കാറില്ല. പിന്നെ കുടുംബക്കാരെകുറിച്ച് എന്ത് പറയാൻ?
ബാഗിലേക്ക് തന്‍റെ വസ്ത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു മരിയ. ‘എന്താടി നിനക്ക് തന്നു വിടാൻ ഒന്നുമില്ലല്ലോ, ’താടിക്ക് കൈ കൊടുത്ത് അമ്മച്ചി തുടർന്നു;‘ കുറച്ചു ദിവസം കൂടി ഉണ്ടാകും എന്നാ കരുതിയത്. ’
അതിന്‍റെ ആവശ്യമൊന്നുമില്ല അമ്മച്ചീ, ഞാൻ തിരികെ ചെല്ലുമ്പോൾ ഫിലോമിന സിസ്റ്റർ മാത്രമായിരുന്നു ഞാനെന്താ കൊണ്ടുവന്നത് എന്ന് തിരക്കുക, അവർ കിടപ്പിലായതോടെ ആ ചോദ്യത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. ഒരു നേരിയ പുഞ്ചിരി വരുത്തിക്കൊണ്ട് മരിയ പറഞ്ഞു.
തന്‍റെ യാത്രയുടെ സമയമായപ്പോൾ ചാച്ചൻ പതിവുപോലെ മുഖം തരാതെ അകത്തേക്ക് കയറിപ്പോയി, മരിയ മുറ്റത്തുനിന്ന് ഒന്നുകൂടെ തിരിഞ്ഞുനോക്കി, അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല. ഏതോ ജനാലയിലൂടെ ആ കണ്ണുകൾ തന്നെ വീക്ഷിക്കുന്നുണ്ടാകും. തിരിഞ്ഞു നടക്കുമ്പോൾ അവർ മനസ്സിലോർത്തു. ഒന്നുകൂടി ചാച്ചനെ കാണാൻ അവൾ ഏറെ കൊതിച്ചു. അമ്മച്ചി ഒന്നും പറയാതെ അവരുടെ കൂടെ നടന്നു, ആരും ഒന്നും സംസാരിച്ചില്ല. അവർ നടക്കുമ്പോൾ വയലിനക്കരെയുള്ള ഉള്ള തൊടിയിലെ തെങ്ങിനെ നോക്കി. ഇളംകാറ്റിൽ തെങ്ങോലകൾ ഇളകുന്നുണ്ടായിരുന്നു.
ഗേറ്റിനടുത്ത് തന്നെ കാത്ത് നിൽക്കുന്ന ഓട്ടോയിലേക്ക് കയറുമ്പോൾ തന്‍റെ കണ്ണുകൾ നിറയാതിരിക്കാൻ അവർ വിഫല ശ്രമം നടത്തി. അപ്പോൾ ഒരു കാറ്റ് അവരെ തഴുകി കടന്നു പോയി, ഗിരീഷിന്‍റെ ദേഹത്തു നിന്നും വന്നിരുന്ന കളഭത്തിന്‍റെ സുഗന്ധം ആയിരുന്നു ആ കാറ്റിന്! തന്നെ കൊണ്ടാവും പോലെ ആ സുഗന്ധം അവളിലേക്കാവാഹിക്കുകയായിരുന്നു. ഒരിക്കലും തിരികെ കിട്ടാത്ത ഓർമ്മകളുമായി അവർ മടക്കയാത്ര ആരംഭിച്ചു.
ജിനു.


15 Comments
ഒരു പെങ്കൊച്ചിന്റെ ആത്‍മനൊമ്പരങ്ങൾ ആണല്ലോ എന്നോർത്ത് ഒറ്റ അക്ഷരം വിടാതെ വായിച്ചു. കഴിഞ്ഞപ്പോൾ അല്ലെ ജിനു വിനെ മനസ്സിലായത്. ഞങ്ങടെ വയറ്റത്തടിക്കല്ലേ സേട്ടാ.
ഇത് പൂച്ചെണ്ട് ആണോ കല്ലേറ് ആണോ എന്നു മനസ്സിലാകുന്നില്ലല്ലോ ദൈവമേ 🙏🙏😂😂
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സ്നേഹം ❤️❤️🙏🙏
ഒരു കന്യാസ്ത്രീയുടെ മനോവിചാരങ്ങൾ ലളിത സുന്ദരമായി എഴുതി👍❤️
ഒരു പാട് സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും 💖💖🙏🙏
വളരെ നന്നായി അവതരിപ്പിച്ചു.👍👏
ഒത്തിരി സ്നേഹം കേട്ടോ ❤️❤️❤️
നല്ല രചന❤️👌🌹
കൂടെപ്പഠിച്ച കന്യാസ്ത്രീകൾ പറഞ്ഞ് അവരുടെ പല അനുഭവങ്ങളും അറിയാം. വളരെ നന്നായി എഴുതി.❤️👌
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി❤️😊
ഹൃദയത്തിൽനിന്നുമുള്ള വാക്കുകൾക്ക് ഒരു പാട് നന്ദി ചേച്ചീ😍❤️
ഒരു സ്ത്രീയുടെ മനസ്സറിഞ്ഞു എഴുതിയ പോലെ. വിവാഹിതയായ ഒരുവൾ സ്വന്തം വീട്ടിലേക്ക് തിരികെയെത്തുന്നതായുള്ള എഴുത്തുകൾ വായിച്ചിട്ടുണ്ട്. ഒരു കന്യാസ്ത്രീയുടെ അത്തരത്തിലുള്ള മനോവിചാരങ്ങൾ ഇതുവരെയും ഞാൻ വായിച്ചിട്ടില്ല. വളരെ സൂക്ഷ്മമായി എന്നാൽ ലളിതമായും എഴുതി. നല്ല ഭാവിയുള്ള ഒരു എഴുത്തുകാരനാണ് താങ്കൾ. 🌹👌👌
ഒരു പാട് സന്തോഷംകേട്ടോ, വായനയ്ക്കും അഭിപ്രായത്തിനും😍👍👍
ജിനു, ഇതെനിക്ക് ഭയങ്കര ഇഷ്ടമായി. വളരെ സ്വാഭാവികതയുള്ള കഥയും നല്ല അവതരണവും ഭാഷയും Good work 👌👌❤️
ഹൃദയത്തിൽനിന്നുമുള്ള വാക്കുകൾക്ക് ഒരു പാട് നന്ദി ചേച്ചീ😍❤️
നല്ല എഴുത്ത് 👌🥰 വായിച്ചപ്പോൾ എന്റെ വീടും പരിസര പ്രാദേശിങ്ങളും ഒക്കെ ഓർമ വന്നു.. ഒരുപാട് കാലം പുറകിലേക്ക് പോയപോലെ
ഒരു പാട് സന്തോഷം .. വായനയ്ക്കും അഭിപ്രായത്തിനും..🙏❤️