സാന്ത്വനം എന്ന ആ അഗതിമന്ദിരത്തിൽ അന്നു ആകെ ഒരു തിരക്കായിരുന്നു. ദുബായ് ഉള്ള ഏതോ ഒരു പണക്കാരൻ അയാളുടെ മരിച്ചു പോയ അമ്മയുടെ ഓർമ്മ നാളിൽ അന്തേ വാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടു വരുന്നുണ്ടത്രേ.
“സദ്യ ആണെന്നാ കേട്ടതു. അവിയലും സാമ്പാറും പച്ചടിയും ഒക്കെ ഉണ്ടാവും. ”
ഒരു വിടർന്ന ചിരിയോടെ സാവിത്രി പറഞ്ഞപ്പോൾ വെറുതെ ഒന്നു തല കുലുക്കിയതേ ഉള്ളു.
“അല്ലെങ്കിലും ഇത്തിരി ഒഴിച്ചു കൂട്ടാനും ഒരു തോരനും ദിവസം കിട്ടുന്ന നമ്മുക്ക് എന്തു കിട്ടിയാലും സദ്യ തന്നെ ”
വിശാലു അതു പറയുമ്പോൾ മുഖത്തു നിറയെ സന്തോഷമായിരുന്നു. പല പല വീടുകളിലും അടുക്കളപണി ചെയ്യുന്ന, കുടുംബം ഒന്നും സ്വന്തമായി ഇല്ലാത്ത വിശാലുവിനെ തീരെ വയ്യാതായപ്പോൾ നാട്ടുകാരാണ് ഇവിടെ എത്തിച്ചത്. സാവിത്രിക്കാണെങ്കിൽ ഭർത്താവ് മരിച്ചപ്പോൾ ഉണ്ടായിരുന്ന ഒരേ ഒരു മകളാണ് അവളുടെ ഭർത്താവിന്റെ നിർദ്ദേശപ്രകാരം ഇവിടെ കൊണ്ടു വന്നു ആക്കിയത്. ഇടക്കിടക്ക് ഭർത്താവ് അറിയാതെ മകൾ അമ്മയെ കാണാൻ വരും. എന്തെങ്കിലും ഒക്കെ കൊണ്ടു വന്നു കൊടുക്കുകയും ചെയ്യും. തിരിച്ചു പോവുമ്പോൾ ഉള്ള ആ കരച്ചിൽ കണ്ടാൽ അറിയാം ആ മോൾ അമ്മയെ എന്തു മാത്രം സ്നേഹിക്കുന്നുണ്ടെന്ന്.
ഒരു പന്ത്രണ്ട് മണിയപ്പോൾ ആണ് ഒരു വലിയ കാറിൽ അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങിയ ആ കുടുംബം അഗതിമന്ദിരത്തിൽ എത്തിയത്.
അമ്മമാരെ തൊട്ടും തലോടിയും ഭക്ഷണം വിളമ്പി തന്നുംവസ്ത്രങ്ങൾ വിതരണം ചെയ്തും സ്നേഹപുർവ്വം അവർ കുറെ സമയം അന്തേവാസികളോടൊപ്പം കഴിച്ചു കൂട്ടി. അവർ യാത്ര പറഞ്ഞപ്പോൾ സമയം ഏകദേശം നാലുമണിയോട് അടുത്തിരുന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ പാർവതി പറഞ്ഞു. “നമുക്ക് കുറച്ചു നേരം ആ മാവിന്റെ തണലിൽ പോയിരുന്നു എന്തെങ്കിലും ഒക്കെ സംസാരിച്ചിരിക്കാം.”
“നിങ്ങൾ പൊയ്ക്കോളൂ. ഞാൻ ഇത്തിരി ഒന്നു കിടക്കട്ടെ”. അതും പറഞ്ഞു റൂമിലേക്ക് നടന്നു.
അവിടെ എന്റെ സ്വന്തം കട്ടിലിൽ കിടന്നു കണ്ണുകൾ അടച്ചപ്പോൾ മനസ്സിലേക്ക് എത്തിയത് പഴയ കുറെ കാര്യങ്ങൾ തന്നെയായിരുന്നു.
ഒരു രണ്ടു കടകളും കുറെ ഭൂമിയും ഒക്കെ സ്വന്തമായി ഉള്ള ഒരു വലിയ പണക്കാരന്റെഅഞ്ചാമത്തെ മകൾ. വിട്ടിൽ എന്തിനും സഹായികൾ. ഒരു വിഷമവും അനുഭവിക്കാത്ത ജീവിതം. ഇരുപതാം വയസ്സിൽ വിവാഹം കഴിഞ്ഞെത്തിയത് അതുപോലെ തന്നെ ഒന്നിനും കുറവില്ലാത്ത ഒരു കുടുംബത്തിൽ ഒരു വക്കിലിന്റെ ഭാര്യയായി.
ഒൻപതു വർഷങ്ങൾക്കു ശേഷമാണു ദൈവം ഒരു കുഞ്ഞിനെ തന്നത്. വലുതാകും തോറും അവൻ മനസ്സിൽ ഒരു സങ്കടമായി മാറുന്നുണ്ടായിരുന്നു. ചിത്ത കൂട്ടുകെട്ടുകൾ, അതിന്റെ പേരിൽ ഉള്ള ധൂർത്ത്. പഠിക്കാനാണെന്ന പേരിൽ ഒരുപാടു പൈസ കളഞ്ഞു. പിന്നെ ബിസിനസ്സ് ചെയ്യാൻ വേണ്ടിയും. അദ്ദേഹം മരിച്ചപ്പോൾ എന്നെ ഭിഷണിപ്പെടുത്തി, ബാങ്കിൽ നിന്നു പണമെടുക്കാനും ഭൂമികൾ കുറേശ്ശേയായി വിൽക്കാനും തുടങ്ങി.
ഏതോ മോശമായ സാഹചര്യത്തിൽ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട ഒരു പെൺകുട്ടി മോന്റെ ഭാര്യയായി എത്തിയപ്പോൾ തകർന്നു വീണതു എന്റെ സ്വപ്നങ്ങൾ ആയിരുന്നു.
അവളെയും കൊണ്ടു മകൻ വീട്ടിലെത്തുന്ന നേരങ്ങളിൽ ഞാൻ ആ വിട്ടിൽ തീർത്തും ഒരു അന്യ ആയി മാറുമായിരുന്നു. പെട്ടെന്ന് വന്ന ഒരു തൊണ്ണൂറ് ലക്ഷത്തിന്റെ ആവിശ്യത്തിനു തറവാട് വിൽക്കാമെന്നു മോൻ പറഞ്ഞപ്പോൾ ഞാൻ ആദ്യമായി എതിർത്തു. ആ എതിർപ്പിന് ശക്തി കുടിയപ്പോൾ മോനും ഭാര്യയും വെള്ളം പോലും തരാതെ മുറിയിലിട്ട് പുട്ടി. മുറിയിൽ തളർന്നു കിടക്കുമ്പോൾ ആയിരുന്നു അവർ എന്നെ കൊന്നു കളയുന്ന കാര്യം ചർച്ച ചെയ്യുന്നത് എന്റെ ചെവിയിൽ എത്തിയത്. ആദ്യം അതു തന്നെ നടന്നോട്ടെ എന്നായിരുന്നു എന്റെയും ഇഷ്ടം. നൊന്തു പ്രസവിച്ച കുഞ്ഞിന്റെ കൈ കൊണ്ടു തന്നെ ഒരമ്മ മരിക്കുക അതോടെ എല്ലാ ദുരിതങ്ങളും തീരട്ടെ.
പക്ഷേ പിന്നെ ആലോചിച്ചത് മറ്റൊന്നാണ്. ഞാൻ എന്തിനു മറ്റുള്ളവരുടെ കൈ കൊണ്ട് മരിക്കണം. ഈശ്വരൻ തന്ന ഒരേ ഒരു ജീവിതം കാത്തു സൂക്ഷിക്കേണ്ടത് തന്റെ കൂടി കടമ അല്ലെ? അന്ന് പുലർച്ചെ എല്ലാരും ഉറങ്ങിക്കിടക്കുമ്പോൾ വീട് വിട്ടു ഇറങ്ങി. ഒറ്റയ്ക്ക് ഒരിടത്തും പോയി ശീലമില്ല. പിന്നെ ദിവസങ്ങളായി ഭക്ഷണവും ഉറക്കവും ഇല്ലാത്ത ക്ഷീണവും. കുറെ നേരം നടന്നപ്പോൾ എവിടെയോ തല കറങ്ങി വീണു. ആരോക്കെയോ ചേർന്നു ഈ അഗതി മന്ദിരത്തിൽ ആക്കി. ഭർത്താവും മക്കളും മരിച്ചു പോയ ജീവിക്കാൻ വഴി ഇല്ലാത്ത ഒരു അനാഥ. അങ്ങിനെയാണ് എല്ലാവരോടും പറഞ്ഞത്. ഇനി അങ്ങിനെ ഒരു മുടുപടത്തിനുള്ളിൽ മതി ജീവിതം എന്നാലും മനസ്സ് ചിലപ്പോൾ ആ പഴയ കാലത്തിലേക്കു ഒന്നുപോയി വരും. അപ്പോൾ സ്വയം ആശ്വസിക്കും. വിധി കൊണ്ട് ജീവിതം നഷ്ടപ്പെട്ടവൾ.


6 Comments
സങ്കടം തോന്നുന്ന ഇത്തരം എത്രയെത്ര ജീവിതങ്ങൾ! പതിവു പോലെ ഹൃദയസ്പർശിയായ എഴുത്ത്.👌👏❤️❤️
ഇങ്ങനെയുള്ള സംഭവങ്ങൾ ഇന്ന് കൂടി വരുകയാണ്…. ഹൃദയസ്പർശിയായി എഴുതി❤️👍
നോവു പടരുന്ന രചന. ജീവൻ അമൂല്യമാണെന്ന അമ്മയുടെ വിശ്വാസം മഹത്തരമാണ്. നല്ലെഴുത്ത്.👍
മനസ്സിൽ തൊട്ടുള്ള എഴുത്ത്❤️💕
നല്ല എഴുത്ത് 👌🫂
ഇങ്ങനെയുള്ള അമ്മമാർ എന്നും ദുഃഖം തന്നെ ‘
അമ്പലങ്ങളിൽ നടതള്ളുന്നവരെക്കുറിച്ചു വായിച്ചിട്ടുണ്ട്.
നല്ല രചന ജലജ❤️❤️❤️