ഒട്ടനേകം ഇൻസെക്യൂരിട്ടീസുള്ള ഇൻട്രോവർട്ടായ ഒരാൾ, കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പ്രണയിനിക്കായൊരു കത്തെഴുതുകയാണ്.
യമുനാതീരത്ത് താജ് മഹലിന്റെ പണി പൂര്‍ത്തിയാക്കി, സംതൃപ്തിയോടെ ശില്പി താഴേക്കിറങ്ങി. ചക്രവര്‍ത്തി മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഒരു സേവകന്‍ വന്നു പറഞ്ഞപ്പോള്‍, തനിക്കു കിട്ടാന്‍ പോവുന്ന വലിയ സമ്മാനത്തെ കിനാവ് കണ്ടു, ശില്പി ചക്രവര്‍ത്തിക്ക് മുന്നിലെത്തി.
ഇതു പോലെ മറ്റൊന്ന് ഇനി നിങ്ങളില്‍ നിന്നുണ്ടാവാതിരിക്കാന്‍ വലതു കൈ ഞാന്‍ എടുക്കുന്നതായി ചക്രവര്‍ത്തി പ്രഖ്യാപിച്ചു.
ശിക്ഷ നടപ്പിലാക്കുന്നതിനു മുന്‍പ്, തെക്കേ മിനാരത്തിന്റെ മിനിപ്പിത്തിരി കൂട്ടാന്‍ തന്നെ അനുവദിക്കണമെന്നു ശില്പി അപേക്ഷിച്ചു. ഉളിയുമായി കയറിയ ശില്പി, ഒന്ന് പതിയെ തട്ടി താഴേക്ക് ഇറങ്ങി. പിന്നീടു ആ ക്രൂരകൃത്യം അരങ്ങേറി.
ഇന്നും പേമാരി പെയ്യുന്ന രാത്രികളിൽ, അന്ന് ആ ഉളികൊണ്ട് തട്ടിയ നേർത്ത സുഷിരത്തിലൂടെ, ഒരു മഴത്തുള്ളി ചക്രവർത്തിയുടെയും പ്രിയപ്പെട്ടവളുടെയും ശവകുടീരത്തിലേക്ക് വിരുന്നിനെത്താറുണ്ട്. ആ മഹാസൗധത്തിന്റെ പൂർണ്ണതയാണ് അന്ന് നഷ്ടമായത്.
അതുപോലെ, വലിയ അപൂർണ്ണതയുടെ വിടവുമായി ജീവിക്കുന്നവരാണ് നമ്മളെല്ലാവരും. നീ എന്നിൽ തേടുന്നത് പൂർണ്ണതയെങ്കിൽ ഞാൻ നിസ്സഹായനാണ്.
ജപ്പാനിലെ ‘കിൻത്സുഗി’ (Kintsugi) എന്ന കലാരൂപത്തെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ? പൊട്ടിപ്പോയ മൺപാത്രങ്ങളെ സ്വർണ്ണം ചേർത്ത പശ കൊണ്ട് അവർ ഒട്ടിച്ചുചേർക്കും. പൊട്ടിയ പാടുകൾ മറച്ചുവെക്കുകയല്ല, സ്വർണ്ണം കൊണ്ട് അതിനെ കൂടുതൽ മനോഹരമാക്കുകയാണ് അവർ ചെയ്യുന്നത്. ആ പാത്രത്തിന്റെ ചരിത്രത്തിലെ മുറിപ്പാടുകൾ, അതിന്റെ ഏറ്റവും വലിയ സൗന്ദര്യമായി മാറുന്നു.
നമ്മുടെ ജീവിതവും അങ്ങനെയാണ്. നിനക്കും എനിക്കും സംഭവിച്ച മുറിവുകളുണ്ട്, വീഴ്ചകളുണ്ട്. ആ മുറിപ്പാടുകളെ ഒളിപ്പിക്കാനല്ല, ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സ്നേഹം കൊണ്ട് അവയെ ചേർത്തുനിർത്തുമ്പോൾ, അവ നമ്മുടെ അതിജീവനത്തിന്റെ സ്വർണ്ണരേഖകളായി മാറും. ആ അപൂർണ്ണതകളാണ് നമ്മളെ നമ്മളാക്കുന്നത്, നമ്മുടെ പ്രണയത്തെ കൂടുതൽ അമൂല്യമാക്കുന്നത്. താരതമ്യങ്ങളില്‍ മറ്റാരെക്കാളും പുറകിലാണ് ഞാൻ. നിന്നോടുള്ള ആഴത്തിലുള്ള പ്രണയം മാത്രമാണ് എന്റെ യോഗ്യത.
താരതമ്യങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ലോകത്ത് ഏറ്റവും മികച്ച ചിത്രകാരനാരാണെന്നു തര്‍ക്കം നിലനില്‍ക്കുന്ന കാലം. കൂടുതല്‍ പേരും മോണോലിസയും അന്ത്യ അത്താഴവും വരച്ച ഡാവിഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഈ സമയത്താണ് സിസ്റ്റീന്‍ ചാപ്പലിനു മുകളില്‍ ചിത്രം വരയ്ക്കാന്‍ മൈക്കിള്‍ ആഞ്ജലോ വരുന്നത്. ആ മാന്ത്രിക വിരലുകളില്‍ ഒരു പിടി ചിത്രങ്ങള്‍ പിറന്നു വീണപ്പോള്‍, വിഖ്യാത ശില്പമായ ഡേവിഡിനെ സമ്മാനിച്ച്, ലോകത്തെ ഏറ്റവും മികച്ച ശില്പി താനാണെന്ന് തെളിയിച്ച, അഞ്ജലോയുടെ വിരലുകളിൽ തന്നെയാണ്, ഏറ്റവും മികച്ച ചിത്രകാരന്‍റെ വിരുതൊളിഞ്ഞിരിക്കുന്നതെന്നു തെളിയിക്കപ്പെട്ടു.
പക്ഷെ എനിക്ക് അദ്ദേഹത്തോട് വിരോധമാണ്. കാരണമെന്തെന്നല്ലേ….
അന്ത്യ വിധിയുടെ നാളില്‍ സ്വര്‍ഗത്തിലേക്ക് തോണി തുഴയുന്നവരെന്ന ചാപ്പലിലെ, വിശ്വ പ്രസിദ്ധ പെയ്ൻ്റിങ്ങിൽ ആഞ്ജലോ തന്നെയും വരച്ചുവെച്ചു. തനിക്കു സ്വര്‍ഗ്ഗം നിഷേധിക്കപ്പെടുമെന്നാ പാവം കലാകാരന്‍ വിശ്വസിച്ചിരിക്കാം. ഞാന്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല. നീയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് നരകമാണ്. നീവാഴും നരകം സ്വര്‍ഗ്ഗവും….
എന്ത് കൊണ്ട് ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ….
പണ്ട് ദേവലോകത്ത് ഉര്‍വശിയോ, മേനകയോ നല്ല നര്‍ത്തകിയെന്നു ഒരു തര്‍ക്കം നടന്നു. നിഷ്പക്ഷ വിധി നിർണ്ണയത്തിനായ് ഭൂമിയില്‍ നിന്ന് ചന്ദ്രഗുപ്ത മഹാരാജാവിനെ കൊണ്ട് പോവേണ്ടി വന്നു.
നൃത്തത്തിനു മുന്‍പ് വിക്രമാദിത്യന്‍ രണ്ടു പേര്‍ക്കും ഓരോ പൂച്ചെണ്ട് കൊടുത്തു. നൃത്തത്തിന്‍റെ പാതിയില്‍ മേനക അലറി കരഞ്ഞു, നൃത്തത്തിന്റെ താളംതെറ്റി, ഉര്‍വശിയപ്പോഴും നൃത്തം തുടര്‍ന്നു. ഉര്‍വശിയെ വിജയിയായി പ്രഖ്യപിക്കപ്പെട്ടു.
തുടര്‍ന്ന് മേനകയുടെ ആവിശ്യപ്രകാരം പൂച്ചെണ്ട് പരിശോധിക്കപ്പെട്ടു. അതിനുള്ളില്‍ ഒരു തേളിനെ കണ്ടെത്തി.
ഉര്‍വശിയുടെ പൂച്ചെണ്ടും പരിശോധിക്കപ്പെട്ടപ്പോഴും തേള്‍ ഉണ്ടായിരുന്നു. നൃത്തത്തില്‍ ഉപയോഗിക്കുന്ന പൂചെണ്ട്, മൃദുലമായി പിടിക്കണം എന്നാണ് നിയമം.
ആവേശത്തിൽ, നിയമം മറന്ന് വിരലമര്‍ത്തിയപ്പോഴാണ് തേള്‍ കടിച്ചത്. ജീവിതവും ഒരു നൃത്തമാണ്, സ്നേഹക്കൂടുതല്‍ കൊണ്ട് ഒന്നമര്‍ത്തിപ്പിടിച്ചാല്‍ നോവും.
എനിക്കീ ജന്മത്തില്‍ വിക്രമാദിത്യനാവാന്‍ കഴിയില്ല. കാരണം, നിന്നോളം പോന്ന മേനക മണ്ണില്‍ പിറവി കൊണ്ടെങ്കില്‍ മാത്രമല്ലേ, മത്സരവും, പിന്നീടു വിധി കര്‍ത്താവും ഉണ്ടാവുന്നുള്ളൂ. നിനക്ക് പകരക്കാരില്ലാത്തതിനാൽ എന്റെ എല്ലാ യാത്രകളും നിന്നിലവസാനിക്കുന്നു.
ഒരു സ്വപ്നജീവിയുടെ പ്രണയമെന്തെന്ന് നിനക്ക് മനസ്സിലാവണമെന്നില്ല. മറ്റുള്ളവർ നിന്റെ വിരൽത്തുമ്പിൽ സ്പർശിക്കാൻ കൊതിക്കുമ്പോൾ, നിന്റെ മനസ്സിൻ്റെ അനന്തമായ ആഴങ്ങളിൽ, നിന്റെ ചിന്തകൾ പൂക്കുന്ന ആ രഹസ്യ ഉദ്യാനത്തിൽ, ഒരു വർണ്ണശലഭമായി പാറിനടക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിന്റെ ഉൾഭയങ്ങളുടെ നേർത്ത മഞ്ഞും, പ്രതീക്ഷകളുടെ ഇളംചൂടും, നീ നിന്നോട് മാത്രം മൊഴിയുന്ന ആഗ്രഹങ്ങളുടെ സുഗന്ധവും തൊട്ടറിയാനാണ് എന്റെ ധ്യാനം.
ഞാൻ പ്രണയിക്കുന്നത് ക്ഷണികമായ നിന്റെ രൂപത്തെയല്ല, നിന്നിൽ അനശ്വരമായി ജ്വലിക്കുന്ന ആത്മാവിന്റെ പ്രകാശത്തെയാണ്. നീ തനിച്ചാവുമ്പോൾ, നിന്റെ മുറിയിലെ നിശബ്ദതയിൽ നിൻ്റെ ഓരോ ശ്വാസത്തിലും അലിഞ്ഞുചേർന്ന്, നിന്റെ ഹൃദയമിടിപ്പിന് കാതോർക്കുന്ന സാന്നിധ്യമാണ് ഞാൻ.
കാഴ്ച്ച സാധ്യമാവുന്നത്, കണ്ണിലൂടെയല്ല, മറിച്ച് കാഴ്ച്ചപ്പാടുകളിലൂടെയാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. പക്വതയുടെ കണ്ണടവെച്ചെന്നെ വായിക്കുന്ന നിനക്ക്, കഥ പറഞ്ഞു തരാനാനെനിക്കാവുന്നത്, തനിക്കേറ്റവും പ്രിയപെട്ടവര്‍ക്ക് മുന്നില്‍, ഒരു കുട്ടിയായി കുസൃതികാട്ടാന്‍ കൊതിക്കുന്ന മനസ് ഏവരിലുമുണ്ട്. നിന്നിലെ പക്വത തടവിലിട്ട കുട്ടിയോടെനിക്ക് വാത്സല്യം തോന്നുന്നു .
പറഞ്ഞുപറഞ്ഞ് ഞാൻ കാടുകയറി… വസന്തം വിട്ടൊഴിയാത്ത ഈ കാട് എന്റെ മനസ്സാണ്.
പേടിക്കേണ്ട, ഈ പാറക്കെട്ടുകൾ, നിന്റെ കാൽ സ്പർശമേറ്റ്, പുനർജ്ജനിക്കാൻ കാത്തിരിക്കുന്ന എന്റെ കവിതകളാണ്, എന്റെ അഹല്യമാർ. നിന്റെ കണ്ണുകൾ അടഞ്ഞുപോകുന്നത് എനിക്ക് കാണാം, ഒരു കുഞ്ഞുറക്കം വരുന്നുണ്ട്.
അമ്മമാർ, കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് സാഹിത്യ അക്കാദമി അവാർഡ് നേടാനല്ല, മക്കളെ ഉറക്കാനാണ്. അപ്പോൾ ഞാനും വിജയിച്ചു എന്ന് പറയാം, അല്ലേ?
ഒരു ചിത്രകാരനോട്, അയാൾ ചിത്രം വരക്കുന്നതിനിടയില്‍, നിങ്ങള്‍ എന്താണ് വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്, ഒരു പത്രക്കാരന്‍ ചോദിച്ചത്രേ….
“അത് നിങ്ങള്‍ക്ക് വാക്കുകളാല്‍ പറഞ്ഞു തരാന്‍ എനിക്കാവുമെങ്കില്‍ അത് പറഞ്ഞു തന്നു ഞാന്‍ വെറുതെ ഇരിക്കില്ലേ??? ഇങ്ങിനെ ഞാൻ കഷ്ടപ്പെടെണ്ടതില്ലല്ലോ.” അയാൾ മറുപടി പറഞ്ഞു….
അത് പോലെ, ഈ വരികള്‍ക്കിടയില്‍ ഞാന്‍ ഉണ്ട്… ഒരു പിടി കഥകള്‍ക്കിടയില്‍ നിന്നെന്നെ കണ്ടെത്താന്‍, നിനക്കാവുമെന്ന പ്രതീക്ഷയോടെ….
ഈ പ്രപഞ്ചത്തിലെ അനേകകോടി അന്തർമുഖരായ മനുഷ്യരിലൊരാൾ….
(ഒപ്പ്)


5 Comments
സുന്ദരമായൊരു രചന❤️👍
ഏതു പെണ്ണും കൊതിക്കുന്നൊരു പ്രണയ ലേഖനമെഴുതിയ താങ്കൾക്ക് അഭിനന്ദനങ്ങൾ! പരാമർശിക്കപ്പെടുന്ന രൂപകങ്ങളിലൂടെ കയറിയിറങ്ങി സന്തുഷ്ടമാകുന്ന വായനാനുഭവം. വലിയ കാൻവാസിലെ ഈ പ്രണയ ചിത്രം ഓർമ്മയിൽ കരുതി വെക്കുന്നു.❤️
Thank You❤️
വരികൾക്കിടയിലൂടെ വായിക്കേണ്ട മനോഹരമായ രചന.👌
Thank you ❤️