ഇറച്ചിവെട്ടുകാരൻ കുഞ്ഞ്… തോമസുകുട്ടിയുടെ ആരാധനാപാത്രം ആയിരുന്നു. ചാച്ചന്‍റെ കൂടെ ഇറച്ചി വാങ്ങാൻ പോകാൻ തോമസുകുട്ടിക്ക് വളരെയധികം ഉത്സാഹമായിരുന്നു. കാരണം കുഞ്ഞേട്ടനെ കാണാമല്ലോ. തലയിൽ ഒരു തോർത്ത് കെട്ടി ബീഡി കടിച്ചുപിടിച്ചു, തൂക്കിയിട്ട ഇറച്ചിയിൽ നിന്നും കഷണം മുറിച്ചെടുക്കുമ്പോൾ കൈകളിലെ മസിലുകൾ ഓടിക്കളിക്കുന്നത് തോമസുകുട്ടി ആരാധനയോടെ നോക്കി നിൽക്കും.
“ചാച്ചാ, നമ്മൾക്ക് ഇറച്ചിവെട്ടുകാരനാകാൻ പറ്റുമോ?” ഇറച്ചി വാങ്ങി തിരികെ നടന്നു വരുമ്പോൾ തോമസുകുട്ടി ചാച്ചനോട് ചോദിച്ചു.
“അതിനു നിനക്ക് ഒരു കോഴിയെ പോലും കൊല്ലാനുള്ള ധൈര്യമുണ്ടോ?” ചാച്ചന്‍റെ മറുചോദ്യത്തിനു മുന്നിൽ തോമസുകുട്ടി നിശബ്ദനായി. ചാച്ചന്‍റെ വിരലിൽ നിന്നും പിടി വിട്ട് തലതാഴ്ത്തി പതുക്കെ നടന്നു, അവന്‍റെ ഉത്സാഹമെല്ലാം കെട്ടുപോയി.
‘എടാ, നീ ഇതുമായി നടന്നോ, ഞാൻ കുറച്ചു കഴിഞ്ഞു വന്നോളാം’ ഇതും പറഞ്ഞു ചാച്ചൻ പൊതി തോമസുകുട്ടിയെ ഏൽപ്പിച്ചു പത്മനാഭന്‍റെ കടയിലേക്ക് കയറി. കടയിൽ നിന്നും പതിവുള്ള പപ്പട ബോളി അവൻ വാങ്ങിയില്ല.
“കുട്ടിക്കെന്തുപറ്റി? ഇന്നു പതിവു വാങ്ങിയില്ലല്ലോ. ” തലയും താഴ്ത്തി നടന്നു പോകുന്ന തോമസുകുട്ടിയെ കുട്ടിയെ നോക്കി പത്മനാഭൻ ചോദിച്ചു.
“അതോ, അവന് ഇന്ന് ഇത്തിരി പിണക്കമാ, ഞാനവനെ ചെറുതായി ഒന്ന് കളിയാക്കി; അങ്ങനെയെങ്കിലും അവന്‍റെ പേടി മാറട്ടെ, ഈ കൊച്ചിന് ആരുടെ പേടിയാ കിട്ടിയതെന്ന് അറിയില്ലല്ലോ. ” നടന്നു പോകുന്ന തോമസുകുട്ടിയെ നോക്കി ചാച്ചൻ പറഞ്ഞു.
“ചേട്ടൻ നോക്കിക്കോ, അവൻ മിടുക്കനായി വരും. ഇപ്പോ കുട്ടിയല്ലേ. ” ചായ അടിക്കുന്നതിനിടയിൽ പത്മനാഭൻ പറഞ്ഞു.
തോമസുകുട്ടി വീട്ടിലെത്തി അടുക്കളയിൽ ഇറച്ചി വെച്ചു, പിന്നെ പറമ്പിലേക്ക് ഇറങ്ങി. വയലിനരികിൽ ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ കയറി ഇരുന്നു ഒരു ചുള്ളിക്കമ്പ് ഓടിച്ചു വായിൽ വെച്ച് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ വായിൽ നിന്നും ചുള്ളിക്കൊമ്പ് താഴെ വീണു, വീണ്ടും ശ്രമിച്ചു ഇത്തവണയും നിരാശയായിരുന്നു ഫലം. അവന് ആകെ സങ്കടമായി,
വലുതാകുമ്പോൾ ഇനിയെങ്ങനെ ഇറച്ചിവെട്ടുകാരൻ ആകും? സങ്കടത്തോടെ കൂടി അവൻ വയലിലേക്ക് നോക്കിയിരുന്നു. ആരുടെയൊക്കെയോ പശുക്കൾ വയലിൽ മേയുന്നുണ്ടായിരുന്നു.
അവൻ ഇരിക്കുന്നതിന് കുറച്ചുമാറി ആരോ നടക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ അമ്മച്ചി ആടിനെ തീറ്റിക്കുന്നു, അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു ആടിന് ചെവിയിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു: “അമ്മച്ചി ഈ ആടിന് പത്ത് കിലോ തൂക്കം ഉണ്ടോ?
“കുരുത്തം കെട്ടവനെ എല്ലാത്തിനേയും കണ്ണു വെച്ച് നശിപ്പിക്കുമല്ലോ ഇവൻ… ” ഇതും പറഞ്ഞ് ദേഷ്യത്തോടെ പറമ്പിൽ നിന്നും ഒരു വടി എടുത്ത് തോമസുകുട്ടിയെ തല്ലാനോടിച്ചു. അടി പേടിച്ച് വീട്ടിലേക്ക് ഓടുമ്പോഴും അവനു മനസ്സിലായില്ല എന്ത് തെറ്റാണ് ചെയ്തതെന്ന്.
കിതപ്പോടെ അടുക്കളയിലേക്ക് ഓടി കയറി തോമസുകുട്ടി, “എന്താടാ അമ്മച്ചിയോട് തോണ്ടി പിടിക്കാൻ പോയത്?” പുട്ട് പാത്രത്തിലേക്ക് കുത്തിയിട്ടുകൊണ്ട് അമ്മ ചോദിച്ചു.
“ഒന്നുമില്ല അമ്മേ, ഞാൻ ആടിന് എന്ത് തൂക്കം ഉണ്ടാകും എന്ന് ചോദിച്ചതിനാ” പുട്ടിന്‍റെ അരികിൽ നിന്നും തേങ്ങാ എടുത്തു തിന്നു കൊണ്ട് തോമസുകുട്ടി പറഞ്ഞു.
“എടാ പൊട്ടാ, നീ അല്ലാതെ ആരെങ്കിലും അമ്മച്ചിയോടു അങ്ങിനെ ചോദിക്കുമോ?” അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇന്നാള് ഇറച്ചിക്കാരൻ കുഞ്ഞ് വന്ന് ആടിന്‍റെ തൂക്കം പറഞ്ഞപ്പോൾ അമ്മച്ചി ഒന്നും പറഞ്ഞില്ലല്ലോ?”
കഴിക്കാൻ കയറി വന്ന ചാച്ചൻ തോമസുകുട്ടിയുടെ പരിഭവം കേട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു :നീ പറഞ്ഞാ കാശ് കിട്ടില്ലല്ലോ!!
ചിലർ പറയുന്നത് ശരിയും അത് താൻ പറയുമ്പോൾ തെറ്റും ആകുന്നതെങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും തോമസുകുട്ടിക്ക് മനസ്സിലായില്ല.
തോമസുകുട്ടി പുട്ടും പഴവും കൂടി കുഴക്കാനുള്ള ശ്രമത്തിലായിരുന്നു. പഴുപ്പ് അധികമില്ലാത്തതിനാൽ പഴം കയ്യിൽ നിന്നും തെന്നി പോകുന്നുണ്ടായിരുന്നു. വാശിയോടെ പഴത്തിനെ വീണ്ടും പിടിച്ചു ഞെരിച്ചു പുട്ടിനൊപ്പം കുഴച്ചെടുത്തു കഴിച്ചു. തന്‍റെ ഭക്ഷണത്തിന്‍റെ ഒരു പങ്ക് അവൻ എന്നും കോഴികൾക്ക് കൊടുക്കുമായിരുന്നു. അതുകാരണം അവനെ കണ്ടാൽ കോഴികളെല്ലാം ഓടി വന്ന് അവന് ചുറ്റും നടക്കും. അന്ന് ചെരിഞ്ഞ പൂവുള്ള ചാരനിറമുള്ള പൂവൻ കോഴിയെ കൂട്ടത്തിൽ കണ്ടില്ല, അവൻ ഉച്ചത്തിൽ വിളിച്ചു, പക്ഷേ കോഴി വന്നില്ല. “എടാ, അതിനെ വിളിക്കേണ്ട, അവനെ തുറന്നു വിട്ടിട്ടില്ല”, അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.
അവൻ കൈയിലെ പുട്ട് കോഴികൾക്ക് ഇട്ട് കൊടുത്ത്, കൈ കഴുകുമ്പോൾ ചാച്ചൻ കോഴിയെ കൂട്ടിൽ നിന്നും പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ആ കോഴിയെ കൊല്ലാൻ പോവുകയാണെന്ന് അവനു മനസ്സിലായി, മുറ്റത്തിന് താഴേക്കിറങ്ങി കോഴിക്കൂടിന് അടുത്തേക്ക് ചെന്നു. നടന്നു വരുന്ന തോമസുകുട്ടിയെ നോക്കി ചാച്ചൻ പറഞ്ഞു: “നീ ഒരു കത്തിയും കുട്ടയും എടുത്തോണ്ട് വാടാ. ” ഇതു കേട്ടപാടെ തോമസുകുട്ടി ജനലിലൂടെ അമ്മയുടെ കൈയിൽ നിന്നും കത്തിയും വാങ്ങി തൊഴുത്തിന്‍റെ അടുത്തുനിന്നു ഒരു കുട്ടയും എടുത്തു ചാച്ചന്‍റെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും ചാച്ചൻ കോഴിയെ പിടിച്ചു കഴിഞ്ഞിരുന്നു. മിണ്ടാതിരിയെടാ എന്ന് പറഞ്ഞ് കോഴിയുടെ കഴുത്തിനു കൂടെ പിടിച്ചു. അതോടെ കോഴിപ്പൂവന്‍റെ ശബ്ദം തൊണ്ടയിൽ തടഞ്ഞു നിന്നു.
കോഴിയെ കൊല്ലാനായി ഒരുങ്ങുമ്പോൾ ചാച്ചനെ അമ്മച്ചി വിളിച്ചു: “ഒന്ന് ഇവിടം വരെ വന്നിട്ട് പോകൂ, ആ കുഞ്ഞ് വന്നിട്ടുണ്ട്. ” കോഴിയെ തോമസുകുട്ടിയോടു പിടിക്കാൻ പറഞ്ഞു ഏൽപ്പിച്ചു, തലകീഴായി തന്‍റെ കയ്യിൽ കിടക്കുന്ന കോഴിയെ നോക്കി നിൽക്കുമ്പോൾ ആണ് തന്‍റെ ധൈര്യം തെളിയിക്കാൻ ഇതിലും വലിയ സാഹചര്യം തനിക്ക് ഇനി കിട്ടില്ലെന്ന് തോമസുകുട്ടിയ്ക്ക് തോന്നി.
അവൻ കോഴിയുടെ ചിറകിൽ പിടിച്ച് കോഴിയുടെ കാലുകൾ തന്‍റെ വലതു കാൽ കൊണ്ടും ചിറകുകൾ ഇടതുകാൽ കൊണ്ടും ചവിട്ടി പിടിച്ചു. അടുത്തുള്ള കത്തിയെടുത്തു ഇടതുകൈകൊണ്ട് കോഴിയുടെ തല പിടിച്ചുയർത്തി, കത്തി കഴുത്തിൽ വച്ച് മുറിക്കാൻ തുടങ്ങി, കത്തി എല്ലിൽ ഉരയുന്ന ശബ്ദം കേട്ടപ്പോൾ കാലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറുന്നത് പോലെ അവന് അനുഭവപ്പെട്ടു, ഈ സമയം കൊണ്ട് കോഴിയുടെ തല കഴുത്തിൽ നിന്നു വേർപെട്ടു തന്‍റെ കയ്യിൽ ഇരിക്കുന്നത് അവൻ കണ്ടു, ഒപ്പം തലയില്ലാത്ത കഴുത്ത് പിടക്കുന്നുണ്ടായിരുന്നു… തോമസുകുട്ടി ഒന്നുകൂടെ ആ കഴുത്തിലേക്ക് നോക്കി, ചോര വെള്ളം ചീറ്റുന്ന പോലെ ചീറ്റുകയാണ്, അവിടേക്ക് ഒരിക്കലൂടെ നോക്കിയ തോമസുകുട്ടിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ… ഒരു തവണകൂടി കോഴി പിടഞ്ഞപ്പോൾ അവന്‍റെ മുഖത്തേക്ക് ചോര തെറിച്ചു. ചോരയുടെ മണം അടിച്ചപ്പോൾ തോമസുകുട്ടിക്ക് മനം പുരട്ടുന്ന പോലെ… കോഴിയെ ചവിട്ടി പിടിച്ചിരുന്ന അവന്‍റെ കാലുകളുടെ ശക്തി ചോർന്നു തുടങ്ങിയിരുന്നു. പൊടുന്നനെ അവൻ മുന്നോട്ടു കുഴഞ്ഞുവീണു.
മുറ്റത്തുനിന്ന് ഇറച്ചിക്കാരൻ കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്ന ചാച്ചൻ ശബ്ദം കേട്ടു നോക്കുമ്പോൾ തോമസുകുട്ടി നിലത്ത് വീണു കിടക്കുന്നു. അപ്പുറത്ത് കിടന്നു പിടക്കുന്ന കോഴിയേയും ! സംസാരം നിർത്തി എല്ലാവരും കൂടി തോമസ് കുട്ടിയുടെ അടുത്തേക്ക് ഓടിച്ചെന്നു. ആദ്യം അവിടെ എത്തിയത് ഇറച്ചിക്കാരൻ കുഞ്ഞായിരുന്നു. മുഖമാകെ ചോരയായി കിടക്കുന്ന തോമസുകുട്ടിയെ ഇറച്ചിക്കാരൻ കുഞ്ഞ് കൈകളിൽ കോരിയെടുത്തു അടുക്കള വരാന്തയിൽ കിടത്തി തന്‍റെ തോർത്തുകൊണ്ട് അവന്‍റെ മുഖമെല്ലാം തുടച്ചു. അമ്മ കൊണ്ടുവന്ന വെള്ളം മുഖത്ത് തളിച്ചപ്പോൾ തോമസുകുട്ടി മെല്ലെ കണ്ണുകൾ തുറന്നു, ചുറ്റിനും ആളുകൾ കൂടി നിൽക്കുന്നു തനിക്ക് എന്ത് പറ്റിയതാണെന്ന് മനസ്സിലാകാതെ എല്ലാവരെയും മാറി മാറി നോക്കി. എല്ലാവരും ചിരി അടക്കാൻ പാടു പെടുകയായിരുന്നു. കൂടിനിൽക്കുന്നവരുടെ പുറകിൽ തോമസുകുട്ടി ഒരു മുഖം കണ്ടു. വേറെ ആരും അല്ല അത് ഇറച്ചിവെട്ടുകാരൻ കുഞ്ഞായിരുന്നു. അയാൾ തോമസുകുട്ടിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു!
ജിനു

