യാതൊരു മുൻവിധികളും ഇല്ലാതെ കാണാൻ പോയ ഒരു ചിത്രം ആണ് Eko. ഓഫീസിലെ സമ്മർദ്ദങ്ങൾക്ക് ഒരു ആശ്വാസം തേടി വെറുതെ പോയൊരു സിനിമ. എന്നാൽ അത് എനിക്ക് സമ്മാനിച്ചത് മിസ്റ്ററിയുടെ ഒരു ലോകമായിരുന്നു. ദുരൂഹതകൾ ചൂഴ്ന്നു നിൽക്കുന്ന ഒരു ചിത്രമാണ്. ഓരോ കഥാപാത്രത്തിനും അതിന്റെതായ importance കൊടുത്തു ഓരോ കഥപാത്രത്തിലും ഓരോ ദുരൂഹത നിറച്ചുള്ള ഒരു സിനിമ. അതിനു തിരഞ്ഞെടുത്ത സ്ഥലങ്ങൾ അതിലും ദുരൂഹത നിറഞ്ഞത് കൂടിയപ്പോൾ വല്ലാത്ത ദൃശ്യ അനുഭൂതി. തിയേറ്ററിൽ തന്നെ പോയി പടം കാണണം എന്നത് ഒരു അനിവാര്യത തന്നെയാണ്. കാരണം അത്രയ്ക്ക് നല്ല വിഷ്വൽസ് ആണ്.
ഒരാളെ – കുര്യച്ഛനെ – തേടിയുള്ള യാത്രയാണ് ചിത്രം ഉടനീളം. ഓരോ കഥാപാത്രങ്ങളും വന്നു ഏതാണ്ട് ഈ തേടുന്നയാളുടെ ഒരു ഫുൾ character analysis നമുക്ക് നൽകുന്നുണ്ട്. ദുഷ്ടനാണോ രക്ഷകനാണോ എന്നൊന്നും മുഴുവൻ പറയാൻ പറ്റില്ലെങ്കിലും അന്വേഷിച്ചു വരുന്നവർക്കൊക്കെ അയാൾ ദ്രോഹം ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാം. ചിത്രത്തിന്റെ അവസാന shot വരെ ആ ദുരൂഹത നിലനിർത്താൻ സംവിധായകന് കഴിഞ്ഞു എന്നതിലാണ് ഈ സംവിധായകൻ വ്യത്യസ്തമാകുന്നത്. കുറെയൊക്കെ ഞാൻ ഊഹിച്ചു എങ്കിലും അതിലും വല്യ twist എന്നെ പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു. കൂടെയിരുന്ന മമ്മിക്ക് അവസാനം മനസ്സിലായില്ല എന്നത് ഒരു സത്യം തന്നെയാണ്. ആ സ്പൂൺ ഫീഡിങ് ഇല്ലാത്തതു തന്നെയാണ് അതിന്റെ mystery എലമെന്റ്.
Spoiler alert:
പല കാലഘട്ടങ്ങളിലൂടെയാണ് സംവിധായകൻ ഈ പടം പറഞ്ഞു പോകുന്നത്. കാലഘട്ടം സൂചിപ്പിക്കുന്നതാകട്ടെ റേഡിയോ ന്യൂസിലൂടെയും. കുര്യച്ഛനും മോഹൻ പോത്തനും മലയയിൽ പോകുന്നത് 1940 കളുടെ തുടക്കത്തിൽ ആണ്. അത് കാണിക്കുന്നത് റേഡിയോയിൽ മലയായിലെ ജപ്പാൻ ആക്രമണത്തെ കുറിച്ചും പേൾ ഹാർബർ സംഭവത്തെക്കുറിച്ചും റേഡിയോയിൽ കൊടുക്കുന്ന ന്യൂസിലൂടെയാണ്. മോഹൻ പോത്തൻ ആദ്യം കുര്യച്ചനെ കാണാൻ വരുന്നത് 1970 കളിലാണ്. എമർജൻസി declare ചെയ്തതും മറ്റും പറയുന്നതും കക്കയം ക്യാമ്പിലേക്കു നായകളുമായി പോകുന്നകാര്യവും മറ്റും രാജൻ തിരോധാന കേസിനെ സൂചിപ്പിക്കുന്നു.
നായകൾ ഈ സിനിമയുടെ വലിയൊരു ഭാഗമാണ്. മലയായിലെ ഏതോ ഒരു breed ആണെങ്കിലും നമ്മുടെ നാടൻ നായകളുടെ ഛായയും ബുദ്ധിയുമാണ്. ആളുകളോളം തന്നെ പ്രാധാന്യം നായ്ക്കൾക്കും അവരുടെ സ്നേഹത്തിനും ഇതിൽ കാണിക്കുന്നുണ്ട്.
അഭിനയത്തിന്റെ കാര്യത്തിൽ ആരാണ് മുൻപന്തിയിൽ എന്നതിൽ ആകെ കൺഫ്യൂഷൻ ആണ്. എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കി.
പ്രധാന കഥാപാത്രം ചെയ്ത സന്ദീപ് പ്രദീപ് നല്ല കയ്യൊതുക്കത്തോട് കൂടി ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. Biana momin എന്ന മലേഷ്യൻ നടിയും ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ചു ആ റോൾ ഭംഗിയാക്കി. വിനീത്, അശോകൻ, ബിനു പപ്പൻ ആരും മോശമാക്കിയിട്ടില്ല. സംരക്ഷണം ആണോ തടവാണോ എന്നുള്ള കൺഫ്യൂഷൻ ബന്ധങ്ങളിലെ സമവാക്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നു. ചിത്രത്തിന്റെ ടാഗ് ലൈൻ വേണമെങ്കിൽ ഇതുതന്നെയാണ് എന്ന് പറയാം. സംരക്ഷണവും തടവും തമ്മിലുള്ള നേർത്ത അതിർത്തി നമ്മെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും. ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ് ഇതെന്നുള്ളതിൽ ഒരു സംശയവും വേണ്ട.
സ്പൂൺ ഫീഡ് അല്ലാതെ നമ്മളെ ചിന്തിക്കാൻ വിടുന്ന ഇംഗ്ലീഷ് ക്ലാസിക്. സിനികൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇത് അതുക്കും മേലെ. ഒരു സംഭാഷണം പോലും ഇല്ലാതെ കുര്യച്ഛന്റെ അവസ്ഥ നമുക്ക് മനസ്സിലാക്കാൻ ആ മുളങ്കുറ്റിയിലെ പുതിയ ചോറ് നമുക്ക് രണ്ടു പ്രാവശ്യം ഈ സിനിമയിൽ കാണിച്ചുതരുന്നുണ്ട്. ആദ്യത്തെ പ്രാവശ്യം നമ്മൾ കാണുന്നത് പിയൂസ് മുറ്റം അടിച്ചുവാരുമ്പോൾ ആണെങ്കിൽ രണ്ടാമത് അത് കഥയുടെ ക്ലൈമാക്സിൽ ആണ്. അത് കണ്ടു കഴിഞ്ഞതിനു ശേഷമാണ് ആദ്യത്തെ സീൻ നമ്മൾ ഒന്ന് കൂടെ ആലോചിക്കുക. അത് കുര്യച്ചന്റെ ജീവനോടെയുള്ള തടവറയുടെ ലക്ഷണം ആണെന്ന് നമ്മൾ ഊഹിച്ചെടുക്കണം.
നായകളുടെ ഒരു ഒറ്റ മാസ്റ്റർ ആരാണ് എന്നുള്ളതും. ക്ലൈമാക്സിൽ ഇനി പിയൂസിനു എന്ത് സംഭവിക്കുമെന്നും ഊഹിക്കേണ്ടത് കാണികളുടെ ബാധ്യതയാണ്. എന്നാലും ആദ്യവസാനം ആ mystery നിലനിർത്താൻ സംവിധായകന് കഴിഞ്ഞു എന്നുള്ളടിത്താണ് കയ്യടി അർഹിക്കുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളുടെ ഗണത്തിലേക്ക് കസേര ഉറപ്പിക്കുന്നുണ്ട് എക്കോയിലൂടെ ബാഹുൽ രമേശ്.


2 Comments
U have equalised the acting of Biana Momin with others, unfortunately.. What I feel is that she, by her minute expressions have mastered and captured the whole show than others, though none of them inferior in their acting.. You should have mentioned the aura that BGM overshadowed the feelings of the audience along with the visuals..the rest of your opinions are exact..
❤️👍