അങ്ങകലെ, വാകമരങ്ങൾ തീവ്രമായ ചുവപ്പിൽ പൂത്തുലഞ്ഞ്, സൗന്ദര്യത്തിൻ്റെ കിരീടം ചൂടി നിന്നു. മന്ദമാരുതൻ്റെ തലോടലിൽ അവ സ്വർണ്ണത്തരികൾ പോലെ നിലത്തേക്ക് അടർന്നു വീണു. ആയിരം വള്ളിച്ചെടികളാൽ അലംകൃതമായ ആ വിശാലമായ പൂന്തോട്ടത്തിന് അപ്പുറം സൂര്യരശ്മിയിൽ നീലിച്ചു തിളങ്ങുന്ന ഒരു താമരക്കുളം. തൻ്റെ പ്രതിബിംബം കൊണ്ട് ആ താമരപ്പൂക്കൾ ആഢംബരത്തിൻ്റെ പ്രതിരൂപമായ ആ ബംഗ്ലാവിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.
ആ സ്വപ്നസദൃശമായ ലോകത്തിലെ ഏക അവകാശിയായിരുന്നു രാഹുൽ. സൂര്യൻ്റെ ശോഭയെ മറികടക്കുന്ന സൗന്ദര്യവും വിളിച്ചാൽ വിളി കേൾക്കുന്ന സൽസ്വഭാവവുമായിരുന്നു അവന്റേത്. അച്ഛനും അമ്മയും അവനും മാത്രമായിരുന്നു ആ വലിയ വീട്ടിലെ ലോകം. സമ്പൽസമൃദ്ധിയുടെ കുത്തൊഴുക്കിൽ ഒരു കാറും കോളുമില്ലാതെ അവരുടെ ജീവിതം ശാന്തമായി ഒഴുകി നടന്നു.
ഒരു വൈകുന്നേരം… ഹരിത ഭംഗി നിറഞ്ഞ കാനനച്ഛായയിലൂടെ അവൻ കൂട്ടുകാരുമായി പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുകയായിരുന്നു. പെട്ടെന്ന്, അൽപ്പം അകലെ നിന്ന് ഒരു വലിയ ബഹളം കേട്ടു. ആളുകൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അങ്ങോട്ട് ഓടുന്നു. അവനെ കണ്ട പലരും സഹതാപത്തോടെ നോക്കി, ചിലർ അറിയാതെ കണ്ണീർ തുടച്ചു. ആ കൊച്ചുമനസ്സിൽ ഒരു ഭീമൻ വെള്ളിടി വെട്ടിയ പ്രതീതി. അവൻ്റെ കാലുകൾ ഭയം കലർന്ന ആകാംഷയോടെ മുന്നോട്ട് ചലിച്ചു. അലറിപ്പാഞ്ഞുവന്ന ഭീകരമായ ഒരു ട്രക്കിൻ്റെ കരാളഹസ്തങ്ങളിൽ ഒരു ജീവൻ ചതഞ്ഞരഞ്ഞിരിക്കുന്നു. ആ കാഴ്ച അവനെ സ്തംഭിപ്പിച്ചു. എന്നാൽ, അത് തൻ്റെ പ്രിയപ്പെട്ട അച്ഛനാണെന്ന് ആ നിമിഷം ആ ഒൻപതുവയസ്സുകാരൻ അറിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു. ലോകം തലകീഴായി മറിഞ്ഞ ആ പാവത്തിന് ഒന്നും മനസ്സിലായില്ല.
അല്പ നിമിഷം കഴിഞ്ഞപ്പോൾ, മുറ്റം നിറയെ തിക്കിത്തിരക്കുന്ന ആൾക്കൂട്ടവും, അമ്മയുടെ ആകാശത്തെ പിളർക്കുന്ന ഭീകരമായ അലർച്ചയും കേട്ട് അവൻ നടുങ്ങി വിറച്ചു. അവൻ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മയെ കെട്ടിപ്പിടിച്ചു അവൻ പൊട്ടിക്കരഞ്ഞു. ആ കാഴ്ച കാണാൻ കഴിയാതെ കൂടിനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും വഴിമാറിക്കൊടുത്തു. ആ ദുരന്തം രാഹുലിന്റെ അമ്മയുടെ മനസ്സിൻ്റെ താളം തെറ്റിച്ചു. ആ വീഴ്ചയിൽ നിന്ന് പിന്നീട് ഒരിക്കലും അവർ എഴുന്നേറ്റില്ല. വൈദ്യശാസ്ത്രം പോലും നിസ്സഹായരായി കൈമലർത്തി. ബന്ധുക്കളെന്ന് പേരിൽ വന്നവർ ആ അവസരം ശരിക്കും മുതലെടുത്തു. ചികിത്സക്കെന്ന പേരിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം മുഴുവനും അവർ കാലിയാക്കി. ആരുടെയൊക്കെയോ ഔദാര്യത്തിൽ അവന് അൽപ്പം ഭക്ഷണം കിട്ടി. ദിവസങ്ങൾ കടന്നുപോയപ്പോൾ, രാഹുലിനെ തീർത്തും തനിച്ചാക്കിക്കൊണ്ട് അമ്മയും അച്ഛന്റെ വഴിയെ പിന്തുടർന്നു. പാവം, എട്ടും പൊട്ടും തിരിയാത്ത ആ ബാലൻ ലോകത്തിൽ ഏകനായി. നിറകണ്ണുകളുമായി അവൻ സദാ ജീവിതത്തിൻ്റെ കയ്പുനീർ കുടിച്ച് മറ്റുള്ളവരുടെ കാരുണ്യത്തിൽ ദിനങ്ങൾ കഴിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്നേഹം നടിച്ചവരെല്ലാം അവനിൽ നിന്നും അകന്നു. അവർ വെറുപ്പോടെ അവനെ നോക്കി. ആ ഇളം ഹൃദയം വേദനയുടെ കൂരമ്പേറ്റ് പിടഞ്ഞു. ഈ ഏകാന്തതയിൽ എന്ത് ചെയ്യണമെന്ന് അവനൊരു പിടിയുമില്ലായിരുന്നു. വിശന്ന വയറുമായി, പിടയുന്ന മനസ്സോടെ ആ പാവം ഏങ്ങി ഏങ്ങി കരഞ്ഞു. “അച്ഛനില്ല, അമ്മയില്ല, ബന്ധുക്കളില്ല…” എന്ന ചിന്ത അവനെ തളർത്തി.
ഒരു കാലത്ത് സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ച ആ ബാലൻ, ഒരു ചാണ് വയറു നിറക്കാൻ വഴിയില്ലാതെ, നിറഞ്ഞൊഴുകുന്ന കണ്ണുകളും തളർന്ന ദേഹവുമായി എച്ചിൽ കുമ്പാരത്തിനുള്ളിലേക്ക് ഊളിയിട്ടു. വലിച്ചെറിയുന്ന ഉച്ചിഷ്ടത്തിൻ്റെ പങ്കുപറ്റാനായി കടിപിടി കൂടുന്ന തെരുവ് പട്ടികളുടെ കൂട്ടത്തിൽ അവനും ഒരാളായി. സമ്പന്നർക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുമ്പോൾ ആട്ടും തുപ്പുമായിരുന്നു അവന് കിട്ടിയ പ്രതിഫലം. പാറിപ്പറക്കുന്ന എണ്ണമയമില്ലാത്ത മുടിയും, ചൈതന്യം നഷ്ടപ്പെട്ട കുഴിഞ്ഞ കണ്ണുകളും, ഒട്ടിയ കവിളും, തളർന്ന ശരീരവും അവനെ മറ്റൊരാളാക്കി മാറ്റി. ”ഇനി എന്ത്?” – ആ ചിന്ത ആ ഇളം മനസ്സിനെ വല്ലാതെ തളർത്തി. വയ്യ, ഒരടിപോലും മുന്നോട്ട് നടക്കാനാവുന്നില്ല. തകർന്ന ഹൃദയം ഒരു ലാവ പോലെ പൊട്ടിയൊഴുകി. അവൻ മെല്ലെ വേച്ച് വേച്ച് നടന്ന് തൊട്ടടുത്തുള്ള കടൽത്തീരത്ത് എത്തി. അവിടെയിരുന്നവൻ പൊട്ടിപ്പൊട്ടി കരഞ്ഞു. തിരമാലകൾ മാത്രം അവനെ ആശ്വസിപ്പിച്ചു.
പുതുജീവന്റെ സന്ദേശം – കുറേ നേരമായി അവനെത്തന്നെ ശ്രദ്ധിച്ചിരുന്ന, കാരുണ്യഹൃദയരായ ഒരു ദമ്പതികൾ മെല്ലെ എഴുന്നേറ്റ് അവന്റെ പക്കലേക്ക് നടന്നു. ”മോനേ… എന്താ പേര്? എന്താ ഇവിടെ ഒറ്റയ്ക്ക്?” സ്നേഹത്തോടെ അയാൾ അവനോട് ചോദിച്ചു. അറിവോടും വാത്സല്യത്തോടും കൂടിയുള്ള ആ ചോദ്യം കേട്ട് അവൻ്റെ ഹൃദയം നിറഞ്ഞു. ഉറക്കെയുള്ള പൊട്ടിക്കരച്ചിലിനൊടുവിൽ അവൻ എല്ലാം തുറന്നു പറഞ്ഞു. മക്കളില്ലാത്ത ആ ദമ്പതികളുടെ ഹൃദയം ത്രസിച്ചു. അയാൾ അവനെ വാരിപ്പുണർന്നു. ആ കവിളിൽ വാത്സല്യത്തിൻ്റെ ചുംബനം നൽകി. അവൻ നിറമിഴികളോടെ ആ മാറിലേക്ക് ചാഞ്ഞു. വിയർപ്പും പൊടിയും നിറഞ്ഞതും മുഷിഞ്ഞു നാറിയതുമായ ആ വസ്ത്രങ്ങൾ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. അവനെയും കൂട്ടി അവർ വീട്ടിലേക്ക് നടന്നു. അവർ അവനെ കുളിപ്പിച്ച്, വൃത്തിയുള്ള പുതിയ വസ്ത്രങ്ങളെല്ലാം നൽകി. മന്ദമാരുതൻ പുതുജീവന്റെ സന്ദേശവുമായി അവനെ വന്നു തഴുകി. വർഷങ്ങൾക്കുശേഷം അവൻ സുരക്ഷിതമായി, സമാധാനത്തോടെ ഉറങ്ങി. താൻ സുരക്ഷിതനായിരിക്കുന്നു എന്ന ചിന്ത അവനിൽ മാധുര്യത്തിൻ്റെ തേൻ കിരണങ്ങളായി ഒഴുകി.
അനന്തധവളമായ രാത്രിയിൽ നിന്നെന്നപോലെ ഉണർന്നു കണ്ണു തുറന്നപ്പോൾ, പ്രഭാത സൂര്യൻ്റെ കിരണങ്ങൾ പലനിറങ്ങളിലുള്ള മനോഹരമായ പൂക്കൾ പോലെ മെല്ലെ വിടരുന്നതേ ഉണ്ടായിരുന്നുള്ളൂ. അവൻ മെല്ലെ കണ്ണു തിരുമ്മി എഴുന്നേറ്റു. വേലക്കാരി കൊണ്ടുവന്ന ചൂടുള്ള ചായ കുടിച്ചവൻ മുറ്റത്തേക്കിറങ്ങി. പൂത്തുനിൽക്കുന്ന വിവിധതരം പൂക്കളുടെ മാദകഭംഗിയിൽ അവൻ എല്ലാം മറന്നു നിന്നു. മധു നുകരാനെത്തിയ കരിവണ്ടുകൾ മൂളിപ്പാട്ടുമായി വട്ടം ചുഴന്നു പറന്നു രസിച്ചു. എത്ര മനോഹരമായ കാഴ്ച. വസന്തം പൂക്കുന്നു കാലം അതിൻ്റെ മിനുക്കുപണികൾ നടത്തി.
രാഹുൽ ഇന്ന് ആ ദമ്പതികൾക്ക് പ്രിയപ്പെട്ട സ്നേഹസമ്പന്നനായ ഒരു മകനാണ്. വിദ്യാഭ്യാസം പൂർത്തിയാക്കി അവൻ ഇന്ന് ഉന്നതസ്ഥാനത്തിരിക്കുന്ന നല്ലൊരു ഉദ്യോഗസ്ഥൻ കൂടിയാണ്. തൻ്റെ ഭൂതകാലം ഒരു പാഠമായി മനസ്സിൽ സൂക്ഷിച്ച്, അവൻ്റെ ആഗ്രഹപ്രകാരം നിരാലംബർക്കും, ദുഖിതർക്കുമായി ഒരു ആതുര സേവന കേന്ദ്രം തുടങ്ങി. അവൻ്റെ മനസ്സിൽ ഒരു വസന്തം പൂത്തു വിടർന്നു. അച്ഛനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങി അവൻ വിവാഹത്തിന് തയ്യാറായി. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്ത് ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് ഒരു നല്ല ജീവിതം നൽകുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. നല്ലവരായ ആ മാതാപിതാക്കൾ അവന്റെ ഒരാഗ്രഹങ്ങൾക്കും എതിരുനിന്നില്ല. അത്രയേറെ സൽഗുണസമ്പന്നനായിരുന്നു അവരുടെ പ്രിയപുത്രൻ. അങ്ങനെ അവർ ആഗ്രഹിച്ച രീതിയിലുള്ള വിവാഹവും കഴിഞ്ഞു. ആ ദാമ്പത്യവല്ലരിയിൽ അവർക്ക് ഒരു പൊന്നുമോൾ പിറന്നു. ആ വീട്ടിൽ കാറും കോളുമില്ലാതെ പരസ്പര സ്നേഹത്തോടും ഐക്യത്തോടും കൂടി നല്ലൊരു വസന്തം പൊട്ടിവിടർന്നു. അങ്ങനെ വൈകി വന്ന വസന്തം പൂത്തു തളിർത്തു, പ്രഭാപൂരം വീശി.
ശ്യാമള ഹരിദാസ്.


5 Comments
നല്ല രചന❤️👌🌹
നന്ദി…. സന്തോഷം
ശുഭമായി തീർന്ന ജീവിതം വായനയിൽ സന്തോഷം നൽകി.👏
നന്ദി…….. സന്തോഷം
Thank you so much