കണ്ണാടിവാതിൽ ശക്തിയായി തള്ളി തുറന്നു കൊണ്ടാണ് അവൾ എന്റെ ഓഫീസ് മുറിയിലേക്ക് കടന്നു വന്നത്. ഏകദേശം ഇരുപത്തിമൂന്നോളം വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി.
“മാഡം, നിങ്ങൾക്കൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ. ഞാൻ ഇന്നലെ രാവിലെ ഇവിടുന്നൊരു സിം കാർഡ് എടുത്തതാണ്. ഉച്ച കഴിയുമ്പോൾ ആക്ടിവേറ്റ് ആകുമെന്നാണ് കൗണ്ടറിൽ നിന്നു പറഞ്ഞത്. ദേ, ഇന്ന് ഉച്ചകഴിഞ്ഞു. ഇതുവരെ ഇതിന് ജീവൻ വച്ചിട്ടില്ല. അവിടെയിരിക്കുന്ന ആൾ പറയുന്നു ചില സാങ്കേതിക തകരാറുകൾ ഉണ്ട്, നാളെയാകുമെന്ന്. എന്തായിത്, ഇനി ഞാൻ കൈക്കൂലി തന്നാലേ കാര്യങ്ങൾ നടക്കുകയുള്ളു. അത് ചോദിച്ചപ്പോൾ അവിടെയിരിക്കുന്നവർ എന്നോട് ചൂടായി.”
ദേഷ്യത്തിലാണെങ്കിലും ആ മുഖത്തു ഒരു നിഷ്കളങ്ക ഭാവമായിരുന്നു. അതു കൊണ്ടായിരിക്കും അവളുടെ സംസാരത്തിൽ എനിക്ക് അസഹ്യത തോന്നാതിരുന്നത്. അല്ലെങ്കിലും മൊബൈൽ ഫോൺ കസ്റ്റമർ കെയർ സെന്ററിന്റെ ഓഫീസർക്ക് ദേഷ്യം വന്നു കൂടല്ലോ.
“ഇരിക്കൂ കുട്ടീ, എന്താണ് പ്രശ്നം , നമുക്ക് പരിഹരിക്കാം.” ശാന്തമായ എന്റെ സ്വരം കേട്ടാകാം അവൾ മുന്നിലെ കസേരയിൽ വന്നിരുന്നു.
“മാഡം, എനിക്കിന്ന് തന്നെ ഈ സിം ആക്ടിവേറ്റ് ചെയ്തു കിട്ടണം. അതിന് എന്തു ചെയ്യാനും ഞാൻ തയ്യാറാണ്. “
“എന്താണ് കുട്ടിയുടെ പേര്.” വീണ്ടും ഞാൻ സൗമ്യതയോടെ ചോദിച്ചു.
“രാജലക്ഷ്മി. ഞങ്ങളുടെ കുടുംബത്തിന്റേതാണ് പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ഉള്ള കസ്തൂരിഗ്രൂപ്പ്. ഞാനതിൽ ഒരു പാർട്ടണർ ആണ്. ഞങ്ങളുടെ പുതിയ മാനേജർക്ക് വേണ്ടിയാണ് ഈ മൊബൈൽ കണൿഷൻ. അത്യാവശ്യമാണ്.”
” ഓക്കേ, രാജലക്ഷ്മിയോട് കൗണ്ടർ സ്റ്റാഫ് താമസിക്കുന്നതിന്റെ കാരണം പറഞ്ഞില്ലേ. പിന്നെയെന്തിനാ കൈക്കൂലി തരാമെന്നൊക്കെ പറഞ്ഞത്. ഈ ഓഫീസിൽ അങ്ങിനെയൊരു സമ്പ്രദായം ഇല്ല. അതുകൊണ്ടാണ് അവർ ദേഷ്യപ്പെട്ടത്.”
“പക്ഷെ, മാഡം ദേഷ്യപ്പെടുന്നില്ലല്ലോ. എംബിഎ കഴിഞ്ഞ് ബിസിനസ് ആണ് എന്റെ വഴി എന്നു പറഞ്ഞപ്പോൾ കസ്തൂരി വസ്ത്രാലയ അച്ഛൻ എന്നെ ഏൽപ്പിച്ചു. അത് നന്നായി നടത്തി കാണിച്ചാൽ ബാക്കിയെല്ലാ സ്ഥാപനങ്ങളിലും എന്നെയും പങ്കാളി ആക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് കഴിവ് തെളിയിക്കണം. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയിരിക്കണമെന്ന് ഞാൻ വാശി പിടിക്കുന്നത്. പിന്നെ പലയിടത്തും കൈക്കൂലി കൊടുത്താണ് കാര്യങ്ങൾ സാധിച്ചിട്ടുള്ളത്. അത് കൊണ്ട് ചോദിച്ചു പോയതാണ്. സോറി മാഡം.”
എനിക്ക് ചിരിയാണ് വന്നത്. എന്തോ അവളോടൊരു ഇഷ്ടവും തോന്നി.
“കുട്ടി സമാധാനമായി പൊയ്ക്കൊള്ളൂ. നാളെ തീർച്ചയായും കണക്ഷൻ കിട്ടും. പിന്നെ ബിസിനസ്സിന്റെ വിജയത്തിന് ആദ്യപാഠം ക്ഷമയാണെന്നു മറക്കേണ്ട.”
“മാഡത്തിന്റെ ഈ ഉപദേശം കഴിയുന്നതും ഞാൻ പാലിക്കാം. ഇടക്കൊക്കെ മാഡത്തിനെ ശല്യപ്പെടുത്താൻ ഞാൻ വരും.”
“എപ്പോഴും സ്വാഗതം, തന്നെ എനിക്ക് ഇഷ്ടമായി.” അവൾ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പിരിഞ്ഞു.
ഇടക്കൊക്കെ അവൾ ഓരോ ആവശ്യങ്ങളുമായി തുള്ളിച്ചാടി വരും. ബിസിനസ് രംഗത്ത് അവൾ തിളങ്ങി തുടങ്ങിയിരുന്നു.
ഏകദേശം ഒരു വർഷം കഴിഞ്ഞ ഒരു നാൾ അവൾ അച്ഛനോടൊപ്പമാണ് ഓഫീസിൽ വന്നത്.
“മാഡത്തെ പരിചയപ്പെടാനും പിന്നെ ഒരു വിശേഷം പറയാനുമാണ് അച്ഛൻ കൂടി വന്നത്.” അവൾ പറഞ്ഞു.
“അതെ മാഡം, ഇവൾ എപ്പോഴും മാഡത്തെക്കുറിച്ച പറയും. നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും എനിക്കറിയാം. ഇപ്പോൾ ഇവൾ ബിസിനസ് കാര്യങ്ങൾ നന്നായി നടത്തുന്നു. മാഡം അന്ന് നൽകിയ ഉപദേശവും അവൾ കഴിയുന്നത്ര പാലിക്കുന്നുണ്ട്. ഒരു സന്തോഷ വർത്തമാനം കൂടിയുണ്ട്. രാജിയുടെ കല്യാണമാണ്. തലസ്ഥാന ജില്ലയിലെ ഒരു പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് പയ്യൻ.”
അപ്പോഴേക്കും അവൾ ഇടപെട്ടു.
“ബാക്കി ഞാൻ പറയാം. അവർ വലിയ ബിസിനസ്കാരായതു കൊണ്ടാണ് ഞാൻ സമ്മതിച്ചത്. ഇവിടത്തെയും അവിടത്തെയും കാര്യങ്ങൾ നോക്കി നടത്തുമ്പോൾ എന്റെ ദിവസങ്ങൾ തിരക്കുള്ളതാകും. മാഡം നോക്കിക്കൊള്ളൂ, താമസിയാതെ മികച്ച യുവസംരഭകക്കുള്ള പുരസ്ക്കാരം ശ്രീമതി രാജലക്ഷ്മി വരുണിനെന്നുള്ള വാർത്ത എല്ലാവർക്കും കേൾക്കാം. ഓ, അത് പറഞ്ഞില്ല, വരുൺ എന്നാണ് പ്രതിശ്രുത വരന്റെ പേര്.”
തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ആ കുട്ടി.
“സന്തോഷം, ഒരു വലിയ ബിസ്സിനസ്സ് കുടുംബത്തിൽ തന്നെ നിനക്ക് ചെന്നു കയറാൻ പറ്റിയല്ലോ. നിന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ.”
കല്യാണം കഴിഞ്ഞതിൽ പിന്നെ രാജലക്ഷ്മിയെ ഇങ്ങോട്ട് കണ്ടതേയില്ല. ഒരു ദിവസം ഉച്ചയൂണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ കൗണ്ടറിലെ രാധ അത് പറയുകയും ചെയ്തു.
” ആ കുട്ടി ബിസിനസ്സിന്റെ തിരക്കിലായിരിക്കും. ഇനി അവാർഡ് കിട്ടുമ്പോൾ പത്രത്തിലും ടീവിയിലുമൊക്കെ കാണാം.” ഞാൻ ചിരിച്ചു.
ഏകദേശം ഒരുവർഷം കഴിഞ്ഞ ഒരു ദിവസം രാജലക്ഷ്മിയുടെ അച്ഛൻ എന്റെ മുറിയിലേക്ക് കയറിവന്നു.
“ആഹാ, കുറെ നാളായല്ലോ സർ കണ്ടിട്ട്. എന്തൊക്കെയുണ്ട് രാജലക്ഷ്മിയുടെ വിശേഷങ്ങൾ. വരൂ, ഇരിക്കൂ.” ഞാൻ സന്തോഷത്തോടെ ക്ഷണിച്ചു.
അദ്ദേഹം മുന്നിലെ കസേരയിലിരുന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“മാഡം, ബിസിനസ്സിൽ ഏറെ താല്പര്യമുള്ള കുട്ടിയായിരുന്നല്ലോ രാജി. താൻ ആഗ്രഹിച്ച ദിശയിലേക്ക് തന്നെ ജീവിതം ഒഴുകിയതിൽ അവൾ സന്തോഷവതിയായിരുന്നു. ഒരു ബിസിനസ് കുടുംബത്തിലേക്ക് തന്നെ വിവാഹം കഴിഞ്ഞെത്തണമെന്നും അവൾക്ക് നിർബന്ധമായിരുന്നു. പക്ഷെ, എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് ആ വീട്ടിൽ അവളുടെ ജീവിതത്തിന്റെ ദിശ മാറിയൊഴുകി. സ്ത്രീകൾ ബിസിനസ്സിൽ പങ്കാളികളാകുന്നതോ ഓഫീസിൽ പോകുന്നതോ ഒക്കെ നാണക്കേടായി കരുതുന്നവരായിരുന്നു വരുണിന്റെ വീട്ടുകാർ. വരുണിന് രണ്ടു ചേട്ടന്മാരാണ്. അവരും അച്ഛനും എപ്പോഴും തിരക്കിലാണ്. അമ്മായിയമ്മയും രണ്ടു ചേട്ടത്തിമാരും എല്ലാ സുഖസൗകര്യങ്ങളുമുള്ള ആ വീട്ടിൽ സന്തോഷമായി കഴിയുന്നു. രാജിക്ക് അത് കഴിയുകയില്ലല്ലോ. തന്നെയും ഓഫീസിൽ കൊണ്ട് പോകണമെന്ന് ആദ്യം അവൾ അപേക്ഷിച്ചു, പിന്നെ പിണങ്ങിപ്പറഞ്ഞു, പിന്നെ പൊട്ടിത്തെറിച്ചു. പക്ഷെ അവർ അംഗീകരിച്ചില്ല. ഇങ്ങോട്ടും അവളെ വിടാതായി.”
“നിങ്ങൾ വിവാഹത്തിന് മുൻപ് ഇക്കാര്യങ്ങൾ സംസാരിച്ചില്ലായിരുന്നോ. അവളെപ്പോലൊരു കുട്ടിക്ക് വീട്ടിൽ ഒതുങ്ങിയിരിക്കാൻ പറ്റുമോ?”
“വിശദമായി ഒന്നും സംസാരിച്ചില്ല മാഡം, ഇക്കാലത്തു സ്ത്രീകളെ വീട്ടിൽ ഒതുക്കി നിർത്തുന്ന കുടുംബങ്ങൾ ഉണ്ടാകുമെന്ന് ഒട്ടും കരുതിയില്ല. നാളുകൾ കഴിയവേ തന്റെ ജീവിതത്തിന്റെ ഗതി മാറിയെന്ന് അവൾക്കുറപ്പായി. കുട്ടിയുണ്ടാവാതിരുന്നതും മോളുടെ ഒറ്റപ്പെടീലിന്റെ ആഴം കൂട്ടി. എല്ലാം കൂടി അവളെ വിഷാദ രോഗത്തിലെത്തിച്ചു. അവൾ ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന തോന്നൽ വന്നപ്പോൾ അവളെ തിരിച്ചു കൊണ്ടുവന്നു. ഡോക്ടറുടെ ഉപദേശപ്രകാശം ഇവിടത്തെ ബിസിനസ്സിൽ സജീവമാക്കി. ഇന്നവൾ പഴയ രാജിയാണ്. എന്നു പറഞ്ഞാൽ ആ വിവാഹബന്ധത്തിൽ നിന്നും അവൾ മോചിതയായി. മാഡത്തിനെ കുട്ടി മറന്നിട്ടില്ല. ആദ്യം ഞാൻ വന്ന് എല്ലാ വിവരങ്ങളും പറഞ്ഞിട്ട് അവൾ ഇങ്ങോട്ടു വരാമെന്ന് പറഞ്ഞു.”
“സർ, നിങ്ങളുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പായിട്ടും അവളുടെ ഡിവോഴ്സ് ഒരു നാണക്കേടായിട്ട് കണ്ടില്ലല്ലോ. നിർബന്ധിച്ച് ആ ബന്ധം നിലനിർത്തിയെങ്കിൽ ഒരു പക്ഷെ, അവൾ ഇന്നുണ്ടാവുമായിരുന്നില്ല.”
“അതെ മാഡം, ഡിവോഴ്സ് കൊണ്ടുള്ള നാണക്കേടല്ല, മോളുടെ ജീവിതമായിരുന്നു ഞങ്ങൾക്ക് വലുത്. വീണ്ടും അവൾ പഴയ ദിശയിലൊഴുകാൻ തുടങ്ങി. ഇനി അവൾക്കൊപ്പം ചിന്തിക്കുന്ന ഒരാളെ ഏൽപ്പിക്കണം. ധൃതിയില്ല. ഈ സ്നേഹത്തിന് വളരെ നന്ദിയുണ്ട്.അപ്പോൾ ഞാൻ ഇറങ്ങട്ടെ.”
പിറ്റേന്ന് ലഞ്ച് ബ്രേക്ക് സമയത്ത് പഴയ രാജലക്ഷ്മിയായി അവൾ വന്നു.
എന്റെ മുഖത്തെ വിഷാദം കണ്ട് ആ കുട്ടി പൊട്ടിച്ചിരിച്ചു.
“മാഡം വിഷമിക്കുന്നതെന്തിനാ? എന്റെ ജീവിതം ശാന്തമായൊഴുകുന്ന ഒരു പുഴയായിരുന്നു. വിവാഹമെന്നൊരു പ്രളയം വന്ന് അതിനെ ദിശ മാറ്റിയൊഴുക്കി. പക്ഷെ വെള്ളമൊഴിഞ്ഞ് ആ പുഴ വീണ്ടും പഴയ വഴിക്കൊഴുകുന്നു. അത്രേയുള്ളു. ഇവളിപ്പം സാഹിത്യകാരി കൂടിയായോ എന്നായിരിക്കും മാഡം ചിന്തിക്കുന്നത്. എന്റെ ദിവസങ്ങൾ വീണ്ടും തിരക്കേറിയതായി. ഞാൻ പൂർണ്ണ സന്തോഷവതിയും.”
“എന്നാണ് യുവസംരഭകക്കുള്ള അവാർഡ് വാങ്ങുന്നത് കാണാൻ എന്നെ ക്ഷണിക്കുന്നത്.” ചിരിക്കുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“വലിയ താമസം വരുകയില്ല. എന്തിനാ കണ്ണുനിറഞ്ഞിരിക്കുന്നത്. എനിക്കറിയാം. സന്തോഷം കൊണ്ടല്ലേ. “
അതെ മോളെയെന്നു പറഞ്ഞ് തലയിൽ കൈ വച്ചനുഗ്രഹിക്കുമ്പോൾ അവളുടെ മിഴികളും നിറഞ്ഞിട്ടുണ്ടായിരുന്നു.


16 Comments
പ്രസക്തിയുള്ള വിഷയമാണ്… 👏🏻👏🏻അനുഭവങ്ങൾ… സാക്ഷ്യങ്ങൾ
സ്നേഹം…. നന്ദി ഗ്രീഷ്മ ❤️🙏വായനയ്ക്കും പ്രോത്സാഹനത്തിനും
നല്ല രചന. വീട്ടുകാരുടെ ദുരഭിമാനം പോലെ ആശ്രയം നഷ്ടപ്പെടുന്ന പെൺകുട്ടികൾ നോവായി വാർത്തകളിൽ നിറയുമ്പോൾ വളരെ പ്രസക്തിയുള്ള എഴുത്ത്.
👏👍
സ്നേഹം…. നന്ദി ❤️🙏വായനയ്ക്കും പ്രോത്സാഹനത്തിനും ജോയ്സ്
നല്ലൊരു രചന മിനി.. ചെറുപ്പക്കാർക്കും മാതാപിതാക്കൾക്കും നല്ലൊരു സന്ദേശം ഇതിലുണ്ട്. വായിച്ചു കഴിയുമ്പോൾ ഉന്മേഷം കിട്ടുന്ന വായനാനുഭവം👌👌👌❤️❤️
സന്തോഷം …..നന്ദി താരാ ….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
Nice story
സന്തോഷം …..നന്ദി ……ഡോക്ടർ……..വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
സന്ദേശമുള്ള കഥ
Mini, you are from “Kollam”(Quilon),no? Really felt happy to read your story 👏 Keep up writing 😊
കൊല്ലത്താണ് ആനീ……സന്തോഷം …..നന്ദി ….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
നല്ല രചന👌
മാതാപിതാക്കൾക്കും കുട്ടികൾക്കും നല്ലൊരു മെസേജുകൂടിയാണ്. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കാനെ ബന്ധങ്ങളിലേക്കെടുത്തു ചാടുന്നത് പലപ്പോഴും നല്ലതാവില്ല.
അതുപോലെ ടോക്സിക്കായ ബന്ധങ്ങൾ ഉപേക്ഷിക്കുക തന്നെ വേണം താനും.
എന്നായി എഴുതി മിനീ👌❤️
ഇഷ്ടമായി ട്ടോ❤️❤️
നന്നായി എഴുതി ❤️
സന്തോഷം …..നന്ദി ശ്രീജാ ….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏
ടോക്സിക്കായ ബന്ധങ്ങളുടെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് മുന്നേറാം.
സന്തോഷം …..നന്ദി സുമാ ….. വായനയ്ക്കും പ്രോത്സാഹനത്തിനും❤️🙏