“അമ്മേ എൻ്റെ ലഞ്ചെടുത്തു വച്ചോ? മോനൊന്നും കഴിച്ചില്ല. ചൂടോടെ ഒരു ദോശ ചുട്ടു കൊടുത്തേക്ക്.
രാവിലത്തേയും ഉച്ചയ്ക്കത്തേയും മരുന്നു മറക്കാതെ കൊടുക്കണം. കുളിപ്പിക്കണ്ട ദേഹം തുടച്ചാൽ മതി. അര മണിക്കൂറിൽ കൂടുതൽ കാർട്ടൂൺ വെച്ചു കൊടുക്കല്ലേ. ഈ അമ്മയിതെവിടെപ്പോയിക്കിടക്കുന്നു?”
സ്മിതയുടെ ഒച്ചയും ബഹളവും കേട്ട് ഉഷ പത്രം മാറ്റി വെച്ച് എഴുന്നേററു. എല്ലാ ജോലിയും തീർത്ത് പത്രമൊന്നുവായിക്കാനിരുന്നതേയുള്ളു. സ്മിത ഇങ്ങനെ വിളിച്ചു വിളിച്ചു നിൽക്കുന്നതുകൊണ്ടാണ് ദുഃഖിപ്പിക്കുന്ന ഓർമ്മകൾ തന്നെ കാര്യമായി ബാധിക്കാത്തത്.
ചെറിയൊരു മൂക്കൊലിപ്പായതുകൊണ്ട് രണ്ടു ദിവസമായി കുഞ്ഞിനെ നഴ്സറിയിൽ വിടുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ അവൻ സമ്മതിക്കുകയുമില്ല. പിന്നല്ലേ പത്രം വായന.
“കുട്ടൻ വന്നേ അമ്മൂമ്മ ദോശ തരാം”
അവർ മോനെയെടുത്തു.
“ഞാനിറങ്ങുകയാ. ദാ അമ്മയുടെ ഫോണിൽ തുരുതുരാ മെസേജു വരുന്നല്ലോ. ഓ… കൗമാരക്കൂട്ടം… ഇനി ഫോണും കൊണ്ടങ്ങിരുന്ന് കുഞ്ഞിൻ്റെ കാര്യം മറന്നേക്കരുത്. ”
സ്കൂട്ടറിൻ്റെ കീയെടുക്കുന്നതിനിടയിൽ സ്മിത ഫോണിലേക്കു എത്തി നോക്കി.
അവർ വേഗം പോയി ഫോണെടുത്തു നോക്കി. മെസേജുകൾ കൊണ്ടു നിറഞ്ഞ ഗ്രൂപ്പു കണ്ട് ഒരു നിമിഷം നിന്നു. പിന്നെ കുഞ്ഞുമായി അടുക്കളയിലേക്കു പോയി.
മോന് കാർട്ടൂണിട്ടു കൊടുത്ത് ഫോണെടുത്തു. പ്രീഡിഗ്രിയ്ക്കു പഠിച്ചവരെല്ലാം ചേർന്ന ഗ്രൂപ്പാണ് കൗമാരക്കൂട്ടം. ഇരുപതോളം പേർ വളരെ ആക്ടീവാണ്. പതുങ്ങിയിരിക്കുന്നുവെന്നു പറഞ്ഞ് ഉഷയ്ക്കു സ്ഥിരമായി ശകാരം കിട്ടാറുണ്ടായിരുന്നു.
“ഇതു നമ്മുടെ രണ്ടാം കൗമാരമാണെന്നറിയില്ലേ? അടുക്കള, വീട് എന്നെല്ലാം പറഞ്ഞ് ഇനിയുള്ള ജീവിതം പാഴാക്കിക്കളയരുതെന്നാണ് എൻ്റെയൊരിത്. നിങ്ങളും അതു പിന്തുടർന്നാലേ നമുക്കു സന്തോഷിക്കാൻ പറ്റൂ. സ്വയം സ്നേഹിക്കാൻ ആദ്യം പഠിക്കൂ”
സുഷമയുടെ സ്ഥിരം പല്ലവിയാണ്.
“ഇരുപതാം തീയതിയാണു നമ്മുടെ ഗെറ്റ് ടുഗതർ. രണ്ടു ദിവസത്തെ ചെറിയൊരു യാത്ര കൂടി നമുക്കു പ്ലാൻ ചെയ്താലോ? നിങ്ങളെല്ലാം അഭിപ്രായം പറയൂ. സ്ഥലമൊക്കെ സസ്പെൻസ് “
അഡ്മിനായ സുഷമയുടെ വോയ്സിനു മിക്കവരും യെസ് പറഞ്ഞിരിക്കുന്നു.
താനെന്തു ചെയ്യും?
ഉഷയുടെ മനസ്സിൽ കാർമേഘം നിറഞ്ഞു. ഭിത്തിയിലെ ഫോട്ടോയിലേക്കു നോക്കിയപ്പോൾ അത് മഴയായി പെയ്തു തുടങ്ങി.
പണ്ട് രാജേട്ടനാണ് കൊണ്ടാക്കുക. “ഇങ്ങനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ വല്ലപ്പോഴുമൊക്കെ വേണ്ടേ ഉഷേ. കൂട്ടുകാരോടൊത്തുള്ള യാത്ര… അതു വേറൊരു വൈബാണ്. നീയിങ്ങനെ ഞാനും മോളും വീടുമെന്ന ചെറിയ വൃത്തത്തിൽ ചടഞ്ഞു കൂടിയിരിക്കുന്നത് എനിയ്ക്കൊട്ടും ഇഷ്ടമല്ല. ”
പോകുന്നില്ലെന്നു പറയുന്ന തന്നെ നിർബ്ബന്ധിച്ചുവിടുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നതാണ്. കഴിഞ്ഞു പോയ നല്ല നിമിഷങ്ങളോരോന്നും ഉഷയുടെ മനോമുകുരത്തിലൂടെക്കടന്നു പോയി.
യാത്രകളെ പ്രണയിച്ച രാജേട്ടനും എന്നും യാത്രകളോടു മുഖംതിരിച്ചു നിന്ന താനും ഒന്നിച്ചെത്രയോ സ്ഥലങ്ങളിലേക്കാണു പോയിരിക്കുന്നത്. പതിയെ താനും യാത്രകളെ വല്ലാതെയിഷ്ടപ്പെട്ടു തുടങ്ങി.
”ഇനി നമുക്ക് ഇന്ത്യയ്ക്കു പുറത്തേക്കാണു യാത്ര “
രണ്ടു പേരും പെൻഷനായതോടെ അതായിരുന്നു പിന്നത്തെ ലക്ഷ്യം.
സന്തോഷത്തിൻ്റെ ആ ദിനങ്ങളേക്കുറിച്ചുള്ള ഓർമ്മകൾ ഉഷയെ കണ്ണീരണിയിച്ചു.
പക്ഷേ അന്നത്തെ ആ യാത്ര… അത് അദ്ദേഹത്തിൻ്റെ അവസാന യാത്രയായി.
ഗുജറാത്തിലേക്കുള്ള ടൂർ കഴിഞ്ഞ് തിരിച്ചെത്തിയ ദിവസമാണ് അദ്ദേഹത്തിന് അറ്റാക്കുണ്ടായത്. ഒന്നും പറയാതെയങ്ങു പോയിക്കഴിഞ്ഞതോടെ ജീവിതത്തിൽ ശൂന്യത നിറഞ്ഞു. തൻ്റെ യാത്രകളും അതോടെ അവസാനിച്ചു.
ആരും പിന്നെ നിർബ്ബന്ധിച്ചുമില്ല. ആ ആശ്വാസത്തിലിരിക്കുമ്പോഴിതാ അടുത്ത വർഷമായിരിക്കുന്നു. വീടിനു പുറത്തേക്കിറങ്ങാതെ മൂടിക്കെട്ടിയ മനസ്സുമായി ദിവസങ്ങൾ കഴിയുന്നതറിയാതെ എത്ര നാളായി ഇങ്ങനെ കഴിയുന്നു. ഇനിയൊരു തിരിച്ചു പോക്കില്ല. ഉഷ വീണ്ടും മനസ്സിലുറപ്പിച്ചു.
വേണ്ട… ഇനിയിങ്ങനെയുള്ള സന്തോഷങ്ങളൊന്നും തന്നെ തൻ്റെ ജീവിതത്തിൽ വേണ്ട.
മെസേജുകൾക്ക് മറുപടി കൊടുക്കാതെ അവൾ കുഞ്ഞിലേക്കു ശ്രദ്ധ മാറ്റി.
രണ്ടു ദിവസം കഴിഞ്ഞു. ട്രെയിനിംഗിനു പോയ മരുമകൻ പ്രമോദ് തിരികെയെത്തി.
തൻ്റെ ദുഃഖങ്ങൾ മാറ്റിവെച്ച് ഉഷ പേരക്കുട്ടിയുമായി കളിചിരികളിൽ മുഴുകി.
ഇടയ്ക്കൊക്കെ കൗമാരക്കൂട്ടത്തിൽ ഒളിഞ്ഞു നോക്കാതിരിക്കാനായില്ല. നഷ്ട ബോധം കൊണ്ടു വിങ്ങുന്ന മനസ്സിനെ അവൾ ശാസിച്ചടക്കിയിരുത്തി.
”അമ്മയെന്താ ഓർത്തിരിക്കുന്നത്? ചേട്ടൻ വിളിക്കുന്നു ഇങ്ങോട്ടു വന്നേ”
“അമ്മേ നാളത്തെ തീയതി 20 അല്ലേ? അമ്മ ബാഗൊക്കെ പായ്ക്കു ചെയ്തു വെച്ചേ. സുഷമ ആൻ്റി വിളിച്ചിരുന്നു. അമ്മയില്ലാതെ ഇത്തവണ കൗമാരക്കൂട്ടം എങ്ങോട്ടും പോകില്ലെന്നാണ് എല്ലാവരുടേയും തീരുമാനം. അതു തന്നെ ഞങ്ങളുടേയും. അമ്മ എല്ലാറ്റിൽ നിന്നും അകന്നു കഴിഞ്ഞാൽ അച്ഛൻ്റെ ആത്മാവും ദുഃഖിക്കുകയോ ഉള്ളു. ”
“മനസ്സു കൊട്ടിയടച്ചിരിക്കാതെ ഒന്നുഷാറാകെൻ്റെ ഉഷ ടീച്ചറേ ” സ്മിത അമ്മയെ കെട്ടിപ്പിടിച്ചു
“അമ്മേ പോകാനുള്ള ഒരുക്കങ്ങളൊക്കെ ചെയ്യൂ. അച്ഛനില്ലെന്നു കരുതി അമ്മയുടെ ജീവിതം ഹോമിക്കപ്പെടേണ്ടതില്ല”
പ്രമോദും മുറിയിലേക്കു വന്നു.
ബസ്സിൽ കയറിക്കഴിഞ്ഞാണ് സുഷമ സസ്പെൻസ് പൊളിച്ചത്. “ഒരു പാടു ദൂരമൊന്നും യാത്ര ചെയ്യേണ്ട. തെന്മല, പാലരുവി, ശെന്തുരുണി വെള്ളച്ചാട്ടം, കുളത്തൂപ്പുഴ, അച്ചൻ കോവിൽ ക്ഷേത്രങ്ങൾ, ഹോം സ്റ്റേയിൽ ഒരു രാത്രി. നമുക്ക് അടിച്ചു പൊളിക്കണം”
രണ്ടു ദിവസം കൊണ്ട് മനസ്സും ശരീരവും ചാർജു ചെയ്ത പോലെയായി. അടുത്ത തവണ പോകേണ്ട സ്ഥലവും തീയതിയും തീരുമാനിച്ചാണ് അവർ തിരികെയെത്തിയത്.
”നമ്മുടെ യാത്ര അവസാനിക്കുന്നില്ല.
ഇനി വർഷത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും നമുക്കു കൂടണം. അടുത്ത യാത്രയിൽ നമ്മുടെ നല്ല പാതികളേക്കൂടി പങ്കെടുപ്പിക്കാം. ഉഷ വിഷമിക്കേണ്ട.
നല്ലവരെ ദൈവം വേഗം വിളിച്ചുവെന്ന് സമാധാനിക്കാം. ഇതെല്ലാം കണ്ടു രാജേന്ദ്രൻ സാർ സന്തോഷിക്കും തീർച്ച”
രാജീവൻ്റെ അഭിപ്രായം എല്ലാവരും കൈയടിച്ചു പാസ്സാക്കി.
#എൻ്റെ രചന
# യാത്രകൾ അവസാനിക്കുന്നില്ല


20 Comments
ചെറുപ്പത്തിലേക്ക് തിരിച്ചു പോകാൻ കൗമാര കൂട്ടങ്ങളുടെ യാത്രകളും അവയെ പ്രോത്സാഹിപ്പിക്കുന്ന മക്കളുമുണ്ടെങ്കിൽ വാർദ്ധകും ഒരു ഭാരമേ ആകില്ല …. സുന്ദരമായ എഴുത്ത് … ആശംസകൾ സുമാ❤️🌹
സ്നേഹം മിനീ❤️❤️
സുമേച്ചി.. നന്നായി എഴുതി ❤️
സ്നേഹം സാബീ❤️❤️
അതേ യാത്രകൾ അവസാനിക്കാതിരിക്കട്ടെ….
മനോഹരമായ അവതരണം ചേച്ചി 👌👌👌❣️❣️❣️❣️
സ്നേഹം ജിനു❤️
ഒരുപാട് ഇഷ്ടപ്പെട്ടു❤️
സ്നേഹം❤️❤️
അസ്സലായിട്ട് എഴുതി സിന്ദൂ ❤️
വളരെ നല്ല കഥ. ജീവിതം തീർന്നെന്നു കരുതി വീട്ടിൽ ചടഞ്ഞിരിക്കേണ്ട സീനിയേഴ്സ് എന്ന് ഓർമ്മിപ്പിക്കുന്ന എഴുത്ത്. യാത്രകൾ ജീവിതത്തിന് എത്ര ഉണർവ് നൽകും എന്ന സന്ദേശം നൽകി.👌❤️🥰
സന്തോഷം സ്നേഹം ജോയ്സ്❤️😀❤️
നന്നായി എഴുതി 👌
Thanks Shreeja❤️
വളരെ നല്ല കഥ. ജീവിതം തീർന്നെന്നു കരുതി വീട്ടിൽ ചടഞ്ഞിരിക്കേണ്ട സീനിയേഴ്സ് എന്ന് ഓർമ്മിപ്പിക്കുന്ന എഴുത്ത്. യാത്രകൾ ജീവിതത്തിന് എത്ര ഉണർവ് നൽകും എന്ന സന്ദേശം നൽകി.👌❤️🥰
നല്ല രസമായി എഴുത സുമാ.കൗമാര കൂട്ടം പോയപോലെ കൂട്ടക്ഷരക്കാർക്കും പോകാവുന്നതാണ്.👌🌹❤️🥰
അതേ ഷെർലി. മനസ്സുചെറുപ്പമാവാൻ ഇതൊക്കെ മതി❤️❤️
മനോഹരമായി എഴുതി സുമ.
ഓർമകളിക്കുള്ളിൽ ചടഞ്ഞിരിക്കാതെ പുറം ലോകം കാണാൻ തയ്യാറാക്കുക അതു തന്നെയാണ് ശരി.
നല്ലെഴുത്ത് സുമക്കുഞ്ഞേ. ഓർമ്മകളും കെട്ടിപ്പിടിച്ചു ചടഞ്ഞിരുന്നാൽ ഇരിക്കാമെന്നേയുള്ളൂ. പ്രായമുള്ളവരെല്ലാം. ഇതുപോലെ എപ്പോഴും charge ആയി ഇരിക്കട്ടെ. ❤️❤️❤️❤️🥰🥰
അതേ താരച്ചേച്ചീ❤️❤️
സ്നേഹം നന്ദ❤️❤️