ഇടക്കിടെ മിന്നിമറയുന്ന കൊള്ളിയാനുകളുടെ വെളിച്ചത്തിൽ റോഡ് ഒരു കറുത്തു നീണ്ട പാമ്പിനെപ്പോലെ ചുരുണ്ടുകിടന്നു. കൊടിയ വളവുകൾ നിറഞ്ഞ അതിലൂടെ രാഹുലിന്റെ കാർ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു.. അയാൾ വാച്ചിലേക്ക് നോക്കി. സമയം രാത്രി 2 :30 കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെ ദൂരം താണ്ടാൻ ബാക്കിയുണ്ട്.. ഇടതും വലതും മാറിമാറി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്ന സൈൻ ബോർഡുകൾക്കിടയിൽ ഒരു നിമിഷം രാഹുലിന്റെ കണ്ണും മനസ്സും മറ്റൊരു ബോർഡ് തട്ടിയെടുത്തു.
“ഫ്രണ്ട്സ് മൊബൈൽ മോർച്ചറി.. ”
വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിരുന്ന അത്, തിരിഞ്ഞു വരുന്ന ആ വളവിൽ ആരുടെയും ശ്രദ്ധ ആകർഷിക്കാൻ പോന്നതായിരുന്നു..
ഒരു പക്ഷെ ആ ബോർഡ് മരിച്ചവരെ ഉദ്ദേശിച്ചായതിനാൽ സാധാരണ അതുവഴി പോകുന്നവർ അത് കാര്യമായെടുക്കാറില്ലെങ്കിലും രാഹുലിന്റെ ചിന്ത സഞ്ചരിച്ചത് മറ്റൊരു വഴിക്കാണ്. ഏതൊരു ബിസിനസ് നടത്തുന്നയാളും ആഗ്രഹിക്കുന്നത് അതിന്റെ ലാഭം വർദ്ധിപ്പിക്കുവാനാണ്, അതായത് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാനാണ്. ആ അർത്ഥത്തിൽ തന്റെയും മറ്റുള്ളവരുടെയും മരണം അല്ലേ അയാൾ ആഗ്രഹിക്കുന്നത്? പിന്നെങ്ങനെ ഫ്രണ്ട്സ് എന്ന് പേരിടാൻ സാധിച്ചു? അയാൾക്കെങ്ങനെ തന്റെ സുഹൃത്താകാൻ സാധിക്കും? “മരണം ആഗ്രഹിക്കുന്ന സുഹൃത്ത്.. ” തൊട്ടടുത്ത വളവിനു ശേഷം വിജനമായ റോഡിൽ തന്നെയും കാത്തുകിടക്കുന്ന ഒരു മൊബൈൽ മോർച്ചറി വാനിന്റെ ചിത്രം അയാളുടെ മനസ്സിൽ വന്നു. രാഹുലിന്റെ മനസ്സിലും പുറത്തും ഒരു കൊള്ളിയാൻ മിന്നി..
ചിന്തകൾ വീണ്ടും കാടുകയറുവാൻ തുടങ്ങിയതും കാർ ഒരു വലിയ കുഴിയിൽ വീണു നിന്നതും ഒരുമിച്ചായിരുന്നു.. പുറത്തു മഴ പൊടിയാൻ തുടങ്ങിയിരിക്കുന്നു. കാലാകാലങ്ങളിലായി മാറിമാറി വരുന്ന സർക്കാറുകൾ മത്സരിച്ചു കുഴിക്കുന്ന കുഴികൾ നമ്മുടെ റോഡുകളുടെ ശാപമായി മാറിയിരിക്കുന്നു. ഒരിക്കലെങ്കിലും ഇൻവർക്കിതൊന്നു നന്നായി ചെയ്തുകൂടെ? ഒരു മഴക്കാലത്തിനപ്പുറം ആയുസ്സുണ്ടാകുന്നില്ല ഒരു റോഡിനും.. പുറത്ത് കടക്കാനുള്ള ടയറുകളുടെ ശ്രമം വീണ്ടും അതിനെ ചെളിക്കുണ്ടിലേക്ക് ആഴ്ത്തിക്കൊണ്ടേയിരുന്നു.. ആരെങ്കിലും തള്ളേണ്ടി വരും. ഈ അസമയത്ത് ആരെക്കിട്ടാൻ? വലതു വശത്തെ വിൻഡോ വെറുതെ ഒന്ന് താഴ്ത്തി പുറത്തേക്കു നോക്കി. പെട്ടെന്നാണ് ഇടതു വിൻഡോയിൽ നിന്നും ആ ശബ്ദം.
“ഞാൻ സഹായിക്കണോ സാർ?”
പെട്ടെന്ന് കേട്ട ആ ശബ്ദം രാഹുലിന് ഒരു ഞെട്ടൽ സമ്മാനിച്ചു. താൻ എപ്പോഴാണ് ഇത് തുറന്നിട്ടത്! ഇടത് വിൻഡോയിൽ കൂടി അകത്തെ വെളിച്ചത്തിലേയ്ക്ക് ഒരു തല ഊളിയിട്ടു വന്നു.
“സാർ ഞാൻ ഒരു കൈ വച്ചു നോക്കാം. പക്ഷെ എന്നെ ഒരിടം വരെ ഡ്രോപ്പ് ചെയ്യണം.” രാഹുൽ ശരി വച്ചു.
പിന്നീട് യാത്ര തുടർന്ന അവർക്കിടയിൽ മൗനം കനക്കുന്നതും ഭീതിയുടെ ഒരു നേർത്ത പടലം രൂപം കൊള്ളുന്നതതുമായി തോന്നിയപ്പോൾ രാഹുൽ ചോദിച്ചു. ” താങ്കൾ എന്തെടുക്കുകയായിരുന്നു ഈ അസമയത്ത്?”
“ഞാനെൻറെ പിരിവിന്റെ അവസാനത്തെ ഘട്ടത്തിലായിരുന്നു. സാർ ആണ് എന്റെ അവസാനത്തെ ഇര”
ഇര എന്ന പദപ്രയോഗം ഉണർത്തിയ ഭീതിയും സംശയവും രാഹുലിന്റെ മുഖത്തെ പേശികൾക്ക് മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല. അതുകണ്ട് അയാൾ തുടർന്നു.
“സാർ പേടിയ്‌ക്കേണ്ട. പിരിവ് റോഡിലെ കുഴികൾ നികത്താനാണ്. താങ്കളെപ്പോലെയുള്ള വഴിയാത്രക്കാരിൽ നിന്ന് ഒരു തുക സഹായമായി ചോദിക്കുന്നു. ഇഷ്ടമുള്ളത് തരാം.”
ചോർന്നുപോയ ധൈര്യം രാഹുലിന് തിരികെ കിട്ടി. അപ്പോൾ കുഴപ്പക്കാരനല്ല.
” എത്ര നാളായി നിങ്ങൾ ഇത് തുടങ്ങിയിട്ട്? എന്നിട്ട് എന്ത് കൊണ്ട് ഇതുവരെ നികത്തിയില്ല? “
“കൊള്ളാം നല്ല ചോദ്യം, കുഴികൾ നികത്തുന്നിടത്ത് എന്റെ ജോലി അവസാനിക്കുന്നു. ഞാനായിട്ട് അത് ചെയ്യാറില്ല. ഇനി അഥവാ ആരെങ്കിലും നികത്തിയാൽ ഞാൻ അടുത്ത കുഴി തേടി യാത്രയാകുന്നു. അങ്ങനെ ഒരു യാത്രയിലാണ് ഞാനിപ്പോൾ. “
” അതിനു ഞാൻ വീണ ആ കുഴി. ആരും നികത്തിയില്ലല്ലോ? ” രാഹുൽ ചോദിച്ചു.
“ഇല്ല പക്ഷെ അത് ആവശ്യത്തിലധികം വലുതായി കഴിഞ്ഞു. സാറിന്റെ സ്ഥാനത്ത് ഒരു സ്കൂട്ടറോ ബൈക്കോ ആണ് അതിൽ വീണിരുന്നതെങ്കിൽ അയാൾ തീർച്ചയായും മരണപ്പെട്ടേനെ. അത് ഇന്ന് രാത്രി സംഭവിക്കും. പിന്നെ പ്രതിഷേധം, കുഴിമൂടൽ, നിരാഹാരം, ഇവിടെ എന്റെ ജോലി അവസാനിക്കുന്നു. മൊബൈൽ മോർച്ചറിക്കാരൻറെ ജോലി ആരംഭിയ്ക്കുന്നു. അതേ, സാർ ഏതെങ്കിലും വളവിൽ വാനുമായികാത്ത് നിൽക്കുമെന്ന് പേടിച്ച അതേ മോർച്ചറിക്കാരൻ തന്നെ. പക്ഷെ അയാൾ ഇന്ന് സാർ-നു വേണ്ടിയല്ല കാത്തുനിൽക്കുന്നത്. മറ്റൊരാൾക്ക് വേണ്ടിയാണ്. ” രാഹുൽ -നെ വിട്ടകന്ന ഭീതിയുടെ പുഴുക്കൾ വീണ്ടും ഇടത് കാലിൽ കൂടി അരിച്ചുകയറാൻ തുടങ്ങി.
എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് അയാൾ ചോദിച്ചു. ” നീചമായ പ്രവൃത്തിയല്ലേ താങ്കൾ ചെയ്യുന്നത്? “
” ഇല്ല, ആരോ കുഴിച്ച കുഴി. അല്ലെങ്കിൽ തനിയെ ഉണ്ടായ കുഴി. അത് ഞാൻ മുതലെടുക്കുന്നു അത്ര മാത്രം. ആരുടെയും മരണം ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അതുണ്ടാകുന്നു. അനിവാര്യമായത്.. ” ഞാൻ ഒരു മോർച്ചറിക്കാരനിൽ നിന്നോ ശവപ്പെട്ടി നിർമ്മാതാവിൽ നിന്നോ തീർത്തും വ്യത്യസ്തനാകുന്നത് ഇവിടെയാണ്. അവിടെ.. നിർമ്മിക്കുന്നവർ അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല. വാങ്ങുന്നവർ അത് ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നവർ അതറിയുന്നേയില്ല.
പക്ഷെ ഇവിടെ എന്റെ കാര്യത്തിൽ, റോഡ് നിർമ്മിക്കുന്നവർ കുഴിയുടെ നിർമ്മാണത്തിൽ നേരിട്ട് ഇടപെടുന്നില്ല. പക്ഷെ ഞാനാണ് അത് ഉപയോഗിക്കുന്നത്. നിങ്ങൾ എനിക്ക് പണം തരുന്നത് അതിനെ ഉപയോഗിക്കാതിരിക്കാനാണ് അഥവാ അതിനെ ഇല്ലായ്മ ചെയ്യാനാണ്. ആ അർത്ഥത്തിൽ നിങ്ങളാണ് ഇവിടെ നീചനാവുന്നത്.. ഉള്ളതിനെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്നതിലൂടെ. “
രാഹുൽ എന്തോ പറയാൻ ആഗ്രഹിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല. അയാൾ തുടർന്ന് കൊണ്ടേയിരുന്നു.
“പിന്നെ ചൂഷണം അഥവാ ഉപയോഗം ഞാനും സാറുമുൾപ്പെടുന്ന ഈ സമൂഹം എപ്പോഴും ചെയ്യുന്നത് അതുതന്നെയല്ലേ? താങ്കൾ ഉപയോഗിക്കുന്ന ഈ കാർ എത്രപേരുടെ അധ്വാനങ്ങളെയും കണ്ടുപിടിത്തങ്ങളെയും പ്രത്യക്ഷമായും പരോക്ഷമായും ചൂഷണം ചെയ്തതാണ്. താങ്കൾ അതിനു കൊടുത്ത വില അതിനു പകരമാവുന്നുണ്ടോ? “
അയാളുടെ ശബ്ദത്തിലെ ആധികാരികതയും സർ എന്ന സംബോധന അപ്രത്യക്ഷമായതും രാഹുൽ ശ്രദ്ധിച്ചു.
എങ്കിലും താൻ പരോക്ഷമായി പോലും ആരുടേയും മരണം ആഗ്രഹിക്കുന്നില്ലല്ലോ എന്ന് രാഹുൽ ചിന്തിച്ചു.
അയാൾ തുടർന്നു. “താങ്കൾ മരണം ആഗ്രഹിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കാം? താങ്കൾ ഒഴിച്ച് ബാക്കി എല്ലാവരുടെയും മരണം നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മറ്റൊരാൾ മരിക്കുമ്പോൾ മരിച്ചത് താൻ അല്ലല്ലോ എന്ന നിഗൂഢമായ ഒരാനന്ദം താങ്കൾ അനുഭവിക്കുന്നില്ലേ?
താങ്കൾ ഉൾപ്പെടെ ഉള്ള സമൂഹം ഇങ്ങിനെയാണ്. ഇനിയിപ്പോൾ മരിക്കുന്നതു നിങ്ങൾ ആണ് എന്നിരിക്കട്ടെ. അടുത്ത വളവിനു ശേഷം ഉള്ള പാലത്തിൽ കയറുമ്പോൾ പാലം തകർന്ന് നിങ്ങളുടെ കാർ വെള്ളത്തിൽ മൂക്കുകുത്തി വീണു നിങ്ങൾ മരിച്ചാൽ അത് പ്രയോജനപ്പെടുത്തുന്ന എത്രയോ പേർ ഉണ്ടാകും?”
വീണ്ടും അയാളുടെ സ്വരത്തിൽ കടന്നു വരുന്ന ദൃഢതയും സംബോധനയിൽ ഉണ്ടാകുന്ന മാറ്റവും രാഹുലിനെ ഭീതിപ്പെടുത്തി.
അയാൾ തുടർന്നു. “നാളെ പുലർച്ചക്ക് ഇറങ്ങുന്ന വർത്തമാനപ്പത്രങ്ങൾ മുതൽ നിങ്ങളുടെ ഇൻഷുറൻസ് തുക ഏറ്റുവാങ്ങുന്ന വീട്ടുകാർ വരെ. പത്രത്തിൽ കാണുന്ന കാറിന്റെ ചിത്രം കണ്ട് ആരും കരയില്ല. പകരം ഒരുതരം നിഗൂഢമായ ആനന്ദം അവരിൽ നിറയും. കാറിന്റെ ശോച്യാവസ്ഥ എത്രകണ്ട് കൂടുന്നുവോ ആനന്ദം അത്രമാത്രം വർദ്ധിക്കും. മരിച്ചത് താനല്ലല്ലോ എന്ന് അവരും ആശ്വസിക്കും. അതായത് താങ്കളുടെ മരണത്തിൽ സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നവരിൽ നാളെ പത്രം വായിക്കുന്ന ആ അപരിചിതനായ മനുഷ്യൻ വരെ ഉൾപ്പെടും. ഇവരുടെ ആരുടേയും ഉപജീവനമാർഗം നിങ്ങളുടെ മരണമല്ല. പക്ഷെ ആ മോർച്ചറിക്കാരൻ എന്റെയും സുഹൃത്ത് അഥവാ ഫ്രണ്ട് ആണ്. ഞങ്ങൾ ബിസിനസ് പാർട്നെർസ് ആണോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. പക്ഷെ അതിനുള്ള ഉത്തരം നിങ്ങൾ അറിയേണ്ട. അല്ലെങ്കിലും എല്ലാ ഉത്തരങ്ങളും അറിഞ്ഞതിനു ശേഷമോ, തുടങ്ങിവച്ച എല്ലാ യാത്രകളും പൂർത്തി ആക്കിയതിനു ശേഷമോ ഒന്നും അല്ലല്ലോ ആരും മരിക്കുന്നത്. അനിവാര്യം ആയതു സംഭവിക്കും. “
അതിനുശേഷം അയാൾ ഒന്നും സംസാരിച്ചതേയില്ല. ഇടക്ക് ഉറക്കത്തിലേക്ക് വീണുപോയ അയാളെ രാഹുൽ കണ്ടു. വെളുത്ത നിറത്തിലുള്ള കൈവരികൾ ഉള്ള ഒരു പാലത്തിൽ കാർ പ്രവേശിച്ചു. ആ പാലം ഏതുനിമിഷവും തകർന്നു വീണേക്കാമെന്ന് രാഹുലിന് തോന്നി. കാലുകൾ ആക്സിലറേറ്ററിൽ അറിയാതെ അമർന്നു. എത്രയും വേഗം ആ പാലത്തിൽ നിന്ന് പുറത്തുകടക്കണമെന്നു തോന്നി. പാലം കഴിഞ്ഞതും അടുത്ത വളവിൽ ആ വഴി അവസാനിച്ചു. ഇനി മുൻപോട്ടു റോഡ് ഇല്ല. ഇടിമിന്നലിന്റെ വെളിച്ചത്തിൽ പാതി മുറിച്ചതും മുറിക്കാത്തതും ആയ കുറെ തേക്ക് മരങ്ങൾ രാഹുൽ ശ്രദ്ധിച്ചു.
രാഹുൽ അയാളെ തട്ടി ഉണർത്തി. ഈ വഴി ഇവിടെ തീർന്നു. ഉറക്കച്ചടവോടെ കണ്ണ് തുറന്നു പുറത്തേക്കു നോക്കി അയാൾ പറഞ്ഞു.
“എന്റെ വഴി ഇവിടെ തുടങ്ങുന്നു. സാറിനു തിരിച്ചു പോകാം. ”
പുറത്തിറങ്ങി മരക്കൂട്ടങ്ങൾക്കിടയിൽ അയാൾ മറഞ്ഞു. അടുത്ത മരത്തിൽ നിന്നും കുറെ നരിച്ചീറുകൾ പറന്നു പൊങ്ങി. രാഹുൽ മടക്കയാത്ര ആരംഭിച്ചു. കുണ്ടും കുഴിയും ചെളിവെള്ളവും നിറഞ്ഞ അതേ പാതയിലൂടെ വീണ്ടും ഒറ്റയ്ക്ക്.. മരണം പതിയിരിക്കുന്ന കുഴികളിൽ ഇരുട്ട് കനത്തുകിടന്നു..


11 Comments
വ്യത്യസ്തതയുള്ള കഥ …..നല്ല അവതരണം👍🌹
വേറിട്ട അവതരണം !
horror feel ചെയ്തു.👍👏
Thank you !!! 🙂
വിത്യസ്തമായ ശൈലി , ഓരോ വരിയിലും അടുത്തതായിട്ട് എന്ത് സംഭവിക്കാൻ പോകുന്നു എന്ന ഉദ്വേഗം തോന്നിപ്പിക്കുന്ന നിഗൂഡത , രാഹുലിനൊപ്പം നമ്മളെയും ഭീതിയുടെ മുനയിൽ നിർത്തി സഞ്ചരിപ്പിക്കുന്നു . നല്ല ഭാവന , വളരെ നന്നായി എഴുതി 🥰👌👌
Thank you Shybi!!! 🙂
നല്ല രചന👌❤️🌹
Thank you !!! 🙂
ശരിക്കും എവിടെയോ അപകടം പതിയിരിക്കുന്ന പോലെ ആകെ ഭീകരമായ അവസ്ഥ 🥹
നല്ല രജന 👌👌
Thank you !!! 🙂
👌വ്യത്സതമായ കഥ.വായിച്ചപ്പോൾ നല്ല ടെൻഷൻ തോന്നി. ആശംസകൾ👏👏❤️🥰
Thank you !!! 🙂