ജമീല കാളിങ്…
മുറിയുടെ ശാന്തത മുറിച്ചു കൊണ്ട് ഫോൺ റിംഗ് മുഴങ്ങിയപ്പോൾ, സ്നേഹ വായിച്ചു കൊണ്ടിരുന്ന പുസ്തകം ടീപ്പോയിൽ കമിഴ്ത്തി വച്ചു ചാടി എണീറ്റു.
ഫോൺ ബെൽ കേൾക്കുമ്പോൾ ആരാണെന്നറിയാനുള്ള വെമ്പലോടെയുള്ള സ്നേഹയുടെ ഓട്ടം നിർത്താൻ വേണ്ടിയാണ്, വിളിക്കുന്നയാളുടെ പേര് ഉറക്കെ പറയുന്ന ഈ രീതിയിൽ റിംഗ്ടോൺ ചീരു സെറ്റ് ചെയ്തു കൊടുത്തത്. ‘എന്നിട്ടും തന്നിൽ മാറ്റമൊന്നുമില്ല എന്നവൾ സ്വയം പറഞ്ഞു ചിരിച്ചു.
“ടീ.. ഇന്നാ ഞാൻ കലണ്ടർ ശ്രദ്ധിച്ചേ. ഡിസംബർ ഇങ്ങെത്തിയല്ലോ. നമ്മക്കീ ക്രിസ്മസ് അടിച്ചുപൊളിക്കേണ്ടേ?”
ഒരു മൂളലിൽ ഉത്തരമൊതുക്കുമ്പോൾ സ്നേഹക്കറിയാമായിരുന്നു അവളതിൽ തൃപ്തിപ്പെടില്ലെന്ന്.
“ന്താ, നിന്റെ മറുപടിക്കൊരു ഗുമ്മില്ലാത്തത്! നീ ഭക്ഷണം കഴിച്ചില്ലേ?”
“ജമീ. നീ എന്നെയിങ്ങനെ സങ്കടപ്പെടുത്തല്ലേ.”
“സ്നേഹാ നമ്മൾ തീരുമാനിച്ചിട്ടുള്ളതല്ലേ വർഷത്തിൽ ഏറ്റവും കുറഞ്ഞത് മൂന്നു തവണയെങ്കിലും യാത്രകൾ ചെയ്യണമെന്ന്! ”
“ജമീ.. നിന്റെ ആരോഗ്യം ഇപ്പോൾ യാത്ര ചെയ്യാവുന്ന അവസ്ഥയിലാണോ? റിസ്ക് എടുത്ത് പോയി അസുഖം കൂടിയാൽ…”
വാക്കുകൾ സ്നേഹയുടെ തൊണ്ടയിൽ കുടുങ്ങി. മറുവശത്ത് ഒരു ദീർഘനിശ്വാസം അവൾ കേട്ടു.
“സ്നേഹാ, നീയല്ലേ പറയാറ്,മനസ്സിന് ധൈര്യമുണ്ടെങ്കിൽ വഴികൾ തുറക്കുമെന്ന്. എന്റെ ധൈര്യം നീയാണ്. നീ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നും പേടിയില്ല.”
ജമീലയുടെ ശബ്ദം ക്ഷീണിച്ചിരുന്നെങ്കിലും ഉറപ്പോടെ തുടർന്നു,
“അതിനാൽ പ്ലാനിൽ മാറ്റമില്ല. ഈ ആശുപത്രിയുടെ ചുവരുകളിൽ നിന്ന് കുറച്ചുനാളെങ്കിലും ഒരു മോചനം വേണം. ഒരിക്കൽക്കൂടി നമ്മളെല്ലാവരും ഒരുമിച്ച് ഒരു യാത്ര. അതാണ് എനിക്ക് ഇപ്പോൾ വേണ്ടത്.”
ഒന്നു നിർത്തി, പിന്നെ പറഞ്ഞു,
“അപേക്ഷയാണ് സ്നേഹാ. തീരുമാനമെടുത്തിട്ട് എന്നെ വിളിക്കൂ.”
ഫോൺ വയ്ക്കവേ,ജമീല കരച്ചിലടക്കുന്ന ശബ്ദം സ്നേഹ കേട്ടു.
സ്നേഹയുടെ മനസിൽ ഒരു ഭാരം നിറഞ്ഞു.
നടുക്കടലിൽ അകപ്പെട്ട അവസ്ഥയിലായി സ്നേഹ. ഇന്നേവരെയുള്ള ജമീലയുടെ എല്ലാ ആഗ്രഹത്തിനും കൂട്ടുനിന്നിട്ടുണ്ട്. അന്നൊന്നും ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല, പക്ഷേ, ഇപ്പോൾ…
അവളുടെ ആരോഗ്യംതന്നെയാണ് പ്രധാന വില്ലൻ. കീമോയും റേഡിയേഷനുമെല്ലാം കഴിഞ്ഞ് അവളുടെ ശരീരത്തിന് ഇനിയൊരു യാത്രക്കുള്ള ഊർജമുണ്ടോ?
യാത്ര പോയില്ലെങ്കിൽ അവൾ പിണങ്ങും, ഒരുപക്ഷേ ആ പിണക്കം മാറ്റാൻ സമയം നൽകാതെ അവൾ മറ്റൊരു യാത്ര നടത്തിയെന്നും വരാം. ആരെയും കൂടെക്കൂട്ടാതെ ഒറ്റയ്ക്ക്…
ഒരു സോളോ ട്രിപ്പ്! ആ യാത്രയ്ക്ക് പ്രത്യേകതകളേറെയുണ്ട്, യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നമ്മൾ സ്വയം നടത്തേണ്ട കാര്യമില്ല. വീട്ടുകാരും നാട്ടുകാരും ചേർന്ന് ആഘോഷമായിത്തന്നെ യാത്രയയപ്പ് നടത്തും.
ജീവിച്ചിരിക്കുമ്പോൾ അവനോ അവളോ അത്രമേൽ കൊതിച്ചിരുന്ന് നടത്താനിരുന്ന യാത്രകൾ പല കാരണങ്ങൾകൊണ്ട് പിന്നത്തേക്ക് മാറ്റിവെയ്ക്കപ്പെടുമ്പോൾ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നടത്തുന്ന സുനിശ്ചിതമായ യാത്ര. ഈ യാത്ര തടയാനോ സ്വയം വേണ്ടെന്നുവെക്കാനോ ആർക്കും കഴിയില്ല. നിശ്ചിത സമയത്ത് അത് നടന്നിരിക്കും.
പെട്ടന്നാണ് ആ വെളിപ്പാട് സ്നേഹക്ക് ഉണ്ടായത്,അതേ നിശ്ചിത സമയത്ത് അത് നടന്നിരിക്കും, പിന്നെ ഞാനെന്തിന് ജമീലയുടെ ആഗ്രഹം നടത്താൻ ഭയപ്പെടണം. പോകാമെന്നു അവളോട് ഇപ്പോൾത്തന്നെ വിളിച്ചുപറയാം. ഓരോന്നോർത്ത് ജമീലയെ വിളിക്കാൻ ഫോൺ കൈയിലെടുത്തപ്പോഴാണ് നോട്ടിഫിക്കേഷൻ ശ്രദ്ധയിൽ പതിഞ്ഞത്.
‘ഹൌ ഈസ് ജമീല ആന്റി ?’
ചീരുവാണ്.
അവളാണ്, അവളുടെ പ്രോത്സാഹനം ഒന്നുമാത്രമാണ് തങ്ങളുടെ യാത്രകൾക്ക് തുടക്കം കുറിക്കാൻ കാരണം! അവൾ മകളെ വാത്സല്യത്തോടെ ഓർത്തു.
“അമ്മേ ആഘോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്, കാരണങ്ങളുണ്ട്. മക്കൾ ഓണത്തിന് വന്നില്ല, ഭർത്താവ് പുതിയ സാരി വാങ്ങിത്തന്നില്ല, എന്നെല്ലാം പറഞ്ഞ് ഉള്ളിലോട്ടു വലിഞ്ഞുകൊണ്ടേയിരിക്കുന്നതാണ് പല സ്ത്രീകളുടെയും പ്രശ്നം. പ്രത്യേകിച്ച് അമ്മയെപ്പോലെയുള്ള മധ്യവയസ്കരുടെ.
സമയത്തെ ഭംഗിയായി ഉപയോഗിക്കൂ, നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തണം അമ്മയ്ക്ക് യാത്രകൾ ഇഷ്ടമല്ലേ ഒരു സോളോ ട്രിപ്പ് അല്ലെങ്കിൽ ഒരേ വൈബുള്ള കുറച്ചു പേരോടൊപ്പം. യൂ ക്യാൻ സീ ദ ചേഞ്ച്സ്.“
യാത്രകൾക്കായിയുള്ള ആദ്യ കാൽവയ്പ്പ് അങ്ങനെ യായിരുന്നു. യാത്രകൾക് മാത്രമുള്ള തുടക്കം ആയിരുന്നില്ലെന്ന് പതിയേ കാലം തെളിയിച്ചു.
ജമിയും രാജിയും താനും ഉൾപ്പെടെയുള്ള ആറംഗസംഘം തൃക്കാക്കരപ്പനെയും വള്ളം കളിയും പുലി കളിയും കണ്ട് മടങ്ങിയപ്പോൾ ഒരു തീരുമാനത്തിൽ എത്തി ഈ യാത്രകൾ തുടരും.
പിന്നെ ബൈ റോഡും ട്രെയിനും വഴി കൊടൈക്കനാൽ, രാജസ്ഥാൻ, കുളു മണാലി, പതിയേ കടൽ കടന്ന് ദുബായ്, തായ്‌ലൻഡ് വരെ!
ഫോണിലെ ഗാലറിയിലെ ചിത്രങ്ങൾക്ക് ധാരാളം കഥകൾ പറയാനുണ്ട്. അതിലുപരി, മക്കൾ എല്ലാവരും അവരുടെ മാതാപിതാക്കളുടെ യാത്രയെ പങ്കുവെച്ച് എനർജൈസായിരുന്നത്, എല്ലാവരെയും സന്തോഷിപ്പിച്ച ഒരു പ്രത്യേക അനുഭവമായി.
കുഞ്ഞുമക്കളെ നോക്കി സമയം ചെലവഴിച്ച രാജിക്ക് ഇപ്പോൾ മക്കളോടും കുഞ്ഞുമക്കളോടും പറയാനേറെ യാത്രാനുഭവങ്ങളുണ്ട്.
“അമ്മ ഇല്ലെങ്കിൽ എങ്ങനെ?” എന്ന ചിന്ത മാറിയിരിക്കുന്നു, മക്കൾ സ്വയം പ്രാപ്തരായിരിക്കുന്നു. ചിലർക്കത് വലിയ സന്തോഷം നൽകി.
“ബഷീറിക്ക പോയി, ഇനി എന്റെ നാളുകൾ എണ്ണിത്തുടങ്ങി.” എന്നു പറഞ്ഞവളാണ് യാത്ര പോകണമെന്ന് പറഞ്ഞിപ്പോൾ ആശുപത്രിക്കിടക്കയിൽ നിന്നും വിളിച്ചത്.
ചീരു കോളിംഗ്..
സ്നേഹയുടെ ഫോൺ റിംഗ് ചെയ്തു.
മെസ്സേജിന് മറുപടി കിട്ടാത്തത് കൊണ്ടാവണം ചീരു വിളിക്കുന്നത്. സ്നേഹ ഫോൺ എടുത്തു.
ജമീല വിളിച്ച കാര്യവും സ്നേഹയുടെ തീരുമാനവും അറിഞ്ഞപ്പോൾ ചീരു സന്തോഷത്തോടെ പറഞ്ഞു,
“ദാറ്റ്സ് വൈ ഐ ആം പ്രൗഡ് ഓഫ് യൂ, മോം! ഉമ്മ്മ്മ്മ്മ്മ്മ.. മമ്മ.
‘മതിയടീ ‘സ്നേഹത്തോടെ ചീരുവിനെ ശാസി ക്കുമ്പോഴു, അവൾ നൽകിയ ഓരോ ഉമ്മയും ഹൃദയോത്തോട് ഒട്ടി നിൽക്കുന്നുണ്ടായിരുന്നു.
“ജമീലയുടെ ആരോഗ്യസ്ഥിതി ഓർത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ട് ചീരു.”
അപ്പോഴാണ് ചീരു ചോദിച്ചത്,
“അമ്മയ്ക്ക് ഡോക്ടർ ജനറ്റിനെ ഓർമ്മയുണ്ടോ?”.
ഒരുനിമിഷം സ്നേഹ ഓർമ്മയിൽ ഒന്ന് ചികഞ്ഞു. ചീരുവിന്റെ സീനിയർ ആയി മുൻപ് ജോലി ചെയ്തിരുന്ന ഡോക്ടർ ജനറ്റ്. പൈലറ്റ് ആയിരുന്ന ഭർത്താവ് സൈമൺ മരണപ്പെട്ടതിനെ തുടർന്ന് സ്വന്തം നാടായ ഗോവയിലേക്ക് അവർ തിരിച്ചുപോയെന്ന് മുൻപൊരിക്കൽ ചീരു പറഞ്ഞതോർമ്മ വന്നു.
“ആ ഗോവക്കാരി അല്ലേ?”
“അതേ, എന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ഞാൻ അമ്മയുടെയും കൂട്ടുകാരികളുടെയും യാത്രകളെക്കുറിച്ച് ഞാൻ അവരോട് പറയുമായിരുന്നു. ഇടയ്ക്ക് അവർ ഇങ്ങോട്ട് ചോദിക്കും എന്തു പറയുന്നു ട്രാവെല്ലിങ് ബഡീസ്സെന്ന്. ജമീലാന്റിയുടെ രോഗവിവരവും ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു.
ഇന്നലെ വിളിച്ചപ്പോൾ ഇത്തവണത്തെ നിങ്ങളുടെ ക്രിസ്തുമസിന് യാത്ര നടക്കുമോയെന്ന് ഞാനാശങ്ക പ്രകടിച്ചപ്പോൾ അവരാണ് ഈ സജഷൻ മുന്നോട്ടുവച്ചത്. എനിക്കും അത് വളരെ പെർഫെക്റ്റായിത്തോന്നി അമ്മേ. ജനറ്റ് ഇപ്പോൾ പ്രാക്ടീസ്സിൽ നിന്നെല്ലാം മാറി ഒരു ചെറിയ ബ്രേക്കെടുത്തു ഗോവയിൽ സെറ്റിൽഡാണ്.
പുള്ളി ഒരു ചെറിയ ഡിപ്രെഷനിൽ ആയിരുന്നു. പതിയേ മാറി വരുന്നുണ്ട്. ”
“നീ എന്താ പറഞ്ഞു വരുന്നത് ചീരൂ ?”
“നിങ്ങളുടെ ഇത്തവണത്തെ യാത്ര ഗോവക്ക് ആക്കിയാലോ.
ജനറ്റിന് ഒരു ബ്യൂട്ടിഫുൾ ബംഗ്ലാവുണ്ട് ഗോവയിൽ, അതും സി ഫെസിങ്. അമ്മയ്ക്ക് അറിയാല്ലോ ക്രിസ്മസിനും ന്യൂയറിനും ഒക്കെ ഗോവയിൽ ഉള്ള വൈബ്. താമസം, ഫുഡ് ഇത് രണ്ടുമാണ് സീസണിൽ അവിടുത്തെ ഏക പ്രശ്നം. ഇവിടെയിപ്പോ നിങ്ങൾക്കത് പ്രശ്നമേയല്ല. ജനറ്റിന്റെകൂടെ സുഖമായി താമസിക്കാം
ജനറ്റ് ഡോക്ടറായതുക്കൊണ്ട് ജമീലാന്റിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഭയവും വേണ്ടാ. അമ്മയെന്തു പറയുന്നു”.
അത്രനേരത്തെ സ്നേഹയുടെ ആധിയുടെ ചൂടിനു മേൽ മഞ്ഞുതുള്ളികൾ വീണതു പോലെയായിരുന്നു ചീരുവിന്റെ വാക്കുകൾ എന്നിരുന്നാലും പെട്ടെന്നൊരു ഉറപ്പ് കൊടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.
“മറ്റുള്ളവരോടും കുടി ഒന്ന് ആലോചിച്ചിട്ട് പറയാം ചീരു.”
” ഞാൻ ഏതായാലും ജനറ്റിന് അമ്മയുടെ നമ്പർ അയച്ചിട്ടുണ്ട്, അവർ അമ്മയെ കോൺടാക്ട് ചെയ്യും. നല്ലപോലെ ആലോചിച്ചു അമ്മ ഒരു തീരുമാനം എടുക്കൂ “.
പതിവു മുത്തം നൽകി ചീരൂ ഫോൺ വയ്ക്കുമ്പോൾ
മനസ്സ് പറയുന്നുണ്ടായിരുന്നു ജനറ്റ് നിനക്കുമൊരു മാറ്റം ആവശ്യമാണെന്ന്.
‘ഹായ് ‘
അൺനോൺ നമ്പറിൽ നിന്നൊരു മെസ്സേജ് കണ്ടപ്പോഴേ ഊഹിച്ചു അത് ജനറ്റായിരിക്കുമെന്ന്
വോയിസ് മെസ്സേജിലെ കിളിനാദത്തിന് ആറംഗസംഘത്തിന്റെ കൂട്ടിൽ ചേക്കേറാൻ അധികസമയം വേണ്ടിവരില്ലെന്ന് ആദ്യ സംസാരത്തിൽ തന്നെ സ്നേഹക്ക് മനസ്സിലായി.
.ആശ്വാസത്തോടെ സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് ഗ്രൂപ്പ് കോളിലൂടെ എല്ലാവരെയും സന്തോഷത്തോടെ വിവരം അറിയിച്ചു. തുടർന്ന് ഡോക്ടർ ജനറ്റിനെയും കോളിൽ ചേർത്തപ്പോൾ കാര്യങ്ങൾ കൂടുതൽ ആവേശകരമായി.
ജമീലയുടെ സന്തോഷം കണ്ടപ്പോൾ സ്നേഹയുടെ കണ്ണുകൾ നിറഞ്ഞു.
അവളുടെ മനസിലൂടെ ഒരു നിശ്ശബ്ദമായൊരു തിരിച്ചറിവ് വന്നു.
തീവ്രമായി ആഗ്രഹിക്കുമ്പോൾ, പ്രപഞ്ചം പോലും വഴിയൊരുക്കുമെന്ന അനുഭവം ഇതുതന്നെയാകണം.
ദ ജേർണി ദാറ്റ് നെവർ എൻഡ്‌സ്.


25 Comments
❤️
ഒന്നിക്കുമ്പോൾ ആഹ്ളാദം ഇരട്ടിയാക്കുന്നവർ, കൂടെ യാത്ര പോകുമ്പോൾ, എത്ര നല്ല അനുഭവമായിരിക്കും! പ്രോത്സാഹനമായി ഒരു മകൾ കൂടിയുണ്ടെങ്കിൽ ജീവിതം മനോഹരം.
👏👍🥰 .
വളരെ നന്നായി എഴുതി.
Never stop writing..❣️
സ്നേഹം jees ❤️
നന്നായിട്ടുണ്ട് ❤️❤️❤️
നന്നായിട്ടുണ്ട് ❤️👌
Thankyou pradeesh 😍
👍👍 തടസ്സങ്ങൾ ഒന്നും ഒരു തടസ്സങ്ങൾ ആയിരുന്നില്ലന്ന് നമ്മളതിനെ മറി കടക്കുമ്പോഴാണ് മനസിലാക്കുക 👍👍 വളരെ നന്നായി എഴുതി 🤝🥰
നന്നായിരിക്കുന്നു. ❤️👌
യാത്രകൾ അവസാനിക്കാതിരിക്കട്ടെ. വായിക്കുമ്പോൾ സന്തോഷം വരുന്ന എഴുത്ത്.
Thanks ഹരി 😍
” യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ആവേശമാകുന്ന എഴുത്ത്👏👏👏❤️🥰
വളരെ ആവേശകരമായ എഴുത്ത്. ആ കൂട്ടായ്മയുടെ സന്തോഷത്തിലേക്ക് നമ്മളും
പെട്ടതു പോലെ. തീവ്രമായ ആഗ്രഹങ്ങളാണ് എല്ലാ പ്രതിസസികളും തൂത്തെറി റിയാനുള്ള ഇന്ധനം👌👌👏👏👏❤️❤️❤️
” യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ആവേശമാകുന്ന എഴുത്ത്👏👏👏❤️🥰
സ്നേഹം താരേച്ചി ഈ പ്രോതസാഹനത്തിന്… സ്നേഹം ❤️❤️
ലോകം മുഴുവൻ കൂടെ നില്കും
സ്നേഹം ഗ്രീഷ്മ ❤️
നന്നായി എഴുതി ചേച്ചി.. എനിക്കും ഉണ്ടാക്കണം അങ്ങനെയൊരു ഗ്രൂപ്പ്…
അങ്ങനെയൊരു കൂട്ടായ്മ പെട്ടന്ന് ഉണ്ടാവട്ടെ
ദ് ജേണി ദാറ്റ് നെവർ എൻഡ്‌സ്ന…മ്മൾ അതും വേണ്ടെന്ന് വയ്ക്കുമ്പോഴും അത് നമ്മെ തീർച്ചയായും പിന്തുടരും. നന്നായി എഴുതി നന്ദേച്ചീ
നിങ്ങളൊക്കെയാണ് ഞാൻ വീണ്ടും എഴുത്തിലേക്ക് വരാനുള്ള കാരണം.. സ്നേഹം സ്നേഹം ❤️❤️
സിലിവിയെ എനിക്ക് അനോട് ഒന്നും പറയാൻ ഇല്ല.
മാപ്പ് 😄😄😄
അതേ നന്ദ
നമ്മൾ തീവ്രമായി
ആഗ്രഹിക്കുമ്പോൾ വഴികൾ താനേ തുറന്നു വരും❤️ അതിന് രോഗവും വേദനയുമൊന്നും ഒരു പ്രശ്നമുണ്ടാക്കില്ല.❤️
നന്നായി എഴുതി👌🌹
അമ്മ – മകൾ അടുപ്പവും സ്നേഹവും മനസ്സു നിറച്ചു❤️❤️
നിങ്ങളൊക്കെയാണ് ഞാൻ വീണ്ടും എഴുത്തിലേക്ക് വരാനുള്ള കാരണം.. സ്നേഹം സ്നേഹം ❤️❤️
ശരിയാ ചേച്ചി മനസ്സു വെച്ചാൽ നമുക്ക് സാധികാത്തത് ഒന്നും മില്ല.. 👌❤️🥰
അതു പോലെ തന്നെ യാത്രകളും..
പോകുന്തോറും വീണ്ടും വീണ്ടും പോകാൻ ഒരു ത്വര എപ്പോഴും ഉണ്ടാകും.. 😍
നല്ല എഴുത്ത് 👌👌
സ്നേഹം sayara ❤️