വെള്ളയിൽ നീല പൂക്കൾ ഉള്ള കോട്ടൺ സാരി കൂടി മടക്കി ബാഗിൽ വച്ച ശേഷം ബാഗ് മേശയുടെ അടിയിലേക്ക് വച്ചു ചിന്നമ്മു. പിന്നെ മേശയുടെ മുകളിലുള്ള ചീപ്പ് എടുത്തു പതുക്കെ മുടി മാടാൻ തുടങ്ങി. അപ്പോൾ ആ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു.
ഈ വിട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ടുമാസമാവുന്നതേ ഉള്ളു. ആയ കാലത്തു സ്വന്തം ജീവിതം പോലും മറന്നു പറ്റാവുന്ന ജോലികൾ പലതും ചെയ്താണ് സഹോദരങ്ങൾ രണ്ടാളെയും ഒരു വഴിക്കു എത്തിച്ചത്. പക്ഷേ അവർക്കു പിന്നെ ചേച്ചി ഒരു അധിക പറ്റായി. പലപ്പോഴും ഒന്നു “ഇറങ്ങി പോവുന്നുണ്ടോ” എന്നു അവർ പറയാതെ പറഞ്ഞപ്പോൾ ആണ് അവിടെ നിന്നു ഇറങ്ങണം എന്നൊരു ചിന്ത വന്നത്.
എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്നു പ്രഭാകാരൻനായരോട് അന്നു ചോദിച്ചപ്പോൾ നിനക്കു ഈ പ്രായത്തിൽ എന്തു ജോലി കിട്ടാനാണ് ചിന്നമ്മു എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. അതേ വയസ്സ് അറുപതാവാൻ ഇനി രണ്ടോ മൂന്നോ വർഷം. പക്ഷേ മനസ്സിൽ നിറച്ചു വച്ച സങ്കടം കണ്ണുകളിലൂടെ പെയ്തു തീർന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
“വിഷമിക്കരുത് ചിന്നമ്മു. അവരവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നെ ഒന്നും ഓർക്കാൻ ആർക്കും ഇല്ല ഇപ്പോൾ സമയം. എന്തായാലും നിന്റെ കാര്യം ഞാനൊന്നു നോക്കട്ടെ, പ്രതീക്ഷയൊന്നും വേണ്ട കേട്ടോ ”
പിന്നെ ഒരു മാസമെങ്കിലും കഴിഞ്ഞു കാണും പ്രഭാകരൻനായർ ചിന്നമ്മുവിനെ അന്വേഷിച്ചു സ്വീറ്റ് ലിറ്റിൽ എന്ന പ്ലേസ്കൂളിൽ എത്തുമ്പോൾ. അവിടെ കുട്ടികൾക്കൊപ്പം ഒരു സഹായിയായി ചിന്നമ്മു ഉണ്ടാകുമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു.
“ചിന്നമ്മു, പാലക്കാട് എന്റെ ഒരു ബന്ധു പരമേശ്വരനോട് ഞാൻ നിന്റെ കാര്യം പറഞ്ഞു ഏല്പിച്ചിരുന്നു. അവൻ ഇന്നലെ എന്നെ വിളിച്ചു. ഒരു എഴുപത്തഞ്ചു വയസ്സ് കഴിഞ്ഞ അമ്മയുടെ കൂടെ നിൽക്കാൻ ഒരാൾ വേണം. എന്നുംകൂടെ ഉണ്ടാവണം അമ്മക്ക് വേണ്ടുന്നത് ഒക്കെ ചെയ്തു കൊടുക്കണം. അത്ര ഒക്കെയേ വേണ്ടു. നിനക്കു സാധിക്കുമോ”.
പ്രഭാകരൻനായരുടെ വാക്കുകൾ ചിന്നുമ്മുവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. സഹോദരങ്ങളുടെ വാക്കുകൾ അത്രക്കും അവരുടെ മനസ്സിനെ മുറിപ്പെടുത്തിയിരുന്നു.
വിവരം പറഞ്ഞു വിട്ടിൽ നിന്നു ഇറങ്ങുമ്പോൾ ശല്യം ഒഴിവായ ഭാവമായിരുന്നു വിട്ടിൽ എല്ലാർക്കും. ഇവിടെ എത്തി നോക്കിയപ്പോൾ ആണ് ഒരു നല്ല സ്ഥലത്തു തന്നെയാണ് എത്തി ചേർന്നത് എന്നു മനസ്സിലായത്. എന്നും മീനാക്ഷി അമ്മയുടെ കൂടെ വേണം. കുളിപ്പിക്കാനും കാല് തടവികൊടുക്കാനും രാത്രി ഉറക്കം വരാത്തപ്പോൾ കൂടെ ഇരുന്നു സംസാരിക്കാനും ഒക്കെ ഒരാളായിട്ട്. ജോലി ചെയ്യാൻ വിട്ടിൽ വേലക്കാർ ഉണ്ടെങ്കിലും വെറുതെ ഇരിക്കുന്ന നേരങ്ങളിൽ ചിന്നമ്മു പാത്രം കഴുകാനും തുണി വിരിക്കാനും അവരുടെ കൂടെ കൂടും”.ഒരുപാവം സ്ത്രീ”എന്നായിരുന്നു വീട്ടുകാർ അവരെ കുറിച്ചു രഹസ്യമായി പറഞ്ഞിരുന്നത്.
അമ്മയുടെ എൺപതാം പിറന്നാൾ വീട്ടിലൊരു ആഘോഷമായിരുന്നു. മക്കൾ അഞ്ചുപേരും എത്തി. മക്കൾ എല്ലാവരും നാട്ടിൽ അവിടെ അവിടെ ആയിരുന്നെങ്കിലും ഇളയ മകൾ ശ്രീജ കുറേക്കാലമായി ദുബായിൽ ആയിരുന്നു ഇപ്പോൾ സ്ഥിരതാമസമാക്കിയത് ചെന്നെയിലും.
എല്ലാവരും ഒത്തു ചേർന്നു സംസാരിക്കുന്ന ഒരു രാത്രി ശ്രീജ പറഞ്ഞു.
“ചേച്ചിമാരും ഏട്ടനും ഒക്കെ അമ്മയെ കൂടെ കൊണ്ടുപോയി താമസിപ്പിച്ചിട്ടുണ്ട്. ദൂരെ ആയതുകൊണ്ട് എനിക്കു ഇതുവരെ ആ ഭാഗ്യം കിട്ടിയിട്ടില്ല.
അതുകൊണ്ട് ഞാൻ ഈ തവണ പോവുമ്പോൾ അമ്മ എന്റെ കൂടെ ചെന്നയിലേക്ക് വരണം. അവിടെ അമ്മക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാവും. എല്ലാറ്റിനും ഞാൻ കൂടെഉണ്ടാവും. അതിലുപരി അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരു ഹോം നേഴ്സിനെയും വയ്ക്കും. അമ്മക്ക് എന്തെങ്കിലും അസുഖമോ മറ്റോ വന്നാൽ തന്നെ ഞങ്ങളുടെ വില്ലയുടെ അടുത്തു തന്നെ ഡോക്ടർസും ഉണ്ടു. അമ്മ എതിര് ഒന്നും പറയരുത്”.
ശ്രീജ പിന്നെയും പിന്നെയും നിർബന്ധം പിടിച്ചപ്പോൾ അമ്മ സമ്മതിച്ചു. കുറച്ചു ദിവസം താമസിച്ച ശേഷം തിരിച്ചു പോരാം എന്നു മനസ്സിൽ ഓർക്കുകയും ചെയ്തു.
പക്ഷേ ശ്രീജ അമ്മയെ രണ്ടുമൂന്നു മാസം കൂടെ നിർത്താനുള്ള പ്ലാനിൽ ആയിരുന്നു. അവൾ അതു ചേച്ചിമാരോട് പറയുകയും ചെയ്തു.
“എന്നാൽ പിന്നെ ചിന്നമ്മുവിനെ വെറുതെ നിർത്തേണ്ട കാര്യമുണ്ടോ. ഇതുവരെ ഉള്ള കാശു കൊടുത്തു അയച്ചേക്കു”
ഏട്ടന്റെ ഭാര്യ അതുപറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം. അങ്ങിനെയാണ് ചിന്നമ്മുവിനോട് കാര്യം പറഞ്ഞതു. വീണ്ടും സഹോദരങ്ങൾക്കു മുൻപിൽ ചെന്നു നിൽക്കേണ്ട കാര്യം ഓർത്തപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ അമ്മ ഇല്ലാത്ത ആ വിട്ടിൽ അവൾ നിൽക്കേണ്ട കാര്യമില്ലല്ലോ.
പൈസ കണക്കു നോക്കാതെ തന്നെയാണവർ കൊടുത്തത്.
അങ്ങിനെയാണ് നാളെ കാലത്തുള്ള ട്രെയിനു ചിന്നമ്മു തിരിച്ചു പോവാൻ തീരുമാനിച്ചു. ഞങ്ങൾ തിരിച്ചു വിളിക്കാം എന്നു ആ വിട്ടിൽ നിന്നു എല്ലാവരും പറഞ്ഞെങ്കിലും നടക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത കാര്യമാണെന്ന് ചിന്നമ്മുവിന് അറിയാമായിരുന്നു
അങ്ങിനെ വിഷമിച്ചു ഇരിക്കുമ്പോഴാണ് ആരോ തന്റെ പേരെടുത്തു ഉച്ചത്തിൽ വിളിക്കുന്നതു പോലെ ചിന്നമ്മുവിന് തോന്നിയത്. പെട്ടെന്ന് മുറിയുടെ വാതിൽക്കൽ നടന്ന്എത്തിയപ്പോൾ മീനാക്ഷിയമ്മയുടെ മകൾ ശ്രീദേവി അവിടെ നിൽക്കുന്നുണ്ടായിരുന്നു.
“ചിന്നമ്മുവിനെ അമ്മ വിളിക്കുന്നു. അമ്മയുടെ മുറിയിലേക്ക് വന്നോളൂ” അതും പറഞ്ഞു ശ്രീദേവി മീനാക്ഷിയമ്മയുടെ മുറിയിലേക്ക് തന്നെ നടന്നു. ചിന്നമ്മു അവിടെ ചെല്ലുമ്പോൾ മക്കൾ എല്ലാവരും ആ മുറിയിൽ ഉണ്ടായിരുന്നു. കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു
മീനാക്ഷിയമ്മ. “ചിന്നമ്മു നിന്നെയും ചെന്നെയിലേക്ക് കൊണ്ടുപോണം എന്ന എന്റെ അഭിപ്രായം. ഞാൻ ഇപ്പോ മക്കളോട്അതു പറഞ്ഞതു. കേട്ടപ്പോൾ ആദ്യം അവരൊന്നു എതിർത്തു. അവിടെ ഏജൻസി വഴി ചെന്നൈയിൽ ഇഷ്ടം പോലെ ആളുകളെ കിട്ടുംഎന്നാണ് ശ്രീജയും ഭർത്താവും പറയുന്നതു. പക്ഷെ രണ്ടു മാസത്തെ പരിചയമേ ഉള്ളു എങ്കിലും നീ ഇല്ലാതെ എനിക്കു പറ്റില്ല എന്നായിരിക്കുന്നു. നിനക്കു എതിർപ്പൊന്നും ഇല്ലല്ലോ അല്ലേ?”
ചിന്നമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു അതു സന്തോഷം കൊണ്ടാണെന്നു ആർക്കും മനസ്സിലായില്ല. “എനിക്കൊരു എതിർപ്പും ഇല്ല അമ്മേ”ചിന്നമ്മു കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു പറഞ്ഞു.
“അടുത്ത മാസം ആദ്യം നമ്മൾ ചെന്നയിലേക്ക് പോവും. അതിനു മുൻപ് നമ്മൾ ഗുരുവായൂരിലേക്ക് പോവുന്നു.’ ശ്രീജ അത് പറഞ്ഞപ്പോൾ അമ്മ തുടർന്നു പറഞ്ഞു”. അതേകണ്ണനെ തൊഴുതു ഗുരുവായൂരിൽ ഒരു മൂന്നുദിവസം താമസിക്കണം എന്നത് എന്റെ ഒരു വലിയ ആഗ്രഹ മായിരുന്നു. പ്രായത്തിന്റെ കുറെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എന്റെ കണ്ണൻ എല്ലാറ്റിനും പോംവഴി കാണിച്ചു തരും പിന്നെ എന്റെ മക്കളും ഉണ്ടു ചുറ്റിലും. അതിലൊക്കെഏറെ എന്തിനും ഏതിനും ഒരു തുണയായി ചിന്നമ്മുവും ഉണ്ടല്ലോ കൂടെ. ഞാൻ മരിക്കുന്നതുവരെ എല്ലാ യാത്രകളിലും എന്റെ കൂടെ നീയും വേണം ചിന്നമ്മു”.
ഒരക്ഷരം പറയാൻ ആവാതെ പൊട്ടിക്കരഞ്ഞു പോയി ചിന്നമ്മു
കാറിൽ അമ്മയുടെ കാല് നീരു വരാതിരിക്കാൻ സീറ്റിലേക്കു ഉയർത്തി വയ്ക്കുമ്പോൾ അമ്മ ചോദിച്ചു, “. ചിന്നമ്മു ഗുരുവായൂർക്ക് അടുത്തെങ്ങാനും പോയിരുന്നോ?”
അടർന്നുവീണ കണ്ണുനീർ കൈ കൊണ്ടു ചിന്നമ്മു മറുപടി പറഞ്ഞു.”ഞാൻ ഇതു വരെ പോയിട്ടില്ല. ഇതു ആദ്യായിട്ടാ. ”
അങ്ങിനെ തുടങ്ങി ചിന്നമ്മുവിന്റെ യാത്രകൾ.


4 Comments
‘ഇത് ആദ്യായിട്ടാ ‘, എന്ന ഒറ്റ വാചകത്തിൽ സ്ത്രീയുടെ ദൈന്യവും ആഗ്രഹവും വായിച്ചറിയുന്നു. നല്ല ഫീലുള്ള കഥ. നന്നായി എഴുതി.👏❤️
Kadha thanthu kollam,a avatharanavum nannayittundu.Nannayi ezhthu ,God bless you.
നല്ല കഥ ജലജ❤️❤️
പച്ചയായ ജീവിതം തുറന്നു കാട്ടും സം നല്ല എഴുത്ത് അഭിനന്ദനങ്ങൾ