അമ്മയുടെ അവസാനയാത്ര മെല്ലെ ശാന്തി കവാടത്തിലേക്കു നീങ്ങുന്നു! ഒഴിഞ്ഞ മനസ്സും ഉലഞ്ഞ ചങ്കുമായി നിന്ന എന്നിലേക്ക്, പൊടുന്നനെ മറ്റൊരു വേവലാതി കൂടി വന്നു നിറഞ്ഞു. അയ്യോ, എനിക്ക് ആ മഞ്ഞ സാരി കൂടി അമ്മയെ പുതപ്പിക്കണമായിരുന്നു, ഇനിയെന്തു ചെയ്യും ! അടുത്ത നിമിഷം പിടയുന്ന മനസ്സെന്നെ ശാസിച്ചു. എന്തൊരു മണ്ടത്തരമാണ് ചിന്തിക്കുന്നത്. അങ്ങനെ ചെയ്താൽ, അമ്മ തന്ന ഏറ്റവും സുന്ദരമായ സമ്മാനം കൈവിട്ടുപോകില്ലേ? അതുണർത്തുന്ന നനുനനുത്ത ഓർമ്മകൾ ഒരു കാലവും വിട്ടൊഴിയില്ലെങ്കിലും, അമ്മ മണമുള്ള ആ അഞ്ചര മീറ്റർ തുണിയിൽ മുഖം ചേർക്കുമ്പോൾ കിട്ടുന്നൊരു സുഖവും ശാന്തിയും കൈമോശം വരില്ലേ !ഞാനുള്ളിടത്തോളം എനിക്കൊപ്പം ഉണ്ടാകണം ആ സാരിയും. എൻ്റെയാ സ്നേഹ വസ്ത്രം ഭൂമി വിടേണ്ടത് അമ്മക്കൊപ്പമല്ല താനും.
40 കൊല്ലം മുമ്പ് കയ്യിൽ വന്ന ആ സ്നേഹപ്പൊതിയാണ് ജീവിതത്തിൽ ഇന്നോളം കിട്ടിയവയിൽ, ഏറ്റവും ത്രസിപ്പിച്ച സമ്മാനം!ഇന്നായിരുന്നെങ്കിൽ ഞാൻ അമ്മയോടു പറഞ്ഞേനേ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാാനം ഇതാണെന്നും ഏറ്റവും നല്ല അമ്മ എൻ്റേതാണെന്നും. ഒരു പക്ഷേ പബ്ലിക് പോസ്റ്റും ഇട്ടേനെ. അന്നിത്തരം ആചാരങ്ങളൊന്നുമേ ഇല്ലല്ലോ. കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. അക്കാലത്ത് ആ ഉമ്മ പോലും കുടുംബങ്ങൾക്കുള്ളിൽ ഭാരിച്ച ആർഭാടമായിരുന്നു. പക്ഷേ, ആ കാര്യത്തിൽ അമ്മ വ്യത്യസ്തയായിരുന്നു. മക്കളെ കൂട്ടുകാരായി കാണുന്ന (അല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്ന) പുതിയ തലമുറയുടെ പ്രാഗ് രൂപം, ഭാഗ്യവശാൽ അമ്മയിലുണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ അന്നൊരു ‘നല്ലമ്മ സർവ്വേ’ നടത്തിയിരുന്നെങ്കിൽ ഉറപ്പായും കപ്പ് വീട്ടിലെ ഷോകേസിൽ ഇരുന്നേനേ !
അമ്മ ഫെമിനിസ്റ്റായിരുന്നോ, എന്നു ചോദിച്ചാൽ, അല്ല എന്നു തന്നെ പറയേണ്ടിവരും. പെണ്മക്കൾക്ക് ഹിതകരമല്ലാത്ത നിലപാടുകൾ കണ്ണും പൂട്ടി ധാരാളമായി എടുത്തിട്ടുള്ളയാളുമാണ്. എങ്കിലും നല്ലൊന്നാന്തരം സ്ത്രീ പക്ഷവാദിയാകാൻ തക്ക ചേരുവകളെല്ലാം തന്നെ അമ്മയിലുണ്ടായിരുന്നു. അച്ഛൻ്റെ ആരാധികയുടെ റോളിലേയ്ക്ക് അറിഞ്ഞോ അറിയാതയോ കയറിയങ്ങു നിന്നതാണ് അമ്മയ്ക്കു പറ്റിയ പറ്റ്. കറതീർന്നൊരു പുരുഷപക്ഷപാതിയുടെ ആരാധികയ്ക്ക് തൻ്റെ സ്ത്രീപക്ഷ നിലപാടുകൾ, ആശയതലത്തിൽ നിർത്താനല്ലാതെ, പ്രയോഗവൽക്കരിക്കാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ. അത്തരം പരിമിതികൾ മറികടക്കുന്ന സുന്ദര നിമിഷങ്ങളിലെല്ലാം അമ്മ കസറിയിട്ടുമുണ്ട്.
1984 അവസാനം കാര്യവട്ടത്ത് M Phil ചെയ്യുന്ന കാലത്ത് തീർത്തും അലസമായൊരു സായാഹ്ന ബസ് യാത്രയ്ക്കിടയിലാണ് ഈ മഞ്ഞ സാരി എൻ്റെ കണ്ണിലുടക്കുന്നത്. കിഴക്കേകോട്ടയിൽ നിന്ന് വീട്ടിലേയ്ക്ക് രണ്ടു ബസ് റൂട്ടുകളേ അന്നുള്ളൂ. ആറ്റുകാൽ വഴിയും, കരമന വഴിയും. കരമന വഴിയുള്ള ബസ്സുകൾ അന്ന് പോയിരുന്നത് ചാലക്കമ്പോളത്തിന് ഉള്ളിലെ ഇടുങ്ങിയ വഴിയിലൂടെയാണ്. യൗവ്വനത്തിൻ്റെ തീഷ്ണ ശോഭകളും, മങ്ങി വീഴുന്ന സായാഹ രശ്മികളുടെ അരുണിമയും, ചേർന്ന് വിഭ്രമകരവും മുഗ്ദ്ധവുമായൊരു മാനസിക നിലയിൽ എത്തിച്ചിരുന്ന അത്തരം യാത്രകൾ, മറക്കാനാവാത്തവയും, ഒരിക്കലും തിരിച്ചു കിട്ടാത്തവയുമാണ്. അതേക്കുറിച്ച് പിന്നീടൊരിക്കലെഴുതാം.
ചാല വഴിയുള്ള യാത്രയ്ക്കിടയിൽ, അന്ന് ഏറ്റവും കുറച്ചു കാണുന്നത് തുണിക്കടകളായിരുന്നു. അവയിലൊന്നായിരുന്നു ഹക്ക് ടെക്സ്റ്റോറിയം. ഇന്നുണ്ടോന്നറിയില്ല. ചെറിയൊരു കടയാണ്. പക്ഷേ മുന്നിലെ ചില്ലു കൂട്ടിൽ, എന്നും രണ്ടു പുതിയ സാരികൾ പ്രദർശിപ്പിച്ചിരിക്കും. അതു കാണാനായി മാത്രം ഞാനും കൂട്ടുകാരികളും വലതു വശത്തെ സൈഡ് സീറ്റിനായി ഉന്തും തള്ളുമുണ്ടാക്കുമായിരുന്നു. (ആരോഗ്യകരമായ മത്സരമെന്നും പറയാം. കാരണം കയ്യൂക്കാണല്ലോ അവിടെ ജയിക്കുന്നത്. ) അങ്ങനെ ജയിച്ച ഒരു ദിവസം വണ്ടി ഹക്ക് ടെക്സ്ടോറിയത്തിനു മുന്നിലെത്തിയപ്പോൾ, ഞാൻ സ്തബ്ധയായി! വശ്യമായ മഞ്ഞനിറത്തിൽ തീ പിടിച്ച മാതിരി മുന്താണിയുള്ളൊരു സാരി ! ടെമ്പിൾ ബോർഡറൊക്കെ തന്നെ അന്ന് അപൂർവമാണ്. കൂട്ടത്തിലെ ചെങ്കൽനിറമുള്ള സാരി എന്നെ ഉണർത്തിയതേയില്ല. പക്ഷേ മഞ്ഞ സാരി എൻ്റെ മനമിളക്കിക്കളഞ്ഞു.
വീട്ടിലെത്തിയയുടൻ സകല വിവരണ സാധ്യതകളും ഉപയോഗിച്ച്, സാരി വിശേഷം അമ്മയെ ധരിപ്പിച്ചു. പതിവില്ലാത്ത പുച്ഛത്തോടെ എന്നെ നേരിട്ട അമ്മ, പല കടകളിലും അങ്ങനെ പലതും കാണും. അതൊന്നും നമ്മൾ ശ്രദ്ധിക്കാനേ പാടില്ല എന്ന് ഏതൊരമ്മയ്ക്കും നൽകാൻ കഴിയുന്ന പിന്തിരിപ്പൻ ഉപദേശം തന്ന്, എന്നെ തളർത്തിക്കളഞ്ഞു. സാരി വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. മനസ്സിലിരിപ്പ് അതു തന്നെ ആയായിരുന്നെങ്കിലും, മാന്യവും ആവേശ പൂർണ്ണവുമായ വിവരണത്തോട്, അല്പം കൂടി പോസിറ്റീവായ നിലപാടെടുത്തില്ല എന്നതാണ് കൂടുതൽ നിരാശപ്പെടുത്തിയത്. പ്രതിഷേധ സൂചകമായി ഭയങ്കര ക്ഷീണം, ഉറക്കം വരുന്നു എന്നു പറഞ്ഞ് ഞാൻ പിന്തിരിഞ്ഞു. ഉറങ്ങുന്നതൊക്കെ കൊള്ളാം, അര മണിക്കൂറിൽ എഴുന്നേറ്റോണം, സന്ധ്യയാകാറായി എന്ന ഭീഷണി ശ്രദ്ധിക്കാനേ പോയില്ല.
അര മണിക്കൂറിലൊന്നും ഞാനുണർന്നില്ല. സന്ധ്യമയങ്ങുന്നതു കണ്ട് ചാടിപ്പിടഞ്ഞ് എഴുന്നേൽക്കുമ്പോൾ, മേശപ്പുറത്തൊരു ബ്രൗൺ പേപ്പർ കവർ കമഴ്ത്തി വെച്ചിരിക്കുന്നു. എന്താണിതെന്ന സംശയത്തിൽ നിവർത്തി നോക്കുമ്പോൾ, ഹക്ക് ടെക്സ്റ്റോറിയം എന്ന എഴുത്തിനിത്ര ചാരുതയോ എന്നു അതിശയിച്ചു പോയി. ഇത്ര നിസ്സാരമായി മോഹിച്ച സാധനം കയ്യിൽ വന്നു എന്നു വിശ്വസിക്കാനാവാതെ ഞാൻ കുഴങ്ങി. ഒടിച്ചെന്ന്, അമ്മയ്ക്കൊരു തകർപ്പൻ ഉമ്മ കൊടുത്തപ്പോഴേയ്ക്കും ആളു ഫോമിലായി. മതി മതി വിളക്കു വെയ്ക്കും വരെ കൂർക്കം വലിച്ചുറങ്ങിയിട്ടു വന്നിരിക്കുന്നു, പോയി പ്രാർത്ഥിക്കെടീ……! എന്ന കല്പനയ്ക്കു പിന്നാലെ പതിവു തമാശയും വന്നു.
“നിൻ്റെ വിവരണം തീരെ മോശം. തീ മുന്താണിയുള്ള മഞ്ഞ സാരിയെന്നല്ല, തീമഞ്ഞയിൽ ബ്രൗൺ മുന്താണിയുള്ള സാരി എന്നാണ് പറയേണ്ടിയിരുന്നത് ” എന്തുമാകട്ടെ, ഞാൻ സമ്മതിച്ചു കൊടുത്തു
1987 ഫെബ്രുവരിയിൽ, സർക്കാർ ജോലിയിൽ പ്രവേശിക്കാൻ അമ്മയ്ക്കൊപ്പം പോയത് ആ മഞ്ഞ സാരിയുടുത്താണ്. 2018 ജൂലായ് മാസത്തിൽ റിട്ടയർമെൻ്റിനു തലേദിവസം അമ്മയോർമ്മകളുമായി അവസാനമായി ജോലി ചെയ്തതും അതേ സാരിയിലാണ്.
265 രൂപ മാത്രം വിലയുണ്ടായിരുന്ന ആ ടെറി കോട്ടൺ സാരിയോളം വിലപ്പെട്ടതായി ഇന്നും എൻ്റെ അലമാരയിൽ മറ്റൊന്നുമില്ല. ഈ സാരി കയ്യിലെടുക്കുമ്പോൾ, ഇന്നും ഞാനാ ദിവസത്തിൻ്റെ ഉന്മാദവും അമ്മക്കരുതലിൻ്റ സുഖമുള്ള കുളിരും അനുഭവിക്കാറുമുണ്ട്.
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


7 Comments
ഹൃദയസ്പർശിയായ എഴുത്ത്. അമ്മമണമുള്ള സാരി സൂക്ഷിച്ചുവെയ്ക്കുന്ന മകൾ, എന്നും ഓർമ്മിക്കുന്ന എഴുത്ത്.❤️
സ്നേഹം ജോയ്സ്❤️🥰
മനോഹരമായി പറഞ്ഞു..
ഈ ഓർമയിൽ നിന്നാണല്ലേ പണ്ട് മറക്കാനാവാത്ത സമ്മാനം 🎁എന്ന ആശയം മനസ്സിൽ ഉണ്ടായത്. മനസ്സിലുള്ളത് അതേ പടി പകർത്തിയെഴുതി. നല്ലമ്മ സർവേയിൽ വിജയിച്ച അമ്മയെപ്പോലെ സ്വതസിദ്ധമായ ശൈലിയിൽ സുന്ദരമായി എഴുതി ചേച്ചിയും കസറിയിട്ടുണ്ട് കേട്ടോ 🥰😍🌹. Keep going dear.
സ്നേഹം ഇലക്ടക്കുട്ടീ.❤️❤️❤️🥰🥰🥰🥰
സ്നേഹം❤️🥰
മനസ്സിൽ തൊടുന്ന എഴുത്ത്❤️❤️
ടെമ്പിൾ ബോർഡറുള്ള ആ മഞ്ഞ സാരിയും സ്നേഹമയിയായ അമ്മയേയും എനിക്കും മറക്കാനാവില്ലല്ലോ❤️❤️
സ്നേഹം താരച്ചേച്ചീ❤️🌹