കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ, സൂര്യാസ്തമയ സമയം. ചുവപ്പണിഞ്ഞ സൂര്യൻ കടലിൽ മുങ്ങി താഴുന്നു. അന്തരീക്ഷത്തിൽ തണുത്ത കാറ്റ് വീശുന്നു.
സ്റ്റേഷനിൽ നിന്നും തമിഴിലുള്ള അനൗൺസ്മെൻ്റ് മുഴങ്ങി.
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കന്യാകുമാരിയിൽ നിന്ന് ജമ്മുതാവിയിലേക്ക് പോകുന്ന ഹിമഗിരി എക്സ്പ്രസ് , രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അൽപം സമയത്തിനുള്ളിൽ പുറപ്പെടുന്നു. “
അങ്ങകലെ കടലിന്റെ തിരമാലകൾ ഉയർന്ന് താഴുന്നു. ട്രെയിനിൻ്റെ വിസിൽ മുഴങ്ങുന്നു.
പ്ലാറ്റ് ഫോമിൽ നിന്ന യാത്രക്കാരിൽ ചിലർ പെട്ടെന്ന് ട്രെയിനിൽ ചാടി കയറുന്നു, ചായക്കച്ചവടക്കാർ ട്രെയിനിൽ നിന്നും ധൃതിയിൽ ഇറങ്ങി പോകുന്നു, ടിക്കറ്റ് പരിശോധകൻ ബാഗുമായി വണ്ടിയിൽ കയറി. ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി.
അർജുനെന്ന യുവാവ് അവസാന നിമിഷത്തിൽ ക്യാമറയുമായി ട്രെയിനിൽ ചാടി കയറുന്നു. അവൻ കിതപ്പോടെ തൻ്റെ സീറ്റിൽ വന്നിരുന്നു. അവനെതിരായി, ജനലരികിൽ ഒരു സുന്ദരിയായ പെൺകുട്ടി ഇരിക്കുന്നു, മീര.
രാത്രിയിലെ തണുത്ത കാറ്റ് ജനൽ വഴി അകത്തേക്ക് അടിക്കുന്നു.
അർജുന്‍ സീറ്റിലിരിന്ന് തൻ്റെ ക്യാമറ പരിശോധിക്കുകയാണ്.
മീര ഒരു പുസ്തകം വായിക്കുന്നു — “Love in the Time of Rain. ”. അവൾക്കു തണുപ്പ് അസഹനീയമാകുന്നു. മീര ദേഷ്യത്തോടെ അർജുനെ നോക്കുന്നു. അവൻ ജനൽ അടയ്ക്കാൻ കൂട്ടാകുന്നില്ല.
അർജുന്‍ ക്യാമറയിലൂടെ അവളുടെ മുഖം പകർത്തി. മീര ആദ്യം അമ്പരന്നു. പിന്നീട് ദേക്ഷ്യത്തോടെ അവൾ ചോദിച്ചു.
“എൻ്റെ അനുമതിയില്ലാതെ എന്റെ ഫോട്ടോ എടുത്തത് എന്തിനാണ്. ?”
അർജുന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ചില നിമിഷങ്ങൾ അനുവാദമില്ലാതെ എന്റെ മനസ്സിൽ കടന്നു വരും, മുഖങ്ങൾ ക്യാമറയിൽ പതിയും. ”
മീര ദേഷ്യപ്പെട്ടു.
“ ഞങ്ങളുടെ നാട്ടിൽ ഇതിനു തല്ലുകൊള്ളിത്തരം എന്നാണ് പറയാറുള്ളത്, നിങ്ങളത് ഡിലീറ്റ് ചെയ്യൂ. ”
“വഴക്കിടണ്ട, ദേ മായ്ച്ചു. “
അവൻ ചിരിച്ചു കൊണ്ട് ജനാല വലിച്ചടച്ചു. മീര ബുക്ക് വായന നിർത്തി ഉറങ്ങാൻ കിടന്നു.
അർജുൻ ക്യാമറയിൽ പതിഞ്ഞ മീരയുടെ പടം സൂം ചെയ്തു അസ്വദിക്കുന്നു. നല്ല ഭംഗിയുള്ള കണ്ണുകൾ, തുടുത്ത ചുണ്ടുകൾ, ലേശം പൊക്കക്കുറവുള്ളത്, അവളിൽ അഭംഗിയുണ്ടാക്കുന്നുമില്ല.
നേരം പുലർന്നു തുടങ്ങുന്നു. ട്രെയിനിപ്പോൾ ഒരു മലമുകളിലൂടെ നീങ്ങുകയാണ്, ജനലിലൂടെ വെളിച്ചം കടന്നു വരുന്നു. മീര കുട്ടിയെ പോലെ ഉറങ്ങി കിടക്കുന്ന അർജുനെ നോക്കിയിരുന്നു. നല്ല ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ, അലസമായ വേഷം. അവൾക്കങ്ങനെ അവനെ നോക്കിയിരിക്കാൻ ഒരു കൗതുകം തോന്നി. അവനോട് എന്തോ ഒരിഷ്ടം തോന്നി.
മീര ജനലിലൂടെ പുറത്തു നോക്കിയിരുന്ന് പുലരി ആസ്വദിക്കുകയാണ്. ജനലിലൂടെ കടന്ന് വന്ന വെളിച്ചം തന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയ ദേഷ്യത്തിൽ അർജുൻ തലയുയർത്തി മീരയെ നോക്കി. അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് ഇളം ചൂടുള്ള ചായ ആസ്വദിച്ചു.
ജനലിൽ മഴത്തുള്ളികൾ വീണപ്പോൾ മീര ഷട്ടർ താഴ്ത്തിയിട്ടു. മീര അർജുന് നേരെ ഒരു കപ്പ് ചായ നീട്ടി. അവൻ ദേഷ്യം മറന്ന് സന്തോഷത്തോടെ ചാടി എഴുന്നേറ്റു. അവർ ഒന്നിച്ചിരുന്ന് ചായ കുടിച്ചു.
അവർ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറി. അർജുന്‍ മീരയ്ക്ക് തന്റെ ഫോട്ടോസ് കാണിച്ച് കൊടുത്തു. മീര പുസ്തകത്തിലെ വരികൾ വായിച്ച് കേൾപ്പിക്കുന്നു.
“നിന്നെ അടുത്ത് അറിയുന്നതിനു മുമ്പ് തന്നെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു; നിന്റെ പുഞ്ചിരി, ശബ്ദം, ചരിഞ്ഞുള്ള ആ നോട്ടം എന്നിവ എന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു. “
“ആഹാ കൊള്ളാമല്ലോ. സ്വന്തം വരികളാണല്ലേ. “
മീര സങ്കടത്തോടെ പറഞ്ഞു.
“ഞാൻ എഴുതുന്നത് കൂടുതലും പ്രണയകഥകളാണ്. പക്ഷേ ഞാൻ ഒരിക്കലും ആരെയും പ്രണയിട്ടില്ല. ”
അർജുന്‍ ചിരിച്ചു.
“ഉള്ളിൽ പ്രണയത്തിൻ്റെ ഉറവയുണ്ട്. നഷ്ടപ്പെടുത്തരുത്. ഈ യാത്ര മീരയെ പ്രണയം പഠിപ്പിക്കും. ”
മീര പുഞ്ചിരിച്ചു, നിശബ്ദയായി, മൗനത്തിൻ്റെ കൊക്കൂണിൽ അവൾ ധ്യാനാവസ്ഥയിലായി. , പുറത്തേക്കവൾ ജനലിലൂടെ നോക്കിയിരുന്നു. അവളുടെ ഹൃദയം തരളിതമായി.
രണ്ട് ദിവസം കൊണ്ട് അവർ വളരെ നല്ലത് പോലെ അടുത്തു. ഇന്നത്തെ ദിവസത്തെ യാത്ര രാത്രിയിൽ ജമ്മു റെയിൽവേ സ്റ്റേഷനിൽ അവസാനിക്കും.
ട്രെയിൻ സ്റ്റേഷൻ അടുക്കാറായി. ജമ്മുവിൽ നല്ല മഞ്ഞ് വീഴ്ചയുള്ള സമയം. ട്രെയിൻ യാത്ര അവസാനിപ്പിച്ചു.
അവർ ഇരുവരും പുറത്തിറങ്ങി.
മീര സങ്കടത്തോടെ പറഞ്ഞു.
“ഇതാണ് ഈ യാത്രയുടെ അവസാനം അല്ലേ. ”
അർജുൻ്റെ മറുപടി അവളെ ആശ്വസിപ്പിച്ചു.
“യാത്രകൾക്കൊന്നും അവസാനമില്ല മീരേ. ഒരു പക്ഷേ
ഇവിടെ നിന്നാകും യഥാർത്ഥ യാത്ര തുടങ്ങാൻ പോകുന്നത്. ”
അവൻ അവളുടെ കൈ കവരുന്നു. മീരയുടെ കൈയിലെ ഇളംചൂട് ആസ്വദിക്കാൻ അവളുടെ കൈ അവൻ തൻ്റെ കവിളിൽ ചേർത്ത് വച്ചു. ബൈ പറഞ്ഞ് കൊണ്ട് രണ്ട് പേരും രണ്ട് വശത്തേക്ക് നടന്നകന്നു.
പെട്ടെന്ന് പിറകിൽ നിന്നും വിളി കേട്ട് മീര തിരിഞ്ഞ് നിന്നു.
“അതേ, പറ്റുമെങ്കിൽ നാളെ ദാൽ ലേക്കിൽ വരണേ. എനിക്കൊരു ഫോട്ടോ ഷൂട്ട് ഉണ്ട്. “
മീരയെ കാത്ത് അർജുൻ തടാകത്തിന് അരികെ നിന്നിരുന്നു. അവളെ കണ്ട് അർജുൻ വല്ലാതെ മൗനിയാകുന്നത് മീര ശ്രദ്ധിച്ചു.
മഞ്ഞ് നിറഞ്ഞ വെള്ളത്തിലൂടെ അവർ ബോട്ടിൽ യാത്ര ചെയ്തു. അവൻ്റെ നിശബ്ദത അവളെ ബോറടിപ്പിച്ചു.
“അപ്പോൾ നമ്മളിന്ന് പിരിയുന്നു. നീ തിരിച്ചു കന്യാകുമാരിയിലേക്ക് പോകും…… ഞാൻ ഇവിടെ ജമ്മു യൂണിവേഴ്സിറ്റിയിൽ പഠിക്കും. ”
“അപ്പോൾ നമ്മളിനി പരസ്പരം കാണില്ലേ?”
“ഈ യാത്ര എനിക്ക് മറക്കാൻ കഴിയില്ല അർജുൻ. “
“എനിക്ക് നിന്നേയും മറക്കാൻ കഴിയില്ല, അവസാനമായി എന്നോട് എന്തെങ്കിലും പറയാനുണ്ടോ. “
“എനിക്ക് ഒരു ലക്ഷ്യമുണ്ട്, ഭാവിയുണ്ട്. “
അവൾ ബോട്ടിൽ നിന്ന് ഇറങ്ങുമ്പോൾ
അവൻ ക്യാമറ എടുത്ത് അവളുടെ മുഖം പകർത്തി. മീര പുഞ്ചിരിച്ചു കൊണ്ട് അവന് മൗനാനുവാദം നൽകി.
വർഷങ്ങൾക്കു ശേഷം ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെ ഫോട്ടോഗ്രാഫറായ
അർജുൻ എന്ന യുവാവിൻ്റെ ഫോട്ടോ എക്സിബിഷൻ കൊല്ലത്തെ പബ്ലിക് ലൈബ്രറിയിൽ വച്ച് നടക്കുന്നു.
കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ യാത്ര ചെയ്ത് ഭാരതത്തിൻ്റെ പെൺ വികാരങ്ങൾ ഒപ്പിയെടുത്ത നിമിഷങ്ങൾ, വിവിധ ചിത്രങ്ങളായി അവിടെ പ്രദർശിപ്പിച്ചിരുന്നു.
ചിത്രങ്ങൾ നിറഞ്ഞ മുറികൾ. ഒരു ചിത്രത്തിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു:ദാൽ തടാകത്തിലെ പെൺകുട്ടി , താഴെ മീരയുടെ ഒരു നിഴൽ ചിത്രം.
ആ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന മീര എന്ന യു എൻ ഉദ്യോഗസ്ഥ.
അവൾ കണ്ണുനീരോടെ പുഞ്ചിരിക്കുന്നു.
അർജുന്‍ അവളുടെ പിന്നിൽ നിൽക്കുന്നു. അവൾ ശബ്ദം കേട്ടു തിരിഞ്ഞ് നോക്കി.
അവർ പരസ്പരം കണ്ടു..
“യാത്രകൾ അവസാനിക്കുന്നില്ല മീര. “
“എൻ്റെ പുതിയ പ്രയാണം ഇവിടെ തുടങ്ങുന്നു…”
മീര മുട്ട് കുത്തി അർജുൻ്റെ മുന്നിൽ ഇരുന്നു. അവളുടെ കയ്യിലെ ചുവന്ന റോസാപ്പൂ അവന് നേരെ നീട്ടി.
“എൻ്റെ സമ്മതത്തോടെ ഒരു ഫോട്ടോ എടുത്തേ, നോക്കട്ടെ. “
അർജുൻ മീരയുടെ നേരെ കൈനീട്ടി അവളെ എഴുന്നേൽപ്പിച്ചു.
തൻ്റെ ഫോണിലെ വാൾ പേപ്പർ അർജുൻ അവളെ കാണിച്ചു. ട്രെയിനിലെ ജനലരികിൽ ബുക്ക് വായിച്ച് കൊണ്ടിരിക്കുന്ന മീര.
“ഈ മുഖം ഈ മനസ്സിൽ പതിഞ്ഞു പോയിരുന്നു. താൻ മടങ്ങി വരുമെന്ന് ഉറപ്പായിരുന്നു. എല്ലാ ഫോട്ടോ പ്രദർശനത്തിലും തൻ്റെ ഫോട്ടോ ഞാൻ ഉൾപ്പെടുത്തും. “
“എന്നിട്ട് എന്നോട് ഒന്നും പറയാതെ പോയതെന്താണ്. ഞാൻ തൻ്റെ വെബ്സൈറ്റിൽ എൻ്റെ മുഖം കാണാറുണ്ട്. സന്തോഷം തോന്നാറുണ്ട്. “
“ഞാൻ തന്നെ തേടി കന്യാകുമാരിയിൽ പോയിരുന്നു. തൻ്റെ ചെറിയ കുടിലിൽ വച്ച് തൻ്റെ മാതാപിതാക്കളെ കണ്ടിരുന്നു. തൻ്റെ വലിയ സ്വപ്നത്തെ ക്കുറിച്ച് അവർ പറഞ്ഞപ്പോൾ ഞാൻ മടങ്ങി വന്നു. എൻ്റെ സ്നേഹം തൻ്റെ സ്വപ്നങ്ങളെ തകർക്കുമെന്ന് ഞാൻ കരുതി. പക്ഷെ തന്നെ ഞാനൊരിക്കലും മറന്നിരുന്നില്ല. “
മീര അർജുനോട് ചേർന്ന് നിന്നു. ലജ്ജ കൊണ്ട് അവളുടെ മുഖം തുടുത്തു. അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.
“ഞാൻ മടങ്ങി വരുമെന്ന് ആര് പറഞ്ഞു. “
“പൗലോ കൊയ്ലോ. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ മതിയെന്ന് പുള്ളി ആൽകെമിസ്റ്റിൽ എഴുതിയിരുന്നല്ലോ. “
“എൻ്റെ കാര്യം ഞാനല്ലേ പറയേണ്ടത്. “
ചുറ്റുപാടും ഉള്ളവരെ മീര മറന്നു. അർജുൻ്റെ ഷർട്ടിൽ പിടിച്ചു മീര അവനെ
തന്നോട് അടുപ്പിച്ചു. അവൻ കണ്ണുകൾ അടച്ച് പിടിച്ചു. മീരയുടെ ചുണ്ടുകൾ അവൻ്റെ മുഖത്ത് ഇഴഞ്ഞ് നീങ്ങി. അർജുൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
✍️✍️നിഷ പിള്ള
#പറയാൻ മറന്ന പ്രണയം.


5 Comments
മനോഹരം ! 👍❤️
മനോഹരമായി അവസാനിച്ച പ്രണയകഥ.
👍❤️
നല്ല പ്രണയ കഥ!👌👏❤️
❤️👌🌹
Superb 👍🏻nisha😍