പണിഷ്‌മെന്റ് ട്രാൻസ്ഫർ ആയിരുന്നു അശോകന് ആ കാട്ടുമൂലയിലേയ്ക്ക്. ഫോറസ്ററ് ഗാർഡ് ആയിരുന്ന അയാൾ സംഘടനാ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കാരനായ മച്ചമ്പിയുടെയും പിൻബലത്തിൽ വനാതിർത്തിയിലെ ടൂറിസ്റ്റു സ്‌പോട്ടുകളിൽ വിലസുകയായിരുന്നു. പുതുതായി വന്ന മേലുദ്യോഗസ്ഥനെ പതിവ് പോലെ ഒന്ന് ചൊറിഞ്ഞതാ, അയാൾ പക മനസ്സിൽ വച്ച് തിരിച്ചൊരു പണി കൊടുത്തു. ജോലി സമയത്തെ മദ്യപാനം കയ്യോടെ പൊക്കി.
പണ്ടയാൾ ഇങ്ങനെയേ ആയിരുന്നില്ല. വിവാഹവും ജോലിഭാരവും അയാളെ ഇടുങ്ങിയ ചിന്താഗതിക്കാരനും സ്വാർത്ഥനുമാക്കി മാറ്റി. ചെറുപ്പത്തിലേ വിധവയായ കടുത്ത പുരുഷ വിരോധിയായ അമ്മായിയമ്മ, പുരുഷ വിരോധം പാരമ്പര്യമായി കിട്ടിയ മകൾ ആശ. മെല്ലെ തന്റെ ജീവിതത്തിന്റെ രസച്ചരട് അവർ കൈക്കലാക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ മദ്യപാനം തുടങ്ങിയത്. യാഥാർഥ്യത്തിൽ നിന്നുമൊരു ഒളിച്ചോട്ടം. പുതിയ ശീലങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഭാര്യ, മകൻ എല്ലാവരിൽ നിന്നും അകന്നു. ആറു വയസ്സുകാരനായ മകനെ കണ്ടിട്ട് രണ്ടു മാസത്തോളമായി.
പണിഷ്‌മെന്റ് ട്രാൻസ്ഫറിന്റെ ഓർഡർ കൈപറ്റിയപ്പോഴാണ് ആശയുടെ ഫോൺ കാൾ വന്നത്. “കൂനിന്മേൽ കുരു എന്ന് പറഞ്ഞാൽ മതിയല്ലോ. ” ദേഷ്യം തോന്നിയെങ്കിലും മൂന്നോ നാലോ പ്രാവശ്യം തുടർച്ചയായി വിളിച്ചപ്പോൾ അയാൾ ഫോൺ അറ്റൻഡ് ചെയ്തു.
“അശോകേട്ടാ, ജീവൻ മോനെ ആശുപത്രിയിൽ അഡ്മിറ്റാക്കി. പനി കൂടിയിട്ട് അവൻ ബോധം കേട്ട് വീണു. “
“പനിയോ നീയെന്താ അവനെ ശ്രദ്ധിക്കാത്തത് ?”
അയാൾ അധികാരത്തോടെ ചോദിച്ചു.
“അവനു കൂടെ കൂടെ പനി വരുന്നു. ഡോക്ടർ പറയുന്നത് ഹൃദയ വാൽവിന് ചുരുക്കമുണ്ടെന്നാണ്. ഒരു സർജറി വേണ്ടി വരുമെന്ന്. ടെസ്റ്റുകളൊക്കെ നടത്തുന്നു. “
“ആശേ, നമ്മുടെ മകന് ചികിത്സയ്ക്കു ഒരു കുറവും വരുത്തരുത്. നമ്മുടെ ജീവിതം അവനു വേണ്ടിയല്ലേ. ഇവിടെ റേഞ്ച് കുറവാണ് ഞാൻ നിന്നെ പിന്നെ വിളിയ്ക്കാം. “
വൈകുന്നേരമായാൽ അശോകന് രണ്ടെണം വീശണം. പിന്നെ കുറച്ചു പാട്ടും ബഹളവും, അത് കഴിഞ്ഞു നീണ്ട് നിവർന്നു കിടന്ന് ഏഴെട്ടു മണിക്കൂർ ഉറക്കം. വീണ്ടും ദിവസങ്ങളുടെ തനിയാവർത്തനം. ഒരു വിധത്തിൽ പറഞ്ഞാൽ വിരസമായ ജീവിതം, അതിനിടയ്ക് ആരുടെയെങ്കിലും മേൽ മെക്കിട്ട് കയറണം. അങ്ങനെ കിട്ടിയ സമ്മാനമാണ് ഈ ട്രാൻസ്ഫർ.
തന്റെ ഭാര്യ ഗർഭിണി ആയപ്പോൾ അയാൾ വിചാരിച്ചത് കുട്ടിയെ കിട്ടിയിലേലും വേണ്ടില്ല. അതൊരു പെൺകുട്ടിയാകരുതെന്നായിരുന്നു. തന്റേടവും സ്ത്രീ വിമോചനവാദവും താഴ്‌വഴിയായി പകർന്നു കിട്ടിയ ജനിതകം വേണ്ട തന്റെ കുട്ടിയ്‌ക്കെന്നായിരുന്നു അയാളുടെ നിലപാട്. ജീവൻ ജനിച്ചത് ഒരു ആണായിട്ടായിരുന്നുവെങ്കിലും ആശയുടെ ജീനിന്റെ അംശത്തെ അയാൾ അംഗീകരിച്ചില്ല. പക്ഷെ ഇപ്പോൾ ജീവന്റെ രോഗവാർത്തയറിഞ്ഞപ്പോൾ അയാളിലെ അച്ഛൻ തകർന്നു പോയി.
ഫോൺ വിളി കഴിഞ്ഞപ്പോൾ അയാൾ ക്വാർട്ടേഴ്‌സിൽ ചെന്നതും കുപ്പിയും വെള്ളവും വെടിയിറച്ചി ഫ്രൈയും ഒക്കെയായി, ഒരു സായാഹ്‌ന ഒത്തുകൂടലിന്റെ ആംപിയൻസ് ഒരുക്കിയിട്ടുണ്ട് സൈമൺ. കൂടെ ജോസഫേട്ടൻ, സർവീസിൽ തന്നെക്കാൾ സീനിയർ ആണ്. ഭാര്യയും മക്കളുമൊക്കെ അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും ജോലി രാജി വയ്ക്കാനോ, ഭാരതം വിടാനോ തയാറാകാത്ത ജോസഫ് ബ്രിട്ടോ. കൂടെ കടുത്ത മദ്യപാനിയായ സൈമണും. സൈമൺ അശോകനെ കൈയാട്ടി വിളിച്ചു.
“അണ്ണോ, ഒന്ന് വന്നേ, കാത്തിരുന്ന് മടുത്തപ്പോൾ ഞങ്ങളങ്ങു തുടങ്ങി. “
“നടക്കട്ടെടോ, എനിക്കിന്നൊരു മൂഡില്ല. “
അശോകനിൽ നിന്നും വിവരങ്ങൾ അറിഞ്ഞശേഷം ജോസഫേട്ടൻ പറഞ്ഞു.
“നീ വിഷമിക്കാതെടാ, മോന് ഒന്നും വരില്ല. ഒരെണ്ണം വീശിക്കെ, നിന്റെ ടെൻഷൻ ഒന്ന് മാറട്ടെ. “
സാധാരണയിൽ നിന്നും വിപരീതമായി അയാൾ മദ്യം വെറുതെ സിപ് ചെയ്തു ഓരോന്ന് ആലോചിച്ചിരുന്നു. മാനസികാവസ്ഥ മനസിലായത് കൊണ്ട് ആരും അയാളെ നിർബന്ധിച്ചതുമില്ല.
“ഇവിടെ എങ്ങും നെറ്റ്‌വർക്ക് കിട്ടില്ലേ സൈമണെ?”
“ഇവിടെ കിട്ടില്ല, അവരുടെ കുടീടെ അടുത്തൊക്കെ നല്ല റേഞ്ച് ആണ്. “
“നീ വന്നിട്ട് ഒരാഴ്ച കഴിഞ്ഞല്ലോ അശോകാ, അവിടെ ഒരേ മട്ടിലും രൂപത്തിലുമുള്ള കുറെ വീടുകളുണ്ട്. കുടി എന്ന അവരു പറയുന്നേ. പ്രവേശന കവാടത്തിൽ ഒരു പുണ്യമരവും ഒരു ധ്യാന മന്ദിരവുമുണ്ട്. “
ദിക്ക് ചൂണ്ടി കാണിച്ചുകൊണ്ട് ജോസഫേട്ടൻ പറഞ്ഞു.
“അമ്പതോളം കുടികളും പത്തു മുന്നൂറോളം താമസക്കാരും ഉണ്ടവിടെ. അവരുടെയൊന്നും ജാതിയോ മതമോ ഗോത്രമോ ആർക്കും അറിയില്ല. പള്ളിയും അമ്പലവും ഒന്നും അവിടില്ല. തറകെട്ടിയുയർത്തിയ ഒരു വലിയ മരം മാത്രം. “
ക്വാർട്ടേഴ്സിന്റെ നാലുഭാഗത്തും ആഴമുള്ള കിടങ്ങുകൾ ഉണ്ടാക്കിയിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാനാണ്. അകത്തേക്കും പുറത്തേയ്ക്കും സഞ്ചരിക്കാനായി കിടങ്ങിനു കുറുകെ ഒരു താത്കാലിക തടി പാലം മാത്രം. രാത്രിയിൽ വിറകു കത്തിച്ചു തീയുണ്ടാക്കുകയും, തടിപ്പാലം ഉയർത്തി വയ്ക്കുകയും, ഒറ്റയാന്റെ വിളി കേട്ട് ചെണ്ടകൊട്ടുകയും ഒക്കെ ചെയ്യാനാണ് പതിവ്. ഇത്തരം ഭയത്തിൽ നിന്നുള്ള മുക്തിക്കു മദ്യവും സഹായിക്കാറുണ്ട്.
“അല്ല ജോസഫേട്ടാഈ കുടികളുടെ ഭാഗത്തു ആനയും കടുവയും ഒന്നും വരില്ലേ ?”
“ഇല്ലടാ, ഞാനിവിടെ വന്നിട്ട് വർഷം ആറായി. നമ്മുടെ ക്വാർട്ടേഴ്സിന് ചുറ്റും അവ മണം പിടിച്ചു കറങ്ങി നടക്കും. പക്ഷെ കുടികളിലുള്ളവരെ ആക്രമിച്ചു കണ്ടിട്ടില്ല. “
കിടങ്ങിന്റെ മറുവശത്തു വിറകു കൂട്ടിയിട്ടു കത്തിച്ചിട്ടു അവർ ഉറങ്ങാൻ പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അശോകന് ഉറക്കം വന്നില്ല. മകനെ കാണണമെന്നും, ആശയോട് സംസാരിക്കണമെന്നും ഉഗ്രമായ തോന്നൽ. ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ പുറത്തിറങ്ങി. നല്ല നിലാവുള്ള രാത്രിയായതിനാൽ ടോർച്ചെടുക്കാൻ മിനക്കെടാതെ ഇറങ്ങി നടന്നു. ഒരിടത്തു ഫോണിൽ റേഞ്ച് രണ്ടു കട്ട കാണിച്ചപ്പോൾ അയാളവിടെ തന്നെ നിന്നു. രണ്ടു മൂന്നു തവണ വിളിച്ചു നോക്കിയിട്ടും ആശ ഫോണെടുക്കാത്തതിനാൽ അയാൾക്ക് ആശങ്ക തോന്നി.
“സാറെന്താ ഇവിടെ ?”
കുടിയിലെ ആണെന്ന് തോന്നുന്നു വെള്ള മുണ്ടുടുത്ത ഒരു വൃദ്ധൻ തൊട്ടു പുറകിൽ. അയാളുടെ വെളുത്തു നീണ്ട താടിയായിരുന്നു മുഖ്യ ആകർഷണമായി തോന്നിയത്.
“നാട്ടിലേക്കൊന്നു ഫോൺ വിളിക്കാൻ. അവിടെ ഒട്ടും റേഞ്ച് ഇല്ല. “
“ഇവിടെ കിട്ടും “
അയാൾ പുറകിലെ വൃക്ഷ തറയിലിരുന്നു. തൊട്ടടുത്ത് അശോകനുമിരുന്നു.
“ഈ മരത്തിനു ചുറ്റും എല്ലാത്തിനും പ്രതിവിധിയുണ്ടാകും. അവധൂതന്റെ മരമാണിത്. “
അയാൾ പറഞ്ഞത് കേട്ട് അശോകൻ ചുറ്റും നോക്കി. ആ നിമിഷം അയാളുടെ ഫോൺ ശബ്‌ദിച്ചു.
“അശോകേട്ടാ, ടെസ്റ്റുകളുടെ റിസൾട്ടുകൾ കിട്ടി. അടുത്താഴ്ച തന്നെ സർജറി നടത്തണം. “
“നീ ഒന്ന് കൊണ്ടും വിഷമിക്കണ്ട. പണത്തിനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്. നാളെ പണം നിന്റെ കയ്യിൽ എത്തും. പക്ഷെ എനിക്കിവിടുന്നു രണ്ടാഴ്ചത്തേക്ക് മോചനം ഉണ്ടാകില്ല. കടുവകളുടെ സെൻസസ് നടക്കുകയാണ്. ആരെയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. എന്റെ അഹംഭാവമാണ് എല്ലാത്തിനും കാരണം. സർജറി പെട്ടെന്ന് നടക്കട്ടെ. അവൻ സുഖപ്പെടട്ടെ. “
“അശോകേട്ടാ ഇനി നമ്മുടെ മകന് വേണ്ടിയെങ്കിലും ഒന്നിച്ചു ജീവിക്കണം, പരസ്പരം പോരടിച്ചു നമ്മൾ നമ്മുടെ സുന്ദര ജീവിതം തകർത്തു. “
ഫോൺ വച്ചപ്പോൾ അശോകന് കരച്ചിൽ വന്നു. ചുമ കേട്ടാണ് വൃദ്ധന്റെ സാമീപ്യം അയാൾക്കോർമ വന്നത്.
“ഇവിടെയെന്താ പ്രത്യേകത. ?”
“അതൊരു കഥയാണ് സാറെ, ഒരു നൂറ്റിയെഴുപതു വർഷം മുൻപായിരുന്നു, ഗോപാലെന്നൊരു ദരിദ്ര യുവാവുണ്ടായിരുന്നു. കഷ്ടപാടുകളുടെയും അടിച്ചമർത്തലുകളുടെയും ഇടയിൽ നിന്നു രക്ഷപെടാൻ വെമ്പുന്ന ഒരു മനസായിരുന്നു അവന്. അശരണരെ സഹായിക്കാനായിരുന്നു കൂടുതലിഷ്ടം. ഉള്ളവന്റെ കയ്യിൽ നിന്നും ഇല്ലാത്തവന് കൊടുക്കുക, അനീതിക്കെതിരെ പോരാടുക, തിന്മയെ എതിർക്കുക. ഗോപാലിന്റെ ആശയങ്ങളും ആദർശവും ഉൾകൊണ്ട പല യുവാക്കളും അയാളുടെ ഒപ്പം കൂടി. പതിയെ പതിയെ ആ കൂട്ടം വലുതായി തുടങ്ങി. ചേരുന്നവർ അവരുടെ ജാതിയും മതവും ഉപേക്ഷിച്ചു മനുഷ്യനാകാനുള്ള പ്രതിജ്ഞ എടുത്തവരായിരുന്നു. ഗോപാലവരുടെ സംഘത്തലവനായി മാറി.
ഒരിടത്തും സ്ഥിരമായി താമസിക്കാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സംഘം. അതിനിടയിൽ ഗോപാൽ നജ്‌മയെ ജീവിത സഖിയായി കൂടെ കൂട്ടി. അയാളുടെ സംഘത്തിന്റെ അംഗസംഖ്യ വർധിച്ചു വന്നു. അതോടൊപ്പം അവർ ആയുധങ്ങളും കൊണ്ട് നടക്കാൻ തുടങ്ങി. ആയുധം വന്നപ്പോൾ ആക്രമണം കൂടി. കൊള്ളയടി, പിടിച്ചുപറി, കൊലപാതകം. ബലാത്സംഘം ഇതൊക്കെ നിത്യസംഭവമായി മാറി. ഇതിനെ നജ്‌മയും മറ്റു സ്ത്രീകളും എതിർത്തു. അണികളെ സ്വന്തം കീഴിൽ പിടിച്ചു നിർത്താൻ ഗോപാൽ എല്ലാത്തിനും മൗനാനുവാദം നൽകി.
ഗോപാലിന് ഒരു കുഞ്ഞു ജനിക്കുകയും, അത് ജന്മനാ ഒരു ഹൃദ്രോഗി ആയിരുന്നു. അശുദ്ധ രക്തം ശുദ്ധരക്തവുമായി കലർന്ന് ശരീരം മുഴുവൻ നീലനിറമായി മാറുന്ന ഒരപൂർവ രോഗം. അവരുടെ ദുഷ്ചെയ്തികളുടെ ഫലമാണ് കുഞ്ഞിന്റെ രോഗമെന്ന് ആദ്യമായി അയാളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അയാൾ നജ്‌മയെ മർദിക്കുകയും ചെയ്തു.
പതിവുപോലെ കൊള്ളയടി കഴിഞ്ഞു വന്ന ഗോപാലിനെ കാത്തിരുന്നത് കുടിയിൽ മരിച്ചു കിടക്കുന്ന നജ്മയുടെയും മകന്റെയും മൃതദേഹങ്ങൾ ആയിരുന്നു. ആരോടും ഒന്നും മിണ്ടാതെ പുറത്തു വന്ന ഗോപാൽ അണികൾക്ക് ആ മണ്ണിൽ സ്ഥിര താമസിനുള്ള അനുവാദം നൽകി. പുതിയ നേതാവിനെ കണ്ടെത്തി വാഴിച്ചു. അക്രമം ഉപേക്ഷിച്ചു ജീവിക്കണമെന്ന നിർദേശം നൽകി. നജ്‌മയെയും മകനെയും അടക്കം ചെയ്ത മണ്ണിൽ ജലപാനമില്ലാതെ കഴിച്ചു കൂട്ടി. മൂന്നാം ദിനം അയാളും മരണപെട്ടു. നേതാവിന്റെ മൃതദേഹത്തിനു മുൻപിൽ വിഷമിച്ചു നിന്ന അണികളുടെ മുന്നിൽ ഒരു അജ്ഞാതൻ വന്നെത്തി. മൂന്നുപേർക്കും ഒരേകുഴിമാടം മതിയെന്നും അത് തറകെട്ടി സംരക്ഷിച്ചു കൊള്ളണമെന്നും. അപൂർവമായ ഒരു വൃക്ഷതൈ നൽകി അതിനെ അവിടെ നട്ടു സംരക്ഷിച്ചു കൊള്ളാനും ഉപദേശം നൽകി മറഞ്ഞു. ആ വൃക്ഷതൈ ആണ് ഈ വൻമരം.
വൃദ്ധനൊരു വിളക്ക് അശോകന്റെ കൈവശം നൽകി.
“സാറ് ഈ വിളക്ക് കൊളുത്തി ഇവിടെ വച്ചോളു. കുട്ടിയുടെ രോഗം ഭേദമാകും. “
ദൂരെ നിന്നു ടോർച്ചിന്റെ വെളിച്ചം ദൃശ്യമായി.
“സാറിനെ തിരക്കി കൂട്ടുകാർ വരുന്നുണ്ട്. പൊയ്ക്കൊള്ളൂ, ഇവിടെ അധികനേരം ഇരിക്കണ്ട. “
വൃദ്ധൻ തിരിഞ്ഞു നടന്നു. അശോകൻ കൂട്ടുകാരുടെ അടുത്തേയ്ക്കും.
“താൻ ഈ പാതിരക്കു ഇവിടെന്നാ ചെയ്യുകയാ. “
അശോകന്റെ ശ്രദ്ധ മുഴുവൻ തന്റെ ചുറ്റും പറന്നു കളിക്കുന്ന മിന്നാമിനുങ്ങുകളിലായിരുന്നു
ഒരാഴ്ച കൊണ്ട് സർവേയും സെൻസസും പൂർത്തിയായി. അശോകന് നാട്ടിൽ പോകാൻ അനുമതി കിട്ടി. മകന്റെ സർജറി ദിവസം ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ തളർന്നു ഇരിക്കുന്ന ആശക്കു ആശ്വാസമായി അയാൾ അടുത്തുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട സർജറി പൂർണ വിജയമായി. രാഷ്ട്രീയക്കാരനായ മച്ചമ്പിയുടെ സഹായത്താൽ അയാൾക്ക് രണ്ടു മാസത്തിനുള്ളിൽ ഹെഡ് ഓഫീസിലേക്ക് ട്രാൻസ്ഫർ കിട്ടി. അതിനു മുൻപ് അയാൾക്ക് മകനുമൊത്തു അവധൂതൻ നട്ട മരം കാണാനെത്തി. വെളുത്ത താടിയുള്ള വൃദ്ധനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മകന്റെ കൈ കൊണ്ട് വിളക്ക് കൊളുത്തി ധ്യാന മന്ദിരത്തിൽ പ്രവേശിച്ച അയാൾക്ക് ഗോപാലിന്റെയും കുടുംബത്തിന്റെയും ഛായാചിത്രം കണ്ടു മോഹാലസ്യമുണ്ടായി. ഗോപാലിന് അയാളുടെ ഛായ. ആശക്കു നജ്‌മയുടെയും ഗോപാലിന്റെ മകന് തന്റെ മകന്റെയും നല്ല ഛായ. തളർച്ച മാറാൻ കുറച്ചു നേരം കണ്ണടച്ച് കിടന്നു. വെളുത്ത താടിയുള്ള വൃദ്ധൻ അവന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു.
“ഗോപാലിന് രണ്ടാമതൊരു അവസരം കിട്ടിയില്ല, നിനക്ക് കിട്ടി. അത് പാഴാക്കരുത്. “
കണ്ണ് തുറന്നപ്പോൾ അടുത്തു ഭാര്യയും മകനും മാത്രം. അവരുടെ കൈ മുറുകെ പിടിച്ചു അയാൾ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചു.
✍️✍️നിഷ പിള്ള


3 Comments
വ്യത്യസ്തമായ കഥ …..നല്ല അവതരണം👍❤️
മനോഹരം, വ്യത്യസ്തം
മനോഹരം.👍❤️