മണ്ണിലുറച്ച് ചവിട്ടണം.
ഉരുളൻ കല്ലുകളിൽ പാദം കുത്തിയമരണം.
ഇനിയിറങ്ങുമ്പോൾ നാലാൾ മുഖം നോക്കി ചിരിയ്ക്കണം.
നിങ്ങളെ കാണാതെ ശ്വാസം മുട്ടിയെന്ന് പറയാതെ പറഞ്ഞാൽ അവരറിയുമോ?
ആഹ്, അതെന്തിനവരറിയണം.
വെറുതെ നോക്കണം, കാണണം, ചിരിയ്ക്കണം.
തിരികെ ചിരിയ്ക്കാത്ത ജാള്യതയിൽ ചമ്മിയങ്ങനെ ഊറിയൂറി വീണ്ടും ചിരിയ്ക്കണം.
ആരും കണ്ടില്ലെന്ന് ഉറപ്പു വരുത്താൻ
നിന്ന നിൽപ്പിൽ വട്ടം കറങ്ങണം.
നിന്നിടത്ത് നിന്ന് വട്ടം കറങ്ങിത്തിരിയെ
കണ്ട മുഖങ്ങൾ, ചോദ്യങ്ങൾ
ആവർത്തിയ്ക്കും.
എല്ലാം പഴയപടി.
ഉള്ളും അതിനകവും അറകളും
എണ്ണിയെണ്ണി എന്നോട് കണക്ക് ചോദിയ്ക്കട്ടെ.
പലരോടുള്ള മൗനങ്ങൾക്കും
പലതിനോടുള്ള വിമുഖതകൾക്കും
പലതുപോലുള്ള ഭാവങ്ങൾക്കും
കാലമതിനി എത്ര കഴിഞ്ഞാലും
തികഞ്ഞയുത്തരങ്ങൾ ഉണ്ടാകില്ല.
എന്തേയിങ്ങനെന്ന് ചോദിയ്ക്കരുത്?
എന്തേ മിണ്ടാറില്ലെന്നാരായണ്ട!
എന്തുപറ്റിയെന്നും എവിടെയായിരുന്നെന്നും
ഒന്നും ഒരിയ്ക്കലും ചോദിയ്ക്കണ്ട.
എനിയ്ക്കെന്നോട് അത്രയും മടുപ്പ്.
അത്രയും സ്നേഹം.
അത്രതന്നെ വിരക്തി.
അത്രത്തോളം ആസക്തി.
കുടലുമാല കുഴഞ്ഞുമറിഞ്ഞ്
വിടുതലില്ലാത്ത വിധം
ബന്ധനസ്ഥ.
-മോക്ഷമെന്താണ്?
-ചഞ്ചൽ അനസൂയ


2 Comments
നന്നായിട്ടുണ്ട്👍🌹
Nice ♥️👌🌹