കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എന്തോ പ്രദർശനം നടക്കുന്നു. 2001 ലാണ്. മകന് ഒരു വയസ്സു കഴിഞ്ഞിട്ടേയുള്ളു. അവനെ നോക്കുന്ന ചേച്ചിയെ ഏൽപ്പിച്ച്, ഒൻപതു വയസ്സുകാരി മകൾ ചിന്നുവുമൊത്ത് അവിടെത്തിയ ഞാൻ വാതിലിനടുത്തായൊരു ‘ആനസവാരി’ ബോർഡു കണ്ടു ഞെട്ടുന്നു. തീർത്തും സുരക്ഷിതമായ ചുറ്റുപാടുകളിൽ നിന്നു മാത്രം കാണാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് ആന. വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കുമെല്ലാം അറിയുന്ന ആനപ്പേടിയാണെനിക്കെങ്കിൽ പുത്രിക്ക് നേരെ തിരിച്ചാണ്, ആനക്കമ്പം.
പണ്ട് തിരുനക്കര അമ്പലത്തിൽ ഉത്സവം കൂടാൻ മല്ലികച്ചേച്ചിയും മക്കളുമൊത്തു പോകുമ്പോൾ സ്ഥിരമായി ഞാൻ നിൽക്കുന്ന ഒരിടമുണ്ടായിരുന്നു. പ്രധാന ക്ഷേത്രത്തിൽ നിന്ന് കൃഷ്ണൻ്റെ അമ്പലത്തിലേക്കുള്ള ഇടുങ്ങിയ പടിക്കെട്ടിൻ്റെ തുടക്കഭാഗം. എത്ര അഭ്യാസി ആനയായാലും, ആ പടിക്കെട്ടു താണ്ടാനാാവില്ല എന്ന വിശ്വാസമായിരുന്നു എൻ്റെ ബലം
എല്ലാ ഉത്സവക്കാഴ്ചകൾക്കുമപ്പുറം എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന ആറോ, ഏഴോ ആനകളുടെ ശരീരഭാഷയിൽ മാത്രം കണ്ണും മനസ്സും കൊരുത്തൊരു നിൽപ്പുണ്ട്. ഏതെങ്കിലും ആനയെ കൊതുക് കടിച്ചാൽ വരെ ഞാനറിയുമായിരുന്നു. ആന ഒന്നനങ്ങുമ്പോഴേക്കും, ചിന്നുവിനെ കയ്യിലെടുത്ത് പടിക്കെട്ടുക്കൾ പറന്നിറങ്ങാൻ പാകത്തിൽ സജ്ജയാകും. തുമ്പിയും, വാലും, കാലുകളും നിരന്തരം അനക്കി, പ്രശ്ന സൂചന നൽകുന്ന ആനകളുണ്ടെങ്കിൽ പടിക്കെട്ടിറങ്ങിക്കഴിഞ്ഞുള്ള റൂട്ടുമാപ്പും ഉള്ളിൽ തയ്യാറായിട്ടുണ്ടാവും. ശ്രീനിവാസയ്യർ റോഡിലൂടെ ഇടത്തോട്ടേ ഓടാവൂ. വലത്തോട്ടായാൽ തിരുനക്കരയിലെ പ്രധാന വാതിലിനു നേരേ ഒരാനയെങ്കിലും വന്നാൽ പെട്ടു പോകും. ഇടത്തേക്ക് ഓടിയാൽ, ആനക്ക് ചലഞ്ചിങ്ങായ കുഞ്ഞിടവഴികൾ വശങ്ങളിലേക്ക് ധാരാളമുണ്ട്. സമൂഹമഠത്തിലോ, രാമ -ഹനുമാൻ ക്ഷേത്രത്തിലോ ഓടിക്കേറാം കുറച്ചുകൂടി ഓടിയാൽ എൻ്റെ പ്രിയപ്പെട്ട ഡോക്ടർ, കുമാരി ലതയുടെ വീടുണ്ട്. അതുമല്ലെങ്കിൽ, ആത്മമിത്രം സുജയുടെ, സുരേഷ് ഭവനുണ്ട്. കോട്ടയത്തിൻ്റെ ഭൂപ്രകൃതിയ്ക്കനുസരിച്ചു നിർമ്മിച്ച ആ വീടിൻ്റെ പടി കയറുന്നതിനെപ്പറ്റി ആനകൾ ചിന്തിക്കുകേ വേണ്ട.
ഈ മാനസിക നിലയുള്ള ഞാനാണ് കലൂർ സ്റ്റേഡിയത്തിലെ ആനയുടെ മുന്നിൽ പെട്ടിരിക്കുന്നത്. ചിന്നുവാകട്ടെ, പ്രദർശന ഹാളിൽ കാലുകുത്തണമെങ്കിൽ ആദ്യം ആനപ്പുറത്തു കയറ്റണം എന്ന വാശിയിലും. ഒടുവിൽ ആനപ്പുറത്ത് ഒറ്റക്ക് കയറിക്കോളണം എന്ന വ്യവസ്ഥയിൽ ഞാൻ വഴങ്ങി.
ഉത്സാഹവും, ഐശ്വര്യവും കെട്ട്, ഓ, എന്തേലുമാട്ടെ, എന്ന മട്ടിൽ നിൽക്കുന്നൊരാന! അതിൻ്റെ മുതുകത്ത്, ഈ ജോലി തുടങ്ങിയ കാലത്തെന്നോ അണിയിച്ച, ചെളി പിടിച്ചു നിറം മങ്ങിയൊരു വിരിയും, ഒട്ടും ബലമില്ലെന്നു തോന്നുന്നൊരു വേലിക്കെട്ടും. വൃത്തിയും സുരക്ഷിതത്വവും ഒട്ടും ഇല്ലാത്ത ഈ സവാരിക്ക്, കുട്ടിയെ എങ്ങനെ വിടും എന്ന ആശങ്ക മൂത്ത് വട്ടായി നിൽക്കുമ്പോൾ, ഒന്നും ഗൗനിക്കാതെ ആദ്യ സവാരി ഒത്ത ലഹരിയിൽ തുള്ളി നിൽക്കുകയാണു പുത്രി. മനസ്സില്ലാമനസ്സോടെ ടിക്കറ്റെടുത്തു. അപരിചിതരായ ഒരു കുടുംബത്തോടൊപ്പം ആത്മവിശ്വാസത്തോടെ നടന്നു ചെന്ന് ആനപ്പുറത്തു കയറുന്ന കുട്ടിയെ അവിശ്വാസത്തോടെയും അല്പം ആരാധനയോടെയും നോക്കി നിന്നു
അപ്പോഴും ആനയിൽ നിന്ന്, അത്യാവശ്യം സുരക്ഷിത അകലത്തിലാണു ഞാൻ. ആനയുടെ പിൻഭാഗത്താണ് നിൽക്കുന്നതെന്ന മെച്ചവുമുണ്ട്. ഓടാനുള്ള വഴികൾ നോക്കി വെച്ചിട്ടുമുണ്ട്. പത്തിരുപതാളുകൾ ടിക്കറ്റു കൊടുക്കുന്ന മേശയ്ക്കു ചുറ്റും കൂടി നിൽക്കുന്നു.. മിടിപ്പേറിയ ചങ്കോടെ നോക്കി നിൽക്കവേ, സവാരി ആരംഭിക്കുന്നു. നേരേ മുന്നോട്ടു നടന്ന് വിശാലമായ സ്റ്റേഡിയം ഉപയോഗിക്കുന്നതിനു പകരം, ആന, സകലവിധ ആർഭാടങ്ങളോടെയും വെട്ടി വിരിഞ്ഞൊരു തിരിയൽ ! ചാവാലി ആന എന്നു പ്രയോഗിക്കാറുണ്ടോ എന്നറിയില്ല, പക്ഷേ അങ്ങനെ മനസ്സിൽ പ്രയോഗിച്ചു നിന്ന എന്നെ, ശരീരഭാഷയും, എന്തിന്, ശരീരം തന്നെയും മാറിപ്പോയ ആന, വിരട്ടിക്കളഞ്ഞു. ടിക്കറ്റ് കൊടുക്കുന്ന ആളൊഴികെ മേശക്ക് ചുറ്റും നിന്നവരാരും പ്രതീക്ഷിക്കാത്ത നീക്കമായതിനാൽ എല്ലാവരും ഓടി. എൻ്റെ കാര്യം പറയണ്ടല്ലോ. ഞാൻ പറന്നു. ശ്വാസം പിടിച്ച് കുറേ ഓടിയപ്പോൾ, ഒരു സംശയം, കൂടെ ഓടിയവരൊന്നും ഒപ്പമില്ലേ?പാളിനോക്കിയ ഞാൻ തറഞ്ഞു നിന്നു. ഇതു ഞാൻ ‘തനിച്ചോടിയ കൂട്ടയോട്ട’മാണെന്നും, താണ്ടാൻ പാടില്ലാത്തത്ര എത്തിക്കഴിഞ്ഞെന്നും മനസ്സിലായ ചമ്മലിൽ, നോക്കി നിന്നു ചിരിക്കുന്ന മനുഷ്യർക്കിടയിലേക്ക് പതിയെ നടന്നെത്തി. ഉടനെ വരുന്നു ടിക്കറ്റു മുറിക്കുന്നവൻ്റെ തഗ്ഗ്.
“അല്ല സിസ്റ്ററേ, ചെറിയൊരു സംശയം, ആ ആനപ്പുറത്തിരുന്നു പോയിരിക്കുന്ന പൊടിക്കൊച്ച് നിങ്ങടെ തന്നെയല്ലേ?”
കൂട്ടച്ചിരിക്കിടയിൽ കുറ്റബോധത്തോടെ ഓർത്തു, ആനപ്പേടിയിൽ ഞാനെൻ്റെ ജീവൻ്റെ ജീവനെപ്പോലും മറന്നുപോയല്ലോ എന്ന്. മനസ്സ് വർഷങ്ങൾ പിന്നോട്ടോടി…………….
” പാപ്പക്കുഞ്ഞ് മര്യാദയ്ക്ക് ആനപ്പുറത്തു കേറുന്നോ, അതോ ഞാൻ മാനത്തോട്ട് എടുത്തെറിയണോ? ”
അധികാരി അപ്പുപ്പൻ്റെ മുഴങ്ങുന്ന ശബ്ദം കേട്ടു വിറച്ചു നിന്നൊരു എട്ടുവയസ്സുകാരി . അതിൽ നിന്നു ഞാനൊട്ടും വളർന്നില്ലല്ലോ !
അമ്മമ്മയുടെ ബന്ധുവായിരുന്നു അധികാരി. വീട്ടുകാരും, നാട്ടുകാരും കൂടി കാരണവർ സ്ഥാനം തലയിൽ വെച്ചു കൊടുത്തിട്ടുള്ളതുകൊണ്ട് എവിടെയും അവസാന വാക്ക് പുള്ളിയുടേതായിരുന്നു. അമ്മമ്മക്കും, അമ്മാവന്മാർക്കുമെല്ലാം അങ്ങേരെ വലിയ ഇഷ്ടമായിരുന്നു അമ്മ വീട്ടിൽ അരുമക്കുട്ടിയായി വളർന്ന എനിക്കു മാത്രമായിരുന്നു പേടിയും വെറുപ്പും. കാരണം അയാൾ ഒരു കൊലപാതകിയായിരുന്നു……….. !
വിവാഹത്തിൽ നിന്നു അവസാന നിമിഷം വരൻ പിന്മാറിയതിൻ്റെ പേരിൽ, രണ്ടു കരക്കാർക്കിടയിൽ രൂപപ്പെട്ട വഴക്കിൽ, സ്വന്തം ഭാര്യാമാതുലനെ, കുത്തി മലർത്തിയതിനാണ് ഒരു ദേശം പുള്ളിക്ക് ‘അധികാരി ‘പട്ടം ചാർത്തി നൽകിയത്. ഇന്നും അതിൻ്റെ ലോജിക് എനിക്ക് മനസ്സിലായിട്ടില്ല. നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര പരിപാടികളിൽ സജീവവുമായിരുന്നു
പുള്ളിയെ വിശ്വസിച്ചാണ്, ഭാര്യയുടെ അമ്മാവൻ, ആ കരയിൽ, മറ്റൊരു വിവാഹത്തിൽ പങ്കെടുക്കാൻ വന്നിറങ്ങിയത്. പ്രശ്നമെന്തെങ്കിലും ഉണ്ടായാലും നേരിടാൻ, കരുത്തനായ ബന്ധുവുണ്ടെന്ന ധൈര്യത്തിൽ വന്നിറങ്ങിയ മനുഷ്യനെ, ബോട്ടിൽ നിന്ന് കൈ പിടിച്ചിറക്കി കുത്തുകയായിരുന്നത്രേ!
25-ാo വയസ്സിൽ, നാടിൻ്റെ അധികാരിയാകുന്ന പ്രക്രിയയിൽ ജയിലിലായ അധികാരിക്ക് വളരെ കുറഞ്ഞ ജയിൽ വാസമേ വേണ്ടി വന്നുള്ളൂ ഇന്ത്യ, സ്വതന്ത്രയായ കൂട്ടത്തിൽ മൂപ്പരും കഴിച്ചിലായി. എങ്ങനെയെന്നറിയില്ല. അതൊരു രാഷ്ട്രീയ കൊല ആയിരുന്നില്ല. പക്ഷേ രാഷ്ട്രീയ തടവുകാരൻ ആണെന്നതും, പ്രായക്കുറവും പരിഗണിച്ചാണ് വിട്ടയച്ചത്. ഭാഗ്യവാനായ കൊലയാളി !
പിന്നെയും ഒരിരുപതു വർഷത്തിലേറെ കഴിഞ്ഞാണ് എൻ്റെ കുട്ടിക്കാലം. അപ്പോഴേക്കും , കൊലപാതകക്കറ തീർത്തും കഴുകിക്കളഞ്ഞ മട്ടിലെത്തിയിരുന്നു കാര്യങ്ങൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ, രണ്ടു രണ്ടര കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് മൂപ്പരൊരു സന്ദർശനത്തിനെത്തും. തല ആവശ്യത്തിലേറെ ഉയർത്തിപ്പിടിച്ച് വന്നു കേറുമ്പാടെ, ആരോടെന്നില്ലാതെ പാപ്പക്കുഞ്ഞെവിടെ? എന്നന്വേഷിക്കും. അതോടെ ഞാൻ മാളത്തിലൊളിക്കും. അമ്മമ്മയും, അമ്മാവന്മാരുമെല്ലാം എന്നെ പുറത്തെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റും. അപ്പോൾ ശാന്തഗംഭീര ഭാവത്തിൽ പുള്ളി പറയും, “വേണ്ട പാപ്പയെ പേടിപ്പിക്കണ്ട”. അതോടെ എല്ലരും ശ്രമം നിർത്തും. എനിക്കു ശ്വാസം നേരേ വീഴും. എങ്കിലും എന്തോ തോറ്റതു പോലെ ഒരു തോന്നൽ എന്നെ കൂടുതൽ അസ്വസ്ഥയാക്കും. പക്ഷേ ഒരിക്കൽ പോലും അടുത്തേക്കു വരുത്തി ഭയപ്പെടുത്തിയിട്ടില്ല എന്നത് വലിയ ആശ്വാസമായിരുന്നു. എങ്കിലും പുള്ളി സ്ഥലം വിടുന്നതു വരെ ഏതു നിമിഷവും അമ്മമ്മയോ, അമ്മാവന്മാരോ കൊല്ലപ്പെട്ടേക്കാം എന്നൊരു ഭീതിയിലാണ് ഞാൻ കഴിയുക. എൻ്റെ ഈയൊരു ഭയം തുറന്നു പറഞ്ഞപ്പോഴെല്ലാം വീട്ടുകാർ പൊട്ടിച്ചിരിച്ചും, നിസ്സാരവൽക്കരിച്ചും നിരാശയാക്കിയിട്ടേ ഉള്ളൂ.
കരക്കാരുടെ ഏറ്റവും വലിയ ആഘോഷം ശിവനും വിഷ്ണുവും പ്രതിഷ്ഠയായുളള, വിശ്വനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവമാണ്. നിറയെ മാലകളും, വളകളും, കടിച്ചു വലിക്കാൻ കരിമ്പും, ബലൂണും കിട്ടുന്ന ഉത്സവ സ്ഥലത്തെ ന്യൂനത, ആദ്യാവസാനമുള്ള ആനയുടെ സാന്നിധ്യമാണ്. പിന്നെ ആനയെക്കാൾ തലയെടുത്തു നടക്കുന്ന അധികാരിയും ! രണ്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പരമാവധി ശ്രമിച്ചാലും, ഉത്സവ സ്ഥലത്ത്, വീട്ടിലെ സഹായി സരസുച്ചേച്ചിയുടെയും, അനുജത്തി സുലതച്ചേച്ചിയുടെയും സമ്പൂർണ്ണ നിയന്ത്രണത്തിലാകുന്ന ഞാൻ, അവരുടെ നീക്കങ്ങളിൽ പെട്ട് ഇടക്കിടെ അപകടത്തിൽ ചെന്നു ചാടും. അത്തരമൊരു നീക്കത്തിലാണ് അന്ന് ആനക്കും അധികാരിക്കും ഇടയിൽ പെട്ടു പോയത്. ആ സമയത്ത്, പലരും കുട്ടികളെ ആനപ്പുറത്തു കയറ്റുന്നുണ്ട്. പെട്ടന്നാണ്, കുഞ്ഞിന് ആനപ്പുറത്തു കേറണോ എന്നു നാട്ടുകാരാരോ ചോദിച്ചത്. കരഞ്ഞു കൂവി വേണ്ടെന്ന് പറഞ്ഞപ്പോഴേക്കും, അധികാരി ഇടപെട്ടുകഴിഞ്ഞു. വീട്ടിൽ വരുമ്പോൾ കാണിക്കുന്ന സഹാനുഭൂതി അന്നേരമുണ്ടായില്ല. ആനപ്പുറത്തു കയറുന്നോ, അതോ മാനത്തേക്ക് എറിയണോ എന്നു കേട്ടതേ, പിന്നെ യാതൊന്നും ചിന്തിക്കാനില്ലായിരുന്നു. ഒരു കൊലപാതകി പൊക്കി എടുക്കുന്നതിനേക്കാൾ, എന്തു കൊണ്ടും ഭേദം ആന തന്നെ. കണ്ണുകൾ ഇറുക്കിയടച്ച് ആനപ്പുറത്തു കേറിക്കോളാമേ! എന്നലറിയതേ ഓർമ്മയുള്ളൂ. അടുത്ത നിമിഷം അധികാരി എന്നെ തൂക്കിയെടുത്ത് ആനപ്പുറത്തിട്ടു. തമ്പുരാനേ! ഒട്ടും ആഗ്രഹിക്കാത്ത രണ്ടു കാര്യങ്ങൾ ഒന്നിച്ചു നടന്ന പകപ്പിൽ, ഉത്സവ മേളങ്ങളുടെ ആകാശക്കാാഴ്ച ആസ്വദിക്കാനേ കഴിഞ്ഞില്ല. എന്തിന്, ആനയെ ശരിക്കൊന്നു പേടിക്കാൻ പോലും പറ്റിയില്ല.
വിശാലമായ ആനപ്പുറം കവർ ചെയ്യാനുള്ള വലിപ്പം കാലുകൾക്കില്ലാത്തതും, മുള്ളുപോലെ കുത്തിക്കയറുന്ന ആനയുടെ കട്ടിരോമങ്ങളും, കൂടി എന്നെ ഒരു വഴിക്കാക്കി. പിന്നെ ഒറ്റ മാർഗ്ഗമേ ഉള്ളല്ലോ. കൂവി വിളിച്ചു സീനാക്കി എങ്ങനോ നിമിഷങ്ങൾ കൊണ്ടു താഴെയെത്തി.
ഞാൻ 6-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ, നിസ്സാരമൊരു പനിയിൽ അധികാരി പോയി. എനിക്കെന്താണ് അന്നു തോന്നിയതെന്നറിയില്ല. ഒരിക്കൽ പോലും അംഗീകരിക്കാതെ, അങ്ങേരുടെ ഈഗോയെ, ഞാനെത്രമാത്രം നോവിച്ചിട്ടുണ്ടാവും എന്ന് ഇടക്കൊക്കെ ഓർക്കാറുണ്ട്.
ആനപ്പേടിയെ, ഞാനിപ്പോൾ പുതിയ കാലത്തിൻ്റെ രീതി അനുസ്സരിച്ച് സ്നേഹിക്കാൻ ശ്രമിക്കുന്നു. എനിക്കു പേടിയാണ്. അതിനിപ്പോ എന്താണ് ഭായ് ?.
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


8 Comments
വായിച്ചു വന്നപ്പോൾ ഞാനും ഓർത്തു കുഞ്ഞിനെ ആനപ്പുറത്തിരുത്തിയിട്ട് ഓടിയ അമ്മയെ😀 ആനപ്പേടിയും ഭീകരൻ അമ്മാവനും ഒക്കെ ചേർന്ന് വായന ഹൃദ്യമാക്കി.👍ഇഷ്ടം താരേ❤️
സ്നേഹം മിനി❤️❤️🥰🥰
രസകരമായി എഴുതി. 👌ആനപ്രേമികളുടെ നാടായ തൃശ്ശൂർ പ്രജ ആയതുകൊണ്ട് ഈ ആനവിശേഷം ആസ്വദിച്ചു വായിച്ചു. അമ്മാവനും ധീരയായ മോളും ഉൾപ്പെട്ട എഴുത്ത് ഹൃദ്യമായി.❤️
സ്നേഹം ജോയ്സ്❤️🥰
എന്നാലും ആ ഓട്ടം………. ഞാനതു മനസ്സിൽക്കാണുന്നുണ്ട്. 😃
രസകരമായ എഴുത്ത് താരച്ചേച്ചീ♥️♥️
സ്നേഹം സുമക്കുഞ്ഞേ!❤️🥰
എന്നാലും സ്വന്തം കുഞ്ഞിനെ ആനപ്പുറത്തിരുത്തിയിട്ട് ഓടിയ ആ അമ്മ മനസ്സ് കാണാതെ പോകരുത്. സൂപ്പറായി എഴുതി 😘താരാ😘
😂❤️❤️🥰 സ്നേഹം ഷേർലി