“എൻ്റെ വള്ളിത്തിരുമണം പാട്ടു പുസ്തകം ആരെങ്കിലും എടുത്തോ? മക്കളേ, എവിടുന്നേലും തപ്പിയെടുത്തു താ………. ! ”
ഓ, രാവിലെ തന്നെ അമ്മുമ്മ തൊടങ്ങി. ” അമ്മുമ്മേടെ പെട്ടിയേത്തന്നെ കാണും. അല്ലാതെവിടെ പോകാനാ? ”
ശാലിനിക്കു ചിരിയും ദേഷ്യവും ഒന്നിച്ചു വന്നു.
“ഇല്ല മക്കളേ, വീരരാഘവൻ പിള്ളേ ആന ചവിട്ടിക്കൊന്ന കഥയും, മനവിളാകം ശ്രീധരൻ്റെ ഗാട്ടാ ഗുസ്തിക്കഥയുമേ പെട്ടിയേലൊളളൂ”
പാവം! ശാലൂന് വിഷമം തോന്നി. അമ്മുമ്മ ഈയിടെ ഇങ്ങനെയാണ്. തൻ്റെ പ്രിയപ്പെട്ട പാട്ടു പുസ്തകങ്ങൾ തിരച്ചിലാണ് മുഴുവൻ സമയ പരിപാടി. ഓർമ്മയുടെ വേരുകൾക്ക് ഇളക്കം തട്ടും വരെ അമ്മുമ്മ മറ്റൊരാളായിരുന്നു. അതിരാവിലെ കുളിച്ച് വിളക്കു വെച്ച് ഹരിനാമകീർത്തനം ചൊല്ലി, നെറ്റിയിൽ കുറിയും, കണ്ണിൽ ഇളനീർക്കുഴമ്പുമെഴുതി അടുക്കളയിലെത്തിയിരുന്ന പാർവ്വതി അമ്മ, ചിട്ടകളുടെ തമ്പുരാട്ടിയായിരുന്നു. അടുക്കളയിലും പറമ്പിലുമായി സ്വയം കല്പിച്ചു നൽകിയ ജോലികൾ മാത്രമേ ചെയ്യൂ. പിന്നെ പത്രവായനയാണ്. അതു കഴിഞ്ഞാൽ പലചരക്കു കടയിൽ നിന്ന് സാധനങ്ങൾ പൊതിഞ്ഞു വരുന്ന മുഷിഞ്ഞുടഞ്ഞ പത്രത്തുണ്ടുകളും, സിനിമാ നോട്ടീസുകളും വരെ വായിക്കും. പിന്നീട് സ്വന്തം ശേഖരത്തിലെ പാട്ടു പുസ്തകങ്ങളെടുക്കും. നല്ലതങ്കാൾ ചരിതവും, ഉമാചരിതവും, വള്ളിത്തിരുമണവുമെല്ലാം നല്ല ഈണത്തിൽ ആസ്വദിച്ചു പാടുന്നതു കേൾക്കാൻ അയൽക്കാരികളും അടുക്കള സഹായി ചെല്ലമ്മ, അടുക്കളപ്പുറത്ത് അപ്പോഴുള്ള പൂച്ചകൾ, . കാക്കകൾ എല്ലാരും ഉണ്ടാകും.
കുട്ടിയായിരുന്നപ്പോൾ ആ കലാ സാഹിത്യ സദസ്സിലെ സജീവാംഗമായിരുന്നു താനുമെന്ന് ചിരിയോടെ ശാലു ഓർത്തു വള്ളിത്തിരുമണം തപ്പിയെടുത്തു കയ്യിൽ കൊടുത്താലും അതു കാണാനില്ല എന്നു പറഞ്ഞു തുടങ്ങിയ കാലത്താണ് ഒരു വൈകുന്നേരം കലശലായ ശ്വാസം മുട്ടൽ അമ്മുമ്മയെ കൊണ്ടുപോയത്.
കാലം മുന്നോട്ടു പോകുന്തോറും നിത്യചിന്തകളിൽ അമ്മുമ്മ വരാതെയായി. തനിക്കു കഥകൾ പറഞ്ഞു തരാനായി മാത്രം ദിവസത്തിൽ ഒരു കൃത്യസമയം നീക്കിവെച്ചിരുന്ന, വായനയുടെ കുഞ്ഞു വിത്തുകൾ താനറിയാതെ തന്നിലെറിഞ്ഞ ആളെ, താനെങ്ങനെ മറക്കുന്നുവെന്ന് അവൾ സ്വയം പരിഭവപ്പെട്ടു
ഒരു ഞായറാഴ്ച സുഭാഷ് ചന്ദ്രൻ്റെ ‘മനുഷ്യന് ഒരാമുഖം’ രസിച്ചങ്ങനെ വായിച്ചിരിക്കുമ്പോഴാണ് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം ശാലു കേട്ടത്. ശാരദാമണി ടീച്ചറിനിന്ന് എന്തു പറ്റിയോ ആവോ! ബഹളമുണ്ടാക്കുന്ന രീതിയേ അമ്മയ്ക്കില്ല.
“നീയല്ലാതാരും അതെടുക്കില്ല ഇവിടെ വേറാരും വന്നില്ലല്ലോ !”
“അമ്മേ ഞാനെടുത്തില്ല. എനിക്കതൊന്നും വായിച്ചാ മനസ്സിലാവത്തും കൂടിയില്ല. ഇതു നല്ല കൂത്ത് ”
മുറിയിൽ അമ്മയും സഹായി രമയും ബഹളം തുടരുകയാണ്.. തൻ്റെ വിലപ്പെട്ട ‘ബീഗം മേരി ബിശ്വാാസ് ‘ രമയല്ലാതെ മറ്റാരും എടുക്കില്ലെന്ന് വീറോടെ വാദിക്കുകയാണമ്മ നിസ്സഹായയായി രമ തന്നെ നോക്കി. അവളെ സമാധാനിപ്പിച്ചു വിട്ടെങ്കിലും ശാലുവിന് സമാധാനം പോയിക്കിട്ടി.
അമ്മക്ക് ചെറിയ ഓർമ്മപ്പിശക് ഉണ്ടോന്നൊരു സംശയം കുറച്ചു നാളായി അവളെ അലട്ടുന്നതാണ്. ഗിരിയോടു പറയുമ്പോഴെല്ലാം തൻ്റെ തോന്നലാണ് എന്നു പറയും. പക്ഷേ എല്ലാ കാര്യങ്ങളിലും അമ്മക്ക് മൂർച്ചയും മിനുസ്സവും കുറയുന്നത് അവൾക്കു മനസ്സിലാകുന്നുണ്ടായിരുന്നു. അക്ഷരശ്ലോക സദസ്സുകളുടെ രോമാഞ്ചമായിരുന്നു അമ്മ. കല്ലിൽ കൊത്തിയ ഓർമ്മയുള്ളയാൾ ! വായിക്കാനായി പിറന്നവൾ, എന്ന് അടയാളപ്പെടുത്തപ്പെടുത്തപ്പെട്ടവൾ!അവൾ പുസ്തകം വായിച്ചിരുന്നാൽ ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും അറിയില്ല എന്ന് അച്ഛൻ, ഇടക്കിടെ പറയുമ്പോൾ, അമ്മയുടെ ചുണ്ടിൽ ഒത്തിരി ഭംഗിയുള്ളൊരു ചിരി നിറയുമായിരുന്നു. ശാലിനിക്ക് സങ്കടം വന്നു.
“അമ്മേ, അത് അമ്മേടെ പുസ്തക അലമാരിയിലുണ്ടാകും, ഞാൻ തപ്പിഎടുത്തു തരാം ” അമ്മ കത്തുന്ന കണ്ണുകളോടെ നോക്കി.
“അതെന്തിനാ നീ തിരയുന്നേ? ഞാൻ നോക്കിയല്ലോ. ബിമൽ മിത്രയുടെ ഒറ്റപ്പുസ്തകമില്ല. അവൾ അല്ലെങ്കിൽ നീ വേറാരും എടുക്കില്ല” അടുത്തു ചെന്ന് കഴുത്തിൽ കയ്യിട്ട് അമ്മയെ തന്നോടു ചേർത്തു
” വഴിയുണ്ടാക്കാം. കണ്ടു പിടിക്കാൻ പറ്റുന്നില്ലെങ്കിൽ നമുക്കു പുതിയതു വാങ്ങാം. ” തൻ്റെ കൈ തട്ടി മാറ്റി, അമ്മ താഴേയ്ക്കു നോക്കിയിരുന്നു.
“എന്താമ്മേ ഇത്? ”
ഒറ്റക്കരച്ചിൽ ! ശാലിനി വേവലാതിയോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇനി അതൊന്നും കിട്ടത്തില്ല. അതെൻ്റെ അച്ഛൻ വാങ്ങിത്തന്നതാ. പത്മ മേഘനയും ആരോഗ്യ നികേതനും നിൻ്റച്ഛനാ കൊണ്ടുത്തന്നത്. ഇനി അതൊക്കെ ആരു വാങ്ങിത്തരാനാ.? ”
“ഞാനില്ലേ അമ്മേ, ഞാൻ വാങ്ങിത്തരില്ലേ?”
“ങേ, നീയോ, നീ കുഞ്ഞല്ലേ? നിനക്കെവിടുന്നാ പൈസ ”?
ശാലിനി തളർന്നു പോയി. പെട്ടന്നവൾ അമ്മുമ്മയെ ഓർത്തു. അതേ വഴിയിലേയ്ക്ക് അമ്മയും നടന്നുതുടങ്ങിയോ എന്നവൾ ഭയന്നു. തുടർ ദിവസങ്ങളിൽ അമ്മ, ആശാപൂർണ്ണാദേവിയെ ഓർത്തെടുക്കുകയും പ്രഥമ പ്രതിശ്രുതിയും, ബകുളിൻ്റെ കഥയും തിരഞ്ഞു നടക്കുകയും ചെയ്തു. ആദ്യമാദ്യം പുസ്തകങ്ങൾ തപ്പിയെടുത്തു കൊടുത്താൽ തൃപ്തിപ്പെട്ടിരുന്നയാൾ, ഒടുവിൽ അതൊന്നുമല്ല താൻ തേടുന്ന പുസ്തകങ്ങൾ എന്നായി. അപ്പോഴും. കെ. സുരേന്ദ്രനെയും ടി. പത്മനാാഭനയും സേതുവിനെയും, സി. രാധാകൃഷ്ണനെയും, അവരുടെ പുസ്തകങ്ങളുടെ പേര് പറഞ്ഞു തിരയുന്ന പരിപാടി നിർത്തിയിരുന്നില്ല.
രമയുമായുള്ള ശണ്ഠകൾ കൂടി വരികയും നന്ദുവിനും മാളുവിനും അവരുടെ അമ്മുമ്മ തമാശക്കഥാപാത്രം ആകുകയും ചെയ്ത കാലത്ത്, അമ്മ തൻ്റെ മടക്കയാത്രയിലാണ് എന്നവൾക്കു ബോധ്യമായി.
വർഷങ്ങൾക്കിപ്പുറം വായിച്ചു പകുതിയാക്കി വെച്ചിട്ടു പോയ പുസ്തകം കാണാതെ മേശപ്പുറവും, അലമാരയും, ഇളക്കിമറിക്കുന്ന തന്നെക്കണ്ട് മാളു സംശയിച്ചു നിന്നു.
“ഇതെന്താ തിരയുന്നേ”?
“ഞാൻ ഹരിതയുടെ ‘കുർബാൻ’ വായിക്കുകായിരുന്നു കുട്ടീ. അതിപ്പോ എവിടെയും കാണുന്നില്ല”.
മാളുവിൻ്റെ മുഖത്തെ പേടി കണ്ടു ശാലിനി ചിരിച്ചു.
“ഓർമ്മ അടിച്ചു പോയതൊന്നുമല്ല. നീ പേടിക്കണ്ട. പക്ഷേ ഒരു നാൾ നീയും നന്ദുവും അത് കരുതിയിരിക്കണം. ഞാനും തിരഞ്ഞു നടന്നേക്കും കമലാദാസിനയോ, ഒ. വി വിജയനെയോ. കെ. ആർ മീരയെയോ ഒക്കെ “.
” ഇതെന്താ അമ്മേ നമ്മളിങ്ങനെ? പുസ്തകപ്രേമം മൂത്ത് വട്ടായ കുടുംബമോ? ”
അവളെ ചേർത്തു പിടിച്ച് ശാലിനി പറഞ്ഞു, ഇത് നമ്മുടെ പാരമ്പര്യസ്വത്താണു മോളേ. തലമുറകൾ കൈമാറി വന്ന പൈതൃകപ്പെരുമ !
മാളുവും അമ്മയും പരസ്പരം നോക്കിച്ചിരിച്ചു. ഒരു പുസ്തകപ്രേമിയെ മറ്റൊരു പുസ്തക പ്രേമിയോളം മറ്റാർക്കാണു മനസ്സിലാകുക!
.


3 Comments
ഓർമ്മകൾ നഷ്ടപ്പെടുന്നതിനോളം വേദനിപ്പിക്കുന്നൊരു സത്യം വേറെയില്ല.
നല്ലെഴുത്ത് താരച്ചേച്ചീ
മേഓർമ്മക്കുറവ് എന്നെയും അലട്ടു
ന്നുണ്ട്.. നല്ല എഴുത്ത് 👍
നന്നായിട്ടുണ്ട് ചേച്ചി. പുസ്തകം അമൂല്യമാണ്. ❤️👌