“ശാന്തരാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ…ഉണ്ണിയേശു പിറന്നൂ….”
തിരുപ്പിറവിയെ കുറിച്ചുള്ള ഈ ഗാനം കേട്ടപ്പോൾ, എന്റെ ചിന്തകൾ ബാല്യകാലത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് ചിറകടിച്ചു പറന്നു.
ക്രിസ്തുമസ് പരീക്ഷ പഠിത്ത ചൂടിനിടയിൽ ആശ്വാസമായി മനം കുളിർപ്പിക്കാൻ എത്തുന്ന ക്രിസ്തുമസ് അലങ്കാരങ്ങൾ…
ഞാൻ പഠിച്ചു വളർന്ന കോട്ടയത്ത് ക്രിസ്ത്യാനികളാണ് അധികം ഉള്ളത്. അത് കൊണ്ട് തന്നെ അവിടത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു.
ഇന്നും അവയൊക്കെ എന്നിൽ വല്ലാത്തൊരു നഷ്ടബോധം ഉളവാക്കുന്നു.
ഡിസംബർ തുടങ്ങുമ്പോഴേ പല രൂപത്തിലും വർണ്ണത്തിലുമുള്ള സ്റ്റാറുകൾ മിക്ക വീടുകളുടെയും മുൻപിൽ തൂങ്ങി തുടങ്ങും. അത് കാണുമ്പോഴേ എല്ലാവരിലും ഒരു ആഘോഷകാല പ്രതീതി വന്നുതുടങ്ങും. പ്രത്യേകിച്ച് ഞങ്ങൾ കുട്ടികൾക്ക്.
ക്ലാസിൽ കൂട്ടുകാരികൾ തമ്മിൽ സ്വന്തം വീട്ടിൽ തൂക്കിയ സ്റ്റാറുകളെ കുറിച്ചും ക്രിസ്തുമസ് ട്രീയെ കുറിച്ചും നടത്തുന്ന പൊരിഞ്ഞ ചർച്ചകൾ ഞാനങ്ങനെ കൗതുകത്തോടെ കേട്ടിരിക്കും.
സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇവയുടെയൊക്കെ എണ്ണവും വലിപ്പവും അലങ്കാരങ്ങളുമൊക്കെ കൂടും.
എന്റെ അടുത്ത കൂട്ടുകാരികളായ സാലിയും മോളിക്കുട്ടിയും മിനിയും ഒക്കെ അവരുടെ സഹോദരങ്ങളുമായി ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി മത്സരിക്കുന്നതും അതിനിടയിൽ ഉണ്ടാവുന്ന ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങളെ കുറിച്ചും പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.
ക്രിസ്തുമസ് ട്രീയുടെ ഏറ്റവും മുകളിൽ സ്റ്റാർ വെക്കാനായി ഏണി വച്ച് കയറുന്നതും അതിനായി തല്ലു കൂടുന്നതിനെ കുറിച്ചുമൊക്കെ അവർ വാചാലരാവും.
ക്ലാസ് നടക്കുന്നതിനിടയിൽ ഉള്ള ഈ ക്രിസ്മസ് പുരാണ ചർച്ചകളിൽ മതിമറക്കുന്നതിനാൽ ടീച്ചറിൽ നിന്ന് ചോക്കേറ് അടക്കം പല ശിക്ഷകളും ഞങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ക്രിസ്തുമസ് കാലത്ത് എന്നെ ഏറ്റവുമധികം ആകർഷിച്ചിരുന്നത് പുൽക്കൂടാണ്.
ഞാൻ പഠിച്ചത് കോൺവെന്റ് സ്കൂളിൽ ആയിരുന്നതുകൊണ്ട് പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിനും സന്ദേശമുയർത്തി കൊണ്ടുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്കൂളിൽ പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.
സ്കൂൾ ചാപ്പലിന്റെ മുന്നിൽ ഒരുക്കുന്ന പുൽക്കൂട് എനിക്ക് എത്ര നോക്കി നിന്നാലും മതിയാവില്ല.
കന്യാമറിയത്തിന് അരികിൽ കിടത്തിയിരിക്കുന്ന ഓമനത്തം തുളുമ്പുന്ന ഉണ്ണിയേശുവിനെ കയ്യിലെടുത്തു ഒന്ന് കൊഞ്ചിക്കാൻ ആരും കൊതിച്ചുപോകും.
വൈക്കോല് കൊണ്ടുള്ള കാലി തൊഴുത്തും, പശുവും, പഞ്ഞിക്കെട്ടു പോലെയുള്ള ചെമ്മരിയാടുകളും, ആട്ടിടയന്മാരും, കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളും അടങ്ങുന്ന പുൽക്കൂട് എന്നുമെന്നിൽ കൗതുകം ഉണർത്തിയിരുന്നു.
ബലൂണുകൾ ആണ് മറ്റൊരാകർഷണം വിവിധ വർണ്ണങ്ങളിലും ആകൃതിയിലുമുള്ള ബലൂണുകൾ ഊതി വീർപ്പിക്കുന്നത് ഒരു ഹരമായിരുന്നു. സ്കൂളിന് മുന്നിലുള്ള കടയിൽനിന്ന് ബലൂൺ വാങ്ങാനായി, ഉച്ചനേരത്ത് ഊണ് കഴിഞ്ഞു കിട്ടുന്ന സമയത്ത് ടീച്ചർമാരുടെ കണ്ണുവെട്ടിച്ച് ഞങ്ങൾ ഒരു പിള്ളേർ സെറ്റ് ഓടും. ഒന്നോരണ്ടോ ബലൂൺ വാങ്ങാനുള്ള പണമേ കയ്യിൽ ഉണ്ടാവുകയുള്ളൂ.
കൂട്ടത്തിലെ മുതിർന്ന കുട്ടിയായ ജോളി, കടക്കാരനോട് തർക്കിച്ചു രണ്ടുമൂന്ന് ബലൂണുകൾ കൂടുതൽ വാങ്ങുന്നത് കണ്ടു ഞാൻ ആരാധനയോടെ നോക്കി നിന്നു.
അന്ന് മാത്രമല്ല ഇന്നും തർക്കിച്ച് സാധനങ്ങൾ വാങ്ങാൻ ഉള്ള കഴിവ് എനിക്ക് തീരെയില്ല.
ക്രിസ്തുമസ് കാലത്ത് ഞങ്ങൾ താമസിക്കുന്ന റബർ ബോർഡിന്റെ കുന്നു കയറിവരുന്നകരോൾ ആണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. ഡിസംബർ ഇരുപതാം തീയതി കഴിഞ്ഞാൽ സന്ധ്യ മയങ്ങുമ്പോൾ തൊട്ട് കാതോർത്തിരിക്കും ക്രിസ്തുമസ് കരോളിന്റെ ശബ്ദം ദൂരെ നിന്ന് കേൾക്കുന്നുണ്ടോ…എന്ന്. ക്രിസ്തുമസ് പപ്പയും ബാൻഡ് മേളവും സിനിമാഗാനങ്ങളുടെ ട്യൂണിൽ പാടുന്ന ക്രിസ്തുമസ് ഗാനങ്ങളും അതിനു ചുവട് വെച്ച് തുള്ളികളിക്കുന്ന സംഘാംഗങ്ങളും…. അത് കണ്ടും കേട്ടും നിൽക്കാൻ എന്നാ ശേലാണെന്നോ…!
ചുമപ്പിൽ വെളുത്ത കരയുള്ള വേഷവും കുടവയറും,തലയിലെ കൂർത്ത തൊപ്പിയുടെ അറ്റത്ത് കെട്ടിവെച്ച ബലൂണും, ക്രിസ്തുമസ് പപ്പായയുടെ പഞ്ഞി പോലെ താടിയുള്ള മുഖം മൂടിയും ഞാൻ കൗതുകത്തോടെ നോക്കി നിൽക്കും.
ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകുന്ന കരോൾ സംഘത്തിന്റെ പുറകെ കുറച്ചുനേരം ഞാനും എന്റെ സഹോദരങ്ങളും നടക്കും.
പിന്നെ ഉമ്മാടെ വഴക്ക് പേടിച്ച് തിരിച്ചു വീട്ടിലേക്ക് വരും. പക്ഷേ അപ്പോഴും മനസ്സ് ആ കരോൾ സംഘത്തിന്റെ കൂടെയായിരിക്കും.
ആ കരോൾ സംഘത്തിന്റെ കൂടെ വീടുവീടാന്തരം പാട്ടുംപാടി കയറിയിറങ്ങി നടക്കുന്നത് ചെറുപ്പത്തിലെ <span;>എന്റെ
വലിയൊരു സ്വപ്നമായിരുന്നു.
ഇന്നിപ്പോൾ മൊത്തത്തിൽ വാണിജ്യവൽക്കരിക്കപ്പെട്ട ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വർണ്ണപകിട്ട് കൂടുതലാണ്.
പ്രത്യേകിച്ച് ദുബൈ പോലുള്ള നാട്ടിൽ ക്രിസ്തുമസ് അലങ്കാരങ്ങളും ആഘോഷങ്ങളും ഒക്കെ കുറേ ദിവസങ്ങൾക്കു മുൻപേ തുടങ്ങും.
ഷോപ്പിംഗ് മാളുകളിൽ ചെറുത് മുതൽ ഭീമാകാരൻ ക്രിസ്തുമസ്ട്രീകൾ കാണാം. ക്രിസ്തുമസ് നിറങ്ങളായ ചുമപ്പ് വെളുപ്പ് പച്ച നിറങ്ങളിലുള്ള പല ഫാഷനുകളിൽ ഉള്ള വേഷങ്ങൾ ധാരാളമായി വിൽക്കാൻ വെച്ചിരിക്കും.
പുൽക്കൂട് മുതൽ പലവിധ രൂപത്തിലുള്ള കേക്കുകൾ കടകളിൽ കൊതിയൂറും വിധത്തിൽ നിരന്നിരിക്കും.
അന്നും ഇന്നും പ്ലം കേക്ക് എന്റെ വലിയൊരു വീക്ക്നെസ്സ് ആണ്.
റസ്റ്റോറന്റുകളിൽ താറാവ് മപ്പാസ്, പോത്ത് വരട്ടിയത്, നെയ്മീൻ വറ്റിച്ചത്, പാലപ്പം…. തുടങ്ങി 25 കൂട്ടം ഐറ്റങ്ങളുമായി നസ്രാണി സദ്യ.. അച്ചായൻ സദ്യ… എന്നിങ്ങനെ പല പേരിൽ ക്രിസ്തുമസ് ലഞ്ച് റെഡി ആയിരിക്കും.
ഏറെ ആഘോഷപൊലിമകളുമായി ഇഇപ്പോഴത്തെ ക്രിസ്തുമസ് പൊടി പൊടിക്കുന്നു. ആഗ്രഹിക്കുന്നതുപോലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള സൗകര്യവും സാമ്പത്തികവും എല്ലാം ഉണ്ടെങ്കിലും ഇന്നും ചെറുപ്പകാലത്തെ ഇല്ലായ്മയിൽ ആഘോഷിച്ച ക്രിസ്തുമസ്സിന്റെ മാധുര്യം ഇപ്പോഴുള്ളതിന് തോന്നുന്നില്ല. എന്താല്ലേ!
എല്ലാവർക്കും MERRY CHRISTMAS.
സജ്‌ന അബ്ദുള്ള



7 Comments
നന്നായി എഴുതി 👍
രസമുള്ള ഓർമ്മകൾ ❤️
Thank you Manju
സ്നേഹം… സന്തോഷം
മധുരമുള്ള ഓർമ്മകൾ അസ്സലായി എഴുതി❤️❤️❤️
Thank you Suma 💕
നല്ല ഓർമ്മകൾ, എത്ര സമ്പന്നമായ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലും ബാല്യത്തിന്റെ നൈർമല്യമുള്ള ക്രിസ്തുമസിനാണ് മുൻതൂക്കം.
നന്നായി എഴുതി.👍👏
❤️
Thank you joyce…
നല്ല അഭിപ്രായങ്ങൾക്ക് നന്ദി 💕