2017 സെപ്റ്റംബർ ആദ്യം, ഞങ്ങളുടെ മകളുടെ വിവാഹത്തിനു തൊട്ടു പിന്നാലെ എനിക്കൊരു കത്തു വന്നു. മേൽവിലാസം കുറിച്ച കയ്യക്ഷരം എത്രയോ കാലമായി എഴുത്തുപകരണങ്ങളിലൊന്നും സ്പർശിച്ചിട്ടില്ലാത്ത പോലെ വടിവ് മറന്ന മട്ടിലായിരുന്നു. പതിവില്ലാത്ത കരുതലോടെ കത്തു തുറന്ന ഞാൻ ആദ്യ വാചകത്തിൽ തന്നെ അടിഞ്ഞു പോയി
‘‘താരേ, ഞാൻ പഴയ സരസ്വതി അമ്മയാണ്. മോളുടെ വിവാഹ ഫോട്ടോ പത്രത്തിൽ കണ്ടു. അങ്ങനെയാണ് അഡ്രസ് കിട്ടിയത്”. താഴേയ്ക്കു വായിക്കാൻ ബുദ്ധിമുട്ടാകും വിധം നെഞ്ചിലൊരു മുട്ടൽ !
കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നു. എങ്ങിനെ ഞാൻ മറന്നു? എനിക്കെന്നോടു തന്നെ ക്ഷമിക്കാൻ കഴിഞ്ഞില്ല. എന്റെ മകളെ ഉദരത്തിൽ വെച്ചേ ഊട്ടിയ ആ സ്നേഹം, അവളുടെ വിവാഹ സമയത്ത് ഓർക്കാതെ പോയതിനേക്കാൾ വലിയ പാതകം വേറെയുണ്ടോ? പരാതിയോ, കുറ്റപ്പെടുത്തലോ ആ കത്തിലെവിടെയും ഉണ്ടാവില്ലെന്നുറപ്പുണ്ടെങ്കിലും, വിവാഹം അറിയിച്ചില്ലല്ലോ എന്നൊരു പരിഭവത്തിനായി ആ കത്തു മുഴുവൻ പലവുരു തിരഞ്ഞു. ഒന്നുമില്ല. സ്നേഹത്തിന്റെ തെളിനീരൊഴുക്കു മാത്രം. അതാണ് സരസ്വതി അമ്മ. അവർക്കങ്ങനെയാകാനേ പറ്റൂ. അലിഞ്ഞും, പതിയെ മറഞ്ഞും പോയൊരു നദിയുടെ വിശുദ്ധി, പേരിൽ മാത്രമല്ല ഹൃദയത്തിലും പേറുന്നയാൾ!
ഉടഞ്ഞ ശംഖിൽ നിന്ന് ഓംകാരം ഒഴിയുമ്പോലെ, തകർന്ന ദാമ്പത്യം ഒരാളെ ഉയിരില്ലാപുറന്തോടു മാത്രമാക്കുന്നതെങ്ങനെയെന്നു അടുത്തു നിന്നു കണ്ടത് സരസ്വതി മാഡത്തിന്റെ ജീവിതത്തിലാണ്. പെട്ടന്ന് ഒറ്റയ്ക്കായിപ്പോയിട്ടും മൂന്നു കുഞ്ഞുങ്ങളുമായി അതീവ ശാന്തയും നിശ്ശബ്ദയുമായി ജീവിക്കാൻ അവർക്കെങ്ങനെ കഴിയുന്നു എന്നത് ചില്ലറയല്ല അത്ഭുതപ്പെടുത്തിയത്
ഞങ്ങളുടെ വിവാഹത്തിനു തൊട്ടുപിന്നാലെ 1989 ൽ ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രിയിൽ, ഡിപ്പാർട്ടുമെന്റിലെ ശിശുക്കളിൽ ഒരാളായി ഞാൻ ചെന്നിറങ്ങുമ്പോൾ ഓഫീസ് സൂപ്രണ്ടായിരുന്നു സരസ്വതി അമ്മ. ആദ്യ ദിവസത്തെ നെട്ടോട്ടത്തിനിടയിൽ, ഉച്ച ഭക്ഷണമൊന്നും കരുതാതെ, വാ കീറിയവനിൽ പ്രതീക്ഷ അർപ്പിച്ച എനിക്ക് ഇരയ്ക്കു പുറമേ ബോണസായി കിട്ടിയ ഡെസെർട്ട് ആയിരുന്നു ആ സ്നേഹബന്ധം ഓഫീസ് നന്നായി നടത്തിക്കൊണ്ടു പോകാൻ അച്ചടക്കത്തിന്റെ വാളൊന്നും വീശേണ്ട, മനുഷ്യനായാൽ മതി എന്നു മനസ്സിലാക്കിയത് മാഡത്തെ കണ്ട ശേഷമാണ്. ഒരിക്കൽ പോലും ഒച്ചയുയർത്താതെ, ഓന്തും തേളും ആടും പാമ്പും പശുവും പുലിയും താരയും പഴുതാരയും എല്ലാമടങ്ങുന്ന സഹപ്രവർത്തകരെ തന്റെ മനുഷ്യത്വവും നന്മയും കൊണ്ടു മുന്നോട്ടു നയിച്ചു അവർ.
സാധാരണ ഓഫീസ് ഫയലുകളിലെ എഴുത്ത് ആത്മാവില്ലാത്ത ആശയവിനിമയമാണ്. ഭാഷാ സ്നേഹിയായ അവർ നന്നായി ഡ്രാഫ്റ്റ് ചെയ്ത കത്തുകളെ അളവില്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ ഞങ്ങളെ ചേർത്തു നിർത്തിയതും ആ പ്രിയമാകാം. ഞാനെഴുതുന്ന കത്തുകൾ വായിച്ചിട്ട്
” Kudos ഉണ്ട്ട്ടോ താരാ” എന്നു ചെറുതായൊന്നു കൊഞ്ചിപ്പറയുന്ന ആ ശബ്ദവും, തെളിഞ്ഞ ചിരിയും ഇന്നും എന്റെ ഓർമ്മകളിൽ, എവിടെയോ പനിനീർ വീശുന്നുണ്ട്.
തൊട്ടടുത്ത വർഷമാണ് എന്റെ കടിഞ്ഞൂൽ ഗർഭം അരങ്ങേറിയത്. ശരീരത്തിന്റെ വിചിത്രമായ കുത്തിത്തിരുപ്പുകളും അവശതയും കൊണ്ട് വട്ടം കറങ്ങിയതിനു പുറമേ നാസാരന്ധ്രങ്ങളുടെ അമിതോത്സാഹവും അഴിഞ്ഞാട്ടവും കൂടിയായപ്പോൾ തികഞ്ഞു. ആകെ കഴിക്കാനിഷ്ടം ചോറാണ്. പക്ഷേ അരി തിളക്കുമ്പോഴേ മൂക്ക് ചതിക്കും. ഛർദ്ദിൽ തുടങ്ങും. ഛേ !ഞാനൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും? എനിക്കെന്നെ തന്നെ പിടിക്കാതായി.അതിരാവിലെ, പാവം പിടിച്ചൊരു ചേട്ടത്തി വന്ന് അടുക്കളയിൽ എന്തൊക്കെയോ സൃഷ്ടിക്കും. എന്റെ നാവിന് വീട്ടിൽ ഉണ്ടാക്കുന്നതെല്ലാം ഒരുപോലെ ആണന്ന്. വായിൽ വെക്കാൻ തുടങ്ങുമ്പോ അതുണ്ടാക്കിയ സമയത്തു മൂക്കിലെത്തി പണി തന്ന ഗന്ധം വീണ്ടും ചുറ്റിത്തിരിഞ്ഞെത്തും. ഒടുവിൽ ബൈബിളിൽ ‘മന്ന ’ വരുന്നതു പോലെ മുകളിൽ നിന്ന് ‘അച്ചായത്തി’ എന്നു സ്നേഹത്തോടെ ഞാൻ വിളിക്കുന്ന അയൽക്കാരി ഉഷ, എന്തെങ്കിലും എത്തിക്കും. കഴിച്ചും, കഴിക്കാതെയും അതു തന്നെ കുറച്ചു പാത്രത്തിലെടുത്തും ഞാൻ ഓഫീസിലെത്തും.
ഉച്ചഭക്ഷണ സമയത്ത് മാഡം, എനിക്കായി പ്രത്യേകമുണ്ടാക്കിയ പൊന്നിയരിച്ചോറ്, ചീരത്തോരൻ, കൂർക്ക മെഴുക്കുപുരട്ടി, മോരു കാച്ചിയത്, മാങ്ങാച്ചമ്മന്തി എല്ലാം മുന്നിലേക്ക് നീക്കി വച്ച്, ഞാൻ പതിയെ കഴിക്കുന്നതു നോക്കിയിരിക്കും. ഓഫീസ് അസിസ്റ്റന്റ് ആനന്ദവല്ലിയാണ് മറ്റൊരു സഹ ഊണുകാരി. മറ്റെല്ലാവരും ക്വാർട്ടേഴ്സിലെ താമസക്കാരാണ്. ട്രഷറി വഴിയൊക്കെ അലഞ്ഞ്, വയറ്റിൽ ന്യൂനമർദ്ദം അടിച്ചു വലഞ്ഞു വരുന്ന വല്ലിയെ പാത്രം തുറക്കാൻ മാഡം അനുവദിക്കില്ല.
‘‘താരയ്ക്കു മണം പിടിക്കില്ല. നമുക്കു രണ്ടാൾക്കും ഇതു കഴിഞ്ഞു കഴിക്കാം’’. പാവം ആനന്ദവല്ലിക്കു വേറെ വഴിയില്ലല്ലോ. ഞാനങ്ങനെ ആസ്വദിച്ചു കഴിക്കും. കുറേ നേരം കൂടി അങ്ങനെ ഇരിക്കാൻ തോന്നുമെങ്കിലും ക്ഷമയുടെ നെല്ലിപ്പലകയെടുത്ത് ആരുടെ തലയ്ക്കടിക്കണമെന്നറിയാതെ ഇരിക്കുന്ന വല്ലിയെ നോക്കുമ്പോൾ പതിയെ എഴുന്നേൽക്കും. എന്റെ അന്നപൂർണ്ണേശ്വരി അപ്പോഴും ശാന്ത സുഭഗയായി കഴിക്കാനൊരു തിടുക്കവും കാട്ടാതെ പുഞ്ചിരിച്ചിരിക്കും.
ഛർദ്ദിയുടെ തീവ്രത കുറയുകയും ഇടവേള കൂടുകയും ചെയ്തതോടെ ഗർഭിണിയായ സ്വന്തം മകൾ തറവാട്ടിലെത്തിയ പോലൊരു കുതൂഹലമായി കക്ഷിക്ക്. എനിക്കിഷ്ടമുള്ളതെല്ലാം ചോദിച്ചറിഞ്ഞ് ഉണ്ടാക്കിക്കൊണ്ടു വരലാണ് അവതാരോദ്ദേശ്യം എന്ന മട്ടിലായി കാര്യങ്ങൾ. സസ്യാഹാരിയായ അവർ വല്ലിയുടെ സഹായത്തോടെ മത്സ്യം വരെ ഉണ്ടാക്കി എത്തിച്ചിരുന്നു. ‘താരയെ മാഡം ദത്തെടുത്തു’ എന്നു പറഞ്ഞ് സഹപ്രവർത്തകർ കളിയാക്കുമ്പോഴും നേരിയൊരു പുഞ്ചിരിയാണു മറുപടി . സ്വന്തം അമ്മ അടുത്തില്ല എന്നോർക്കാൻ ഒരവസരവും എനിക്കു കിട്ടിയിട്ടില്ല. മരുന്നിനെടുക്കാൻ പോലും ഒരു ബന്ധു എനിക്കന്ന് എറണാകുളത്ത് ഇല്ലെന്നോർക്കണം. സുഭാഷാകട്ടെ, ഇത്തരം സന്ദർഭങ്ങളിൽ കിടുവാണു താനും അദ്ദേഹത്തിന്റെ ഒരു സാമ്പിൾ ഡയലോഗ് ഏതാണ്ടിങ്ങനെ ഇരിക്കും……………..
‘‘സ്ത്രീകൾക്ക് ഈ സമയത്ത് എന്തൊക്കെയോ കഴിക്കാൻ തോന്നുമെന്നു പറയുന്നല്ലോ. വാങ്ങിക്കഴിക്കണം കേട്ടോ’’.
ആറു വർഷത്തെ പ്രണയം.. തുടർന്നു രണ്ടു വർഷത്തെ ആയാസരഹിതമായ ദാമ്പത്യം! അല്ലെങ്കിൽ ഞാൻ വല്ലതും ചെയ്തു പോയേനെ!
ഈ അവസ്ഥയിൽ സരസ്വതി അമ്മ എനിക്കാരായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ചിന്നു ജനിച്ചപ്പോഴേയ്ക്കും സുഭാഷിന് കോട്ടയത്തേയ്ക്കു മാറ്റമായി. കുഞ്ഞുമായി ഇടയ്ക്കെല്ലാം ഏലൂരിൽ ചെന്നു കാണുകയും ഫോണിൽ സംസാരിക്കുകയുമൊക്കെ പതിവായിരുന്നു. 1998 ൽ മാഡം റിട്ടയർ ചെയ്തതിനു പിന്നാലെ ഇളയ മകനൊപ്പം ചെന്നൈയ്ക്കു താമസം മാറി. പതിയെ ആ ബന്ധം മുറിഞ്ഞു. സ്ഥിരമായി വിളിച്ചിരുന്ന നമ്പറിൽ കിട്ടാതായി. ക്രമേണ സഹപ്രവർത്തകർക്കാർക്കും വലിയ ബന്ധമില്ലാതായി. എങ്കിലും ഊർജിതമായി അന്വേഷിച്ചിരുന്നെങ്കിൽ ചിന്നുവിന്റെ വിവാഹ സമയത്ത് കണ്ടുപിടിക്കാൻ കഴിഞ്ഞേനേ.
2017 ലെ കത്തിനു ശേഷം ബന്ധം പുനരാരംഭിച്ചെങ്കിലും വീണ്ടും മുറിഞ്ഞു. കയ്യിലുള്ള ഫോൺ നമ്പറിൽ ആളെ കിട്ടാതായി. മൂന്നു നാലു വർഷമായി ഒരറിവുമില്ല. ഒടുവിൽ അടുത്തിടെ ഈ കുറിപ്പെഴുതാൻ ആലോചിച്ചപ്പോൾ തീർച്ചയാക്കി, മാഡത്തെ കണ്ടുപിടിച്ചിട്ടേ ഞാനിതു പോസ്റ്റ് ചെയ്യൂ. 27 വർഷം മുമ്പ് റിട്ടയർ ചെയ്തു പോയ ആളെ കണ്ടെത്തൽ എളുപ്പമായിരുന്നില്ല. റിട്ടയർ ചെയ്തവരുടെ ഗ്രൂപ്പുകളിലൊന്നും ഇല്ല. ഏലൂരിലെ വീടും സ്ഥലവുമെല്ലാം പണ്ടേ FACT യുടെ കാപ്രോലാക്ടം പ്ലാന്റിനായി എടുത്തു പോയിരുന്നു. ഒടുവിൽ മലയാള മനോരമയിലെ അസിസ്റ്റന്റ് എഡിറ്റർ ജ്യോതികുമാറിന് മാഡത്തിന്റെ ചില ബന്ധുക്കളുമായി സൗഹൃദമുണ്ടായിരുന്നു എന്ന പഴയൊരോർമ്മയുടെ പിന്നാലെ പോയാണ് ആളെ കണ്ടെത്തിയത്.
തിരുവനന്തപുരത്തു താമസിക്കുന്ന മൂത്തമകൻ പ്രമോദിന്റെ നമ്പർ സംഘടിപ്പിച്ചു തന്നിട്ട് ജ്യോതി പറഞ്ഞു: ‘‘ഉടൻ വിളിക്കൂ…. ആളിപ്പോൾ തിരുവനന്തപുരത്തുണ്ട്. മിക്കവാറും നാളെ ചെന്നൈയ്ക്കു മടങ്ങും’’.
പിന്നെല്ലാം പെട്ടെന്നായിരുന്നു. പിറ്റേന്നു തന്നെ തമ്മിൽ കണ്ടു. 82 വയസ്സിന്റെ അവശതകൾ മറന്ന് ആവേശത്തോടെ സംസാരിക്കുമ്പോൾ, പ്രമോദ് പറഞ്ഞു: ‘‘ചേച്ചീ, അമ്മയെ ഇത്ര സന്തോഷത്തോടെ, എനർജെറ്റിക്കായി കാണാറില്ല. അമ്മ പണ്ടും വീട്ടിൽ അധികം ചിരിക്കുകയോ, സംസാരിക്കുകയോ ചെയ്യാറില്ലായിരുന്നു. പക്ഷേ ചേച്ചിയെ പറ്റി എപ്പോഴും പറയുമായിരുന്നു. ’’
എനിക്ക് കരച്ചിൽ വന്നു. അതെന്റെ ഭാഗ്യമായിരിക്കാം. പ്രദീപും ആരതിയും മകനും നൽകിയ വരവേൽപ്പും സൽക്കാരവും അവരുടെ അമ്മക്ക് എന്നോടുള്ള പ്രിയത്തിന്റെ ആഴം തെളിയിക്കുന്നതായിരുന്നു.
സരസ്വതീ ദർശന പുണ്യം ലഭിച്ച സന്തോഷത്തോടെ മടങ്ങുമ്പോൾ ഓർത്തു: ചില ബന്ധങ്ങൾ എല്ലാ ബന്ധസൂചക പദങ്ങൾ (kinship terms)ക്കും അപ്പുറമുള്ളവയാണ്. അത് മുറിയുന്നതും മറയുന്നതും വീണ്ടും കൂടിച്ചേരാൻ വേണ്ടി മാത്രവും.


11 Comments
നല്ലൊരു എഴുത്ത് !
സ്നേഹം Navami❤️❤️
🌷🌹👌
❤️❤️❤️
നല്ല ഐശ്വര്യവതി ആയ അമ്മ. താരയുടെ എഴുത്ത് ഗംഭീരം. ചിലർ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയും.പല ജീവിത സാഹചര്യങ്ങൾ കാരണം അവരെ കോൺടാക്ട് ചെയ്യാൻ കഴിയാതെ പോകും.
സത്യം കുമാരി.❤️ സ്നേഹം❤️❤️🥰
അലിഞ്ഞു പിന്നെ പതിയേ മറഞ്ഞു പോയൊരു നദിയുടെ വിശുദ്ധി.. കിടു 👌👌👌👌👌
സ്നേഹം നന്ദാ.❤️❤️🥰
ഹൃദയസ്പർശിയായ ഓർമ്മകൾ താരച്ചേച്ചി❤️❤️
അവർ സ്നേഹത്തിൻ്റെ ഒരു ശാന്ത സാഗരമാണ് ജോയ്സ്. വായിച്ചതിൽ സന്തോഷം.
ഹൃദയസ്പർശിയായ എഴുത്ത്. കരുതലുള്ള സൗഹൃദങ്ങളെ മനസ്സിൽ ഊട്ടുന്ന മനോഹരമായ എഴുത്ത്. അവരും കാണാൻ ആഗ്രഹിച്ചിരിക്കണം. അതാവും ആ സീനിയർ സഹപ്രവർത്തക അവിചാരിതമായ കണ്ടുമുട്ടലിൽ ഇത്രയും സന്തോഷിച്ചത്.
❤️👏