” മോനെ, തട്ടിവീഴാതെ നോക്കണെ”
അപ്പു തിരിഞ്ഞു നോക്കി. അമ്മയുടെ വീട്ടിൽ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ പോകുകയാണ്. ബസ്സിറങ്ങി ഇടവഴിയിലൂടെ ഓടുമ്പോൾ അമ്മ പിറകിൽ വേഗം നടന്നു വരുന്നുണ്ട്.
“അമ്മമ്മേ”, ഓടിക്കിതച്ച് അപ്പുവിളിച്ചു കൂവി.
ശ്യാമള സാരിത്തുമ്പിൽ കൈതുടച്ച് പുറത്തെത്തി. അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു കൊച്ചുമോനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ചക്കരയുമ്മ . മിനിയും പിറകെയുണ്ട്. അമ്മേ, ഇരിക്കാനൊന്നും നേരമില്ല ഓഫീസിലെത്തണം. വാടീ, രാവിലെ നൂൽപ്പുട്ടാക്കിയതുണ്ട് ഞാൻ എടുത്തു തരാം. കുഞ്ഞിനെയും കൂട്ടി ശ്യാമള അടുക്കളയിലേക്ക് നീങ്ങി. പാത്രത്തിൽ നൂൽപ്പുട്ടും കറിയും ഒഴിച്ച് അവർ മകൾക്ക് വാരിക്കൊടുത്തു. അമ്മയുടെ കൈയ്യിൻ്റെ സ്വാദ് ഇന്നും ഉണ്ട്. അവൾ സ്വാദോടെ കഴിച്ചു. പിന്നെ ഒരോട്ടമാണ് വിളിക്കാമമ്മേ മോൻ്റെ ഡ്രസ്സ് സഞ്ചിയിലുണ്ട്.
മിനി പോകുന്നതും നോക്കി ശ്യാമളനെടുവീർപ്പിട്ടു. അപ്പൂ നിനക്ക് കഴിക്കാനെടുക്കട്ടെ. ഇപ്പോ വേണ്ട അമ്മമ്മേ ഞാൻ ദോശ തിന്നിന്. നമ്മക്ക് കളിക്കാം. ശ്യാമളയും അവൻ്റൊപ്പം കൂടി. ഒളിച്ചു കളിയും ഏണിയും പാമ്പും കളിയും ശ്യാമളയ്ക്ക് താനും കുഞ്ഞായതുപോലെ തോന്നി.
ശ്യാമളയും മകളും മാത്രമായിരുന്നു വീട്ടിൽ. മകളുടെ കല്യാണം കഴിഞ്ഞപ്പോൾ അവർ തനിച്ചായി. മിനി വീട്ടിലേക്ക് വിളിക്കാറുണ്ടെങ്കിലും അവർ താമസിക്കാനൊന്നും പോകാറില്ല. എപ്പോഴെങ്കിലും പോയി വരും. കൊച്ചുമകൻ അവധിക്കാലം വരുമ്പോഴാണ് ആ വീടൊന്നുണരുക. അവനെ കാണുമ്പോൾ അടുത്ത വീട്ടിലെ കുട്ടികളും വരും.. പിന്നെ ഒച്ചയും ബഹളവും……
അപ്പുവിനെ കണ്ട് അപ്പുറത്തെ വീട്ടിലെത്തി കുട്ടികളും എത്തി പുൽക്കൂടുണ്ടാക്കാം. ചെറിയൊരു ക്രിസ്മസ് ട്രീയുടെ മരം വീട്ടുമുറ്റത്തുണ്ട്. അതിലാണ് അലങ്കാരപ്പണികൾ. പേപ്പർ മുറിച്ച് സ്റ്റാറുണ്ടാക്കാൻ രണ്ടു പേർ പുല്ലെടുക്കാൻ പോകാൻ രണ്ടു പേർ കഴിഞ്ഞ പ്രാവശ്യംവാങ്ങിയ ഉണ്ണിയേശുവിനെയും പശുക്കുട്ടിയെയും തപ്പിയെടുക്കാൻ രണ്ടുപേർ അവരുടെ വീട്ടിൽ പോയി. അങ്ങനെ വൈകുന്നേരമാകുമ്പോഴേക്ക് പുൽക്കൂട് റെഡി. അപ്പുറത്തെ കിരണേട്ടനെ കൊണ്ട് ലൈറ്റൊക്കെ പിടിപ്പിച്ചു. രാത്രിയാവാൻ എല്ലാവരും കാത്തിരുന്നു.
ഇരുട്ടിൽ ലൈറ്റ് കത്തിച്ചപ്പോൾ പിള്ളേരൊക്കെ തുള്ളിച്ചാടി. ആർക്കും വീട്ടിൽ പോകാൻ മനസ്സില്ല തൊട്ടടുത്ത വീടുകളായതിനാൽ പിള്ളേരെ എല്ലാവരും അവരുടെ വഴിക്കു വിട്ടു. കളിയും ചിരിയും ശ്യാമളയും സന്തോഷത്തോടെ അവരോടൊപ്പം കൂടി.
രണ്ട് ദിവസം കഴിഞ്ഞാൽ ക്രിസ്മസ് ആണ്. പിള്ളേരെല്ലാം പിറ്റേ ദിവസം നടക്കാൻ പോട്ടെ എന്നു അമ്മമ്മയോട് കെഞ്ചി. സമ്മതം കിട്ടിയപ്പോൾ അവർ എല്ലാവരും ഓടി. നോക്കണേ മക്കളെ, ശ്യാമള വിളിച്ചു പറഞ്ഞു. വേഗം മോന് ഇഷ്ടമുള്ളതൊക്കെ തയ്യാറാക്കി വെക്കാം. അവർ അടുക്കളയിലേക്ക് നീങ്ങി.
കളിച്ചും ചിരിച്ചും സൊറ പറഞ്ഞും അവരങ്ങനെ നടക്കുകയാണ്. അപ്പോഴാണ് കുളം കണ്ടത് കുളത്തിലിറങ്ങാം. എനിക്ക് നീന്താനറിയില്ല അപ്പു പറഞ്ഞു. അത് സാരമില്ല നമ്മൾ പിടിക്കാം. വാ. എല്ലാവരും കുളത്തിനരികിലെത്തി. എല്ലാവരും കുളത്തിലേക്ക് ചാടി നീന്താൻ തുടങ്ങി. അപ്പുവിനെയും അവർ എല്ലാവരും കൂടി കുളത്തിലിറക്കി. അവനോട് നീന്താൻ പറഞ്ഞു. കയ്യൊക്കെ പിടിച്ച് കാലിട്ടടിച്ച് അവനും രസം പിടിച്ചു. പെട്ടെന്ന് അവൻ വെള്ളത്തിലേക്ക് മുങ്ങി കൂടെയുള്ള കുട്ടി നീന്തി വന്ന് കൈപിടിക്കാൻ ശ്രമിച്ചു. അപ്പു വീണ്ടും മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നുണ്ട്. കുട്ടികൾ പരിഭ്രാന്തരായി. ചുറ്റുപാടും നോക്കി ആരെയും കാണുന്നില്ല. രണ്ടു പേർ ഓടി കുറച്ചകലെയുള്ള വീട്ടിൽ പോയി നോക്കി. ആരുമില്ല അവിടെ . മറ്റ് രണ്ടുപേരും കരയുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ട്. ആര് കേൾക്കാൻ മറ്റേ കുട്ടികൾ പേടിയോടെ വീട്ടിലെത്തി വിവരമറിയിച്ചു. ഭാഗ്യത്തിന് കിരണും അച്ഛനും വീട്ടിലുണ്ട്. കുട്ടികളെ വഴക്കു പറഞ്ഞു കൊണ്ട് അവരോടി. കിരൺ വെള്ളത്തിലേക്കെടുത്തു ചാടി. അപ്പുവിനെ കാണുന്നില്ല. അച്ഛൻ അവിടെയുള്ളവരെ ഫോണിൽ വിളിച്ചു. നാണു ആശാൻ വന്നു. തിരച്ചിലിനു ശേഷം അപ്പുവിനെ നാണു ആശാൻ കണ്ടെത്തി. തണുത്തു വിറച്ച ജീവനില്ലാത്ത ശരീരം വിറയലോടെ അവർ കരക്കെത്തിച്ചു.
ആശുപത്രിയിൽ കുഞ്ഞിനെയെടുത്ത് ഓടി. വൈകിപ്പോയിരുന്നു. നാട്ടുകാരൊന്നടങ്കം സങ്കടക്കടലിലായി. ശ്യാമളയോട് വിവരമെങ്ങനെ പറയും. അവരുടെ മകളെങ്ങനെ ഇത് സഹിക്കും! തൊട്ടടുത്ത വീട്ടിലുള്ള ജോലിക്കു പോയ വരെയെല്ലാം വിളിച്ചു വരുത്തി. രണ്ടുപേർ ശ്യാമളയുടെ വീട്ടിലേക്ക് പോയി.
“പിള്ളേരെവിടെപ്പോയി, എപ്പോ പോയതാ” ശ്യാമളയുടെ പിറുപിറുക്കൽ കേട്ടുകൊണ്ടാണ് അവരെത്തിയത്.
“നീയിന്നു തൊഴിലുറപ്പിന് പോയില്ലേ ദേവകീ, ഭക്ഷണമൊക്കെ ഒരുക്കി അപ്പുവിനെ കാത്തിക്കുകയാണ്.”
എന്താ പറയേണ്ടത് വന്നവർ പരസ്പരം നോക്കി. പിന്നാലെ ഓരോരാൾ വന്നു.
“മോൻ വീണിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്”
ശ്യാമളയ്ക്ക് ഉള്ളിലൊരാന്തൽ..
“എന്താ പറഞ്ഞേ ഞാൻ വേഗം വരാം ഏത് ഹോസ്പിറ്റലിലാ.”
അപ്പുവിൻ്റെ വീട്ടുകാരെ വിവരമറിയിച്ചു. അപ്പുവിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ശ്യാമളയോട് ഹോസ്പിറ്റലിൽ പോകാൻ വസ്‌ത്രം മാറാൻ പറഞ്ഞു. അവരെ വണ്ടിയിൽ മിനിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പോകുന്ന വഴി ശ്യാമളയോട് കാര്യം പറഞ്ഞു.
ബോധരഹിതയായി അവർ വണ്ടിയിൽ തന്നെ വീണു. അങ്ങനെ ക്രിസ്മസ് കാലം അവരുടെ ജീവിതത്തിലെ തീരാവേദനയായി. ഓരോ ക്രിസ്മസ് കാലവും അവർ കാത്തിരുന്നു തൻ്റെ അപ്പു വരുന്നതും കാത്ത്……. ഭ്രാന്തിയെപ്പോലെ……
#ഒരു ക്രിസ്മസ് കാലത്ത്


4 Comments
അടിപൊളി പക്ഷെ വല്ലാത്തൊരു സങ്കടം വന്നു
ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു
സങ്കടായി..
നന്നായി എഴുതി
Thank you
നോവു പടരുന്ന രചന. ദിവസവും ഇത്തരം അപകടവാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട്. അതിൽ എത്രയോ പേർ ഇതു പോലെ മനോവ്യഥ അനുഭവിക്കുന്നുണ്ടാകും.😰
എഴുത്ത്👏👍