എൻ്റെ രവിക്ക്,
മൂന്നര പതിറ്റാണ്ട് നമ്മൾ ഒന്നിച്ചു ജീവിച്ചു. പക്ഷേ രവിക്ക് ഞാനെഴുതുന്ന ആദ്യത്തെ കത്താണിത്. ഇന്നലെ വാടക വീട്ടിൽ നിന്ന്, സ്വന്തം വീട്ടിലേക്കു മാറി. കുഞ്ഞു വീടാണ്. ഈഗോ ഉപേക്ഷിച്ചു വന്നാൽ ഇടക്ക് നമുക്കിവിടെ കഥ പറഞ്ഞിരിക്കാം. പിന്നെ പനിയോ വല്ലായ്കയോ തോന്നിയാൽ ഒട്ടും മടിക്കണ്ട. കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും, കൈ കഴക്കും വരെ നെറ്റി തടവി അടുത്തിരിക്കാൻ ഞാനുമുണ്ടാകും. പണ്ടേപ്പോലെ ഒടിഞ്ഞ കയ്യും വെച്ച് തടവിത്തരില്ലാട്ടോ. എൻ്റെ ആരോഗ്യവും നോക്കണ്ടേ?
ഇനിയും മനസ്സിലായിട്ടില്ലാന്നു തോന്നിയതു കൊണ്ട് പറയുവാ, രവിയെ വേദനിപ്പിക്കണം, കഷ്ടപ്പെടുത്തണം എന്നൊന്നും ഒരിക്കലും ഞാനാഗ്രഹിക്കില്ല. എൻ്റെ ഇഷ്ടങ്ങൾക്കു മുൻഗണന കൊടുക്കുന്നു എന്നു മാത്രം. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായി രവി ബുദ്ധിമുട്ടിലാകുന്നു എങ്കിൽ അതെന്താണ് സൂചിപ്പിക്കുന്നതെന്ന് തുറന്ന മനസ്സോടെ ചിന്തിക്കൂ…. വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ, എന്തു കൊണ്ടു പറഞ്ഞില്ല, സംസാരിച്ച് ധാരണയിലെത്തിയില്ല, എന്നെല്ലാം രവിയുടെ സുഹൃത്തുക്കൾ ചോദിച്ചിരുന്നു. അത് അവരുടെ മാത്രം ചോദ്യമല്ലെന്നറിയാം. സംസാരിച്ചാൽ ധാരണയിലെത്തുമായിരുന്നോ? ഇതിപ്പോൾ എൻ്റെ അഹങ്കാരവും എടുത്തു ചാട്ടവും വയസ്സുകാലത്തെ എന്തോ ഇളക്കവുമായി വിലയിരുത്തി ജനം സമാധാനിച്ചോളും. രവിയെ അല്ലാതെ നമ്മുടെ മക്കളുൾപ്പടെ ഒരാളെയും എനിക്ക് ബോധ്യപ്പെടുത്താനില്ല. സമവായത്തിന് നിന്നിരുന്നെങ്കിൽ നമ്മുടെ മക്കളും രവിയുടെ കൂട്ടുകാരും (എനിക്കന്ന് കൂട്ടുകാരേ ഇല്ലല്ലോ) എല്ലാരും കൂടി ഇടപെട്ടും ചർച്ച ചെയ്തും കുളമാക്കുമായിരുന്നില്ലേ?
സംസാരിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം എന്താണുണ്ടായതെന്ന് അറിയാമല്ലോ. രവി ദേഷ്യപ്പെടുമ്പോൾ ശീലം കൊണ്ട് ഞാൻ നിശ്ശബ്ദയാകും. കുടുംബം നോക്കിയ കണക്കു പറയുമ്പോൾ സ്വാഭാവികമായും അപമാനിതയായി ഒതുങ്ങും. എനിക്കും ജോലിയുണ്ടായിരുന്നല്ലോ, അളവിൽ കുറവെങ്കിലും അല്പം കുടുംബ സ്വത്തും ഉണ്ടായിരുന്നല്ലോ എന്നത് ചാർട്ടേഡ് അക്കൗണ്ടൻ്റായിട്ടും കൂട്ടാൻ കഴിഞ്ഞിട്ടുണ്ടോ? ഒരിക്കലും കണക്കു പിഴക്കാത്ത രവി സാറിന് പിഴച്ചതെവിടെയാണെന്ന് മനസ്സിലാക്കി തുടങ്ങിയാലേ ഇനി രക്ഷയുള്ളു. തിരിച്ചറിവുകളിൽ നിന്നേ തിരുത്തി തുടങ്ങാനാവൂ
ഞാനിറങ്ങിയ പാടേ, സധൈര്യം ജീവിതം തുടരുകയോ മറ്റൊരു പങ്കാളിയെ കൂട്ടുകയോ ചെയ്തിരുന്നെങ്കിൽ ഒരിക്കലും ഇത്ര സുദീർഘമായൊരു കത്ത് എഴുതുമായിരുന്നില്ല. 35 വർഷം ഒന്നിച്ചു ജീവിച്ച രണ്ടു പേർ രണ്ടു വഴിക്ക് മുന്നോട്ടു പോകുന്നു എന്നിടത്ത് കാര്യങ്ങൾ നിന്നേനെ. ഇതിപ്പോൾ മടങ്ങി വരണം എന്ന ആവശ്യം പല വഴിയിലൂടെ ആവർത്തിക്കുന്നതു കൊണ്ടാണ് വിശദീകരിക്കേണ്ടി വരുന്നത്.
മനുഷ്യ ഹൃദയത്തിന് നാല് അറകളേയുള്ളൂ. പക്ഷേ മനസ്സിന് നാലായിരം അറകളുണ്ട് രവീ. ഓരോ അറയും കൊതിക്കുന്നത് ഓരോന്നാണ്. സൗഹൃദങ്ങൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, പുസ്തകങ്ങൾ, യാത്രകൾ, ഇഷ്ടവസ്ത്രങ്ങൾ, സിനിമകൾ, തുടർപഠനം, സേവന പ്രവൃത്തികൾ, കൂട്ടായ്മകൾ അങ്ങനെ, അങ്ങനെ…….. ഇടക്കിടെ ഇവയോരോന്നും സ്വാഭാവികമായി അറകളിൽ, നിറഞ്ഞാലേ ഉണർവോടെ ജീവിതം മുന്നോട്ടു പോകൂ.
ഓർക്കുന്നുണ്ടോ, വിവാഹം കഴിഞ്ഞ ആദ്യ ഓണക്കാലത്ത് നമ്മൾ കമലമ്മായിയുടെ വീട്ടിൽ പോയത്? എൻ്റെ പഴയ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ കലേഷിൻ്റെ സഹോദരി കിണറ്റിൽ വീണു മരിച്ചു എന്ന് ഓഫീസിൽ നിന്ന് വിളിച്ചറിയിച്ച പുറകേയായിരുന്നു നമ്മുടെ യാത്ര. വിളിച്ചയാളോട് ഞാൻ പറഞ്ഞു ഞങ്ങളിന്ന് ചെറായിയിൽ അമ്മായിയെ കാണാൻ പോകുന്നുണ്ട്. തൊട്ടടുത്തല്ലേ തീർച്ചയായും അവിടെ പോയി കലേഷിനെ കാണാമെന്ന്. അവധി സമയമായതിനാൽ പലരും സ്ഥലത്തില്ല, പറ്റുമെങ്കിൽ ഒരു റീത്തു കൂടി വെച്ചേക്കു എന്നു പറഞ്ഞതും സമ്മതിച്ചിട്ട് ഞാനത് രവിയോട് പറഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം? ഓർമ്മയുണ്ടാവില്ല. കാരണം രവിക്ക് അത് ചെറിയ കാര്യമാണ്. പക്ഷേ ഞാനതെങ്ങനെ മറക്കും?
”ഇവിടെ എല്ലാവരും ഉളളപ്പോൾ തൻ്റെ ഒരു കൂട്ടുകാരൻ്റെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞ് എങ്ങനെ ഇറങ്ങു”മെന്നാണ് ചോദിച്ചത്.
രവിയുടെ കൂട്ടുകാരനായിരുന്നെങ്കിൽ കുഴപ്പമില്ല ! ഇന്നസെൻ്റ് ഏതോ സിനിമയിൽ ചോദിച്ച പോലെ “രവിയൊക്കെ എന്തിനാ രവീ പഠിച്ചേ?” പോയി റീത്ത് വെച്ചേക്കാമെന്നേറ്റ എൻ്റെ വാക്കിന് രവി കല്പിച്ച വില, മുന്നോട്ടുള്ള ജീവിതം രൂപപ്പെടുത്താൻ എന്നെ ഒരു പാട് സഹായിച്ചു. ഞാനിറങ്ങിപ്പോരും വരെ നാട്ടുകാർ പുകഴ്ത്തിയ രവിസാറിൻ്റെ മാതൃകാ കുടുംബത്തിൻ്റെ തറക്കല്ലിടൽ അന്നായിരുന്നു കേട്ടോ. ഉറപ്പു കൂട്ടാൻ ഞാനതിനടിയിൽ കുഴിച്ചിട്ടത് എന്നെത്തന്നെയായിരുന്നു.
എൻ്റെ കൂട്ടുകാരി ശാന്തിക്ക് കാൻസർ ആണെന്നറിഞ്ഞപ്പോൾ രണ്ടു ദിവസം പോയി കൂടെ നിൽക്കാൻ അച്ഛനും മക്കളും അനുവദിച്ചോ? രവിക്ക് ഇയർ എൻഡിങ്ങ് തിരക്ക്, മകൾക്കു പരീക്ഷ, മകന് കൂട്ടുകാർ വരുന്നു. അങ്ങനെ ഒന്നാഗ്രഹിച്ചതേ അവിവേകമായെന്ന് എത്ര ശക്തമായി നിങ്ങളെന്നെ ബോധ്യപ്പെടുത്തി ! പക്ഷേ അവളെനിക്ക് ആരായിരുന്നെന്ന് നിങ്ങൾ തിരക്കിയിട്ടുണ്ടോ? B Sc, chemistry ക്ലാസിലെ ഞങ്ങളുടെ അഞ്ചാൾ സംഘത്തിലെ ഏറ്റവും സാധു. പക്ഷേ പ്രണയാഭ്യർത്ഥന നിരസ്സിച്ചതിന് എനിക്കു നേരേ ഒരുവൻ ആസിഡ് ബോട്ടിലുമായി വന്നപ്പോൾ എന്നെ തള്ളി മാറ്റി, സ്വയം കരിഞ്ഞതവളാണ്. പൊള്ളിയടർന്ന വലതു കയ്യും കഴുത്തുമായി കാലങ്ങളോളം ദുരിതക്കടൽ നീന്തിയത് എൻ്റെ പകരക്കാരിയായാണ്. എനിക്കായി വെന്തു നീറിയവൾക്കായി അവസാന കാലത്തു പോലും ഉള്ള് നീറ്റാനല്ലാതെ ഒരു സാന്ത്വന സാമീപ്യമാകാൻ പോലും അനുവദിച്ചില്ല. അനുഭവിച്ചാലേ അതിൻ്റെയൊക്കെ വേവും ചൂടും മനസ്സിലാകൂ. പറയാൻ തുടങ്ങിയാൽ അവസാനിക്കില്ല. രവി ഒരു മോശം മനുഷ്യനല്ലെന്നു മറ്റാരെക്കാളും നന്നായി എനിക്കറിയാം. പക്ഷേ ഭർത്താവെന്ന നിലയിൽ ഇനിയിപ്പോൾ മാർക്കിട്ട് വേദനിപ്പിക്കുന്നില്ല. എൻ്റെ ലക്ഷ്യവും അതല്ല.
രവിയുടെ ദൂതൻ അലക്സ് ചോദിച്ചു, രവിയാണ് ഇതു പോലെ ഇറങ്ങിപ്പോയിരുന്നതെങ്കിൽ സുനിത എന്തു ചെയ്യുമായിരുന്നെന്ന്. രവി എന്തിന് ഇറങ്ങിപ്പോകണം? വൈകിട്ട് താമസിക്കും എനിക്ക് ഡിന്നറുണ്ട്., അല്ലെങ്കിൽ അലക്സിൻ്റെ കൂടെ സിനിമക്കു കയറി വൈകും, എന്നെ കുടിപ്പള്ളിക്കുടത്തിൽ എഴുതിച്ച ആശാന് കാൻസർ ഒരമ്പതിനായിരം കൊടുത്തു, അടുത്താഴ്ച ഞങ്ങൾ പഴയ ഡിഗ്രി ക്ലാസുകാര് നെല്ലിയാമ്പതിക്കു പോകുന്നു , അടുത്ത മാസം Iffk ക്ക് ഒന്നിച്ച് ഗോവക്ക് പോകാമളിയാ, അടുത്ത കുംഭമേളക്കൊക്കെ നമ്മളൊണ്ടാകുമോ എന്നാരറിഞ്ഞു. ഇത്തവണ തന്നെ പോകാം മച്ചാ ! എന്നെല്ലാം പറയാനും ഒരാളോടും കൂടിയാലോചിക്കാതെ നടത്താനും സ്പേസുള്ള രവിയെന്തിന് ഇറങ്ങിപ്പോണം! ചിരി വന്നു. രവിയുടെ മിക്ക സുഹൃത്തുക്കളുടെയും ബൗദ്ധിക നിലവാരം എനിക്കറിയാം. അവരേക്കാൾ നന്നായി സിനിമയും സാഹിത്യവും മനസ്സിലാകുന്ന എന്നെ Iffkക്കു കൂടെ കൂട്ടുന്നത് രവിയുടെ വന്യ വിദൂര സ്വപ്നങ്ങളിലെങ്കിലും ഉണ്ടായിരുന്നോ? പോട്ടെ ഇനിയും പറയുന്നില്ല.
മക്കൾ രണ്ടാളും ഇന്നലെ വിളിച്ചിരുന്നു. അവരുടെ പിണക്കം മാറി വരുന്നു. യാഥാർത്ഥ്യങ്ങൾക്കു നേരെ ഏറെ നാൾ കണ്ണടച്ചു പിടിക്കാൻ ചെറുപ്പക്കാർക്കാവില്ലല്ലോ. പിന്നെ ഇന്നലെ ചന്ദ്രേട്ടനെക്കൊണ്ടു പറയിച്ച വീണ്ടുമൊരവസരം എന്ന രവിയുടെ ആവശ്യം, അതും ഞാൻ ചിന്തിച്ചു. അവിടേക്ക് മടങ്ങി വരിക എന്നൊരു ഓപ്ഷൻ തൽക്കാലം പരിഗണനയിലില്ല. പകരം മറ്റൊരു ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടു വെക്കട്ടെ. ഇതുവരെ ലൂസർ ഞാനായിരുന്നതു കൊണ്ട് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടല്ലോ. രവിയെ സംബന്ധിച്ചിടത്തോളം അല്പം ഭാരിച്ച one time settlement ആണ് ഞാൻ ചോദിക്കുന്നത്. പക്ഷേ സുഖകരമായ തുടർജീവിതത്തിന് എനിക്കത് കൂടിയേ തീരൂ.
നാളെത്തന്നെ SBI ലെ രവിയുടെ locker തുറക്കണം. അവിടെ ആരോട് ചോദിച്ചാലും അരപ്പായ കടലാസ്സ് കിട്ടും. അതിൽ വെടിപ്പായി എഴുതണം, ‘ഞാനെൻ്റെ ഈഗോയും ആണഹന്തയും ഇവിടെ വെച്ചു പൂട്ടുന്നു’ എന്ന്. രവിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണെന്നറിയാം. സമ്മതമെങ്കിൽ ആ കടലാസ് ലോക്കറിൽ വെച്ച് പൂട്ടിയിട്ട് വണ്ടിയോടിച്ചിങ്ങ് പോര്. നമ്മുടെ കുഞ്ഞു വീട് ഇവിടുണ്ട്. ആർഭാടങ്ങളില്ലാത്ത വീട്ടിൽ ജീവിതം എത്ര ആയാസ രഹിതമാണെന്നോ?ചിലവ് ചുരുക്കാൻ എല്ലാം പഴയ സാധനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അത് കാണുന്നതു തന്നെ സന്തോഷം. പിന്നിൽ പാടമാണ്. നിറയെ കാറ്റുണ്ട്. അയൽക്കാരെല്ലാം സാധാരണക്കാരും, നല്ല സഹകരണം ഉള്ളവരും. രവി വരില്ലേ?
ഇത്രയും പറഞ്ഞ നിലക്ക് ഒരു രഹസ്യം കൂടി പറയാം. എനിക്കു വേണമെങ്കിൽ അത് മറച്ചു വെക്കാം. പക്ഷേ രവി അറിയുന്നതാണ് നല്ലത്. എന്താന്നല്ലേ? ഈ ഒത്തുതീർപ്പ്, രവിക്കു വേണ്ടിയോ മക്കൾക്കു വേണ്ടിയോ മാത്രമല്ല എനിക്കു വേണ്ടി കൂടിയാണ്. എൻ്റെ രവിയെ എനിക്കും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ പങ്കാളിയെ ചേർത്തു നിർത്താൻ പാകത്തിൽ രവിയെ സജ്ജനാക്കാൻ ഈയൊരു വഴിയേ ഞാൻ കണ്ടുള്ളൂ. ജീർണ്ണതകൾ ഉപേക്ഷിച്ച് വരുമെന്നു കരുതാനാണിഷ്ടം. ഇല്ലെങ്കിലും ഞാനിനി മുന്നോട്ടു തന്നെ പോകും.
ഒന്നിച്ചാണു യാത്രയെങ്കിൽ ഒപ്പം എൻ്റെ പണ്ടു മുതലേയുള്ള സൗഹൃദങ്ങളുമുണ്ടാകും. കഴിഞ്ഞ എട്ടു മാസം കൊണ്ട് എല്ലാവരെയും തപ്പിയെടുത്തിട്ടുണ്ട്. ഒരുമിച്ച് നാം ആദ്യം പോകേണ്ടത് എൻ്റെ ശാന്തിയുടെ മകളെ കാണാനാണ്. അവളുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ! പിന്നെ കലേഷിൻ്റെ വീട്ടിലും. ബാക്കി പതിയെ തീരുമാനിക്കാം. അതെല്ലാം കഴിഞ്ഞു വേണം രവിക്ക് എന്താണ് പിടിക്കുന്നത്, അല്ലെങ്കിൽ പിടിക്കാത്തത് എന്ന ആധിയും പേടിയുമില്ലാതെ എനിക്കെൻ്റെ രവിയെ ഒന്നു അകമഴിഞ്ഞ് സ്നേഹിക്കാൻ. ഒപ്പം അതു പോലെ സ്നേഹിക്കപ്പെടാനും. ഇഷ്ടത്തോടെ കാത്തിരിക്കുന്നു.
സസ്നേഹം,
സ്വന്തം, സുനിത.
#താര സുഭാഷ്
#എൻ്റെരചന
#സൗഹൃദങ്ങൾ കുടുംബ ബന്ധത്തെ ബാധിക്കുമ്പോൾ


17 Comments
താര സുഭാഷ്….. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍……. Congratsss 💐💐💐💐💐… ഇഷ്ടപ്പെട്ടു
Thank you❤️❤️
ഒരുപാട് ഇഷ്ടമായി താരേച്ചി സുനിതയും രവിയും Super 💕💕
സ്നേഹം സെജി😍❤️😘
നന്നായിട്ടുണ്ട് 👌
A story, sentiments ,that so many women will identify with .May our young grow up in a gender neutral society .where a woman’s needs are not to be considered as legitimate or secondary or invisible Women themselves are often to blame -;for peace likeability ,lack of courage . I think you will find Adichi’s Manifesto for Feminism quite interesting It has 15 suggrstions about bringing up girls
so. they matter
very true.❤️ Thank you so much Rebecca 😍 Hugs❤️❤️
സ്നേഹം ശ്രീജ❤️❤️
മധ്യവർഗ സ്ത്രീയുടെ, അവൾ ഭാര്യയാകുമ്പോൾ അനുഭവിക്കുന്ന അസുഖകരമായ അനുഭവങ്ങളിലൂടെയുള്ള യാത്ര. അവസാനമെടുത്ത തീരുമാനം യുക്തവും ശക്തവുമാണ്.👌👏
സ്നേഹം ജോയ്സ്.❤️❤️❤️😍🥰
സ്നേഹം സുമക്കുഞ്ഞേ❤️😍
Superb 👌
❤️❤️😍
സ്നേഹം ഇലക്ട❤️🥰
എന്തൊരു മനോഹരമായ കഥ. ഒരുമനുഷ്യൻ്റെ മനസ്സ് അത് മറ്റൊരാൾക്ക് കാണാൻ കഴിയാത്തത് കൊണ്ടാണ് ഓരോരുത്തരും ഇങ്ങനെയൊക്കെ പെരുമാറുന്നത്. എന്നെങ്കിലും കണ്ണുതുറന്നു മറ്റുള്ളവരുടെ മനസ്സ് കൂടി കാണാൻ കഴിഞ്ഞാൽ തീർച്ചയായും വേർപിരിയേണ്ടി വരില്ല.
നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ 🙏
സത്യമാണ് താങ്കൾ പറഞ്ഞത്.
വായിക്കാനും കമൻ്റ് ചെയ്യാനും സമയം കണ്ടെത്തിയതിൽ കടപ്പെട്ടിരിക്കുന്നു. സ്നേഹം❤️❤️
നന്നായിരിക്കുന്നു താരച്ചേച്ചി❤️👌🌹