ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായ രാജാവിന്റെ കൊട്ടാരോദ്യാനത്തിൽ അതിമനോഹരമായ ഒരു സ്വർണ്ണക്കൂടുണ്ടായിരുന്നു. അതിൽ ‘നീലി’ എന്ന നീലപ്പക്ഷിയായിരുന്നു താമസം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളും സ്വർണ്ണനൂലുകളും കൊണ്ട് അലങ്കരിച്ച ആ കൂട് കാണാൻ തന്നെ വലിയ ചന്തമായിരുന്നു. നീലിക്ക് വിശക്കുമ്പോൾ രാജാവ് നേരിട്ട് മുന്തിരിപ്പഴങ്ങളും ബദാമും നൽകും. കുടിക്കാൻ പനിനീർ കലർത്തിയ വെള്ളവും. പുറംലോകം കാണാതെ, സകല സുഖസൗകര്യങ്ങളിലും നീലി കഴിഞ്ഞുപോന്നു.
അതേ തോട്ടത്തിലെ ഒരു പഴയ ആൽമരത്തിന്റെ പൊത്തിൽ ‘ചാരൻ’ എന്ന കുരുവി താമസിച്ചിരുന്നു. അവന് നീലിയെപ്പോലെ തിളങ്ങുന്ന തൂവലുകളോ സ്വർണ്ണക്കൂടോ ഇല്ലായിരുന്നു. വെയിലത്തലഞ്ഞും മഴ നനഞ്ഞും അവൻ ആഹാരം തേടി. ഒരു വൈകുന്നേരം, ചാരൻ നീലിയുടെ കൂടിനടുത്തെത്തി. നീലി അവനെ പുച്ഛത്തോടെ നോക്കി പറഞ്ഞു,
“കഷ്ടം തന്നെ നിന്റെ അവസ്ഥ! ആഹാരത്തിനായി നീ എത്ര കിലോമീറ്റർ പറക്കുന്നു. ഈ വേനൽചൂടിൽ നീ തളരുന്നില്ലേ? എന്നെ നോക്കൂ, എനിക്ക് അധ്വാനിക്കാതെ തന്നെ രാജകീയ ഭക്ഷണം ലഭിക്കുന്നു. നീ ഈ ദാരിദ്ര്യത്തിൽ നിന്ന് എന്ന് രക്ഷപ്പെടാനാണ്?”
ചാരൻ ശാന്തനായി മറുപടി നൽകി,
“നീലി, നിനക്ക് ലഭിക്കുന്നത് രാജാവിന്റെ ഔദാര്യമാണ്, അവകാശമല്ല. നിനക്ക് ആഹാരമുണ്ട്, പക്ഷേ നിനക്ക് ഈ കൂടിന് പുറത്തിറങ്ങാൻ അനുവാദമുണ്ടോ? ഈ ആകാശത്തിന്റെ വിശാലത നീ എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ? എനിക്ക് വിശപ്പും ദാഹവും ഉണ്ടായേക്കാം, പക്ഷേ എനിക്ക് എവിടെ പോകണമെന്നും എന്ത് ചെയ്യണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.”
ദിവസങ്ങൾ കടന്നുപോയി. ഒരിക്കൽ ആ രാജ്യത്തേക്ക് മറ്റൊരു പ്രവിശ്യയിലെ രാജാവ് അതിഥിയായി എത്തി. അദ്ദേഹം തന്റെ കൂടെ അതിശക്തനായ ഒരു പരുന്തിനെ കൊണ്ടുവന്നിരുന്നു. അദ്ദേഹം ആ പരുന്തിനെ രാജാവിന് സമ്മാനിച്ചു. നീലിയുടെ കൂട് നിന്നിരുന്ന അതെ ഉദ്യാനത്തിൽ തന്നെ പരുന്തിനായി അതിലും വലിയൊരു കൂട് ഒരുക്കി. പരുന്തിന്റെ ശൗര്യവും വലിപ്പവും കണ്ട് രാജാവ് ആകൃഷ്ടനായി. അതുവരെ നീലിക്ക് ലഭിച്ചിരുന്ന ശ്രദ്ധയും ഭക്ഷണവും പരുന്തിന് ലഭിക്കാൻ തുടങ്ങി. രാജാവ് നീലിയെ മറന്നുപോയി. നീലിക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കാതായി. പരുന്ത് ഗർവ്വോടെ നീലിയെ നോക്കി പരിഹസിച്ചു.
താൻ സുരക്ഷിതയാണെന്ന് കരുതിയ സ്വർണ്ണക്കൂട് ഇപ്പോൾ അവൾക്ക് ഒരു ഭാരമായി തോന്നി. രാജാവിന്റെ താല്പര്യത്തിനനുസരിച്ച് മാത്രം ലഭിക്കുന്ന ‘സമത്വം’ യഥാർത്ഥമല്ലെന്ന് അവൾ തിരിച്ചറിഞ്ഞു.അധികാരമുള്ളവർക്ക് മുന്നിൽ താനൊരു കളിപ്പാട്ടം മാത്രമാണെന്ന് അവൾ വേദനയോടെ മനസ്സിലാക്കി.
പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്. കൊട്ടാരത്തിൽ നടന്ന ഒരു വലിയ ഉത്സവത്തിനിടയിൽ, പരിചാരകരുടെ അശ്രദ്ധ കൊണ്ട് നീലിയുടെ കൂടിന്റെ വാതിൽ അല്പം തുറന്നു കിടന്നു. ഭയമുണ്ടായിരുന്നെങ്കിലും അവൾ പതുക്കെ പുറത്തേക്ക് പറന്നു. ആദ്യമായി ആ വലിയ ഉദ്യാനത്തിന്റെ പുല്ലുകളിൽ അവൾ തൊട്ടു. അവിടെ അവൾ ഒരു കാഴ്ച കണ്ടു: ഉദ്യാനത്തിലെ വലിയ തണൽമരങ്ങളും ചെറിയ പുൽനാമ്പുകളും ഒരേ മഴ നനയുന്നു, ഒരേ കാറ്റിൽ ആടുന്നു. പ്രകൃതിക്ക് രാജാവെന്നോ ഭൃത്യനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. പ്രകൃതിയുടെ നിയമത്തിൽ എല്ലാവരും സമന്മാരാണ്.
നീലി വേഗത്തിൽ ചാരന്റെ അടുത്തേക്ക് പറന്നു.
“ചാരൻ, എനിക്ക് സത്യം മനസ്സിലായി. അടിമത്തത്തിലെ സ്വർണ്ണത്തേക്കാൾ വലുതാണ് സ്വാതന്ത്ര്യത്തിലെ കരിയിലകൾ. എന്നെയും നിന്റെ കൂടെ കൂട്ടാമോ?”
ചാരൻ സന്തോഷത്തോടെ അവളെ സ്വാഗതം ചെയ്തു.
“നീലി, സ്വാതന്ത്ര്യം എന്നാൽ ഭയമില്ലാതെ ജീവിക്കലാണ്. സമത്വം എന്നാൽ നീയും ഞാനും ഈ ആകാശത്തിന്റെ തുല്യ അവകാശികളാണെന്ന് തിരിച്ചറിയുന്നതാണ്.”
അന്ന് നീലി ആ സ്വർണ്ണക്കൂട് എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ആകാശത്തിന്റെ അനന്തതയിലേക്ക് അവർ ഒന്നിച്ച് ചിറകടിച്ചുയർന്നു. അവിടെ അവരെ തളച്ചിടാൻ ചങ്ങലകളോ കൂടുകളോ ഉണ്ടായിരുന്നില്ല. സ്വന്തം ചിറകുകൾ കൊണ്ട് ആകാശം അളക്കുമ്പോൾ അവൾ അനുഭവിച്ച ആനന്ദം കോടിക്കണക്കിന് സ്വർണ്ണക്കൂടുകളേക്കാൾ വിലപ്പെട്ടതായിരുന്നു……
#എന്റെരചന – സമത്വവും സ്വാതന്ത്ര്യവും


6 Comments
നല്ലെഴുത്ത്
ഔദാര്യവും അവകാശവും നൽകുന്നത് തിരിച്ചറിയുന്ന പക്ഷി. നല്ല കഥ.
അതെ, അടിമത്തം എന്താണെന്ന് ആദ്യം സ്വയം തിരിച്ചറിവുണ്ടാവണം. ആ തിരിച്ചറിവ് വൈകുന്തോറും സ്വാതന്ത്ര്യം നേടിയെടുക്കൽ ദുഷ്കരമാകും. അതിപ്പോ പക്ഷിയായലും മനുഷ്യനായാലും.. ചിന്തിപ്പിക്കുന്ന എഴുത്ത് 👌👌
നല്ല കഥ❤️🌹👌
നല്ല രചന. വിഷയത്തോട് നീതി പുലർത്തിയ എഴുത്ത്. സന്തോഷമുള്ള വായനാനുഭവം.👌👏❤️
നല്ല എഴുത്ത് 👌👌