“പേരെന്താ?? പേരക്ക!!
നാളെന്താ?? നാരങ്ങ!!
അയ്യടി മനമേ! തീപ്പെട്ടിക്കോലേ!”
“കർത്താവേ! ഈ പെങ്കൊച്ചെന്താ ഉറക്കത്തിൽ പിച്ചും പേയും പറയുന്നത്? എടീ, എഴുന്നേറ്റേ. പോയി പല്ലൊക്കെ തേച്ച് മുഖം കഴുകി വാ”
രാവിലെ അമ്മ എന്നെ തട്ടിയുണർത്തി.
” അതെങ്ങനെയാ, വല്ല്യ പൂട്ടിന് സ്കൂളടച്ചപ്പോ തൊടങ്ങിയ കളീം ബഹളോല്ലേ. കൂട്ടിനു അയലത്തെ രണ്ട് കൂട്ടുകാരികളുമൊണ്ട്. ഊണിലും ഇപ്പൊ ഉറക്കത്തീപ്പോലും വേറെ ചിന്തേന്നും ഇല്ലല്ലോ. ഇനി ഒരാഴ്ച കൂടിയല്ലേള്ളൂ, അത്രേം സമാധാനം”
ഇത്രേം പറഞ്ഞ് അമ്മ അടുക്കളയിലേക്ക് മടങ്ങി.
” ശ്ശോ! ഒരാഴ്ച്ചയോ. രണ്ട് മാസം ഇത്ര പെട്ടെന്ന് തീർന്നോ. എന്നാപ്പിന്നെ കുറച്ചൂടി കിടന്നുറങ്ങട്ടമ്മേ. ”
ഞാൻ പുതപ്പ് തലവഴി ഒന്നൂടെ വലിച്ചിട്ട് ചുരുണ്ട് കൂടി കിടന്നു.
” ഹൊ! ഇവറ്റകൾ ഒന്ന് സ്വസ്ഥായിട്ട് ഉറങ്ങാൻ സമ്മതിക്കൂല്ലല്ലോ. രാവിലെ അലാറം വെച്ചോലെ ബഹളം തുടങ്ങിക്കോളും.”
ഇത്തവണ പുറത്ത് മാവിൻ്റെ കൊമ്പിലിരുന്നു കലപില കൂട്ടുന്ന കുറെ കിളികളായിരുന്നു പ്രശ്നക്കാർ!
ജനൽപ്പാളിയൊന്നു പതിയെ തുറന്നു നോക്കിയപ്പോ മഞ്ഞക്കിളിയും കാക്കത്തമ്പുരാട്ടിയും തൊപ്പിക്കിളിയും ഒക്കെയുണ്ട്. വേലിപ്പടർപ്പിലിരുന്ന് ഒരു കള്ളക്കുയിൽ തൊണ്ടപൊട്ടി പാടുന്നുണ്ട്.
“ആരെ കേൾപ്പിക്കാനാണാവോ അതിരാവിലെ ഇത്ര വാശിക്കിരുന്നു കൂവുന്നത് ? എനിക്കിപ്പോ എണീറ്റപാടെ കൂവി തോൽപ്പിക്കാനൊന്നും വയ്യ”.
അമ്മൂമ്മ അടുത്ത കട്ടിലിൽ ഇരുന്നു എന്തോ പ്രാർത്ഥിക്കുന്നുണ്ട്. ചേട്ടൻ ഒരാഴ്ചയായി അമ്മ വീട്ടിലാണ്. രണ്ട് ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. അടുക്കളയിൽ നിന്ന് തട്ടും മുട്ടും കേൾക്കാം. ജോലിക്ക് പോകുന്നതിന് മുൻപുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് അമ്മ. അടുക്കളയോട് നടന്നടുക്കുന്തോറും പാവയ്ക്കാ തീയലിൻ്റെയും മുട്ട പൊരിച്ചതിൻ്റെയും മണം മൂക്കിലേക്ക് ഇരച്ചുകയറി. കടലക്കറിയും വിറകടുപ്പിലിരുന്നു തിളക്കുന്നുണ്ട്.
“നീയിത് എവിടെയായിരുന്നു. കിളീടെ പുറകെ പോയിട്ടുണ്ടാവും അല്ലേ. ആ ജനലൊക്കെ ഒന്നു തുറന്നിട്. മുറ്റത്തെ ചെടിക്ക് കുറച്ച് വെള്ളം ഒഴിക്ക്.”
കുളത്തിൽ നിന്ന് ചെറിയ കുടത്തിൽ വെള്ളം കോരിയൊഴിച്ച് ചെടി നനച്ച് വന്നപ്പോഴേക്കും അമ്മ ഓഫീസിലേക്ക് പോവാറായി. പതിവ് പോലെ ഓരോന്നു പറഞ്ഞേൽപ്പിക്കാനും തുടങ്ങി.
“ചോറും കറികളും എടുത്തിട്ട് നന്നായി മൂടി വയ്ക്കണം. പുറകുവശത്തെ വാതിൽ തുറന്നിടരുത്. പൂച്ച അകത്തു കയറും. ആ മുടിയൊന്നു കെട്ടി വയ്ക്ക്. കമ്മലിൻ്റെ ആണി ഇടയ്ക്ക് മുറുക്കി ഇടണം. ഇത്തവണയും കമ്മൽ കളഞ്ഞിട്ട് വന്നാൽ പത്താം ക്ലാസ് വരെ കമ്മൽ ഇടീക്കില്ല.”
പറഞ്ഞതൊക്കെയും ഞാൻ തലയാട്ടി മൂളി പാസ്സാക്കി അമ്മയെ യാത്രയാക്കി. എന്നിട്ട് പതിവ് പോലെ മുറ്റത്തേക്കിറങ്ങി. രാവിലെ കലപില കൂട്ടിയ പാട്ടുകാരുടെ തൂവലുകൾ മാവിനടിയിൽ നിന്നു രണ്ട് മൂന്നെണ്ണം കിട്ടി. മഞ്ഞക്കിളിയുടെയും പച്ചിലക്കുടുക്കയുടെയും ആണെന്ന് തോന്നുന്നു. ഇരിക്കട്ടെ, നോട്ട്ബുക്കിൽ ഒട്ടിച്ച് വയ്ക്കാം. ഈ വണ്ണാത്തിപ്പുള്ളെന്തിനാ എന്നെ കണ്ടിട്ട് വാലും പൊക്കി ഓടുന്നേ? ഞാനെന്താ പിടിച്ച് തിന്ന്വോ? താഴേ വീണ തൂവല് മാത്രം മതി എനിക്ക് കേട്ടോ.
ഒരാഴ്ച കഴിഞ്ഞാൽ ഇനി നാലാം ക്ലാസ്സിലേക്കാണ്. പുതിയ ക്ലാസും ടീച്ചറും ഒന്നും എനിക്ക് പ്രശ്‌നമല്ല. സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങാണ് പ്രശ്നം. പേര് പറഞ്ഞാല്, ” ഇതെന്ത് പേരാണ്? മലയാളത്തിൽ എങ്ങനെയെഴുതും? ഇംഗ്ലീഷിൽ സ്പെല്ലിംഗ് എന്താ? എന്താ പേരിൻ്റെ അർഥം? തുടങ്ങി ഒരു കോട്ട ചോദ്യങ്ങളാ. പേരിൻ്റെ അർഥം ’തിരഞ്ഞെടുക്കപ്പെട്ടവൾ’ എന്നാണ് എന്ന് എത്ര പറഞ്ഞാലും പിന്നേം കുത്തി ചോദിക്കുന്നവരോട് ഇനി പേര് പേരക്ക എന്ന് പറയണം. അത്ര തന്നെ.
നടന്നു നടന്ന് വടക്കേ പറമ്പിലെത്തി. അവിടന്ന് നാലു മഞ്ചാടിക്കുരു കൂടി വീണു കിട്ടി. അഞ്ചെണ്ണം കൂടി കിട്ടിയാൽ നൂറായി. രാവിലെ എന്നെ ഏകപക്ഷീയമായി പാടി തോൽപ്പിച്ച ആ കള്ളക്കുയിലിനെയെങ്ങാനും കണ്ടോ കേട്ടോ കിട്ടിയാൽ ഒന്നൂടെ വെല്ലുവിളിക്കാമായിരുന്നു. വരട്ടെ നോക്കാം..
അയൽപക്കത്തുള്ള നിമ്മിയും ശീതളും കളിക്കാൻ എത്തുന്നതിന് മുൻപ് രാവിലത്തെ ഭക്ഷണം ഒക്കെ കഴിച്ചു. ഇനി ഇന്നത്തെ കളികൾക്കുള്ള വട്ടം കൂട്ടലാണ്. കഞ്ഞീം കൂട്ടാനും, ടീച്ചർ-കുട്ടി, തൊങ്ങി കളി, ഒളിച്ചുകളി ഒക്കെ മടുത്തു. ഇന്ന് രാവിലെ മുഴുവൻ മൂവർ സംഘത്തിൻ്റെ രാസപരീക്ഷണങ്ങളാണ്. ചെമ്പരത്തിപ്പൂവ് കടലാസിൽ ഉറച്ച് രണ്ടുമൂന്ന് ലിറ്റ്മസ് പേപ്പർ ഉണ്ടാക്കണം. അത് മുക്കി പരീക്ഷിക്കാൻ കുറച്ച് സോപ്പ് വെള്ളം കലക്കി വെക്കണം. ശേഷം സോപ്പ് കുമിള ഉണ്ടാക്കാനുള്ള പപ്പങ്ങാ തണ്ട് ശീതൾ കൊണ്ട് വരും. എന്നിട്ട് ബാക്കി വരുന്ന സോപ്പ് വെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച്… ഓ! അല്ലെങ്കിൽ വേണ്ട, അമ്മ അറിഞ്ഞാൽ പണി ആകും. ഇത്രേം മതി. ഉച്ചയ്ക്ക് ചോറുണ്ടിട്ട് പീടിക കളി. കരിങ്ങാലി ഇല പൊട്ടിച്ച് അടുക്കി കുറച്ച് നോട്ടുകെട്ടുകൾ ഉണ്ടാക്കണം. പീടികക്കാരനോട് പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള കാശാണ് ഈ പറഞ്ഞ ഇല നോട്ടുകൾ. കളിയിൽ പീടികക്കാരൻ ആരാണെന്ന് തർക്കമുണ്ടാവും ഉറപ്പാ. മിക്കവാറും അത് ശീതൾ ആവാനാണ് സാധ്യത. അവളല്ലേലും ഒരു കണക്കപ്പിള്ളയാ. തൽക്കാലം ഇത്രയൊക്കെ മതി. വൈകുന്നേരം വരെ കളിക്കാൻ ഉള്ളതായി. സന്ധ്യയ്ക്ക് അമ്മ തിരിച്ച് വരുന്നതിന് മുൻപ് കുളിച്ചു മിടുക്കിയായി അമ്മൂമ്മയ്ക്കൊപ്പം ഞാനൊന്നുമറിഞ്ഞില്ലേന്ന മട്ടിൽ ഇരിക്കണം. ആഹാ!!
അന്ന് മൊത്തം നല്ല രസമായിരുന്നു. ഇടയ്ക്ക് പഴുത്ത മാങ്ങാ വീണപ്പോ ഞങ്ങളെല്ലാം മത്സരിച്ച് ഓടി പെറുക്കിയെടുത്തു തിന്നു. വൈകിട്ട് പറമ്പിലെ കുളത്തിൽ കാലിട്ടിരുന്നു കഥാപുസ്തകം വായിച്ചു. സന്ധ്യയ്ക്ക് മുന്നേ കളിയൊക്കെ കഴിഞ്ഞു നേരത്തെ പറഞ്ഞപോലെ കുളിച്ചു മിടുക്കിയായി അമ്മൂമ്മയ്ക്കൊപ്പം ഇരുന്നു നോട്ട്ബുക്കിൽ തൂവലുകൾ ഒട്ടിച്ച് നിൽക്കുമ്പോൾ പുറത്ത് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം.
എന്തായാലും അമ്മയാവില്ല. അമ്മ കതകിൽ തട്ടി വിളിക്കില്ല. പേര് വിളിച്ച് തുറക്കാൻ പറയാറേയുള്ളൂ. ജനലിലൂടെ നോക്കിയപ്പോ അമ്മേടെ പ്രായം ഉള്ള വെളുത്തു മെലിഞ്ഞ ഒരു സ്ത്രീയാണ്. സാരിയാണ് വേഷം.
“മോളെ, വാതിൽ തുറക്ക്, അമ്മൂമ്മയില്ലേ?” എന്ന് എന്നോട് അവര് ചിരിച്ചോണ്ട് ചോദിച്ചു.
അകത്തുകയറി ആ ആൻ്റി നേരെ അമ്മൂമ്മയുടെ അടുത്തെത്തി കയ്യിൽ ഉണ്ടായിരുന്ന കവർ ഏൽപ്പിച്ചു എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. എനിക്ക് രണ്ട് ചോക്ലേറ്റും തന്ന് ഇറങ്ങാൻ നേരം എൻ്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു,
” ആൻ്റിടെ കല്ല്യാണമാ ഈ ഞായറാഴ്ച്ച. മോള് അമ്മേം കൂട്ടി എന്തായാലും വരണം “.
അപ്പൊ കല്യാണക്കുറിയാണ് അമ്മൂമ്മയുടെ കൈയിൽ.
“അമ്മൂമ്മേ, അതൊന്നു നോക്കട്ടെ”
എന്ന് ഞാൻ പറഞ്ഞു നോക്കി. പക്ഷേ,
“ഇത് ഇംഗ്ലീഷിലാ. നീ മലയാളം മീഡിയം അല്ലേ. ഇംഗ്ലീഷ് വായിക്കാൻ അറിയില്ലല്ലോ!!”
എന്ന് പറഞ്ഞു ആ പഴയ പത്താം ക്ലാസ്റ്റുകാരി എന്നെ ആക്ഷേപിച്ച് പറഞ്ഞു വിട്ടു.
“അതേ അമ്മൂമ്മേ, അടുത്ത കൊല്ലം നാലാം ക്ലാസിൽ എനിക്ക് ഇംഗ്ലീഷൊക്കെ പഠിക്കാനുണ്ട്. ഇംഗ്ലീഷ് മണി മണിപോലെ പഠിച്ചിട്ട് ഞാനൊരു വരവുണ്ട്. ഇതിനുള്ള മറുപടി അന്ന് പറഞ്ഞോളാം”
എന്നെനിക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷേ അമ്മൂമ്മയുടെ മുന്നിൽ ഞാനൽപ്പം നല്ല കുട്ടിയാണ്. എന്നോട് അധികം സംസാരിക്കാറില്ലെങ്കിലും വല്ലപ്പോഴും രണ്ട് കഥ പറഞ്ഞു തരുന്ന ആളല്ലേ. അത് കൊണ്ട് തൽക്കാലം വെറുതെ വിട്ടിരിക്കുന്നു. ചേട്ടൻ ഉണ്ടായിരുന്നേൽ വായിച്ചു തന്നേനേ. ചേട്ടൻ ഇനി അടുത്ത കൊല്ലം കോളേജിലേക്കാ.
അമ്മ വന്നതും നടന്നതൊക്കെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കേൾപ്പിച്ചു. കല്യാണക്കുറി കണ്ടിട്ട് ഈ അമ്മയെന്താ ചെറുതായി ചിരിക്കണേ.
“ആരാണമ്മേ വന്നത്?”
എനിക്ക് അറിയാൻ ധൃതിയായി.
“ഓ! അതോ? അതൊക്കെ വലിയ കഥയാ. പിന്നെ പറയാം. എനിക്ക് ഇപ്പോ സമയമില്ല. കുറച്ച് പണിയുണ്ട് അടുക്കളേല്”
” വേണ്ട, വേണ്ട. ഇപ്പോ തന്നെ പറയണം. ഇന്നിനി വേറെ കറി ഒന്നും വെക്കേണ്ട. ഇത് അറിഞ്ഞിട്ട് തന്നെ കാര്യം.”
കുറച്ച് കഴിഞ്ഞ് എൻ്റെ ശല്യം സഹിക്കവയ്യാതെ അമ്മ പറഞ്ഞു തുടങ്ങി.
“ആ ആൻ്റി നിൻ്റെ അപ്പച്ചൻ്റെ കൂടെ പണ്ട് ജോലി ചെയ്തിരുന്നതാ. അപ്പച്ചൻ സ്കൂളിലൊക്കെ നന്നായി പഠിക്കുമായിരുന്നു. പത്താം ക്ലാസ് ഫസ്റ്റ്ക്ലാസിൽ പാസ്സായി ഒന്നു രണ്ട് കൊല്ലം കഴിഞ്ഞപ്പോ തന്നെ ടെലിഫോൺ എക്സ്ചേഞ്ചിൽ ട്രങ്ക് കോൾ ഓപ്പറേറ്ററായി ജോലി കിട്ടി. പണ്ട് ദൂരേയ്ക്ക് ഒക്കെ ഫോൺ ചെയ്യുന്നത് ട്രങ്ക് കോൾ ബുക്ക് ചെയ്തിട്ടായിരുന്നു. കുറെ നാള് കഴിഞ്ഞു അതേ ഓഫീസിൽ ജോലി കിട്ടി വന്നതാ ഈ ആൻ്റി, അതും അപ്പച്ചൻ്റെ തൊട്ടടുത്ത സീറ്റിൽ. രണ്ട് ബിരുദാനന്തര ബിരുദമുള്ള വല്ല്യ പഠിപ്പുകാരി. ജോലി കിട്ടിയിട്ടും വീണ്ടും പഠിച്ചു കൊണ്ടിരിക്കുന്നു. ആദ്യം അൽപ്പം ഗൗരവത്തിൽ ഒക്കെ ആയിരുന്നെങ്കിലും പോകപ്പോകെ രണ്ടാളും നല്ല കൂട്ടായി. കുറച്ച് നാള് കൂടി കഴിഞ്ഞപ്പോ അപ്പച്ചന് തോന്നി പരസ്പരം അറിയാവുന്ന ആളുകളല്ലേ. രണ്ടാൾക്കും കല്യാണം കഴിച്ചാലോ എന്ന്. ഒരിടത്തല്ലേ ജോലി. ഒന്നിച്ച് പോയി വരാം. വിഷയം അവതരിപ്പിച്ചപ്പോ അപ്പുറത്ത് തണുപ്പൻ പ്രതികരണം. ആളൊരു ബുദ്ധിജീവി ആണല്ലോ. വേണമെങ്കിൽ വീട്ടിൽ ചോദിച്ചു നോക്കൂ എന്നായി ഒടുവിൽ. വീട്ടിൽ ചെന്ന് ചോദിച്ചപ്പോ ’പിടിച്ചേലും വലതു അളയിൽ’ എന്ന മട്ടിലായി കാര്യങ്ങൾ. ആ വീട്ടിൽ ബന്ധുക്കൾ മുഴുവൻ വക്കീലന്മാർ, ഡോക്ടർമാർ അങ്ങനെ വീടുതന്നെ ചെറിയൊരു സർവകലാശാല. ഒടുക്കം പത്താം ക്ലാസും ഗുസ്തിയുമായി അവിടുന്നു മടങ്ങിയ അപ്പച്ചൻ തൻ്റെ അപ്പനേം അമ്മയേം വീടും നോക്കാൻ പറ്റിയ തനി നാട്ടുമ്പുറത്തുകാരിയായ എന്നെ കെട്ടി. ഈ കഥകളൊക്കെ ആള് തന്നെ എന്നോട് പലപ്പോഴായി പറഞ്ഞിട്ടും ഉണ്ട്. പണ്ട് പെണ്ണ് ചോദിച്ചു പോയി ചമ്മിയ കഥയൊക്കെ പറഞ്ഞു പെങ്ങന്മാരൊക്കെ അപ്പച്ചനെ ഇടയ്ക്കിടയ്ക്ക് കളിയാക്കാറുണ്ടായിരുന്നു. എന്നാലും അവര് പിന്നേം നല്ല കൂട്ടുകാരായി മുന്നോട്ട് പോയി. പക്ഷേ എന്തോ പുള്ളിക്കാരി കല്യാണം ഒന്നും കഴിച്ചില്ല.
നിൻ്റെ ചേട്ടൻ്റെ മാമോദീസായ്ക്ക് ഒക്കെ പുള്ളിക്കാരി വീട്ടിൽ വന്നിരുന്നു. പിന്നേം കുറെ കൊല്ലം കഴിഞ്ഞു നീ ഉണ്ടായ സമയം. കൊച്ചിന് ഒരു നല്ല പേര് കണ്ടു പിടിക്കാൻ അപ്പച്ചൻ ഈ ആൻ്റിയെ ആണ് ഏർപ്പാടാക്കിയത്. പുള്ളിക്കാരി കൊണ്ട് വന്ന പേരുകൾ ഒന്നും അങ്ങോട്ട് ശരിയായില്ല. പലതും അടുത്ത ബന്ധുക്കളുടെ മക്കൾക്കൊക്കെ ഇട്ടിട്ടുള്ള പേരുകൾ. പേര് കണ്ടുപിടിക്കാനുള്ള ജോലി ഏൽപ്പിക്കുമ്പോഴേ അപ്പച്ചൻ മറ്റൊരു കാര്യം പറഞ്ഞിരുന്നു. “നല്ല പേര് കൊണ്ട് വന്നില്ലെങ്കിൽ എൻ്റെ കൊച്ചിന് നിൻ്റെ പേരെടുത്ത് ഇടും” എന്ന്.
മാമോദീസായുടെ അന്നു രാവിലെ കൂടി കൊച്ചിൻ്റെ പേര് എന്താ ഇടുന്നേ എന്ന് ചോദിച്ചവരോടൊക്കെ “ഓ! പേരൊന്നും ആയിട്ടില്ല. തൽക്കാലം വല്ല പുണ്യാളത്തീടെം പേരിടാം” എന്നൊക്കെ അപ്പച്ചൻ നുണ പറഞ്ഞു.
മാമോദീസ കഴിഞ്ഞു പുറത്ത് വന്നപ്പോ പെങ്ങമാരൊക്കെ എന്താ പേര്? എന്താ പേര് ?എന്നായി ചോദ്യം!!
‘ഇലക്ട’ എന്ന പേര് പറഞ്ഞതും എല്ലാവരും കൂടി ഓ….. എന്ന് കോറസ് പോലെ പാടിയത് ഇന്നലെ കേട്ട പോലെ എൻ്റെ കാതിലിപ്പോഴുമുണ്ട് “.
അമ്മ പറഞ്ഞു നിർത്തി.
“പിന്നെ ആൻ്റിയെ അമ്മ കണ്ടിട്ടില്ലേ? ”
“വേറെ എവിടേക്കോ സ്ഥലം മാറ്റം കിട്ടിയതായി പറഞ്ഞതോർക്കുന്നു. അപ്പച്ചൻ മരിച്ചപ്പോ വന്നിരുന്നു. ഒന്നു രണ്ട് കത്തുകൾ പിന്നീട് എൻ്റെ പേരിൽ അയച്ചിരുന്നു. ആശ്രിത നിയമനത്തിൽ ജോലി കിട്ടി ചെന്നപ്പോൾ ഓഫീസിൽ കാണാൻ ഒരിക്കൽ വന്നു. കുറച്ച് നാളായി ഒരു വിവരവും ഇല്ലായിരുന്നു. ഇനി കല്യാണത്തിന് പോകുമ്പോ കാണാല്ലോ.”
അപ്പൊ അതായിരുന്നല്ലേ ഇത് വരെ എന്നെ കുഴപ്പിച്ച എൻ്റെ പേരിൻ്റെ പിന്നിലെ കഥ. അമ്മൂമ്മയുടെ തലയിണയുടെ അടിയിൽ നിന്ന് ഞാനാ കല്യാണക്കുറി എടുത്തു തുറന്നു നോക്കി.
“സുന്ദരി അമ്മൂമ്മേ, ഇനി എന്നെ കളിയാക്കാൻ വരണ്ടാ. സ്വന്തം പേര് വായിക്കാനുള്ള ഇംഗ്ലീഷൊക്കെ എനിക്കറിയാം”.
ക്ഷണക്കത്തിൽ വധുവിൻ്റെ സ്ഥാനത്ത് സ്വർണ ലിപികളിൽ എഴുതിയ ആ പേരിൽ ഞാനൊന്നു തൊട്ടു തലോടി തിരികെ വച്ചു.
പിന്നീട് കല്യാണ വിരുന്നിന് ഞാനും അമ്മയും കൂടി പോയി. മുന്തിയ ഒരു ഹോട്ടലിൽ വച്ചായിരുന്നു റിസപ്ഷൻ. ലിഫ്റ്റ് കയറി മുകളിലെ നിലയിൽ എത്തുമ്പോൾ സ്റ്റേജിൽ മദ്ധ്യവയസ്കരായ വധൂവരന്മാരെ കാണാം. ചെറുപ്പക്കാരുടെ വിവാഹ സൽക്കാരങ്ങളിൽ മാത്രം പങ്കെടുത്തിട്ടുള്ള എനിക്കത് ഒരു പുതുമയായിരുന്നു. പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ ആൻ്റിയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പഴയ സഹപ്രവർത്തകനായ ജോബോയിയുടെ മകളെ അന്നവർ ചേർത്തുനിർത്തി ഫോട്ടോ എടുത്തതൊക്കെ എനിക്കോർമ്മയുണ്ട്.
അതിൽപ്പിന്നെ ഞാൻ ആൻ്റിയെ കണ്ടിട്ടില്ല. ജോലി രാജിവച്ച് ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി എന്നറിഞ്ഞു. അവർക്ക് മക്കളൊന്നും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഭർത്താവ് മരണപ്പെട്ടു, നാട്ടിൽ തിരിച്ചെത്തിയെന്നും അറിഞ്ഞു. ഇപ്പൊ എഴുപത്തിയഞ്ച് വയസ്സിനടുത്ത് പ്രായമുണ്ടാകും അവർക്ക്. സ്വന്തമായി വീടൊക്കെ വച്ച് സ്വസ്ഥമായി താമസിക്കുന്നുണ്ട് എവിടെയോ. എങ്കിലും ആ രണ്ട് തവണയല്ലാതെ മൂന്നാമതൊരിക്കൽ കൂടി ഞാൻ കണ്ടിട്ടില്ല എൻ്റെ പേരുള്ള ആ ആൻ്റിയെ. അന്ന് അമ്മ പറഞ്ഞതൊക്കെയും മുഴുവൻ മനസ്സിലാക്കാൻ എനിക്ക് ഒരുപാട് വർഷങ്ങൾ വേണ്ടി വന്നു. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഞാൻ പഴയ കാര്യങ്ങളൊക്കെ അമ്മയോട് തിരക്കാറുണ്ട്. വെറുതെ..
’ഒരു പേരിലെന്തിരിക്കുന്നു’ എന്നല്ലേ പൊതുവേ പറയാറ്. ചിലപ്പോഴൊക്കെ ഒരു പേരിന് ഇങ്ങനെ ഒത്തിരി കഥകൾ പറയാനുണ്ടാകും…


24 Comments
Very nice 👍
Thank you 🙏
ആദ്യം മുതൽ തന്നെ എന്നെ ഒത്തിരി ആകർഷിച്ച പേരാണ് ഇലക്ട……. ഇതെവിടെ നിന്നായിരിക്കും കിട്ടിയതെന്ന് ആലോചിച്ചിട്ടുണ്ട്….. പേരിൻ്റെ പിന്നിലെ കഥ എത്ര സരസമായി എഴുതി….. അഭിനന്ദനങ്ങൾ പ്രിയ ഇലക്ട💐❤️
Thank you so much ചേച്ചീ.. 😊🥰😍🙏
മനസ്സു നിറച്ച എഴുത്ത്.. 👍🥰🥰 ❤️
കുട്ടിക്കാലത്തെ മറന്നു പോയ പല ഓർമ്മകളിലേക്കും ഒരു വട്ടം കൂടി വഴി നടത്തിച്ച ഹൃദ്യമായ എഴുത്ത്..
ഈ വെറൈറ്റി പേര് വന്ന വഴി അതാണല്ലേ… ☺️
Thank you sanja🙏🥰😍
ആഹാ…. നല്ല തമാശ…
കുറേ നഷ്ടസ്വർഗങ്ങളും
😄 thank you 🙏🥰
മഞ്ചാടിക്കുരു പെറുക്കൽ, കഥാപുസ്തകം വായിക്കൽ, പണ്ടു കാലത്തെ ഒഴിവു ദിനങ്ങൾ ഒരിക്കൽ കുടി ഓർമ്മപ്പെടുത്തിയതിന് നന്ദി എഴുത്തുകാരി💕💕 നല്ല കഥ
Thank you 🙏❣️😍
മഞ്ചാടി കുരു പെറുക്കൽ, കഥാപുസ്തകം വായിക്കൽ നന്ദി എഴുത്തുകാരി പഴയ കാല ഒഴിവുദിനങ്ങൾ ഒരിക്കൽ കുടി ഓർമ്മിപ്പിച്ചതിന്
ഈ മനോഹരമായ പേരിന്റെ പിന്നിലുള്ള കഥ അതിലും മനോഹരമായി അവതരിപ്പിച്ചു.
❤️👌
Thank you 🙏😊😍
ഒരു പേരിൽ എന്തിരിക്കുന്നു അല്ലേ. പക്ഷേ ഈപേരിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട് അല്ലേ.നന്നായി ബാല്യകാല സ്മരണകൾ എഴുതി.
Thank you ചേച്ചി 🥰
പേരിനു പിന്നിലെ രഹസ്യം ഇപ്പോഴല്ലേ പിടി കിട്ടിയത്. മനോഹരമായ ബാല്യകാലത്തിൻ്റെ നേർച്ചിത്രവും നൽകിയ രസകരമായ അവതരണം❤️👍
Thank you ചേച്ചി 🥰🤞❤️
Dear Electa,
ഇത് വെറും ഒരു കഥയല്ല, ജീവിത കഥയാണ്. തൊട്ടടുത്ത് അറിയാവുന്നത് സരളമായി breathtakingly narrated. വളരെ സന്തോഷം മോളെ. Keep going. എല്ലാവിധ ആശംസകളും.
വളരെ സ്നേഹത്തോടെ
Harwin ചേട്ടൻ
Thank you so much 🙏🥰
കുട്ടിക്കാലത്തെ രസമുള്ള അവധിക്കാല കളികളും പേരിൻ്റെ പിന്നിലെ കഥയും അസ്സലായി ഇലക്ട’♥️👌🌹
Thank you ചേച്ചി 🥰🥰
അപ്പൊ അങ്ങനെയാണല്ലേ.ഈ പേര് വന്നത്….. പേര്വാ പോലെ തന്നെ എഴുത്തും രസമുണ്ടായിരുന്നു… 😍
പേരിനു പിന്നിലെ രഹസ്യം നല്ല രസമായി പറഞ്ഞു ഇലക്ട . ഇഷ്ടമായി.👌👌👏👏👏❤️❤️
Thank you ചേച്ചി 🥰😊🤗