ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ ഉമ്മറത്ത് കുട്ടികളുടെ കലിപില ശബ്ദം. ഒരു സ്ത്രീയുടെ ശബ്ദവും കേൾക്കുന്നു, വേഗം വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നു കുട്ടികളുമായി ഒരു സ്ത്രീ. കണ്ടപ്പോൾ തന്നെ മനസ്സിലായി തമിഴ്നാട്ടുകാരി ആണെന്ന്. തന്നെ കണ്ടതും അവൾ സങ്കടത്തോടെ കൂടി പറയുവാൻ തുടങ്ങി.
“ഞാൻ രണ്ടു നാളായി യതുവും ശാപ്പിടലെ. എനക്ക് പശിക്കത് അമ്മ. ഏതാവതു കൊടുങ്കോ”
സങ്കടം തോന്നി ഈ ചെറുപ്രായത്തിൽ തന്നെ മൂന്നു കുട്ടികൾ അവളോട് ചോദിച്ചു ഉങ്ക നാട് എങ്കെ….? മൈലാപ്പൂർ അവൾ പറഞ്ഞു പിന്നീട് അവൾ പറഞ്ഞത് കേട്ട് സഹിക്കാൻ കഴിഞ്ഞില്ല. അവരുടെ നാട്ടിൽ വെള്ളപ്പൊക്കം അതിൽ അവരുടെ വീട് ഒലിച്ചു പോയി കണവൻ ഇരന്തു പോച്ച് അമ്മ. അവൾ അതും പറഞ്ഞ് പൊട്ടി പൊട്ടി കരഞ്ഞു, എന്ത് പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ അവളുടെ കയ്യിൽ ഇരുന്ന കുട്ടി ഉച്ചത്തിൽ നിലവിളിച്ചു, അവൾ കുട്ടിയെ മുലയൂട്ടി പക്ഷേ കുട്ടിയുടെ നിലവിളി നിന്നില്ല മുലപ്പാൽ ഇല്ലാത്തതുകൊണ്ട് ആകാം കുട്ടി കരച്ചിൽ നിർത്താത്തത് എന്ന് തോന്നി. അടുക്കളയിലേക്ക് നടക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ അനുഭവപ്പെട്ടത്, വിശന്നു വലഞ്ഞു വന്ന ആ പിഞ്ചു കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഓർത്തുപോയി…. ഇത്രയും കാലം വരെ കാത്തിരുന്നിട്ടും തനിക്കൊരു കുഞ്ഞിക്കാൽ കാണാൻ സാധിച്ചില്ല. സ്വത്തും പദവിയും എല്ലാം ഉണ്ടായിട്ട് എന്ത് കാര്യം അമ്മ ആവുക എന്നുള്ളത് ഒരു ഭാഗ്യം തന്നെയാണ്. പാത്രം നിറയെ ചോറും കറികളും വെള്ളവും ഒക്കെയായി ഉമ്മറത്ത് ചെന്നപ്പോൾ തൻ്റെ കർക്കശക്കാരനായ ഭർത്താവ് അവരെ ഓടിച്ചു വിടാൻ തുടങ്ങുകയായിരുന്നു.
അദ്ദേഹം ദേഷ്യത്തിൽ പറയാൻ തുടങ്ങി. “നീ പത്രം ഒന്നും വായിക്കുന്നില്ല ഇവറ്റകളെ ഒന്നും വീട്ടിൽ കയറ്റരുത്. ഇവരുടെയൊക്കെ പിന്നിൽ വേറെ ആളുകൾ കാണും നമ്മളെ പറ്റിച്ച് എല്ലാം കൊണ്ടുപോകും. നീ ആ ചോറ് കൊടുത്തിട്ട് അവറ്റകളെപറഞ്ഞു വിടാൻ നോക്കൂ. നിൻ്റെ സൽക്കാരം ഒക്കെ മതി”
ദേഷ്യം ഉള്ളിൽ ഇരച്ചു കയറിയെങ്കിലും ഒന്നും മിണ്ടാതെ അവർക്ക് ഭക്ഷണം കൊടുത്തു. അദ്ദേഹം എന്തൊക്കെയോ പുലമ്പി കൊണ്ട് തൊടിയിലേക്ക് നടന്നു പോയി. പെട്ടെന്ന് തന്നെ ഞാൻ മുറിക്കുള്ളിൽ കയറി അവർക്ക് വേണ്ട പുതപ്പും വസ്ത്രങ്ങളും ഒക്കെ കൊടുത്തു അവരെ പറഞ്ഞയക്കാൻ ഒരുങ്ങുമ്പോൾ ആ പെൺകുട്ടി ചോദിച്ചു,
“അഭയാർത്ഥി ക്യാമ്പ് ഉണ്ടല്ലോ അത് എവിടെയാണന്ന് അറിയാമോ…..?”
റെയിൽവേ സ്റ്റേഷന്റെ അടുത്ത് എവിടെയോ ഒരു അഭയാർത്ഥി ക്യാമ്പ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. സ്ഥലം പറഞ്ഞുകൊടുത്തു അവർ പോയിക്കഴിഞ്ഞ് സന്ധ്യാദീപം കൊളുത്തുമ്പോഴും അത്താഴം വിളമ്പുമ്പോഴും ഒക്കെ മനസ്സ് അസ്വസ്ഥമായിരുന്നു. രാത്രിയിൽ വളരെ സങ്കടത്തോടും അല്പം പേടിയോടും കൂടി അദ്ദേഹത്തോട് മെല്ലെ ചോദിച്ചു.
“നമ്മുടെ തെക്കേമറ്റത്തുള്ള ചെറിയ വീട് വെറുതെ കിടക്കുകയല്ലേ?”
“ങും.. അതിന്?” അദ്ദേഹം ദേഷ്യത്തിൽ ചോദിച്ചു.
“ഇന്ന് വന്നവർക്ക് അവിടെ അഭയം കൊടുത്താലോ? അവൾ തൊടിയിലെ കാര്യങ്ങളൊക്കെ നോക്കിക്കൊള്ളും, എന്നെ വീട്ടിലും സഹായിക്കുമോ എന്ന് ചോദിക്കാം”
അദ്ദേഹം കുറെ നേരത്തെ ഒന്നും മിണ്ടിയില്ല. പിന്നീട് മൗനം ഭേദിച്ചു.
“അതിന് അവരെ എവിടെ പോയി കണ്ടു പിടിക്കും…?”
ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു അഭയാർത്ഥി ക്യാമ്പിൽ കാണുമെന്ന്. നമുക്ക് അവിടെ വരെ പോയി നോക്കാം. ആദ്യമായി താൻ പറഞ്ഞത് ഒന്ന് കേൾക്കാൻ അദ്ദേഹം തയ്യാറായി. അതിൽപ്പരമൊരു സന്തോഷം വേറെ ഉണ്ടായിട്ടില്ല. ഉടൻതന്നെ ക്യാമ്പിലേക്ക് തിരിച്ചു, അവിടെ മുഴുവനും അന്വേഷിച്ചിട്ടും അമ്മയെയും മക്കളെയും കാണാൻ കഴിഞ്ഞില്ല. നിരാശയോടെ കൂടി തിരികെ പോരുമ്പോൾ വിഷമം തോന്നി. മൂന്നു കുട്ടികളുടെയും കൊണ്ട് അവർ എങ്ങോട്ടോ പോയി. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡ് ബസ്റ്റാൻഡ് എന്ന് വേണ്ട എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചു കണ്ടില്ല. അങ്ങനെ അതീവ ദുഃഖത്തിൽ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
പിറ്റേന്ന് പുലർച്ചെ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു നിൽക്കുമ്പോൾ മനസ്സ് മുഴുവനും ആ അമ്മയും മക്കളും ആയിരുന്നു. രാവിലെചെടിക്ക് നനക്കാനായി ഇറങ്ങി. അപ്പോൾ വെറുതെ അവർക്കായി കൊടുക്കാം എന്ന് ഉദ്ദേശിച്ച വീട്ടിലേക്ക് കണ്ണുകൾ ഉടക്കി നിന്നു. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം എന്നെ ഇപ്പോഴും വേട്ടയാടുന്നു.
രചന: ശ്രീകുമാരി, ശ്രീകോവിൽ, ആലപ്പുഴ.


2 Comments
Thank you dear
നല്ല കഥ. സഹാനുഭൂതിയുള്ളവർ ഈ ഭൂമിയിൽ ഇനിയും ബാക്കിയുണ്ടല്ലോ.
👏👍❤️