അവസാനത്തെ രോഗിയെ പരിശോധിക്കുമ്പോൾ ഡോക്ടറുടെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു. സമയം 11. 10. നാളെ രാവിലെ 9 ന് തിരുവല്ലയിലെ സെൻ്ററിലെത്തണം. 120 കി മീ. ഡോക്ടർ നെടുവീർപ്പിട്ടു.
സിസ്റ്റർ മുന്നിലേക്ക് നീക്കി വെച്ച റിപ്പോർട്ടു കണ്ടപ്പോഴാണ് രാവിലെ സ്വന്തം ചോര കുത്തി പരിശോധനക്കു കൊടുത്തിരുന്ന കാര്യം ഓർത്തത്. ഞെട്ടലോടെ റിപ്പോർട്ടിലേക്ക് ഒന്നുകൂടി നോക്കി. ഉപവാസപ്പഞ്ചസാര 115mg. രണ്ട് ദോശയും ഇച്ചിരി സാമ്പാറും കഴിച്ചതിനു ശേഷമുള്ളത് 160mg. ശാലിനി വീട്ടിൽ നിന്ന് തന്നയച്ച കട്ട് ഫ്രൂട്ട്സ് കഴിക്കാഞ്ഞതു സമയമില്ലാഞ്ഞിട്ടാണ്. അതും കൂടി കഴിച്ചിരുന്നെങ്കിലോ! സ്ഥലത്തെ ഒരു ദിവ്യനും ഭാര്യയും അതിരാവിലെ ചോരയും കുത്തിക്കൊടുത്തിട്ട് അക്ഷമരായി അതിനകം ഡോക്ടറെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഭക്ഷണ ശേഷമുള്ള ചോര എടുക്കാൻ കഴിഞ്ഞതു തന്നെ ശോശാമ്മ സിസ്റ്ററിൻ്റെ ശുഷ്ക്കാന്തി കൊണ്ടാണ്. അതിനു പിന്നിൽ സിസ്റ്ററിനെ നിരന്തരം വിളിച്ച് ഓർമ്മിപ്പിക്കുന്ന ശാലിനിയുടെ സുന്ദരമായ കൈകളുമുണ്ടെന്നറിയാം. അതോർത്തപ്പോഴാണ് ശാലിനിയെ അകമഴിഞ്ഞൊന്ന് ചേർത്തു പിടിച്ചിട്ടെത്ര നാളായി എന്നോർത്തത്.
അക്കൗണ്ട്സിലെ അജയ് അന്നത്തെ വരവു ചിലവ് കണക്കിൻ്റെ സംക്ഷിപ്ത രൂപം അയച്ചിട്ടുണ്ടാവും. അതൊന്നു കയറി നോക്കിയതോടെ എല്ലാ നിരാശകൾക്കും മീതെ അറിയാതൊരു ചെറു പുഞ്ചിരി വിരിഞ്ഞു. Break even പിന്നിട്ട് സെൻ്റർ വളരുകയാണ്. കൊച്ചി, തിരുവല്ല ക്ലിനിക്കുകളും നല്ല ലാഭത്തിലാണ്. ചെറിയ ആശുപത്രികൾ പലതും പൂട്ടിപ്പോകുന്ന കാലത്ത് തൻ്റെ ഡെഡിക്കേഷനും ശാലിനിയുടെ പ്രാർത്ഥനയുമാകും ഈ ലക്ഷ്മീ കടാക്ഷത്തിനു പിന്നിൽ.
പക്ഷേ 47 വയസ്സിൽ ആർക്കും, പ്രത്യേകിച്ച് ഒരു ഡോക്ടർക്ക് ഒട്ടും അഭിലഷണീയമല്ലാത്ത പത്തോളജി റിപ്പോർട്ടാണ് മുന്നിൽ. പ്രമേഹമെന്ന മഹാസമുദ്രത്തിലേക്ക് കാൽ നടയാത്ര തുടങ്ങിക്കഴിഞ്ഞു. സൂക്ഷിച്ചില്ലെങ്കിൽ അത് പതിയെ കാറും വിമാനവുമൊക്കെ പിടിക്കും. തൻ്റെ പാരമ്പര്യം, പൊങ്ങച്ചം പറയാൻ മാത്രമല്ല രോഗങ്ങളുടെ കാര്യത്തിലും മെച്ചമാണ്. വൈകാതെ ആസ്പിരിൻ എടുത്തു തുടങ്ങണം. ഹൃദയാരോഗ്യത്തെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ട സമയമായി. ഇനിയും ഒരു പത്തിരൂപത്തഞ്ച് കൊല്ലം കൂടിയെങ്കിലും രോഗികളെ നോക്കിയാലേ പഠിച്ചതും പാടുപെട്ടതുമൊന്നും പാഴായില്ല എന്ന സമാധാനത്തോടെ ഇവിടം വിട്ടു പോകാനാകൂ. കിട്ടുന്ന കാശ് വലിയൊരു സന്തോഷമാണെങ്കിലും അതിനപ്പുറം പാതിരാവോളം തന്നെ കാത്തു കിടക്കുന്ന രോഗികളാണ് ഊർജ്ജം. അവരില്ലെങ്കിൽ താനില്ല! അഞ്ചാറു കൊല്ലം കൊണ്ട് സെൻ്ററുകളെല്ലാം പടർന്നു പന്തലിച്ചോളും. വിവേകിന് പഠിച്ചിറങ്ങിയിട്ട് അതെല്ലാം മുന്നോട്ടു കൊണ്ടു പോകുന്ന പാടേയുളളൂ
അവനു പക്ഷേ മെഡിക്കൽ ഫീൽഡിലേക്കൊരു താല്പര്യം കാണുന്നില്ല. അതാണ് പ്രശ്നം. എൻട്രൻസ് ക്ലിയർ ചെയ്യുമെന്നു തോന്നുന്നുമില്ല. അതിന് ഈ പഠിത്തമൊന്നും പോര. സാരമില്ല കാശു കൊടുത്തു വാങ്ങാം. ഇതെല്ലാം അന്യാധീനമാകാതെ നോക്കണ്ടേ. ശാലിനിയും ഇതിനോട് മുഖം തിരിച്ചു നിൽക്കുന്നതാണ് പ്രശ്നം. അമ്മമാരല്ലേ പ്രാക്ടിക്കലായി ചിന്തിച്ച് പറഞ്ഞു മനസ്സിലാക്കി ഇതിലേക്ക് കൊണ്ടുവരേണ്ടത് ! ശാലിനി എന്താണോ ഇക്കാര്യത്തിൽ ഇങ്ങനെ!
സിസ്റ്റർ പതിയെ തല നീട്ടി.
“സർ, ഒരു ഹസ്ബെൻ്റും വൈഫും വന്നിട്ടുണ്ട്. രാവിലെ ഫാസ്റ്റിങ്ങിൽ ബ്ലഡും കൊടുത്തിട്ട് ദൂരെ എവിടോ പോയിട്ട് ഓടിക്കിതച്ചു വന്നതാ. അജയുമായിട്ട് ഗുസ്തി പിടിക്കുന്നു. നാളെ അവർക്ക് തായ്ലൻഡിന് ടൂറു പോകണമത്രേ. അതിനു മുമ്പ് കണ്ടിട്ട് പോകാനാ. എന്തു വേണം സർ?” ഡോക്ടർക്കു കലി വന്നെങ്കിലും, സ്വന്തം സ്ഥാപനമായിപ്പോയില്ലേ!
67 കാരൻ ഭർത്താവും 62 കാരി ഭാര്യയും കടന്നു വന്നപ്പൊഴേ ഡോക്ടർക്ക് അവരെ ഓർമ്മ കിട്ടി. ഭർത്താവ് ഷുഗർ ഫാക്ടറിയും ഭാര്യ പ്രഷർ ഫാക്ടറിയും. ഡോക്ടറെ അനുസ്സരിക്കില്ലെന്ന കാര്യത്തിൽ രണ്ടാളും കട്ടക്കു നിൽക്കും. ഭർത്താവ് മരുന്നുകൾ കൃത്യമായി കഴിക്കും പക്ഷേ മധുരവും മറ്റല്ലാ ആഹാരവും അതിനൊപ്പം അളവില്ലാതെ കഴിക്കും. ഭാര്യ സ്ലിം ബ്യൂട്ടിയാണ്. ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ. ഒപ്പം മരുന്നും അങ്ങനെ തന്നെ. രണ്ടു നേരമെന്നു പറഞ്ഞാൽ പ്രഷറിൻ്റെ മരുന്നൊക്കെ ഒരു നേരം കഷ്ടിച്ചു കഴിക്കും.
ഇല്ലാത്ത ഊർജ്ജവും ചിരിയും വരുത്തി ഡോക്ടർ അവരോടിരിക്കാൻ പറഞ്ഞു. ഭർത്താവ് തായ്‌ലൻഡ് യാത്രയുടെ വിവരണം തുടങ്ങി. ഡോക്ടർ പതിയെ റിപ്പോർട്ടിലേക്ക് ഊളിയിട്ടു. HbA1c എട്ടിലെത്തി നിൽക്കുന്നു. ഡോക്ടർക്കാകെ മുഷിഞ്ഞു. ആറു മാസം മുമ്പ് 6. 9 വരെ എത്തിച്ചതാണ്. ഒന്നാമത് നല്ല ഒബിസിറ്റി. ഇനിയിപ്പോൾ ഇൻസുലിനെല്ലാം കൂട്ടണം. അതിൻ്റെ മാറ്റം നോക്കണം. FBS 185 ഉണ്ട്. മെഡിക്കൽ ഹിസ്റ്ററി പ്രകാരം ആളുടെ പാരമ്പര്യവും അത്ര വെടിപ്പല്ല. അച്ഛൻ 49-ാം വയസ്സിൽ ഹൃദ്രോഗം വന്ന് മരിച്ചതാണ്. മൂത്ത സഹോദരനും ബൈപാസ് കഴിഞ്ഞയാളാണ്. ഒരു കാർഡിയോളജി കൺസൽറ്റേഷൻ കൂടിയേ തീരൂ.
നാളെത്തെ യാത്ര മാറ്റി വെച്ചു കൂടേ? എന്നൊന്നു ചോദിച്ചതേ രണ്ടാളും ചാടി വീണു. എന്തു പറഞ്ഞിട്ടും രക്ഷയില്ല. തായ്ലൻഡ് കാണാതെ ഇനി അടങ്ങില്ല. ഒടുവിൽ, ഇൻസുലിൻ കൂട്ടാതെ തരമില്ല എന്നായി ഡോക്ടർ. മടങ്ങി വന്നിട്ടേ പറ്റൂ എന്ന് രണ്ടാളും ഒറ്റശ്വാസത്തിൽ. ഇപ്പോൾ കൂട്ടിയാൽ യാത്രക്കിടയിൽ ക്ഷീണം വരുമത്രേ. ക്ഷമയുടെ കാര്യത്തിൽ അഗ്രഗണ്യനാണ് ഡോക്ടർ. അകത്ത് കലിപ്പ് ഓളം വെട്ടുമ്പോഴും ചിരിക്കാനും നന്നായി പെരുമാറാനുമുള്ള പ്രത്യേക സിദ്ധി തന്നെയുണ്ട്. പക്ഷേ ഇവിടെ ചെറുതായൊന്നു പിഴച്ചു. മരുന്ന് എഴതുന്നതിനിടയിൽ മടുപ്പോടെ ചെറിയൊരു സ്വഗതം.
” ജീവിച്ചിരിക്കേണ്ടത് നിങ്ങളുടെ ആവശ്യം. പറയുന്ന പോലെ മെഡിസിനൊക്കെ എടുത്താൽ കുറേക്കൂടി ജീവിക്കാം. ”
എവിടുന്നാണീ മുരൾച്ചയെന്ന് അതിശയിച്ച് തലയുയർത്തിയ ഭിഷഗ്വരൻ കണ്ടത്, വെളുത്ത് മെലിഞ്ഞ് ദുർബ്ബല ഭാവത്തോടെ കാണാറുള്ള ആ സ്ത്രീ സട കുടഞ്ഞുണരുന്നതാണ്.
അവർ കടുപ്പിച്ച് നോക്കി ചോദിച്ചു.
“ഈ മരുന്നെല്ലാം വാരിക്കഴിച്ചാൽ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ? ഞങ്ങള് പോയി തിരിച്ചു വരുന്നതിനകം ഡോക്ടർ വല്ല വണ്ടിയും മറിഞ്ഞ് മരിക്കത്തില്ലെന്ന് ഉറപ്പ് പറയാൻ പറ്റുമോ?”
ഡോക്ടർ ഞെട്ടിയിട്ട് സ്വയം പറഞ്ഞു.
“ഡേയ്, ഒന്നുകിൽ കരിയറിൻ്റെ തുടക്കം മുതലേ ദേഷ്യക്കാരൻ എന്ന പേരു സമ്പാദിക്കണം. രോഗിയെ പുച്ഛഭാവത്തിൽ നോക്കി, മിണ്ടുന്നതിനു മുന്നേ ചാടിക്കടിച്ച്, അങ്ങനൊരു ഇമേജ് ബിൽഡ് ചെയ്യണം. ഇത് വരുന്നതിനേം പോന്നതിനേം എല്ലാം നോക്കി ചിരിച്ചു കാണിച്ചിട്ട് ഇനിയിപ്പോ മൊടയും കൊണ്ടു ചെന്നാൽ ഇതു പോലത്തെ തള്ളമാര് പിടിച്ചു വിഴുങ്ങും ”
തണുപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ഭർത്താവിനെ അവഗണിച്ച് നീറുപോലെ നിൽക്കുന്ന സ്ത്രീയെ നോക്കി തൻ്റെ വിഖ്യാതമായ പുഞ്ചിരി പുറത്തെടുത്ത് ഡോക്ടർ പറഞ്ഞു.
“പോയി enjoy ചെയ്തു വരൂ. നമുക്കെല്ലാം ശരിയാക്കാം”
അവർ ഉടനെ അടങ്ങി. ഭർത്താവ് ക്ഷമ പറഞ്ഞ് മെഡിക്കൽ റെക്കോർഡ്സ് വാങ്ങുമ്പോൾ അവർ കൂളായി പറഞ്ഞു.
“ഓ അതു ഞാൻ തമാശ പറഞ്ഞതാന്ന് ഡോക്ടർക്കറിയത്തില്ലിയോ. അതിന് ക്ഷമയൊന്നും വേണ്ട. അല്ലിയോ ഡോക്ടറേ ?”
ഗുഡ്നൈറ്റ് പറഞ്ഞ് അവരിറങ്ങുമ്പോൾ സമയം 11. 40. ഡോക്ടർ വണ്ടിയിൽ കടന്നിരുന്ന് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ പെട്ടന്നൊരു ഭയം. ആ സ്ത്രീയുടെ വാക്കുകൾ! എത്ര ക്ഷീണിച്ചാലും വീട്ടിലേക്ക് സ്വയം വണ്ടിയോടിക്കുന്നതാണ് ശീലം. ഡോർ തുറന്നു പുറത്തിറങ്ങി, സെക്യൂരിറ്റിയോടു പറഞ്ഞു
“നല്ല സുഖം തോന്നുന്നില്ല. ഒരു ഊബർ വിളിക്കൂ. ”
അയാൾ പരിഭ്രമിച്ചെന്നുതോന്നി. ചെറിയൊരു തലവേദന, വേറൊന്നുമില്ല എന്നു പറഞ്ഞ് വെറുതേ ആശുപത്രി മുറ്റത്തു കൂടിയൊന്നു നടന്നു.
ചെറിയ തണുപ്പ്. നല്ല സുഖമുള്ളൊരു കാറ്റ്. തെളിഞ്ഞ നിലാവ്. ഡോക്ടർ കാലങ്ങൾക്കു ശേഷം ആകാശവും അതിലൊരു ചന്ദ്രനെയും കണ്ടു. ഇന്നു ഫുൾ മൂൺ ഡേ ആണോ എന്നു സന്ദേഹിച്ചു. ചന്ദ്രനെ കണ്ട് അങ്ങനെയൊന്നു സംശയിച്ചിട്ട് കാലമെത്രയായി എന്നോർത്തു. ചന്ദ്രികയിൽ ഇങ്ങനെ കുളിർന്നു നിന്നത് എത്ര നാൾ മുമ്പാണ് ! കൈകൾ ഇരുവശത്തേക്കും വിടർത്തി. ആകാശത്തെ ഒറ്റ നക്ഷത്രത്തെ നോക്കി അയാൾ ഹൃദയം തുറന്നു ചിരിച്ചു. പെട്ടന്നയാൾ വിവേകിനെ ഓർത്തു. തൻ്റെ ഒരേ ഒരു മകൻ ! അയാൾക്കവനോട് അടങ്ങാത്ത വാത്സല്യം തോന്നി. പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ശാലിനിയെ വിളിച്ചു. ഒറ്റ റിങ്ങിൽ ശാലിനിയുടെ ആശങ്കയുടെ സ്വരം കേട്ടു.
“എന്തു പറ്റി, കഴിഞ്ഞില്ലേ?” ഡോക്ടർ ചിരിച്ചു.
“ഇതാ വരുന്നു. മോൻ ഉറങ്ങിയോ?
“ഇല്ല, അവനു നാളെ എന്തോ test ഉണ്ട്. ”
അയാൾക്കു പിന്നെയും ചിരി വന്നു
“അവനോട് കിടന്നുറങ്ങാൻ പറ”
ശാലിനി കേട്ടതു തെറ്റിയോ എന്നു സംശയിക്കവ ഡോക്ടർ ചോദിച്ചു.
“ശാലൂ പ്ലസ് ടു കഴിഞ്ഞ് അവനെന്തോ പഠിക്കണമെന്നു പറഞ്ഞില്ലേ, അതെന്താ?”
“വിഷ്വൽ കമ്മ്യൂണിക്കേഷൻ” ശാലു പരുങ്ങി.
“ങാ, എന്നാലതിന് നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഏതാന്നൊക്കെ നോക്ക്. ഞാനും അന്വേഷിക്കാം. അവനോട് പറഞ്ഞേക്ക്. ” പത്തു മിനിറ്റിൽ ഞാനെത്തും. ഉറക്കം വന്നു പോയില്ലങ്കിൽ അച്ഛൻ വന്നിട്ടുറങ്ങാമെന്നു പറ. ”
ശാലിനി പേടിച്ചു പോയി.
“സത്യം പറ. എന്തെങ്കിലും പ്രശ്നമുണ്ടോ? വയ്യായ്ക വല്ലോമുണ്ടോ?”
ഒന്നുമില്ല, സമാധാനമായിരിക്കൂ എന്ന് പറഞ്ഞയാൾ ഗേറ്റ് കടന്നു വരുന്ന ഊബർ ടാക്സിക്കടുത്തേക്ക് നടന്നു.
“എന്തു പറ്റി സർ, സുഖമില്ലേ? അകത്തേക്കു വരൂ. പ്രഷറൊക്കെ ഒന്നു ചെക്ക് ചെയ്യാം. വീടു വരെ ഞാൻ കൂടെ വരാം. ” അജയും, ഡ്യൂട്ടി എടുക്കുന്ന ജൂനിയർ ഡോക്ടറുമാണ്.
“ഒന്നുമില്ല ഒരു കുഞ്ഞു തല വേദന. ടാബ്ലെറ്റ് എടുത്തു”
“സർ, തിരുവല്ലയിലെ അപ്പോയിൻ്റ്മെൻ്റ്സ് ക്യാൻസൽ ചെയ്യണോ?”
“ഏയ് അതൊന്നും വേണ്ട. എല്ലാം as usual. ഞാൻ കൃത്യ സമയത്ത് പോകും”
ഡോർ തുറന്ന് ടാക്സിയിലേക്ക് കയറുമ്പോൾ ഡോക്ടർ ഓർത്തു. വിവേകിനെ തനിക്ക് രക്ഷിക്കാൻ പറ്റും. തനിക്കേതായാലും ഇതിൽ നിന്ന് മോചനമില്ല. താനും ഈ തൊഴിലും ഈ മട്ടിൽ പരസ്പരം തെരഞ്ഞെടുക്കപ്പെട്ടു പോയി. തനിക്കു രോഗികളെ രക്ഷിച്ചേ പറ്റൂ!
തന്നെ ദൈവം രക്ഷിക്കട്ടെ!
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


6 Comments
ജോലിയുടെ സമ്മർദ്ദം, മകന്റെ ഭാവി സുരക്ഷിതമാക്കാനുള്ള വ്യഗ്രതയുള്ള അച്ഛൻ ഇതെല്ലാം എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.
ജീവിതത്തിന്റെ നൈമിഷികതയും അനിശ്ചിതത്വവും മനസ്സിലാക്കുന്ന ഡോക്ടർ, നിലാവുള്ള രാത്രി ആസ്വദിക്കുന്നതും മകനെ ഇഷ്ടമുള്ള വിഷയം എടുത്തു പഠിക്കുവാൻ സമ്മതിക്കുന്നതും വളരെ നല്ല സന്ദേശമാണ്.
ജീവിക്കാൻ മറക്കുന്നവർക്ക് നല്ല പാഠം.
സ്നേഹം പ്രിയ ജോയ്സ്. വായനക്കും അഭിപ്രായത്തിനും നന്ദി❤️❤️🥰
ചേച്ചീ 😍 ഈയിടെയായി ഒന്നും വായിക്കാറില്ല കുറച്ചു ജോലി തിരക്കുകൾ ആയിപ്പോയി, ജോലി ഏതെന്ന് ഇല്ല എല്ലാ ജോലിക്കാരും അനുഭവിക്കുന്ന ടെൻഷൻ ശെരിക്കും ഫീൽ ചെയ്തു കേട്ടോ……മകനെ അവന്റെ ഇഷ്ടത്തിന് വിടാൻ തീരുമാനിച്ചപ്പോൾ ആ മനസ്സിന്റെ ലാഘവത്വം വല്ലാതെ എനിക്ക് ഫീൽ ചെയ്തു കേട്ടോ .👌 പിന്നെ പതിവു പോലെ എഴുത്തുകളിൽ താര മയം തന്നെ !!!!😍💖
സ്നേഹം ജിനു❤️
സുമക്കുഞ്ഞേ., അതവർക്ക് പരിചിതമായ ഫീൽഡ് ആയതു കൊണ്ടാണ്. അവിടെ എല്ലാത്തിലും അവൾക്ക് help ചെയ്യാൻ പറ്റും എന്നൊരു തോന്നൽ. അത്രേയുള്ളൂ❤️
അടിപൊളി താരച്ചേച്ചീ. 👌🌹♥️
പക്ഷേ മിക്ക ഡോക്ടർമാരും മക്കളെ എങ്ങനെയെങ്കിലും ഡോക്ടർമാരാക്കിയേ തീരൂ എന്നു നിർബ്ബന്ധം പിടിക്കുന്നതിൻ്റെ കാരണമാണ് എനിക്കു പിടി കിട്ടാത്തത്😀