കുഞ്ഞിഅമ്മ ഇടക്കിടെ ഞങ്ങളുടെ വിട്ടിൽ വരും. രാവിലെ ആണെങ്കിൽ ചായയൊക്കെ കുടിച്ചു മുറ്റത്തു വീണ കവുങ്ങിൻ പട്ട എടുത്തു രണ്ടു ചുലൊക്കെ ഉണ്ടാക്കി ഉച്ച ആയിട്ടു ചോറും കൂടി ഉണ്ടിട്ടേ തിരിച്ചു പോവു. അതിലിടയ്ക്കു ഉമ്മറത്തെ ചവിട്ടു പടിയിൽ ഇരുന്നു അകത്തേക്ക് നോക്കി അമ്മയെ ഉച്ചത്തിൽ വിളിക്കും.
“സരസ്വതി നീ ഒന്നു ഇങ്ങോട്ട് വന്നേ. നീ ആ ഗോപിയുടെ പെണ്ണിന്റെ കാര്യം അറിയോ?
ലീലയുടെ ചെക്കനും ആ പെണ്ണും തമ്മിൽ ലോഹ്യത്തിൽ ആണു പോലും.
“ആരാ ഇതു പറഞ്ഞത്” എന്ന് ചോദിച്ചാൽ ആരെങ്കിലും പറയണോ, രണ്ടെണ്ണവും കൂടി ബസ്സിന് കാത്തു നിൽക്കുന്നതു ഞാൻ കണ്ടതല്ലേ എന്നാവും ഉത്തരം.
ആയിഷയുടെ മകന്റെ ഭാര്യ പിണങ്ങി പോയതും ജാനകിയെ മോനും ഭാര്യയും പട്ടിണിക്കു ഇടുന്നതും നാട്ടുകാരെ അറിയിച്ചപ്പോൾ കുഞ്ഞിയമ്മക്ക് ഒരു സമാധാനം ഉണ്ടായിരുന്നു. എന്നാലും കുഞ്ഞിയമ്മ പറയുന്നതു ” അവിടെ കേട്ടതു ഇവിടെ പറയുന്ന സ്വഭാവം എനിക്കില്ല എന്നാണ്.
ഒരിക്കൽ ഞങ്ങളുടെ അടുത്ത വീട്ടിലെ റാണിച്ചേച്ചിയുടെ മോൾക്ക് നല്ല പനി. ഹോസ്പിറ്റലിൽ പോയപ്പോൾ ആണു ഇടതു കൈയിൽ ഒരു തടിപ്പ് ഡോക്ടർ കണ്ടു. അതു കുറെ കാലമായിട്ട് ഉള്ളതാണെന്ന് പറഞ്ഞെങ്കിലും ഒന്നു ടെസ്റ്റ് ചെയ്യാം എന്നു ഡോക്ടർ പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ റിസൾട്ട് വരുമെന്നും പറഞ്ഞു. അതു എങ്ങിനെയോ കുഞ്ഞി അമ്മ അറിഞ്ഞു. പിന്നെ ഓരോ വീടുകളിൽ ഈ ന്യൂസ് എത്തിക്കുമ്പോൾ കുഞ്ഞി അമ്മ കുട്ടിച്ചേർക്കും.
“പാവം കുട്ടിയാ റാണിയുടെ മരുമോൾ. അതിനു ഈ ഗതി വന്നല്ലോ. ഇനി അധികം ആയുസ്സില്ല അതിനു. കാൻസർ ആണെന്നാ കേട്ടത്. ”
പക്ഷെ നെഗറ്റീവ് ആണെന്നു അറിഞ്ഞപ്പോൾ കുഞ്ഞി അമ്മ ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു. “അതിനു ഒന്നും ഇല്ലെന്നു ഞാൻ അന്നേപറഞ്ഞതാ.”
എങ്കിലും നാട്ടുകാർ കുഞ്ഞിയമ്മ അറിയാതെ അവർക്കൊരു പേരിട്ടിട്ടുണ്ട്. പരദൂഷണപ്രിയ.
ദേവിയമ്മയുടെ മകളുടെ കുട്ടിക്ക് പുഴക്കരെ നിന്നു ഒരു ആലോചന വന്നതു ആ അടുത്തായിരുന്നു. ചെറുക്കനും കൂട്ടരും വന്നു പെണ്ണ് കണ്ടു പോയി അവർക്കു ഇഷ്ടമായി ഇതു നടത്താം എന്നു വിളിച്ചു പറഞ്ഞു. ഒരു ദിവസം ദേവിയമ്മ അമ്പലത്തിൽ വച്ചു കുഞ്ഞിയമ്മയെ കണ്ടപ്പോൾ സന്തോഷത്തോടെ ഈ കാര്യം പറഞ്ഞു.
“അതു നന്നായി, എത്രയും വേഗം കല്യാണം നടക്കട്ടെ സദ്യ കഴിക്കാലോ” എന്നൊക്കെ പറയുന്നതിനിടയിൽ “പുഴയ്ക്ക് അക്കരെ ആ കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്താണോ വീട്? അവിടെയൊക്കെ എന്റെ ബന്ധുക്കൾ ഉണ്ട്” എന്നു പറയുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ കുഞ്ഞിയമ്മ പുഴുക്ക് അക്കരെ ഉള്ള കൃഷ്ണന്റെ അമ്പലത്തിലേക്കു എന്നും പറഞ്ഞു വിട്ടിൽ നിന്നു ഇറങ്ങി. അവരുടെ ഒരകന്ന ബന്ധുവായ ദേവകിയുടെ വീട്ടിലേക്കു പോയി. ചായ ഒക്കെ കുടിച്ചു കുശലം പറയുന്നതിനിടയിൽ ‘ഞങ്ങളുടെ നാട്ടിൽ നിന്നു ഒരു പെണ്ണിനെ ഇവിടുത്തെ ഒരു കേശവന്റെ മോൻ കല്യാണം കഴിച്ചു കൊണ്ടു വരുന്നുണ്ടല്ലോ നിനക്കു അറിയോ’ എന്നു ദേവകി യോട് ചോദിച്ചു.
ദേവകി ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതു ഇവിടുത്തെ മുപ്പരുടെ അനിയന്റെ മോൻ അല്ലേ. എല്ലാം ഉറപ്പിച്ചു അടുത്തമാസം നിശ്ചയമാണ്. ചേച്ചിക്ക് അറിയോ പെണ്ണിനെ?”
“അതെയോ അതു ഞാൻ അറിഞ്ഞില്ല നിങ്ങൾ നല്ലോണം തിരക്കിയോ അവിടെ?”
ദേവകിയുടെ പരിഭ്രമത്തോടെയുള്ളനോട്ടം കണ്ടപ്പോൾ ദേവകി തന്റെ വഴിക്കു വരുമെന്ന് കുഞ്ഞിയമ്മക്ക് മനസ്സിലായി.
“ആ പെണ്ണ് അത്ര ശരി അല്ല. പഠിക്കുമ്പോൾ ഒരു ചുറ്റിക്കളി ഒക്കെ ഉണ്ടായിരുന്നു. ഒപ്പം പഠിച്ച ഒരു ചെക്കനുമായി. പിന്നെ വിട്ടുകാരും അത്ര നല്ല തറവാട്ടുകാരൊന്നുമല്ല. ഒന്നു കൂടി ആലോചിക്കൂ എന്നിട്ട് മതി ഒക്കെയും. അതു മാത്രമല്ല അതിന്റെ കണ്ണിനു എന്തോ തകരാറു ഉണ്ട്. ഒരിക്കൽ ആശുപത്രിയിൽ പോയി എന്തോ ഓപ്പറേഷൻ ചെയ്തു എന്നൊക്കെ കേട്ടു.”
ദേവകി കാര്യം വിട്ടിൽ പറഞ്ഞപ്പോൾ ഇതു വേണോ എന്നു ചിന്തിച്ചു എല്ലാവരും. എന്തായാലും ഒന്നു കൂടി അവരെ കുറിച്ചു അന്വേഷിക്കാമെന്നു തീരുമാനിച്ചു.
അപ്പോഴാണ് ചെറുക്കൻ രാഹുൽ ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്. അവൻ അമ്മയോട് പറഞ്ഞു. “അമ്മേ പല ആളുകൾക്കും പല പല കാര്യങ്ങളിൽ ഇഷ്ടം കൂടും. ഡാൻസ്, പാട്ടു, വരകൾ അങ്ങിനെ. അങ്ങിനെ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷി ച്ചു അതു ഒന്നുകൂടി പെരുപ്പിച്ചു ഭംഗി കൂട്ടിപറഞ്ഞു സംതൃപ്തി നേടുന്ന ചിലരും ഉണ്ട്.
നമ്മൾ അതിനെ പരദുഷണം എന്നു വിളിക്കുമെങ്കിലും അവർക്കു അതൊരു ഇഷ്ടവിനോദമാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ പറയുന്നവർ കാണിക്കുന്നതിലും താല്പര്യം കേൾക്കുന്നവർ അതിൽ കാണിക്കുന്നുണ്ട്. അതു ഒരു പ്രചോദനം ആണ്. അതൊക്ക പോട്ടെ ദീപ്തി എല്ലാകാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്. അവളുടെ കണ്ണട മാറ്റി കണ്ണിൽ ലെൻസ് വച്ചതും അവളുടെ ക്ലാസ്സ്‌മൈറ്റ് മനു വിനോട് ഒരു ഇഷ്ടം തോന്നിയതും ഒക്കെ. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ? മാമന്റെ മോൾ പ്രിയക്ക് വേറൊരു ഇഷ്ടം ഉണ്ടെന്നു അറിയുന്നതു വരെ അവളെ വിവാഹം ചെയ്യാൻ ഞാനും ആഗ്രഹിച്ചതല്ലേ? ഈ വിവാഹം തന്നെ നടത്താം പരദൂഷണക്കാർക്ക് അവരുടെ വഴി നമുക്ക് നമ്മുടേതും.”
രാഹുലിന്റെയും ദീപ്തിയുടെയും വിവാഹത്തിനു കുഞ്ഞിയമ്മയെയും വിളിച്ചിരുന്നു. ഒരു പരദുഷണത്തിനുള്ള പ്രതികാരമായി.
#എന്റെരചന – പരദൂഷണം ഒരു കലയോ


2 Comments
നന്നായി എഴുതി ജലജ♥️👌🌹
കുഞ്ഞിയമ്മമാർ എല്ലാ നാട്ടിലുമുണ്ടാവും.
നന്നായി. കല്യാണച്ചെക്കൻ പറഞ്ഞത്. മറ്റ് വല്ലവരും ആണെങ്കിൽ അപ്പോൾ തന്നെ വിവാഹാലോചന വേണ്ട എന്ന് വച്ചേനെ. ആരെങ്കിലും പറയുന്നത് കേട്ട് ഓരോ കാര്യങ്ങൾ ചെയ്യും.
അഭിനന്ദനങ്ങൾ ആശംസകൾ 🙏