കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കുറച്ച് ലേറ്റായിട്ട് ഏകദേശം 11മണിയോടടുത്ത് തിരുവനന്തപുരം തമ്പാനൂർ ബെസ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു.
ബസ് ഇല്ലാത്തതുകാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോവാമെന്നുറപ്പിച്ചു.
നൈറ്റും ഡേയും ഒരേപോലെ ഷൂട്ടായിരുന്നു പോരാത്തതിന് ഒരാഴ്ചയായി വിട്ടുമാറാത്ത പനിയുമുണ്ട്. നല്ല ബോഡി പെയിനും തലവേദനയുമുണ്ടായിരുന്നു ടോട്ടലി എനിക്കൊട്ടും വയ്യാ തീരെ അവശനായിരുന്നു. ഒരു ബെഡ് കണ്ടാൽ അവിടെ വീണുറങ്ങിപോകുമെന്ന അവസ്ഥയിലായിരുന്നു.
അങ്ങനെ നിക്കുമ്പോൾ പെട്ടെന്നാരാൾ എന്റെ അടുത്തേക്ക് വന്നു ഏകദേശം 50 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരിക്കും ഇരുണ്ട നിറം പാതി നരച്ച മുടിയൊക്കെ നീട്ടിവളർത്തിയിട്ടുണ്ട് അൽപ്പം മുഷിഞ്ഞ ക്രീം കളർ പാന്റും ഷർട്ടും കയ്യിൽ ഒരു കവറുണ്ട്.
“മോൻ എവിടുന്ന് വരുന്നേ? എവിടെ പോവാൻ നിൽകുവാ? എന്താണ് ഈ നേരത്ത്…”
ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞെങ്കിലും അത്ര സഹകരണത്തോടെയല്ല ഞാൻ സംസാരിച്ചത്. എന്റെ താല്പര്യമില്ലായിമ പ്രകടിപ്പിച്ചു.
ഞാൻ പതിയെ ഫോൺ എടുത്ത് മാമനെ വിളിച്ചു, മാവേലിക്കരക്ക് ട്രെയിനില്ല കായംകുളം വരെയൊള്ളു ബൈക്കുമായി വരണമെന്ന് പറഞ്ഞു.
ഫോണിൽ നോക്കി പിന്നെയും തിരക്കഭിനയിച്ചു.
കുറെ നേരം എന്നെ നോക്കി നിന്ന ശേഷം അയാൾ വേറെ എങ്ങോട്ടോ പോയി.
ഞാൻ ബാഗിലിരുന്ന ഗുളികയെടുത്ത് കഴിച്ചു.
അല്പനേരത്തിന് ശേഷം അയാൾ വീണ്ടും വന്നു
“മോന് പനിയാണോ”
ആണെന്ന് ഞാൻ തലയാട്ടി.
“വല്ലതും കഴിച്ചാരുന്നോ?”
കഴിച്ചെന്ന് തലയാട്ടി.
“മുഖത്ത് ഭയകര ക്ഷീണം അറിയാനുണ്ട്. ഞാൻ കുറേനേരം അവിടെനിന്ന് മോനേ നോക്കുവാരുന്നു. ഒട്ടും വയ്യെന്ന് തോന്നി, അതാണ് പിന്നേം വന്ന് സംസാരിച്ചത്.
എന്തേലും ഹെല്പ് വേണോ?
ഒരു ചായ കുടിക്കുന്നോ, നമുക്ക് എന്തേലും കഴിക്കാം?”
ഞാൻ കഴിച്ചതാണെന്ന് പറഞ്ഞിട്ടും പിന്നെയും അയാൾ നിർബന്ധിച്ചു.
“എന്റെ മകന്റെ പ്രായമല്ലേ കാണു. അങ്ങനെ കരുതിയാൽ മതി”
ചിലപ്പോൾ അയാൾക്ക് ചായ കുടിക്കണമെന്നുണ്ടായിരിക്കും. ഒരു ചായ വാങ്ങികൊടുക്കാമെന്ന് കരുതി.
ഞാനയാൾക്കൊപ്പം നടന്ന് തൊട്ടടുത്തുള്ള കടയിൽ ഒരു ടേബിളിന്റെ അപ്പുറവും ഇപ്പുറവുയിരുന്നു.
“മോന് എന്താണ് വേണ്ടത്”
“ഒരു കാപ്പി മാത്രം”
അയാൾ ഒരു ചായയും കാപ്പിയുമായി ടേബിളിൽ വന്നിരുന്നു. ടേബിളിൽ ഇരുന്ന അയാളുടെ കവർ മാറ്റിവച്ചിട്ട് കാപ്പി എനിക്ക് നേരെ നിരക്ക് നീട്ടി.
ചെറിയ ചിരിയോടെ വളരെ താഴ്മയായി അയാൾ സംസാരിച്ചു.
മാവേലിക്കരൽ ഞാൻ വന്നിട്ടുണ്ട് ബുദ്ധ ജംഗ്ഷനിൽ വരാറുണ്ട്.
(ഞാൻ ഫോണിൽ സംസാരിച്ചത് കേട്ടിട്ടുണ്ടാവണം)
“കുറെ കാലം നാട്ടിൽ ഇല്ലായിരുന്നു. മലയാളം പറയാൻ പാടായിരുന്നു. ഹിന്ദി നന്നായറിയാം. എങ്കിലും ഇപ്പോ മലയാളം അത്ര കുഴപ്പമില്ല. അതുകൊണ്ടാ അത്ര കറക്റ്റായി സംസാരിക്കാൻ പറ്റാത്തത്.”
വീട്ടിൽ അരോക്കെയുണ്ടെന്ന് തിരക്കി.
“വീട്ടിൽ ഭാര്യയും 5 ൽ പഠിക്കുന്ന ഒരു മകളുമുണ്ട്. മകനില്ല, ഉണ്ടെന്ന് ഞാൻ വെറുതെ പറഞ്ഞതാ. മോൻ ചായ കുടിക്കാൻ വേണ്ടി പറഞ്ഞതാ.”
ഞാൻ ചിരിച്ചു…
ഞാൻ ചിരിച്ചപ്പോൾ അയാളുടെ മുഖത്ത് കൂടുതൽ സന്തോഷം കണ്ടു. കണ്ണുകളിൽ വല്ലാത്ത സ്നേഹവും കാണാമായിരുന്നു. എനിക്കൊരു മോൻ ഉണ്ടായിരുന്നേൽ മോന്റെ അത്രേം ഉണ്ടായേനെ. നാൽപതാമത്തെ വയസിലാണ് വിവാഹം കഴിച്ചത്.
“മോൻ ചായ കുടിക്ക്. എന്തേലും കഴിക്കാൻ വേണോ”
“വേണ്ട, ചേട്ടന് എന്തേലും വേണമെങ്കിൽ വാങ്ങിക്കോ”
ചായ കുടിച്ചിട്ട് ഞാൻ എഴുന്നേറ്റു ചായയുടെ പൈസ കൊടുക്കുവാൻ ഞാൻ എഴുന്നേറ്റപ്പോൾ അയാൾ അത് ആദ്യമേ കൊടുത്തു എന്നുപറഞ്ഞു.
അയാൾ പിന്നെയും ചിരിക്കുകയായിരുന്നു.
ട്രെയിനിൽ ഇരുന്ന് കഴിക്കുവാൻ ഞാൻ കുറെ സ്നാക്സ് വാങ്ങി. അതിലെ ഒരു പൊതി അയാൾക്ക് നേരെ നീട്ടി, മകൾക്ക് കൊടുക്കുവാൻ പറഞ്ഞു.
“ഒരു ചേട്ടൻ തന്നതാണെന്ന് പറഞ്ഞാൽ മതി.”
അയാളുടെ മുഖത്ത് ചിരിപടർന്നു.
മുഷിഞ്ഞ ഡ്രസ്സുകൾ പൊതിഞ്ഞുവച്ച പ്ലാസ്റ്റിക് കവറിലേക്ക് അയാൾ ആ പാക്കേറ്റ് വച്ചു.
“മോന്റെ കയ്യിൽ പൈസ ഉണ്ടാരുന്നോ?”
അയാളുടെ കണ്ണുകൾ കൂടുതൽ തിളങ്ങുന്നത് ഞാൻ കണ്ടു. കണ്ണ് നിറഞ്ഞിട്ടുണ്ടാവണം. മോൾടെ ഫോട്ടോ ഒന്ന് കാണിക്കാമോന്ന് ചോദിച്ചു.
സാദാ ഫോൺ കാണിച്ചിട്ട് ഇതേ ഒള്ളൂ വീട്ടിൽ വേറെ ഫോൺ ഉണ്ട്.
ഈ ഫോൺ ഓഫാണ്. പാലക്കാട് നിന്നും ജോലികഴിഞ്ഞു വരുവാണത്രെ. മോൾക്ക് പനിയായതുകൊണ്ട് അവൾ വിളിച്ചോണ്ടിരിക്കും, അതാണ് ഓഫായത്.
ഞാനയാളുടെ ഫോൺ നമ്പർ വാങ്ങി. പേര് രവി. ഒരു ഡയറിയിൽ അയാൾ എന്റെ ഫോൺ നമ്പർ കുറിച്ചു, വിളിക്കാമെന്ന് പറഞ്ഞു.
ട്രെയിൻ വരാൻ ടൈം ആയില്ലേ എന്നയാൾ ചോദിച്ചപ്പോളാണ് ഞാനകാര്യം ഓർത്തത്.
“ഞാൻ പോവണ് എന്നേലും കാണാം”
ഞാൻ മാവേലിക്കര ബുദ്ധന്റെ ആശ്രമത്തിൽ വരാറുണ്ട് ഇനി വരുമ്പോൾ കാണാമെന്ന് പറഞ്ഞു. ഞാനയാൾക്കൊരു ഷേക്ക്ഹാൻഡ് കൊടുത്തു. കെട്ടിപിടിക്കുമ്പോലെ ചേർത്ത് നിർത്തി.
“സിനിമയൊക്കെ ചെയ്യണം കേട്ടോ”
ഞാൻ തലയാട്ടി ചിരിച്ചു
“പോവാ ബൈ ”
അയാളുടെ കണ്ണുകൾ കൂടുതൽ തിളങ്ങി.
ഞാൻ റോഡ് ക്രോസ്സ് ചെയ്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. തിരിഞ്ഞു നോക്കുമ്പോൾ അയാൾ അവിടെത്തന്നെ നിൽപ്പുണ്ട്.
എനിക്ക് എന്തോ വല്ലാത്ത ആശ്വാസവും വിഷമവും തോന്നി.
ആ മുഷിഞ്ഞ വസ്ത്രത്തിൽ അയാളെ കണ്ടപ്പോൾ എന്തൊക്കെയോ ജഡ്‌ജ് ചെയ്തുപോയെന്നൊരു തോന്നൽ.
വീട്ടിൽ വന്ന് പനി പിടിച്ച് കിടന്നപ്പോൾ ഞാനയാളെ സ്വപ്നം കണ്ടു. അയാളെയും അയാളുടെ ഞാൻ ഇതുവരെ കാണാത്ത മകളെയും. ചുവന്ന് കലങ്ങി തിളങ്ങുന്ന അയാളുടെ കണ്ണുകൾ, മലയാളം അറിയാത്ത അയാളുടെ സംസാരം.
ക്രീം കളറുള്ള മുഷിഞ്ഞ പാന്റും ഷർട്ടും ധരിച്ച അയാൾ എന്നെ യാത്രയാക്കിയത്…
ഇന്ന് രാവിലെയും വിളിച്ചു. ആ നമ്പർ ഇപ്പോവരെയും സ്വിച്ച് ഓഫ് ആണ്….
Arun Jii


4 Comments
അയാൾ ആരായിരുന്നു?
ഒത്തിരി ചിന്തകൾക്ക് തിരി കൊളുത്തിയ എഴുത്ത്.
👍
അറിയില്ല 🤍
വായിച്ചപ്പോൾ മനസ്സിനൊരു നൊമ്പരം. അയാൾ ഇന്നെൻ്റെയും ഉറക്കം കെടുത്തും തീർച്ച
❤️👌🌹
വായനക്ക് നന്ദി… സുഖമായി ഉറങ്ങു ഞാനയാളെ കണ്ടെത്തും 🙂