ആംബുലൻസിന്റെ ശബ്ദം കേൾക്കുന്നുണ്ട്. അത് എന്താണെന്നു അറിയാനാണു ജനാല തുറക്കാൻ ശ്രമിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള വെപ്രാളം കൂടിപ്പോയത് കൊണ്ടാണെന്നറിയില്ല ജനാല സഹകരിക്കുന്നില്ല. ശക്തിയുപയോഗിച്ച് തുറക്കാൻ നോക്കിട്ടും കാര്യമുണ്ടായില്ല. ഉണ്ടാക്കി വെച്ചതോണ്ടായില്ല വല്ലപ്പോഴും എന്നെയൊന്നു തുറക്കണമെന്ന് ജനല് പറഞ്ഞോന്നു തോന്നിയെങ്കിലും അതാലോചിച്ചു നിൽക്കാൻ നേരമില്ലാത്തത്കൊണ്ടു കൈയിൽ കിട്ടിയ ഷാളു പുതച്ചു പുറത്തേക്കോടി.
തൊട്ടടുത്ത വീടിനുമുമ്പായി ആംബുലൻസ് നിർത്തിയിട്ടുണ്ട്. രണ്ട്പേർ വിനീതേട്ടനെ താങ്ങി വണ്ടിയിലേക്ക് കയറ്റുന്നത് കണ്ടു. പിന്നാലെ നെഞ്ചത്തടിച്ചുക്കൊണ്ട് വനജേച്ചിയും വണ്ടിയിൽ കയറി. സൈറൺ മുഴക്കി പോകുന്ന വണ്ടി നോക്കി ഞാനെന്റെ മതിലു ചാരിനിന്നു.
വീട്ടിലുടുക്കുന്ന നൈറ്റിയിൽ പുറത്തേക്ക് ഇറങ്ങാൻ മടിച്ചത്ക്കൊണ്ട് മതിലിനു മുകളിലേക്ക് തല പൊന്തിച്ചു മെല്ലെനോക്കി. ആൾക്കൂട്ടം പിരിഞ്ഞു തുടങ്ങീട്ടുണ്ട്. പലരും എന്നെപ്പോലെ ആംബുലൻസിന്റെ ഒച്ച കേട്ട് പുറത്തുവന്നതാണ്. അല്ലേലും മരണവും കല്യാണവും അല്ലാതെ അയല്പക്കത്തെ ഒരു വിശേഷവുമിപ്പോൾ അറിയാറില്ലലോ. വാട്സാപ്പും ഫേസ് ബുക്ക് അതിൽ നൂറു ഗ്രൂപ്പും ആയതിനു ശേഷം അതിൽത്തന്നെ ആവശ്യത്തിലധികം ഫ്രണ്ട്‌സ് ഉണ്ട്. അമേരിക്കയിലും കാനഡയിലും വരെയുള്ളവർ, അടുത്തുള്ളോരേ അറിയാത്തത് ന്റെ മാത്രം കുഴപ്പം കൊണ്ടല്ലലോ ഓരിക്ക് വേണേൽ ങ്ങോട്ടും വരാലോ. ശോ ഇതിപ്പോ അറിയണമെങ്കിൽ ആരെ ഒന്ന് വിളിക്കുക. അയല്പക്കത്തെ ഒറ്റയെണ്ണത്തിന്റെ നമ്പർ കൈയിലില്ല. നല്ലൊണം പരിചയമുള്ള ആരേലും ആ കൂട്ടത്തിൽ ഉണ്ടോ? പിരിഞ്ഞു പോകുന്നവരുടെ ഇടയിലേക്ക് ഞാനൊരു കാകനോട്ടം നോക്കി. അപ്പോഴാണ് വിനീതേട്ടന്റെ വാതിലും അടച്ചു പുറത്തേക്ക് വരുന്ന രമേച്ചിയെ കണ്ടത്.
ശ്… ശ്… ശ്…
ഞാൻ ഒച്ചയുണ്ടാക്കി രമേച്ചിയുടെ ശ്രദ്ധ എന്നിലേക്ക് തിരിച്ചു. കണ്ട വിശേഷം പറയാൻ ആളെ കിട്ടിയ സന്തോഷത്തിലാണോ എന്നറിയില്ല രമേച്ചി വേഗം വന്നു.
“വീനീതേട്ടന് എന്താ പറ്റിയത്”
“ഒന്നും പറയേണ്ടന്റെ പാത്തൂ…”
ആ വിളി എനിക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും സമയം ഇതായത് കൊണ്ട് ഞാൻ അതങ്ങ് കേട്ടില്ലെന്നു വെച്ചു. രമേച്ചി എന്നെ അങ്ങനെയേ വിളിക്കു.. ഫാത്തിമ അഹമ്മദ് എന്ന നല്ലൊരു പേരിനെ ഇങ്ങനെ വിളിച്ചപമാനിക്കാൻ ചേച്ചിക്ക് പ്രത്യേക കഴിവാണ്. എന്തേലും ആവട്ടെ, അപ്പുറത്തെ ചേട്ടന് എന്ത് പറ്റിയെന്നു അറിയണമെങ്കിൽ രമേച്ചി കനിയണം. ഈ ഹൗസിങ് കോളനിയിലെ മിക്ക വീട്ടുകാരും പണിക്ക് വിളിക്കുന്നത്
ചേച്ചിയെയാണ്. അതോണ്ട് തന്നെ ഇവിടുത്തെ വാർത്തകളെല്ലാം ചേച്ചിക്കറിയാം. പക്ഷെ ചേച്ചി അങ്ങനെയൊന്നും ആരോടും പറയില്ല. അതാണ് ചേച്ചിയുടെ രീതിയെന്നു ചേച്ചി നാല്പത് വട്ടം പറയുമെങ്കിലും ഒരു ചായയിൽ ബിസ്‌ക്കറ്റ് അലിയും പോലെ ചേച്ചിയുടെ മനസും അലിയും.
“ന്റെ പാത്തു…”
ദേ വീണ്ടും.. ദേഷ്യം അടക്കി ചിരി വരുത്തി ഞാൻ കേൾക്കാൻ റെഡി ആയി.
“വീനീതിന് ഒരു നെഞ്ച് വേദന. അറ്റാക്ക് ആണോന്നു സംശയം, അതാ ആംബുലൻസ് വിളിച്ചത്. അതിന് എങ്ങനെയാ പാത്തു അറ്റാക്ക് വരാതിരിക്കുവാ. അങ്ങനെയല്ലേ വനജേടെ പെരുമാറ്റം. ഗൾഫിന്ന് വന്നു നാട്ടില് സ്‌ഥിരക്കിയത് ഓൾക്ക് പറ്റിയിട്ടില്ല. എന്നും ആടെ അടിയാ. പാത്രം പൊട്ടിക്കലും ഗ്ലാസ് എടുത്തേറും ഒക്കെ നടക്കും. നെനക്ക് അറിയോ ഈ വനജക്ക് എവിടെ ഒരു സാധനം കണ്ടാലും വാങ്ങിക്കണം. വിനീതിന്റെ പെങ്ങളുണ്ട്, ഓളെ വീട്ടിൽ പുതുതായി എന്ത് വാങ്ങിയോ അതൊക്കെ ഇവിടെയും വേണം. ന്റെ ഈശ്വരാ.. ഇങ്ങനെ ഉണ്ടോ പെണ്ണുങ്ങള്. ഇന്നിപ്പോൾ ഐ ഫോൺ വേണമെന്ന് പറഞ്ഞിട്ടാണ് അടി. നാത്തൂന് ഭർത്താവ് ഗൾഫിന്ന് കൊടുത്തയച്ചെത്രെ. അപ്പൊ ഇവൾക്കും വേണം. അയിന് പൈസയില്ല ഞാനിപ്പം തന്നെ കടത്തിലാണ് എന്ന് ഓൻ പറഞ്ഞതിന് ആ പെണ്ണും പിള്ള ജഗ് എടുത്തു ചുമരിന് എറിഞ്ഞു. എന്താ പറയുക അപ്പൊ ഓൾക്ക് പിരാന്ത് കയറിയ പോലെയാ. ഞാനും ഇതൊക്കെ കാണുന്നു എന്ന ചിന്ത പോലുമില്ല. എന്നെ കണ്ടു ഓൻ കണ്ണ് നിറച്ചു നോക്കി, ഞാനും ആണൊരുത്തനെ അങ്ങനെ കണ്ടു ആകെ സങ്കടായി. നോക്കികൊണ്ടിരിക്കെ പിന്നിലേക്ക് മറഞ്ഞു വീഴുന്ന ഓനെ കണ്ട് ഞാനങ്ങു വല്ലാണ്ട് ആയി പാത്തു… എടി വനജേ എന്ന് വിളിച്ചു ഓടി ചെല്ലുമ്പോൾ ആകെ വിയർത്തു കുളിച്ചിരിക്കുന്ന ഓനെയാ കണ്ടത്. ”
എന്നിട്ട്..
എന്നിലാധി പെരുത്തു.
“അയിന്റെ ബാക്കിയെല്ലേ യ്യ് ഇപ്പൊ ആട കണ്ടത്, അല്ല അന്റെ കെട്ടിയോൻ പിന്നെയും ദുബായ് പോയോ…”
തള്ള എന്റെ കണക്ക് എടുക്കാൻ തുടങ്ങി. പുല്ല് ഇതിനെ വിളിക്കേണ്ടായിരുന്നു. ഞാൻ മനസിലങ്ങനെ ചിന്തിച്ചെങ്കിലും, രമേച്ചിയെ നോക്കി ചിരിച്ചു.
“പോവാണ്ട് പിന്നെ എങ്ങനെയാ.. മക്കളൊക്കെ വലുതായി വരികയല്ലേ, ഇവിടെ നോക്കിട്ട് ഒന്നും ശരിയാവുന്നില്ല ”
“അതും ശരിയാ, അല്ലേലും ആട നിന്ന് പണിയെടുത്തോൽക്ക് ഈട പറ്റൂല. നിന്റെല് ഒരഞ്ഞൂറുറുപ്പിക ഉണ്ടോ പാത്തൂ.. ഇന്ന് ആട പണി കഴിഞ്ഞിരുന്നുവെൽ ആ പൈസ കിട്ടുമല്ലോ വിചാരിച്ചതാ. അതിപ്പോ ഇങ്ങനെ ആയി…”
വയ്യേ പോയ വയ്യാവേലിയാണല്ലോ റബ്ബി തലയിൽ എടുത്തുവെച്ചത്. ഒന്നും പറയാൻ വയ്യ. കൊടുത്തില്ലേൽ പിന്നെ പണിക്ക് വിളിച്ചാൽ വരില്ല. സ്ഥിരമായി നടുവേദന കൊണ്ട് നടക്കുന്ന എനിക്ക് വീട് മൊത്തം വൃത്തിയാക്കണമെങ്കിൽ ഇവരെ വിളിച്ചേ പറ്റു. ഓരോന്ന് ആലോചിച്ചു പൈസ കൊടുക്കുമ്പോൾ ആണ് മോള് കയറി വന്നത്. അവൾക്ക് രമേച്ചിയെ കണ്ടുകൂടാ.
“മോളിപ്പോ എന്തിനാ പഠിക്കുന്നത്”
“പ്ലസ് ടു”
ഞാനാണ് മറുപടി കൊടുത്തത്. അവൾ ചേച്ചിയെ മൈൻഡ് ആക്കാതെ മുകളിലേക്ക് കയറിപ്പോയി.
“പാത്തൂ.. ഒരു കാര്യം പറഞ്ഞാൽ ന്നോട് അനക്ക് ദേഷ്യം തോന്നല്ലി.. അന്റെ മോളുണ്ടല്ലോ, ഓൾക്കാ ആ ബഷീർക്കാക്കന്റെ മോനുമായി ഒരു ചുറ്റിക്കളി ഉണ്ടല്ലോ. ഒന്ന് ശ്രദ്ധിച്ചോ.. ഇപ്പൊ പിടിച്ചാൽ കിട്ടും”
“ന്റെ മോളെ കാര്യം ആട നിക്കട്ടെ.. അത് ഞാൻ നോക്കിക്കോളാം, ങ്ങളെ മോനെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ.. ”
രമേച്ചിയുടെ മുഖം വിളറിയത് ഞാനൊന്നു ആസ്വദിച്ചു. അത് മറച്ചുവെച്ചുകൊണ്ട് ഞാൻ അവരുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
“അത് വെറുതേ ഒരു സംശയത്തിന് ഓനെ ഒന്ന് വിളിപ്പിച്ചതാ.. സ്കൂളിലെ മാഷിന്റെ ഫോൺ കാണാനില്ല. ഓനാണ് എടുത്തതന്ന് ആരോ പറഞ്ഞി. ഞങ്ങള് പാവങ്ങള് അല്ലെ ആർക്കും എന്തും പറയാം. അതൊന്ന് ചോദിക്കാൻ വേണ്ടി വിളിപ്പിച്ചതാ. അപ്പം തന്നെ വിടുകയും ചെയ്തു. എന്നാ പിന്നെ ഞാൻ പോട്ടേ, രണ്ടീസം കഴിഞ്ഞു പണിക്ക് വരാം. ”l
മോനെ പറ്റി ചോദിച്ചപ്പോ തള്ളക്ക് തിരക്ക്. വേഗം പോവുക തന്നെയാ നല്ലത്. അല്ലേൽ ഇനിയും എന്തൊക്കെ കേൾക്കേണ്ടി വന്നേനെ. വേറെ വഴിയുണ്ടേൽ ഈ ഫസാദും ഫിത്നയും കൊണ്ട് നടക്കുന്ന ഇവരെ പോലുള്ളവരെ ജോലിക്ക് വെക്കുകയില്ലായിരിന്നു. എന്നാലും തള്ളയുടെ മോനെ ഫോൺ വിൽക്കാൻ കൊണ്ടുപോയിടത് നിന്നാണ് പിടിച്ചതെന്ന് എല്ലാർക്കും അറിയാം. ആ മാഷ് പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയല്ലേ, കേസ് ആക്കണ്ട എന്ന് പറഞ്ഞത് കൊണ്ടുമാത്രമാണ് വെറുതെ വിട്ടത്. എന്നിട്ടും തള്ള പറഞ്ഞത് നോക്ക്. തള്ള പറഞ്ഞത് കേട്ട് മോളോട് എന്തെങ്കിലും ചോദിക്കാൻ പോവണ്ട. അവർ ഒന്നുമുതൽ ഒന്നിച്ചു പഠിച്ചവരാണ്. മാത്രമല്ല അങ്ങനെ വല്ലതും തോന്നിയിട്ടുണ്ടേൽ അവൾ ആദ്യം എന്നോട് പറയും. അത്രയും സ്വാതന്ത്ര്യം കൊടുത്തുതന്നെയാണ് വളർത്തിയത്. ഫോൺ പോലും ലോക്കല്ല. പിന്നെ ബാക്കിയുള്ളവരുടെ മനസ് അറിഞ്ഞു അതിനനുസരിച്ചു പരിഹാരം പറഞ്ഞു കൊടുക്കുന്ന എനിക്ക് എന്റെ മോളെ അറിയാൻ പറ്റില്ലേ.. എന്തായാലും ഒന്ന് ശ്രദ്ധിക്കാം. എന്തെങ്കിലും സംശയം തോന്നിയാൽ മാത്രം ചോദിച്ചാൽ മതിയല്ലോ. ഈ തള്ള ഏതായാലും നരഭോജി തന്നെ. മറ്റുള്ളവരുടെ പച്ചയിറച്ചി തിന്നുനടക്കുന്ന സാധനം. ഖുർആനിൽ വിശേഷിപ്പിച്ചതും അങ്ങനെയാണല്ലോ. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാൻ ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചുകൊണ്ടല്ലേ പരദൂഷണം പടച്ചോൻ വിലക്കിയത്. എന്നിട്ടും താനടക്കം ഓരോരുത്തർ പറയുന്നത് കേട്ടിരിക്കും. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഇനി അവരെ വിളിക്കരുത്. വേറെ ആരെയെങ്കിലും കിട്ടുമോന്ന് നോക്കണം. ഏതായാലും വനജെച്ചിയെ ഒന്ന് കാണണം. വിനീതേട്ടന്റെ അവസ്‌ഥ അറിയുകയും വേണം. ഇത്രയും അടുത്തായിട്ടും അന്വേഷിച്ചില്ലെങ്കിൽ പിന്നെ എന്ത് അയല്പക്കം. നാളെ രാവിലെ ഹോസ്പിറ്റലിൽ പോയി നോക്കാം.
——————————–
ഹോസ്പിറ്റലിൽ എത്തിയപ്പോൾ വിനീതേട്ടനെ റൂമിലേക്ക് മാറ്റിയത് അറിഞ്ഞു. റൂം അന്വേഷിച്ചു കണ്ടുപിടിച്ചപ്പോൾ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു, വിനീതേട്ടനെ ആഞ്ജിയോഗ്രാം എടുക്കാൻ കൊണ്ടുപോയെന്ന് പറഞ്ഞു, ചേച്ചി ഒരു നനുത്ത ചിരി സമ്മാനിച്ചു.
ഒരു മൈൽഡ് അറ്റാക്ക്, ഇസിജി യിൽ ചെറിയൊരു വേരിയഷൻ. ഒന്ന് ചെക്ക് ചെയ്യാമെന്ന് പറഞ്ഞു ഡോക്ടർ. ചേച്ചി വിശദീകരിച്ചു. വാക്കുകളിൽ കുറ്റബോധം നിറഞ്ഞുനിന്നിരുന്നു. ഞാൻ ആ കൈ പിടിച്ചു സമാധാനിപ്പിച്ചു. ഇന്നലെ രമേച്ചി പറഞ്ഞ കാര്യങ്ങളൊന്നും ചോദിക്കാൻ പോയില്ല.
“വേറെ ആരുമില്ലേ
“എന്റെ ബ്രദർ ഉണ്ട്, ചേട്ടന്റെ കൂടെ പോയതാ.. ”
“ഞാൻ കാരണമാ.. അങ്ങേര് ക്ക് ങ്ങനെ.. നിക്ക് ചിലപ്പോ എന്താ പറ്റുന്നത് അറിയില്ല ഫാത്തിമാ.. നല്ല മൂഡ് സ്വിങ്സ് ആണ്. മെനപ്പോസിന്റെ പ്രശ്നമാണെന്നാണ് ഡോക്ടർ പറയുന്നത്. ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല”
ചേച്ചി പെയ്യാൻ തുടങ്ങി, ഒരുപക്ഷെ ഞാനൊരു ക്ലിനിക്കൽ സൈക്കോളിജിസ്റ്റ് ആയത്കൊണ്ടും എന്നെ തനിച്ചു കിട്ടിയതും കൊണ്ടാവും എന്നെ കണ്ടപ്പോൾ ഉള്ളിലുള്ളത് പുറത്തേക്ക് വലിച്ചിടുന്നത്.
“ഞാനൊരിക്കലും ഒരു നല്ല ഭാര്യ ആയിരുന്നില്ല. പ്രത്യേകിച്ച് ജോലി പോയി ഗൾഫിൽ നിന്നും തിരിച്ചു പോരേണ്ട അവസ്‌ഥ എനിക്ക് ഇന്നും ഉൾകൊള്ളാൻ പറ്റിയിട്ടില്ല. അതിന്റെ കൂടെ അങ്ങേരുടെ വീട്ടിലുള്ളവർ എന്നെ കാണിക്കാൻ വേണ്ടി ഓരോന്ന് ചെയ്തുകൂട്ടുമ്പോൾ ഞാൻ എല്ലാ ദേഷ്യവും തീർത്തത് അങ്ങേരോട് ആയിരുന്നു. ഫാത്തിമാ… എനിക്കൊന്നും വേണ്ട, ഏട്ടനെ ഒന്നും സംഭവിക്കാതെ തിരിച്ചുക്കിട്ടിയാൽ മാത്രം മതി. ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഞാൻ അറിഞ്ഞതാ ഞാൻ അദ്ദേഹത്തെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു. ആ മനുഷ്യൻ ഇല്ലെങ്കിൽ ഞാനില്ല. ”
അവിടെ എനിക്ക് വാക്കുകൾ ഒന്നും ഉപയോഗിക്കേണ്ടി വന്നില്ല. പെയ്തു ഒഴിയുന്ന വാക്കുകൾക്ക് ഒരു കേൾവിക്കാരനെ മാത്രം മതിയായിരുന്നു.
“എനിക്കൊന്നും വേണ്ട ഫാത്തിമ, ഞാൻ മരിക്കുവോളം എന്റെ കൂടെ ഉണ്ടായാൽ മതി. അച്ഛന്റെ അവസ്‌ഥ മക്കളെ അറിയിച്ചപ്പോൾ അവർക്ക് ഇപ്പോൾ വരാൻ ഒഴിവില്ല പോലും. എന്തെങ്കിലും അധികമുണ്ടെങ്കിൽ മാത്രം അറിയിച്ചാൽ മതിയെന്ന്. അപ്പൊ എനിക്കൊന്ന് കൂടെ മനസിലായി. എന്തെങ്കിലും പ്രശ്നം വന്നാൽ ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രേ ഉണ്ടാവുള്ളുന്നു, ബാക്കിയുള്ളവർക്കൊക്കെ വിരുന്നുകാരുടെ റോളെ നമ്മുടെ ജീവിതത്തിൽ ഉള്ളുവെന്ന്. ”
മക്കളുടെ നിലപാട് ചേച്ചിക്ക് വല്ലാതെ മനസിൽ കൊണ്ടിട്ടുണ്ട്. മക്കളെ കണ്ടും മാമ്പു കണ്ടും കൊതിക്കല്ലേയെന്നു പഴമക്കാർ പറയുന്നത് വെറുതെയല്ല. പിന്നെയും പിന്നെയും പതം പറഞ്ഞു കണ്ണ് നിറക്കുന്ന ചേച്ചിയെ ഞാൻ മെല്ലെ എന്നോട് ചേർത്തു.
അപ്പോഴേക്കും ടെസ്റ്റ് കഴിഞ്ഞു വിനീതേട്ടനെ കൊണ്ടുവന്നിരുന്നു. എന്നെ കണ്ടു പുള്ളിയൊന്നു ചിരിച്ചൂ.
“രണ്ട് ചെറിയ ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞു, മരുന്ന് കഴിച്ചാൽ മതിയെത്രെ”
ചേച്ചിയുടെ ആങ്ങളയാണ് പറഞ്ഞത്. ചേച്ചി ശ്രദ്ധയോടെ ചേട്ടനെ കിടക്കാൻ സഹായിച്ചു. ചിലപ്പോൾ ജീവിതത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ, ചില രോഗങ്ങളും സഹായിക്കുമെന്നെനിക്ക് തോന്നി. ചേച്ചിയോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴാണ് രമേച്ചിയെ പോലെ ഒരാളെ ദൂരെ ഫാർമസിയുടെ മുന്നിൽ കണ്ടത്. രമേച്ചി തന്നെയാണോ അത്, എനിക്ക് സംശയമായി. തലക്ക് ഒരു കെട്ടുണ്ട്. ഞാൻ വേഗത്തിൽ നടന്നു. പക്ഷേ അതിനു മുന്നേ രമേച്ചി ഓട്ടോയിൽ കയറിപോയിരുന്നു. എന്തായിരിക്കും പറ്റിയത്. നിരാശയോടെ തിരിഞ്ഞുനടക്കുമ്പോൾ സെക്യൂരിറ്റിക്കാരൻ വിളിച്ചു.
“ആ സ്ത്രീ നിങ്ങളുടെ ആരെങ്കിലും ആണോ”
“അവരെ പരിചയമുണ്ട്, അവർക്ക് എന്താണ് പറ്റിയത്. ”
“അതിന്റെ മോള് കെട്ടിയോനെ കളഞ്ഞു വേറെ ആരുടെയോ കൂടെ പോയി. മോളെ കെട്ടിയോൻ ഇവരെ വീട്ടിൽ വന്നു കച്ചറ ഉണ്ടാക്കി. ഉന്തും തള്ളുമായി, ഇവർ വീണു. ഇന്നലെ പോലീസ് ആണ് കൊണ്ടുവന്നത്. വലിയ മുറിവൊന്നുമില്ല ”
സെക്യൂരിറ്റിയുടെ വിശദീകരണം കേട്ട് തലയാകെ വേദനിച്ചു. തന്റെ ഒരു മുറം കുറ്റം മറച്ചുവെച്ചു അന്യന്റെ അരമുറം നന്നാക്കാൻ പോകുന്നവർ. അവർക്കുള്ള പണി ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ കുറ്റവും കുറവും ചിക്കി നടക്കുന്നവർ സ്വന്തം വീട്ടിൽ വെച്ചുതന്നെ അവഹേളിതനാവുമെന്ന് റസൂൽ പറഞ്ഞത് വെറുതെയല്ല. ചിന്തകളെ ഒരു നെടുവീർപ്പിൽ കെട്ടി ഞാൻ പാർക്കിങ്ങിലേക്ക് നടന്നു
. #എന്റെരചന
#പരദൂഷണം ഒരു കലയോ


10 Comments
പരദൂഷണത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി അവതരിപ്പിച്ചു.. നല്ലെഴുത്ത്. 👍👍
സാബി.. 🥰❤️🫂
ഇങ്ങനെ ഓരോ പരദൂഷണങ്ങൾ എല്ലായിടത്തുമുണ്ട് .. നന്നായെഴുതി👍❤️
❤️❤️
പരദൂഷണം, മറ്റുള്ളവർക്ക് എത്ര മാത്രം വേദനയുണ്ടാക്കുമെന്ന് നമ്മൾ ചിന്തിക്കണം. നന്നായി എഴുതി.👍👏
താങ്ക്സ് ഡിയർ
അടിപൊളി 👌👌👌
സിൽവി ചേച്ചി ❤️❤️
അടിപൊളി സാബീ👌🌹.
ഈ പരദൂഷണക്കാർ ശരിക്കും വിഷം തന്നെയാണ്. അല്ലേ?
പിന്നല്ലാണ്ട്.. സുമേച്ചി സ്നേഹം ഫസ്റ്റ് കമെന്റ് ചേച്ചിടെ ആണ്.
കൊള്ളാം. രസകരം